സാധാരണ ബൈക്കിൽ ചേർന്നിരിക്കാൻ പറയുന്ന ഹരിയുടെ ഒരു മടുപ്പ്, അവന്റെ മുഖത്തിലൂടെ അവൾ വായിച്ചറിഞ്ഞു…

Story written by Latheesh Kaitheri

“എന്താ? എന്തുപറ്റി ഹരി? നീയെന്താ എന്റെ ഫോൺ എടുക്കാത്തത്?”

“ഒന്നുമില്ല ആതിര,ഓഫീസിൽ നല്ല തിരക്കായിരുന്നു.”

“ഇതിനുമുൻപും ഒരുപാടുതിരക്കുണ്ടായിട്ടും, എന്റെ കോൾ എടുക്കാതിരുന്നിട്ടില്ല. ഇതിപ്പോൾ കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ഹരി നിന്റെ മാറ്റം!”

“അതൊക്കെ തനിക്കു തോന്നുന്നതാണ്”

“അങ്ങനെ ആയാൽ നല്ലത്. എനിക്ക് എന്തായാലും തന്നെ കാണണം. നാളെ തന്നെ!”

“ശരി, നാളെ നിന്റെ ഹോസ്റ്റലിൽ വന്നു ഞാൻ നിന്നെ പിക്ക് ചെയ്യാം.”

“ശരി, ഒരു പത്തുമണിയാകുമ്പോൾ തന്നെ പോന്നോളൂ. എനിക്ക് കുറെ സംസാരിക്കാനുണ്ട്.”

കൃത്യം പത്തുമണിക്ക് തന്നെ ഹരിയുടെ വണ്ടി ഹോസ്റ്റലിന്റെ മുൻപിൽ ഹാജർ. സാധാരണ ബൈക്കിൽ ചേർന്നിരിക്കാൻ പറയുന്ന ഹരിയുടെ ഒരു മടുപ്പ്, അവന്റെ മുഖത്തിലൂടെ അവൾ വായിച്ചറിഞ്ഞു. വണ്ടി കൃത്യമായി കണ്ണൂർ ബീച്ചിൽ തന്നെ വന്നു നിന്നു. ഒന്നും പറയാതെ അവനെ പിന്തുടരുമ്പോൾ അവന്റെ കൈയും പിടിച്ചു നടന്നു നീങ്ങിയ, പോയനിമിഷങ്ങളുടെ ഓർമ്മകൾ പോലും ഉത്തരത്തിനുവേണ്ടി കാത്തിരുന്നു.

“എന്താ ഹരി? നിനക്ക് എന്തുപറ്റി? നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലാലോ?”

“അറിയില്ല ആതിര, ഉറച്ച ഒരു തീരുമാനം എടുക്കാൻ പറ്റാതെ ഞാനും വിഷമിക്കുകയാണ്.”

“എന്തിനെക്കുറിച്ചാണ് ഹരി നീ ഇപ്പോൾ സംസാരിക്കുന്നത്?”

“നമ്മുടെ വിവാഹം! അതിനെ കൂറിച്ചുതന്നെ.”

“അതിലെന്താ ഇപ്പോൾ ഇതുവരെ ഇല്ലാത്ത പുതിയ പ്രശ്നം?”

“പ്രശ്നം നിന്റെ അമ്മ തന്നെ! അതിനെക്കുറിച്ചു ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ?”

“എന്റെ അമ്മയെക്കുറിച്ചുള്ള കാര്യങ്ങൾ നിനക്ക് ഇന്നിന്റെ പുതുമകൾ ആണോ ഹരി? ഇഷ്ടമാണ് എന്ന് പറഞ്ഞു വന്ന ആദ്യനാളുകളിൽ തന്നെ എന്റെ ജീവിതത്തിന്റെ കറുത്ത അദ്ധ്യായങ്ങൾ നിന്റെ മുൻപിൽ തുറന്നുകാട്ടി നിന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച ആളാണ് ഞാൻ. ഒരു വേ ശ്യയുടെ മകളാണ് ഞാൻ എന്ന് നിന്റെ മുൻപിൽ തുറന്നുപറയാൻ ഞാൻ ഇതുവരെ ഒരു മടിയും കാട്ടിയിട്ടും ഇല്ലാ. അന്ന് നീ പറഞ്ഞത് എനിക്കതൊന്നും പ്രശ്നമേ അല്ല, എനിക്ക് നിന്റെ സ്നേഹം മാത്രം മതി എന്നാണ്. അമ്മ പി ഴച്ചുപോയത് അച്ഛനെ ശുശ്രൂഷിക്കാൻ ഗതിയില്ലാതെ വന്നപ്പോൾ സംഭവിച്ചതാണ്. അതിനും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. അന്നും അമ്മയോട് വഴക്കിട്ടു ചിറ്റയുടെ കൂടെ പോകുമ്പോഴും ഒരു ചോദ്യമേ അമ്മയോട് ചോദിച്ചുള്ളൂ. നമുക്ക് അച്ഛനെയും കൂട്ടി ഈ കിണറിൽ ചാടിക്കൂടായിരുന്നോ?എന്തിനു മാനം വിറ്റു ജീവിക്കണം? കരഞ്ഞു തളർന്ന ആ കണ്ണുകളെ ഞാൻ പിന്നീടു കണ്ടത്…….അതെ, കിണറ്റിൽ തന്നെയാണ്! ഞൻ പറഞ്ഞ വാക്കുകൾക്ക് അമ്മയോട് മാപ്പുപറയാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. അതിന്റെ നീറ്റൽ മരണം വരെ എന്റെ മനസ്സിൽ നിന്നും പോകുകയും ഇല്ലാ! ഇപ്പോൾ ആരാണ് ആ ചിതാഭസ്‌മവും തലയിലേറ്റി വരുന്നത് നമ്മളെ തമ്മിൽ പിരിക്കാൻ?”

