അന്നവളാ പ്രേമലേഖനം ചുരുട്ടി കൂട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു കൊണ്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു…

കാതൽ സൈക്കോ – എഴുത്ത് : ആദർശ് മോഹനൻ

“ഇവളുമ്മാരോക്കെ തനി മറ്റേത് ആണെടാ, എന്റെ കുടുംബസ്വത്തും കയ്യിലുള്ള പൈസയും കണ്ടിട്ട് തന്നെയാ അവളെന്റെ പിന്നാലെ കൂടിയത്, എന്നേക്കാൾ പണവും സൗന്ദര്യവും ഉള്ള ഒരുത്തനെ കണ്ടാൽ അവളാ കൊമ്പിലേക്ക് ചായും അല്ലെന്ന് പറയാൻ നിന്റെൽ തെളിവുകൾ വല്ലോം ഉണ്ടോ…? ഉണ്ടേൽ പറ”

“ആദി മതി നിർത്തിക്കോ, കൃതിക അവൾ അത്തരക്കാരി അല്ല, അവൾ നിന്നെ ആത്മാർത്ഥമായി ആണ് പ്രണയിച്ചത്. ഇനി അവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ നമ്മൾ തമ്മിൽ തെറ്റും”

“നാണമാകില്ലെടാ പെൺകോന്ത നിനക്ക്…ടാ കാർത്തി നിന്നോട് അവൾ ചെയ്തതൊക്കെ നീ മറന്നോ, നീ മറന്നാലും ഞാനത് മറക്കില്ല. നിന്നെ എത്ര തവണ അപമാനിച്ചു വിട്ടിട്ടുണ്ട് അവൾ. എന്നിട്ടും നാണമില്ലാതെ വക്കാലത്ത് കൊണ്ട് വന്നേക്കുന്നു. അതോ ആ പിഴച്ചവളോട് നിനക്ക് ഇപ്പോഴും പ്രണയം ഉണ്ടോ…?

അവനത് പറഞ്ഞു തീർത്തപ്പോഴേക്കും എന്റെ സകല നിയന്ത്രണവും വിട്ട് പോയിരുന്നു. ഭൂമിയിലേക്ക് നിലയുറപ്പിക്കാൻ വെമ്പി നിന്ന എന്റെ തളർന്ന വലതുകാല് കൊണ്ട് തന്നെ ഞാനെന്റെ ആത്മാർത്ഥ സുഹൃത്തിന്റെ നെഞ്ചത്തേക്ക് ആഞ്ഞു വീശി. ഞങ്ങൾ രാണ്ടാളും ഒരുമിച്ചു തറയിലേക്ക് മലർന്നടിച്ചു വീണു. ഏന്തി വലിഞ്ഞു ഞാനവന്റെ നെഞ്ചത്ത് കയറിയിരുന്നു.

“നാ**ന്റെ മോനേ, കൃതിയെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും ഞാൻ നിന്നെ ചെറ്റേ” എന്റെ ചുണ്ടുകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തേക്ക് ഓങ്ങി പിടിച്ചയെന്റെ കൈമുഷ്ടിയുടെ തരിപ്പ് അപ്പോഴും വിട്ട് പോയിട്ടില്ലായിരുന്നു.

“എന്താടാ നിർത്തിയത്, എന്നേക്കാൾ വലുത് നിനക്ക് ആ പീറപ്പെണ്ണ് അല്ലേ…തല്ലേടാ തല്ല്…”

ചോരപൊട്ടിയൊലിച്ച ചുണ്ടുകൾ കൊണ്ടവനത്‌ പറഞ്ഞപ്പോൾ പൊടുന്നനെ ഞാനവന്റെ നെഞ്ചത്ത് നിന്നും എഴുന്നേറ്റ് മാറി. മനസ്സാകെ നീറിപ്പുകയുന്നുണ്ടായിരുന്നു…

അതേ, ആദ്യമായി ഞാനെന്റെ ആത്മാർത്ഥ സുഹൃത്തിനെ മർദ്ദിച്ചു. അതും ഒരു പെണ്ണിന് വേണ്ടി. പക്ഷെ അവളെനിക്ക് വെറുമൊരു പെണ്ണായിരുന്നോ…? അല്ലാ പ്രാണനായിരുന്നു എനിക്കവൾ. അത് അവനും നന്നേ അറിയാം. ദേഹത്ത് പറ്റി പിടിച്ച പൊടി തട്ടിയവൻ എണീറ്റു.

ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോരയാവൻ തുടച്ചു കളഞ്ഞുകൊണ്ട് എന്നോടായവൻ പറയുന്നുണ്ടായിരുന്നു. “കാർത്തി എന്റെ ഒരടിക്ക് ഇല്ല നീ, പക്ഷെ ഞാനത് ചെയ്യാത്തത് എന്നെക്കാളധികം ഇഷ്ട്ടമായിരുന്നു എനിക്ക് നിന്നെ…” അത് പറഞ്ഞുകൊണ്ടവൻ നടന്നു നീങ്ങുമ്പോൾ അറിയാതെയെന്റെ കണ്ണൊന്നു നനഞ്ഞതാണ്…

അവൻ പറഞ്ഞത് ശരിയാണ് അവന്റെ ഒരടിക്ക് ഇല്ല ഞാൻ, ഒരു നുള്ള് കൊണ്ട് പോലും അവനെന്നെ നോവിച്ചിട്ടില്ല. ഇന്നേ വരേയ്ക്കും അവൻ, എന്നേ നോവിച്ചിട്ടുള്ളവരെ തുടച്ചു നീക്കുക മാത്രമാണ് അവൻ ചെയ്തിട്ടുള്ളത്. ജീവിതത്തിൽ ആദ്യമായിട്ട് എന്റെയാ തളർന്ന കാലിനോട് എനിക്ക് ദേഷ്യം തോന്നി. ഞാനെന്റെ കൈ മുഷ്ടി മടക്കി രക്തയോട്ടം ഇല്ലാത്ത വലതുകാലിൽ തുടരെ തുടരെ മർദ്ദിച്ചു കൊണ്ടിരുന്നു.

