ഉത്തരീയം ~ ഭാഗം 09, 10 ~ എഴുത്ത്: ലോല

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

രാജീവ്‌ അറിയുകയായിരുന്നു അവന്റെ ചുറ്റുമുള്ള പുതിയ ലോകത്തെ.. തന്റെ പ്രിയപ്പെട്ടവർ തന്നെ ഭ്രാന്തമായി സ്നേഹിക്കുന്നത് അവൻ അനുഭവിച്ചറിഞ്ഞു…

ഉത്തരയോട് ഒരേസമയം ആരാധനയും നന്ദിയും തോന്നി.. അവൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇപ്പോഴും പഴയ രാജീവായി തന്നെ തുടരുമായിരുന്നു..

അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ കടൽ അലയടിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്ന പോരാളിയെ പോലെ സ്വന്തം കുടുംബത്തെ അവൻ തിരിച്ചുപിടിച്ചു.

രാജീവിൻ്റെ ആഹ്ലാദവും സന്തോഷവും ആഹ്ലാദിക്കുകയായിരുന്ന ഉത്തര .ഇടയ്ക്ക് പാളിയുള്ള ചില നോട്ടങ്ങൾ അവൾക്കായി അവൻ നൽകും.

കണ്ണുകൾ കഥകൾ പറയാനായി തയ്യാറെടുക്കും.. എന്നാൽ മിഴികളെ നിരാശരാക്കി നാണം പൂത്തുലയും..

രാജീവ് പൂർണമായും മാറാൻ തയ്യാറെടുത്തത്പോലെ ഉത്തരക്ക് തോന്നി. ദിവസങ്ങൾ കടന്നുപോകുന്തോറും അവർ ഇരുവരും കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി.

സംസാരം അധികം ഇല്ലെങ്കിലും നോട്ടങ്ങളിലൂടെയും മൗനമായ വാക്കുകളിലൂടെയും അവരുടെ പ്രണയം രചിക്കപ്പെട്ടു.

മദ്യപാനം രാജീവ് പൂർണ്ണമായി ഉപേക്ഷിച്ചു.ഉത്തരയുടെ നിരന്തരമായ ആവശ്യമാണ് അവനെ അത്തരമൊരു സാഹസത്തിന് മുതിരാൻ പ്രേരിപ്പിച്ചത്.

ആദ്യത്തെ ദിവസങ്ങളിൽ തീർത്തും ദുഷ്കരമായ ദിവസങ്ങൾ ആയിരുന്നു, അവൻ ലഹിരിയുടെ അടിമയാണെന്ന് മനസ്സിലാക്കിയതോടെ ഉത്തര ഒരു കൊച്ചുകുട്ടിയെ പോലെ അവനെ സംരക്ഷിച്ചു.

ഭക്ഷണം വാരി കൊടുത്തും ഉറക്കമില്ലാതെ അവൻ മുറിക്ക് വലം വെക്കുമ്പോൾ അവൾ അവനെ നോക്കിയിരിക്കും. അവൻ്റെ മാനസിക ഭാരം കുറയ്ക്കാൻ വേണ്ടി അവൾ പുസ്തകങ്ങൾ വായിച്ചു കൊടുക്കും.

അമ്മയെ കേൾക്കുന്ന കുട്ടിയെ പോലെ അവൻ അവളെ കേട്ടിരിക്കും.. കഥയേക്കാൾ കൂടുതൽ അവൻ അവളെ ശ്രദ്ധിക്കും, അവളുടെ ചലനങ്ങളെ, മിഴിമുനകളെ, കൊച്ചരിപ്പല്ലുകളെ, പുഞ്ചിരിയെ, അവളുടെ ശ്വാസോശ്വാസങ്ങൾ പോലും അവൻ നോക്കിക്കാണും…

അവർ മൗനമായി പ്രണയിക്കും. ദീർഘകാലം സഞ്ചരിച്ചു ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളിപോലെ അവർ നിർവൃതിയടയും….

