ആ കൊച്ചു വീടിന്റെ മുറിയിലെ ജനൽ ഓരം ചേർന്ന് ഇരുട്ടിനെ പുൽകി നിൽക്കുന്ന നിലാവിനെ നോക്കി നിൽക്കുന്ന മാളു….

കള്ളന്റെ പെണ്ണ്…

Story written by Noor Nas

============

ആ കൊച്ചു വീടിന്റെ മുറിയിലെ ജനൽ ഓരം ചേർന്ന് ഇരുട്ടിനെ പുൽകി നിൽക്കുന്ന നിലാവിനെ നോക്കി നിൽക്കുന്ന മാളു..

കയർ കട്ടിലിൽ വീണു കിടക്കുന്ന മുല്ലപ്പു മൊട്ടുകൾ….പുറത്ത് കാലം തെറ്റി വന്ന ചാറ്റൽ മഴ..മുറ്റത്തെ ഉണങ്ങിയ മണ്ണിന്റെ ഗന്ധം ആ കൊച്ചു വീടിന്റെ ജനൽ വഴി അകത്തേക്ക് ഇരച്ചു കയറി വന്നപ്പോൾ മാളു  തിരിഞ്ഞു നോക്കി..

അപ്പോൾ കാണാ മണ്ണണ്ണ വിളക്കിന്റെ മഞ്ഞ നിറം അവളുടെ മുഖത്ത്  വാരി കോരി കൊടുത്ത സൗന്ദര്യം..

ഇന്ന് മാളൂന്റെ ആദ്യരാത്രിയാണ്..മനസിലും ശരീരത്തിലും ഒതുക്കി വെച്ച മോഹങ്ങൾക്ക് തീരി കൊളുത്തുന്ന ദിവസം….

അകത്തും നിന്നും വാസുന്റെ അമ്മ മാധവിയമ്മയുടെ ശബ്‌ദം..

ടി കൊച്ചേ നീ ഇന്നി  ഇന്ന്  അവനെ നോക്കണ്ട, അവൻ പുലർച്ചെ ഇന്നി ഇങ്ങോട്ട് കയറി വരുത്ത് ഉള്ളു…

കുന്നിൻ താഴത്തെ വീട്ടിലെ വില്ലേജ് ഓഫിസറുടെ മോടെ കല്യാണമാ നാളെ രാത്രി…

ഇന്ന് അവന് അവിടെയാണ് ജോലി…

നിറയെ പണ്ടം ആണത്രേ ആ കൊച്ചിന് വില്ലേജ് ഓഫിസർ ത ന്ത സ്ത്രീധനം ആയി കൊടുക്കുന്നെ..പാവപ്പെട്ടവന്റെ കൈയിൽ നിന്നും പിടിച്ചും പറിച്ചും കൈ നീട്ടിയും വാങ്ങിച്ചു കൂട്ടിയ സമ്പാദ്യത്തിൽ നിന്നും വാങ്ങിച്ച മുതലുകൾ അല്ലെ.?

അതിന് ഇത്തിരി മോഷ്ടിച്ചു എടുക്കുന്നത് അത്ര വല്യ പാപം ഒന്നുമല്ല…

അത് പറഞ്ഞ ശേഷം…

കൈയിലുള്ള ചെറിയ ഒരു മണി കിലുക്കി കൊണ്ട്    ചുമരിൽ ഉള്ള ദൈവത്തിന്റെ ചിത്രത്തിൽ നോക്കി  വാസുന് വേണ്ടി പ്രാർത്ഥിക്കുന്ന മാധവിയമ്മ..

തന്റെ കഴുത്തിൽ താലി ചാർത്തിയവൻ കള്ളൻ ആണെന്ന് അറിയാം..പക്ഷെ ഇന്ന് ഈ ഒരു ദിവസമെങ്കിലും പോകാതിരുന്നുടെയിരുന്നോ.??

പ്രാർത്ഥന കഴിഞ്ഞ ശേഷം മാധവിയമ്മ മണി ഒരിടത്തു വെച്ച് ക്കൊണ്ട് മാളൂന്റെ മുറിയിലേക്ക് കയറി വന്നു.

കട്ടിലിൽ വീണു കിടക്കുന്ന മുല്ലപ്പു മൊട്ടുകൾ വാടി തുടങ്ങിയിരുന്നു…അതിന്റെ മുകളിലേക്ക് അമ്മർന്ന അവരുടെ ച ന്തി….

ജനലിന് അരികിൽ നിൽക്കുന്ന മാളൂനെ കൈ കാണിച്ചു വിളിച്ചു. മാളു പതുക്കെ അവരുടെ അരികിലേക്ക് വന്നു..

മാധവിയമ്മ മാളൂനെ തന്റെ അടുത്ത് പിടിച്ചു ഇരുത്തിയ ശേഷം അവർ മാളൂന്റെ മുടിയിൽ പതുക്കെ വത്സല്യത്തോടെ തഴുകി ക്കൊണ്ട് പറഞ്ഞു..

ഞാനും അതെ, മോളുടെ ഇതേ അവസ്ഥയിൽ ആയിരുന്നു.

താലി കെട്ടി വിട്ടിൽ എത്തിയ അപ്പോ തന്നേ അങ്ങേര് മുങ്ങി….

മാളു ആര് എന്ന അർത്ഥത്തിൽ അവരെ നോക്കി..

