ഒരു പെൺകുഞ്ഞിനെ താലോലിക്കാനും വളർത്താനും കൊതിയുണ്ടെന്ന് ഞാൻ പറയുമ്പോൾ നിനക്ക് സങ്കടം തോന്നാറുണ്ട് അല്ലേ നൈലാ…

മറ്റൊരു പെണ്ണ്

Story written by Neji Najla

“ഒരു പെണ്ണു കൂടി കെട്ടണം…ഒരു പെൺകുഞ്ഞിനെ താലോലിക്കാനും വളർത്താനും കൊതിയുണ്ടെന്ന് ഞാൻ പറയുമ്പോൾ നിനക്ക് സങ്കടം തോന്നാറുണ്ട് അല്ലേ നൈലാ…? “

മനാഫ് നൈലയെ ചേർത്തുപിടിച്ച് കട്ടിലിൽ ഇരുത്തി.

“പിന്നെ…എനിക്ക് സങ്കടമാണ് വയ്യാത്തോണ്ടല്ലേ ഇക്കാ പ്രസവം നിർത്തിയത്..”

“അതൊന്നും സാരമില്ല പെണ്ണേ… വേറെ പെണ്ണു കെട്ടിയാലും പെൺകുഞ്ഞിനെ കിട്ടുമെന്ന് ഉറപ്പൊന്നും ഇല്ലാലോ…ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ ഞാൻ വേറെ പെണ്ണ് കെട്ടും ഒരു പെൺകുട്ടി വേണം ന്നൊക്കെ പറഞ്ഞിരുന്നത്… നീയൊന്നും മനസ്സിൽ വക്കല്ലേ ട്ടോ മോളേ… “

“ഇല്ല ഇക്കാ…ഇക്കാനെ പോലെ തന്നെ എനിക്കും വല്യ ഇഷ്ടാണല്ലോ പെൺകുട്ടികളെ.. ഇക്ക കണ്ടിട്ടില്ലേ മക്കൾക്ക് ഡ്രസ്സ്‌ എടുക്കാൻ പോകുമ്പോഴൊക്കെ ഞാൻ പെൺകുട്ടികളുടെ വസ്ത്രങ്ങൾ നിരത്തിയിട്ട ഭാഗത്തു പോയി ചുമ്മാ ഓരോന്ന് എടുത്ത് നോക്കി തിരികെവെച്ചു പോരുന്നത്.. “

നൈല മനാഫിന്റെ ചുമലിൽ തല ചായ്ച്ചു സങ്കടത്തോടെ ഇരുന്നു.

“പടച്ചവൻ ഒരു മക്കളെയും കൊടുക്കാത്തവർ എത്രയുണ്ട്…? നമുക്ക് രണ്ടെണ്ണത്തിനെ തന്നല്ലോ…അവർ ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..”

“എങ്കിലും ഇക്കാടെ കൊതി കാണുമ്പോൾ പ്രസവം നിർത്തിയല്ലോ എന്നോർത്ത് ചിലപ്പോ സങ്കടം തോന്നും “

“അതിനെന്താ മോളേ.. നീയില്ലേ എനിക്ക് മോളായിട്ട്…നിന്റെ സ്വഭാവം ഇപ്പോഴും ഒന്നില് പഠിക്കണ കുട്ടികളെ പോലെയാണല്ലോ..”

“പോ ഇക്കാ കളിയാക്കാതെ.. “

“പെണ്ണേ.. നിന്നെക്കൂടാതെ മറ്റൊരു പെണ്ണിനെ പറ്റി ചിന്തിക്കാൻ പോലും എനിക്കാവില്ല.. നീയാണെന്റെ എല്ലാം.. “

നെഞ്ചോട് ചേർത്തുപിടിച്ച് മനാഫ് നൈലയുടെ കൈകളിൽ സ്നേഹപൂർവ്വം ചുംബിച്ചു.

“അതെനിക്കറിയാലോ ഇക്കാ..എന്റെ ഇക്കാക്ക് എന്നോടുള്ള സ്നേഹം.. ഞാൻ ഭാഗ്യവതിയാണ്.”

നൈലയുടെ മുഖത്ത് മധുരമുള്ള ഒരു പുഞ്ചിരി വിടർന്നു.

അൽപനേരം കഴിഞ്ഞ് മനാഫ് പുറത്തിറങ്ങിയപ്പോൾ നൈല ഫോണെടുത്ത് ബെഡിലിരുന്നു.

ഫാമിലി വാട്സ്ആപ് ഗ്രൂപ്പിൽ കുറെ മെസേജ് കണ്ട് ചുമ്മാ കയറിയപ്പോൾ അന്ന് വന്ന ഒരു ന്യൂസിനെ പറ്റി ചർച്ച നടക്കുകയാണ്.

“വേറെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ച ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ പോലീസിന് കീഴടങ്ങി”

പടച്ചോനേ…അപ്പോൾ ഈ ന്യൂസാണ് ഇക്കാടെ ഇന്നത്തെ സ്നേഹപ്രകടനത്തിനു നിദാനം…ഒന്നല്ല ഒൻപത് കിളികൾ ഒന്നിച്ചു പാറിയ ഫീലായിപ്പോയി നൈലാക്ക്.

അവൾ മൊബൈൽ ബെഡിലിട്ട് ഓടി സിറ്റൗട്ടിലേക്ക് ചെന്നപ്പോഴേക്കും മനാഫിന്റെ ബുള്ളറ്റ് ഗെയ്റ്റും കടന്ന് റോഡിൽ എത്തിയിരുന്നു.