ചില നിലാവുള്ള രാത്രികളിൽ താൻ മേരി പെണ്ണിനെയും കൊണ്ട് ഇവിടെ വന്നിരിക്കും. കടന്നുവന്ന വഴികളെക്കുറിച്ച് ഒക്കെ അവൾ പറയുമ്പോൾ…

നീലവെളിച്ചമുള്ള മിന്നാമിനുങ്ങുകൾ…

Story written by Anju Thankachan

=============

അഴിഞ്ഞു പോയ ഉടുമുണ്ട് വാരി ചുറ്റിക്കൊണ്ട് അയാൾ മുന്നോട്ടു നടന്നു. എപ്പോഴോ പെയ്തമഴയിൽ തെന്നി കിടക്കുന്ന പാടവരമ്പത്ത് കൂടി ആടിയാടി നടക്കവേ കാൽവഴുതി അയാൾ ചെറിയ കൈത്തോട്ടിലേക്ക് വീണു.

അപ്പോഴും കയ്യിലുള്ള പൊതി അയാൾ താഴെ പോകാതെ മുറുക്കെ  പിടിച്ചിട്ടുണ്ടായിരുന്നു.

കാൽമുട്ട് കല്ലിൽ ഉരഞ്ഞ് രക്തം പൊടിയുന്നുണ്ട്. അയാൾ പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ചു.

ആഹാ….ഇന്നും അച്ചായൻ നാലുകാലിൽ ആണോ? പാടവരമ്പത്ത് കൂടി വന്ന രാമു ചോദിച്ചു.

അതേടാ ഉവ്വേ….ഇന്ന് ഇച്ചിരി കൂടിപ്പോയി.

രാമു അയാളെ കൈപിടിച്ച് വഴിയിലേക്ക് വലിച്ചുകയറ്റി. ആടിയാടി അയാൾ മുന്നോട്ടു നടന്നു പോകുന്നത് രാമു നോക്കി നിന്നു.

എടിയേ…വീടിനുമുന്നിൽ എത്തുംമുമ്പേ അയാൾ ഉച്ചത്തിൽ വിളിച്ചു എഡീ…മേരി പെണ്ണേ നിന്റെഇച്ചായൻ വന്നു, ഇങ്ങോട്ട് ഇറങ്ങി വാടി…

നിനക്ക് ഇഷ്ടമുള്ള തലക്കറി ദേ ഇച്ചായൻ ഷാപ്പിൽ നിന്നും വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട്.

മുറ്റത്തെ നാട്ടുമാവിൻ ചോട്ടിൽ ഇട്ട കയറു വരിഞ്ഞ കട്ടിലിലേക്ക് അയാളിരുന്നു.

മുന്നിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഇരുനില വീടിന് നേർക്ക് അയാൾ നോക്കി, ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്.

മേരിപ്പെണ്ണിന്റെ കൈപിടിച്ച് ഇവിടേക്ക് വരുമ്പോൾ ഇതൊന്നും ഉണ്ടായിരുന്നില്ല ഓലമേഞ്ഞ കുടിലായിരുന്നു ആകെ ഉള്ളത്. താനും മേരിപ്പെണ്ണും കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്  ഈ കാണുന്ന വീടും അഞ്ചേക്കർ തോട്ടവും. നല്ല വീട് പണിതപ്പോൾ ഈ കയറു വരിഞ്ഞ കട്ടിൽ  ഒരു അഭംഗി പോലെ കിടന്നിരുന്നു

താനാണ് അത് പുറത്തേക്ക് കളയാൻ കൊണ്ടുവന്നത്. അന്ന് മേരി പെണ്ണ് അത് തടഞ്ഞു. കളയണ്ട അച്ചായാ നമ്മൾ ആദ്യമായി വാങ്ങിയ കട്ടിൽ അല്ലേയെന്ന്.

അവൾ വേണ്ട എന്ന് പറഞ്ഞാൽ പിന്നെ ഒരു കാര്യം ചെയ്യാൻ തന്നെക്കൊണ്ട് ഒക്കുകേലാ.

അന്ന് താൻ ഈ  നാട്ടുമാവിന്റെ കീഴിൽ കൊണ്ടുവന്നിട്ടതാണ്.

