ഭദ്ര IPS ~ ഭാഗം 03, എഴുത്ത്: രജിത ജയൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

”ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ….?

ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ തെറ്റിദ്ധരിപ്പിച്ചു. ..

ഫോർ വാട്ട് ഷാനവാസ്…!!

ഞാനിന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ പറ്റി അച്ചനെന്തിനെന്നെ തെറ്റിദ്ധരിപ്പിക്കണം…?

പിന്നെ ഒരാൾ വന്നു മറ്റൊരാളെ പറ്റി എന്തെങ്കിലും പറയുന്നതു കേട്ട് അതിന്റെ പുറകെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുന്നവരാണോ ഷാനവാസേ നമ്മൾ പോലീസുകാർ….?

ഭദ്രയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ നിശബ്ദനായ് നിൽക്കുമ്പോഴും ലീന ഡോക്ടറെ പ്രതിസ്ഥാനത്ത് സങ്കൽപിക്കാൻ ഷാനവാസിനായില്ല. .. പക്ഷേ അച്ഛന്റെ പരാതി. …?

ഷാനവാസ്. ….,,,

സിഐ രാജീവ് ഷാനവാസിനരികിലെത്തി…

”തന്നെ പോലെ തന്നെ ലീന ഡോക്ടറുടെ കാര്യം ആദ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കു പറ്റിയിരുന്നില്ല, പക്ഷേ സത്യമിതാണ് ഷാനവാസ്. ..!!

രാജീവ് സാർ, ഈ തെന്മലയിൽ ഞാനെത്തിയിട്ട് ഏതാനുംവർഷങ്ങളേ ആയുളളു പക്ഷേ എനിക്കറിയാം ഈ തെന്മലയെ ഇന്നത്തെ പുരോഗതയിലെത്തിച്ചതിൽ തേക്കിൻ തോട്ടംക്കാരുടെ പങ്കെത്രെ വലുതാണെന്ന്…!! നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവൻവരെ കൊടുക്കുന്നവരാണ് ജോസപ്പൻ ഡോക്ടറും മക്കളും.!എന്നിട്ടാ വീട്ടിലൊരാളിങ്ങനെ എന്ന് പറഞ്ഞാൽ. …?

ഷാനവാസ്…!!

ഷാനവാസിന്റ്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ ഭദ്രയുടെ ശബ്ദം അവന്റെ വാക്കുകളെ കീറിമുറിച്ചുയർന്നു..

” ഷാനവാസ് ..,തന്റ്റെ ഈ തേക്കിൻ തോട്ടംക്കാര് നാട്ടുകാർക്ക് വേണ്ടി ജീവൻ കൊടുക്കുമോ അതോ നാട്ടുകാരുടെ ജീവനെടുക്കുമോ എന്നെല്ലാം നമ്മളിനി കണ്ടു പിടിക്കണം അറിയുമോ തനിക്ക്..?

മാഡം….!!

അതേടോ ..,, ജേക്കബച്ചന്റ്റെ പരാതിയിൽ ഡോക്ടർ ലീനയുടെ പേരിനൊപ്പം തന്നെ എഴുതി ചേർക്കപ്പെട്ട പേരുകൾ തന്നെയാണ് ജോസപ്പൻ ഡോക്ടറുടെയും മക്കളുടെയും. ..! !

ഭദ്രയുടെ വാക്കുകൾ കേട്ട് ഷാനവാസ് അവരെയെല്ലാം മാറി മാറി നോക്കി. ..

“വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ഷാനവാസ്..? പക്ഷേ സത്യം അതാണ്,അതു ബോധ്യപ്പെട്ടത്തിനു ശേഷമാണ് ഈ കേസിന്റെ ചുമതല ഞാൻ ഭദ്രയ്ക്ക് നൽകിയത്…

ഒരു എസ് ഐ ആയ തനിക്ക് പോലും ഡോക്ടറുടെ കുടുംബത്തെ മോശക്കാരായി കാണാൻ വയ്യെങ്കിൽ ഈ നാട്ടുകാരുടെ കാര്യമോ….? അവർക്കറിയില്ല ഷാനവാസ്, നന്മയുടെ മുഖംമൂടിയണിഞ്ഞ് അവരെ ചതിക്കുകയാണീ ഡോക്ടറെന്ന്…!!

പെട്ടെന്നൊരുനാൾ നമ്മളത് പറഞ്ഞാൽ നമ്മുടെ വാക്കുകൾ ഇവരാരും തന്നെ മുഖവിലക്കെടുക്കില്ല,നമുക്ക് നമ്മുടെ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായുംവരും, അതുകൊണ്ട് ബീ കെയർ ഫുൾ….!!

എല്ലാ തെളിവും നമ്മുടെ കയ്യിൽ കിട്ടിയതിന് ശേഷം മാത്രമേ നമ്മുടെ ഭാഗത്ത് നിന്നൊരു നീക്കം തേക്കിൻ തോട്ടംക്കാർക്കെതിരെ ഉണ്ടാവാൻ പാടുകയുളളു…അതുവരെ ജേക്കബച്ചന്റ്റെ മിസ്സിംഗ് അന്വേഷിക്കുന്ന സംഘം മാത്രമാണ് നിങ്ങളിവിടെ…. !!

നിങ്ങൾക്ക് മനസ്സിലായോ ,ഞാൻ പറഞ്ഞതെന്താണെന്ന് ?

യെസ് സാർ…

എല്ലാവർക്കും ഒപ്പം ഡി ജി പിയുടെ ഓർഡറിനനുസരിച്ച് നിൽക്കുമ്പോഴും ഷാനവാസിന്റ്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു..,എന്തു ചെയ്തിട്ടാണ് ഡോക്ടറുടെ കുടുംബത്തിനെതിരെ ജേക്കബച്ചൻ പരാതി നൽകിയത്. ..?

രാജീവ് സാർ. …,,

എന്താണ് ഷാനവാസേ….?

എനിക്കൊരു കാര്യം അറിഞ്ഞാൽ. …..

