വീണ്ടും ഒരു വിവാഹരാത്രി നഷ്ടമായെങ്കിലും ഈ സാരിയും മുല്ലപ്പൂവുമൊക്കെ നീ അണിഞ്ഞുവാ ഈ കട്ടിലിൽ…

മൗനരാഗം

Story written by Latheesh Kaitheri

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്?

അറിയില്ലേ ?,,,ഓഫീസിലേക്ക്

അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും

അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ

ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു

അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം ,

അതെ അതെ നിങ്ങള്ക്ക് ഇപ്പോൾ അങ്ങനെ ഒക്കെ തോന്നും എനിക്ക് വയസ്സായില്ലേ നിങ്ങൾക്കു ഇപ്പോഴും വയസ്സ് ഇരുപതിനാലാണ് എന്നാണ് വിചാരം

എനിക്ക് വയ്യ നിന്നോട് അടിപിടിക്കാൻ ഞാൻ പോകുന്നു ,

പടികൾ ഇറങ്ങിപ്പോകുന്ന ഹരിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു അവൾ അവിടെ തന്നെ നിന്നു അതുണ്ടായില്ല ,,,അമ്മാവന്റെ മകനായ ഹരിയുമായി മുൻപേ പറഞ്ഞുറപ്പിച്ചിരുന്ന വിവാഹം ആയിരുന്നുവെങ്കിലും പ്രായവ്യത്യാസം ഒരു വയസ്സുമാത്രം,,, അന്നും അതിന്റെ പേരിൽ അമ്മായിക്ക് കുറച്ചു മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും അമ്മാവന്റെ പിടിവാശിയിൽ ആണ് കല്യാണം നടന്നത് ,അപ്പോഴും പ്രത്യേകിച്ചു ഒരു അഭിപ്രായവും പറയാതെ ഹരിയേട്ടൻ ഒതുങ്ങിനിന്നു ,അല്ലെങ്കിലും ആള് എന്നെ കൂടുതൽ ആഗ്രഹിക്കാൻ വഴിയില്ല,, പഠിപ്പിന്റെ ഗുണം കൊണ്ട് പത്താം ക്‌ളാസിൽ വെച്ച് പഠിപ്പു നിർത്തിയ എടുത്തുപറയാൻ കാര്യമായ സൗന്ദര്യമൊന്നും ഇല്ലാത്ത എന്നെ നാട്ടിലെ സുന്ദരിമാരുടെ കണ്ണേറുകൾ ദിനവും ഏറ്റുവാങ്ങുന്ന എം കോം കാരനായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ എന്തിനു ആഗ്രഹിക്കണം ,പക്ഷെ മൂപ്പർക്ക് എന്നോട് സ്നേഹമില്ല എന്നൊന്നും ഞാൻ പറയില്ലെട്ടോ കാരണം എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുതരും ആള് ,എനിക്ക് വയ്യാതായാൽ ലീവെടുത്തു എന്റെ അടുത്തിരിക്കും ,ഒക്കെയുണ്ട് പക്ഷെ എനിക്ക് പേടിയാ ഈ പത്തു വര്ഷം കൊണ്ട് ഞാൻ വല്ലാതെ വയസ്സായതുപോലെ ഹരിയേട്ടനാണെങ്കിൽ ദിവസം കഴിയും തോറും ചെറുപ്പമായി വരും പോലെ തോന്നുന്നു ,ചിലപ്പോൾ അതൊക്കെ എന്റെ തോന്നലായിരിക്കും ,,,എന്നാലും ഇപ്പോൾ ഹരിയേട്ടന് എന്നോട് അല്പം ശ്രദ്ദഹക്കുറവ് ഉണ്ടോ എന്നൊരു സംശയം

ഹരിയേട്ടാ നിങ്ങൾ എവിടെയാ ? ഓഫീസിൽ എത്തിയോ ?

ഇല്ലാ ,ഒന്ന് അമ്പലത്തിൽ കയറി പോകാമെന്നു വെച്ചു , ഇപ്പൊ തൊഴുതു ഇറങ്ങിയതേ ഉള്ളു ,എന്തുപറ്റീ ഞാൻ അവിടിന്നിറങ്ങിയിട്ടു ഒരുമണിക്കൂർ പോലും ആയില്ലലോ ?