ചില നിലാവുള്ള രാത്രികളിൽ താൻ മേരി പെണ്ണിനെയും കൊണ്ട് ഇവിടെ വന്നിരിക്കും. കടന്നുവന്ന വഴികളെക്കുറിച്ച് ഒക്കെ അവൾ പറയുമ്പോൾ അതും കേട്ട് അവളെ നോക്കിയിരിക്കാൻ എന്ത് രസമാണ്.

എടിയെ…ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു. വേഗം വാടി ഇല്ലേൽ ഞാൻ ഈ കറി മൊത്തം കഴിക്കും. പിന്നെ വഴക്കുണ്ടാക്കി കൊണ്ടുവരരുത്. പൊതിയുടെ ഇടയിൽ നിന്നും ഊറിവന്ന കറിയുടെ ചാറ് കൈവിരൽകൊണ്ട് തോണ്ടിയെടുത്ത് അയാൾ രുചിച്ചു, ആഹാ…എന്തൊരു രുചി.

അയാൾ വാതിലിനുനേർക്ക് നോക്കി.

ഓ….ഇന്നും ഇച്ചായൻ കുടിച്ചത് കൊണ്ട് പിണക്കം ആയിരിക്കും അല്ലേ?

അല്ലേലും അവൾ വഴക്കാളിയാ ചെറിയ കാര്യം മതി പിണങ്ങാൻ,  മൂക്കിൻ തുമ്പത്താണ്  ദേഷ്യം. തന്റെ കൈയും പിടിച്ച് ആ പൊട്ടിപ്പെണ്ണ് ഇറങ്ങിവരുമ്പോൾ പതിനേഴു വയസ്സേ ഉള്ളൂ, പാതിവിരിഞ്ഞു മുല്ലമൊട്ടു പോലെ സുന്ദരിയായ അവളെയും പൊതിഞ്ഞു പിടിച്ച് ഈ കുഞ്ഞു കട്ടിലിൽ കിടക്കുമ്പോൾ ലോകം മുഴുവൻ തന്റെ കൈക്കുള്ളിൽ ആണെന്ന് തനിക്ക് തോന്നിയിരുന്നു.

അന്നും വല്ലപ്പോഴും താൻ ഇത്തിരി ക ള്ള് കുടിക്കും,  അപ്പോഴൊക്കെ നല്ല എരിവും പുളിയും പിടിച്ച തലക്കറി കൊണ്ടുവന്ന് അവൾക്കു  കൊടുക്കും. അന്നേരം ആ മുഖമൊന്നു കാണണം ചെന്താമരപ്പൂ വിരിഞ്ഞു നിൽക്കും പോലെയാവും പെണ്ണിന്റെ മുഖം.

ആ പതിവ് താൻ ഒരിക്കലും തെറ്റിച്ചിട്ടില്ല.

അയാൾ പതിയെ എഴുന്നേറ്റു വാതിൽ തുറന്നു. ഈ പെണ്ണ് ലൈറ്റ് എല്ലാം തെളിച്ചിട്ട്  എവിടെ പോയി? മേരി പെണ്ണേ അയാൾ ഉറക്കെ വിളിച്ചു കൊണ്ട് അവളെ തിരഞ്ഞു.

പെട്ടെന്ന് ഹാളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ഫോട്ടോയിലേക്ക് അയാളുടെ നോട്ടം പതിഞ്ഞു.

ഓ…നീ എന്നെ ഇട്ടേച്ച് കർത്താവിന്റെ അടുത്തേക്ക് പോയത് ഞാൻ മറന്നു. അല്ലേലും നിങ്ങൾ പെണ്ണുങ്ങൾക്ക് ഭർത്താവിനെക്കാൾ ഇഷ്ടം കർത്താവിനെ ആണല്ലോ.

എടിയേ എത്ര ദിവസമായി നീയെന്നെ ഇട്ടേച്ചു പോയിട്ട്? ഇച്ചായൻ ഇവിടെ കിടന്നു ഉരുകുവാ പെണ്ണേ…നിനക്ക് അറിയാൻ മേലാഞ്ഞിട്ടാ ഇച്ചായന് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല.