“ഡോക്ടർ ജോസപ്പനും കുടുംബവും എങ്ങനെ അച്ചന്റെ പരാതിയിൽ വന്നുവെന്നല്ലേ….? അച്ചൻ തന്ന പരാതി എന്താണെന്നല്ലേ…? ഭദ്ര ചോദിച്ചു

അതെ മാഡം..,,

“അച്ചന്റെ കീഴിൽ സഭനടത്തി കൊണ്ട് പോവുന്ന അനാഥാലയത്തെ പറ്റി ഷാനവാസിനറിയാമല്ലോ..?

അറിയാം മാഡം… ‘

ആ അനാഥാലയത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികളെ ലീന ഡോക്ടർ വിദേശത്തുളള അവരുടെ ഹോസ്പിറ്റലിൽ ജോലിയ്ക്കായ് തിരഞ്ഞെടുത്തയച്ചിരുന്നു ,യാതൊരു ഉപാധികളുമില്ലാതെ എല്ലാ ചിലവും ഏറ്റെടുത്ത് കൊണ്ടൊരു സഹായമെന്ന നിലയിൽ. ..!!

“അതുംഅറിയാം മാഡം…,,അവരുടെ ജോലിക്കാവശ്യമായ പേപ്പറുകൾ പലതും ശരിയാക്കി നൽകിയത് സ്റ്റേഷനിൽ നിന്ന് ഞാനാണ്, അതിനെന്താണ് മാഡം ..?

ഷാനവാസ് വെയ്റ്റ്…!!

ഭദ്രയുടെ ശബ്ദം ഉയർന്നു. ..

“അങ്ങനെ നിങ്ങളെല്ലാവരും കൂടി ചേർന്ന് ഇവിടെ നിന്ന് വിദേശത്തേക്ക് ജോലിക്കയച്ച എത്ര പെൺകുട്ടികൾ തിരിച്ചു നാട്ടിലെത്തിയെന്ന് നിങ്ങളാരെങ്കിലും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ഷാനവാസ്. ..? ഭദ്രയുടെ ശബ്ദം കനത്തിരുന്നു അതു ചോദിക്കുമ്പോൾ…

മാഡം. അത്..

ഇല്ല ഷാനവാസ്…!! നിങ്ങളെന്നല്ല ,ആരും അവരെ പറ്റി അന്വേഷിച്ചിട്ടില്ല…!!

“ഇവിടെ നിന്ന് അതായത് ജേക്കബച്ചന്റ്റെ മാത്രം അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് ജോലിക്കെന്നും പറഞ്ഞു കയറ്റി വിട്ടത് കഴിഞ്ഞ നാലുകൊല്ലത്തിനുളളിൽ പതിനൊന്ന് പേരെയാണ്, അറിയാമോ…?

പക്ഷേ അവരിൽ തിരിച്ചിങ്ങോട്ടു തന്നെ വന്നിരിക്കുന്നത് ആകെ നാലുപേർ ആണ് ഷാനവാസേ…,, ആ വന്നവരാകട്ടെ ഇപ്പോൾ ജീവിച്ചിരിപ്പില്ല …! !

ഭദ്ര മാഡം…!!

അതെ ഷാനവാസേ… അതുതന്നെയാണ് സത്യം. ..ആ പെൺകുട്ടികളെല്ലാം ഇവിടെ നാട്ടിലെത്തി ഒന്നോരണ്ടോമാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു. ..രണ്ട് പേർ മരണപ്പെട്ടത് പനി മൂർച്ഛിച്ചതിനെതുടർന്നാണെങ്കിൽ മറ്റു രണ്ട് പേർ മരിച്ചത് വാഹനാപകടത്തിലാണ്…!!

ഇതുകൊണ്ടും തീർന്നില്ല ഷാനവാസ്, തിരിച്ചു നാട്ടിലേക്ക് വരാതെ വിദേശത്ത് തന്നെ ജോലിയിൽ തുടരുകയാണെന്ന് ജേക്കബച്ചനെ വിളിച്ചു പറഞ്ഞ ആ ബാക്കി ഏഴു പെൺകുട്ടികളും നാട്ടിലേക്ക് അവിടെ നിന്ന് വിമാനം കയറിയിട്ടുണ്ട്…!!

അവരിവിടെ എയർപോർട്ടിൽ വന്നിറങ്ങിയതിന് തെളിവുകളും ഉണ്ട്…!! പക്ഷേ, പിന്നീടവരെവിടെ പോയെന്ന് കണ്ടെത്താൻ അച്ചനോ നമ്മുക്കോ പറ്റിയിട്ടില്ല..!!

കണ്ടെത്തണം നമ്മളിനി അവരെവിടെയെന്നത്..!!

പിന്നെയും വേണം നമ്മുക്ക് തെളിവുകൾ ഓരോന്നായി.. .

മാഡം ഇതിന്റെ എല്ലാം പുറകിൽ തേക്കിൻ തോട്ടംക്കാരാണെന്ന് അച്ചൻ വിശ്വസിക്കാൻ കാരണം എന്താണ്. ..?അതു മാത്രമല്ല ഇങ്ങനെ ഒരു സംശയമുളളതായോ, അല്ലെങ്കിൽ ആ കുട്ടികളെ കാണാതായതിനെ പറ്റിയോ ഒരു പരാതിയും അച്ചനിതുവരെ എവിടെയും നൽകിയിട്ടില്ല…,, പിന്നെ പെട്ടെന്ന് എങ്ങനെ ഇങ്ങനെ ഒരു സംശയം അച്ചനുണ്ടായ് മാഡം….?

“ഷാനവാസ്. ..യുവർ ക്വസ്റ്റ്യൻ ഈസ് കറക്ട്,,ഈ ഒരു സംശയം ഞങ്ങൾക്കും തോന്നിയിരുന്നു.പക്ഷേ ആരെയോ അച്ചൻ ഭയപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടുതന്നെ അന്നച്ചനെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല…

അച്ചൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ട് മതി ബാക്കി ചോദ്യങ്ങൾ എല്ലാമെന്ന് ദേവദാസ് സാറു പറഞ്ഞപ്പോൾ അച്ചനെ ഞങ്ങൾ ഒഴിവാക്കി. ..