ഉത്തര പ്രണയത്തിൽ പറ്റി മനോഹരമായ വർണ്ണന അവന് നൽകും.. താമരയും സൂര്യനും ശിവനേയും പാർവ്വതിയേയും പ്രകൃതിയേയും മന്ദമാരുതനെയും അവളുടെ വർണ്ണനയിൽ അവൻ കാണും…. ജീവനുള്ള ചിത്രങ്ങൾ സൃഷ്ടിക്കുവാൻ നിനക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് മനസ്സിൽ മന്ത്രികും..

സുദീർഘമായ ഒരു ഇടവേളക്ക് ശേഷം അവൻ ഒരു പച്ച മനുഷ്യനായി മാറി. ഉത്തര പഴയ ഉണ്ണിയിലേക്ക് അവനെ തിരികെ കൊണ്ടുവന്നു. വീണ്ടും ആ വീട്ടിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും മുത്തുകൾ തിളങ്ങി.

???

രാജീവ് പുതിയൊരു ജോലിക്ക് ശ്രമിച്ചു. അച്ഛൻ്റെ കമ്പനിയിൽ ഒരു പിൻതുടർച്ചക്കാരനാകാൻ അവന് താല്പര്യമില്ലായിരുന്നു.

സ്വന്തം കഴിവിൽ നല്ല വിശ്വാസമുണ്ടായിരുന്ന രാജീവ് സ്വന്തമായൊരു കമ്പനി തുടങ്ങി. ഉത്തര പഠനം തുടർന്നു,

അവരുടെ ഒന്നാം വിവാഹ വാർഷികം എത്തി. വളരെ ഭംഗിയായി വിവാഹ വാർഷികം നടത്താൻ തീരുമാനിച്ചു.ശ്രീമംഗലം തറവാട്ടിൽ അവരുടെ വിവാഹ വാർഷിക ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഉത്തരയും രാജീവും ആഘോഷങ്ങൾക്ക് പിൻതുണ നൽകി. ഉത്തരയുടെ അനുജത്തിമാരും രാജീവിൻ്റെ അനുജന്മാരും എല്ലാത്തിനും ചുക്കാൻ പിടിച്ചു.

ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും തുടങ്ങി നിരവധി ആളുകൾ അവരുടെ സന്തോഷകരമായ നിമിഷങ്ങൾക്ക് ആശംസകൾ അറിയിക്കാൻ എത്തി.

രാജീവിനെ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റും ഉത്തരയ്ക്ക് തന്നെ എല്ലാവരും ചാർത്തി നൽകി..

ഇളംപച്ച നിറത്തിൽ ഗോൾഡൻ നൂലുകൾ കൊണ്ട് ചിത്രപ്പണി നടത്തിയ സാരിയാണ് ഉത്തര ധരിച്ചത്..

ഉത്തരയുടെ സാരിയുടെ മാച്ച് ചെയ്യുന്ന ഇളംപച്ച ഷർട്ടും കസവു മുണ്ടും ഉടുത്ത് രാജീവ് നിന്നു..

പരസ്പരം സംസാരിച്ച് ഇല്ലെങ്കിലും പ്രണയപൂർവ്വമായ നോട്ടങ്ങൾ അവർക്കിടയിൽ ഉണ്ടായി..

പലപ്പോഴും അവന്റെ കണ്ണുകൾ അവളുടെ ഉടലിൽ തങ്ങിനിന്നു.. അവൾ അതീവ സുന്ദരി ആയിരിക്കുന്നു.. അവന്റെ നോട്ടങ്ങളിൽ ലയിച്ച് പ്രണയപൂർവ്വം ആയ ചിരികൾ അവളവനു സമ്മാനിക്കും….

വിവാഹ വാർഷിക ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ ശേഷം രാത്രി മുറിയിലേക്ക് മടങ്ങുന്നതിനിടെ അടുക്കളയിൽ നിന്നുള്ള അമർത്തിപ്പിടിച്ച് സംസാരം കേട്ടാണ് ഉത്തര അങ്ങോട്ട് ചെല്ലുന്നത്.

“രാജി കല്യാണം കഴിഞ്ഞ് ഒരു വർഷം ആയില്ലേ, ഇതുവരെ നിന്റെ മരുമകൾക്ക് വിശേഷം ഒന്നുമില്ലേ..”