കയ്യിലിരുന്ന കറിയുടെ പൊതി അയാൾ ഉയർത്തി കാണിച്ചു നിനക്കുവേണ്ടി വാങ്ങിയതാ. നീ പോയതിൽ പിന്നെയാ ഞാൻ മുഴുക്കുടിയൻ ആയത്.

അയാൾ ആ പൊതി താഴെ വച്ചു.

മാവിൻ ചോട്ടിലെ കയറുവരിഞ്ഞ കട്ടിലിൽ മലർന്നു കിടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവൾ എന്റെ എല്ലാം ആയിരുന്നില്ലേ കർത്താവേ എന്തിനാ അവളെ ആദ്യം കൊണ്ടുപോയത്.

ആ കണ്ണൊന്നു നിറയാൻപോലും താൻ അനുവദിച്ചിട്ടില്ല.

അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു…

കല്യാണം കഴിഞ്ഞു നാലഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല. അന്ന് ഇടവപ്പാതി തിമിർത്തു പെയ്ത ഒരു രാത്രിയാണ്, പണികഴിഞ്ഞ് താൻ വീട്ടിലെത്തുമ്പോൾ മൂർച്ചയുള്ള ക ത്തിയുമായി നിൽക്കുകയാണ് അവൾ. ഇച്ചായന് ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത ഞാൻ എന്തിനു ജീവിക്കണം എന്ന് പറഞ്ഞു അവൾ ആർത്തു കരഞ്ഞു. ഒരിക്കലും പാൽ കിനിയാൻ ഭാഗ്യം ഇല്ലാത്ത ഈ മാ റിടങ്ങൾ അരിഞ്ഞു കളയണമെന്ന് ഒരു ഭ്രാ ന്തിയെ പോലെ അവൾ പുലമ്പുമ്പോൾ താൻ അറിഞ്ഞു ഇങ്ങനെ തുടർന്നാൽ  അവളെ തനിക്ക് നഷ്ടമാകുമെന്ന്….

എത്രയോ ദിവസങ്ങൾ ഭക്ഷണവും പോലും കഴിക്കാൻ കൂട്ടാക്കാതെ അവൾ വീട്ടിൽ തളർന്നു കിടന്നു. പിന്നീട് ജീവിതം ആർക്കോ വേണ്ടിയെന്ന പോലെ കടന്നു പോയി.

പക്ഷെ ദൈവം തങ്ങളെ കൈവിട്ടില്ല. ഏഴു വർഷങ്ങൾക്ക് ശേഷം തങ്ങൾക്കു ഒരു ആൺകുട്ടി ജനിച്ചു.

അതോടെ തങ്ങളുടെ ജീവിതം സ്വർഗമായി. അവൻ മിടുക്കനായി വളർന്നു. തങ്ങൾ ആഗ്രഹിച്ചതുപോലെ പഠിച്ച് ജോലി വാങ്ങി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലിയും നേടി.

മേരി പെണ്ണിന്റെ മുഖമൊന്നു മാറിയാൽ എന്നെക്കാൾ വെപ്രാളമാണ് അവന്.

മേരിപ്പെണ്ണ് അങ്ങ് പോയെന്ന് അറിഞ്ഞതോടെ ഒരു ഭ്രാ ന്തനെപ്പോലെ ആണ് അവൻ നാട്ടിലേക്ക് എത്തിയത്.

ഒറ്റയ്ക്ക് എന്റെ മേരിപ്പെണ്ണിനെ സെമിത്തേരിയിൽ കൊണ്ട് അടക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പള്ളിയും പട്ടക്കാരെയും  ഒന്നും അനുസരിക്കാതെ താൻ അവളെ  തങ്ങളുടെ മണ്ണിൽ തന്നെയാണ് അടക്കം ചെയ്തത്. അവൾ അങ്ങ് പോയിട്ട് ദിവസം പത്തിരുപത് ആയി

മോൻ പറയുന്നത് ഇനി ഇവിടെ എന്നെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല എന്നാണ്. അവൻ വിദേശത്ത് ജോലി മതിയാക്കി നാട്ടിൽ കൂടുകയാണെന്ന്, അപ്പച്ചനെ ഒറ്റയ്ക്കാക്കാൻ വയ്യെന്നാണ് അവൻ പറയുന്നത്.