ഒന്നു ഞങ്ങൾക്കുറപ്പായ് ഷാനവാസ് ജേക്കബച്ചൻ പറഞ്ഞതെല്ലാം സത്യമാണെന്ന്…!! കൂടുതൽ എന്തെങ്കിലും ചോദിക്കാൻ അച്ചനും ഇല്ല ഇവിടെ ഇപ്പോൾ. ..!! ഇനി അച്ചനെ ജീവനോടെ കാണാമെന്ന പ്രതീക്ഷയുമില്ല,, കാരണം അച്ചൻ തിരികൊളുത്തിയിരിക്കുന്നതൊരു വലിയ കേസിനാണ്., ഏതെല്ലാം ഉന്നതരുടെ ശിരസാണ് ഇതിന്റെ പിന്നിലെന്നറിയാവുന്ന അച്ചനെ അവരാരുംജീവനോടെ വെയ്ക്കില്ല..!!

ഭദ്രപറഞ്ഞു നിർത്തുപ്പോഴും കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ഷാനവാസവരെ പകച്ചു നോക്കി. ..

ഈ തെന്മലയിൽ ഇങ്ങനെ എല്ലാം നടന്നിരുന്നോ താനറിയാതെ..? അയാളുടെ കണ്ണുകളിൽ അവിശ്വാസം തെളിഞ്ഞു നിന്നു

എന്താണ് ഷാനവാസേ ,തന്റ്റെ മനസ്സിലിനിയും സംശയങ്ങൾ ബാക്കി ഉണ്ടോ…?

ഷാനവാസിന്റ്റെ മുഖഭാവം ശ്രദ്ധിച്ച ടൗൺ എസ് ഐ ഗിരീഷ് ചോദിച്ചു. ..

അത് ഗിരീഷ് എനിക്ക് ഒരു സംശയം കൂടി ബാക്കിയുണ്ട്. ..

എന്താണ് ഷാനവാസേ തന്റ്റെ മനസ്സിൽ ഇനിയും അവശേഷിക്കുന്ന സംശയം…?

തനിക്ക് ഇനിയും തേക്കിൻ തോട്ടംക്കാരുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല അല്ലേ..?

അതു ചോദിക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ കുറുകിയിരുന്നു…

”വിശ്വാസത്തിന്റ്റെ അല്ല മാഡം ഇത്തരമൊരു കേസിന്റെ അന്വേഷണവുമായ് മുന്നോട്ട് പോവുമ്പോൾ മനസ്സിൽ സംശയങ്ങൾ ഒന്നും തന്നെ അവശേഷിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട് അതുകൊണ്ടാണ്.

ഷാനവാസ് പറയുമ്പോൾ ഭദ്രയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

ശരി ചോദിക്ക് എന്താണ് തന്റെ സംശയം. ..?

ലീന ഡോക്ടർ ഇവിടെ നിന്ന് പെൺകുട്ടികളെ അവരുടെ ഹോസ്പിറ്റലിലേക്ക് ജോലിക്ക് പറഞ്ഞയച്ചതു കൊണ്ട് മാത്രം ആ പെൺകുട്ടികളെ കാണാതായതിന്റ്റെ പുറകിൽ അവരാണെന്ന് സംശയിക്കുന്നത് ശരിയാണോ മാഡം…? ഒരു പക്ഷേ വേറെ ഏതെങ്കിലും ഇടപെടൽ ഉണ്ടായിക്കൂടെ..?

ജേക്കബച്ചന് തെറ്റ് പറ്റിയതായ് കൂടെ…?

വണ്ടർഫുൾ ക്വസ്റ്റ്യൻ ഷാനവാസ്… കേൾക്കുന്ന ഏതു കാര്യവും അതുപോലെ വിശ്വസിക്കാതെ അതിലെന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടോയെന്ന് ചിന്തിക്കുന്ന തന്റെ ഈ കുശാഗ്ര ബുദ്ധി നമ്മുടെ മുന്നോട്ടുളള അന്വേഷണത്തിൽ ഏറെ പ്രയോജനപ്പെടും ,, പിന്നെ താൻ ചോദിച്ചതുപോലെ വെറുതെ നമ്മുക്കൊരാളെ സംശയിക്കാൻ പറ്റില്ലല്ലോ ..?

പക്ഷേ ഇവിടെ സംശയം വേണ്ട, കാരണം ലീന ഡോക്ടറുടെ കുടുംബം വിദേശത്ത് നടത്തുന്ന ഹോസ്പിറ്റലിലേക്കാണെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത് കൊണ്ട് പോയത്, അവിടെ ഡോക്ടർ പറഞ്ഞതുപോലൊരു ഹോസ്പിറ്റലും ഉണ്ട്.. പക്ഷേ ഇവിടെ നിന്ന് കൊണ്ടു പോയ ഒരു പെൺകുട്ടിയും അവിടെ ജോലിചെയ്തിട്ടില്ല…!!

അവിടെ എന്നല്ല എവിടെയും..!!

അവരെ ആരെയും അവിടെ ഒരാൾ പോലും കണ്ടിട്ടു പോലും ഇല്ല. . !! അതു ഞങ്ങൾ അന്വേഷിച്ചുറപ്പു വരുത്തി ഷാനവാസ്. .

മാഡം അച്ചനെ മാത്രമല്ലല്ലോ ലീനയെയും ഇപ്പോൾ കാണാതായില്ലേ.. .? അതെങ്ങനെ…?

അതെ അതെങ്ങനെ..? കണ്ടു പിടിക്കണം ഷാനവാസ് അതെല്ലാം. ..

മുന്നോട്ട് പോവും തോറും മാത്രമേ ശരിക്കും യഥാർത്ഥ വില്ലനെ നമ്മുക്ക് തീർച്ചപ്പെടുത്താൻ പറ്റു…. അതുവരെ നമ്മൾ അന്വേഷണം തുടരുകയാണ്…

ഇപ്പോൾ തന്റെ സംശയങ്ങൾ എല്ലാം ക്ളിയർ ആയോ ഷാനവാസ്. ..?

യെസ് മാഡം. ഇപ്പോൾ അവശേഷിച്ചിരിക്കുന്നത് ഒരു ചോദ്യം മാത്രമാണ്. .

എന്തു ചോദ്യം ഷാനവാസ്. …?

കണക്കറ്റ കോടികളുടെ സമ്പാദ്യമുളള തേക്കിൻ തോട്ടംക്കാരെത്തിനാണിവിടെ നിന്ന് പെൺകുട്ടികളെ വിദേശത്തേക്ക് കൊണ്ടു പോയി…?

