ചേർത്തുപിടിച്ച് അവളേകുന്ന ഒരു ചുംബനത്തിൽ എന്റെ സങ്കടങ്ങൾ എരിഞ്ഞു തീരുമായിരുന്നു. അത്രമേൽ…

ചുണ്ടിൽ വിരിഞ്ഞ പ്രണയം – എഴുത്ത്: ജിതിൻ ദാസ്

ഒൻപതിൽ പഠിക്കുമ്പോഴാണ് ആദ്യമായി അവളോട് ഒരിഷ്ടം തോന്നിയത്.. വെളുത്തു കൊലുന്നനെയുള്ള അവളിൽ, ആണുങ്ങളെ ആകർഷിക്കാൻ പോന്ന എന്തൊക്കെയോ നിക്ഷേപിക്കപ്പെട്ടിരുന്നു.. അങ്ങനെ അധികം താമസിയാതെ തന്നെ ഒരുനാൾ എന്റെ ആദ്യ പ്രണയത്തിലെ നായികയായി അവളെ ഞാൻ എന്നിലേക്ക് സ്വാഗതം ചെയ്തു..

അവൾക്ക് മറ്റ് പലരുമായും ബന്ധമുണ്ട് എന്നർത്ഥം വരുന്ന സൂചനകൾ, പലരിൽ നിന്നും പലപ്പോഴായി കേട്ടിട്ടും എനിക്കൊരു കുലുക്കവുമുണ്ടായില്ല.. അവളോടുള്ള എന്റെ പ്രണയം നാൾക്കുനാൾ വർദ്ധിച്ചു വരികമാത്രമാണുണ്ടായത്.. സ്കൂൾ വിട്ടു വരുന്ന ആളില്ലാത്ത ഇടവഴികളിലും, ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലും ഞങ്ങളുടെ പ്രണയം ആത്മ നിർവൃതിയോടെ നീറിപ്പുകഞ്ഞു .. പ്രായം തികയാത്ത കാരണംകൊണ്ട് കല്പിച്ചു കിട്ടിയ സ്വാതന്ത്ര്യമില്ലായ്മ ഞങ്ങൾക്കിടയിൽ കിളിർത്ത ജാഗ്രതയുടെ നേർത്ത പുകചുരുളുകളെ വീശി ആട്ടിഅകറ്റിക്കൊണ്ടിരുന്നു…

മൂത്ത ചേച്ചിയാണ് അത് കണ്ടുപിടിച്ചത്.. ഇരുട്ടുവീഴുമ്പോൾ ഞാൻ നടത്തുന്ന സൈക്കിൾ സവാരികൾ അവൾക്ക് വേണ്ടി മാത്രമാണെന്ന്.. അപ്പോഴേക്കും, കിടക്കുന്നതിനു മുൻപ് ഗാഢമായ ഒരു ചുംബനം ഞങ്ങൾക്കിടയിലെ അനിവാര്യതയായ് തീർന്നിരുന്നു.. പതിവ് പോലെ ചേച്ചി ഒറ്റുകാരിയായി.. എന്നിൽ നിറഞ്ഞു നിന്നിരുന്ന അവളുടെ ഗന്ധം വീട്ടിലെ മറ്റുള്ളവരും തിരിച്ചറിഞ്ഞു..ഞാൻ കുറ്റസമ്മതം നടത്തി.. എനിക്ക് അവളില്ലാതെ പറ്റുമെന്ന് തോന്നുന്നില്ല….

ഉപദേശങ്ങൾ ചെവിയിൽ തിരുകിയ പഞ്ഞിയിൽ തട്ടി തെറിച്ചുപോയി.. അവസാനം അവളുടെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് അമ്മ ഒരു മണിക്കൂർ നീണ്ട ഒന്നാംതരം പ്രസംഗം നടത്തി.. അവൾ മൂലം തകർന്നു പോയ കുടുംബങ്ങൾ..അവർ അനുഭവിച്ച ദുരിതങ്ങൾ.. ആണുങ്ങളെ വശീകരിച്ച് അവരുടെ സമ്പത്തും ആരോഗ്യവും നശിപ്പിക്കുന്ന ഒരു അഴിഞ്ഞാട്ടക്കാരിയായി അവൾ അമ്മയുടെ നാവിൻ തുമ്പിനാൽ ചിത്രീകരിക്കപ്പെട്ടു..

