പിറകിൽ നിന്ന് തന്റെ കയ്യിൽ പിടിച്ചിരിക്കുന്നവളെ ഒറ്റ വലിക്ക് തന്റെ മുൻപിലേക്ക് വലിച്ച് നെഞ്ചിലേക്ക് ചേർത്തു…

പ്രാണനായവൾ

Story written by MAREELIN THOMAS

“ഏട്ടാ…ഒന്ന് വേഗം വന്നേ ഇങ്ങോട്ട്.. ഏട്ടാ.. ഏട്ടാ…. “, ആയുഷ് തിരക്ക് പിടിച്ച് ജോലിക്ക് പോകാനായി ഒരുങ്ങുന്നതിനിടക്കാണ് അദിതി അലറി വിളിക്കുന്നത് കേട്ടത്..

” എന്താടി അതിരാവിലെ കിടന്ന് അലറുന്നത്…” ഉമ്മറത്തേക്ക് ചെന്നപ്പോൾ,
തന്നെയും പത്രത്തിലേക്കും മാറി മാറി നോക്കുന്നവളെ കണ്ട് ആയുഷ് അവളുടെ കയ്യിൽ നിന്ന് പത്രം വാങ്ങി നോക്കി..

“പാലായുടെ അഭിമാനം : സ്വര സായ്കുമാറിന് യു പി എസ് സി പരീക്ഷയിൽ
50 – ആം റാങ്ക്…”

വാർത്തയുടെ ചുവടെ കൊടുത്തിരുന്ന ഫോട്ടോയിലെക്ക്‌ അവൻ അല്പ സമയം നോക്കി നിന്നു…

” ഏട്ടൻ ഇപ്പോഴാണോ അറിയുന്നത്…”, പെങ്ങളുട്ടിയുടെ ശബ്ദത്തിൽ അനിഷ്ടം..

” ശ്രീ രാത്രിയിൽ വിളിച്ച് പറഞ്ഞിരുന്നു.. അവളോട് ഒന്ന് സംസാരിച്ചിട്ട് നിങ്ങളോട് പറയാം എന്ന് വിചാരിച്ചു…”

” സ്വരേച്ചി വിളിച്ചില്ലെ….???”

” വിളിക്കൂടി… തിരക്കായിരിക്കും”, ആയുഷ് അകത്തേക്ക് നടന്നു…

‘ വിളിക്കും… വിളിക്കാതിരിക്കില്ല… ‘, സ്വയം പറഞ്ഞ്കൊണ്ട് ആയുഷ് ഫോൺ എടുത്ത് സ്വരാ എന്ന നമ്പറിലേക്ക് ഒരു വട്ടം കൂടി വിളിച്ച് നോക്കി..

” നിങ്ങള് വിളിക്കാൻ ശ്രമിക്കുന്ന നമ്പർ ഇപ്പൊൾ സ്വിച്ചെഡ് ഓഫ് ആണ്.. ദയവായി അല്പ സമയത്തിന് ശേഷം ശ്രമിക്കുക..”

ചങ്കിനകത്ത് എന്തോ ഒരു വിമ്മിഷ്ടം…

ജോലിസ്ഥലത്തും സഹപ്രവർത്തകരുടെ ചർച്ച അവളെ പറ്റിയായിരുന്നു… ഇല്ലായ്മയോട്‌ പട വെട്ടി മിന്നും വിജയം കരസ്ഥമാക്കിയ ഉരുക്ക് പെൺകുട്ടി…

‘ ഉരുക്ക് പെൺകുട്ടി…’ ആയുഷ് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു..

കോളേജ് ജങ്ഷനിൽ പതിവ് പോലെ ബസിറങ്ങുമ്പോൾ കുറച്ച് മുന്നിൽ ഒരാൾക്കൂട്ടം കണ്ടാണ് തിടുക്കത്തിൽ അങ്ങോട്ട് നടന്നത്‌… ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുൻപിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു..

രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരമ്മ.. എല്ലാവരെയും പോലെ താനും കുറച്ച് സമയം ഒരു കാഴ്ചക്കാരനായി നിന്നുപോയി..

