നിനക്കെന്താ തീരെ ബോധമില്ലേ പെണ്ണേ…വിളിക്കുമ്പഴേക്കും ഇറങ്ങി വരാനായിട്ട്…ദേ വിളിച്ചവനിവിടെ…

എള്ളോളം തരി…

എഴുത്ത് : ശ്രീജിത്ത് പന്തല്ലൂർ

====================

ജോലി കുറേ ദൂരെയായതിനാൽ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴൊക്കെയോ ആണ് ഞാൻ വീട്ടിലെത്താറ്. അന്നൊരു ശനിയാഴ്ച രാത്രി വീട്ടിലെത്തിയയുടനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വച്ച് വേഗം ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി. എല്ലാ ശനിയാഴ്ചകളിലും കൂട്ടുകാരെല്ലാം ചേർന്ന് കമ്പനി കൂടൽ പതിവുള്ളതാണ്. പാടത്തിനു നടുവിലൂടെയുളള ഒരു കനാൽത്തിണ്ടാണ് ഞങ്ങളുടെ സ്ഥിരം ക ള്ളു സഭ. സേഫ്റ്റി സോണെന്നാണ് ഞങ്ങളാ സ്ഥലത്തിന് പേരിട്ടിരിക്കുന്നത്. പോലീസെങ്ങാനും ഏതു ഭാഗത്തു നിന്നും വന്നാലും അകലെ നിന്നേ കാണാനും രക്ഷപ്പെടാനുമാവും…

അങ്ങനെ കുപ്പിയും ട ച്ചിങ്ങ്സുമൊക്കെ കാലിയായപ്പോൾ ഓരോരുത്തരായി സ്ഥലം വിട്ടു. ഞാൻ നോക്കിയപ്പോൾ ഒരുത്തൻ മാത്രം ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നു… ഞെരമ്പൻ എന്ന് ഇരട്ടപ്പേരുള്ള സതീഷ്…

” ടാ ടാ മതി നിർത്ത്, കൊറേ നേരമായല്ലോ. ഇനി വീട്ടീപ്പോവാൻ നോക്കാം…”. ഞാൻ പറഞ്ഞു.

” നിൽക്കെടാ ഒരഞ്ചു മിനിറ്റ്, വീട്ടീപ്പോയാ നെറ്റ് വർക്ക് കിട്ടില്ലാന്നേ…”. അവൻ പറഞ്ഞു.

” ഈ പാതിരാക്ക് നീയാരോടാ ഈ ഞോണ്ടിക്കൊണ്ടിരിക്കണേ…?”.

” ഒരു ക്ടാവ് സെറ്റായിട്ട്ണ്ട്രാ…”.

” നിനക്കോ…? വല്ല അമ്മായിമാരുമാവുംല്ലേ…?”.

” അല്ലെടാ സത്യായിട്ടും, ഒരു കൊച്ചു ക്ടാവ്, ഞാൻ രണ്ടാഴ്ച കൊണ്ട് വളച്ചെടുത്തതാ…”.

” നീ, അതും രണ്ടാഴ്ച കൊണ്ട് ഒരു ക്ടാവിനെ സെറ്റാക്കീന്നോ… നീയിന്ന് ഓവർ ഫിറ്റാല്ലേ…?”. ഞാൻ കളിയാക്കി.

” നിനക്കൊന്നും എന്നെയൊരു വെലേമില്ലാല്ലേ… ശരിയാക്കിത്തരാം…”.

അവൻ ഫോണിൽ പിന്നേയും തോണ്ടി.എന്നോടെന്തോ പറയാനായി തുനിഞ്ഞ അവൻ്റെ വായിൽ നിന്നും വലിയൊരു പടവാൾ പുറത്തേക്കു ചാടി താഴെ പരിചയായി പതിച്ചു. വാളിനോടൊപ്പം പ്രാണനും പോയ പോലെ തളർന്ന് അവനെൻ്റെ തോളിലേക്കു ചാഞ്ഞു.

” പറ്റണ പണിക്ക് പോയാ പോരായിരുന്നോ… നാലു പെ ഗ്ഗില് ഫ്യൂസ് പോവാനായിട്ട് നിൻ്റെ കപ്പാസിറ്റീടെ കാലാവധി കഴിഞ്ഞോ…?”. അവനെ താങ്ങി നിൽക്കാൻ കെല്പില്ലാതെ താഴെ പിടിച്ചിരുത്തി ഞാൻ ചോദിച്ചു.