തുറന്നിട്ട എന്റെ തയ്യൽക്കട അടയ്ക്കുവാൻ പോയപ്പോഴാണ് കടയുടെ സൈഡിൽ നിന്ന് ഞാനാ കാൽപ്പെരുമാറ്റം ശ്രദ്ധിച്ചത്. വെള്ളിമണികൊലുസ്സിന്റെ കിലുക്കത്തോടൊപ്പം ഏങ്ങലൊച്ച കൂടെ ആയപ്പോൾ എനിക്ക് മനസ്സിലായി അത് അവളാണ് എന്ന്…

കൃതി…

ഞാൻ ജീവനേക്കാൾ അധികം സ്നേഹിക്കുന്ന എന്റെ ആദ്യ പ്രണയം കൃതിക.

എന്നേ കണ്ടതും ആ ഏങ്ങലൊച്ച ക്രമേണ കൂടിയപ്പോളെനിക്ക് മനസ്സിലായി നടന്നതെല്ലാം അവൾ കണ്ടുകാണും എന്ന്. എന്റെ ചുണ്ടുകളുടെ ചലനശേഷി ഇല്ലാതായ പോലെ തോന്നിയെനിക്ക്…

അവളുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാൻ കൂടെയാണ്. ആദിയെ ഇഷ്ട്ടം ആണെന്ന് അവൾ എന്നോടാണ് ആദ്യം പറഞ്ഞത്. അവനെന്റെ ആത്മാർത്ഥ സുഹൃത്ത് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരിക്കണം അവളത് പറഞ്ഞതും, ഇരുവരെയും ഒന്നിപ്പിക്കാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കാൻ ശ്രമിച്ചതും ഞാനാണ്. അവളുടെ ഇഷ്ട്ടമാണ് എനിക്ക് വലുത്.

പക്ഷെ ആദിക്ക് അവളെ കണ്ണെടുത്താൽ കണ്ടൂടാ…പണ്ട് തൊട്ടേ അവളവനു ആജന്മ ശത്രുവായി തീർന്നത് ആണ്. ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല അവളെ എന്റെ തൊണ്ടക്കുഴിയാകെ വാറ്റി വരണ്ട് പോയിരുന്നു.

“ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനെ ഒരു വിഡ്ഡിവേഷം കെട്ടിച്ചത്, ഞാനെന്ത് തെറ്റാണ് ആദിയേട്ടനോട് ചെയ്തത്, പറാ എനിക്കത് അറിയണം”

നിർത്താതെയുള്ള അവളുടെ കരച്ചിൽ സഹിക്കാനാകാനാവാതെ വന്നപ്പോൾ എന്റെ കൈകൾ എന്നോട് അനുസരണക്കേട് കാണിച്ചു ആ കലങ്ങിയൊഴുകിയ കണ്മഷിയൊലിച്ച കവിൾത്തടങ്ങളെ എന്റെ പെറുവിരലിനാൽ ഒപ്പിയകറ്റിയപ്പോഴേക്കും അവളെന്റെ തോളിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.

“പ്ഫാ ചെറ്റേ മാറി നിക്കെടാ അവിടുന്ന്, നിനക്ക് പ്രേമിക്കാൻ എന്റെ പെങ്ങളെ തന്നെയേ കിട്ടിയുള്ളൂ അല്ലേടാ ഒന്നരക്കാല…” എന്നേ തള്ളി മാറ്റി കൊണ്ട് അവളുടെ ആങ്ങളയുടെ ആദ്യത്തെ അടി എന്റെ മുഖത്തേക്ക് പതിച്ചു.

നിലം പതിച്ചു വീണ എന്നേ എന്തേലും ഒന്ന് പറയാൻ അവസരം തരാതെ തലങ്ങും വിലങ്ങും അവനും അവന്റെ സുഹൃത്തുക്കളും കൂടെ ചവിട്ടിക്കൂട്ടി. അപ്പോഴും കൃതിക അവന്റെ കാലിൽ പിടിച്ചു എനിക്ക് വേണ്ടി കേണപേക്ഷിക്കുന്നുണ്ടായിരുന്നു. കാർത്തിയേട്ടനെ ഒന്നും ചെയ്യരുത്. അയാൾ നിരപരാധി ആണ് എന്ന്…

കിട്ടിയ തല്ലൊന്നും ഏൽക്കാത്ത പോലെയെനിക്ക് തോന്നി ആദ്യമായ് എന്റെ പെണ്ണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തിയതിനേക്കാൾ വലുതായി എനിക്കൊന്നും തോന്നിയില്ല അന്നേരം…

“മാറി നിക്കെടി അവിടന്ന്, നീ കൂടുതൽ സംസാരിക്കേണ്ട നിന്റെ മുറിയിൽ നിന്ന് കിട്ടിയ കത്തുകളാണ് ഇതെല്ലാം, ഇതിൽ പതിഞ്ഞിരിക്കുന്നത് ഈ ചെറ്റയുടെ കയ്യക്ഷരം അല്ല എന്ന് ഇവൻ പറയട്ടെ, രണ്ടാളും കൂടെ എന്നേ പൊട്ടനാക്കാൻ നോക്കല്ലേ, ഒന്നില്ലേൽ ഓരേ ക്ലാസ്സിൽ ഒരു ബഞ്ചിൽ ഒരുമിച്ച് ഇരുന്ന് പഠിച്ചവരാണ് ഞങ്ങൾ, ആ എന്നോട് തന്നയാണ് ഇങ്ങനെ ചെയ്തത്…”

“കിച്ചു ഞാനൊന്ന് പറയട്ടെ” അതും പറഞ്ഞ് ഞാൻ എണീക്കാൻ ശ്രമിച്ചപ്പോഴേക്കും അവനെന്റെ നെഞ്ചിൽ തറപ്പിച്ചൊന്ന് ചവിട്ടിക്കൊണ്ട് പറഞ്ഞു…

“നീയൊരു പുല്ലും പറയണ്ട, ഇതെവിടെ വരേ പോകും എന്ന് ഞാൻ നോക്കുകയായിരുന്നു. അമ്പലത്തിൽ വച്ചുള്ള കൊഞ്ചിക്കുഴയലും, റോഡിൽ വച്ചുള്ള ശൃംഗാരവും പാർക്കിൽ വെച്ചുള്ള കണ്ടുമുട്ടലും, എല്ലാം വെറുമൊരു സൗഹൃദത്തിന്റെ പുറത്താകും എന്ന് കരുതിയ എനിക്ക് തെറ്റി. ഇന്നിവളുടെ മേശ വലിപ്പിൽ നിന്ന് ഈ പ്രേമലേഖനങ്ങൾ കിട്ടും വരേ….”