“ഒരു വർഷമല്ലേ ആയിട്ടുള്ളൂ ചേച്ചി, ഇനിയും സമയമുണ്ടല്ലോ.. ഉണ്ണിയെ ഇങ്ങനെ തിരിച്ചു കിട്ടും എന്ന് പോലും ഞങ്ങൾ ആരും കരുതിയതല്ല.. ഇപ്പോഴത്തെ അവന്റെ മാറ്റത്തിന് കാരണം ഉത്തരം മോളാണ്”..

“രാജി അവനെ മാറ്റിയെടുത്തത് ആ കുട്ടി ആയിരിക്കും പക്ഷേ കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടും കുട്ടികൾ ആയില്ലെങ്കിൽ ആളുകൾ എന്താ വിചാരിക്കുക..

ശ്രീ മംഗലത്ത് കുട്ടിക്കാണ് കുഴപ്പം എന്ന് പറയില്ലേ നാട്ടുകാര്.. ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ വേണ്ട വേണ്ട എന്നു പറഞ്ഞിരിക്കും..

അവസാനം വേണം തോന്നുമ്പോഴാണ് ആശുപത്രികൾ കയറി ഇറങ്ങേണ്ടി വരുന്നത്.. നിനക്ക് ചോദിച്ചു കൂടെ അവരോട്…”

“അയ്യോ ചേച്ചി ഞാൻ ഇങ്ങനെയാ കുട്ടികളോട് ഇതൊക്കെ ചോദിക്കുക, ആ കുട്ടി എന്താ വിചാരിക്കുക എന്നെപ്പറ്റി…”

“രാജി നമ്മുടെ കാലം കഴിയാൻ അധിക നാളുകൾ ഒന്നുമില്ല ഇനി, നിനക്കും അരവിന്ദനും പേരക്കുട്ടികളെ താലോലിക്കാൻ കൊതി ഉണ്ടാവില്ലേ.. അത് കുട്ടികളോട് പറഞ്ഞു മനസ്സിലാക്കുക…”

അത്രയും നേരം അവരുടെ സംഭാഷണം കേട്ട് നിന്ന ഉത്തരയ്ക്ക് ശരീരത്തിൽ ചെറിയൊരു വിറയൽ അനുഭവപ്പെട്ടു..

അവരൊക്കെ പറയുന്നത് ശരിയാണ് കല്യാണം കഴിഞ്ഞ് ഒരു വർഷം ആയി ഇനിയും കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ലല്ലോ…

തങ്ങൾ ഇപ്പോഴും മൗനമായി പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് എങ്ങനെ മനസ്സിലാക്കും ഇവരൊക്കെ… കലുഷിതമായ മനസ്സോടെയാണ് അവള് പടിക്കെട്ടുകൾ കയറിയത്..

തന്റെ പ്രിയസഖിയെ ഓർത്ത് ജനാലക്കരികിൽ സ്വപ്നം കണ്ടു കൊണ്ട് നിന്ന രാജീവിനെ അവളുടെ മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല……..

മുറിയിലേക്ക് വന്ന ഉത്തരയുടെ മുഖം വിളറിയിരിക്കുന്നത് രാജീവ് ശ്രദ്ധിച്ചു.

ഒരുപാട് സംസാരിക്കില്ലെങ്കിലും അവളുടെ ബുദ്ധിമുട്ടുകളും വിഷമതകളും അവൻ പെട്ടെന്ന് മനസ്സിലാക്കുമായിരുന്നു.

അവളിലെ മൗനവും വാടിയ മുഖവും അവൻ്റെ ചങ്ക് പൊടിച്ചിരുന്നു.അവളോട് കാര്യം ചോദിക്കണമെന്നുണ്ടെങ്കിലും അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല….

വെരുകിനെ പോലെ അവൻ മുറിയിൽ പരതി നടന്നു..

രാജീവിന്റെ പരാക്രമങ്ങൾ എല്ലാം കൺകോണിലൂടെ ഉത്തര വീക്ഷിക്കുന്നുണ്ടായിരുന്നു…

അവൾക്കും അവനോട് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു, പക്ഷെ അവൻ അനുഭവിക്കുന്ന അതെ മാനസിക സമ്മർദ്ദം അവളും നേരിട്ടുകൊണ്ടിരിന്നു..

