വൈകി വന്ന വസന്തം – ഭാഗം 17, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അപ്പുറത്തുനിന്ന് തിരിച്ചുള്ള മറുപടി കേട്ടതും ഞാൻ ഞെട്ടി  ഷോക്കടിച്ചതുപോലെ  തരിച്ചിരുന്നുപോയി. എന്റെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു.  ഒരുനിമിഷത്തേക്ക് എന്താ കേട്ടത് എന്ന് വിശ്വസിക്കാനാകാതെ ഞാൻ തരിച്ചിരുന്നുപോയി. നിലത്തേക്ക് വീണ ഫോണെടുത്തു വീണ്ടും ചെവിയോട് അടുപ്പിക്കുമ്പോൾ അറിയാതെ  കയ്യ്ക്കൾ വിറക്കാൻ തുടങ്ങി.

എന്റെ ടെൻഷനും മുഖത്തുണ്ടായ  വെപ്രാളവും കണ്ടിട്ടാകണം അമ്മ എന്നോട് എന്തെക്കൊയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അമ്മയുടെ മുഖത്തുനോക്കി എനിക്കൊന്നും അപ്പോൾ പറയാൻ സാധിച്ചില്ല. ധൃതിയിൽ അവിടെ നിന്നെഴുനേറ്റ്  ഡ്രസ്സ് മാറി ഇപ്പോൾ വരാമെന്ന് മാത്രം അമ്മയോട്പറഞ്ഞു ഹോസ്പിറ്റലിലേക്ക്  പോയി.

എങ്ങനെയൊക്കയോ വണ്ടി ഓടിച്ചു ഞാൻ ഹോസ്പിറ്റലിൽ എത്തി. അവിടെ ചെല്ലുമ്പോൾ എൻട്രൻസിന്റെ അടുത്തുതന്നെ എന്നെയും കാത്തു അലക്സ് നില്പുണ്ടായിരുന്നു. അലക്സ്…എന്താ…എന്താ…എന്റെ അച്ഛന്  പറ്റിയത്. ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു ഉച്ചക്ക് വീട്ടിൽ നിന്ന് പോയതാ…അവനെ കണ്ട വെപ്രാളത്തിൽ  പരിസരം പോലും മറന്ന് ശ്രീനാഥ്‌  അവന്റെ കയ്യ്കളിൽ  പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു. അപ്പോഴവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി വരുന്നുണ്ടായിരുന്നു. ഒന്നും പറ്റിയിട്ടില്ല ശ്രീനാഥ്‌….ഒരാക്‌സിഡന്റ് ഉണ്ടായതാ….അതുപറയുമ്പോളവന്റെ  ശബ്‍ദം ഇടറിയിരുന്നു. അവന്റെ മുഖത്തുനോക്കി എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ അലക്സ് ആകെ വിഷമിച്ചു.

icu  വിന്റെ അടുത്തേക്കാണ്  അലക്സ്  ശ്രീനാഥിനെ  കൂട്ടികൊണ്ട്  പോയി. അതിന്റെ  മുന്നിൽ കണ്ണുകൾ അടച്ചു നിൽകുമ്പോൾ  അവന്റെ മനസിലേക്ക് അമ്മയുടെ മുഖം തെളിഞ്ഞു വന്നു. അലക്സ്…..അമ്മ..അമ്മയോടൊന്നും  ഞാൻ പറഞ്ഞില്ല. ഇതുകേട്ടാൽ എന്റെ അമ്മ… അവനതു പറഞ്ഞുതീരുന്നതിനുമുന്നെ   icu  വിന്റെ വാതിൽ തുറന്ന് ഒരു നഴ്സ് പുറത്തേക്ക് പോകുന്നതും അപ്പോൾ തന്നെ ഒരു ഡോക്ടർനെയും കൂട്ടി തിരിച്ചുവരുന്നതും അവർ കണ്ടു. ഡോക്ടർ…….. അവൻ  അകത്തേക്ക് പോകാൻ തുടങ്ങിയ അദ്ദേഹത്തിനെ വിളിച്ചു. അകത്തുള്ളത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ…..അവൻ ചോദിച്ചു. സോറി….കുറച്ച് സീരിയസ് ആണ്. ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഒന്നും പറയാറായിട്ടില്ല  അതും പറഞ് ഡോക്ടർ അകത്തേക്ക് പോയി.

അലക്സ് എന്റെ  അച്ഛന്…എന്താടാ പറ്റിയത് എന്തെങ്കിലും ഒന്ന് പറയ്…അവൻ  ചോദിച്ചു. മെയിൻ റോഡിൽ നിന്നു തിരിഞ്ഞ്  ബാങ്കിലേക്ക് പോകാൻ  അച്ചൻ വണ്ടി തിരിച്ചപ്പോൾ പുറകിൽ  നിന്നു  സ്പീഡിൽ വന്ന  ഒരു കാർ  അച്ഛന്റെ  വണ്ടി ഇടിച്ചു തെറിപ്പിച്ചിട്ടു. ആ ഇടിയുടെ  ശക്തിയിൽ  അച്ഛൻ  വണ്ടിയിൽ നിന്നും തെറിച്ചു അടുത്തുള്ള  ഒരു കരിങ്കൽ പോസ്റ്റിലേക്കാണ്  ചെന്നു വീണത്.   ആളുകൾ ഓടിവന്നപ്പോഴേക്കും  ചോരയിൽ കുളിച്ചു  കിടക്കുന്ന അച്ഛനെയാണ്  കണ്ടത്. ഇടിച്ചിട്ട കാർ നിർത്താതെ പോകുകയും ചെയ്തു. ഇവിടെ കൊണ്ടുവന്നപ്പോഴേക്കും അച്ചന്റെ ബോധം പോയിരുന്നു.  ഇതിനിടയിൽ ആരോ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞതനുസരിച് ഞാൻ വേഗം വന്നതാ അപ്പോഴാണ്…..അച്ഛൻ….ബാക്കി പറയാൻ വാക്കുകൾ കിട്ടാതെ  അലക്സ്  അവനെ നോക്കി.

എന്തുചെയ്യണമെന്ന്  അറിയാതെ  icu  ന്റെ മുന്നിലുള്ള  കസേരയിലേക്ക് അവൻ  തളർന്നിരുന്നു. പെട്ടന്ന് അവന് ഓര്മവന്നപ്പോൾ  അലക്സ്……. അവൻ  വിളിച്ചു. “എന്താ? …..എന്തെങ്കിലും  പ്രോബ്ലം…വാസുമ്മാമ്മയെ വിവരമറിയിക്കണം , പിന്നെ ശേഖരൻ  ചെറിയച്ചനെയും. എന്നെകൊണ്ട് തന്നെ പറ്റില്ല . അച്ഛനെന്തകിലും പറ്റിയാൽ  അമ്മ….എനിക്കറിയില്ല അലക്സ്  .തലയിൽ കയ്യ് കൊടുത്തുകൊണ്ട്  ഇരുന്നു കരയുന്ന  ശ്രീനാഥിനെ കണ്ട്  അലക്ക്സിന് എന്തുപറയണമെന്നറിയിലായിരുന്നു. ഇനിയും പറയാതിരുന്നാൽ    അവന്റെ  അവസ്ഥ  ചിലപ്പോൾ…..അലക്സ് കുറച്ചുനേരം അവന്റെ അടുത്തിരുന്നു. പിന്നെ….വാസുമ്മാമ്മയെയും , ചെറിയച്ചനെയും  വിളിച് സാവകാശത്തിൽ അവരെ കാര്യങ്ങൾ  പറഞ്ഞു മനസിലാക്കി.

സമയം കുറേ ആയിട്ടും പുറത്തേക്ക് പോയ അച്ഛനെയും  മകനെയും കാണാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്  ദേവകിയമ്മ. പെട്ടന്നാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങി വരുന്ന  ആൾക്കാരെ കണ്ടതും ദേവകിയമ്മയുടെ  മുഖത്തു  ഭീതി നിറഞ്ഞു. അവർ ഇരിക്കുന്നിടത്തുനിന്നും എഴുനേറ്റ്  അവരുടെ അടുത്തേക്ക് ചെന്നു. എന്താ  ശേഖരാ  ഈ  സമയത്ത്  പതിവില്ലാതെ  ഇങ്ങോട്ട് വന്നത്?  ദേവകിയമ്മ ചോദിച്ചു. “ഏയ്യ്…….   ഒന്നുല്ല ഏടത്തി…..എനിക്ക്  ഒന്ന് പാലക്കാട് വരെ വരണ്ട ആവശ്യം ഉണ്ടായിരുന്നു. അപ്പോൾ ഞാൻ വാസുവേട്ടനെയും കൂടെ കൂട്ടിയതാ ..എങ്കിൽ പിന്നെ പോകുന്നതിനു മുന്നേ  എവിടം വരെ  കേറി  എല്ലാവരെയും കാണാം എന്ന്  വിചാരിച്ചു.