അവനവളെ എന്റെ മുൻപിൽ നിന്നും വലിച്ചിഴച്ചു കൊണ്ട് പോകുന്നത് തലകുനിച്ചു കൊണ്ട് നോക്കി നിൽക്കാനേ എനിക്കായുള്ളു. അവളുടെ തിരിഞ്ഞുള്ള നോട്ടത്തിൽ ഉണ്ടായ ഭാവമാറ്റം എന്നേ വല്ലാതെ അലോസരപ്പെടുത്തി. തെറ്റ് ചെയ്ത കുഞ്ഞ് കുട്ടിയുടെ ഭാവത്തിൽ നിറഞ്ഞ കണ്ണുകളോടെ ഞാനവളെ നോക്കി നിന്നു.

ആദി തന്നതാണ് എന്ന് പറഞ്ഞ് ഞാൻ കൊടുത്ത കത്തുകൾ എല്ലാം തന്നെ അവനറിയാതെയാണ് ഞാനവൾക്ക് എഴുതി കൊടുത്തതാണ് എന്ന് അന്നേരമാണ് അവൾക്ക് മനസ്സിലായത്. അവളോട് കൂടുതലായി അടുക്കാൻ അവളുടെ സാമിപ്യം എന്നിൽ ഉണർത്തിയ ആനന്ദം അതാണ് എന്നേ ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിച്ചത്.

ആദി ഒരിക്കൽ പോലും അവളെ സ്നേഹിച്ചിട്ടില്ല എന്നറിയുമ്പോൾ അവൾ എന്നേ വെറുക്കും എന്ന് ഞാൻ ഭയന്നു. പക്ഷെ പരിക്ക് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആരും അറിയാതെ എന്നെയവൾ കാണാൻ വന്നു. അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ നുരപൊന്തി നിൽക്കുന്നുണ്ടെന്ന് എനിക്ക് നന്നേ അറിയാമായിരുന്നു.

പക്ഷെ എല്ലാത്തിനും കൂടെ അവളോരൊറ്റ ചോദ്യമേ ചോദിച്ചുള്ളു…പക്ഷെ തൊണ്ണൂറ് ശതമാനവും ആ ചോദ്യത്തിന്റെ ഉത്തരം അവൾക്ക് അറിയാമായിരുന്നു…

“ഏട്ടൻ എനിക്ക് തന്ന കത്തുകൾ ആദിയേട്ടന്റെ അറിവോടെ തന്നതാണോ….”

എന്ന ആ ഒരൊറ്റ ചോദ്യം. മടിച്ചു മടിച്ചാണ് ഞാനതിന് ഉത്തരം നൽകിയത്…അവളുടെ മുഖത്ത് നോക്കി കള്ളം പറയാനെനിക്ക് ധൈര്യം വന്നില്ല.

“അല്ല” എന്ന് പറഞ്ഞതും പരിസരബോധമില്ലാതെ അവളെന്റെ കരണത്ത് ആഞ്ഞൊരു അടിയാണ് അടിച്ചത്. ആ മാർദ്ദവമുള്ള കൈപ്പത്തി ചോരച്ചു തുടുത്തതാണ് അന്നേരം. ചെയ്തതിൽ തെല്ല് പോലും കുറ്റബോധം ഇല്ലാതെ ഞാനവളോടായി പറഞ്ഞു…”തല്ലിക്കൊ ഇനിയും തല്ലിക്കൊ, എനിക്ക് വേദനിക്കില്ല” എന്ന്.

എന്തിനാണ് അങ്ങനെ ചെയ്തത് എന്ന അവളുടെ ചോദ്യത്തിന്, എന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നു. അങ്ങനെയെങ്കിലും അവളോട് കൂടുതലായി അടുക്കാൻ കഴിയുമല്ലോ എന്ന ഉത്തരം അവളുടെ സാമിപ്യം എന്നേ അത്രത്തോളം മത്തു പിടിപ്പിച്ചിരുന്നു എന്നതാണ് സത്യം, അതിന്റെ മുൻപിൽ ചെയ്തതെല്ലാം തെറ്റല്ല എന്ന ബോധ്യം ഉള്ളിൽ പാട കണക്കെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു എന്നതാണ് വസ്തുത.

അവളാ മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാനവളെ നീട്ടിയൊന്ന് വിളിച്ചു, “കൃതി” തിരിഞ്ഞ് നോക്കാതെ നിശ്ചലയായി നിന്ന അവളോടായി ഞാൻ പറഞ്ഞു…”വെറുപ്പ് ആണെന്നറിയാം, ആ ഹൃദയത്തിൽ എനിക്ക് വേണ്ടി ഒരു നുള്ള് സ്നേഹം പോലുമില്ല എന്ന ബോധ്യം എനിക്കുണ്ട്. പക്ഷെ ഒരു അപേക്ഷയുണ്ട്, ആ വെറുപ്പ് പ്രകടിപ്പിക്കാനെങ്കിലും നീയെന്റെ മുൻപിൽ വരണം, എനിക്ക്…എനിക്കത് മാത്രം മതി കൃതി…”

കേട്ടപാതി അത് കേൾക്കാത്ത വിധത്തിൽ അവളവിടെ നിന്നും ഇറങ്ങിപ്പോയി. ഇനിയൊരിക്കലും അവളെന്റെ മുൻപിൽ വരില്ല എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും…

കുറച്ചു നാളുകളായി അവൾ വീട്ടുതടങ്കലിൽ തന്നെയായിരുന്നു. വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ മുട്ട് കാല് തല്ലിയൊടിക്കും എന്ന ആങ്ങളയുടെ ശാസനയെ ഭേദിച്ചു കൊണ്ട് തന്നെ അവളെന്നെ കാണാൻ വന്നു തുടങ്ങി എന്നത് എന്നേ വല്ലാതെ അത്ഭുതപ്പെടുത്തിയതാണ്.