അമ്മായി പറഞ്ഞ വാക്കുകൾ അവളുടെ കാതുകളെ ഉഴിഞ്ഞുകൊണ്ടിരുന്നു. ഇതുവരെ തങ്ങൾ വൈവാഹിക ജീവിതത്തിന്റെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലേക്ക് കടന്നിട്ടില്ല.. പ്രണയത്തിന്റെ പാരമ്യത്തിൽ എല്ലാ അർഥത്തിലും അദ്ദേഹത്തിന്റെ മാത്രമായി മാറണമെന്നാണ് ആഗ്രഹിച്ചിരുന്നത്…

പക്ഷെ, ഇപ്പോൾ ചോദ്യംചെയ്യപ്പെട്ടത് എന്നിലെ സ്ത്രീയുടെ പവിത്രതയെയാണ്, ഞാൻ ആകുന്ന അമ്മയുടെ തുടിക്കുന്ന സിരകളെയാണ്…

കാടുകയറിയ ചിന്തകൾ മനസിനെ ഉലക്കാൻ തുടങ്ങിയിരിക്കുന്നു.. എത്രയൊക്കെ ഉത്തരങ്ങൾ നൽകാൻ ശ്രെമിച്ചിട്ടും അവിടെ ഞാൻ പരാജയപ്പെട്ടുകൊണ്ടേയിരുന്നു…

മനസും മനഃസാക്ഷിയും സത്യത്തെ തേടി ഒരു പിടിവലി നടത്തിക്കൊണ്ടിരുന്നു..

“ഇയാൾക്ക് എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ? “

പരിഭ്രമപ്പെട്ടുകൊണ്ടുള്ള ആ ചോദ്യം മതിയാരുന്നു എന്റെ ഉള്ളിലെ കാട്ടുതീയെ കെടുത്താൻ..

ഞാൻ എന്ന സ്ത്രീ ആ ചോദ്യത്തിൽ സംതൃപ്‌തി നേടിയിരിക്കുന്നു.. ഭാര്യയുടെ മനസിലെ ആകുലതകൾ മനസിലാകുന്ന ഒരു ഭർത്താവിനെ ആ നിമിഷം ഞാൻ കണ്ടു…

ബെഡിൽ ഇരിക്കുന്ന എന്റെ നെറ്റിക് മേൽ കൈവെച്ചു പരിശോധിക്കുന്ന ആ മനുഷ്യനെ കൺനിറയെ കാണാൻ എനിക്ക് സാധിച്ചില്ല, നീർകണങ്ങൾ എന്റെ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു…

ജലധാരകൾ മിഴികളിൽ നിന്നും പൊഴിയുന്നത് കണ്ടിട്ടാകണം ആ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞിട്ടുണ്ട്..

നെറ്റിക് മുകളിൽ വെച്ച കൈ എടുത്ത് കവിളിനോട് അടുപ്പിച്ചവെച്ചു ആ കണ്ണുകളിലേക്ക് വെറുതെ നോക്കിയിരുന്നു ഞാൻ..

“ഇപ്പോഴും ഞാൻ ഒരു ശല്യം ആയി തോന്നുന്നുണ്ടോ “…

പൂർത്തിയാക്കാനാവാതെ ആ കൈകൾ എന്റെ വായ പൊത്തി..

“ഞാൻ ഇന്നത്തെ രാജീവ്‌ ആകാൻ കാരണം നീ മാത്രമാണ് ഉത്തര, ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ജീവിതം..

രാജീവ്‌ മേനോനെ ഒരു മനുഷ്യനായി മാറ്റിയത് നിന്നിലെ പെണ്ണാണ്…. നീ പറഞ്ഞു തന്ന ഓരോ വാക്കും നിന്റെ ചെയ്തികളും എന്നെ മാറ്റിമറിക്കുകയാണ് പെണ്ണെ…

നിന്നെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നെന്ന് നിനക്ക് അറിയോ..

