പതിയെ അവൾ തന്നോട് അകൽച്ച കാണിയ്ക്കുന്നതായ് തോന്നി, ആദ്യമൊക്കെ തന്റെ തോന്നൽ മാത്രം ആകും എന്ന് കരുതി…

ലിവിങ് ടുഗതർ

എഴുത്ത്: ആർ കെ സൗപർണ്ണിക

അവളുടെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ അല്ല.. ഞാനവളെ സ്നേഹിച്ചതും പ്രാപിച്ചതും കൂടെ കഴിഞ്ഞതും വിതുമ്പി കരച്ചിലോടെ “പവിശങ്കർ” മൃദുലയോട്.. പറഞ്ഞു

“പവീ..സ്നേഹിച്ച് പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന ഏതും പെണ്ണും ഇതേ ചെയ്യുകയുള്ളു..ഈ കാര്യത്തിൽ ഞാൻ “നിളയോടൊപ്പം” ആണ്.

ഇനിയും വൈകിയിട്ടില്ല നീ “നീളയോട്” മനസ്സ് തുറന്ന് ഒന്ന് സംസാരിക്കൂ എല്ലാം ശരിയാകും..അല്ലെങ്കിൽ ഞാൻ സംസിരിക്കാം..നീ കുറേക്കൂടി മുന്നേ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

ശരിക്കും എന്താണ് നിങ്ങളുടെ ഇടയിലെ പ്രശ്നം.. ചെറിയ സൗന്ദര്യ പിണക്കങ്ങൾ ആണ് പലപ്പോഴും വേർപിരിയലുകളായ് മാറുന്നത് നീ ഒന്നുകൂടി നന്നായി ആലോചിക്കൂ എടുത്ത് ചാടിയുള്ള തീരുമാനങ്ങൾ എപ്പോഴും ബുദ്ധിപരം ആകാറില്ല.

“ഞാനിറങ്ങുവാണ്”നിളയോട് സംസാരിച്ചിട്ട് ഞാൻ വിളിക്കാം നീ ധൈര്യമായി ഇരിക്കൂ..നിന്നെ ഇങ്ങനെ തകർന്നിരിക്കുന്നത് കാണാൻ ഞങ്ങൾ കൂട്ടുകാരാരും ആഗ്രഹിക്കുന്നില്ല.

ആദ്യം നീ എല്ലാവരോടും പഴയ പോലെ ഇടപഴകാൻ ശ്രമിക്കൂ…ഇങ്ങനെ വിഷാദ രോഗിയെ പോലെ ചടഞ്ഞിരിക്കാതെ പവിയുടെ തോളിൽ പതിയെ തട്ടി യാത്ര പറയാതെ തന്നെ “മൃദുല”തിരിഞ്ഞു നടന്നു.

“പവി ഓർത്തു എത്രപെട്ടെന്നാണ് വർഷങ്ങൾ കടന്ന് പോയത്..എസ് എൻ കോളേജിലെ ആദ്യ ദിനങ്ങളിൽ തന്നെ അവൾ തന്റെ മനസ്സിൽ കയറി “നിള” ഒരു വായാടിപ്പെണ്ണ്..ആരോട് എന്ത് പറയണം എന്നറിയാത്ത പ്രകൃതം.

തന്നെ പോലെ പലരും പുറകേ നടന്നെങ്കിലും നിരാശ ആയിരുന്നു ഫലം. ആർക്കും പിടി തരാതെ അവളങ്ങനെ പറന്ന് നടന്നു..ഒടുവിൽ അവളോടുള്ള പ്രണയം ഒരു തരം ഭ്രാന്ത് പോലെ ആയപ്പോഴാണ്..അമ്മാവന്റെ മകൾ മൃദുല ഒരു ഹംസത്തിന്റെ പരിവേഷവുമായി കടന്ന് വന്നത്.

അവളുടെ ശ്രമം ഫലം കണ്ടു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ “നിള”സമ്മതം
അറിയിച്ചു..ഒരു നൂറ് ഉടമ്പടികളോടെ.

അവളുടെ സ്നേഹത്തിനായ് ഒന്നും എനിക്കൊരു പ്രശ്നങ്ങളായ് തോന്നിയതേ ഇല്ല.