നാട്ടുകാർക്ക് മുൻപിൽ അവൾ ഒന്നരക്കാലന്റെ പ്രണയത്തിൽ കുരുങ്ങിപ്പോയ പാവം മാൻപേടയായിരുന്നു. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് ഒരു സുഹൃത്തിനോട് എന്നപോലെയാണവൾ പെരുമാറിയിരുന്നത്.

ആളുകൾ മുള്ളും മുനയും വച്ചു സംസാരിക്കുമ്പോളൊന്നും അവളതിന് കാത് കൊടുക്കാറില്ല. ഒരു ദിവസം എന്റെ കടയിൽ വച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ ആങ്ങള അത് കണ്ട് അങ്ങോട്ടേക്ക് കടന്നു വന്നു. ദേഷ്യത്തോടെ ഉള്ള അവന്റെ വരവ് കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് എന്റെ ചീട്ട് ഇന്ന് കീറും എന്നുള്ളത്…

പക്ഷെ അവന്റെ കുതിപ്പ് കൃതികയുടെ നേർക്ക് ആയിരുന്നു… “കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയതും പോരാ, ഇവിടെ നിന്ന് വീണ്ടും ഈ ചട്ടുകാലനോട് തന്നെയാണല്ലെടി പുല്ലേ നിന്റെ കൊഞ്ചിക്കുഴയൽ, കൊന്നു കളയും പുല്ലേ നിന്നെ ” അത് പറഞ്ഞു കൊണ്ട് അവനവൾക്ക് നേരെ കയ്യോങ്ങിയതും അവളവനെ തടഞ്ഞു.

“ഞാൻ ആരോട് സംസാരിക്കണം, സംസാരിക്കേണ്ട എന്നുള്ളത് എന്റെ ഇഷ്ട്ടമാണ്, ഏട്ടനല്ല അത് തീരുമാനിക്കുന്നത്, അങ്ങനെ ഞാൻ കാരണം നമ്മുടെ കുടുംബത്തിന് ചീത്തപ്പേര് വീഴും എങ്കിൽ ഞാനിയാളുടെ കൂടെയങ്ങ് പൊറുത്തോളാം” അവളത് പറഞ്ഞു തീർത്തതും കിച്ചുവിന്റെ മുഖമൊന്നു മങ്ങിയത് ഞാൻ കണ്ടു.

ഒരക്ഷരം മിണ്ടാതെയവൻ പിന്തിരിഞ്ഞു നടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു പിടപ്പ് തോന്നി. അവൻ പോയിക്കഴിഞ്ഞപ്പോൾ ഞാനവളോടായി പറഞ്ഞു…

“കൃതി, ഇനി നീ ഇങ്ങോട്ടേക്കു വരരുത്. ഒരായുസ്സ് മുഴുവൻ കിട്ടാവുന്നതിൽ അപ്പുറം ഉള്ള സന്തോഷം നീയെനിക്ക് തന്നിട്ടുണ്ട്. നിന്നെയെനിക്ക് ജീവനാണ്. പക്ഷെ ഈ ഒന്നരക്കാലന് നിന്നെ വിധിച്ചിട്ടില്ല, പണ്ടെന്നോ ഉള്ളിൽ കുഴിച്ചു മൂടിയ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചപ്പോൾ ഞാനറിയാതെയൊരു ദിവാസ്വപ്നം കാണുകയായിരുന്നു. ഒരിക്കലും നടക്കാത്ത നടക്കാൻ ഇടയില്ലാത്ത ഒരു ദിവാ സ്വപ്നം…ഈ ആരുമല്ലാത്തവനോട്‌ ഉള്ള ചങ്ങാത്തം മൂലം നിനക്ക് നിന്റെ കൂടപ്പിറപ്പിനെ നഷ്ട്ടമാകാൻ ഞാൻ സമ്മതിക്കില്ല. ജീവിത കാലം മൊത്തം നിന്റെ ചുണ്ടിലെ പുഞ്ചിരി മായാതെ ഇരിക്കണം എന്റെ ഏറ്റവും വലിയ ആഗ്രഹവും അത് തന്നെയാണ്…”

ഞാൻ പറഞ്ഞത് അവൾ അക്ഷരം പ്രതി എല്ലാം കേട്ട് നിന്നു. അതിന് ശേഷമുള്ള അവളുടെ ഡയലോഗിൽ എന്റെ എല്ലാ കിളികളും പറന്നു പോയതാണ്…

“ശരി ഞാനിനി കടയിലേക്ക് വരുന്നില്ല, പകരം ഇയാളുടെ വീട്ടിലേക്ക് വരാം, എനിക്ക് ഇയാളെ കാണാതിരിക്കാൻ പറ്റില്ല, അല്ലെങ്കിൽ ഒരു കാര്യം ചെയ്യാമോ പറ്റുമെങ്കിൽ ഇയാൾ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം. അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇയാളെ ഇഷ്ട്ടമാണ് എന്ന കാര്യം. ഏട്ടൻ ഈ കാണുന്ന പിടിവാശിയെ ഉള്ളോ, ഒരു തുള്ളി കണ്ണ് നീരിൽ ആ മനസ്സ് അലിഞ്ഞോളും. എനിക്കറിഞ്ഞൂടെ എന്റെ ഏട്ടനെ…”

എന്റെ കണ്ണിലാകെ ഇരുട്ട് കയറും പോലെ തോന്നി. ആകെ ഒരു മഞ്ഞളിപ്പ്. പുഞ്ചിച്ചു കൊണ്ടവൾ അവിടെ നിന്ന് ഓടിമറഞ്ഞത് മങ്ങിയ കാഴ്ചയിലൂടെ ആണ് ഞാനത് കണ്ടത്. എന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷം വീട്ടിൽ ഞാൻ വിവരം അറിയിച്ചു.

പിന്നേ പെണ്ണുകാണൽ ആയി, നിശ്ചയം ആയി, പന്തലിടൽ ആയി, കല്യാണം ആയി, അത് കഴിഞ്ഞ് ആദ്യരാത്രിയും ആയി.

ചടങ്ങുകളൊന്നും തെറ്റിക്കാതെ അവൾ പാലുമായി മുറിയിലേക്ക് കടന്നു വന്നു. മുറിയിലാകെ കട്ടിലിലും മേശപ്പുറത്തും പട്ടിയുടെ പാവക്കുഞ്ഞുകളാൽ നിറഞ്ഞു നിന്നിരുന്നു. അവൾ ഇളം തവിട്ട് നിറത്തിലുള്ള ഒരു പാവക്കുഞ്ഞിനെ കയ്യിലെടുത്ത്കൊണ്ട് എന്നോട് ചോദിച്ചു…ഇതെന്താ നിറയെ പട്ടിക്കുട്ടികളുടെ പാവകൾ. സാധാരണ ടെഡിബിയർ ഉം പൂച്ചകളുമൊക്കെ അല്ലേ ഉണ്ടാകാറ് എന്ന്…

ആ ചോദ്യത്തിന് ഞാൻ നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു…”എനിക്ക് പട്ടികളെ ഇഷ്ട്ടമാണ്”

“അതെന്താ…?”

“അതൊരു ചെറിയേ കഥയാണ്”

“ആഹാ കഥയോ ന്നാ കേൾക്കട്ടെ മാഷേ..”

ആകാംക്ഷ പൂണ്ട അവളുടെ ചുണ്ടിൽ നിന്ന് ഈ ഒരു ചോദ്യം കേൾക്കാൻ നോറ്റ നോമ്പുകൾക്കും നേർന്ന നേർച്ചകൾക്കും കണക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാൻ കഥ പറഞ്ഞു തുടങ്ങി, അവൾ കാത് കൂർപ്പിച്ചത് കേട്ട് കൊണ്ടിരുന്നു….

“ഒരിടത്ത് ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. ആ അമ്മൂമ്മക്ക് കൂട്ടിന് ആരും ഉണ്ടായിരുന്നില്ല വീട്ടിൽ. ആയിടക്ക് ആണ് അമ്മൂമ്മ കൂട്ടിന് വേണ്ടി ഒരു പൂച്ചക്കുട്ടിയെ വാങ്ങിക്കാം എന്ന് വിചാരിച്ചത്. നല്ല എണ്ണം പറഞ്ഞ വെളുത്ത ഒരു സുന്ദരിപ്പൂച്ചയെ അമ്മൂമ്മ പൈസ കൊടുത്തു വാങ്ങിച്ചു. അതിന് പാലും മീനും ഒക്കെ കൊടുത്ത് നല്ല രീതിയിൽ പരിപാലിച്ചു ആ അമ്മൂമ്മ. ആയിടക്ക് ആണ് ഒരു എല്ലുന്തി വിശന്നു വലഞ്ഞ ഒരു ചാവാലി പട്ടി അമ്മൂമ്മേടെ വീട്ടിൽ എത്തിപ്പെടുന്നത്. അതിന്റെ വലത്തേ കാലിനു മുടന്ത് ഉണ്ടായിരുന്നു. അതിനെ കണ്ടപ്പോൾ വീട്ടിൽ പൂച്ച കഴിച്ചു ബാക്കി ഉണ്ടായിരുന്ന ഭക്ഷണം അമ്മൂമ്മ അതിന് നൽകി. അങ്ങനെ നായ ആ അമ്മൂമ്മയുടെ വീടിന് കാവൽ ആയി മാറി.”

“പൂച്ച കഴിച്ചു ബാക്കിയുള്ള ഭക്ഷണം മാത്രമേ ആ നായക്ക് ലഭ്യമായിരുന്നുള്ളു…എങ്കിലും അമ്മൂമ്മ എങ്ങോട്ട് പോകുമ്പോഴും വാലാട്ടി വാലാട്ടി ആ ചാവാലിപ്പട്ടി അമ്മൂമ്മയുടെ പിറകിലൂടെ ചെല്ലും. അപ്പോഴും ആ സുന്ദരിപ്പൂച്ച ഉള്ളിലുള്ള, അതിന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള കിടപ്പറയിൽ കിടന്ന് വിശ്രമിക്കുകയിരിക്കും. ഇങ്ങനെ ആ മുടന്തൻ പട്ടി വാലാട്ടി പിറകെ നടക്കുന്നത് അമ്മൂമ്മക്ക്‌ അരോചകമായി തോന്നി പലപ്പോഴും. അമ്മൂമ്മ അതിനെ ആട്ടിയോടിച്ചു. എന്നാലും അത് വാലാട്ടി കൊണ്ട് പിന്നാലെ തന്നെ നടക്കും.”

“അപ്പോഴൊക്കെ നാട്ടിലേ ആളുകൾ ചോദിക്കാറുണ്ട് അമ്മൂമ്മേ ഈ മുടന്തൻ പട്ടി അമ്മൂമ്മേടെ പട്ടി ആണോ എന്ന്…അപ്പോഴൊക്കെ അമ്മൂമ്മ അവർക്ക് ഉത്തരം കൊടുക്കും…ഇതോ ഈ ചാവാലി പട്ടിയോ…ഇത് എന്റെയൊന്നുമല്ല ഇത്. നാട്ടിൽ ഇങ്ങനെ തെണ്ടി തിരിഞ്ഞ് നടക്കണ തെണ്ടിപ്പട്ടി ആണ്. ഇപ്പൊ എന്റെ പിറകെ ആണെന്ന് മാത്രം എന്ന്. പട്ടിക്ക് അറിയില്ലല്ലോ അമ്മൂമ്മ പറഞ്ഞത് എന്താണ് എന്ന്. അത് അതിന്റെ ധർമ്മം ചെയ്ത് കൊണ്ടേ ഇരുന്നു.”

“തനിക്ക് ഒരു പിടി ചോറ് തന്ന യജമാനത്തിയെ കാക്കാൻ അവൻ മുടന്തി മുടന്തി എന്നും അമ്മൂമ്മയുടെ കൂടെ തന്നെ കൂടി…അങ്ങനെ ഇരിക്കലെ ഒരു ദിവസം ആണ് തന്റെ സുന്ദരിപ്പൂച്ച വീട്ടിൽ ഉണ്ടാകാറുള്ള പലഹാരങ്ങളും മീനും ഇറച്ചിയും എല്ലാം കട്ട് തിന്നാൻ തുടങ്ങുന്നത്. എത്രയൊക്കെ വാരികോരി തിന്നാൻ കൊടുത്തിട്ടും ആ കള്ളിപ്പൂച്ചക്ക് തന്റെ ആർത്തിയിൽ ശമനം കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം.”