” എന്ത് കണ്ടൊണ്ട് നിക്കുവാ എല്ലാരും.. ഒന്ന് പിടിക്കെടോ… ആരെങ്കിലും ഒന്ന് സഹായിക്ക്.. “, ഒരു പെൺകുട്ടി ഓടിപ്പാഞ്ഞ് ആ അമ്മയുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് പറഞ്ഞു… ദുപട്ട വലിച്ചൂരി ആ അമ്മയുടെ തലയിലെ മുറിവിലേക്ക്‌ അമർത്തി പിടിച്ചുകൊണ്ട് സഹായത്തിനായി അവള് ചുറ്റിലും നോക്കി…

” പ്ലീസ് ആരെങ്കിലും ഒന്ന് സഹായിക്ക്‌..”, എന്തുകൊണ്ടോ അവളുടെ കണ്ണുകൾ എന്നിൽ വന്ന് നിന്നു…

പെട്ടെന്ന് തന്നിലെ സാമൂഹികപ്രതിബദ്ധത നിറഞ്ഞ് നിൽക്കുന്ന പൗരൻ ഉണർന്നു.. അതിലെ കടന്ന് പോയ കാർ പിടിച്ച് നിർത്തി ആ അമ്മയെ ആശുപത്രിയിൽ എത്തിച്ചു… അവളും ഉണ്ടായിരുന്നു കൂടെ… തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അവരെ രക്ഷപെടുത്താനായി എന്ന് ഡോക്ടർ പറയുമ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നിമിത്തം ആയതിന്റെ നിർവൃതിയിൽ ആയിരുന്നു ഞങ്ങൾ..

” സ്വരാ..”, അവള് തനിക്ക് നേരെ കൈ നീട്ടി…

” ആയുഷ്..”, താനും അവൾക്ക് കൈ കൊടുത്തു…

അപ്പോഴേക്കും ആശുപത്രിയിൽ നിന്ന് വിളിച്ച് പറഞ്ഞതനുസരിച്ച് ആ അമ്മയുടെ മകൻ വെപ്രാളപ്പെട്ട്‌ അവിടെ എത്തിയിരുന്നു.. തങ്ങൾക്ക് നേരെ നിറ കണ്ണുകളോടെ കൈ കൂപ്പി നിൽക്കുന്ന ചെറുപ്പക്കാരനെ ആശ്വസിപ്പിച്ച് , അയാൾ നീട്ടിയ പ്രതിഫലം നിരസിച്ച് ഞങൾ അവിടെ നിന്നും ഇറങ്ങി..

” എവിടെയെങ്കിലും വെച്ച് കാണാം.. “, അവള് ഒരു ചിരിയോടെ തന്നോട് യാത്ര പറഞ്ഞു പോയി..

ഫ്രേഷേഴ്സ് ഡെയ്ക്ക്‌ ഓരോ പണികളുമായി ഓടി നടക്കുന്നതിനിടയിൽ ആണ് ഓഡിറ്റോറിയത്തിൽ നിന്നും മൈക്കിലൂടെ “സ്വരാ സായ്കുമാർ ” എന്ന് അനൗൺസ് ചെയ്യുന്നത് കേട്ടത്…

ആ പേര് കേട്ടതും തന്റെ കാലുകൾ യാന്ത്രികമായി ഓഡിറ്റോറിയത്തിലേക്ക് ചലിച്ചു…

സ്റ്റേജിൽ നിൽക്കുന്നവളെ കണ്ടതും കളഞ്ഞ് പോയതെന്തോ തിരിച്ചുകിട്ടിയ അനുഭൂതിയായിരുന്നു…

പാട്ട് പാടുക എന്നതായിരുന്നു അവൾക്ക് കിട്ടിയ ടാസ്ക്.. പെണ്ണ് ചാടിക്കേറി സമ്മതിച്ചു… മൈക്ക് കൈയ്യിൽ പിടിച്ച് കണ്ണുകൾ അടച്ച് പാട്ട് പാടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കക്ഷി.. പ്രത്യേകിച്ച് പേടിയോ വിറയലോ ഒന്നുമില്ല.. എല്ലാവരും ആകാംക്ഷയോടെ സ്റ്റേജിലേക്ക് നോക്കി നിൽക്കുന്നു..