“ഒന്നുറപ്പാണ് മാഡംഅവരെ വ്യഭിചരിപ്പിച്ച് പണം സമ്പാദിക്കേണ്ട അവസ്ഥ ജോസപ്പൻ ഡോക്ടർക്കും കുടുംബത്തിനും ഇല്ല,അപ്പോൾ എന്തിന്. .?എന്തിനു വേണ്ടിയാണവർ ഇവിടെ നിന്ന് പെൺകുട്ടികളെ കൊണ്ട് പോയത്….?

അതെ ഷാനവാസ് അതാണ് നമ്മളിനി കണ്ടെത്തേണ്ടത്….എന്തിനാണവരാ പെൺകുട്ടികളെ കൊണ്ടു പോയത്…?അവർക്ക് ഇപ്പോൾ എന്ത് സംഭവിച്ചു. ..?
അവരിപ്പോൾ ജീവനോടെയുണ്ടോ..? എല്ലാം നമ്മളിനി കണ്ടെത്തണം…

ഇപ്പോൾ കാര്യങ്ങളെല്ലാം എല്ലാവർക്കും വ്യക്തമായല്ലോ?
ഡി ജി പി ദേവദാസ് ചോദിച്ചു. .

യെസ് സാർ…

അപ്പോൾ ഓകെ തൽക്കാലം നമ്മൾ പിരിയുകയാണ്…കേസിന്റെ പുരോഗതി ഓരോ പ്രാവശ്യവും എന്നെ വിളിച്ചറിയിക്കുക നിങ്ങൾ…

അതുപോലെ ഈ കേസന്വേഷണം കഴിയുന്നതുവരെ നിങ്ങളൊരുമ്മിച്ച് മാത്രമേ എവിടെയും ഉണ്ടാവാൻ പാടുകയുളളു….അറിയാലോ ശത്രുക്കൾ പ്രബലരാണ്.

ഓകെ സാർ…

യാത്ര പറഞ്ഞു ദേവദാസ് മടങ്ങി പോയിട്ടും ഭദ്രയുൾപ്പെടെയുളളവരാ മലചെരുവിൽ തന്നെ നിന്നു..

അവരുടെ എല്ലാം മനസ്സിൽ അപ്പോഴൊരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ,
എന്തിനാണ് ഡോക്ടർ ലീന ഇവിടെ നിന്ന് പെൺകുട്ടികളെ വിദേശത്തേക്ക് കൊണ്ടു പോയത്….?

*************************

“ഡാഡിയും പീറ്ററച്ഛായനും ഇത് എവിടെയായിരുന്നു ഇത്ര നേരം. ..?

ഞാൻ കുറെ വിളിച്ചല്ലോ നിങ്ങളെ…

തെന്മല സുനിയെ കണ്ട് ബംഗ്ലാവിൽ തിരികെ എത്തിയ ജോസപ്പൻ ഡോക്ടറെയും പീറ്ററിനേയും കണ്ടപ്പോൾ ഫിലിപ്പ് ദേഷ്യപ്പെട്ടു….!!

നീ ദേഷ്യപ്പെടാതെടാ ഫിലിപ്പേ…,നമ്മുക്കങ്ങനെ വീട്ടിൽ ഒതുങ്ങി ഇരിക്കാൻ പറ്റുമോടാ..? കാണാതയായത് നമ്മുടെ ലീന കൊച്ചിനെ അല്ലിയോ….?

അതുതന്നെയാണ് ഞാനും ചോദിച്ചത് എന്നെ കൂട്ടാതെ നിങ്ങൾ എങ്ങോട്ടാ പോയതെന്ന്..?

ചേച്ചിയെ തിരയാൻ ഞാനും കൂടെ വരില്ലേ ഇച്ഛായാ….?

അറിയാടാ…നീ യുഎസിൽ നിന്നു വന്നതിൽ പിന്നെ ഈ പരക്കം പാച്ചിൽ തന്നെയല്ലേടാ അവളെയും അന്വേഷിച്ച്…, അതാണ് നീയിത്തിരി വിശ്രമിച്ചോട്ടേന്ന് കരുതി ഞങ്ങൾ നിന്നെ ഒഴിവാക്കി പോയത്…

ജോസപ്പൻ ഡോക്ടറെ അർത്ഥഗർഭമായൊന്ന് നോക്കിയിട്ട് പീറ്റർ പറഞ്ഞു

“എന്നിട്ട് ചേച്ചിയെ പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ ഡാഡി. .?

“എവിടെ ലഭിക്കാനാണെടാ.., പോലീസുക്കാരും നാട്ടുക്കാരും ഇപ്പോൾ പത്രങ്ങൾ പറഞ്ഞത് ശരിയാണെന്ന വിശ്വാസത്തിലാണ്…!

“”എന്ത് …,ജേക്കബ്ബച്ചനും ചേച്ചിയും ഒളിച്ചോടി എന്ന വിശ്വാസത്തിലോ..?
ഛെ. …!!

ഫിലിപ്പ് തുടർന്നെന്തോ പറയാൻ തുടങ്ങിയതും വീടിനകത്തു നിന്ന് ഒരലറിക്കരച്ചിലുയർന്നു…ഒപ്പം എന്തെല്ലാമോ പൊട്ടിതകരുന്ന ഒച്ചയും …

‘വലിയ മുതലാളീ ഓടിവായോ…..!!

വീടിനകത്ത് നിന്ന് ജോലിക്കാരൻ ആന്റ്റണിയുടെ ശബ്ദം ഉയർന്നതും ജോസപ്പനും മക്കളും വീടിനകത്തേക്ക് കുതിച്ചു. ..!!

ബംഗ്ളാവിനുളളിലേക്ക് കുതിച്ചു ചെന്ന ജോസപ്പൻ ഡോക്ടർ കൺമുന്നിലെ ദൃശ്യം കണ്ടു പകച്ചുപോയ്…!!

ചോരയൊഴുക്കുന്ന മുഖവുമായ് ആണ്റ്റണി നിൽക്കുന്നു,തൊട്ടുപുറകിൽ തന്നെ പേടിച്ച് വിറച്ച് അടുക്കളക്കാരി രമണിയും. ..!!