” അല്ലെടാ, ഞാൻ വേറെ കമ്പനി കൂടീട്ടാ ഇങ്കട് വന്നേ… പോരാത്തേന് പണി കഴിഞ്ഞ് വരുമ്പോ ടൗണിലെ ബാറീന്നും രണ്ടെണ്ണം വിട്ടിരുന്നു…”. അവൻ പറഞ്ഞൊപ്പിച്ചു.

പെട്ടല്ലോ ഭഗവാനേ… ഈ കണ്ടീഷനിൽ ഇവിടിട്ടേച്ചു പോയാൽ നാളെ കാലത്തേക്ക് വല്ല കുറുക്കനും ക ടിച്ചു പ റിച്ചേക്കും. എന്തായാലും കുറച്ചു നേരം കൂടി വെയ്റ്റ് ചെയ്യാം. ഒന്നു തല പൊന്താറായാൽ താങ്ങിപ്പിടിച്ചു കൊണ്ടു പോകാം… ഞാൻ കനാൽത്തിണ്ടിൽ കയറിയിരുന്ന് ഒരു സി ഗററ്റിന് തീ പിടിപ്പിച്ചു…

നിലാവില്ലാത്തതിനാൽ നല്ല ഇരുട്ടുണ്ട്. ഇനീം നേരം കളയാതെ ലവനെപ്പിടിച്ച് ബസ് സ്റ്റോപ്പിലെങ്കിലുമാക്കിയിട്ട് കുടുംബത്തെത്താൻ നോക്കാം… സി ഗററ്റ് ഒന്നു കൂടെ ആഞ്ഞു വലിച്ച് കനാൽത്തിണ്ടിൽ കുത്തിക്കെടുത്തി ഞാൻ എണീറ്റു.

” സതീഷേട്ടാ…”.

തൊട്ടു പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി വിറച്ചു പോയി…

” അയ്യോ… ആരാ…?”.

” യ്യോ സതീഷേട്ടനല്ലേ…?”.

ഞാൻ നോക്കി തൊട്ടടുത്ത് ഒരു പെൺകുട്ടി നിൽക്കുന്നു. പ്രേതമല്ലെന്നു മനസ്സിലായി. ഞാൻ ധൈര്യം സംഭരിച്ചു കൊണ്ടു ചോദിച്ചു.

” നീയേതാ…?”.

” ഞാൻ സതീഷേട്ടൻ വിളിച്ചിട്ട് വന്നതാ… സതീഷേട്ടനോ…?”.

” നീയാണോ അവൻ പറഞ്ഞ ക്ടാവ്… ദേ നിൻ്റെ സതീഷേട്ടൻ താഴെ ഓഫായി കിടക്കുന്നു…”. ഞാൻ നിലത്തേക്കു ചൂണ്ടി പറഞ്ഞു.

” അയ്യോ… എന്താ പറ്റ്യേ എൻ്റെ സതീഷേട്ടന്…”. അവൾ കരയാൻ തുടങ്ങി.

” ടീ പെണ്ണേ വെറുതെ ഒച്ച വച്ച് ആളെക്കൂട്ടല്ലേ… അവൻ ച ത്തതല്ല, അടിച്ചു ഫിറ്റായതാണ്…”. ഞാൻ പറഞ്ഞു.

” അയ്യോ… ഞാനിനിപ്പോ എന്താ ചെയ്യാ…”. അവൾ കരച്ചിൽ നിർത്തുന്നില്ല.

” അല്ല, നീയിപ്പോ എന്തിനാ ഈ പാതിരാക്കിങ്ങോട്ടു പോന്നത്…”.

” എന്നോട് ഇറങ്ങി വരാൻ പറഞ്ഞിട്ടാ ഞാൻ വന്നത്. ദേ ബാഗും ഡ്രസ്സുമൊക്കെയുണ്ട്…”. അവൾ തോളിലിട്ടിരുന്ന ബാഗ് കാണിച്ചു തന്നു.

” നിനക്കെന്താ തീരെ ബോധമില്ലേ പെണ്ണേ… വിളിക്കുമ്പഴേക്കും ഇറങ്ങി വരാനായിട്ട്…ദേ വിളിച്ചവനിവിടെ ബോധമില്ലാതെ കിടക്കുന്നു, നീയാണേൽ ബോധമില്ലാതെ ഇറങ്ങി വന്നേക്കുന്നു…”.