” കടുവായെ കിടുവ പിടിക്കുന്നെ… അമ്പമ്പോ…മരയോന്തിന് ചായം പൂശുന്നേ…അയ്യയ്യാ…”

മൈക്കിലൂടെ ആ ശബ്ദം.. ഹമ്മൊ.. പെറ്റ തള്ള സഹിക്കൂല്ല…

അവള് ഒന്ന് നിർത്തി.. കണ്ണ് തുറന്ന് ചുറ്റും നോക്കി…

എന്റെ സഹിതം എല്ലാവരുടെയും മുഖത്ത് അവിശ്വസനീയത…

അല്ല.. ആ നിൽപ്പും എടുപ്പും ഒക്കെ കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… അമ്മാതിരി ബിൽഡ് അപ്പ്‌ ആയിരുന്നു… അതാണെ…

“come on everybody….”, അവള് വീണ്ടും തുടങ്ങി…

” കനവും പോയെ… കളവും പോയെ…കാണാടി കുട്ടിച്ചാത്ത സ്വാഹ ആഹാ ആഹാ സ്വാഹ.. ഹോയി.. ഹോയി… ഹോയി…”

പിൻ ഡ്രോപ്പ് സൈലൻസ്….

“കാണാടി കുട്ടിച്ചാത്ത “”സ്വരാ”” ആഹാ ആഹാ “””സ്വരാ….”””, ഹാളിൽ നിന്ന് ആരോ കൂവി… പിന്നെ അവിടെ നടന്നതെന്തെന്ന് ഇന്നും വിവരിക്കാൻ വയ്യ… അന്ന് വരെ ഗൗരവത്തോടെ മാത്രം കണ്ടിരുന്ന കണിശക്കാരനായ പ്രിൻസി വരെ ചിരിച്ച് മറിഞ്ഞ് കസേരയിൽ നിന്ന് വീഴുന്ന കാഴ്ച…

തന്നെക്കൊണ്ട് പറ്റുന്നപോലെ എല്ലാവരെയും എന്റർടെയിൻ ചെയ്യാൻ പറ്റിയ സന്തോഷത്തിൽ അവളും ലോകം കീഴടക്കിയ എക്സ്പ്രേഷൻ ഇട്ട് തന്റെ ഇരുപ്പടത്തിലേക്ക്‌ നടന്നു..

അന്ന് പരിപാടിക്ക് ശേഷം അവളെ തേടി കണ്ട് പിടിച്ച് ആളുടെ മുന്നിൽ പോയി നിന്നപ്പോൾ തന്നെ കണ്ട് അവളൊന്നു ഞെട്ടി..

” പാട്ട് കലക്കി.. “, ചിരിയോടെ അവളുടെ നേരെ കൈകൾ നീട്ടി

” കേട്ടല്ലേ…വെറുതെ.. ഒരു രസത്തിന്.. അല്ലെങ്കിലും നമ്മുടെ ശബ്ദത്തിന് അതോക്കെയെ വർക് ഔട്ട് ആവൂ….”, അവളും വളിച്ച ഒരു ഇളി…

” ഞാൻ ഇവിടെ ഫൈനൽ ഇയർ ആണ്.. എന്തെങ്കിലും ആവശ്യം വന്നാൽ ധൈര്യമായി വിളിച്ചോളൂ.. ഒരു മെസ്സേജ് ഇട്ടേരെ.. അല്ലെങ്കിൽ ഒരു missed call… നമ്പർ സേവ് ചെയ്യാനാ…” എന്ന് പറഞ്ഞ് എന്റെ നമ്പർ ഒരു പേപ്പറിൽ എഴുതി അവളുടെ കയ്യിൽ കൊടുത്തു…. എന്നിട്ട് അവള് മറുത്ത് എന്തെങ്കിലും പറയുന്നതിന് മുൻപ് അവിടെനിന്നും സ്കൂട്ട്‌ ആയി..

അവിടുന്ന് തുടങ്ങിയ സുഹൃത്ത് ബന്ധം പ്രണയത്തിന്റെ തിളങ്ങുന്ന ചുവന്ന പരവതാനിയിലൂടെ യാത്ര ആരംഭിച്ചത് വളരെ പെട്ടെന്നാണ്..

ഞാൻ അവൾക്ക് അവളുടെ സ്വന്തം ആയുഷേട്ടൻ ആയപ്പോൾ അവള് എനിക്ക് എന്റെ മാത്രം സ്വരൂട്ടി ആയി മാറി..

പഠിക്കാൻ അതി സമർഥ ആയിരുന്നു അവള്.. വ്യക്തമായ ലക്ഷ്യവും അവൾക്കുണ്ടായിരുന്നു.. ലക്ഷ്യം നേടിയെടുക്കാനുള്ള മനക്കരുത്തും..