“എന്താ ആന്റ്റണി ചേട്ടാ,എന്തു പറ്റി…?

ഇതെങ്ങനെയാ മുറിഞ്ഞത്..?

ആന്റണിയോട് ചോദിക്കുന്നതിനൊപ്പംതന്നെ ഫിലിപ്പിന്റ്റെ കണ്ണുകൾ ആ ഹാളിലാകെ പരതി.

പെട്ടെന്നവന്റ്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി..!!

മമ്മീ. … !!

ഹാളിലെ വാതിലിനു മറവിലേക്ക് നോക്കി ഫിലിപ്പ് പതർച്ചയോടെ വിളിക്കുന്നത് കേട്ട് അങ്ങോട്ടു നോക്കിയ ജോസപ്പനും പീറ്ററും ഞെട്ടി പോയി…, കയ്യിലൊരു പൊട്ടിയ കസേരയും പിടിച്ച് വാതിൽ മറവിൽ അവൾ, ജോസപ്പൻ ഡോക്ടറുടെ ഭാര്യ ‘ഗ്രേസി.’ …!!

“ആന്റണി ചേട്ടാ ഇതെങ്ങനെ സംഭവിച്ചു..?

ആരാണ് മമ്മിയുടെ മുറി തുറന്നത്…?

പീറ്റർ ദേഷ്യത്തോടെ ആന്റ്റണിയുടെ നേരെ തിരിഞ്ഞു..

“അതു പീറ്റർ മോനെ, മമ്മിയ്ക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടി രമണികൊച്ച് തുറന്നതാ…,അവൾക്ക് ഒറ്റയ്ക്ക് കൊടുക്കാൻ ഭയമാണെന്ന് പറഞ്ഞത് കൊണ്ടാ ഞാനും കൂടി ചെന്നത് ,പക്ഷേ വാതിൽ തുറന്നകത്തു കേറീപ്പോ ഗ്രേസിയമ്മഅവളെ ആക്രമിച്ചു …!! തടയാൻ ചെന്ന എന്നെ മുറിയിലെ കസേരയെടുത്തടിക്കുകയും ചെയ്തു…!!

“ഇതെല്ലാം സംഭവിക്കും എന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാനോ, ഡാഡിയോ അല്ലാതെ ആരും മമ്മിയുടെ അടുത്തേക്ക് ചെല്ലരുതെന്ന് നിങ്ങളോടൊക്കെ ആദ്യമേ പറഞ്ഞത്. ..? അറിയില്ലേ അത്…? അതോ മറന്നോ…?

“പീറ്റർ മോനെ ..,മമ്മിക്ക് വിശക്കുന്നൂന്ന് തോന്നിയത് കൊണ്ടാണ് ഞാൻ. …,,

എങ്ങനെ തോന്നി ..? സംസാരിക്കാൻ വയ്യാത്ത മമ്മി പറഞ്ഞോ വിശക്കുന്നെന്ന്..?
ഓരോന്നും ചെയ്തു വെച്ചിട്ട് ന്യായം പറയരുത്….!!

പീറ്റർ ആന്റണിയുടെ നേരെ ദേഷ്യപ്പെട്ടു

“എന്താണച്ഛായ ഇത് അവരു മമ്മിക്ക് ആഹാരം നൽകാൻ ശ്രമിച്ചതിനാണോ ഇങ്ങനെ വഴക്ക് പറയുന്നത് ..?

“ആന്റണി ചേട്ടാ ഞാനിവിടെ ഉണ്ടായിരുന്നില്ലേ ഇത്രയും നേരം.? എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ…?

“അത് ഫിലിപ്പ് കുഞ്ഞേ..,മോനെ മമ്മിയുടെ അടുത്തേക്ക് ചെല്ലാൻ സമ്മതിക്കരുതെന്ന് വലിയ മുതലാളി പറഞ്ഞിട്ടുണ്ട് അതാണ് ഞാൻ… …

ആന്റണിയുടെ മറുപടി കേട്ടതും ഫിലിപ്പ് അവിശ്വാസത്തോടെ ജോസപ്പൻ ഡോക്ടറെ നോക്കി ..

“ഫിലിപ്പേ മമ്മിയുടെ സ്വഭാവം ഓരോ നേരത്തും ഓരോന്നാണ്…ഇപ്പോൾ തന്നെ കണ്ടില്ലേ. …? പീറ്ററിനെയും എന്നെയും പോലും അവൾ ഉപദ്രവിക്കും, അതാണ് നിന്നോടൊറ്റയ്ക്ക് അവളുടെ അരികിലേക്ക് ചെല്ലരുതെന്ന് ഞാൻ പറഞ്ഞത്. .!!

ജോസപ്പൻ ഡോക്ടർ പറഞ്ഞു നിർത്തിയപ്പോഴും ഫിലിപ്പിന്റ്റെ കണ്ണുകൾ ഡാഡിയുടെ മുഖത്ത് തന്നെയായിരുന്നു .., ആ കണ്ണുകളിൽ എന്തോ സംശയം അവശേഷിച്ചിരുന്നു അപ്പോഴും. ..!!

“ഹ …നിങ്ങളിങ്ങനെ സംസാരിച്ചു നിൽക്കാതെ മമ്മിയെ തിരികെ റൂമിൽ എത്തിക്കാൻ നോക്ക് ഡാഡി…”!!

ഫിലിപ്പേ ..,നീ ചെന്ന് ആണ്റ്റണി ചേട്ടന്റ്റെ മുറിവിൽ മരുന്ന് വെച്ചേ. ..

“ഓ മരുന്നൊന്നും വേണ്ട മോനെ ഇതൊരു ചെറിയ മുറിവാ… നിങ്ങളാദ്യം ഗ്രേസിയമ്മയെ അനുനയിപ്പിക്കാൻ നോക്ക് ..”

പീറ്റർ മമ്മിയുടെ നേരെ ചെന്നതും അവർ അവിടെ ഉണ്ടായിരുന്ന സാധനങ്ങളെടുത്തവനെ എറിയാൻ തുടങ്ങി. ..