” ഞാനിനിയെന്താ ചെയ്യാ…?”.

” എന്തു ചെയ്യാനാ… ഒരു കാര്യം ചെയ്യ്, ഇനി നീയിവിടെ കാവലിരിക്ക്, ഞാൻ പോട്ടെ. അവന് തല പൊങ്ങുമ്പോൾ രണ്ടും കൂടി ഒളിച്ചോടിപ്പൊക്കോ…”.

” അയ്യോ… എനിക്ക് പേട്യാ…”.

” ബെസ്റ്റ്… അതും കാര്യായിട്ടെടുത്തോ… ടീ പെണ്ണേ വേഗം വീട്ടീപ്പോയി കെടന്നൊറങ്ങാൻ നോക്ക്…”. ഞാൻ പറഞ്ഞു.

” അയ്യോ… എനിക്ക് പേട്യാ…”.

” ങാഹാ… നട്ടപ്പാതിരനേരത്ത് പാമ്പും കുറുക്കനുമുള്ള ഈ പാടത്തേക്ക് ഇറങ്ങി വരാൻ ഒരു പേടീമില്ല. സ്വന്തം കുടുംബത്തിലേക്ക് തിരിച്ചു പോവാനാ പേടി അല്ലേ…?”. ഞാൻ ചോദിച്ചു.

” അത് പിന്നെ ഇറങ്ങി വരാൻ പറഞ്ഞ് സതീഷേട്ടൻ മെസ്സേജയച്ചപ്പോൾ ആ ആവേശത്തിൽ ഇങ്ങോട്ടു പോന്നതാ… സി ഗററ്റ് കത്തുന്ന വെളിച്ചം കൂടി കണ്ടപ്പോൾ… ഞാൻ വിചാരിച്ചു സതീഷേട്ടൻ മാത്രേ ഉള്ളൂന്ന്…”. അവൾ പറഞ്ഞു.

” അവൾടൊരു സതീഷേട്ടൻ… ഒരു കാര്യം ചെയ്യാമോ, മോള് സതീഷേട്ടൻ്റെ കാലൊന്നു പിടിക്ക്. നമുക്കിവനെ ആ ബസ് സ്റ്റോപ്പിൽ കൊണ്ടിരുത്താം, എന്നിട്ട് വീട്ടീപ്പോവാം…”.

അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി അവനെ താങ്ങിപ്പിടിച്ച് ബസ് സ്റ്റോപ്പിലെ തിണ്ണയിൽ ചാരിയിരുത്തി.

” നിന്നെ ഇവിടൊന്നും മുൻപ് കണ്ടിട്ടില്ലല്ലോ കൊച്ചേ… എവിടാ വീട്…?”. ഞാൻ ചോദിച്ചു.

” ഞങ്ങളിവിടെ പുതിയ താമസക്കാരാ… ആ അമ്പലത്തിൻ്റപ്രത്തെ വീട്…”. അവൾ പറഞ്ഞു.

” ആട്ടെ, സതീഷിനെ എവിടെ വച്ചാ, എങ്ങനെയാ പരിചയപ്പെട്ടത്…?”. ഞാൻ ചോദിച്ചു.

” അതു പിന്നെ കഴിഞ്ഞ മാസം സതീഷേട്ടൻ ഞങ്ങളുടെ വീട്ടിൽ പണിക്കു വന്നിരുന്നു. വീടിൻ്റെ പിന്നാമ്പുറം തേക്കാനായിട്ട്… അങ്ങനെ കണ്ടു, മിണ്ടി, ഇഷ്ടായി…”. അവൾ പറഞ്ഞു.

” ആഹഹ… നല്ല അടിത്തറയുള്ള പ്രണയം… തുടക്കം തന്നെ തേപ്പായതു കൊണ്ട് പേടിക്കാനൊന്നുമില്ല…”.

” ഞാൻ തേക്കൊന്നുമില്ല…”. അവൾ ഇടയ്ക്കു കയറിപ്പറഞ്ഞു.