പക്ഷേ അച്ഛൻ എന്ന തണൽ മരം അകാലത്തിൽ കട പുഴകി വീണപ്പോൾ അവള് തളർന്നു…

സെക്കൻഡ് ഇയർ ഫൈനൽ പരീക്ഷക്ക് ഒരു മാസം മുൻപാണ് അവളുടെ അച്ഛൻ ഒരു ആക്സിഡന്റിൽ പെട്ട് മരിക്കുന്നത്… അമ്മയെയും അനിയനെയും പൊതിഞ്ഞ് പിടിച്ച് നിർവികാരതയോടെ അച്ഛന്റെ മൃതദേഹത്തിന് അടുത്ത് ഇരിക്കുന്നവളെ കണ്ട് ചങ്ക് തകർന്നാണ് താൻ വീട്ടിൽ തിരിച്ചെത്തിയത്…

അമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് പറഞ്ഞ് നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിക്കാൻ തയ്യാറായവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ എന്ത് വില കൊടുത്തും അവളുടെ ലക്ഷ്യത്തിലേക്ക് കൈ പിടിച്ച് നടത്തും എന്ന് ദൃഢ പ്രതിജ്ഞ എടുത്തിരുന്നു താൻ..

തികച്ചും യാഥാസ്ഥിക കുടുംബത്തിലെ ഒരംഗം ആയിരുന്നു താനും.. പത്ത് ദിവസം അടുപ്പിച്ച് അച്ഛൻ പണിക്ക് പോയില്ലെങ്കിൽ പട്ടിണി ആവുന്ന വീട്ടിലെ ഏക ആൺതരി.. തന്റെ ആവശ്യങ്ങൾക്കായി അച്ഛനെ ബുദ്ധിമുട്ടിക്കാതെ, പലപ്പോഴും ചെറിയ ചെറിയ പണികൾക്ക് പോയിരുന്നു താൻ…

അവൾക്ക് വേണ്ടി.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ വേണ്ടിയുള്ള തീവ്ര പ്രയത്നത്തിൽ ആയിരുന്നു താൻ പിന്നീടങ്ങോട്ട്… പഠനത്തിനോടൊപ്പം കിട്ടിയ ജോലികൾ എല്ലാം ചെയ്തു.. പത്ര വിതരണം.. ഹോട്ടൽ പണി.. കരിങ്കൽ പണി.. കെട്ടിട നിർമ്മാണം… പെയിന്റ് പണി…താൻ കൈ വെക്കാത്ത മേഖല ഒന്നും ഈ കേരളക്കരയിൽ ഇല്ല…

രാത്രിയിൽ തളർന്ന് വന്ന് കിടക്കുമ്പോൾ ആയുഷേട്ടാ എന്ന് ഫോണിലൂടെ കേൾക്കുന്ന അവളുടെ ആർദ്രമായ ശബ്ദത്തിന് തന്റെ തളർച്ച പമ്പ കടത്താനുള്ള കെൽപ്പ് ഉണ്ടായിരുന്നു..

എല്ലാവരുടെയും എതിർപ്പ് വക വെക്കാതെ അവളെ ഡൽഹിക്ക് കോച്ചിങിനായി അയക്കുമ്പോൾ വിജയിച്ച് മാത്രമേ ഇനി ആയുഷേട്ടന്റെ മുൻപിൽ വരു എന്നവൾ എനിക്ക് വാക്ക് തന്നു.. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് വന്നില്ല.. റിസൾട്ട് വരുന്നത് വരെ അതേ കോച്ചിംഗ് സെന്ററിൽ റിസർച്ച് അസിസ്റ്റന്റ് ആയി കയറി..

