ഇവൾക്ക് പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം വരാൻ എന്താണ് കാരണം. ഞാൻ വേണ്ടാന്ന് വെച്ചപ്പോൾ ഇവൾക്ക് വേണം എന്നായതാണോ…

Story written by Sumayya Beegum T A

=================

എന്ന ഒരു തണുപ്പ് ആണല്ലേ ?

തുണി മടക്കികൊണ്ടിരുന്ന ലൈസാമ്മയുടെ തോളിൽ കയ്യിട്ടു ബെന്നി കൊഞ്ചി.

അതെ ഡിസംബറിൽ പിന്നെ സാധാരണ എങ്ങനെ ആണ് ഭയങ്കര ചൂടാണോ ?
ആ കൈതട്ടി മാറ്റി ലൈസാമ്മ മുരണ്ടു.

ന്റെ ലൈസമ്മേ, നീ ഇങ്ങനെ ചൂടാവാതെ ഒന്ന് തണുത്തെ.

അങ്ങനിപ്പോ തണുക്കുന്നില്ല ഇച്ചായ നടക്കില്ല മോഹം വെറുതെയാണ്.

എന്ത് മോഹം ?

അതിമോഹം.

എന്താടി അതിമോഹം ?

കണ്ടോ കണ്ടോ സൗണ്ട് മാറിയത് കണ്ടോ ?ബെന്നിച്ചൻ അല്ലേലും ഇങ്ങനെയാണ്.

ലൈസമ്മേ ഞാൻ ദേഷ്യപ്പെടുന്നില്ല പക്ഷെ നിനക്കിപ്പോ വയസ്സ് മുപ്പത്തി അഞ്ചായി. ഇനി ഇതിങ്ങനെ നീട്ടികൊണ്ടുപോയാൽ റിസ്ക് ആണ്. നമുക്ക് ഒരു കുഞ്ഞു കൂടിവേണം.

പറ്റില്ല ഇച്ചായ എനിക്ക് പേടിയാണ്. ഒരു പ്രസവം എന്നൊക്കെ ഓർക്കുമ്പോൾ തന്നെ തലചുറ്റുവാ.

എന്തൊക്കെ പുകിലായിരുന്നു ആദ്യത്തെ. എന്നും ബ്ലീഡിങ് കംപ്ലീറ്റ് ബെഡ് റസ്റ്റ് പിന്നെ ഡെലിവറി ടൈമിൽ നരകയാതന മൊത്തം അനുഭവിച്ചു. വിളിക്കാത്ത ദൈവങ്ങളില്ല.

കല്യാണം എന്തിനു കഴിച്ചതാണെന്നു ഓർത്തു അലറിവിളിച്ചു.

മ്മച്ചിയെ എനിക്ക് ഓർക്കാൻ കൂടി മേല അതൊക്കെ.

ഡി നീ ഒത്തിരി പൊലിപ്പിക്കണ്ട അതൊക്കെ മിക്ക പെണ്ണുങ്ങൾക്കും അങ്ങനെ ഒക്കെ തന്നെയാണ് എന്നുകരുതി എല്ലാ വീട്ടിലും ഒരു കുട്ടി മാത്രാണോ.

നീ നമ്മുടെ നിവിൻമോനെ കൂടി ഓർത്തെ എന്തൊരു ഒറ്റപെടലാണ്. ഡി ഒന്നിനോട് ഒന്ന് കൂട്ടുവേണം. ഒറ്റ ഒരു തവണ കൂടി നീ സഹിച്ചേ പറ്റു.

പറ്റില്ല പറ്റില്ല ലൈസമ്മ പൊട്ടിക്കരഞ്ഞു.

പതിവുപോലെ ബെന്നിച്ചൻ ആ കരച്ചിലിലിൽ മൂകനായി.

പലരുടെയും ചോദ്യത്തിന് മുമ്പിൽ എനിക്ക് മാത്രം ആഗ്രഹം ഉണ്ടായാൽ മതിയോ എന്ന് പാതിവഴിയിൽ നിർത്തുമ്പോൾ കേട്ടവർ ലൈസമ്മയുടെ ശാഠ്യത്തിനു മുമ്പിൽ മൂക്കത്തു വിരൽവെച്ചു.

ആരൊക്കെ ഉപദേശിച്ചിട്ടും അവളുടെ തീരുമാനത്തിന് ഒരു മാറ്റവും വന്നില്ല.

ഒരുദിവസം ഓഫിസ് വിട്ടു വീട്ടിൽ ചെല്ലുമ്പോൾ കണ്ടത് ബാഗുമായി നിൽക്കുന്ന ലൈസാമ്മയെ ആണ്.

ഇച്ചായ ഞാൻ പോകുവാണ് ഒരു കുഞ്ഞിനെക്കൂടി പ്രസവിക്കാൻ ഉള്ള ധൈര്യം സത്യായിട്ടും എനിക്കില്ല. അല്ലാതെ എന്റെ വാശിയോ നിര്ബന്ധബുദ്ധിയോ അല്ല. ഇച്ചായനോ വീട്ടുകാർക്കോ എന്നെ മനസിലാവുന്നില്ല.

കുറ്റപ്പെടുത്തലുകൾ കേട്ടു മടുത്തു ഞാൻ ഇച്ചായന്റെ ജീവിതത്തിൽ നിന്നും മാറിത്തരാം. ഇച്ചായന്റെ ആഗ്രഹം പോലെ അഞ്ചാറ് പിള്ളേരൊക്കെ ആയി മറ്റൊരു കല്യാണം കഴിച്ചു സുഖമായി ജീവിച്ചോ.

അതും പറഞ്ഞു ആ മണ്ടി മോങ്ങുന്നതു കണ്ടപ്പോൾ ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.

സയനൈഡ് ജോളിയെ ഒക്കെ വെച്ചുനോക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന് സ്വയം സമാധാനിച്ചു.

ഡി ലൈസമ്മോ എനിക്ക് ഇനി കുഞ്ഞുങ്ങൾ വേണ്ട അതും പറഞ്ഞു ആരും നിന്നെ കുറ്റപ്പെടുത്താനും വരില്ല. നീയാണെ സത്യം.

അതും പറഞ്ഞു അവളുടെ തലയിൽ തൊട്ടു സത്യമിട്ടിട്ടു ഇപ്പൊ മാസം ഒന്നുകഴിഞ്ഞു.

മൊത്തത്തിൽ ഒരു സമാധാനം ഉണ്ട് ദൈവഹിതം ഇതാണെങ്കിൽ അതങ്ങു നടക്കട്ടെ. നിവിൻ നിവിൻ മോൻ ഉണ്ടല്ലോ മക്കൾ ഇല്ലാത്തവരും ജീവിക്കുന്നില്ലേ ?അവളും ഹാപ്പി.

വൈകിട്ട് പത്രം വായിച്ചോണ്ടിരുന്നപ്പോൾ പുറകിൽ ലൈസമ്മ.

ഇച്ചായ.

ന്താടി.

നല്ല മഞ്ഞു ഉണ്ടല്ലേ.

ഉണ്ടാവും ജനുവരി അല്ലേ.

മ്മ്.

നമുക്കു കിടക്കണ്ടേ.

നീ കിടന്നോ.

നിങ്ങളും വാ.

തിരിഞ്ഞു നോക്കിയപ്പോൾ കുളി ഒക്കെ കഴിഞ്ഞു പുതിയ ഒരു നെറ്റി ഒക്കെയിട്ട് അത്യാവശ്യം മേക്അപ്പിൽ ലൈസമ്മ.

എന്നും ചാള മേരി പോലെ നില്കുന്നവൾ ഇന്ന് സണ്ണി ലിയോൺ പോലെയുണ്ട്.

കർത്താവെ കണ്ട്രോൾ തരണേ. പിള്ളേർ ഇനി വേണ്ടാന്ന് ഒക്കെ വാക്കു കൊടുത്തതാണ്. എങ്ങാനും പാളിപ്പോയാൽ ഇവൾ ന്നെ ജീവനോടെ കുരിശിൽ കേറ്റും.

ലൈസമ്മോ എപ്പോളും ഇതൊക്കെ നമ്മുടെ കയ്യിൽ നിൽക്കണം എന്നില്ല പിന്നെ തൊണ്ണൂറ്റി ഒൻപതുശതമാനം മാത്രമേ പ്രതിരോധ മാർഗങ്ങൾ ഒക്കെ ഉറപ്പു പറയാൻ പറ്റു ആ ഒരു ശതമാനത്തിൽ എന്തേലും പണി നിനക്കിട്ട് കിട്ടിയാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ല. ഇത്രേം സമ്മതമാണെങ്കിൽ എനിക്കും തണുക്കുന്നുണ്ട്.

അങ്ങനെ അങ്ങ് പേടിക്കാതെ ഇച്ചായ.

നൂറുശതമാനവും എനിക്ക് ഇപ്പോൾ ഉറപ്പാണ്.

എന്ത്.

നമ്മുക്കു ഒരു കുഞ്ഞു കൂടി വേണം എന്ന്.

കർത്താവെ, ഇത് സ്വപ്നമോ സത്യമോ.

ഇവൾക്ക് പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം വരാൻ എന്താണ് കാരണം. ഞാൻ വേണ്ടാന്ന് വെച്ചപ്പോൾ ഇവൾക്ക് വേണം എന്നായതാണോ.

അല്ല നമ്മൾ പറയുന്നതിന്റെ ഓപ്പോസിറ്റ് ചെയ്യാൻ ആണല്ലോ ഇവളുമാർക്‌ ഏറെ ഇഷ്ടം.

ലൈസമ്മേ ഇച്ചായന്‌ ഒന്നും മനസിലാകുന്നില്ല എങ്കിലും വാ കിടക്കാം നിന്റെ മനസ്സ് ഓന്തിന്റെ പോലെ എപ്പോ വേണമെങ്കിലും മാറാല്ലോ.

ലൈസാമ്മയുടെ കൈപിടിച്ച് ദേഹത്തൊട്ടു വലിച്ചിട്ടു കവിളിൽ ഒരു ഉമ്മക്കായി ആഞ്ഞപ്പോൾ താടക വാപൊത്തി.

എന്നിട്ടു കയ്യിലിരുന്ന പേപ്പറെടുത്തു ഒരു ഫോട്ടോ ചൂണ്ടികാണിച്ചു.

ഒരേയൊരു മകൻ മരിച്ചു ഒറ്റപ്പെട്ടു ജീവിച്ച വൃദ്ധ ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്ന വാർത്തയാണ്.

അവരനുഭവിച്ച വേദനകൾ, പിന്നെ ഒരു കുഞ്ഞിനായുള്ള ചികിത്സകൾ, ത്യാഗം എല്ലാം അതിൽ വിശദമായി റിപ്പോട്ടർ എഴുതിയിരുന്നു.

വാർത്തയിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോൾ ലൈസാമ്മ കരയുകയാണ്.

ദൈവത്തെ വെല്ലുവിളിച്ചു വേണ്ടാന്ന് വെച്ചിട്ടു ദൈവം നാളെ കൈനീട്ടിപ്പിച്ചാൽ ആ പരീക്ഷണം താങ്ങാൻ പറ്റില്ല ഇച്ചായ.

എത്ര ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഞാൻ ധൈര്യത്തോടെ നേരിട്ടോളം നമുക്കു ഒരാൾ കൂടി വേണം.

എന്റെ നിവിനും ഇച്ചായനും ഇപ്പൊ എനിക്കും അങ്ങനെ ഒരാളെ കൂടി വേണം.

മഞ്ഞുപെയ്യുന്ന രാവിൽ ബെന്നിച്ചൻ ലൈസാമ്മയെ ചേർത്തണച്ചു.

(വിധി വിചിത്രമാണ് എങ്കിലും ചിലതൊക്കെ സ്വന്തം തെറ്റ് കൊണ്ടല്ല എന്നെങ്കിലും സമാധാനിക്കാം ഇടക്കൊക്കെ സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ചു കൂടെയുള്ളവരെ കൂടി പരിഗണിക്കുക. പിടിവാശികളേക്കാൾ വിട്ടുവീഴ്ചകളാണ് ദാമ്പത്യത്തിന്റെ കാതൽ )