മനസ്സുകൊണ്ട് ഞാനയാളിലേക്ക് ഒരുപാട് അടുത്തു. പക്ഷെ എനിക്ക് അയാളോട് ഒരിക്കലും പ്രണയം തോന്നിയില്ല…

എഴുത്ത്: മനു കേശവ്

എൻറെ അമ്മയ്ക്ക് മൂന്നു പെൺമക്കൾ ആയിരുന്നു എനിക്ക് തഴെ രണ്ടു പേര്.അച്ഛനില്ലാത്തൊരു കുറവ് ഞങ്ങൾക്ക് ഉണ്ടായിരുന്നു..

ഞങ്ങളുടെ കുട്ടികാലത്തെ അച്ഛൻ നഷ്ടമായതുകാരണം .ഞങ്ങളുടെ പഠിപ്പിക്കുന്നതിനായി അമ്മ വളരെയധികം കഷ്ടപ്പെട്ടിരുന്നു.. പഠനത്തിനിടയിലും.. ഞാൻ ചെറിയ ചെറിയ ജോലികൾ ചെയ്തു അമ്മയെ സഹായിച്ചു..

അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്നത് കൊണ്ട്. എത്രയും വേഗം ഒരു ജോലി കിട്ടണം എന്നായിരുന്നു എന്റെ ആഗ്രഹം.. ഞങ്ങളുടെ ജീവിതം കണ്ടറിഞ്ഞ് ഒരു ബന്ധു മുഖാന്തരം എനിക്ക് അടുത്തള്ള ഒരു ഓഫീസിൽ.. ഓഫീസ് സ്റ്റാഫ് ആയി ജോലി കിട്ടിയത്..

തുടർന്ന് പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും..അപ്പോഴും മനസ്സിൽ എന്റെ അനിയത്തിമാരുടെ നല്ല വിദ്യാഭ്യാസവും അവരുടെ നല്ല ജീവിതവും മാത്രമായിരുന്നു….. അതുകൊണ്ട് എന്റെ ആഗ്രഹത്തെ ഞാൻ ഉപേക്ഷിച്ചു

എനിക്ക് ജോലി കിട്ടിയതിൽ പിന്നെ അമ്മയെ ജോലിക്ക് വിട്ടില്ല.. ഞാൻ ഓഫീസ് പോകുമ്പോൾ അനിയത്തിമാരുടെ കാര്യം അമ്മയെ ഏൽപ്പിച്ചു പോകും .എന്നാലും അവർക്ക് അച്ഛനും അമ്മയും ഞാൻ തന്നെ ആയിരുന്നു ..

ജോലി തീർന്നാൽ വേഗം വീട്ടിൽ വരും.വന്നാൽ പിന്നെ വീട്ടു ജോലിയും അവരുടെ പഠിപ്പും നോക്കണം..ബാക്കിയുള്ള സമയം തയ്യൽ മെഷീനിൽ ആയിരിക്കും ചുറ്റുവട്ടത്തുള്ള പലരും എന്റെ അടുത്ത് ആണ് തുണി തയ്ക്കാൻ തരുക ജീവിക്കാൻ അതും ഒരു മാർഗമായ് കണ്ടു.രാത്രി പന്ത്രണ്ട് വരെയൊക്കെ ചിലപ്പോൾ തയ്ച്ചിരിക്കും..

അപ്പോഴും മനസ്സിൽ ഒരു അച്ഛന് തൻെറ പെൺമക്കളെ ഓർത്തു ഉണ്ടാകുന്ന ആധിയായിരുന്നു എൻറെ ഉള്ളിൽ.. അവരുറങ്ങിയെന്ന് ഉറപ്പുവരുത്തിയാൽ ഞാൻ തയ്ക്കൽ നിർത്തുകയുള്ളൂ..

വീട്ടിൽ രണ്ടു മുറിയുള്ളതിൽ ഒന്നിൽ അമ്മയും മറ്റൊന്നിൽ അനിയത്തിമാരും ആയിരുന്നു ഉപയോഗിച്ചിരുന്നത്..അവർക്കൊരു കാവൽ എന്ന പോലെ ഞാൻ..ഇടന്നാഴിയിലെ ചുമരിനോട് ചേർന്ന് ഒരു മൂലയിൽ ഒരു പുതപ്പ് വിരിച്ചു കിടക്കും.. അല്ലെങ്കിൽ അടുക്കളയിൽ..എനിക്ക് അതു തന്നെ ധാരാളമായിരുന്നു.. എത്രവല്ല്യ തണുപ്പ് എടുത്താലും നെഞ്ചിലെ ബുദ്ധുമുട്ടോളം ഒന്നും എനിക്ക് തോന്നിയിട്ടില്ല..

എങ്കിലും രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടു ജോലി തീർത്താണ് പലപ്പോഴും ഓഫിസ് എത്തുന്നത്.. ലേറ്റ് ആയിട്ടാകും അതിന്റെ പേരിൽ ഓഫിസറുടെ വായിൽ നിന്നും ചീത്തവിളിയും…

ദൃതി പിടിച്ചുള്ള ഓട്ടത്തിനിടയിൽ ഭക്ഷണം കൊണ്ടു പോകാൻ നേരം കിട്ടില്ല.. അന്ന് ചിലപ്പോൾ വെറും വെള്ളമായിരിക്കും..ഭക്ഷണം..ചിലപ്പോൾ അടുത്തുള്ള കടയിൽ പോയി ഒരു ചായ കുടിക്കും…

പ്രായം കടന്നു പോകുന്നു ഇനി ഒരു കല്ല്യാണം നോക്കേണ്ടെ.. എന്ന് നാട്ടുക്കാരുടെ ബന്ധുക്കളുടെ ചോദ്യത്തിനു മുന്നിൽ മൗനം പൂണ്ടു നിന്നു..

എനിക്ക് ആദ്യം എന്റെ താഴെ ഉള്ളവരെ എങ്ങനെ എങ്കിലും നല്ല ഓരോ കൈയ്യിലേൽപ്പികണം. എന്നായിരുന്നു ആഗ്രഹം..

അതിനു മുൻപ് ഞാൻ എന്റെ ജീവിതം നോക്കി പോയാൽ അവർക്കും,അമ്മയ്ക്ക് ആരാണുള്ളത് എന്നോർത്തായിരു എൻറെ വേദന…

പലപ്പോഴും എന്റെ കഷ്ടപ്പെട് കാണുമ്പോൾ അമ്മ ആരും കാണാതെ കരയും… ഒരുപോലെ പുരനിറഞ്ഞു നിൽക്കുന്ന മൂന്ന് പെണ്മക്കൾ അലേലും ഒരു അമ്മയുടെ നെഞ്ചിലെ തീ ആണലോ

അച്ഛൻെറ ബന്ധുകളൊക്കെ ഉണ്ടെങ്കിലും.. ആരും ഒരു സഹായവും ചെയ്തു തരില്ല.. അഭിപ്രായം പറയാനും ഉപദേശിക്കാനും അല്ലാതെ

എടുത്ത പൊന്താന്ത കാര്യങ്ങൾ പറയാനും. അനാവശ്യ ചോദ്യം ചോദിക്കാനും..തണുത്തു ഉറഞ്ഞു പോയ ജീവതത്തിനു മുകളിൽ വെള്ളമൊഴിക്കാനും മാത്രമായി ഒരു ബന്ധം അതായിരുന്നു അച്ഛൻെറ വീട്ടുകാർ..

അവർക്കായിരുന്നു ഞങ്ങളെ എത്രയും വേഗം കല്യാണം കഴിപ്പിച്ചു വിടാൻ ആഗ്രഹം..എല്ലാം അവർ തീരുമാനിക്കുന്ന പോലെ അച്ഛനില്ലാത്തതിനാൽ വേറെ വഴിയില്ലായിരുന്നു.. അതുകൊണ്ട് എല്ലാം കേട്ട് നിന്ന് അമ്മയും ശരിയെന്ന് വെക്കും ..

അങ്ങനെ നല്ലൊരു കല്യാണ ആലോചന വന്നപ്പോൾ രണ്ടാമത്തെ അനിയത്തിയുടെ കല്ല്യാണം തീരുമാനിച്ചു. എല്ലാത്തിനും ഞാൻ തന്നെ ഉള്ളായിരുന്നു മുന്നിൽ. അന്ന് നിർബന്ധിച്ചു കൊണ്ടിരുന്നവരാരും സഹായിക്കാൻ വന്നില്ല.. അവർക്കൊരു ബാധ്യത ആയാലോ എന്ന് കരുതിയാവും.. എന്നാലും ഞാൻ ആരിൽ നിന്നും ഒന്നും ആഗ്രഹിച്ചില്ല. വീട്ടിലെ ഒരാൺക്കുട്ടി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം.. മുന്നിൽ നിന്നും ചെയ്തു..

പിന്നീട് ഉള്ള നാളുകളിൽ.. കല്യാണ ചിലവിനായി.. വരുത്തിയ.. ബാധ്യത തീർക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.. നെഞ്ചിൽ എപ്പോഴും തീയായിരുന്നു..ചിലപ്പോൾ മരിക്കാൻ വരെ തോന്നിട്ടുണ്ട് ..ചോദിക്കാനും പറയാനും ഒരാൾ ഉണ്ടായിരുന്നെങ്കിലെന്ന് ആ നിമിഷങ്ങളിൽ ആഗ്രഹിച്ചു പോയിട്ടുണ്ട് ..

പണ്ട് മനസ്സിൽ ഒരു പ്രണയമൊക്കെ തോന്നിയിരുന്നു..പക്ഷെ എന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും മാത്രം ഒരാളുണ്ടായിരുന്നില്ല.. ചിലപ്പോൾ ഒക്കെ അങ്ങനെ ഒരാളെ പ്രതീക്ഷിക്കും..എന്റെ എല്ലാം സങ്കടങ്ങളും നെഞ്ചിലേറ്റി.. ഒരു സ്വാന്ത്വനം ആകാൻ കഴിയുന്ന ഒരാൾ…

വെറുതെ ആണ് ആ ആഗ്രഹം എന്ന് അറിഞ്ഞു ആ മോഹത്തെ ഉള്ളിൽ തന്നെ ഒതുക്കി

ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ പലപ്പോഴും തയ്യൽ കട നടത്തുന്ന രവിയുടെ നോട്ടം എന്റെ മേൽക്ക് വീഴുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കും.. ഉള്ളിൽ ഒരു ഭയം ആയിരുന്നു വീട്ടിലെ ബാക്കിയുള്ളവരുടെ ജീവിതമോർത്ത് അല്ലെങ്കിലും നാട്ടുക്കാർക്കു എന്തെങ്കിലും മതിയല്ലോ.. അപ്പോൾ പിന്നെ അയാളെ നോക്കാനൊന്നും പോയില്ല..

ഒരു ദിവസം ഓഫീസ് വീട്ട് വരുമ്പോൾ എനിക്ക് രവിയുടെ കടയിൽ കയറേണ്ടി വന്നു.. വീട്ടിലെ തയ്യൽ മെഷീൻ കേടു വന്നിരുന്നു അത് നന്നാക്കാൻ ഒന്നു വരാമോ എന്നു ചോദിക്കാനായിരുന്നു..

അന്നാദ്യമായി ഞാൻ അയാളുടെ മുഖത്ത് നോക്കി ചിരിച്ചു. അയാളുടെ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ടമായ്..അല്ലെങ്കിലും മനസ്സിൽ ഒരിഷ്ടം രവിയോട് പലപ്പോഴും തോന്നിയിട്ടുണ്ട് അന്നതിന് ഒരു ഉറപ്പ് വന്നത് പോലെ തോന്നി..പിന്നീട് പലപ്പോഴും കാണുകയും സംസാരിക്കുന്നതും. പതിവായി..

പിറ്റേന്ന് ഞാൻ ഓഫിസ് വിട്ടു വരുമ്പോൾ മെഷീൻ ശരിയക്കാൻ എനിക്ക് ഒപ്പം രവിയും വീട്ടിൽ വന്നു അന്ന് പോകാൻ നേരം ഞാൻ കൊടുത്ത ചായ കുടിച്ചാണ് പോയത് ..പടിക്കടക്കുന്ന വരെയും ഞാൻ എന്തൊക്കെയോ സംസാരിച്ചു പിറകെ ചെന്നു… അയാൾ അകന്നു പോയി കഴിഞ്ഞപ്പോൾ . മനസ്സു വല്ലാതെ തകർന്നപോലെ .. എന്തോ ഒരു നഷ്ട ബോധം..ആ നിമിഷം മുതൽ അയാൾ എനിക്ക് ആരോ ആണെന്ന തോന്നൽ.

പിന്നീടുള്ള കണ്ടുമുട്ടലുകൾ പലപ്പോഴും തമ്മിൽ തമ്മിലുള്ള സംസാരത്തിലൂടെ മനസിന്റെ അകലം കുറച്ചു…

ഭക്ഷണം കൊണ്ടവരാൻ കഴിയാത്ത ദിവസങ്ങളിൽ ഞാൻ രവിയെ വിളിച്ചു ഉച്ചയ്ക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കും.കുറെ സംസാരിച്ചു ഇരിക്കും തമ്മിലുള്ള മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചൊക്കെ

രവിയേട്ടന് അച്ഛനും അമ്മയും ഇല്ലായിരുന്നു ഈ നാട്ടിൽ ജോലിക്കായി വന്നതാണ്.
ഒത്തിരി വർഷങ്ങളായി ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത് എന്നൊക്കെ പറഞ്ഞു..

കേട്ടപ്പോൾ വലിയ സങ്കടം തോന്നി.ആ നിമിഷം ഞാൻ ഓർത്തു ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ ആണെന്ന് ..

മനസ്സുകൊണ്ട് ഞാനയാളിലേക്ക് ഒരുപാട് അടുത്തു.. പക്ഷെ എനിക്ക് അയാളോട് ഒരിക്കലും പ്രണയം തോന്നിയില്ല .സ്നേഹമുണ്ട് ദയതോന്നി മറ്റൊന്നും തോന്നിയില്ല അത്രയും നാളുകൾ അയാളെന്നെ മറ്റൊരു തരത്തിലും കണ്ടില്ലെന്ന് ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നിയിരുന്നു..

രണ്ടാമത്തെ അനിയത്തിയെയും കെട്ടിച്ചു വിടാൻ എനിക്കൊപ്പം രവിയും ഉണ്ടായിരുന്നു.

അനിയത്തിമാർ രണ്ടു പേരും പോയപ്പോൾ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ .

ആദ്യമായി ഒറ്റപെടലിൻെറ വേദന അറിഞ്ഞു തുടങ്ങിയ നിമിഷം.. ജീവിതം കൈവിട്ട് പോയപോലെ തോന്നി.. ഇതുവരെ സ്വന്തം മെന്നു കരുതിയതൊക്കെയും അന്യമായി പോയപോലെ..

ഒരുതരി സന്തോഷവും സമാധനവും സ്നേഹവും കിട്ടാൻ മനസ്സ് വല്ലാതെ കൊതിച്ചു. എല്ലാം ഉള്ളിൽ അടക്കിവച്ചു . മറ്റുള്ളവർക്ക്‌ മുന്നിൽ ഒന്നുമില്ലെന്ന് വരുത്തി തീർക്കാൻ നന്നേ പണിപെട്ടു

അമ്മയെ ഇനി ഒറ്റയ്ക്ക് നിർത്തി ഓഫിസിൽ പോകാനും തോന്നിയില്ല .മനസ്സു മരവിച്ച പോലെ.. ആളും ആരവവും ഇല്ലാത്ത ഒരിടത്തു പോയി ഒളിച്ചിരിക്കാൻ തോന്നിയാപ്പോൾ..മനസ്സൊരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ ജല്പനങ്ങൾ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു

ഒടുവിൽ ഉണ്ടായിരുന്ന ജോലിയും വേണ്ടെന്ന് വച്ചു .ഇനിയുള്ള ജീവിതം തയ്യൽ മെഷീനിൽ തീർക്കാമെന്നു തോന്നി …

അപ്പോഴും എന്നെ കുറിചോർത്തു എനിക്ക് വേവലാതി തോന്നിയില്ല.. അമ്മയുടെ ഒപ്പം അങ്ങനെ ജീവിച്ചു തീരാന്ന് വച്ചു..പക്ഷെ അമ്മയ്ക്ക് പിന്നെ എന്നോർത്തായിരുന്നു സങ്കടം ..

അങ്ങനെ കുറച്ചു നാളുകൾ ഞാനാരുടെയൊക്കെയോ ആഗ്രഹങ്ങളെ തുന്നിക്കൂട്ടി വച്ചു.. അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ല.. എൻറെ അമ്മയ്ക്ക് ഇനിയെന്നും ഞാൻ വേണം എന്നായിരുന്നു എൻറെ ആഗ്രഹം..

ഒരു ദിവസം വൈകുന്നേരം ഞാൻ തയ്ച്ചു കൊണ്ടിരിക്കുമ്പോൾ രവി കയറി വന്നു..അയാൾ താമസിച്ചിരുന്ന വീട് ഒഴിയുകയാണെന്നും.. തിരികെ നാട്ടിൽ പോകുകയാണെന്നും പറയാൻ ആയിരുന്നു വന്നത് .

ഞാനെല്ലാം കേട്ടു നിന്നതെയുള്ളൂ പോകാൻ നേരത്ത്.. ഒരു ചായ കുടിച്ചു പോകാൻ പറഞ്ഞത് കേട്ടില്ല..എൻറെ കണ്ണുകളിൽ ദയനീയമായി നോക്കി.എന്തോക്കെ പറയാൻ മോഹിച്ചാണ് അയാൾ പടികളിറങ്ങി ഇരുട്ടിലേക്ക് നീങ്ങിയത്..

നടന്നു നീങ്ങുന്ന അയാളോട് ഞാൻ എന്തോ പറയാൻ മറന്നുവെന്ന തോന്നൽ എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു.. നെഞ്ചിലൊരു പുകച്ചിൽ..

ഞാൻ പിന്നാലെ ചെന്ന് പതിയെ വിളിച്ചു..രവിയേട്ടാ.. ഒന്നു നിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് .

ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു .അയാളുടെ കണ്ണിൽ നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..

ഞാൻ മെല്ലെ പറഞ്ഞു എന്നോട് ഇഷ്ടമുണ്ടോ. രവിയേട്ടന്.. ജീവിതത്തിൽ ഒറ്റ പെട്ടു പോയവളാ ഞാൻ.. എൻറെ കൂടെ ജീവിക്കാൻ രവിയേട്ടന് കഴിയുമോ..

എന്നെ വിട്ട് പോകരുത് രവിയേട്ടാ.. രവിയേട്ടൻ കൂടി പോയാൽ എനിക്ക് പിന്നെ ആരുമില്ല..എന്ന് പറഞ്ഞു കൊണ്ട് ഞാൻ അയാളെ കെട്ടിപ്പിടിച്ചു.. കരഞ്ഞു..

അയാളെന്നെ ചേർത്ത് പിടിക്കുമെന്ന് ഒരിക്കൽ പോലും ഞാൻ പ്രതീക്ഷിച്ചില്ല ..

എൻറെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അയാൾ നൂറ് സമ്മതം പറഞ്ഞു..

ഞാൻ വരും എന്ന് ഉറപ്പ് തന്നു അയാൾ ഇരുട്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ ..

എന്നിലൊരു പുതുജീവൻെറ വെളിച്ചം നിറയുകയായിരുന്നു…