അതിൽ പിന്നെ ഇങ്ങോട്ട് വിളി ഒന്നും അധികം ഇല്ലായിരുന്നു… താൻ വിളിച്ചാൽ തന്നെ എന്തെങ്കിലും പറഞ്ഞ് പെട്ടെന്ന് ഫോൺ വെക്കും… ജോലി തിരക്കും റിസൾട്ടിന്റെ ടെൻഷനും എല്ലാം കൂടെ ആയപ്പോൾ.. പാവം…

ഇന്നലെ ആയിരുന്നു റിസൾട്ട്… അവള് വിളിച്ചില്ല.. ശ്രീയാണ് വിളിച്ച് പറഞ്ഞത്… അവളുടെ അനിയൻ.. ഇപ്പൊ എന്റെ സ്വന്തം കൂടപ്പിറപ്പ്…

” ആയുഷേ…. പാലാക്കാരിയാണല്ലോ സ്വരാ… നീ അറിയുവോ…??? അടുത്തെങ്ങാനും ആണോ വീട്.. “, ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ചേച്ചിയാണ്…

” വീട് അടുത്തൊന്നുമല്ല… പക്ഷേ ഒരു കോളേജിൽ പഠിച്ചതാ…”,

” ആഹാ.. കണ്ടില്ലേ.. നീ ഈ ചെറിയ പ്രവേറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്… നിന്റെ അതേ കോളേജിൽ പഠിച്ച പെങ്കൊച്ചിന് കളക്ടർ ഉദ്യോഗം.. പി ജി കമ്പ്ലീറ്റ് ആക്കാതെ നീ എന്തിനാ ഇവിടെ ഈ ചെറിയ ശമ്പളത്തിൽ ജോയിൻ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.. “

” എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഇല്ലെ ഭാരതി ചേച്ചി…പിന്നെ മുടങ്ങിപ്പോയ പഠനം.. അത് എപ്പൊഴേലും നടക്കുമായിരിക്കും… ” ആയുഷ് അവരെ നോക്കി ചിരിച്ചു…

വൈകിട്ട് ജോലി സമയം കഴിഞ്ഞതും ആയുഷ് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു…

സ്വരയൂടെ വീട്ടിലേക്ക് തിരിയുന്ന സ്ഥലത്ത് വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്… രാവിലെ ഇല്ലായിരുന്നു…

എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിച്ചു..

വീട് അടുത്തതും കേരളത്തിലെ എല്ലാ ചെറിയ വലിയ ചാനൽകാരുടെയും വണ്ടികൾ നിരന്ന് കിടക്കുന്നത് കണ്ടു..

‘ അവള് എത്തിക്കാണുവോ…??? എന്താ വിളിക്കാത്തത്… ‘, മനസ്സ് വീണ്ടും അസ്വസ്ഥമായി…

മുറ്റത്ത് ഒരു പോഷ് കാർ കിടപ്പുണ്ട്… ശ്രീ എന്നെ കണ്ടുകൊണ്ട് പുറത്തേക്ക് വന്നു…

” ആരാ വന്നിരിക്കുന്നത്…???”

” നമ്മുടെ ഷീന ജ്വെല്ലെറി കടയില്ലെ… അതിന്റെ ഉടമസ്ഥത ആണ്.. കൂടെ അവരുടെ മകനുമുണ്ട്.. അന്ന് ചേച്ചി ആശുപത്രിൽ എത്തിച്ചത് അവരെ ആയിരുന്നത്രെ… ഇന്ന് പത്രത്തിൽ പടം കണ്ടപ്പോൾ അവരുടെ മകന് ആളെ മനസ്സിലായി.. അപ്പൊ അന്വേഷിച്ച് പിടിച്ച് വന്നതാ.. അവരുടെ മകന് ചേച്ചിയെ കൊടുക്കുവോ എന്ന് ചോദിച്ചു.. അമ്മ ആകെ കിളി പോയ അവസ്ഥയിൽ ഇരിക്കുവാ… ചേട്ടായി വാ.. ചേച്ചി അര മണിക്കൂറിനുള്ളിൽ എത്തും..ഒരു മണിക്കൂർ മുമ്പ് ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് പറഞ്ഞു വിളിച്ചിരുന്നു… ലക്ഷണം കണ്ടിട്ട് പെട്ടെന്ന് ഒരു കല്യാണം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്… “, ശ്രീ ആയുഷിന്റെ കയ്യിൽ പിടിച്ച് വലിച്ചു…

ആയുഷ് ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ നിന്നു.. ചങ്കിൽ വലിയ ഒരു കല്ല് എടുത്ത് വെച്ചതുപോലെ..