ഒന്നുമില്ല ,നിങ്ങൾ അമ്പലത്തിൽ പോകുന്ന കാര്യം എന്താ എന്നോട് പറയാതിരുന്നത് ,പറഞ്ഞിരുന്നെങ്കിൽ ഞാനും കൂടി വന്നേനല്ലോ

ഇതു അങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്തു വന്നതൊന്നും അല്ല സുമീ ,അല്പം നേരത്തെ എത്തിയതുകൊണ്ടും അമ്പലവും ബാങ്കിന് അടുത്തയത് കൊണ്ടും കയറിയതാണ് ,

ഹരിക്കു മനസ്സിലായി മറുവശം ഫോണ് കട്ട് ചെയ്തു എന്ന്

ഹരിയേട്ടന് എന്നോട് ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു അമ്പലത്തിൽ പോകുന്ന കാര്യം,,,മനസ്സു എന്തോ ശാന്തമാകുന്നില്ല ,,അനു അവൾ ഇവിടെ ഗവണ്മന്റ് ഹോസ്പിറ്റലിൽ ഡോക്ടറാണ് കാണാനും ഒരു സുന്ദരിക്കോത തന്നെ ,അവൾ എം ബി ബി എസിനു പഠിക്കുന്ന സമയം അവളുടെ അച്ഛൻ അവളുടെ പ്രപ്പോസിൽ ഹരിയേട്ടന് കൊണ്ടുവന്നതാണ് അന്നും മറ്റുപലരും എന്റെ കാര്യത്തിൽ തകിടം മറിഞ്ഞപ്പോഴും അമ്മാവൻ ഉറച്ചുതന്നെ പറഞ്ഞു ,ഹരി കെട്ടുന്നെങ്കിൽ അത് സുമിയെത്തന്നെ ആയിരിക്കും ,,,,അവള് കഴിഞ്ഞ ആഴ്ച ഒരു വിവാഹത്തിന് കണ്ടപ്പോൾ പറഞ്ഞതാണ് ,ഹരിയേട്ടനെ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു സംസാരിച്ചിരുന്നു എന്നൊക്കെ ,,,ഇതും അങ്ങനെ വല്ലതുമാണോ ,ഏയ് അങ്ങനെ അകാൻ വഴിയില്ല ഹരിയേട്ടൻ എന്നെയും മോനെയും മറന്നുകൊണ്ട് ഒന്നും ചെയ്യില്ല ,

സമയം എട്ടു മണി ആയി ,, സാധാരണ ആറുമണിക്കുതന്നെ വീട്ടിൽ വരുന്ന ആളാണ് ,രാവിലത്തെ ഒരു പിണക്കം മനസ്സിലുള്ളത് കൊണ്ട് അങ്ങോട്ട് വിളിക്കാൻ പോയില്ല ,എങ്കിലും ഓരോ മിനുട്ടുകൾ മുന്നോട്ടുപോകുമ്പോഴും മനസ്സിൽ അസ്വസ്ഥത നിറഞ്ഞു നിന്നു ,സഹികെട്ടാണ് എട്ടുമണിയായപ്പോൾ മൊബൈൽ എടുത്തു വിളിച്ചത് ,

ഹരിയേട്ടാ നിങ്ങൾ എവിടെയാണ് ,വരാൻ വൈകുമെങ്കിൽ ഒന്നുവിളിച്ചു പറഞ്ഞൂടെ നിങ്ങള്ക്ക്

ഞാൻ ഹരിയല്ല അനുവാണ് ,ഹരിക്കു ചെറിയൊരു അപകടം പറ്റി ഇപ്പൊ ഹോസ്പിറ്റലിൽ ആണ് ,അതികം വൈകാതെ ഡിസ്ചാർജ്ജ് ചെയ്യും ,പേടിക്കേണ്ട ആള് അതികം വൈകാതെ വീട്ടിൽ വരും

അനു ഹരിയേട്ടന് എന്തുപറ്റി ,ഞാൻ ഇപ്പൊ അങ്ങോട്ട് വരട്ടെ ,ഇതറിഞ്ഞു കൊണ്ട് സമാധാനത്തോടെ എനിക്കിവിടെ നില്ക്കാൻ കഴിയില്ല

സുമീ താനിവിടെ വരുമ്പോഴേക്കും ആള് വീട്ടിലെത്തും ,സമാധാനമയിരിക്കൂ ഞാൻ അല്ലെ പറയുന്നത്