അല്ലെങ്കിൽ ഞാൻ അവനോടൊപ്പം പോണം എന്ന്.

വിദേശത്തെ നല്ല ജോലി കളഞ്ഞു അവൻ എന്നോടൊപ്പം നാട്ടിൽ നിന്നാൽ നീ പിണങ്ങുമെന്ന് എനിക്കറിയാം മേരി പെണ്ണേ. എന്തിനാ അച്ചായാ അവന്റെ ജോലി കളഞ്ഞത്, അച്ചായന് അവന്റെ കൂടെ പോയാൽ എന്താ  എന്നല്ലേ നീ ചോദിക്കൂ…അതുകൊണ്ട് മറ്റന്നാൾ ഞാനും അവന്റെ കൂടെ പോകുവാടി. ഞാൻ കാരണം അവൻ ജോലി കളയണ്ട അല്ലിയോടി.

മേരിപ്പെണ്ണേ…ആ ചെക്കനും നിന്നെ പോലെ തന്നെയാണ്, ഭയങ്കര സ്നേഹമാ അവന്. അവൻ ബന്ധുക്കളോട് ഒക്കെ യാത്ര പറയാൻ പോയതാ, ഞാൻ  പോയില്ല അത്രേം നേരം നിന്റെ കൂടെ ഇരിക്കാമല്ലോ.

ഓരോന്ന് ഓർത്ത് അയാൾ പതിയെ മയങ്ങി.

ഇച്ചായോ….നേർത്തെ വിളിയൊച്ച കേട്ടാണ് അയാൾ കണ്ണു തുറന്നത്. എന്നത്തെയും പോലെ ഉജാല മുക്കിയ തൂവെള്ള ചട്ടയും മുണ്ടും ഉടുത്ത് തന്റെ മേരി പെണ്ണ്.

എടിയേ…അയാൾ അത്ഭുതത്തോടെ നോക്കി

അയാളുടെ നെഞ്ചിലെ നരച്ച രോമക്കാടുകൾക്കിടയിലൂടെ അവൾ വിരലുകൾ ഓടിച്ചു. എനിക്ക് വയ്യ മനുഷ്യാ നിങ്ങൾ ഇല്ലാതെ അവിടെ ഒറ്റയ്ക്ക്.

കണ്ടു കൊതി തീരാത്തവണ്ണം അയാൾ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു.

ഇച്ചായൻ പറയാറില്ലേ മേഘങ്ങൾ ഇണചേരുമ്പോൾ ആണ് ഭൂമിയിൽ മഴ പെയ്യുന്നത് എന്ന്. പക്ഷേ, ഇവിടെ ഉള്ള പോലെയല്ല, അവിടെ  സ്വർണ്ണ നിറമുള്ള  മഴയാണ് പെയ്യുന്നത്. കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന വെളുത്ത പൂക്കളുടെ ഇതളുകളിൽ സ്വർണ്ണ മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന കാണാൻ എന്ത് രസമാണെന്നോ.

ആണോ? അയാൾ ചോദിച്ചു.

അതേ, ഇച്ചായാ…

രാത്രിയിൽ നീലവെളിച്ചം ഉള്ള മിന്നാമിനുങ്ങുകൾ വെളുത്ത പൂക്കൾക്കിടയിൽ ഒരുമിച്ചു തെളിയുകയും കെടുകയും ചെയ്യും.

നമുക്കും നീലവെളിച്ചം ഉള്ള രണ്ട്  മിന്നാമിന്നികൾ ആയി പൂക്കൾക്കിടയിൽ   പാറിനടക്കണം…

അയാളുടെ ചെവിയിൽ  അവൾ മെല്ലെ കുറുകി.

അവളുടെ കൈകളിലേക്ക് തന്റെ കൈകൾ കോർത്തു പിടിക്കുമ്പോൾ ഒട്ടും ഭാരമില്ലാതെ താൻ പറക്കുകയാണെന്ന് അയാൾക്ക്‌ തോന്നി. അവളുടെ മിഴികളിലപ്പോൾ രണ്ട് നീല വെളിച്ചമുള്ള മിന്നാമിനുങ്ങുകൾ തിളങ്ങുന്നുണ്ടായിരുന്നു.

~അഞ്ജു തങ്കച്ചൻ.