“അത് ആതിര, അമ്മാവന്മാരൊക്കെ നിന്റെ നാട്ടിൽ അന്വേഷിച്ചപ്പോൾ അവർക്ക് അത്ര നല്ലവിവരങ്ങൾ ഒന്നും കിട്ടിയില്ല.

കിട്ടില്ല എന്ന് എന്നേക്കാൾ കൂടുതൽ അറിയുന്നത് നിനക്കല്ലേ? പിന്നെന്തിനാ ഈ വാചകങ്ങൾ?

എന്നാലും അവരൊക്കെ ശക്തിയായിട്ടു എതിർക്കുമ്പോൾ ഞാൻ എന്ത് ചെയ്യും?”

“അവരോടു ചോദിച്ചിട്ടാണോ ഞാൻ പലപ്രാവശ്യം വേണ്ടെന്ന് പറഞ്ഞിട്ടും, നീ എന്നെ നിർബന്ധിച്ചു അനുഭവിച്ചത്‌. അപ്പോഴും നിനക്ക് അറിയില്ലായിരുന്നോ നീ കൂടെ കിടക്കുന്നത് ഒരു വേ ശ്യയുടെ മകളുടെ കൂടെ ആണ് എന്നത്? എന്റെ കൂടെ കിടക്കുമ്പോൾ നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഞാനും ഒരു വേ ശ്യയാണ് എന്ന്? ഉണ്ടെങ്കിൽ പറയണം! നമുക്ക് ഇപ്പോൾ ഈ നിമിഷം പിരിയാം.”

“ഒരിക്കലും ഇല്ലാ ആതിര, ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചിന്തിച്ചിട്ടുപോലും ഇല്ലാ! എനിക്ക് നിന്നെ വേണം; നീയില്ലാതെ എനിക്കുപറ്റില്ല. പക്ഷെ കുടുംബം,അമ്മ,അച്ഛൻ,ഏട്ടൻ, ഏട്ടത്തിയമ്മ,കുട്ടികൾ,നിനക്കുവേണ്ടി അവരെ എല്ലാവരെയും നഷ്ടപ്പെടുത്തണം എന്നതാലോചിക്കുമ്പോൾ… ചില നിമിഷങ്ങളിൽ ഞാൻ ഉറച്ച ഒരു തീരുമാനം എടുക്കാൻ പറ്റാതെ തളർന്നുപോകുന്നു.”

“ഹരീ നിന്റെ സിന്ദൂരത്തിന്റെ സുരക്ഷിതത്വം ആഗ്രഹിച്ചവളാണ് ഞാൻ. മനസ്സു പകുത്തു തന്നു; കരഞ്ഞുകൊണ്ട് ശരീരം മുറിച്ചുതന്നു ഞാൻ. നിന്റെ സുഖങ്ങൾ നീ എനിക്ക് വേണ്ടി നഷ്ടപ്പെടുത്തേണ്ട. ആരും ചോദിക്കാനില്ലാത്ത ചത്താൽ പോലും ആ തേ വടിച്ചിയുടെ മകൾ പോയി എന്നെ നാട്ടുകാർ പറയുള്ളൂ.നഷ്ടപ്പെടുന്നത് എന്റെ ഏറെ നാളത്തെ ജീവന്റെ സ്വപ്ങ്ങൾ ആണെങ്കിലും അതിൽ നിനക്ക് ഞാൻ തരുന്നത് ഒരു ജീവിതം തന്നെയാണ് എന്നതാലോചിക്കുമ്പോൾ ഈ വേശ്യയുടെ മകൾക്കും ഒരു സന്തോഷം! കാരണം ഇനിയുള്ള നിന്റെ ജീവിതം ഒരു തേവിടിശ്ശിയുടെ ദാനം ആണ്. അമ്മ അറിയാതെ വീണുപോയ ഒരു വരുമാന മാർഗ്ഗമാണ് നീ എനിക്ക് അറിഞ്ഞുകൊണ്ട് കാട്ടിത്തന്നത്. എങ്കിലും അതിനു ഞാനില്ല. സമൂഹം അതിന്റെ ചാട്ടുളികൾ കൊണ്ട് നാളെ ഒരുനിമിഷം എന്നെയും പൊള്ളിച്ചുതുടങ്ങിയാൽ, അമ്മയുടെ സ്വപ്‌നങ്ങൾ അലിഞ്ഞുചേർന്ന കിണർ ഇപ്പോഴും മൂടാതെ കിടപ്പുണ്ട്. അതിൽ എന്റെ സ്വപ്ങ്ങളും മോഹങ്ങളും കൂടി ഒഴുകി നടക്കും. അപ്പോഴും അതിലൊരുറവ എന്റെ കണ്ണുനീരായി അവശേഷിക്കും!”

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ?