വീട്ടിൽ വിവരം പറഞ്ഞപ്പോൾ ഒറ്റയ്ക്ക്  പോകാൻ പറ്റില്ല ഞങ്ങളും കൂടി വരുന്നു എന്ന് ഭാര്യയും മക്കളും…

വിശപ്പ്

എഴുത്ത്: വിജിൽ എം തോമസ്

==============

അണ്ണാ ഇഡ്ലി ഇരുകാ ?

ഇരുക്ക്….

4 ഇഡ്ലി  എവളു ?

20 രൂപ….

രണ്ടു ഇഡലിക്കോ ?

സ്ഥലം തിരുച്ചിറപ്പള്ളി, ജമാൽ മുഹമ്മദ് കോളേജിന് സമീപം ഒരു ചെറിയ ഹോട്ടൽ….

തലേന്ന്, 16th  ഓഗസ്റ് 2022 , കാലത്തു 10 മണിക്കാണ് ജയകുമാർ എന്നെ  ഫോണിൽ വിളിച്ചു ഡോക്ടോറിയൽ കമ്മിറ്റീ മീറ്റിംഗ് ഇന്ന്  9.00 മണിക്ക് കോളേജിൽ വച്ചിരിക്കുന്നു എന്ന് പറഞ്ഞത്‌…

15th ഓഗസ്റ്റ് തിങ്കൾ അവധി ആയിരുന്നതിനാൽ , കഴിഞ്ഞ  വെള്ളിയാഴ്ച ഞാൻ ഓഫീസിൽ നിന്നും നാട്ടിൽ പോയിരുന്നു. ചൊവ്വാഴ്ച രാവിലെ ആണ് ബാംഗ്ലൂരിൽ മടങ്ങി വന്നത്. ക്ഷീണം ഉണ്ടായിരുന്നു എങ്കിലും, മീറ്റിംഗ് മാറ്റിവെക്കാൻ ഞാൻ  പറഞ്ഞില്ല. പോകാൻ തന്നെ തീരുമാനിച്ചു

വീട്ടിൽ വിവരം പറഞ്ഞപ്പോൾ ഒറ്റയ്ക്ക്  പോകാൻ പറ്റില്ല ഞങ്ങളും കൂടി വരുന്നു എന്ന് ഭാര്യയും മക്കളും…

യാത്ര കാറിൽ ആയതിനാലും കാലത്തു 2.00 മണിക്ക് പുറപ്പെടേണ്ടതിനാലും ഉറക്കം വന്നാലോ എന്ന് പേടിച്ചു ഞാൻ ശരിയെന്നു പറഞ്ഞു

പറഞ്ഞു വന്നത് ഞാനും ഭാര്യയും മക്കളും കൂടി എന്റെ phd യുടെ ഭാഗമായി ഡോക്ടോറിയൽ കമ്മിറ്റീ  മീറ്ററിംഗിന് ഓഗസ്റ് പതിനേഴാം തീയതി കാലത്തു 2.00 മണിക്ക് ബാംഗ്ലൂരിൽ നിന്നും ട്രിച്ചി ജമാൽ മുഹമ്മദ് കോളേജിലേക്ക്  പുറപ്പെട്ടു.

രാവിലേ 9.00 മണിക്ക് എന്റെ ഗൈഡ് ശിവനേശൻ സാറിനെ മീറ്റ് ചെയ്യേണ്ടതുണ്ട്. ഞാൻ നല്ല സ്പീഡിൽ വണ്ടി ഓടിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം ഉള്ളത്  കാരണം ഇടയ്ക്കു രണ്ടു മൂന്ന് തവണ വണ്ടി നിറുത്തി റസ്റ്റ് എടുക്കേണ്ടി വന്നു..എന്നിരുന്നാലും ഏകദേശം 8.00 മണി ആയപ്പോൾ ഞാൻ കോളേജിന് അടുത്ത് എത്തി

എന്റെ മകൾ ആമി എന്ന് ഞങൾ  വിളിക്കുന്ന കൈറ്റിലിൻ ഉറക്കത്തിൽ നിന്ന് എഴുനേറ്റ് പ്രഭാത ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു ഹോട്ടൽ നോക്കുന്നുണ്ടായിരുന്നു. ജമാൽ മുഹമ്മദ് കോളേജിന് സമീപം ഒരു  നല്ല  റെസ്റ്റോറെന്റിനു മുന്നിൽ കാർ പാർക്ക്  ചെയ്തു

കാറിൽ നിന്ന് ഇറങ്ങിയപ്പോൾ സെക്യൂരിറ്റി വന്നു പറഞ്ഞു ആ ഹോട്ടലിൽ പ്രഭാത ഭക്ഷണം ഇല്ല എന്ന്..മറ്റുള്ള സെക്യൂരിറ്റിയെ പോലെ അല്ലാതെ ആ മനുഷ്യൻ എന്നോട്  ഇവിടെ വണ്ടി പാർക്ക് ചെയ്തോളൂ, എന്നിട്ടു മുന്നോട്ട് 100 മീറ്റർ നടന്നാൽ ഒരു നല്ല റെസ്റ്ററെന്റ് ഉണ്ട്‌ എന്ന് പറഞ്ഞു

എനിക്ക് സന്തോഷം ആയി. ആ നല്ല സെക്യൂരിറ്റിയോട് നന്ദി പറഞ്ഞു ഞാനും എന്റെ കുടുംബവും അയാൾ പറഞ്ഞ റെസ്റ്ററെന്റ് ലക്ഷ്യമാക്കി നടന്നു

ഇടയിൽ ഒരു ചെറിയ ഹോട്ടൽ…നമ്മുടെ നാട്ടിലെ വഴിയോര തട്ട് കട പോലെ 4 മേശയും കസേരയും ഇട്ടിട്ടുള്ള ഒരു വൺ ഷട്ടർ ഷോപ്. ചെറിയ തിരക്കുണ്ട്..ഞാൻ ആ ഹോട്ടലിൽ കയറാൻ തീരുമാനിച്ചു. ഭാര്യയുടെ സമ്മതം ചെറിയ ഹോട്ടലിലേക്ക് എപ്പോഴും ഉണ്ട്‌

എന്റെ മകൻ അപ്പൂസ് എന്ന് വിളിക്കുന്ന ക്രിസ് അകത്തേക്ക് കയറാൻ മടിച്ചു എന്നെ വിളിച്ചു അപ്പുറത്തുള്ള വലിയ ഹോട്ടലിലേക്ക് കൈ കാണിച്ചു

“അവിടെ പോകാം അപ്പാ…ഇവിടെ  വേണ്ട”

അവന് മേശയും കസേരയും മൊത്തത്തിൽ ഹോട്ടലും ഇഷ്ടപ്പെട്ടില്ല…മകൾക്കു കുഴപ്പം ഇല്ല…കാരണം അവൾ ഒന്നും കഴിക്കാൻ തീരുമാനിച്ചിട്ടില്ല

ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു  അപ്പൂസിനോട് ചെറിയ ഹോട്ടലിൽ ഉള്ള ഫുഡിന്റെ ഗുണഗണങ്ങൾ പറഞ്ഞു മനസിലാക്കി അകത്തേക്ക് കയറി…മനസില്ല മനസോടെ അപ്പൂസ് അകത്തു കയറി വളരേ സൂക്ഷിച്ചു ഒരു കസേരയിൽ ഇരുന്നു

എന്താണ് കഴിക്കാൻ…? ഞാൻ അവിടെ നിന്ന ഒരു അണ്ണനോട് ചോദിച്ചു

എല്ലാം ഉണ്ട്‌

ഒരു സെറ്റ് പൂരി , ഒരു മസാല ദോശ , ഒരു സാദാ ദോശ , ഒരു  ഗീ റോസ്‌റ് , രണ്ടു ഉഴുന്ന് വട , ഒരു  ചായ (എന്റെ  വീട്ടിൽ ഞാൻ അല്ലാതെ ആരും ചായ കുടിക്കില്ല ) എന്നിവ ഓർഡർ ചെയ്തു…

നല്ല ചൂടോടെ ആ  നല്ല അണ്ണൻ എല്ലാം  വളരേ എളുപ്പം സെർവ് ചെയ്തു..കാലത്തു നേരത്തെ  എഴുന്നേറ്റാൽ വിശപ്പ് നല്ല വണ്ണം ഉണ്ടാകും. എനിക്ക് അങ്ങനെയാണ്…നിങ്ങൾക്കോ  ?

ഞാൻ എന്റെ മസാല ദോശ കഴിച്ചു  കൊണ്ടിരിക്കുന്ന സമയത്താണ് ഒരു  കുട്ടി, അവനെ കണ്ടാൽ ഒരു 15-16 പ്രായം തോന്നും…ഏതോ ഒരു സ്കൂളിന്റെ യൂണിഫോം ഇട്ടിട്ടുണ്ട്..ഷിർട്ടിന്റെ ചുളുക്കം കണ്ടിട്ട് കാലത്തു നേരത്തെ വീട്ടിൽ  നിന്നും  ഇറങ്ങിയതാണ് എന്ന് തോന്നുന്നു..വളരേ മെലിഞ്ഞു നീളം  ഉള്ള ഒരു പയ്യൻസ്…

അണ്ണാ ഇഡ്ലി ഇരുകാ ?

ഇരുക്ക്…

4 ഇഡ്ലി എവളു ?

20 രൂപ…

2 ഇഡലിക്കോ  ?

10 രൂപ

അവൻ ഒരു  നിമിഷം അവിടെ നിന്നു..അകത്തേക്ക് വച്ച കാൽ  പുറകോട്ട് എടുത്തു. അവൻ അവിടെ  നിന്നും പോയി. ഞാൻ കാര്യം മനസിലാക്കാൻ കുറച്ചു സമയം  എടുത്തു…

ഇന്ന് 28th ഓഗസ്റ്റ്….കഴിഞ്ഞ പത്തു ദിവസം എപ്പോൾ ഭക്ഷണം കഴിക്കുമ്പോളും എന്റെയും ഭാര്യയുടെയും മനസ്സിൽ ഇത് തന്നെ ആണ്..

അവൻ ആ ഹോട്ടലിൽ നിന്നും ഇറങ്ങി രണ്ടു മിനിറ്റു കഴിഞ്ഞാണ് ഞാൻ  ആലോചിച്ചത്. എന്റെ കയ്യിൽ അവന് ഭക്ഷണം കഴിക്കാനുള്ള 20 രൂപ എന്തായാലും ഉണ്ട് എന്ന്….

ഞാൻ എന്റെ  മസാല ദോശ പകുതിയിൽ വിട്ടു കസേരയിൽ  നിന്നും  എഴുന്നേറ്റു. ഭാര്യക്ക് കാര്യം  മനസിലായതിനാൽ അവളോട് ഞാൻ എവിടെ പോകുന്നു എന്ന് പറയേണ്ടി വന്നില്ല. ഞാൻ എന്റെ  മനസിലുള്ള ആ  കുട്ടിയുടെ രൂപം തിരഞ്ഞു പുറത്തേക്കു നടന്നു. നിർഭാഗ്യ വശാൽ എനിക്ക്  അവനെ കണ്ടു പിടിക്കാൻ പറ്റിയില്ല…അവിടെ എല്ലാ  കുട്ടികളും അതെ യൂണിഫോം തന്നെ ആണ്  ഇട്ടിരിക്കുന്നത്. മനസിലുള്ള  മുഖം  അനേഷിച്ചു നോക്കി പത്തു മിനിറ്റു  അങ്ങോട്ടും ഇങ്ങോട്ടും നടന്നു..കിട്ടിയില്ല….ഞാൻ അവന്റെ വിശപ്പു മനസിലാക്കാൻ എടുത്ത രണ്ടു മിനിറ്റു അവനെ വളരേ  ദൂരത്തേക്ക്  മാറ്റി….

എനിക്ക് ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് ഞാൻ മനസിൽ പറഞ്ഞു….

ഇത് ഞാൻ എഴുതി കൊണ്ടിരിക്കുബോൾ എന്റെ ഭാര്യാ ബഹളം വെക്കുന്നുണ്ട്….അപ്പൂസിനോടും ആമിയോടും ഭക്ഷണം കഴിക്കാൻ…!

~വിജിൽ എം തോമസ്, ബാംഗ്ലൂർ