നഷ്ടപ്പെട്ടതെന്തിനെയോ തിരിച്ചുകിട്ടിയ പോലെയാണ് ഉത്തര എനിക്ക് ഇപ്പോൾ…

നിന്നിൽ അലിഞ്ഞു ചേരാൻ ഞാൻ അത്ര മാത്രം ആഗ്രഹിക്കുന്നു… “

അത്രയും പറഞ്ഞ് അവൻ അവളെ ഇറുകെ പുണർന്നു…

ആ ആലിംഗനത്തിൽ അവൾ ഒരു നിമിഷം ഞെട്ടിയെങ്കിലും അവനു വിധേയയായി നിന്നു….എത്ര നേരം നിന്നുവെന്ന് അറിയില്ല..

“ഇനി പറയു എന്താണ് നിന്റെ പ്രശ്നം”..

വീണ്ടും അവൻ അവളോടായി ചോദിച്ചു..

ഒരു നിമിഷം മടി കാട്ടിയെങ്കിലും അവൾ താഴെ ഉണ്ടായതെല്ലാം അവനോട് പറഞ്ഞു…

ഇതിനാണോ പെണ്ണെ നീ ഇത്രയും വിഷമിച്ചത്, കല്യാണം കഴിയുമ്പോ എല്ലാവരും ചോദിക്കുന്ന ചോദ്യമല്ല ഇത്…

നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയില്ലേ അതാകും അമ്മായി അങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചത്..

അമ്മായിക്ക് അറിയില്ലല്ലോ നമ്മൾ ഇതുവരെ അത്തരമൊരു ജീവിതത്തിലേക്ക് കടന്നില്ലെന്ന്…

എന്നെ എന്ത് കാര്യത്തിനും ആശ്വസിപ്പിക്കുന്ന ആളാണോ ഈ ഒരു ചെറിയ കാര്യത്തിന് ഇത്രയധികം വിഷമിച്ചത്… “

ഉത്തര നാണം കലർന്നൊരു പുഞ്ചിരി അവനു നൽകി..

“നിനക്ക് ഇപ്പോ ഞാൻ ഒരു ഉത്തമപുരുഷനായി തോന്നുന്നുവോ അപ്പോൾ മതി…

ഞാൻ എത്ര വേണമെങ്കിലും കാത്തിരുന്നോളാം… അതിനി എത്ര വർഷം ആയാലും…”

അവന്റെ വാക്കുകൾ ഉത്തരയുടെ മനസിനെ കുളിരണിയിച്ചു…

താൻ മനസിലാക്കിയതിലും ഒരുപാട് വലുതാണ് അവന്റെ മനസ്.. അവൾക് അഭിമാനം തോന്നി, രാജീവ്‌ മേനോൻ എന്ന് വ്യക്തിയുടെ ഭാര്യയായിരിക്കാൻ…

ആയിരം വസന്തങ്ങൾ തന്നിലേക്ക് അണയുന്നതായി ഉത്തരയ്ക്ക് തോന്നി..

നാണത്താൽ പൂത്തുലഞ്ഞ കവിളുകളും പാതിയടഞ്ഞ മിഴികളും വിറക്കുന്ന അധരങ്ങളും അവളിലെ പ്രണയത്തിന് മാറ്റുകൂട്ടാൻ നിലനിന്നു.

മൗനമായി മാത്രമേ തങ്ങൾ പ്രണയിച്ചിട്ടുണ്ടോ ഉള്ളൂ പക്ഷെ ഇന്ന് ആ പ്രണയം അതിതീവ്രതയിൽ നിലകൊണ്ടിരിക്കുന്നു..

പ്രണയ പരവശനായ തന്റെ നാഥന് നല്ല പാതി ആകാനുള്ള അവസരം എത്തിക്കഴിഞ്ഞിരിക്കുന്നു..

ജീവനും ജീവിതവും തന്റെ പ്രാണനായി സമർപ്പിക്കേണ്ട നിമിഷം ആഗതമായിരിക്കുന്നു..

ചന്ദ്രനെ നിശബ്ദമായി പ്രണയിക്കുന്ന രാത്രിയെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രിയപത്നിയായി മാറാൻ എന്റെ ഉള്ളം വെമ്പൽകൊള്ളുകയാണ്…

ബാൽക്കണിയിലെ നിലാകാറ്റ്കൊണ്ട് നിൽക്കുകയായിരുന്നു രാജീവ്…

എങ്ങനെ തുടങ്ങണം എന്നറിയാതെ അവന്റെ അടുത്തായി ഉത്തരയും നിന്നു…

മൗനം അവരുടെ പ്രണയത്തിന് ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചു..

മൗനത്തിന് മുഖപടം നീക്കി ഉത്തര അവളുടെ പ്രിയനോട് സംസാരിച്ചു…

” നിങ്ങളുടെ ഭാര്യയായി ഈ വീട്ടിലേക്ക് കയറിയ ദിവസം ഞാൻ എന്നെ തന്നെ ശപിച്ചിരുന്നു..

ഈ ലോകത്തിലെ ഏറ്റവും ഗതികെട്ട പെണ്ണാണ് ഞാനെന്ന് സ്വയം വേദനിച്ചിരുന്നു…

പക്ഷേ, ആദ്യദിനം തന്നെ നിങ്ങളെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞു. ബലപ്രയോഗത്തിലൂടെ എന്റെ എന്റെ ശരീരം സ്വന്തമാക്കാൻ നിങ്ങൾ ശ്രെമിച്ചില്ല, വലിയൊരു ആശ്വാസം എനിക്കത് നൽകി…

ഒരിക്കലും പോലും തെറ്റായ ഒരു നോട്ടമോ വാക്കോ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല…

ഞാൻ എന്ന സ്ത്രീ ഏറ്റവും ബഹുമാനിച്ചിരുന്ന വ്യക്തി എന്റെ അച്ഛനാണ്..

അച്ഛൻ പോയശേഷം ഞാൻ ഒരു പുരുഷനായി അംഗീകരിച്ചത് നിങ്ങളെയാണ്… ഈ ജന്മത്തിൽ ഒരു ജീവിതം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഭാര്യയായി ആയിരിക്കും..”

അത്രയും പറഞ്ഞത് അവൾ അവനെ ഇറുകെ പുണർന്നു… അവളുടെ വാക്കുകൾ അവനിൽ സന്തോഷത്തിന്റെ പെരുമഴ സൃഷ്ട്ടിച്ചു..

ലോകത്തിലെ ഏറ്റവും മികച്ച ദമ്പതികൾ തങ്ങൾ തന്നെ ആയിരിക്കും…

അവളുടെ കൈകൾ വിടുവിച്ചു അവൻ അവളുടെ മാന്മിഴികളെ തലോടി..

ഭംഗിയാർന്ന അവളുടെ മിഴികളിൽ ചുണ്ടുകൾ ചേർത്തു നിന്നു അവൻ.. ആ ചുംബനത്തെ ഇട്ടു വാങ്ങിക്കൊണ്ട് നിർവൃതി അടയുകയായിരുന്നു അവൾ…

കണ്ണ്കളില് കവിളിൽ മൂർദ്ധാവിൽ അവന്റെ ചുണ്ടുകൾ പരതി നടന്നു..

ലക്ഷ്യത്തിൽ എത്തിയ പോരാളിയെ പോലെ അവളുടെ അധരങ്ങളിൽ ചുണ്ടുകോർത്തു അവൻ അവരുടെ പ്രണയവസന്തത്തിനു വെളിച്ചം പകർന്നു………

രാത്രിയുടെ ഏതോ യാമത്തിൽ സുഖമുള്ളൊരു വേദന ഏറ്റുവാങ്ങി ഒരു തുള്ളി കണ്ണുനീർ പൊഴിച്ചു അവൾ എല്ലാ അർഥത്തിലും അവന്റെ ഭാര്യയായി മാറി…

രക്തവർണം പതിഅവശേഷിക്കുന്ന സിന്ദൂരരേഖയിൽ ചുണ്ടുകൾ ചേർത്ത് അവൻ തന്റെ പ്രിയപത്നിയെ തന്റെ ചിറകിൽ സുരക്ഷിതയാക്കി…

തന്റേത് മാത്രമായവളോടുള്ള പ്രണയകാവ്യത്തിന് അവൻ തുടക്കം കുറിക്കുകയായിരുന്നു………

കാത്തിരിക്കൂ…