“അങ്ങനെയിരിക്കെ അമ്മൂമ്മ ആ കള്ളിപ്പൂച്ചയെ ശിക്ഷിക്കാൻ തന്നെ തീരുമാനിച്ചു. തന്റെ കിടപ്പറയിൽ നീണ്ടു നിവർന്നു കിടന്ന കള്ളിപ്പൂച്ചയുടെ അരികിലേക്ക് വാതിലും കുറ്റിയിട്ട് അമ്മൂമ്മ ഒരു ചൂരലുമായി അടിക്കാൻ ചെന്നതും പൂച്ച അമ്മൂമ്മയുടെ നേർക്ക് ചീറി അടുത്തു. ഒരടി അടിച്ചതെ അമ്മൂക്കക്ക് ഓര്മയുണ്ടായിരുന്നുള്ളു. ചോറ് കൊടുത്ത ആ കയ്യിൽ തന്നെ ആഴത്തിൽ മാന്തി മുറിച്ചു കൊണ്ട് ആ കള്ളിപ്പൂച്ച ഓടി മറഞ്ഞിരുന്നു.”

“അപ്പോഴേക്കും, അങ്ങനെ ഓട്ടോറിക്ഷ വിളിച്ചു അമ്മൂമ്മ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങുമ്പോഴും ഉമ്മറത്ത് ആ മുടന്തൻ പട്ടി വാലാട്ടി നിൽക്കുന്നുണ്ടായിരുന്നു. അമ്മൂമ്മയുടെ കരച്ചിൽ കണ്ടപ്പോൾ അവൻ ഔട്ടോറിക്ഷയുടെ പിന്നാലെ വച്ചു പിടിച്ചു. അങ്ങനെ അമ്മൂമ്മ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്നതും കാത്ത് അവനവിടെ തന്നെ ഇരുന്നു.”

“ഹോസ്പിറ്റലിൽ നിന്ന് തിരിച്ചിറങ്ങി മരുന്ന് വാങ്ങിക്കാൻ മെഡിക്കൽ സ്റ്റോറിലേക്ക് അമ്മൂമ്മ നടന്നു. അപ്പോഴും ആ ചാവാലിപ്പട്ടി അമ്മൂമ്മയുടെ പിറകിൽ തന്നെ ഉണ്ടായിരുന്നു. ഇത്തവണ അമ്മൂമ്മ അതിനെ ആട്ടിയോടിച്ചില്ല. പെട്ടെന്നാണ് ഒരു കള്ളൻ അമ്മൂമ്മയുടെ പേഴ്‌സ് തട്ടി പറിച്ചു ഓടാൻ ശ്രമിച്ചത് അവൻ കണ്ടത്. അവൻ ഓടിച്ചെന്നു ആ കള്ളനെ തലങ്ങും വിലങ്ങും കടിച്ചു ഓടിച്ചു. അങ്ങനെ തിരിച്ചു വീട്ടിലേക്ക് വരും വഴി അമ്മൂമ്മ അവന് ഒരു ബന്ന് വാങ്ങിക്കൊടുത്തു. അതും കഴിച്ചു കൊണ്ട് അവൻ അമ്മൂമ്മക്ക്‌ കാവലായി മുടന്തി മുടന്തി പിന്നാലെ തന്നെ കൂടി.”

“വീടെത്താറായപ്പോ ആരോ ഒരാൾ ആ കേട്ട് മറന്ന പഴയ ചോദ്യം അമ്മൂമ്മയോടു ചോദിച്ചു…അമ്മൂമ്മേ ഈ മുടന്ത് ഉള്ള ചാവാലി പട്ടി ഏതാ അമ്മൂമ്മയുടെ ആണോ എന്ന ചോദ്യം. അമ്മൂമ്മ അഭിമാനത്തോടെ തന്നെ അതിന് ഉത്തരം പറഞ്ഞു, ഇത് ഈ ചാവാലിപ്പട്ടി അതേ, ഇവൻ എന്റെയാണ്, എന്റെ മാത്രമാണ് എന്ന്. അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. നന്ദിയുടെ അവസാന വാക്ക് ആണ് നായ എന്ന് അവർ മനാസ്സിലാക്കിയിരുന്നു…”

കേട്ട പാതി അവളുടെ കണ്മഷിക്കണ്ണുകൾ കലങ്ങി മറിഞ്ഞൊഴുകാൻ തുടങ്ങി. “എനിക്ക് ഇട്ട് ഉള്ള കുത്ത് ആയിരുന്നു അല്ലേ കാർത്തിയെട്ടാ…” ആ ചോദ്യത്തിന് നേരെ മെല്ലെയൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.

“അല്ല കൃതി, ഇത് എന്റെ അമ്മ എനിക്ക് പറഞ്ഞു തരാറുള്ള കഥയാണ്. വിഷമിച്ചിരിക്കുമ്പോളൊക്കെ ഞാനീ കഥ ഓർക്കും. പലപ്പോഴും ആ കണ്ണാടി നോക്കുമ്പോ ആ മുടന്തൻ പട്ടിക്ക് എന്റെ മുഖച്ഛായ തോന്നാറുണ്ട്. അല്ല അത് ഞാൻ തന്നെയായിരുന്നു. എന്റെ അമ്മ പറയാറുണ്ട് നമ്മൾ എന്തിനെയെങ്കിലും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ നമ്മളെ തിരിച്ചും ആഗ്രഹിക്കും എന്ന്.”

“ഏതൊരു നായക്കും ഒരു ദിവസം ഉണ്ടാകും എന്നും. ഇന്ന്….ഇന്നെന്റെ ദിവസമാണ്…”

“അതൊക്കെ പോട്ടെ, എത്രയോ തവണ ഞാൻ എന്റെ പ്രണയവും പറഞ്ഞു നിന്റെ പിന്നാലെ കൂടിയിട്ടുണ്ട്. അത്രക്കൊക്കെ ശല്യം ചെയ്തിട്ടു പോലും തരിമ്പ് പോലും മനസ്സലിവ് തോന്നാത്ത നീ എങ്ങനെയാണ് എന്നേ പ്രണയിച്ചു തുടങ്ങിയത്…?”