” ചേട്ടായി… കയറി വാ.. “, ശ്രീയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്ന് ഉണർത്തി…

” ഇപ്പൊ കയറുന്നില്ല ഡാ.. അവള് വന്നിട്ട് തിരക്കൊക്കെ ഒതുങ്ങിയിട്ട്‌.. പിന്നെ വരാം.. “, ആയുഷ് ബൈക്ക് സ്റ്റാർട്ട് ചെയ്തു…

വീട്ടിൽ എത്തിയപാടെ മുറിയിൽ കയറി കിടന്നു..’അവളോട് സംസാരിക്കാത്തതുകൊണ്ട് ആകെ കൂടെ എന്തോ… , ഒന്ന് വിളിക്കേടി മോളെ… ‘ കമഴ്ന്ന് കിടന്നുകൊണ്ട് തന്നെ മൊബൈലിലേക്ക് ഉറ്റ് നോക്കി..

ആ കിടപ്പിൽ എപ്പോഴോ അവന്റെ കണ്ണുകൾ അടഞ്ഞു…

” ഏട്ടാ.. ഏട്ടാ.. ദോ സ്വരേച്ചി….”, അദിതിയുടെ ശബ്ദം കേട്ട് ആയുഷ് ഞെട്ടി പിടഞ്ഞ് എണീറ്റ് പുറത്തേക്ക് ഓടി..

” അയ്യോ ഏട്ടാ.. ഇവിടെ വീട്ടിൽ വന്നെന്ന് അല്ല… ഇന്റർവ്യൂ.. ഏഷ്യാനെറ്റ് ന്യൂസിൽ…”, പുറത്തേക്ക് പാഞ്ഞ ഏട്ടനെ നോക്കി അദിതി വീണ്ടും പറഞ്ഞു…

ഒരു ചമ്മലോടെ അകത്തേക്ക് കയറി ആയുഷ് ടി വിയുടെ മുൻപിൽ ഇരിപ്പുറപ്പിച്ചു…

അവതാരക ചോദിക്കുന്നതിനോക്കെ വ്യക്തമായ ഉത്തരം നൽകുന്നവളെ കണ്ണ് ചിമ്മാതെ അവൻ നോക്കിയിരുന്നു.. പഠന ടൈം ടേബിളും പഠന രീതികളെയും പറ്റിയോക്കെ വിശദമായി ചോദിക്കുന്നുണ്ട്..

” ഈ വിജയം നിങ്ങള് ആർക്കാണ് സമർപ്പിക്കുന്നത്… “

” ഞാൻ ഡിഗ്രീ സെക്കൻഡ് ഇയറിൽ എത്തിയപ്പോൾ ആണ് എന്റെ അച്ഛൻ മരണപ്പെടുന്നത്… അവിടെ നിന്ന് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ്…………..,” എന്ത് കൊണ്ടോ ബാക്കി കേൾക്കാൻ നിൽക്കാതെ ആയുഷ് ടി വിയുടെ മുന്നിൽ നിന്നും എണീറ്റ് മുറിയിലേക്ക് നടന്നു………………….”,

പക്ഷേ അവൻ മുറിയുടെ വാതിൽക്കൽ എത്തിയതും കയ്യിൽ പിറകിൽ നിന്നും ഒരു പിടുത്തം… ഏത് ഇരുട്ടത്തും ആ കയ്യുടെ ഉടമയെ അവന് തിരിച്ചറിയാൻ സാധിക്കും എന്ന് അവൾക്കും അറിയാഞ്ഞിട്ടല്ല….

‘ കള്ളി നേരത്തെ എത്തിയിരുന്നു അല്ലെ..’, ആയുഷ് പുഞ്ചിരിച്ചു…..

ടി വി യില് നിന്നും സ്വരയുടെ ശബ്ദം വീണ്ടും അവന്റെ ചെവിയിൽ പതിച്ചു……

“….. പക്ഷേ ഇന്ന് ഞാൻ എന്തെങ്കിലും ആയി തീർന്നിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എനിക്കുവേണ്ടി പട വെട്ടി കല്ലും മുള്ളും നിറഞ്ഞ വഴിയിൽ എന്റെ മുന്നിൽ നടന്ന് എനിക്ക് വഴിയൊരുക്കി തന്ന എന്റെ മാത്രം സ്വന്തമായ ആയുഷേട്ടന് മാത്രമാണ്… എനിക്ക് എന്നിൽ ആത്മവിശ്വാസം നഷ്ടപെട്ട സമയങ്ങളിൽ ഒക്കെയും കണ്ണടച്ച് ഒരു നിമിഷം എനിക്കുവേണ്ടി സ്വന്തം പഠനം പോലും പാതിവഴിയിൽ ഉപേക്ഷിച്ചു കിട്ടിയ ജോലികൾക്കൊക്കെ പോയി എന്റെ പഠന ചിലവിനു വക കണ്ടെത്തിയ എന്റെ സ്വന്തം ആയുഷേട്ടനേ പറ്റി ഓർക്കും.. പിന്നെ എവിടെ നിന്നോ ഒരു ഊർജ്ജം എന്നിൽ നിറയും….

“ആയുഷ്..??”

” അതേ.. ആയുഷ്, എന്റെ പ്രണയം… “,

പിറകിൽ നിന്ന് തന്റെ കയ്യിൽ പിടിച്ചിരിക്കുന്നവളെ ഒറ്റ വലിക്ക് തന്റെ മുൻപിലേക്ക് വലിച്ച് നെഞ്ചിലേക്ക് ചേർത്തു…

” കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി…”

” ഹ്മമ്മ്‌…വീട്ടിൽ പോയിരുന്നല്ലേ.. ജ്വേല്ലറിക്കാർ പെണ്ണ് ചോദിച്ച് വന്നപ്പോ യെസ് പറഞ്ഞാലോ എന്നോർത്തതാ.. ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ അങ്ങട് പറ്റുന്നില്ല… നല്ല അമ്മയും മകനും… ഒരു യേസ് അങ്ങ് പറഞ്ഞാലോ…”, കുറുമ്പോടെ അവള് ആയുഷിനെ നോക്കി..

” ഓഹോ.. അത്രക്കായോ…??? പണിയെടുത്ത് തഴമ്പിച്ച കൈയ്യാണിത്… ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ കളക്ടറെ… പിന്നെ ചുറ്റുമുള്ളതോന്നും കാണുല്ല… സാക്ഷാൽ ഇദ്രദേവൻ വന്ന് ശുപാർശ ചെയ്താലും നിനക്ക് എന്നിൽ നിന്നൊരു മോചനമില്ല പെണ്ണേ… പിന്നെ യമദേവൻ.. അങ്ങേര് വന്ന് വിളിച്ചാലും ഞാൻ ഒറ്റക്ക് പോകൂല്ല… എന്റെ വലത് കയ്യിൽ നിന്റെ കൈയ്യും ഉണ്ടാവും.. “

സ്വരാ ആയുഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…അവന്റെ ചുണ്ടുകളുടെ തണുപ്പ് അവളുടെ നെറ്റിയിൽ അനുഭവപ്പെട്ടപ്പോൾ അവള് ഒന്നുകൂടെ കുറുകി അവനിലേക്ക് ചേർന്ന് നിന്നു..

“പിന്നെയെ ട്രെയിനിംഗ് പൂർത്തിയാക്കി മുസ്സോരിയിൽ നിന്ന് ഞാനെത്തുമ്പോഴേക്കും മര്യാദക്ക് പി ജി പൂർത്തിയാക്കിക്കോണം.. “

” കളക്ടറമ്മയുടെ ആജ്ഞ ആണോ…?? “

” ആണെങ്കിൽ…???? “, സ്വരാ ചുണ്ട് കൂർപ്പിച്ചു…

” ആണെങ്കിൽ ഞാനങ്ങ് അനുസരിക്കും…”, ഒരു കുസൃതി ചിരിയോടെ ആയുഷ് അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു…

???????????

രണ്ട് വർഷങ്ങൾക്ക് ശേഷം

ട്രെയിനിംഗ് പൂർത്തിയാക്കി നാട്ടിലേക്കുള്ള യാത്രയിൽ ആണ് സ്വരാ.. ആദ്യ പോസ്റ്റിംഗ് കർണാടകത്തിൽ ആണ്.. ജോയിൻ ചെയ്യാൻ രണ്ട് മാസം സമയം ഉണ്ട്…

കൊച്ചി എയർപോർട്ടിൽ നിന്ന് പാലായിലേക്കുള്ള യാത്രയിൽ മധുരമുള്ള ഓർമ്മകൾ അവൾക്ക് കൂട്ടായി..

തന്റെ ഹാൻഡ് ബാഗിൽ നിന്ന് ഒരു news paper കട്ടിംഗ് അവള് പുറത്തേക്കെടുത്തു…

” എം ജി യൂണിവേഴ്സിറ്റി Mcom റാങ്ക് ജേതാക്കൾ…

“ആയുഷ് മഹാദേവൻ – ഒന്നാം റാങ്ക്….”

…………………….

ഇന്ന് ആയുഷേട്ടൻ പാലാ സെന്റ് തോമസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്യുകയാണ്… റാങ്ക് ജേതാവ് ആദ്യത്തെ ഊഴത്തിൽ തന്നെ നെറ്റ് പരീക്ഷയും പാസ് ആയി… അധികമൊന്നും ഇല്ലെങ്കിലും താൻ കോച്ചിങ് സെന്റെറിൽ 7,8 മാസം ജോലി ചെയ്ത് കിട്ടിയ പൈസ ആയുഷേട്ടന്റെ പഠനത്തിന് തന്നെയാണ് ചിലവഴിച്ചത്…

സ്വര ഓരോന്ന് ആലോചിച്ച് ഇരുന്ന സമയംകൊണ്ട് കാർ ആയുഷിന്റെ വീട്ടിൽ എത്തി…

സ്വര കാറിൽ നിന്നിറങ്ങിയപ്പോഴെ അദിതിയും അമ്മയും അച്ഛനും പുറത്തേക്ക് വന്നു… ആയുഷിന് അറിയില്ല സ്വര ഇന്ന് വരുന്ന കാര്യം…

” എന്തിയെ എന്റെ പ്രാണ നാഥൻ…”, എല്ലാവരോടും അത്യാവശ്യം കുശലം പറഞ്ഞ് കഴിഞ്ഞ് സ്വര ചോദിച്ചു…

” അകത്തുണ്ട് ചേച്ചി.. ഭയങ്കര ഒരുക്കം ആണ്.. ആരെ കാണിക്കാനാണോ…ചേച്ചി ഒന്ന് സൂക്ഷിച്ചോ… ” അദിതിയുടെ സംസാരം കേട്ട് ചിരിയോടെ സ്വര ആയുഷിന്റെ മുറിയിലേക്ക് നടന്നു…

കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചുകൊണ്ടിരുന്നപ്പോളാണ് ആയുഷ് തന്റെ പിറകിൽ സ്വരയുടെ പ്രതിബിംബം കണ്ടത്…

ഞെട്ടി പിറകിലേക്ക് തിരിഞ്ഞപ്പോൾ തന്റെ ജീവൻ… തന്റെ പ്രണയം… തന്റെ എല്ലാമെല്ലാം.. തൊട്ട് മുൻപിൽ.. എവിടെയാണെന്നോ ആരൊക്കെ അടുത്തുണ്ടെന്നോ എല്ലാം ഒരു നിമിഷം അവൻ മറന്നു.. അവളിലേക്ക് പാഞ്ഞടുത്ത് അവളെ ഇറുകെ പുണർന്നു ആയുഷ്…

ഒട്ടൊരു സമയത്തിന് ശേഷം അവളെയും ചേർത്ത് പിടിച്ച് അവൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി..

” ഇറങ്ങാം…?? ” , അവൻ അവളെ നോക്കി പുഞ്ചിരിച്ചു..

” ഇറങ്ങാം..” അവള് അവന്റെ കയ്യിൽ അമർത്തി പിടിച്ചു…

??????????

മൂന്നാഴ്ച കഴിഞ്ഞ് ഒരു ശുഭ മുഹൂർത്തത്തിൽ ആയുഷ് മഹാദേവൻ സ്വര സായ് കുമാറിനെ താലി ചാർത്തി സ്വന്തമാക്കി… അല്ല… വർഷങ്ങൾക്ക് മുന്നേ തനിക്ക് സ്വന്തമായവളെ തന്നിൽ പൂർണ്ണ അവകാശം കൊടുത്ത് കൂടെ കൂട്ടി..

ആ രാവ് പുലർന്നപ്പൊഴേക്കും സ്വര പൂർണ്ണമായും ആയുഷിലും ആയുഷ് പൂർണ്ണമായും സ്വരയിലും ലയിച്ചിരുന്നു…. ഇനിയും കാത്തിരിക്കാനാവാതെ അവരുടെ പ്രണയത്തിന്റെ പ്രതീകമായ കുഞ്ഞ് മാലാഖായും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിയിരുന്നു…

അവസാനിച്ചു…

ഒരുപാട് സ്നേഹത്തോടെ….മരീലിൻ…