മാധവിയമ്മ…ഹ നമ്മുടെ വാസുന്റെ  അച്ഛൻ…

പിറ്റേന്ന്  പുലർച്ചെ എന്റെ പൊന്നൂ മോളേ ഒരു കറുത്ത തുണി കെട്ടുമായി അങ്ങേരു ഒരു വരവ് ആയിരുന്നു..അങ്ങേരെ കാത്തു കാത്തു ഉറങ്ങി പോയ എന്റെ അരികിലേക്ക് വീണ ആ കറുത്ത തുണി കെട്ട്…അതിന്റെ ശബ്‌ദം കേട്ട് കണ്ണുകൾ തിരുമി എഴുന്നേറ്റ് നോക്കിയ ഞാൻ..കണ്ടത്….

അതിന്റെ കെട്ട് അഴിച്ചു എന്റെ അരികിലേക്ക് ഇട്ട് ക്കൊണ്ട് അങ്ങേര് പറയുകയാ..എന്റെ പെണ്ണിന് വേണ്ടത് എന്താന് വെച്ചാ ഇതിന് എടുത്തോ എന്ന്…

ഞാൻ നോക്കിയപ്പോൾ അതിൽ നിറയെ പണ്ടം ആയിരുന്നു മോളെ പണ്ടം..

ഗതി കെട്ട വീട്ടിലെ പെണ്ണ് ആയിരുന്നല്ലോ ഈ ഞാൻ അതോണ്ട് ആയിരുന്നല്ലോ അങ്ങേർക്കു കഴുത്ത് നീട്ടി കൊടുത്തതും…

കാണാത്തത് കണ്ണ് നിറയെ കണ്ടപ്പോൾ..എന്റെ മനസും ഒന്നു അടി പതറി എന്നത് സത്യമാ മോളെ…

പിന്നെ പിന്നെ ഞാൻ അങ്ങേരുടെ ജീവിതത്തോട് പൊരുത്ത പെടാൻ തുടങ്ങി…

ചുരുക്കി പറഞ്ഞാൽ കള്ളന് കഞ്ഞി വെച്ച് കൊടുത്തും അങ്ങേരു  മോഷ്ടിച്ചു കൊണ്ട് വരുന്ന മുതൽ ഒളിപ്പിച്ചു വെച്ചും..ഞാനും ഒരു ക ള്ളിയായി മാറി….

ഒടുവിൽ പോലീസിന്റെ അടിയും തൊഴിയും ക്കൊണ്ട് ചോ ര ഛ ർദിച്ചു അങ്ങേരു മരിക്കുമ്പോൾ വാസുന് വയസ് പതിനഞ്ചു…

അപ്പോളേയ്ക്കും അച്ഛന്റെ അതെ വഴിയിൽ തന്നേ അവനും സഞ്ചാരം തുടങ്ങിയിരുന്നു..നേരെയാ വഴി അവന് ഞാൻ കാണിച്ചു കൊടുത്തതാ മോളെ…പക്ഷെ ആ വഴിയിൽ അവനെ സഞ്ചരിക്കാൻ ഈ സമൂഹം അനുവദിച്ചില്ല എന്നതാണ് സത്യം….

സമൂഹം അവനെ നോക്കി കള്ളന്റെ മകൻ എന്ന് വിളിക്കാൻ തുടങ്ങി. അവൻ കുറച്ച് വളർന്നു കഴിഞ്ഞപ്പോൾ ഒന്നും മോഷ്ടിക്കാതെ തന്നേ സമൂഹം അവനെ കള്ളൻ എന്നും വിളിക്കാൻ തുടങ്ങി…

പിന്നെ ഒന്നും പറയാതെ മാളൂന്റെ അരികിൽ നിന്നും കണ്ണുകൾ തുടച്ചു ക്കൊണ്ട് എഴുനേറ്റ് പോകുബോൾ അവർ പറഞ്ഞു…എന്റെ മോൾ ആ വിളക്ക് ഊതി കെടുത്തി ഉറങ്ങാൻ നോക്ക്…

നാളെ പുലർച്ചെ അവൻ വരും. അവൻ വന്നില്ലെങ്കിലും ചിലപ്പോ ഈ മുറ്റത്തു  ഒരു പോലീസ് വണ്ടി എങ്കിലും വന്ന് നിക്കും…അത് കണ്ടൊന്നും എന്റെ മോൾ പേടിക്കരുത് പതറരുത്….കാരണം നീ  ഇന്ന് മുതൽ കള്ളന്റെ പെണ്ണാണ്….

മാധവിയമ്മ പോയി കഴിഞ്ഞപ്പോൾ മാളു ജനലിന് അരികിൽ പോയി നിന്ന് പുറത്തേക്ക് നോക്കി നിന്നു…

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

കള്ളന്റെ പെണ്ണ്..കള്ളന്റെ പെണ്ണ്…

ആ ശബ്‌ദം താഴ്ന്നു താഴുന്നു നിശബ്ദയിലേക്ക് പോകുബോൾ.

അതിന് കൂട്ടായി എണ്ണ തീർന്നു പതുക്കെ പതുക്കെ ഇരുട്ടിനെ പുൽകാൻ പോകുന്ന വിളക്കിന്റെ നേർത്ത വെട്ടവും ഉണ്ടായിരുന്നു…

ഒടുവിൽ എപ്പോളോ അതും അണഞ്ഞു…