ചോദ്യം കേട്ടതും ആ പവിഴാധരങ്ങൾ വിടർന്നതാണ് തുടുത്ത കവിളിണകളിൽ നാണത്തിന്റെ ചുവപ്പുരാശി പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അന്ന് ആദിയേട്ടനുമായി വഴക്കിട്ടില്ലെ, അന്നാണ് ഏട്ടൻ എന്നേ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. ഇത്രയൊക്കെ അവഗണിച്ചിട്ടും എന്നേ ഒരു മോശം വാക്ക് പറഞ്ഞപ്പോൾ ജീവനോളം സ്നേഹിക്കുന്ന തന്റെ ആത്മാർത്ഥ സുഹൃത്തിനെ വരേ എതിർത്തെങ്കിൽ…അവളവനു എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നെനിക്ക് ഊഹിക്കാമായിരുന്നു.

അത് പറയുമ്പോൾ വിജയീ ഭാവത്തിൽ ഞാൻ ഉള്ളിൽ ആർത്തു ചിരിക്കുകയായിരുന്നു. മേശമേൽ ഇരുന്ന എന്റെ ഡയറി അവൾ എടുത്ത് നോക്കി. എന്റെ ഡയറിക്ക് ഒരു പ്രത്യേകത ഉണ്ട്‌. അതിലൊരിക്കലും ഞാൻ ഭൂതകാലത്തെ പറ്റി എഴുതാറില്ല. നേടിയെടുക്കാൻ ഉള്ള ലക്ഷ്യങ്ങൾ മാത്രമേ കുറിച്ചിടാറുള്ളു…

എന്റെ സ്വപ്നങ്ങളെയും ഞാനത് പറഞ്ഞപ്പോഴേക്കും അവൾ കൗതുകത്തോടെ അതെല്ലാം മറിച്ചു നോക്കാൻ തുടങ്ങി. അമ്മക്ക് ഒരു പട്ടുസാരി, അനിയത്തിക്ക് സൈക്കിൾ, സ്വന്തമായി ഒരു വീട് അങ്ങനെ കുറിച്ചിട്ടതെല്ലാം ചുവപ്പു മഷി കൊണ്ട് ഞാൻ വെട്ടിയിടുന്നത് ആകാംക്ഷയോടെ അവളതെല്ലാം മറിച്ചു നോക്കിക്കൊണ്ടിരുന്നു. ഞാൻ കുറിച്ചിട്ടതെല്ലാം നേടിയെടുത്തു എന്ന് കണ്ട അവളുടെ കണ്ണുകളിൽ ആശ്ചര്യം പടരുന്നത് ഞാനന്നേരം കണ്ടു.

അവസാനത്തെ പേജ് എത്തും മുൻപേ അവളത് കാണാതിരിക്കാൻ വേണ്ടി ഞാൻ വിഷയം മാറ്റി കൊണ്ട് ആ ഡയറി വാങ്ങിച്ചു കൊണ്ട് പുറത്തേക്ക് പോയി. എന്റെ മനസ്സ് ആ പഴയ പതിമൂന്നു വയസ്സുകാരനിലേക്ക് തിരിച്ചു പോയി…

പ്രണയ ലേഖനവുമായി ആ പത്ത് വയസ്സുകാരിയെ കാണാൻ പോയ അവന്റെ നിലത്തൂന്നിയ ഇടതുകാലിലെ വിറവിറപ്പ് ഇന്നും കാലിൽ അതേ പോലെ ഉള്ള പോലെ തോന്നി. അന്നവളാ പ്രേമലേഖനം ചുരുട്ടി കൂട്ടി എന്റെ മുഖത്തേക്ക് എരിഞ്ഞു കൊണ്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു…

“അയ്യടാ ഒന്നരക്കാലന്റെ ഒരു പൂതി…”

അത് വരേ ഒന്നരക്കാലൻ എന്ന വിളി കേൾക്കുമ്പോൾ കണ്ണ് നിറയാറുള്ള എനിക്ക് അവൾ വിളിച്ചപ്പോൾ മാത്രം ആ വിളി പ്രിയപ്പെട്ടതായി മാറി. പലപ്പോഴും ആദി എന്നേ ഉപദേശിക്കാറുണ്ട് ഇത്രയൊക്കെ അപമാനിച്ചിട്ടും നിനക്ക് മതിയായില്ലേ എല്ലാം നിർത്തിക്കൂടെ എന്ന്, അന്നൊക്കെ ഞാനവനോട് ഇങ്ങനെ പറയും…

“ആദി നീ ഈ എവറസ്റ്റ് കീഴടക്കാൻ പോകുന്നവരെ പറ്റി കേട്ടിട്ടുണ്ടോ? അവർക്കറിയാം അതത്ര എളുപ്പം ഉള്ള കാര്യമല്ല എന്ന്, വഴിയിൽ ഒരുപാട് ദുർഘടങ്ങൾ ഉണ്ടാകും. ഒരുപക്ഷെ മരണം വരേ സംഭവിച്ചേക്കാം. ആ ഒരു പ്രയാണത്തിൽ, ഇത് അറിഞ്ഞു കൊണ്ടും അവരത് കീഴടക്കാൻ ശ്രമിക്കുന്നതിന്റെ കാരണം നിനക്കറിയോ…? അതവരുടെ ഏറ്റവും വലിയ സ്വപ്നം ആയതു കൊണ്ടാണ്.”

“കൃതി”

“അവളെനിക്ക് ഒരു എവറസ്റ്റ് ആണ്. ഞാനവൾക്ക് ഒരുപാട് താഴെയാണ്, എനിക്കറിയാം അത്. പക്ഷെ ഈ ഒന്നരക്കാല് വച്ച് തന്നെ ഞാനതിനെ കീഴടക്കാൻ ശ്രമിക്കും. പക്ഷെ ഒരിക്കലും ആ കാല് പിറകോട്ടു വയ്ക്കില്ല. മരിച്ചാലും ശരി പിറകോട്ടു വെയ്ക്കില്ല” എന്ന്.

പലപ്പോഴും ആ ലൗ ലെറ്റർ കൊടുത്തതിന്റെ പേരിൽ അവളും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നേ കളിയാക്കി, അതൊന്നും എന്നേ തളർത്തിയില്ല. പിന്നെയും പിന്നെയും അവളുടെ പിറകെ പോയി, വർഷങ്ങൾക്ക് ശേഷം പിന്നെയും അവൾക്കായി ഒരു പ്രേമലേഖനം കൂടെ എഴുതി.