പീറ്ററിന്റ്റെ ശ്രദ്ധ ഒന്ന് മാറിയതും ഉറക്കെ വികൃത ശബ്ദം ഉണ്ടാക്കി കൊണ്ട് അവർ അകത്തെ പ്രാർഥനാ മുറിയിലേക്ക് പാഞ്ഞു ചെന്ന് അവിടെ ചുമരിലുളള യേശദേവന്റ്റെ ചിത്രത്തിൽ തലയിട്ടുരുട്ടാൻ തുടങ്ങി. ..!!

മമ്മിയുടെ പരാക്രമങ്ങൾ കണ്ടു നിന്ന ഫിലിപ്പിണ്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ ജോസപ്പൻ ഡോക്ടറും പീറ്ററും ബലംപ്രയോഗിച്ചവരെ അവിടെ നിന്ന് പിടിച്ചിറക്കി മുറിയിൽ കൊണ്ടു പോയി വാതിൽ പുറത്തേക്ക് വലിച്ചടച്ചു…!!

“ആന്റണി ഇനി മേലാൽ ഞങ്ങളില്ലാതെ നിങ്ങളാരും ഗ്രേസിയുടെ അടുത്തേക്ക് ചെല്ലരുത് മനസ്സിലായോ …?

ആ ശബ്ദത്തിലെ ആജ്ഞസ്വരം തിരിച്ചറിഞ്ഞ ആണ്റ്റണിയും രമണിയും അനുസരണയോടെ തലയാട്ടുപ്പോൾ ഫിലിപ്പ് നടന്നു പോവുന്ന ഡാഡിയെ നിസ്സഹയതയോടെ നോക്കി നിന്നു. ..!!

“ആന്റണി ചേട്ടാ. ..”

“എന്താ ഫിലിപ്പ് കുഞ്ഞേ…”

മമ്മിക്കെന്താണ് ശരിക്കും പറ്റിയത്..? ഞാൻ കഴിഞ്ഞ ലീവിന് ഇവിടെ നിന്ന് പോയപ്പോൾ മമ്മിക്കൊരു കുഴപ്പവുമില്ലായിരുന്നല്ലോ..? പിന്നെ പെട്ടെന്നെങ്ങനെ ഈ മൂന്നാലു മാസം കൊണ്ട് മമ്മിയ്ക് ബുദ്ധിശക്തി നഷ്ടപ്പെട്ടു..? സംസാരശേഷി നഷ്ടപ്പെട്ടു. ..?

അതുകുഞ്ഞേ ഞാനെന്താ കുഞ്ഞിനോട് പറയുക. ..? ഡാഡി പറഞ്ഞതല്ലേ കുഞ്ഞിനോട് കാര്യങ്ങളെല്ലാം..?

“അതു സാരമില്ല ആന്റണി ചേട്ടൻ പറയൂ…”

“മൂന്നാലു മാസം മുമ്പ് ഒരു ദിവസം രാവിലെ രമണികൊച്ച് ജോലിക്ക് വരുമ്പോൾ ഗ്രേസിയമ്മ ഗോവണി ചുവട്ടിൽ വീണു കിടക്കുന്നു.., തലയെല്ലാം പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട്. ..!! അവളുടെ നിലവിളി കേട്ടാണ് വലിയ മുതലാളിം ,പീറ്ററും, ലീന കൊച്ചുമെല്ലാം എണീറ്റുവരുന്നത്….,അവരൊക്കെ പേടിച്ച് പോയി മമ്മിയുടെ കിടപ്പ് കണ്ടിട്ട്…!!

എളുപ്പം ആശുപത്രിയിൽ കൊണ്ടു പോയി പക്ഷെ മമ്മി തിരിച്ചു വന്നത് ഈ അവസ്ഥയിലാണ് മോനെ… !!

ബിപി കൂടി ഗോവണിയുടെ മുകളിൽ നിന്ന് താഴേക്ക് തലയടിച്ച് വീണതുകൊണ്ട് പറ്റീതാണെന്നാ വലിയ മുതലാളി പറഞ്ഞത്. ..!!

ബി പിയോ മമ്മിക്കോ..?ഏയ്…!!

ആന്റണി പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത പോലെ ഫിലിപ്പ് തലയാട്ടി കൊണ്ടിരുന്നു. ..!!

*********************

“ദൈവം പ്രകൃതിയുടെ വശീകരണ ശക്തി മുഴുവൻ നൽകി സുന്ദരിയാക്കിയതാണീ തേന്മലയെ എന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്. ..?

രാവിലെ തന്നെ ഗസ്റ്റ് ഹൗസിലൊത്തു കൂടി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഭദ്രമാഡം തെന്മലയെ പറ്റി വർണ്ണിക്കുന്നതു കേട്ടപ്പോൾ ഷാനവാസും രാജീവനും അമ്പരപ്പോടെ ഭദ്രയെ നോക്കി. ..

പ്രകൃതിയിൽ ലയിച്ചെന്നപോലെ ഭദ്ര നിൽക്കുന്നതവരൊരു നിമിഷം നോക്കി നിന്നു…!!

ഇപ്പോൾ മാഡത്തിന്റ്റെ മുഖമൊരു കൊച്ചു കുട്ടിയുടെ മുഖത്തിനു സമാനമാണെന്നവർക്കു തോന്നി, കാരണം ആ മുഖത്തിപ്പോൾ യാതൊരു ടെൻഷനുമില്ലാത്തപോലെ…!!

“ഷാനവാസേ….”

യെസ് മാഡം…

“ഈ തെന്മല പോലെയാണിപ്പോൾ നമ്മുടെ കേസ്, പുറത്തു നിന്ന് നോക്കുന്നൊരാൾക്ക് ഇവിടെ സൗന്ദര്യവും ശാന്തതയും മാത്രമേ കാണാൻ കഴിയൂ..പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ചെന്നു പതിക്കുന്ന വലിയ ഗർത്തങ്ങൾ ആരും കാണുന്നില്ല.. അതുപോലെയാണീ ഈ കേസ്, ഓരോ കാലടിയിലും ഇരട്ടിയിലധികം ശ്രദ്ധ വേണം നമ്മുക്കോരോരുത്തർക്കും…അല്ലെങ്കിൽ നമ്മൾ വീണുപോവും. ..”

