ആദ്യമായി ലീവിന് വരുമ്പോൾ പെട്ടിയിൽ പകുതിയും എനിക്കായി കൊണ്ടുവന്ന സാധനങ്ങൾ ആയിരുന്നു…

എഴുത്ത്: സൽമാൻ സാലി

==========

എനിക്കിഷ്ടമല്ലായിരുന്നുഅവനെ..ന്റിക്കാക്കാനേ ..

കുഞ്ഞുന്നാൾ തൊട്ടേ അവൻ എന്റെ മേൽ അധികാരം സ്ഥാപിച്ചിരുന്നു….

ആദ്യമായി സ്കൂളിൽ പോകുമ്പോൾ കൈപിടിച്ച് കൊണ്ടുപോയവൻ അധികം വൈകാതെ തന്നെ അവന്റെ പുസ്തകം കൂടി ചുമക്കുന്ന ചുമട്ടുകാരനാക്കി എന്നെ ..

സ്കൂളിൽ കൂട്ടുകാരുടെ മുന്നിൽ വെച്ച് കിടക്കയിൽ മുള്ളിയതിന്റെ കഥ പറഞ്ഞു കളിയാക്കുന്നത് അവനൊരു ഹോബിയായിരുന്നു ..

പാടത്ത് കളിക്കാൻ പോയാൽ അവൻ അടിച്ചു ദൂരെ കളയുന്ന ബോള് എടുത്തുകൊടുത്തില്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ വെച് പലപ്രാവശ്യം അവൻ എന്നെ തള്ളിയിട്ടുണ്ട്…

വലുതാകുംതോറും അവന്റെ കളിയാക്കലും തല്ലും കൂടി കൂടി വന്നു…

ഭാസ്കരേട്ടന്റെ കടയിലിരുന്നു ഗൾഫുകാരുടെ തള്ള് കേട്ടിരിക്കാൻ നല്ല രസമാണ്. പക്ഷെ അവൻ അവിടെ ഉണ്ടെങ്കിൽ അങ്ങോട്ട് പോകാനേ പാടില്ല എന്നാണ് അവന്റെ ഉപദേശം….എന്റെം അവന്റെം കൂട്ടുകാർ ഒന്നായത് കൊണ്ട് തന്നെ അവൻ ഉള്ളിടത്ത് എനിക്ക് പോകാൻ തന്നെ പേടിയായിരുന്നു..

എന്തിനേറെ പറയുന്നു വീട്ടിലും അവൻ തന്നെയായിരുന്നു രാജാവ് ..

പത്തിരി ചുട്ടാൽ അതിൽ ഏറ്റവും നന്നായി വരുന്നത് അവനിക്ക് എടുത്ത് വച്ചിട്ട് ഉമ്മ എനിക്ക് തരുമായിരുന്നുള്ളു….

കട്ടിലില് രാജാവിനെ പോലെ ഒറ്റക്ക് കിടക്കുമ്പോൾ താഴെ പായ വിരിച്ചു കിടത്തി ഉമ്മയും എന്നെ തോൽപിച്ചു…

എന്തോ ദേഷ്യം ആയിരുന്നു ഇക്കാക്കനോട് എനിക്ക്…

ഗൾഫിൽ നിന്ന് വാപ്പ വന്നപ്പോൾ ഇക്കാക്കാക്ക് സൈക്കിൾ വാങ്ങിക്കൊടുത്തു എനിക്കും വേണമെന്ന് വാശിപിടിച്ചു കരഞ്ഞപ്പോൾ അവന്റെ സൈക്കിളിന്റെ ബാക്കിൽ കേറിക്കോളാൻ പറഞ്ഞു വാപ്പയും എന്നെ രണ്ടാമനാക്കി…

ഒരിക്കൽ അവൻ ഇല്ലാത്തപ്പോൾ അവന്റെ സൈക്കിൾ ഓടിച്ചതിന് വീടിനു ചുറ്റും ഓടിച്ചിട്ട് അവൻ എന്നെ തല്ലിയിരുന്നു അടികൊണ്ട് നിലവിളിച്ച എന്നോട് ””നെെ എന്തിനാ അവന്റെ സൈക്കിൾ എടുക്കാൻ പോയത് എന്ന് ഉമ്മ ചോതിച്ചപ്പോളാണ് ഞാൻ വീട്ടിൽ ആർക്കും വേണ്ടാത്തവനാണെന്ന് തോന്നിപ്പോയത്..