പിന്നെയുള്ള രണ്ട് വർഷങ്ങൾ വളരെ വേഗം കടന്ന് പോയി..അവളിലെ കുറവുകൾ എനിക്കോ എന്നിലെ കുറവ് അവൾക്കോ ഒരു വിഷയമേ അല്ലായിരുന്നു.കലാലയ ജീവിതം പ്രണയത്തിന്റെ നിറം പിടിച്ച ദിനങ്ങളിലൂടെ വളരെ വേഗം കടന്ന് പോയി.

അവൾക്കാണ് ആദ്യം ജോലി ലഭിച്ചത ഡെൽഹിയിലെ പ്രശസ്തമായ ഒരു
ഐ റ്റി കമ്പനിയിൽ..ആദ്യം വിലക്കിയെങ്കിലും അവളുടെ പിടിവാശി നന്നായി അറിയുന്ന തനിക്ക് ഒടുവിൽ സമ്മതിയ്ക്ക അല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു എന്ന് പറയുന്നതാകും ശരി.

ഒടുവിൽ അവളുടെ ശുപാർശയോടെ അവിടെ തന്നെ തനിക്കും ജോലി ആയി ഒരു ചെറിയ ഫ്ളാറ്റിൽ ഭാര്യാ, ഭർത്താക്കൻമാരെ പോലെ മൂന്ന് വർഷം.

സന്തോഷത്തിന്റെ നാളുകൾ അവധികൾക്ക് പോലും നാട്ടിലേക്ക് പോകാതെ അവൾ മാത്രം ആയ ലോകം.

വീക്കെൻഡിലെ നിശാ പാർട്ടികൾ ആർഭടത്തോടെ.. ബെല്ലും ബ്രേക്കും ഇല്ലാത്ത ജീവിതം.

പതിയെ ,പതിയെ അവൾ തന്നോട് അകൽച്ച കാണിയ്ക്കുന്നതായ് തോന്നി ആദ്യമൊക്കെ..തന്റെ തോന്നൽ മാത്രം ആകും എന്ന് കരുതി കാര്യമാക്കയില്ലെങ്കിലും അവൾ പതിയെ പതിയെ അകൽച്ചയുടെ ദൂരം കൂടിക്കൊണ്ടിരുന്നു.

എന്താ നിന്റെ പ്രശ്നം എന്ന എന്റെ ചോദ്യങ്ങൾക്ക്..നത്തിങ് എന്ന ചുമലനക്കലോടെയുള്ള മറുപടിയോടെ അവൾ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു.

ഒടുവിൽ ഇനിയും ഇങ്ങനെ പറ്റില്ല വിവാഹം കഴിയ്ക്കാം എന്ന് താൻ പറഞ്ഞപ്പോൾ ഒരു പൊട്ടിത്തെറിയോടെ ആണ് അവൾ പ്രതികരിച്ചത്.

ഒരു തരി പൊന്നിൽ ബന്ധിച്ചു നിർത്താൻ ആണ് തന്റെ ശ്രമം എന്ന്..ഒരു ബന്ധനങ്ങളും ഇല്ലാതെ പറന്ന് നടക്കാനാണ് അവൾക്ക് ഇഷ്ടം എന്നും
കുടുംബ ബന്ധത്തോട് അവൾക്ക് ഒരിക്കലും പൊരുത്ത പെട്ട് പോകാൻ ആകില്ല എന്നും ഉള്ള അവളുടെ മറുപടി താൻ ഞെട്ടലോടെയാണ് കേട്ടത്.

“ലിവിങ്ങ് റ്റുഗതർ”ആയി ഇങ്ങനെ എത്ര കാലം നമുക്കും വേണ്ടേ കുട്ടികൾ കുടുംബം.. ഒരു പുതപ്പിനിടയിലെ സ്വകാര്യ നിമഷങ്ങളിൽ ഒരിക്കൽ ഞാനവളോട് ചോദിച്ചു?

ഇതല്ലേ പവീ.. നല്ലത് ആരോടും ഒന്നിനോടും അമിത പ്രതിബദ്ധതയില്ലാത്ത ജീവിതം വിവാഹവും,കുടുബവും ഒക്കെ ഒരുതരം അഡ്ജസ്റ്റ്‌മെന്റ് ആണ് അതിന് “നിളയെ” കിട്ടില്ല അവൾ വെട്ടിത്തുറന്ന് പറഞ്ഞു.

ഇതേ ആവശ്യം തന്നെ പല പ്രാവശ്യം ആവർത്തിക്കപ്പെട്ടു..നിറം പിടിച്ച രാവുകൾ പലതും വിരസമായി തുടങ്ങി.

വീട്ടിൽ അച്ഛനും,അമ്മയും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ തുട്ടങ്ങിയിരുന്നു..

അതേ കുറിച്ച് നിളയോട് പറഞ്ഞപ്പോഴും പവിയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന ഒഴുക്കൻ മറുപടിയോടെ അവൾ അവളുടെ നയം വ്യക്തം ആക്കിയിരുന്നു.

ഒടുവിൽ..പെണ്ണുകാണലും ഉറപ്പീരും ഒക്കെ എന്റെ അഭാവത്തിൽ വീട്ടുകാർ തന്നെ നടത്തി…പതിയെ പതിയെ ഞാനും അതിനോട് പൊരുത്ത പെട്ട് തുടങ്ങി എന്ന് പറയുന്നതാകും ശരി.

“വിനീത”ഫോട്ടോയിലൂടെ കണ്ട് ഇഷ്ടപ്പെട്ട പെൺകുട്ടി..പതിയെ പതിയെ ഫോൺ വിളികളിലൂടെ കൂടുതൽ അടുത്ത് കൊണ്ടിരുന്നു.

ഒരു തനിനാടൻ പെൺകുട്ടി അവളുടെ ഗ്രാമവും വീടും മാത്രം ആണ് ലോകം എന്ന് തോന്നിപ്പിക്കും പോലെയുള്ള പ്രകൃതം.

“നിളയോട്”വിവാഹത്തെ പറ്റി പറഞ്ഞപ്പോഴും നിസ്സംഗതയൊടെ ഒരു തലയാട്ടൽ മാത്രം ആയി അവളുടെ മറുപടി.

അവളുടെ മുഖത്തെ ഭാവം എന്തെന്ന് നിർവചിക്കാൻ കഴിഞ്ഞിരുന്നില്ല… ഒടുവിൽ സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്ത് ഇറങ്ങാൻ നേരം അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു കുറേ നേരം നിന്നു, പിന്നെ ഒന്നും പറയാതെ തിരിയെ നടന്നു.

അവളുടെ മനോവികാരങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ താൻ ശ്രമിച്ചതും ഇല്ല എന്ന് പറയുന്നതാണ് ശരി..പുതിയ ജിവിതത്തോട് പൊരുത്ത പെടാനുള്ള തിരക്കിലായിരുന്നു താനും.

വിവാഹത്തിന് രണ്ട് നാൾ ശേഷിക്കെ ഷോപ്പിങ്ങിനായ് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങവെയാണ് പോലിസ് ജീപ്പ് വീട്ടുപടിക്കൽ ബ്രേക്കിട്ട് നിന്നത്.

എന്താണെന്ന തന്റെ ചോദ്യത്തിന് പവി അല്ലെ സ്റ്റേഷൻ വരെ ഒന്ന് വരണം എന്ന പോലീസുകാരന്റെ മറുപടിയിൽ ഒന്നും മനസ്സിലാകാതെ ജീപ്പിന്റെ പുറകിൽ കയറുകയേ നിവർത്തി ഉണ്ടായിരുന്നുള്ളു.

എസ് ഐ വളരെ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു വീട്ടിൽ നിന്നും അച്ഛനും, അമ്മാവനുമൊക്കെ പാഞ്ഞെത്തുമ്പോഴേക്കും പതിനാല് ദിവസം റിമാൻഡിൽ സബ് ജയിലിലേക്ക് മാറ്റപ്പെട്ടു.

ആദ്യത്തെ അമ്പരപ്പ് പതിയെ സങ്കടത്തിലേക്കും..ആതിലേറെ ഹൃദയം നുറുങ്ങുന്ന വേദനയിലേക്കും കൊണ്ടെത്തിച്ചിരുന്നു.

പത്രങ്ങളിലും,ടിവിയിലും,സോഷ്യൽ മീഡിയയിലും..പവിശങ്കർ എന്ന പീ ഡനക്കേസിലെ പ്രതി നിറഞ്ഞ് നിന്നു. കരഞ്ഞ് തളർന്ന പതിനാല് ദിനങ്ങൾ.

അവൾ എന്തിനാകും തന്നോട് ഇങ്ങനെ ചെയ്തത്.. എന്ത് പ്രയോജനം?ആർക്ക് വേണ്ടി?

പരസ്പരം സമ്മതത്തോടെ എല്ലാം പങ്ക് വച്ച് ജീവിച്ച മൂന്ന് വർഷങ്ങളിൽ ഒരിക്കൽ പോലും അവളുടെ സമ്മതം ഇല്ലാതെ ഒരിക്കലും ശാരീരികമായ് അവളെ പ്രാപിച്ചിട്ടില്ല.

പിന്നെ എന്തിന്? ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ അതിങ്ങനെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സ്ത്രീകൾക്ക് മാത്രം സംരക്ഷണം ഉറപ്പാക്കുന്ന നിയമ വ്യവസ്ഥയോട് അന്നാദ്യമായി വെറുപ്പ് തോന്നി.

ഒടുവിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോൾ അമ്മയും,അച്ഛനും പോലും ഒരു കുറ്റവാളിയോടെന്ന പോലെ മുനയുള്ള വാക്കുകളോടെയുള്ള സംസാരം ശരിക്കും തന്നെ തകർത്ത് കൊണ്ടിരുന്നു.

ചെക്ക്ത്തിലും,ഉണർവ്വിലും ഒരു ചോദ്യം മാത്രം മനസ്സിൽ ഉയർന്നു കൊണ്ടേ ഇരുന്നു “എന്തിന്?

ഫോൺ ചെയ്തപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്ന മറുപടി മാത്രം “നിള”എന്നാലും എന്നോടെന്തിന്?

=====================

ഫ്ളാറ്റിന്റെ ബെല്ലിൽ വിരൽ അമർത്തി മൃദുല കാത്തു നിന്നു..കുറെള സമയത്തിന് ശേഷം വാതിൽ പകുതി തുറന്ന് നിള വെളിയിലേക്ക് നോക്കി.

“ആ നീയോ”നിന്നെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല “മൃദുല”ഞാൻ പവിയെ ആണ് പ്രതീക്ഷിച്ചിരുന്നത്.

കെട്ടി വയ്ക്കാത്ത മുടിയും,ഉറക്കം തൂങ്ങുന്ന കണ്ണുകളും അവളെ ഒരു മനോ രോഗിയെ പോലെ തോന്നിപ്പിച്ചു.

മുറിയിലാകെ വാരിവലിച്ചിട്ടിരിയ്ക്കുന്ന മുഷിഞ്ഞ തുണികളും ബി യറിന്റെ ഒഴിഞ്ഞ ബോട്ടിലുകളും..സിഗറിറ്റിന്റെ തങ്ങി നിൽക്കുന രൂക്ഷമായ ഗന്ധവും അടുക്കും, ചിട്ടയും ഇല്ലാത്ത നിളയുടെ ജീവിതം എന്റെ കൺ മുന്നിൽ തെളിഞ്ഞ് നിന്നു.

“നിള”എങ്കിലും നീ എന്തിനാണ് പവിയോട് ഇങ്ങനെയൊക്കെ ഒരുമിച്ച് ജീവിക്കാമെന്നും വിവാഹം കഴിയ്ക്കാം എന്നും അവൻ ആകുന്നതും നിന്നോട് പറഞ്ഞതല്ലേ?പിന്നെ എന്തിന്?

“നിള” സോഫയിൽ നിന്നെഴുന്നേറ്റ് ഉറയ്ക്കാത്ത കാലുകളോടെ മൃദുലയുടെ അടുത്തേക്ക് നടന്നു..

തന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു ഹൃദയം തകർന്ന് പൊട്ടിക്കരയുന്ന നിളയെ നോക്കി ഉത്തരം കിട്ടാത്ത പോലെ മൃദുല ഇരുന്നു.

“മൃദൂ”നിനക്കറിയുമോ ഞാനെങ്ങനെയാണ് പവിയെ ഒഴിവാക്കിയതെന്ന്?ആർക്ക് വേണ്ടി ആണെന്ന്?

പവി കമ്പനി ആവശ്യത്തിനായ് ആറ് മാസം മുന്നെ ചെന്നൈയിലേക്ക് പോയിരുന്നു.. അന്ന് പവിയുടെ അച്ഛനും,അമ്മയും ഇവിടെ വന്നിരുന്നു എന്നെ കാണാൻ.

അവരുടെ മകന് ഞാൻ ഒരിക്കലും ചേരില്ല എന്നും അന്യ ജാതിയിലുള്ള ഒരു പെണ്ണിനെ ഒരിക്കലും അവർക്ക് ഉൾക്കൊള്ളനാകില്ല എന്നും രണ്ട് പേരും ഒരു പോലെ പറഞ്ഞു.