” ഇവൻ തേക്കും, ഇവൻ്റെ പണി തന്നെ തേപ്പാണല്ലോ… എടീ കൊച്ചേ, ഈ പ്രായത്തിൽ പ്രേമമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ, ഇങ്ങനെ വിളിക്കുമ്പഴേക്കും ചാടിയിറങ്ങിപ്പോരുന്നത് നല്ല ബോധമില്ലായ്മ തന്നെയാണ്… സമയവും സാഹചര്യവുമൊക്കെ ഒന്നു ചിന്തിക്കണ്ടേ… അതിനെങ്ങന്യാ പ്രായപൂർത്തിയാവുമ്പോഴേക്കും കെട്ടാനായി കെട്ടും പൊട്ടിച്ചിറങ്ങല്ലേ…”. ഞാൻ പറഞ്ഞു.

” എനിക്ക് പ്രായപൂർത്തിയൊക്കെയായി. കഴിഞ്ഞ ഇലക്ഷന് വോട്ട് വരെ ചെയ്തതാ…”. അവൾ പറഞ്ഞു.

” എടീ പോ ത്തേ, ജനിച്ചിട്ട് എത്ര കൊല്ലമായീന്നൊള്ളതല്ല, പക്വത വന്നിട്ടില്ലാന്നാണ് ഞാൻ പറഞ്ഞത്… ദേ ഈ കെടക്കണ നിൻ്റെ സതീഷേട്ടൻ വയസ്സ് മുപ്പതായെങ്കിലും അവനുമില്ല പക്വത… ഉണ്ടെങ്കിൽ ക ള്ളിൻ്റെ പുറത്താണെങ്കിൽപ്പോലും വെറുതെ എന്നെ വിശ്വസിപ്പിക്കാനായി നിന്നോടിറങ്ങി വരാൻ പറയുമോ… അതു കേൾക്കുമ്പോഴേക്കും ഇറങ്ങി വരാൻ നീയും… സത്യത്തിൽ ഇക്കാര്യത്തിൽ നിങ്ങൾ തമ്മിൽ നല്ല പൊരുത്തമാ, രണ്ടിനുമില്ല വകതിരിവ്…”.

അവൾ തല താഴ്ത്തി.

” ശരി… നേരം കളയാണ്ട് വേഗം വീട്ടീച്ചെല്ലാൻ നോക്ക്. എന്നിട്ട് പിന്നീട് സമാധാനം പോലെ വീട്ടിൽ കാര്യം പറയ്, അവര് സമ്മതിച്ചില്ലെങ്കിൽപ്പിന്നെ ഒളിച്ചോടുന്ന കാര്യം ചിന്തിച്ചാൽപ്പോരെ…?”. ഞാൻ ചോദിച്ചു.

” എന്നെ വീട്ടീക്കൊണ്ട് വിടുമോ…?”. അവൾ ചോദിച്ചു.

” ശരി, നടക്ക്… ഞാനും ആ വഴിക്ക് തന്നെയാ…”.

ഞങ്ങൾ നടന്നു. അവളുടെ വീടിൻ്റെ പടിയെത്തിയപ്പോൾ ഞാൻ പറഞ്ഞു.

” ഭാഗ്യം… ആരും കണ്ടില്ല. കണ്ടിരുന്നേൽ അവരെ സത്യം പറഞ്ഞു മനസ്സിലാക്കാൻ നമ്മൾ കഷ്ടപ്പെട്ടേനെ…”. ഞാൻ പറഞ്ഞു.

അവൾ ഒരു നിമിഷം തിരിഞ്ഞു നിന്ന് പറഞ്ഞു.

” ആരെങ്കിലും കണ്ടിരുന്നേൽ സത്യായിട്ടും ഞാൻ ചേട്ടൻ്റെ പേരു പറഞ്ഞേനെ… ശരിക്കും ചേട്ടൻ്റെ പേരെന്താ…?”.

ഞാൻ നേരത്തേ കഴിച്ച മ ദ്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് ആവിയായിപ്പോയി. എങ്ങനെയൊക്കെയാ ഓടി വീട്ടിലെത്തിയതെന്ന് ഓർമ്മയില്ല. തലവഴി മൂടിപ്പുതച്ചു കിടന്നിട്ടും എൻ്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടേയിരുന്നു…

ആരെങ്കിലും കണ്ടിരുന്നെങ്കിൽ എൻ്റെ വീടിൻ്റെ ബാക്ഗ്രൗണ്ടിൽ ”എള്ളോളം തരി” പാട്ട് മുഴങ്ങിയേനെ… നാരോ എസ്കേപ്പ്…

~ശ്രീജിത്ത് പന്തല്ലൂർ