പെരുന്നാളിന് ഇക്കാക്ക അവന് ഇഷ്ട്ടമുള്ള ഡ്രെസ്സെടുക്കുമ്പോൾ ഉമ്മ പോയി എടുത്തുകൊണ്ട് വരുന്ന കുപ്പായം മനസില്ലാ മനസോടെ ഇടാനായിരുന്നു എന്റെ വിധി….എനിക്കുമുണ്ടയിരുന്നു ആഗ്രഹങ്ങൾ കൂട്ടുകാരോടൊത്ത് പോയി ഡ്രെസ്സെടുക്കാനും അവരോടൊപ്പം സൈക്കിൾ ചവിട്ടാനും ഭാസ്കരേട്ടന്റെ കടയിൽ ഇരുന്ന് സൊള്ളു പറയാനുമൊക്കെ പക്ഷെ എവിടെയും അവൻ ആയിരുന്നു വില്ലൻ….

ഞാൻ പ്ലസ് ടു പഠിക്കുമ്പോളാണ് ഇക്കാക്കാ ആദ്യമായി ഗൾഫിലേക്ക് പോകുന്നത്….അന്ന് ഏറ്റവും സന്തോഷിച്ചത് ഞാനാണ്….അവന് പോയാൽ അവന്റെ സൈക്കിൾ എനിക്ക് എടുക്കാം കൂട്ടുകാരോടൊപ്പം കറങ്ങാൻ പോകാം ഭാസ്കരേട്ടന്റെ കടയിൽ പോയിരിക്കാം ആരും തല്ലില്ല വഴക്ക് പറയില്ല….അവന് ഒന്ന് പോയിക്കിട്ടാൻ ഞാൻ കാത്തിരുന്നു..

ഇറങ്ങാൻ നേരം എല്ലാരേം കെട്ടിപ്പിടിച്ച അവൻ എന്റെ തലക്ക് ഒരു കൊട്ട് കൊട്ടിയിട്ടു കുരുത്തക്കേട് ഒന്നും കളിക്കരുതെന്നൊരു ഉപദേശവും തന്നു ..

””ഒന്ന് പോയി തരുമോ ഇക്കാക്കാ ..””എന്ന് മനസ്സിൽ കരുതിയെങ്കിലും അവനോട് പറഞ്ഞില്ല …

അവൻ പോയി കഴിഞ്ഞ അന്ന് രാത്രി ഞാൻ അവന്റെ കട്ടിലിൽ കിടന്നുറങ്ങി താഴെ കിടന്നാലും കട്ടിലിൽ കിടന്നാലും ഒരേ ഉറക്കമാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു….

ഉമ്മയുണ്ടാക്കുന്ന നല്ല പത്തിരിക്കെല്ലാം ഒരേ രുചിയാണെന്ന് അവൻ ഇല്ലാത്തപ്പോളാണ് മനസിലായത്…

പക്ഷെ….അവന് ഉള്ളപ്പോൾ അവന്റെ സൈക്കിൾ ഓടിക്കുന്ന സുഖം അവനില്ലാത്തപ്പോൾ ഉണ്ടായിരുന്നില്ല…അവന് കാണാതെ എത്രനേരം ഓടിച്ചാലും മതിയാവാത്ത സൈക്കിൾ അവനില്ലാത്തപ്പോൾ ഓടിക്കാനേ തോന്നുന്നില്ല…

രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ ഇക്കാക്കയുടെ ശൂന്യത ഞാനറിഞ്ഞു തുടങ്ങി…

അവനെന്നും ഒരു നിഴലായി എന്റെ കൂടെ ഉണ്ടായിരുന്നു….അവനായിരുന്നു എനിക്ക് എല്ലാം എന്ന് അപ്പോഴാണ് മനസ്സിലായത്…

സ്കൂളിൽ നിന്നും ടൂർ പോകാനായി ഉപ്പയോട് പൈസ ചോതിച്ചപ്പോൾ ടൂർ പോവണ്ട എന്ന് പറഞ്ഞതിന് കുറെ കരഞ്ഞതാണ് രണ്ട് ദിവസം കഴിഞ്ഞു രണ്ടായിരം രൂപ ഉമ്മ കയ്യിൽ വെച്ച് തന്നപ്പോൾ വാപ്പ കൊടുത്തതാണെന്നാണ് കരുതിയത്. പക്ഷെ വാപ്പ അറിയണ്ട ഇക്കാക്ക തരാൻ പറഞ്ഞതാണെന്ന് ഉമ്മ പറഞ്ഞപ്പോളാണ് അവനോട് ഒന്ന് മിണ്ടാൻ കൊതിയായത്

എന്നും വെള്ളിയാഴ്ച ഇക്കാക്കാ ഉമ്മാനെ വിളിക്കും…ഒന്ന് അവനോട് മിണ്ടാനായി വെള്ളിയാഴ്ച കളിക്കാൻ പോകാതെ അവന്റെ ഫോണിനായി ഞാൻ കാത്തിരുന്നിട്ടുണ്ട് പക്ഷെ അന്ന് അവൻ ഹാലോ ചോതിച്ചപ്പോൾ ഒന്നും പറയാനാവാതെ തൊണ്ട ഇടറിയപ്പോൾ നിറഞ്ഞ കണ്ണ് നീർ കാണിക്കാതെ ഉമ്മാടെ കയ്യിൽ ഫോൺ കൊടുത്ത് ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നതാണ്..

ആദ്യമായി ലീവിന് വരുമ്പോൾ പെട്ടിയിൽ പകുതിയും എനിക്കായി കൊണ്ടുവന്ന സാധനങ്ങൾ ആയിരുന്നു….അന്ന് ഇക്കാക്ക കൊണ്ടുവന്ന ടി ഷർട്ടും ഇട്ട് ഗമയിൽ പള്ളിയിൽ പോയി കൂട്ടുകാർക്കൊക്കെ കാണിച്ചുകൊടുക്കുമ്പോൾ അഭിമാനമായിരുന്നു ഇക്കാക്കയെ കുറിച്…

അന്ന് ബൈക് വാങ്ങി വീട്ടിൽ വന്ന് താക്കോൽ കയ്യിലേക്ക് വെച്ച് തരുമ്പോൾ ഒരിക്കൽ സൈക്കിൾ ഓടിച്ചതിന് വീടിനു ചുറ്റും ഓടിച്ചിട്ട് തല്ലിയ രംഗം ആണ് മനസ്സിൽ ഓര്മ വന്നത് …

ഇപ്പോഴും അവന്റെ നിഴലിൽ തന്നെയാണ് ഞാൻ ഒരു ജോലി ഇല്ലാതെ നടക്കുമ്പോൾ പോക്കറ്റ്‌ മണി അയച്ചു തന്നതും പഠിച്ചിറങ്ങിയപ്പോൾ ജോലി ശരിയാക്കി തന്നതും ഇഷ്ട്ടപെട്ട പെണ്ണിനെ കെട്ടാനായി കൂടെ നിന്നതും അവൻ തന്നെയായിരുന്നു….എന്റെ ഇക്കാക്ക…ഇഷ്ട്ടമാണ് എനിക്ക് അവനെ ന്റിക്കാക്കയെ അവന്റെ അനിയനായി ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യവും…

~സൽമാൻ സാലി