മൂന്ന് വർഷം അവരുടെ മകനോടൊപ്പം ചിലവഴിച്ച നിമിഷങ്ങക്ക് തുക എഴുതാത്ത ഒരു ചെക്ക് ലീഫും ഇവിടെ വച്ചിട്ടാണ് അവർ പോയത്.

പവിയുടെ ഭാവി മാത്രമേ ഞാനപ്പോൾ ഓർത്തുള്ളു..അങ്ങനെയാണ് ഞാൻ പവിയെ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒഴിവാക്കി അകന്ന് തുടങ്ങിയത്..അവൻ പോയി കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ഒരിക്കലും അവനില്ലാതെ എനിക്ക് ജീവിക്കാൻ ആകില്ല എന്ന സത്യം..

പല പ്രാവശ്യം ഞാനവനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു അവനെന്നെ ബ്ളോക്ക് ചെയ്തു.

ഒടുവിൽ അവനെ നഷ്ടപ്പെടാതിരിക്കാൻ നിയമത്തിന്റെ വഴി സ്വീകരിക്കയല്ലാതെ മറ്റ് മാർഗം ഇല്ലായിരുന്നു.. മൃദുലാ” ഭ്രാന്തിയെ പോലെ മുടി അള്ളിപ്പറിച്ച് കൊണ്ട് നിള പറഞ്ഞു.

“നിള”നീ നിന്നെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്..ഇത്തരം ഒരു കേസിൽ അകപ്പെട്ടാൽ സമൂഹം അവനെ എങ്ങനെ കാണും എന്ന് നീ ആലോചിച്ചില്ല.

നിന്റെയും,അവന്റെ അച്ഛനമ്മമാരുടേയും പിടിവാശിയിൽ തകർന്നത് അവന്റെ ജീവിതമാണ്..നിന്റെ കാല് പിടിച്ച് അവൻ പറഞ്ഞതല്ലേ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കാം എന്ന്?

ഇനിയും വൈകിയിട്ടില്ല “നിള”നിന്റെ തെറ്റുകൾ അവൻ പൊറുക്കും കാരണം അവന് അത്രത്തോളം ഇഷ്ടം ആണ് ഇപ്പോഴും നിന്നെ.

നീ റെഡി ആയി ഇപ്പോൾ തന്നെ വരൂ എന്നോടൊപ്പം.. ജീവിതം ഇങ്ങനെ പരസ്പരം പഴിചാരിയും,വെറുത്തും, കലഹിച്ചും തീർക്കാനുള്ളതല്ല.

ഇടയനെ അനുഗമിക്കുന്ന ആടിനെ പോലെ അവളെന്റെ പുറകേ നടന്നു യാത്രയിലും പരസ്പരം ഒന്നും സംസാരിക്കാതെ വിദൂരതയിലേക്ക് നോക്കി അവളിരുന്നു.

ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം പോലെ അവളുടെകണ്ണുനീർ തുള്ളികൾ ഇടയ്ക്കിടെ ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു.

“പവീ”കതകിൽ തട്ടി “മൃദുല”ഉറക്കെ വിളിച്ചു…ആരാ ഈ വന്നേക്കുന്നത് എന്ന് നോക്കു?

അൽപ്പനേരം കാത്ത ശേഷവും മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ “മൃദുല” വാതിൽ ആഞ്ഞ് തള്ളി..കതക് പാളികൾ മലർക്കെ തുറന്നു.

“ആഹാ ഈ നട്ടുച്ചയ്ക്ക് കിടന്നുറങ്ങുന്നോ എഴുനേൽക്കെടാ തടിയാ “മൃദുല” ചരിഞ്ഞുറങ്ങുന്ന പവിയുടെ മുഖത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു.

മറുടി ഒന്നും പറയാതെ ശാന്തനായ് ഉറങ്ങുന്ന “പവിയുടെ ” കൈയ്യിൽ”മൃദുല” ദേഷ്യത്തോടെ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചു..

കൈകൾ തണുത്ത് മരവിച്ചിരുന്നു.. കടവായിലുടെ നുരയും പതയും ഒഴുകി ഇറങ്ങിയ പാടുകൾ.

“പവി”യാത്ര ആയിരുന്നു സമാധനവും,ശാന്തിയും ഏകപക്ഷീയമായ നിയമങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്….!