പടികൾ ചാടി ഇറങ്ങി പൂമുഖത്തേക്കു വന്നു എത്ര സമയം കാത്തിരുന്നു എന്നതോർമ്മയില്ല എങ്കിലും ഓരോ നിമിഷങ്ങൾക്കും മണിക്കൂറുകളുടെ ദൈർഗ്യം ആയിരുന്നു

ഒരു കാർ തൊടിയിലേക്കു വന്നു നിർത്തിയപ്പോൾ ഇരുട്ടിനെ വകവെക്കാതെ അങ്ങോട്ട് ഓടി ,,

കാറിൽ നിന്നിറങ്ങുന്ന ഹരിയെ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു തലയിലും കയ്യിലും നല്ല വണ്ണത്തിൽ ഡ്രസ്സ് ചെയ്തിട്ടുണ്ട്

അനു താങ്ക്സ് എട്ടോ ,ഇന്ന് കാഷ്വാലിറ്റി ലീവായിട്ടും ,താൻ വിളിച്ചപ്പോൾ തന്നെ വന്നല്ലോ

അതൊന്നും വേണ്ട ഹരിയേട്ടാ ,ഇതൊക്കെ ഒരു ഡോക്ടറുടെ കടമയാണ് ,കൂടാതെ നമ്മളൊക്കെ ഒരു നാട്ടുകാരല്ലേ ,

ഹരിയേട്ടന്റെ കയ്യും പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഒരു നിമിഷം അനുവിനെ തെറ്റിദ്ധരിച്ചതിനുള്ള കുഞ്ഞു വേദന മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു

ഹരിയേട്ടാ ഇന്ന് മുകളിലോട്ടു കയറേണ്ട വയ്യാത്ത ഈ അവസ്ഥയിൽ

എനിക്ക് കുഴപ്പമൊന്നുമില്ലെടി ,എപ്പോഴും എനിക്ക് ഒരു താങ്ങായി നിന്റെ ഈ കൈകളുണ്ടല്ലോ പിന്നെന്താ എനിക്ക്

സത്യത്തിൽ എന്താ ഹരിയേട്ടന് പറ്റിയത് ?

ഇന്നത്തെ ദിവസം മറന്നോ നീയ്

എന്താ ഹരിയേട്ടാ ,ഒന്ന് തെളിച്ചു പറയൂ

നമ്മുടെ വിവാഹം കഴിഞ്ഞു ഇന്നേക്ക് പത്തുവർഷം ആയി ,രാവിലത്തെ നിന്റെ സംസാരത്തിൽ നിന്നും മനസ്സിലായി ഇതൊന്നും നിന്റെ ഓര്മ്മയിൽ ഇല്ലെന്നു ,എങ്കിലും അമ്പലത്തിൽ പോയി ഞാൻ രണ്ടാൾക്കും വേണ്ടി അർച്ചനകൾ നടത്തി ,നിന്റെ പേരിൽ ഒരു ദീർഘസുമംഗലീ പൂജ നടത്തി ,

എന്താ ഹരിയേട്ടാ ഞാൻ മറന്നാലും എന്നെ ഒന്ന് ഓർമ്മപ്പിച്ചൂടായിരുന്നോ ?

തന്റെ മനസ്സിൽ ഇന്നത്തെ ദിവസം ഇല്ലാ എന്നറിഞ്ഞ നിമിഷം മനസ്സിൽ കരുതിയതാ നിനക്കൊരു സസ്പൻസ് തരണമെന്ന് ,,ആ സസ്പൻസ് കാരണമാണ് ഇന്ന് ഞാൻ ഇവിടെ കിടക്കുന്നതു

എന്താ എന്താ ഉണ്ടായതു ?

നീ ആ മേശപുറത്തുള്ള കവറുകൾ തുറന്നു നോക്കൂ

പതിയെ നടന്നു അത് തുറന്നപ്പോൾ ഒരു കാഞ്ചീപുരം സാരിയും മുല്ലപ്പൂവും ,,അവളതു നെഞ്ചിലേക്ക് ചേർത്തുപിടിച്ചു ,അടക്കിപ്പിടിച്ച കണ്ണുനീർ സാരിയിലേക്കു പെയ്തിറങ്ങി

ഓർമ്മയുണ്ടോ നിനക്ക് ,,കല്യാണ സാരിയെടുക്കാൻ പോയപ്പോൾ നിനക്കിഷ്ട്പ്പെട്ടതു ഇതേ കളറിൽ ഇതേ വർക്കുള്ള സാരി ആയിരുന്നു അത് നിന്റെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കി ,ഒടുവിൽ എന്റെ സഹോദരിമാർ അവർക്കിഷ്ടപെട്ട സാരി എടുത്തപ്പോൾ നീ അതിനെ എതിർക്കാനും പോയില്ല ,അന്നത്തെ നിന്റെ നൊമ്പരം ഞാൻ എന്റെ മനസ്സിലേക്ക് ആവാഹിച്ചതാണ് ,,ഇന്ന് നിനക്കുള്ള എന്റെ സമ്മാനം അതാകട്ടെ എന്ന് വെച്ചു ,,ഈ സാരിയുടുത്തു നിൽക്കുന്ന നിന്നെ മനസ്സിൽ സങ്കല്പിച്ചപ്പോൾ എന്തോ ഒരു കുറവുപോലെ ,അപ്പോഴാണ് എനിക്ക് മനസ്സിലായത് വിവാഹം കഴിഞ്ഞ ആദ്യകാലങ്ങളിൽ നീ പതിവായി വന്നിരുന്നത് മുല്ലപ്പൂവും ചൂടിയാണ് ,അതിന്റെ പേരിൽ പലവട്ടം ഞാൻ നിന്നെ തമിഴത്തി എന്ന് വിളിച്ചു കളിയാക്കിയിട്ടുണ്ട്. കടയിൽ നിന്നും സാരി വാങ്ങി പിന്നീട് അവിടേക്കുള്ള ഒരു ഓട്ടമായിടുന്നു ,മാർക്കറ്റിൽ മുല്ലപ്പൂ വിൽക്കുന്ന തമിഴത്തി ആറുമണിവരെയെ ഉണ്ടാകൂ അതുകൊണ്ടു രണ്ടു സൈഡിൽ നിന്നും വരുന്ന വാഹനങ്ങളെ വകവെക്കാതെ റോഡ് ക്രോസ്സ് ചെയ്യാൻ ഇറങ്ങിയത് ,എതിരെ വന്ന ഓട്ടോ അടിച്ചിട്ടപ്പോഴും ,മനസ്സിൽ കാഞ്ചീപുരം സാരിയുടുത്തു മുല്ലപ്പൂ ചൂടി നിൽക്കുന്നനിന്റെ മുഖമായിരുന്നു

ഹരിയേട്ടാ എന്റെ പൊട്ടത്തരത്തിനു എന്നോട് ക്ഷമിക്കൂ ,,ഹരിയേട്ടന്റെ മനസ്സുകാണാതെ ഓരോന്ന് ആലോചിച്ചു ഞാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി ,എനിക്ക് എന്നോട് തന്നെയുള്ള ഒരു തരം അപകർഷതാബോധം ആണ് എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചത് ,ഇനി ഒരിക്കലും എന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒന്നും ഉണ്ടാകില്ല ,എന്നെ വെറുക്കുകയും അരുത്

സുമീ ,നിന്നെ എനിക്ക് വെറുക്കാൻ കഴിയുമെങ്കിൽ മറക്കാൻ കഴിയുമെങ്കിൽ ഇന്ന് ഈ കട്ടിലിൽ ഞാൻ ഇങ്ങനെ കിടക്കില്ല ,,വീണ്ടും ഒരു വിവാഹരാത്രി നഷ്ടമായെങ്കിലും ഈ സാരിയും മുല്ലപ്പൂവുമൊക്കെ നീ അണിഞ്ഞുവാ ഈ കട്ടിലിൽ കിടന്നുകൊണ്ട് എന്റെ സ്വപ്നങ്ങൾക്ക് ഞാൻ ജീവൻ വെപ്പിക്കട്ടെ ,ആ വേഷത്തിൽ നിന്നെ കണ്ണുനിറയെ ഞാൻ ഒന്ന് കാണട്ടെ

അടർന്നു വീഴുന്ന കണ്ണുനീർ അവന്റെ സ്നേഹസമ്മാനം കൊണ്ട് ഒപ്പി ,ആ സാരി അണിഞ്ഞപ്പോൾ മുല്ലപ്പൂവുകൾ അവനിലേക്ക്‌ സൗരഭ്യം കൊണ്ട് സ്വാഗതം പറഞ്ഞു

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ?