ദേവാസുരം ~ ഭാഗം 08 & 09, എഴുത്ത്: ANJALI ANJU

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ജാനു വേഗത്തിൽ തന്നെ ഭക്ഷണം എടുത്തു വെച്ചു. അവൻ കഴിക്കാനായി വന്നപ്പോൾ അവളിൽ എന്തെന്നില്ലാത്ത ആവേശം വന്നത് പോലെ. അത്രയും സമയം മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾ അലിഞ്ഞു പോയിരുന്നു. സാമ്പാറും തോരനും പുളിശ്ശേരിയുമൊക്കെയായി ഒരു ചെറിയ ഊണ്. പാത്രത്തിലെ അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു മനസും നിറയുന്ന തരത്തിൽ സന്തോഷത്തോടെയാണ് അവൾ വിളമ്പി കൊടുത്തത്. ഇന്ദ്രന് തന്റെ മുത്തശ്ശിയെ ഓർമ വരുന്ന തരത്തിൽ ഉള്ളതായിരുന്നു അവളുടെ പാചകം. ശെരിക്കും മുത്തശ്ശി വയ്ക്കുന്നത് പോലെ തന്നെ. അവനും ആസ്വദിച്ചു ഭക്ഷണം കഴിച്ചു.

“നീ കഴിക്കുന്നില്ലേ?”

മടിയോടെയാണ് ഇന്ദ്രനത് ചോദിച്ചത്.

“ഞാൻ പിന്നീട് കഴിച്ചോളാം.”

അവന്റെ ആ വാക്കുകൾ മതിയായിരുന്നു അവളുടെ മനസ് നിറയ്ക്കാൻ. അവൻ കഴിച്ചു മുകളിലേക്ക് പോയതിനു ശേഷം അവൻ കഴിച്ചതിന്റെ ബാക്കിയാണ് അവളും കഴിച്ചത്. അങ്ങനെ കഴിക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സന്തോഷം തോന്നിയിരുന്നു. കഴിച്ചിട്ട് മുകളിലേക്ക് ചെന്നപ്പോൾ റൂമിൽ അവൻ ഉണ്ടായിരുന്നില്ല.

“ഡീ…”

അലക്കാനായി അവന്റെ മുഷിഞ്ഞ തുണികൾ എടുത്തു തിരിഞ്ഞപ്പോളാണ് ഇന്ദ്രന്റെ അലർച്ച കെട്ടത്. “നീ എന്തിനാ എന്റെ ഡ്രസ്സ്‌ എടുക്കുന്നത്?”

“അലക്കാൻ.”

“നീ ഉണ്ടാക്കി തന്നത് കഴിച്ചെന്നും വെച്ചു കൂടുതൽ ഭാര്യ ചമയാൻ വരണ്ട. ജോലിക്കാരി ഉണ്ട് അതൊക്കെ ചെയ്യാൻ.”

“ഞാൻ നേരത്തേ പറഞ്ഞതാണ് ഭാര്യ ചമയാൻ താത്പര്യമില്ലെന്ന്. പിന്നെ ഇവിടെ എനിക്ക് ചെയ്യാനുള്ള ജോലിയല്ലേ ഉള്ളൂ അത് കൊണ്ട് ജോലിക്ക് വരുന്ന ചേച്ചിയോട് വരണ്ടെന്ന് പറയാൻ അമ്മയോട് ഞാൻ പറഞ്ഞിരുന്നു.”

“നിന്നോട് ആര് പറഞ്ഞു ഇവിടുത്തെ ജോലിയെടുക്കാൻ?”

“ഞാൻ ഇവിടുന്ന് കഴിക്കുന്നതിനു പകരമായി ജോലി ചെയ്യുന്നെന്ന് കരുതിയാൽ മതി. ഇനി അതും പറ്റില്ലെങ്കിൽ ജോലിക്കാരിക്ക് കൊടുക്കുന്ന ശമ്പളം എനിക്ക് തന്നേക്ക്‌.”

ഒരു കുസൃതി ചിരിയോടെ അവൾ അതും പറഞ്ഞുകൊണ്ട് വസ്ത്രങ്ങളുമെടുത്തു താഴേക്ക് പോയി.

അലക്കൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. സന്ധ്യ കഴിഞ്ഞും അവനെ കാണാതായതോടെ അവൾക്കും പേടിയായി. ഒറ്റയ്ക്ക് ഒരു മുറിയിൽ പോലും രാത്രിയിൽ ഇരിക്കാൻ അവൾക്ക് ഭയമാണ്. അന്ന് അമ്മയെ അച്ഛൻ ഉപദ്രവിച്ചപ്പോൾ ജാനുവിനെ മുറിയിൽ പൂട്ടി ഇട്ടിരുന്നു. അമ്മയുടെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അലറി വിളിച്ച് കരഞ്ഞെങ്കിലും ആരും അത് കേട്ടിരുന്നില്ല. പിറ്റേന്ന് നേരം വെളുക്കും വരെയും ആ ഇരുട്ട് മുറിയിൽ കരഞ്ഞു കരഞ്ഞാണ് നേരം വെളുപ്പിച്ചത്. അതിൽ പിന്നീട് ഇങ്ങനെയാണ്. ഒറ്റക്കായപ്പോൾ അന്നത്തെ ആ കാര്യങ്ങളൊക്കെ അവളുടെ മനസിലേക്ക് ഓടി വന്നു. അറിയാതെ കണ്ണുകളും നിറഞ്ഞു. അപ്പോളാണ് കാളിങ് ബെൽ അടിച്ചത്. ഇന്ദ്രനാവും അതെന്ന് അവൾക്ക് അറിയാമായിരുന്നു.

“എവിടെങ്കിലും പോകുമെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ?”

വാതിൽ തുറന്നു കൊണ്ട് ദേഷ്യത്തിൽ അവൾ ചോദിച്ചു.

“അതെന്താ ഞാൻ പുറത്ത് പോണമെങ്കിൽ നിന്റെ അനുവാദവും വാങ്ങണോ?”

“കാണാതാവുമ്പോ എവിടെ ആണെന്ന് വെച്ചു ഇരിക്കാനാണ്.”

അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് കയറി. പിന്നാലെ ജാനുവും.

“നീ അമ്മയെ വിളിച്ചില്ലായിരുന്നോ? നിന്നോട് അങ്ങോട്ടേക്ക് വിളിക്കാൻ പറഞ്ഞു.”

“എന്റെ കയ്യിൽ ഫോണില്ല. ഇവിടുത്തെ ഫോണിൽ നിന്ന് വിളിക്കാൻ നമ്പറും അറിയില്ല അതാണ് ഏട്ടനേയും വിളിക്കാതെ ഇരുന്നത്.”

“നിനക്ക് ഫോണില്ലായിരുന്നോ?”

അതിശയത്തോടെയാണ് ഇന്ദ്രനത് ചോദിച്ചത്.

“ഒരു പഴയ ഫോൺ ഉണ്ടായിരുന്നു. ഇങ്ങോട്ടേക്കു വന്നപ്പോൾ അത് കുട്ടികൾക്ക് കൊടുത്തു.”

“മ്മ്. ദാ അമ്മയെ വിളിച്ച് സംസാരിച്ചോളൂ.”

അവൻ ഫോണും കൊടുത്ത് മുകളിലേക്ക് പോയി.

അവൾ ഉഷയെ വിളിച്ചു സംസാരിച്ചു. അന്നത്തെ കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞപ്പോളാണ് ഉഷയ്ക്കും ആശ്വാസമായത്. അവർ വീട്ടിൽ ഉണ്ടെങ്കിൽ ജാനുവും ഇന്ദ്രനും ഒരിക്കലും അടുക്കില്ലെന്നു അറിയാവുന്നത് കൊണ്ടാണ് രുദ്രയുടെ പേരും പറഞ്ഞു ഇവിടുന്ന് പോയത്. ഏതായാലും കണക്കു കൂട്ടിയത് പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ അവരിലും നാമ്പിട്ടിരുന്നു. അവന്റെ ഇഷ്ടങ്ങൾ അവളും ഉഷയോട് ചോദിച്ചു മനസിലാക്കിയിരുന്നു.

ഫോൺ തിരികെ കൊടുക്കാനായി പോകുമ്പോളാണ് വോൾപേപ്പറിൽ അവളുടെ കണ്ണ് പതിച്ചത് ഇന്ദ്രനോടൊപ്പം രണ്ടു പേർ കൂടെ ചിത്രത്തിൽ ഉണ്ടായിരുന്നു ഒരാൾ പെൺകുട്ടി ആണ്. അവന്റെ ഷെൽഫിൽ കണ്ട കുട്ടിക്കാലത്തെ ഫോട്ടോയിലും ഇവർ തന്നെയാവുമെന്ന് അവൾ ഊഹിച്ചു. അവർ കൂടെയുള്ളപ്പോളാണ് അവൻ സന്തോഷിക്കുന്നതെന്ന് ആ ചിത്രത്തിൽ നിന്ന് അവൾക്ക് മനസിലായി. ഇനി ഇവരുമായുള്ള പ്രശ്നം കൊണ്ടാണോ ഏട്ടന് എപ്പോളും ദേഷ്യം? കല്യാണത്തിനും ഇവരെയൊന്നും കണ്ടില്ല. അങ്ങനെ ഓരോന്നും ആലോചിച്ചു റൂമിലേക്ക് എത്തിയപ്പോൾ ഫോൺ വീണ്ടും ബെൽ ചെയ്തു. സ്‌ക്രീനിൽ നേരത്തേ കണ്ട പെൺകുട്ടിയും ഇന്ദ്രനുമായുള്ള ഫോട്ടോ തെളിഞ്ഞു വന്നു. ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ ജാനുവിനും ചെറിയ കുശുമ്പ് ഉണ്ടായെന്നു പറയാം. അലീന എന്നാണ് പേര് തെളിഞ്ഞു വന്നത്. ഇന്ദ്രന് ഫോൺ കൊടുത്ത് അവൾ മുറിയിൽ തന്നെ ചുറ്റി പറ്റി നിന്നു.

“ഡാ എവിടാണ്?

“ഞാൻ വീട്ടിൽ ഉണ്ട്. എന്താടി?”

“അല്ല ഒരു കല്യാണം കഴിച്ചതിൽ പിന്നെ ഒരു വിവരവും ഇല്ല. ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലേ.”

“നിനക്കല്ലേ വേണ്ടാത്തത്.”

അവന്റെ മുഖത്തു ഒരു പുഞ്ചിരി ഒളിഞ്ഞിരുന്നു. ജാനുവും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്ന് നോക്കിയിട്ട് ബാൽക്കണിയിലേക്ക് പോയി. കുറേ സമയം നോക്കി നിന്നിട്ടും അവൻ വരാതിരുന്നത് കൊണ്ട് നമ്മുടെ കുശുമ്പി ജാനു ദേഷ്യം പിടിച്ച് ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി നേരത്തേ കിടന്നു. പക്ഷെ ഇന്ദ്രൻ വരും വരെ അവൾ ഉറങ്ങിയിരുന്നില്ല.

പിറ്റേന്ന് ഇന്ദ്രന് ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അവന് പോവാനായി ഡ്രെസ്സും ജാനു എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അവൻ കഴിച്ചിട്ട് പോകാനായി ഇറങ്ങിയപ്പോൾ ജാനുവും ഒരുങ്ങി താഴേക്ക് വന്നു.

“നീ ഇതെങ്ങോട്ടാ?”

“കോളേജിൽ എക്സാം ഫീ അടക്കേണ്ട ലാസ്റ്റ് ദിവസം നാളെയാണ്.”

“അതിന്? തനിയെ അങ്ങോട്ട് പോയ മതി. എനിക്കൊന്നും വയ്യാ.”

“എന്നെ ബസ് സ്റ്റോപ്പിൽ ആക്കി തന്നാൽ മതി. അവിടുന്ന് ഞാൻ പൊക്കോളാം.”

അവളുടെ മുഖത്തെ ഭാവം കണ്ടപ്പോൾ മറുത്ത് ഒന്നും പറയാൻ തോന്നിയില്ല. “മ്മ്.”

അവൾ വേഗം തന്നെ കാറിൽ കയറി.

ഓടി പിടിച്ചാണ് കോളേജിൽ എത്തിയത്. ഓഫീസിനു മുന്നിൽ ക്ലാസ്സിലെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു. ചിലരൊക്കെ വന്നു സംസാരിച്ചു. വിവാഹത്തിന്റെ വിശേഷങ്ങൾ ചോദിച്ചു. ദേവു നേരത്തേ ഫീ അടച്ചിരുന്നു അത് കൊണ്ട് ഇന്ന് വന്നില്ല. അവളോട് ഞാനും ഇന്ന് വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ അവളും വന്നേനെ. ശേ പറയാഞ്ഞത് മണ്ടത്തരമായി ഇനിയിപ്പോ ഒറ്റക്ക് നടക്കണം. തിരികെ ഒറ്റക്ക് പോവാൻ ആണെങ്കിൽ മടിയാവുന്നു. ഏട്ടൻ കാറിൽ കയറാൻ പറഞ്ഞപ്പോൾ കോളേജ് വരെ കൊണ്ട് ആകുമെന്നാണ് വിചാരിച്ചത്. ആഹ് ബസ് സ്റ്റോപ്പിലെങ്കിലും ആക്കാൻ തോന്നിയത് ഭാഗ്യം.

എക്സാം ഫീയൊക്കെ അടച്ചു സ്റ്റാഫ്‌ റൂമിൽ ചെന്നു ടീച്ചേഴ്സിനെയൊക്കെ കണ്ടു. കുറച്ചു നോട്സ് വാങ്ങാനും ഉണ്ടായിരുന്നു. അങ്ങനെ അവിടുന്നും ഇറങ്ങി കഴിഞ്ഞപ്പോൾ അനുവാദം കൂടാതെ മനസിലേക്ക് വിഷ്ണു ഏട്ടന്റെ ചിന്തകൾ കടന്നു വന്നു. ഉള്ളിൽ വല്ലാത്ത നോവ് തോന്നി. കല്യാണത്തിന്റെ അന്ന് കണ്ട ഏട്ടന്റെ കലങ്ങിയ കണ്ണുകളാണ് ആദ്യം മനസിലേക്ക് വന്നത്. അരുതെന്ന് എത്രയൊക്കെ പറഞ്ഞിട്ടും കണ്ണുകൾ അറിയാതെ നിറഞ്ഞു. കുറച്ചു സമയം കോളേജിനു പിറകിലെ മരച്ചുവട്ടിൽ ഇരിക്കാമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് നടന്നത്. എത്ര നേരം അവിടെ ഇരുന്നെന്ന് അറിയില്ല.

ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് തല ഉയർത്തി നോക്കിയത്. വിഷ്ണു ഏട്ടന്റെ ക്ലാസ്സിലെ ആതിര ചേച്ചിയായിരുന്നു അത്. വിഷ്ണു ഏട്ടനോട് അടുപ്പം കാണിക്കുമെങ്കിലും ചേച്ചി ഇത് വരെ എന്നോട് മിണ്ടിയിട്ടില്ല. ചേച്ചിയുടെ പെരുമാറ്റങ്ങളിൽ നിന്ന് എന്നോടെന്തോ ദേഷ്യം ഉള്ള പോലെയാണ് തോന്നിയിട്ടുള്ളത്.

എന്ത് കൊണ്ടോ ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. തെറ്റ് ചെയ്തവളെ പോലെ തല കുമ്പിട്ടു എഴുന്നേറ്റ് നിന്നു.

“അവന്റെ ജീവിതം നശിപ്പിച്ചപ്പോൾ നിനക്ക് സന്തോഷമായില്ലേ.”

ചേച്ചി ഇത് പറയാനാവും വരുന്നതെന്ന് നേരത്തേ അറിയാമായിരുന്നു. എന്തൊക്കെ പറഞ്ഞാലും കേൾക്കാൻ ബാധ്യസ്ഥ ആയത് കൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.

“ഒരു പണക്കാരനെ കണ്ടപ്പോൾ പോകാൻ ആണെങ്കിൽ എന്തിനാ ആ പാവത്തിനെ ആശിപ്പിച്ചത്. അവൻ ഇത് വരെ ഫീ അടക്കാൻ വന്നിട്ടില്ല. ഞങ്ങൾ പലരും അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അറിയാല്ലോ അവൻ എത്ര നന്നായിട്ട് പഠിക്കുമായിരുന്നെന്ന്. അവന്റെ വീട്ടിലെ അവസ്ഥ അറിയുന്ന കൊണ്ടാണല്ലോ നീ ഇട്ടിട്ട് പോയത്. ആ വീട്ടിലെ ആകെയുള്ള പ്രതീക്ഷ അവനായിരുന്നു. ഈ എക്സാം കൂടെ കഴിഞ്ഞാൽ ഉറപ്പായും അവന് നല്ലൊരു ജോലി കിട്ടും. നീ കാരണം അവൻ എക്സാം എഴുതിയില്ലെങ്കിൽ ആ കുടുംബം മുഴുവൻ നശിക്കാൻ കാരണക്കാരി നീയാവും ഓർത്തോ.”

ഇത്രയും പറഞ്ഞു മറുപടിക്ക് കാത്ത് നിൽക്കാതെ ആതിര പോയി. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ് താൻ ചെയ്തതെന്ന് അവൾക്ക് അറിയാമായിരുന്നു പക്ഷെ താൻ കാരണം അവന്റെ ഭാവി വരെ ഇല്ലാതാകുമെന്ന് അവളെ വിചാരിച്ചിരുന്നില്ല. പഠിച്ചു നേടാനാഗ്രഹിച്ച അവന്റെ സ്വപ്‌നങ്ങൾ അവളുടെ മനസിലേക്ക് വന്നു. ജാനുവിൽ കുറ്റബോധം കുമിഞ്ഞു കൂടി.

✡️✡️✡️✡️✡️✡️✡️✡️✡️✡️

ഓഫിസിൽ വെച്ചു സേതു വിളിച്ചു കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ടെൻഷൻ ഇന്ദ്രനെ ബാധിച്ചിരുന്നു. ജാനുവിനെ ഒറ്റക്ക് കോളജിൽ വിട്ടതിനു സേതു അവനെ ശാസിച്ചിരുന്നു. ഒരു ഫോൺ പോലും ഇല്ലാതെ ഒറ്റക്ക് വിട്ടത് ശെരിയായില്ലെന്ന് അവനും തോന്നി. അത് കൊണ്ടാണ് രണ്ടാമതൊന്നും ആലോചിക്കാതെ അവളെ വിളിക്കാൻ കോളേജിൽ വന്നത്. കുറേ സമയം ഗേറ്റിന് മുന്നിൽ കാത്ത് നിന്നിട്ടും കാണാഞ്ഞത് കൊണ്ടാണ് അകത്തേക്ക് വന്നത്. മരച്ചുവട്ടിൽ അവളുണ്ടെന്ന് ആരോ പറഞ്ഞത് കേട്ടാണ് അങ്ങോട്ടേക്ക് ചെന്നു. ആതിരയുടെ സംസാരം കേട്ടത് കൊണ്ട് കുറച്ചു മാറി അവൻ നിന്നു. എല്ലാം കേട്ട് കഴിഞ്ഞ് അവളുടെ അടുത്തേക്ക് ഉടനേ ചെല്ലാൻ തോന്നിയില്ല. പക്ഷെ അവളുടെ എല്ലാം തകർന്ന മുഖഭാവം അവനെ വല്ലാതെ സ്വാധീനിച്ചു. എന്ത് കൊണ്ടോ തന്റെ പണമോ സ്വത്തോ അവളെ ആകർഷിച്ചിട്ടില്ലെന്ന് അവനും തോന്നിയിരുന്നു. അവളുടേത് മാത്രമായ എന്തോ ശെരികൾ അവളുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അവനും വിശ്വസിച്ചു. ഒരിക്കലും ആരോടും തന്റെ തെറ്റിനെ ന്യായീകരിക്കാതെ എല്ലാം തെറ്റുകളും ഏറ്റു കൊണ്ടുള്ള അവളുടെ നിൽപ്പിൽ അവനും വിഷമം തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ടാണ് അൽപ സമയം നോക്കി നിന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നത്.