“ഡു യൂ അണ്ടർസ്റ്റാൻഡ്. .?

യെസ് മാഡം…

“മാഡം, ഗിരീഷിനെയും ഹരികുമാറിനെയും കാണുന്നില്ലല്ലോ. .? രാജീവ് ചോദിച്ചു

രാജീവ് ,അവരെ ഞാനൊരു ജോലിയേൽപ്പിച്ച് പറഞ്ഞു വിട്ടതാ.. ഇപ്പോൾ എത്തും..!!

ഭദ്ര പറഞ്ഞു നിർത്തിയതും പെട്ടെന്ന് ദൂരെ നിന്നൊരു ബുളളറ്റിന്റ്റെ ശബ്ദം കേട്ടു.

“ഹരിയാണെന്ന് തോന്നുന്നു” ഷാനവാസ് പറഞ്ഞു

മുഖത്ത് പറ്റിയ മഞ്ഞിൻ കണങ്ങളെ കൈകൊണ്ട് തുടച്ചു മാറ്റി കൊണ്ട് ഹരികുമാർ അവരുടെ മുന്നിലെത്തി …

എന്തായി ഹരി പോയകാര്യങ്ങൾ. .?

മാഡത്തിന്റ്റെ ഊഹംശരിയായിരുന്നു . .ജോസപ്പനും പീറ്ററും ഇന്നലെ സ്റ്റേഷനിൽ നിന്ന് മടങ്ങും വഴി തെന്മല സുനിയെ കണ്ടിട്ടുണ്ട്…,പക്ഷേ അവരുടെ സംസാരമെന്തായിരുന്നു എന്ന് കണ്ടെത്താൻ പറ്റിയില്ല…, അതുപോലെതന്നെ ഇന്നലെ വൈകുന്നേരം മുതൽ സുനിയും കൂട്ടരും ഇവിടെയാകെ അന്വേഷണം ആയിരുന്നു. ..!!

എന്തന്വേഷണം ഹരി ..?

അവർ ഈ തെന്മലയുടെ മുക്കിലും മൂലയിലും ഇന്നലെ മുതൽ തിരഞ്ഞത് ഡോക്ടർ ലീനയെ ആയിരുന്നു മാഡം ..! !

ഹരിയുടെ വാക്കുകൾ കേട്ട ഭദ്രയുടെ കണ്ണുകൾ വികസിച്ചു. ..

“ഓ…അപ്പോൾ അതിനുവേണ്ടി തന്നെയായിരിക്കും ഇന്നലെ ജോസപ്പൻ സുനിയെ കണ്ടത്, അതായത് ലീനയുടെ മിസ്സിംഗ് അവരുടെ അറിവോടെ അല്ല എന്ന് വേണം കരുതാൻ….!!

ഭദ്രയുടെ നെറ്റിയിൽ ചുളിവുകൾ വീണു അവൾ വീണ്ടും വീണ്ടും എന്തോ ചിന്തയാൽ തലക്കുടഞ്ഞു. ..

“എന്താണ് മാഡം..? രാജീവ് ചോദിച്ചു. ..

നത്തിംഗ് രാജീവ് .. കേസുകൾ കൂടുതൽ കൂടുതൽ മുറുകുകയാണല്ലോ…എന്റെ ഇതുവരെയുള്ള ഒരു കണക്കുകൂട്ടൽ ലീനയുടെ മിസ്സിംഗ് തേക്കിൻതോട്ടംക്കാർ മനപ്പൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിട്ടായിരുന്നു… പക്ഷേ …

എന്തിനു വേണ്ടി അവരത് ചെയ്യണം മാഡം…?

ജേക്കബച്ചനിലേക്ക് നമ്മൾ എളുപ്പത്തിൽ എത്താതിരിക്കാൻ വേണ്ടിയായിരിക്കാം ഒരു പക്ഷേ. …,,സാരമില്ല ,,നമ്മുക്ക് കണ്ടു പിടിക്കാം അല്ലേ രാജീവ്, ഷാനവാസിനെ പോലെയുളളവർ നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മളിത് ഈസിയായ് കണ്ടെത്തുമെന്നേ..!!

മാഡം ഞാൻ അതിന് ….,,

ഭദ്രയുടെ സംസാരംകേട്ട ഷാനവാസിലൊരു ചമ്മലുടലെടുത്തു , ഭദ്ര മാഡം തന്നെ കളിയാക്കിയതാണോ ..?അയാൾ ഭദ്രയെ നോക്കി ..

ഹാ….ഷാനവാസേ താനതിനിങ്ങനെ ചമ്മണ്ടെടോ….,ഞാനൊരു സത്യം പറഞ്ഞതാണ് ,തന്റെ ഉളളിലൊരു കുശാഗ്ര ബുദ്ധിക്കാരനുണ്ട്…അതു നമുക്ക് ഉപകാരപ്പെടും… അതുകൊണ്ട് പറഞ്ഞതാണെടോ….അല്ലാതെ തന്നെ കളിയാക്കിയതല്ല..!!

ഭദ്ര പറഞ്ഞു നിർത്തിയതും അവരുടെയെല്ലാംമുഖത്തൊരു ചിരി തെളിഞ്ഞു

അതേസമയം സമയം തന്നെയാണ് ഭദ്രയുടെ മൊബൈൽ ബെല്ലടിച്ചത്.. ഫോൺ കാതോടു ചേർക്കവേ ഭദ്രയുടെ മുഖം വലിഞ്ഞു മുറുക്കി…..

“”ഗിരീഷ് ,താനവിടെ തന്നെ നിൽക്ക് ഞങ്ങളിതാ വരുന്നു…പറഞ്ഞു കൊണ്ട് ഭദ്ര വേഗം ചെന്ന് വണ്ടി സ്റ്റാർട്ടു ചെയ്യവേ കാര്യംഎന്തെന്ന് മനസ്സിലാവാതെ മറ്റുളളവരുമവളെ അനുഗമിച്ചു…

വെടിയുണ്ടപോലെയാ വണ്ടി റോഡിലൂടെ ചീറി പായവേ ചുറ്റും പൊടിയുയർന്നു…!

*************************

കത്തി പടരുന്ന ഭാവത്തിലുളള ഭദ്രയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ പളളിയിലെ കപ്യാര് നോട്ടം മാറ്റികൊണ്ടിരുന്നു. ..