ഇത്തവണ എനിക്ക് വേണ്ടി അത് കൊടുത്തത് ആദി ആയിരുന്നു. അവളത് പിച്ചി ചീന്തി അവന്റെ മുഖത്തേക്ക് എറിഞ്ഞപ്പോൾ അവനവളോട് ഒരു ഡയലോഗ് പറഞ്ഞു….

“നിന്നെ ഇവൻ തന്നെയേ കെട്ടുള്ളോ ” എന്ന്…

അത് പറഞ്ഞപ്പോൾ അവൾ തിരിച്ചു ഒരു ഡയലോഗ് അടിച്ചു. “അങ്ങനെ സംഭവിച്ചാൽ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോളാൻ…”

എല്ലാം….എല്ലാം ഞാൻ പ്ലാൻ ചെയ്തപോലെ തന്നെ സംഭവിച്ചു. സത്യത്തിൽ ഇതൊരു ട്രാപ്പ് ആയിരുന്നു.

പ്രണയം കൊണ്ട് ഞാനൊരു ചതിക്കുഴി വെട്ടിയപ്പോൾ അവളതിലേക്ക് മലന്നടിച്ചു വീഴുകയായിരുന്നു. ഒരിക്കൽ എന്റെ പ്രണയ ലേഖനങ്ങൾ അലർജി ആയിരുന്നവളെ കൊണ്ട് എന്റെ എണ്ണമറ്റ കത്തുകളെ ആസ്വദിച്ചു വായിപ്പിച്ചു.

ആദിക്ക് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൊണ്ട് അമ്പലത്തിലും പാർക്കിലേക്കും കോഫി ഷോപ്പിലേക്കും ഞാനവളെ വിളിച്ചു വരുത്തി. അന്നേരം തന്നെ ആദിയെ കൊണ്ട് അവളുടെ ആങ്ങള കിച്ചുവിനെ ഇക്കാര്യം വിളിച്ചു അറിയിച്ചു കൊണ്ട് അവനിൽ തെറ്റിധാരണ പരത്തിയത് മുതൽ അവൾ കാൺകെ ഉള്ള അന്നത്തെ ഞാനും ആദിയും തമ്മിൽ ഉള്ള വഴക്ക് വരേ എല്ലാം വെൽ പ്ലാൻഡ് ആയിരുന്നു.

കയ്യിലുള്ള ഡയറിയിലെ അവസാനത്തെ പേജ് ദിവസവും ഒരു ആയിരം വട്ടമെങ്കിലും തുറന്ന് നോക്കാറുള്ള ആ പേജ് ഞാൻ ഒന്ന് കൂടെ തുറന്ന് നോക്കി…ആ പത്ത് വയസ്സ്കാരി മുതൽ ഇരുപത്തിമൂന്നുകാരിയാകും വരേ ഉള്ള പാസ്പോർട്ട് സൈസ്ൽ ഉള്ള വിവിധ തരത്തിൽ ഉള്ള ഫോട്ടോസ് ലേക്ക് ഞാനെന്റെ വിരലോടിച്ചു നോക്കി.

അതേ എന്റെ ജീവിതാഭിലാഷം ഞാൻ നേടി കഴിഞ്ഞിരുന്നു. മേശപ്പുറത്ത് ഇരുന്ന ആ ചുവന്ന മാർക്കർ എടുത്ത് ആ പേജ് ഞാൻ വെട്ടിയിട്ടുകൊണ്ട് ഞാൻ മെല്ലെയൊന്നു പുഞ്ചിരിച്ചു. ഞാനെന്റെ ഉള്ളിലേക്ക് നോക്കി തന്നെ പറഞ്ഞു…

ലോകത്ത് നടന്നിട്ടുള്ള ഒരു ധർമ്മയുദ്ധവും അധർമ്മം കൂടാതെ വിജയിച്ചിട്ടില്ല. അതിപ്പോ പുരാണത്തിൽ ആയാലും ചരിത്രത്തിൽ ആയാലും…

ധർമ്മം ജയിക്കാൻ പലപ്പോഴും ചെറിയ അധർമ്മത്തെ കൂട്ടുപിടിക്കേണ്ടി വരും. എന്റെ ധർമ്മം അവളെ ജീവനേക്കാൾ അധികം പ്രണയിക്കുക എന്നായിരുന്നു അത് ഞാൻ ചെയ്തു, മരണം വരേ അത് തുടരുകയും ചെയ്യും….

ഹാളിലെ ലാൻഡ് ഫോൺ മണിനാദം മുഴക്കിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് ആദി ആയിരിക്കും എന്ന്. ഫോണെടുത്തപ്പോൾ മറുതലക്ക് നിന്ന് ഒരു ചോദ്യം ഉയർന്നു വന്നു.

“അളിയാ നാളെ എന്താ പരിപാടി, നീ ഫ്രീ ആണോ…?”

“എന്ത കാര്യം…?”

“ഒന്നുമില്ല അളിയാ ഒരു പൊമറേനിയൻ പട്ടിയെ വാങ്ങാൻ പോകാനായിരുന്നു. അതും, പെൺപട്ടിയെ…” ഉള്ളിൽ പൊട്ടിയ ചിരിയെ അടക്കി നിർത്താനായില്ല എനിക്ക്…ഇരു തലക്കും ജയിച്ചവന്റെ അട്ടഹാസം നിറഞ്ഞു നിന്നു.

“ഹാ ഹാ അളിയാ ഞാൻ വെറുതെ പറഞ്ഞതാടാ, നിനക്കറിയാലോ, ഐ ഹേറ്റ് ഡോഗ്സ്, അത് കൊണ്ട് ഏട്ടത്തി സേഫ് ആണ്…”

ഫോൺ കട്ട്‌ ചെയ്യും മുൻപേ മേശക്ക് മുകളിൽ ഇരുന്ന കറുത്ത പട്ടിക്കുട്ടിയുടെ പാവയെടുത്തു ഞാനതിനെ മെല്ലെ തലോടിക്കൊണ്ട് അവനോടായ് പറഞ്ഞു….

“ഐ ലൗ ഡോഗ്സ് ആൻഡ് യൂ നോ ദാറ്റ്‌ വേരി വെൽ ” എന്ന്…