ഇന്ദ്രൻ അവൾക്കരികിൽ ചെന്നിട്ടും അവളത് അറിഞ്ഞിരുന്നില്ല. അവളുടെ തോളിൽ അവന്റെ കൈകൾ പതിഞ്ഞപ്പോളാണ് അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുന്നത്. അവനെ കണ്ടതും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.

“പണത്തിനു വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചെന്ന് അല്ലേ ഏട്ടനും കരുതുന്നത്?”

മറുപടിയൊന്നും പറയാതെ അവനും മൗനിയായി നിന്നു.

“അമ്മയെ പോലെ എനിക്കും മാമനെ ധിക്കരിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ്. ഞാനാണ് എല്ലാത്തിനും കാരണം.”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“സാരമില്ലെടോ എനിക്ക് മനസിലാവും. വരൂ നമുക്ക് എന്താണെന്ന് വെച്ചാൽ ചെയ്യാം.”

അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞു. നിർവികാരം നിറഞ്ഞ മുഖവുമായി അവൾ ഇന്ദ്രന്റെ കൂടെ നടന്നു. അപ്പോളും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.

കാറിലിരിക്കുമ്പോൾ ഇന്ദ്രന്റെ ശ്രദ്ധ മുഴുവൻ ജാനുവിലായിരുന്നു. ആരോരുമില്ലാത്ത പെണ്ണിനോട് തോന്നിയ സഹതാപമാണോ അറിയില്ല. എത്രയൊക്കെ ദേഷ്യപ്പെടാൻ തോന്നിയാലും ആ മുഖം കാണുമ്പോൾ… എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ. പക്ഷെ ഒരിക്കലും ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ? ഇല്ലായിരിക്കും. അറിയില്ല. അലീനയെ പറ്റി അല്ലാതെ മറ്റാരെയും അങ്ങനെ ചിന്തിച്ചിട്ടില്ല. ഒരു പക്ഷെ അലീന തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ജാനുവിനെ ഇഷ്ടപ്പെടുമായിരുന്നിരിക്കാം. അലീനയുടെയും ജാനുവിന്റെയും സ്വഭാവം തീർത്തും വത്യസ്ഥമായിരുന്നു. ജാനു ചെയ്യുന്ന ഓരോ പ്രവൃത്തിയും ഇന്ദ്രന്റെ ഭാര്യാ സങ്കൽപ്പം പോലെയാണ്. പക്ഷെ അവൻ അതിയായി സ്നേഹിക്കുന്നത് അലീനയെയും. എങ്ങനെയാണ് തനിക്ക് അലീനയോട് പ്രണയം തോന്നിയെന്ന് ഇപ്പോളും അവന് അറിയില്ല. പക്ഷെ അവൻ സ്നേഹിച്ചത് ആത്മാർത്ഥമായാണ് അത് കൊണ്ട് തന്നെ അലീനയെ മറക്കാനും കഴിയുന്നില്ല. അലീനയിൽ നിന്ന് ഒരിക്കലും സ്നേഹം പിടിച്ച് വാങ്ങാനും അവൻ ആഗ്രഹിക്കുന്നില്ല. ജാനുവിന്റെ അവസ്ഥ അത് കൊണ്ടാവും ഇന്ദ്രനും മനസിലാവുന്നുണ്ടായിരുന്നു. മറ്റൊരാളുടെ നിർബന്ധപ്രകാരം സ്വന്തം പ്രണയത്തിൽ നിന്ന് പിന്മാറുന്ന അവളുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കണം. എല്ലാവരിൽ നിന്നും കുറ്റപ്പെടുത്തൽ മാത്രം ! ചിലരുടെ പിടിവാശികൾക്ക് അവൾ പകരം നൽകിയത് തന്റെ സന്തോഷത്തെയാണ്. വിവാഹ ജീവിതത്തിലും അവൾക്കു സന്തോഷം ലഭിക്കില്ലെന്ന് ഓർത്തപ്പോൾ അവന് സഹതാപം തോന്നി. അലീനയും ഇത് പോലെ ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയാണ് തന്നിൽ നിന്നും അകന്നതെങ്കിൽ… ഇതിലും വേദന അവളും സഹിക്കുന്നുണ്ടാവില്ലേ. അവന്റെ മനസ് അസ്വസ്ഥമായി തുടങ്ങിയിരുന്നു. റോഡ് സൈഡിലേക്ക് അവൻ കാർ പാർക്ക്‌ ചെയ്തു.

അൽപ സമയത്തെ ആലോചനയ്ക്ക് ഒടുവിലാണ് പരിസരബോധം അവനുണ്ടായത്. ഞെട്ടി ജാനുവിനെ നോക്കിയപ്പോൾ അവൾ അപ്പോഴും ആലോചനയിലാണ്ടു ഇരിക്കുകയായിരുന്നു. കണ്ണുനീർ ചാലുകൾ ഒലിച്ചിറങ്ങുന്നുണ്ട്.

“ഡോ താനിങ്ങനെ കരയാതെ.”

ചിന്തകളിൽ നിന്ന് ഉണർന്നു പെട്ടെന്ന് തന്നെ നിവർന്നിരുന്നു അവൾ കണ്ണുകൾ തുടച്ചു.

“എങ്ങോട്ടേക്കാ പോവേണ്ടത്. അവനെ പറ്റി അന്വേഷിക്കണ്ടേ?”

അവനത് പറഞ്ഞതും ജാനു ആശ്ചര്യത്തോടെ അവനെ നോക്കി. അവനിൽ നിന്ന് അത്തരത്തിലൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“പറയെടോ എന്താണ് ചെയ്യേണ്ടത്?”

“അത്… എനിക്കൊന്നു ദേവുവിനെ കാണണം.”

അവൾക്ക് ഉറപ്പുണ്ടായിരുന്നു ദേവുവിന് അവളെ സഹായിക്കാനാവുമെന്ന്.

“മ്മ് നമുക്ക് അവളുടെ വീട്ടിൽ പോവാം.”

അത് കേട്ടപ്പോൾ ജാനുവിനും ജീവൻ വെച്ചത് പോലെ. ദേവുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത് അവളാണ്.

മുറ്റത്ത് കാറ്‌ വന്ന ശബ്ദം കേട്ടാണ് ദേവു പുറത്തേക്ക് ഇറങ്ങിയത്. കാറിൽ നിന്ന് ഇറങ്ങിയ ജാനുവിനെ കണ്ടതും അതിശയം ആണ് ഉണ്ടായത്. തന്നെ കണ്ടതും ജാനു ഓടി വന്നു മാറോടു ചേർത്ത് കെട്ടി പിടിച്ചിരുന്നു. കരഞ്ഞു വീർത്ത കൺപോളകൾ വിളിച്ചോതുന്നുണ്ടായിരുന്നു അവളുടെ സങ്കടങ്ങളെ. ഇന്ദ്രന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് അതിന് കാരണക്കാരൻ അവനല്ലെന്ന് അവൾ ഊഹിച്ചെടുത്തു. ദേവു അവളെയും കൂട്ടി വീടിന് അടുത്തുള്ള കുളക്കടവിലേക്ക് പോയി. തനിക്ക് കഴിയുന്നത് പോലെ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഒന്ന് സമാധാനപ്പെട്ടതിന് ശേഷമാണ് ദേവു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്. നിറഞ്ഞൊഴുകുന്ന കണ്ണുനീർ വീണ്ടും തുടച്ചു കൊണ്ട് അവൾ ജാനുവിനോട് മനസ് തുറന്നു.

“നിന്നോട് ഇതൊക്കെ ആരാണ് പറഞ്ഞത്?”

മുഴുവൻ കഥകളും കേട്ടതിനു ശേഷം ദേവു ചോദിച്ചു.

“ആതിര ചേച്ചി.”

“ഏത് വിഷ്ണു ചേട്ടന്റെ ക്ലാസ്സിൽ ഉള്ള.. ഓ വെറുതെയല്ല. വിഷ്ണു ഏട്ടൻ പഠിപ്പൊന്നും നിർത്തിയിട്ടില്ല. നിന്റെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇന്നോളം ഏട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ അന്വേഷിക്കാറുണ്ട്.”

ദേവു പറഞ്ഞു തുടങ്ങി.

“എന്തു കൊണ്ടോ ആ അവസ്ഥയിൽ ഒറ്റക്ക് വിട്ടു പോകാൻ തോന്നിയില്ല. നിന്റെ സുഹൃത്തെന്ന നിലയ്ക്ക് എന്റെ കടമയാണ് അതെന്ന് തോന്നി. ആദ്യമൊക്കെ എന്നോട് വെറുപ്പ് കാട്ടിയെങ്കിലും ഇപ്പോ ഏട്ടന് കുഴപ്പമൊന്നും ഇല്ല. നിന്നോടുള്ള ഇഷ്ടം ഇപ്പോളും പഴയത് പോലെ തന്നെ ഉണ്ട്. നീ ഇന്ദ്രേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആ പാവവും ഇപ്പോ ആഗ്രഹിക്കുന്നത്.”

“അപ്പോ എക്സാം എഴുതാൻ വരില്ലെന്ന് പറഞ്ഞതോ?”

“ഇന്ന് ഫീ അടക്കാൻ പോകുമെന്നാ എന്നോടും പറഞ്ഞത്. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഏട്ടനെ കൊണ്ട് തന്നെ പറയിപ്പിക്കാം.”

അവൾ ഫോണെടുത്തു വിഷ്ണുവിനെ വിളിച്ചു സ്പീക്കറിൽ ഇട്ടു.

“ഹലോ..?”

“ഹലോ..”

മറുതലക്കൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ ജാനുവിന് സമാധാനമായി.

“ഞാൻ ദേവിക ആണ്.”

“മ്മ് മനസിലായി.”

“ഏട്ടൻ ഫീ അടച്ചിരുന്നോ?”

“ഇല്ല. എനിക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് ഇന്ന് പോയില്ല.”

“നാളെ അടക്കുവോ? അല്ലെങ്കിൽ ഞാൻ പോകുമ്പോ അടക്കാം.”

“ഞാൻ നാളെ തന്നെ അടക്കും. നീ പേടിക്കണ്ട നിന്റെ കൂട്ടുകാരി കാരണം ഞാൻ എന്റെ ജീവിതം തകർക്കില്ല. എനിക്ക് വേണ്ടിയല്ലെങ്കിലും അനിയത്തി കുട്ടിക്ക് വേണ്ടി എനിക്ക് ജയിച്ചേ പറ്റു.”

അവൻ പറഞ്ഞ ആ വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന പഴയ വിഷ്ണു ആയി അവൻ മാറിയിരുന്നു.

ആ വാക്കുകൾ ജാനുവിനും കരുത്ത് പകർന്നു. അവളുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു.

“താനിങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു എന്നെ പറ്റി അന്വേഷിക്കണമെന്നില്ല. ഞാൻ ഇപ്പോൾ ഓക്കേ ആണ്.”

“മ്മ്.”

“ഇപ്പോ വിശ്വാസമായോ?”

ഫോൺ കട്ട്‌ ചെയ്ത് ഒരു പുഞ്ചിരിയോടെ ദേവു ചോദിച്ചു . ആ പുഞ്ചിരി ജാനുവിന്റെ മുഖത്തും പടർന്നു.

“ഇപ്പോളാണ് സമാധാനം ആയത്. ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ഏട്ടനോട് ചെയ്തത് പക്ഷെ അതിന്റെ പേരിൽ ഏട്ടന്റെ ജീവിതം കൂടെ നശിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്തിനാണ്.”

“നീ എന്തിനാ എഴുതാ പുറം വായിക്കുന്നത്. അല്ല നിന്നോട് ഈ നുണ കഥയൊക്കെ ആരാ പറഞ്ഞെ? ആതിര ചേച്ചി അല്ലേ?”

“മ്മ്”

“ഞാൻ പണ്ടേ പറഞ്ഞതല്ലേ ആ ചേച്ചിക്ക് നിന്നോട് എന്തോ ദേഷ്യം ഉണ്ടെന്ന്. വിഷ്ണു ഏട്ടനോട് അവർക്ക് ഒരു കണ്ണുണ്ടെന്നാ എന്റെ ബലമായ സംശയം. അല്ലെങ്കിൽ നിന്നോട് അവർ എന്തിനാ ദേഷ്യപ്പെടുന്നത്? ഏട്ടനില്ലാത്ത പ്രശ്നം അവർക്ക് എന്തിനാ? ഒരു അവസരം കിട്ടിയപ്പോ നിന്നോടവർ ദേഷ്യം തീർത്തതാ.”

“ആ അതെന്തെങ്കിലും ആവട്ടെ ഏതായാലും കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ.”

ജാനു സമാധാനത്തോടെ പറഞ്ഞു.

“എന്റെ കുട്ടി കുറച്ചു സമയം കൊണ്ട് കരഞ്ഞു കോലം കേട്ടല്ലോ? അല്ല അത് പോട്ടെ ഇന്ദ്രേട്ടന് നിന്നോട് ഇഷ്ടം ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് കല്യാണം കഴിഞ്ഞപ്പോ രണ്ടാളും സെറ്റ് ആയോ?”

കളിയാക്കി ചിരിച്ചു കൊണ്ട് ദേവു അത് ചോദിച്ചപ്പോൾ ജാനുവിന്റെ മുഖത്തും നാണം വിടർന്നു.

“ആഹാ പെണ്ണിന് നാണം വന്നല്ലോ?”

“ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല. ദേഷ്യം ഒന്നും കാണിക്കുന്നില്ല എന്നെ ഉള്ളൂ.”

“പിന്നെ ഏട്ടൻ എന്തിനാ കോളേജിൽ വന്നത്?”

“അയ്യോ അത് ചോദിക്കാൻ ഞാനും മറന്നു. ബസ് സ്റ്റോപ്പിൽ ആക്കി തന്ന ആളാണ്. എന്തിനാണാവോ കോളേജിൽ വന്നേ?”

അപ്പോളാണ് അതിനെ പറ്റി അവളും ചിന്തിച്ചത്.

“അത് നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ വീട്ടിൽ പോയി ആലോചിച്ചാൽ മതി. രണ്ടാളും കൂടെ ഒന്നിച്ചു ആദ്യായിട്ട് വന്നിട്ട് മുറ്റത്തു നിന്ന് സംസാരിക്കുവാ നീ അകത്തേക്ക് വാ.”

“അല്ല ഏട്ടൻ?”

ചുറ്റും കണ്ണോടിച്ചു കൊണ്ട് ജാനു പറഞ്ഞു.

“മാങ്ങയുടെ കണക്കെടുക്കുവാണെന്ന് തോന്നുന്നു. കുറേ നേരായി മാവിൻ ചുവട്ടിൽ കിടന്നു കറങ്ങുന്നു.”

ഇന്ദ്രന്റെ നിൽപ്പ് കണ്ടപ്പോൾ ജാനുവിന്റെ മുഖത്തും ഒരു ചിരി വിടർന്നു. ദേവുവിനെ കണ്ടു കഴിഞ്ഞപ്പോൾ ജാനു പൂർണമായും ഇന്ദ്രന്റെ കാര്യം മറന്നു പോയിരുന്നു. അതിലവൾക്ക് കുറ്റബോധം തോന്നി. ദേവുവിന്റെ വീട്ടിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ചിട്ട് അൽപ സമയം കഴിഞ്ഞാണ് അവർ തിരികെ ഇന്ദ്രിയത്തിലേക്ക് പോയത്. ദേവുവിന്റെ സാന്നിധ്യം ജാനുവിന് സന്തോഷം നൽകുന്നത് കൊണ്ടാണ് വീട്ടിൽ പോകാൻ ഇന്ദ്രനും ധൃതി പിടിക്കാഞ്ഞത്. അവളിലെ മാറ്റം അവനിലും സന്തോഷം ഉളവാക്കി. പോകുന്ന വഴിക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും അവർ വാങ്ങിയിരുന്നു.

“അവന്റെ കാര്യം അറിഞ്ഞോ?”

ഭക്ഷണം കഴിക്കും വഴിയാണ് ഇന്ദ്രൻ അത് ചോദിച്ചത്. അത് വരെ രണ്ടാളും പരസ്പരം സംസാരിച്ചിരുന്നെങ്കിലും അവളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മടി കൊണ്ടാണ് അത്രയും സമയം ചോദിക്കാതെ ഇരുന്നത്. പക്ഷെ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“അല്ല എന്നോട് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി.”

ദേവികയിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അവൾ അവന് വിശദീകരിച്ചു കൊടുക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്നെ പറ്റി അറിയാൻ അവനിൽ താല്പര്യം ഉണ്ടാവുന്നത് അവളിലും കുഞ്ഞു പ്രതീക്ഷകളുടെ വിത്തുകൾ പാകുന്നുണ്ടായിരുന്നു.

അടുക്കളയിലെ ജോലികളൊക്കെ കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ മനസ് ശാന്തമായിരുന്നു. അമ്മയെയും മാമനെയുമൊക്കെ വിളിച്ചു വിശേഷങ്ങൾ തിരക്കണമെന്ന് തോന്നിയെങ്കിലും ഏട്ടനോട് പറയാൻ എന്തോ മടി തോന്നി. ഏട്ടൻ കട്ടിലിൽ ഇരുന്നു ലാപ്പിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു. രാത്രി കുടിക്കാനുള്ള വെള്ളം ടേബിളിനു മുകളിൽ വെച്ചു. ഇനി എന്താ ചെയ്യുക എന്നറിയാതെ അൽപ സമയം അവിടെ നിന്നപ്പോളാണ് ഇന്ദ്രന്റെ ശ്രദ്ധ അവളിൽ പതിച്ചത്.

“ആ തനിക്ക് ഒരു സാധനം തരാൻ ഞാൻ മറന്നു.”

ഷെൽഫിൽ നിന്ന് ഒരു പൊതിയെടുത്തു കൊണ്ടാണ് അവനത് പറഞ്ഞത്.

“ഇഷ്ടായില്ലെങ്കിൽ മാറ്റി വാങ്ങാം.”

അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. അതെന്താണെന്ന് അറിയാനുള്ള ജിജ്ഞാസയിൽ അവൾ വേഗം ബോക്സ്‌ തുറന്നു.

“ഫോണോ?”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“അച്ഛൻ പറഞ്ഞിട്ട് ഇത് തരാനാണ് ഞാൻ കോളേജിൽ വന്നത്. പിന്നെ ഈ കാര്യം മറന്നു പോയി. എല്ലാവരുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്റെയും.”

“മ്മ്.”

അവൾ സന്തോഷത്തോടെ തലയാട്ടി. വേഗം തന്നെ ഉഷയെയും മാധവനെയും വിളിച്ച് സംസാരിച്ചു. അപ്പോളേക്കും ഇന്ദ്രനും കിടക്കാൻ തയ്യാറായി. അവൾ താഴെ ഷീറ്റ് വിരിച്ച് കിടക്കാൻ ഒരുങ്ങി.

“ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലെ ഉള്ളൂ. നീ അപ്പുറത്തെ റൂമിൽ കിടന്നോളു. താഴെ കിടക്കണ്ടല്ലോ?”

“അത്.. എനിക്ക് ഒറ്റക്ക് ഒരു റൂമിൽ രാത്രി കിടക്കാൻ പേടിയാണ്. അമ്മ മരിച്ചതിൽ പിന്നെ അങ്ങനെ ആണ്. അവിടെ അനുവിന്റെയും ശിവയുടെയും ഒപ്പമാണ് കിടന്നിരുന്നത്.”

“താൻ ഇവിടെ കിടക്കുന്നതിൽ എനിക്ക് കുഴപ്പമൊന്നും ഇല്ല. താഴെ കിടന്ന് ബുദ്ധിമുട്ടണ്ടല്ലോ എന്ന് വെച്ചു പറഞ്ഞതാണ്.”

“എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.”

ആവേശത്തോടെ അവൾ പറഞ്ഞു. കുറച്ചു കാലങ്ങൾക്ക് ശേഷം ആ രാത്രിയിൽ രണ്ടു പേരും സുഖമായി ഉറങ്ങി പുതിയൊരു പുലരിയെ വരവേൽക്കാൻ…

തുടരും….