ടോ ഇവിടെ നോക്കടോ…!! താനെന്താ കളളൻമാരെപോലെ നാലുപാടും നോക്കി നിൽക്കുന്നത്…!!

ഭദ്രയുടെ ശബ്ദം ഉയർന്നതും വറീത് പേടിയോടെ ഭദ്രയെ നോക്കി. ..

ജേക്കബച്ചൻ വികാരിയായിരുന്ന സെന്റ് ജോൺസ് പളളിയിലായിരുന്നു ഭദ്രയും ടീംമും അപ്പോൾ.. ,ഭദ്ര നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ടൗൺ എസ് ഐ ഗിരീഷ് പളളിയിലെത്തിയത്..!!

അച്ചനെപറ്റി കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോയെന്നറിയാൻ ….!!

“എന്താടോ തണ്റ്റെ പേര്. ..? ഷാനവാസ് കപ്യാരെ നോക്കി. .

വറീത്. ..

അച്ചനെ കാണാതാവുന്നതിന്റ്റെ രണ്ടു നാൾ മുന്നേ അല്ലെടോ ശവകുഴി തൊമ്മിയെ കാണാതായത്….?എന്നിട്ടെന്താടോ നിങ്ങളാരും ഒരു പരാതിയും നൽകാത്തത്…?
ഭദ്ര ശബ്ദമുയർത്തി…

“ഷാനവാസ്. ..!!

യെസ് മാഡം. ..

“ഇവിടെ തന്റെ സ്റ്റേഷനിലങ്ങനെ എന്തെങ്കിലും പരാതി ജേക്കബച്ചൻ തന്നിരുന്നോടോ….?

ഇല്ല മാഡം…

ഭദ്ര പിന്നെയും വറീതിനു നേരെ തിരിയവെ അയാൾ ഭദ്രയ്ക്ക് നേരെ കൈകൂപ്പി. ..

“എന്റെ പൊന്നു സാറെ , തൊമ്മിയെ കാണാതായത് ഞങ്ങളാരും വലിയ ഗൗരവ്വത്തിലെടുത്തിരുന്നില്ല .. അതുകൊണ്ട് തന്നെ അക്കാര്യം അച്ചനോട് പറഞ്ഞതും ഇല്ല..!! അല്ലെങ്കിലേ അച്ചൻ കുറെ ദിവസങ്ങളായി ഭയങ്കര ടെൻഷനിലായിരുന്നു…

എന്തു ടെൻഷൻ ..?

അതറിയില്ല മാഡം .

ഓകെ ….പക്ഷേ തൊമ്മിച്ചനെ കാണാതായത് നിങ്ങളെന്തുകൊണ്ടാണ് ഗൗരവ്വത്തിലെടുക്കാത്തത്….? അയാൾക്ക് വീടും കുടുംബവുമൊന്നുമില്ലോടോ…? രാജീവ് ചോദിച്ചു…

അത് സാറെ തൊമ്മിയ്ക്ക് തലയ്ക്ക് നല്ല സുഖമില്ല കുറച്ചായിട്ട്, പിന്നെ വീടും കുടുംബവുമൊന്നുമില്ല ഇവിടെ പള്ളി വരാന്തയിലാണ് കിടപ്പ് പോലും. ..ആരെങ്കിലും മരിച്ചാൽ കുഴിവെട്ടുന്നത് അവന്റെ ജോലിയാണ്,അതാണവന്റ്റെ പേര് ശവകുഴി തൊമ്മീന്നായത്….!!

അയാൾക്ക് പണ്ടു മുതലേ ബുദ്ധിസ്ഥിരത കുറവ് ഉണ്ടോടോ…?

ഇല്ല മാഡം. ..കുറച്ചു കാലം മുമ്പ് വരെ നല്ല ഉഷാറായിരുന്നു…പക്ഷേ …?

എന്താടോ ഒരു പക്ഷേ …?

അത് സാറെ ഒരുദിവസം രാത്രി സെമിത്തേരിയിലെന്തോ കണ്ടു നിലവിളിച്ചവൻ പളളിമേടയിലേക്കോടി കയറി, ആരൊക്കെ ശ്രമിച്ചിട്ടും അവൻ മേടേന്ന് ഇറങ്ങീല..!!
പിന്നെ കുറച്ചു ദിവസം അവനു നല്ല പനിയായിരുന്നു…ആ പനി മാറിയെണീറ്റ അവൻ പിന്നെ പഴയത് പോലെ ആയില്ല..!!

എന്തൊക്കെയോ ഒറ്റയ്ക്ക് പിറുപിറുക്കും.. ചിലപ്പോൾ എങ്ങോട്ടെങ്കിലും പോവും…..രണ്ട് ദിവസം കഴിഞ്ഞാൽ അതുപോലെ തിരിച്ചും വരും, പക്ഷേ ഈ പ്രാവശ്യം അങ്ങനെ പോയ അവൻ തിരികെ വന്നില്ല മാഡം…!! പിന്നെ ജേക്കബച്ചനെ കൂടി കാണാതായപ്പോൾ തൊമ്മിയുടെ കാര്യം മറന്നു പോയി സാറെ…ഇന്ന് രാവിലെ ദേ ഈ സാറ് ഓരോന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് തൊമ്മിയുടെ കാര്യം. ..

ഗിരീഷിനെ നോക്കി വറീത് വിറയലോടെ പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ നോട്ടം സെമിത്തേരിയിലേക്കായിരുന്നു…..!!

അവിടെ …, അവിടെയെന്തോ തെളിവുകൾ അവശേഷിക്കുന്നതു പോലെ തോന്നിയ ഭദ്ര സെമിത്തേരിക്ക് നേരെ നടന്നു എന്തോ തിരഞ്ഞെന്ന പോലെ…!!

പക്ഷേ ,അവിടെ ഒന്നും കണ്ടെത്താൻ സാധിക്കാതെ ഭദ്ര പിൻതിരിയവേ പെട്ടെന്ന് പുറകിൽ നിന്ന് ഷാനവാസിന്റ്റെ ശബ്ദം ഉയർന്നു. .

“മാഡം ദാ അവിടെ…. .. !!

തുടരും….