എനിക്കവളിൽ നിന്നും ഒരു പിന്മാറ്റം അസാധ്യമായിരുന്നു.. അത്രമേൽ അവളെന്റെ ജീവിതത്തിലെ ഒരടയാളമായി തീർന്നിരിക്കുന്നു.. ചേർത്തുപിടിച്ച് അവളേകുന്ന ഒരു ചുംബനത്തിൽ എന്റെ സങ്കടങ്ങൾ എരിഞ്ഞു തീരുമായിരുന്നു.. അത്രമേൽ തകർന്നുപോയ നിമിഷങ്ങളിലെല്ലാം ജീവവായുവായി എന്നോട് ചേർന്നിരുന്ന് എന്റെ ആത്മസംഘർഷങ്ങൾ പകുത്തെടുത്തവളിൽ നിന്നും ഒരു പിന്മാറ്റം എങ്ങനെയാണ് സാധ്യമാവുക??

പ്രണയത്തിൽ വിപ്ലവം കലർന്നിരിക്കുന്നു..ഇടവഴിയിൽ ഒളിച്ചിരുന്നുള്ള പ്രണയത്തിൽ നിന്നും, കവലകളിലൂടെ ആരെയും ശ്രദ്ധിക്കാതെ കൈകോർത്ത് നടന്ന് ഞങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.. കുട്ടികൾ ആരാധനയോടെയും, മുതിർന്നവർ പുച്ഛത്തോടെയും ഞങ്ങളെ നിരന്തരം വീക്ഷിച്ചു പോന്നു..ആസ്വാദനത്തിന്റെ ആത്മനിർവൃതികളിൽ അവൾ എന്റെ മോഹഭംഗങ്ങൾക്ക് ചിതയൊരുക്കി… ഞാൻ ഏറ്റവും സ്വതന്ത്രനായി പരിണമിച്ചു…

സംശയം…. അവളുടെ ഒരിക്കലും നശിക്കാത്ത യൗവനത്തിൽ ഞാൻ അസൂയാലുവായി.. എന്നിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു പൊന്തി. അവളോടുള്ള എന്റെ ചുംബനങ്ങൾക്ക് പഴയ തീവ്രത നഷ്ടപ്പെട്ടിരിക്കുന്നു..ഇടയ്ക്കിടെ ആ ചുംബനങ്ങൾ പ്രാണൻ നഷ്ടപ്പെടും വിധം എന്നെ ശ്വാസം മുട്ടിക്കുന്നു..പ്രാണവായുവിനായി ഞാൻ ആഞ്ഞു ശ്വാസം പരതുമ്പോൾ, ദൈന്യതയോടെ മുകളിലേക്ക് മറയുന്ന എന്റെ കണ്ണുകളെ നോക്കി അവൾ വാ പൊത്തി കുലുങ്ങിച്ചിരിച്ചു..കുറ്റബോധത്തോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.. അതേ… ഞാൻ സമർത്ഥമായി വഞ്ചിക്കപ്പെട്ടിരിക്കുന്നു….

വഞ്ചിക്കപ്പെട്ട അനവധി കാമുക ശരീരങ്ങൾക്കിടയിൽ എനിക്കും ഒരു പായും തലയിണയും ലഭിച്ചു. ഞാൻ അതീവ ക്ഷീണിതനായി തീർന്നിരിക്കുന്നു.. അവളെന്നിൽ പാകിയ വേദനയുടെ വിത്തുകൾ വളർന്നു വലുതായി. അവയിൽ നിന്നും ഞെട്ടറ്റു വീഴുന്ന വഞ്ചനയുടെ ഫലങ്ങൾ അറുത്തെടുത്ത് വീട്ടുകാർ പരിശോധനക്ക് അയച്ചു കൊടുത്തിരിക്കുകയാണ്..അവരതിന്റെ വേരുകളുടെ ആഴവും പരപ്പും അളക്കാനുള്ള നീക്കത്തിലാണ്..

അവസാനം അത് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.. പരിശോധനാ ഫലം വന്നു.. അവളെന്നെ തോല്പിച്ചിരിക്കുന്നു.. ആർക്കും അടർത്തി മാറ്റാൻ കഴിയാത്ത വിധത്തിൽ അവളെന്നിൽ വേരുകൾ ആഴ്ത്തിയിരിക്കുന്നു..

യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടു എന്നത് എന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നു..

അച്ഛന്റെ നിറഞ്ഞ കണ്ണുകളും, അമ്മയുടെയും ചേച്ചിയുടെയും അമർത്തിപ്പിടിച്ച തേങ്ങലുകളും, ബന്ധുക്കളുടെ കണ്ണിലെ വെറുപ്പിക്കുന്ന സഹതാപവും അടക്കം പറച്ചിലുകളും,,, ഒരിക്കലും എന്നെ കാണിക്കാതെ ഒളിപ്പിച്ചുവെച്ച ബയോപ്സി റിസൾട്ടിനേക്കാൾ വ്യക്തമായി എനിക്ക് ഉറപ്പ് തന്നുകൊണ്ടേയിരുന്നു..

“അവൾ ഉറപ്പായും എന്നെയും കൊണ്ടേ പോവുകയുള്ളൂ എന്ന്….”