അവൾക്കായി…..

രചന: നിത്യ കല്യാണി

“നീ എന്താ വിനു പറയുന്നത് ഞാൻ പോണ്ടെന്നോ?”

“അതെ നീ ഇപ്പോ പോയാൽ ശെരിയാകില്ല.”

“നീ എന്താടാ പറയുന്ന എന്നെ വിശ്വസിച്ചാണ് എന്റെ കൊച്ച് അവിടെ. നിനക്ക് അറിയാലോ ഇരുട്ട് എന്ന് എഴുതി കാണിച്ചാൽ അവളുടെ ബോധം പോകും. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഒറ്റയ്ക്ക് പോകാത്ത പെണ്ണാണ്. മരിച്ച വീടിന്റെ മുന്നിൽ കൂടി പോലും ഒരു വർഷത്തേക്ക് പോകാത്ത ആംബുലൻസ് കണ്ടാൽ വഴി മാറി പോകുന്ന അവളെ ഈ രാത്രി ഒറ്റയ്ക്ക് വിടാനോ? അതും ആ സെമിത്തേരിയയുടെ അവിടെ? നിനക്ക് ബോധമില്ലേ?”

“എടാ എന്തൊക്കെയാടാ ഈ പറയുന്നത്?”

“എന്റെ കുഞ്ഞിനെ എനിക്ക് ഒറ്റെക്ക് ഈ രാത്രി വിടാൻ പറ്റില്ല. അവളുടെ വാവാച്ചി അവളെ തേടി ചെല്ലും എന്ന വിശ്വാസത്തിലാണ് അവൾ അവിടെ….അപ്പോ…അപ്പോ ഞാൻ പോണ്ടേ?”

അയാളുടെ വാക്കുകൾ ഇടറി.കണ്ണ് നിറഞ്ഞു. ഹൃദയം എന്തിനോ പിടഞ്ഞു.

“നീ എന്താടാ പറയുന്നത് അവൾ പോയില്ലേ നമ്മളെ ഓക്കേ ഇട്ടിട്ട് ദൂരെ നിന്റെ കണ്ണ് മുന്നിൽ വെച്ചല്ലെടാ അവൾ പോയത്.”

“പോയെന്നോ നീ പോടാ അവളുടെ വാവച്ചിയെ വിട്ട് അവൾ എവിടെ പോകാൻ. ഞാൻ പോകുവാ. നീ എന്നെ തടയേണ്ട ഞാൻ പോകും.എനിക്ക് പോണമെടാ എന്റെ കൊച്ചിനെ ഒറ്റയ്ക്ക് ഇട്ടിട്ട് വന്നാൽ എനിക്ക് സമാധാനം കിട്ടുവോ?”

“നിന്നെ ഞാൻ വിടില്ല. നീ പോണ്ട.”

“ഇല്ല പോണം. ഈ അനാഥനെ വിശ്വസിച്ചു സ്നേഹിച്ചതാണ് എന്റെ പെണ്ണ് അവളെ എനിക്ക് ചതിക്കാൻ പറ്റില്ല.”

“ടാ മതി അവൾ പോയി നിനക്കും അറിയാം എനിക്കും അറിയാം എല്ലാവർക്കും അറിയാം മതിയാക്ക് ടാ.”

“പക്ഷെ നിങ്ങൾക്ക് ആർക്കും അവളെ അറിയില്ലല്ലോ ടാ. അവൾ കാത്തിരിക്കും അവളുടെ വാവച്ചിയെ. ഇനീപ്പോ താമസിച്ചതിന് വഴക്കും കേൾക്കണം ഞാൻ.”

“എടാ.വേണ്ട നമുക്ക് നാളെ ഒരുമിച്ച് പോകാം ഇപ്പോ നീ വാ.”

“അത് പറയാൻ നീ ആരാ ഇത് ഞങ്ങളുടെ കാര്യം. എന്റെ പെണ്ണാ അവൾ അവൾ ദേ വാവച്ചിയേ…… എന്ന് എന്നെ വിളിക്കുന്ന എനിക്ക് കേൾക്കാം.ഞാൻ പോകും ആരൊക്കെ തടഞ്ഞാലും പോകും.”

അവൻ വിനുവിനെ തള്ളി മാറ്റി. അവൻ പിറകെ വരുന്ന മുമ്പ് തന്നെ മുറി പുറത്തുനിന്നും പൂട്ടി, അവളുടെ അടുത്തേക്ക് പുറപ്പെട്ടു. മതിൽ ചാടി കടന്ന് അയാൾ അവളുടെ പുതിയ കല്ലറയ്ക്ക് അരികിൽ ഇരുന്നു.

“കുഞ്ഞെ വാവച്ചിയോട് പിണങ്ങിയോടി നീ? ഞാൻ ആ വിനുവിനോട് പറഞ്ഞതാ എന്റെ കൊച്ച് ഇവിടെ ഒറ്റക്ക് ആണെന്ന് അവൻ വരാൻ സമ്മതിച്ചില്ല. നിന്റെ വാവച്ചി പുലിയല്ലേ അവനെ മുറിയിൽ ഇട്ടങ്ങ് പൂട്ടി.ഇനി എന്റെ കൊച്ച് പേടിക്കണ്ട കേട്ടോ വാവച്ചി വന്നില്ലേ.”

“പിന്നെ ഇപ്പോ മതിൽ ചാടിയപ്പോ വാവച്ചിക്ക് എന്നതാ ഓർമ്മ വന്നതെന്ന് അറിയോ? നിന്റെ വീട്ടിൽ എല്ലാം അറിഞ്ഞ് എന്റെ കൊച്ച് കുറെ തല്ലൊക്കെ കൊണ്ട് മുറിയിൽ കിടന്നില്ലേ അപ്പോ രാത്രി ആരും കാണാതെ ന്റെ കുഞ്ഞിനുള്ള ആഹാരം ആയിട്ട് രാത്രി മതിൽ ചാടി വന്നതാ വാവച്ചിക്ക് ഓർമ്മ വന്നത്. എന്ത് വാശിയ പെണ്ണെ രാത്രി കുഴിമന്തി വേണം എന്ന് പറഞ്ഞ് നീ എന്നെ വെളുപ്പാംകാലം വരെ അലപ്പിച്ച് ദുഷ്ട. അതൊക്കെ സഹിക്കാം ഈ സൺഷെഡ് ഇരുന്നോണ്ട് ജനലിൽ കൂടി വാരി തരിയിപ്പിച്ചില്ലേ എന്നിട്ട് കുറെ കടിയും കിട്ടി പട്ടി. ഒടുവിൽ എന്റെ കൊച്ചിന്റെ പട്ടിണി സമരം ജയിച്ച് അല്ലെ കുഞ്ഞെ. പക്ഷെ….”

അയാൾ ഒന്ന് നിർത്തി ഒരു ദീർഘശ്വാസം എടുത്തു എന്നിട്ട് അവളുടെ സമീപം നിലത്ത് കിടന്നു.കുറച്ച് നേരത്തെ മൗനത്തിനൊടുവിൽ അയാൾ പറഞ്ഞു തുടങ്ങി.

“നോക്കിയെടി പെണ്ണെ ദേ എന്തോരം നക്ഷത്രങ്ങളാണ്. നീ പറയാറില്ലേ നിന്റെ മുഖത്തെ മോഹകരുക്കൾ എന്റെ പ്രണയം കാരണം ആണെന്. ഈ ഭൂമിയെ ആരാ ആവൊ ഇത്രേം പ്രമിക്കുന്നത് നോക്കിയെടി മൊത്തം കുരുക്കൾ.”

കുറച്ചു നേരം അയാൾ മൗനമായി നക്ഷത്രങ്ങളെ നോക്കി വീണ്ടും കിടന്നു. ഹൃദയം അത്രത്തോളം ഭാരം അപ്പോൾ പേറുന്നുണ്ടായിരുന്നു.

“ഒരാഴ്ച്ച കൂടി കഴിഞ്ഞ നമ്മുടെ കേട്ട് കല്യാണം അല്ലേടി കൊച്ചെ. അത് കഴിഞ്ഞ് എന്റെ നെഞ്ചിൽ തല വെച്ച് കിടന്ന് ഇതൊക്കെ കാണാൻ അല്ലാരുന്നോ എന്റെ കൊച്ചിന്റെ ആഗ്രഹം. കർത്താവ് വലിയവനാടി ദേ കണ്ടില്ലേ ഒരാഴ്ച്ച മുന്നേ നിന്റെ ആഗ്രഹം സാധിച്ചു തന്നില്ലേ.”

അയാൾ ആ മണ്ണിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു. അയാളുടെ സങ്കടത്തിൽ പങ്ക് ചേർന്ന് പ്രകൃതിയും കൂടെ തേങ്ങി.

“ദേ നിന്റെ കള്ള കാമുകൻ വന്നല്ലോ. നിനക്ക് എന്നെക്കാളും ഇഷ്ട്ടം മഴ അല്ലാരുന്നോ. കണ്ടോ കണ്ടോ ദേ കർത്താവ് അതും നടത്തി ഒരുമിച്ച് മഴയും കൊണ്ടല്ലോ പെണ്ണെ. കർത്താവെ യുവർ റിയലി ഗ്രേറ്റ്‌, ഉമ്മ.”

അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ആദ്യമൊക്കെ രാത്രി മാത്രമേ അവിടേക്ക് വന്നിരുന്ന അയാൾ പാതിയെ അവിടുന്ന് പോകാതെയായി. ബലം പ്രയോഗിച്ചും ഉപദേശിച്ചും ഒക്കെ അയാളെ അവിടെ നിന്നും മാറ്റി എങ്കിലും അയാൾ വീണ്ടും അവളിലേക്ക് തന്നെ തിരികെ വന്നു. പിന്നെ പിന്നെ അവളുടെ കല്ലറയ്ക്ക് സമീപം ഇരുന്ന് പിറുപിറുക്കുന്ന അയാൾ എല്ലാവർക്കും നിത്യകാഴ്ചയായി. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണത്തിൽ പാതി അവൾക്കരികിൽ അയാൾ വെച്ചു. ലോകം അയാളെ ഭ്രാന്തൻ എന്ന് വിളിച്ചു. പ്രേമിക്കുന്നവർ അയാളെ പോലെ നിന്നെ ഞാൻ പ്രണയിക്കും എന്ന് വെറും വാക്ക് നൽകി. ഒടുവിൽ ഒരു ദിനം അവളുടെ കല്ലറയ്ക്ക് മുകളിൽ ജീവനറ്റ അയാളുടെ ദേഹം കണ്ടു. അവളുടെ കൂടെ ആ ശരീരത്തിനെ അവർ ഒരുമിപ്പിച്ചു…..ഇന്നും അവർ പ്രണയിക്കുന്നു തിരയായി തീരമായി കാറ്റായി മഴയായി രാത്രിയും പകലുമായി ഇണക്കവും പിണക്കവും നിറഞ്ഞ അവരുടെ ലോകത്തിൽ…..???