വിശ്വേട്ടന്റ്  ആക്‌സിഡന്റ് പറ്റിയത് അറിയിക്കാതെ  അവർ അവരിൽ നിന്നും മറച്ചുപിടിച്ചു. പക്ഷെ  അവർ പറഞ്ഞതിൽ എന്തോ പന്തികേട് പോലെ തോന്നിയതുകൊണ്ട്  ദേവകി  പിന്നെയും പിന്നെയും കാര്യങ്ങൾ   ചോദിച്ചു കൊണ്ടിരുന്നു. ഇനിയും ഏട്ടത്തിയിൽ നിന്നും കാര്യം മറക്കാൻ പറ്റില്ല എന്നുമനസിലാക്കിയ ശേഖരൻ  എല്ലാം തുറഞ്ഞു പറഞ്ഞു.  എല്ലാം കേട്ടുകഴിഞ്ഞപ്പോൾ  അവർ തളർന്നു വീണുകഴിഞ്ഞിരുന്നു.

*************************

ഈ  സമയം  icu വിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന  ശ്രീനാഥിന്റെയും അലക്ക്സിന്റെയും  മുന്നിലൂടെ  ഒരു സ്‌ട്രെച്ചർ  കടന്നുപോയി. അതിലേക്ക്  അലക്ക്സിന്റെ  കണ്ണുകൾ അറിയാത്ത പോയതും , പെട്ടന്നവൻ   ഇരിക്കുന്നിടത്തുനിന്ന് ചാടിഎഴുനേറ്റു , സ്‌ട്രെച്ചറിന്റ അടുത്തേക്ക് ചെന്നു. കയ്യിലെ ഞെരമ്പ്  മുറിച് അബോധാവസ്ഥയിൽ  കിടക്കുന്ന പെൺകുട്ടിയെ  കണ്ടതും അവന്റെ  മുഖം ഭയം കൊണ്ട് മൂടി. “അനന്യ “…..അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.  അതുപറഞ്ഞു നോക്കിയതും  അങ്കിളിന്റെ മുഖത്തേക്ക് .

“അലക്സ്….. ”  അയാൾ അവനെ വിളിച്ചു. അങ്കിൾ…. അനു…അനുവിനെന്താ  പറ്റിയത്? … അവൾ  എന്തിനാ ഇത് ചെയ്തത്? അയാൾ അവൻ പോയിക്കഴിഞ്ഞതിനു  ശേഷം വീട്ടിൽ നടന്ന  കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു. ഞാൻ…. ഞാൻ… കാരണമാണ്  അവൾ ഇത് ചെയ്തത് അല്ലെ…. അങ്കിൾ.? അദ്ദേഹത്തിന്റെ  മുഖത്തേക്ക് നോക്കി അവൻ  ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരിക്കലും അല്ല അലക്സ്. അവൾ  വേറെന്തോ കരുതിക്കൂട്ടി ഇത് ചെയ്തതാണ്.  ഇതിലൂടെയെങ്കിലും അവളൊന്ന്  നന്നായാൽ മതിയായിരുന്നു. അമ്മയില്ലാത്ത  കുട്ടിയല്ലേ… എന്ന് കരുതി ഒരുപാട്  സ്നേഹിച്ചതിന്റെ പ്രതിഫലം  ആണ് എനിക്കിപ്പോൾ ഇവൾ തരുന്നത്. സാരമില്ല……. ഇതോടുകൂടി നന്നാകും എന്ന് കരുതാം.  അവനെ നോക്കി അതുപറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു നിരാശ മാത്രമായിരുന്നു.

അല്ല?!!!!!  അലക്സ് നീയെന്താ ഇവിടെ? അനിരുദ്ധൻ അതു ചോദിച്ചുകഴിഞ്ഞപ്പോഴേക്കും icu  വിന്റെ  വാതിൽ തുറന്ന്  വെള്ള പുതപ്പിച്ച   ശരീരവുമായി  ഒരു സ്‌ട്രെച്ചർ പുറത്തേക്ക് കൊണ്ടുവന്നു . അലക്സ് അനിരുദ്ധനെ നോക്കി ശേഷം അവിടെ  ഇരിക്കുന്ന  ശ്രീനാഥിന് നേരെ അവന്റ കണ്ണുകൾ പോയി. “വിശ്വനച്ചന് ആക്‌സിഡന്റ്  പറ്റി. “അത്രയും പറഞ്ഞവൻ ശ്രീനാഥിന്റെ അടുത്തേക്ക് ചെന്നു. അവനെ പിടിചെഴുനെല്പിച്  ആ   സ്‌ട്രെച്ചറിന്റെ  അടുത്തേക്ക് കൊണ്ടുചെന്നു , ആ മൃതദേഹത്തിന്റെ   മുഖത്തുനിന്നും തുണിമാറ്റി  അവനെ കാണിച്ചു. “അച്ഛാ”…..ശ്രീനാഥിന്റെ  വിളി കേട്ടതും അനിരുദ്ധൻ തിരിഞ്ഞുനോക്കി. അതുകണ്ടതും അനിരുദ്ധൻ ഞെട്ടി, രണ്ടടി പുറകിലോട്ട് നീങ്ങി  ആ ചുമരിൽ തട്ടി നിന്നു. അയാൾക്ക് കണ്മുന്നിൽ കണ്ടത് വിശ്വസിക്കാനായില്ല. ഇന്ന്  രാവിലെ ജീവനോടെ കണ്ട  മനുഷ്യനെ ഇപ്പോൾ..നോക്കിനിൽക്കെ അനിരുദ്ധന്റെ  മുന്നിലൂടെ അലക്സ് ശ്രീനാഥിനെ   താങ്ങിപിടിച്ചുകൊണ്ടുപോകുന്നത്  കണ്ടു. കൂടെ  വിശ്വനാഥൻ സാറിന്റെ  മൃതദേഹവും.

********************

അപ്പോൾ  എല്ലാം അറിഞ്ഞുകൊണ്ടാണോ അന്ന് അച്ഛൻ  വീട്ടിൽ നിന്നും പാലക്കാട്‌ പോകുന്നു എന്ന് പറഞ്ഞു പോയത്. നന്ദന  ശ്രീനാഥിനോട് ചോദിച്ചു. “അതേ….അവസാന നിമിഷത്തിൽ ആണ്  ഡോക്ടർമാർ പറഞ്ഞത്  അച്ഛന്റെ തലക്കാണ് പരുക്കുപറ്റിയിരിക്കുന്നത്. ഹെൽമറ്റ്  വച്ചിരുന്നില്ല. അതുകൊണ്ട്  ഇടിയുടെ ആഘാതത്തിൽ തലക്ക് കാര്യമായി പരിക്ക് പറ്റി,  തലക്കുളിൽ ബ്ലീഡിങ് ഉണ്ടായി , അപ്പോൾ തന്നെ ബോധം പോയി. ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴക്കും ഇന്റേണൽ ബ്ലീഡിങ് കൂടിയിരുന്നു. പിന്നെ  തലയോട്ടി പൊട്ടി  ബ്ലീഡിങ്  പുറത്തേക്കും  വന്നിരുന്നു. അവരെക്കൊണ്ട്  ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന്…ആ ഒരു അവസ്ഥയിൽ എന്നെകൊണ്ട് ഒറ്റക്ക് പറ്റാതെ  വരും എന്നായപ്പോൾ ആണ് ഞാൻ അവരെ വിവരമറിയിക്കാൻ അലക്ക്സിനോട് പറഞ്ഞത് . അവർഎത്തുമ്പോഴേക്കും  എല്ലാം കഴിഞ്ഞിരുന്നു.

രാവിലെ ചിരിച്ച മുഖത്തോടുകൂടി വീട്ടിൽ നിന്നും ഇറങ്ങിയ എന്റച്ഛനെ ഒരു തുണിയിൽ പൊതിഞ്ഞുകെട്ടി……അതുപറഞ്ഞുകഴിഞ്ഞപ്പോഴേക്കും  ശ്രീനാഥിന്റെ  കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ നന്ദയുടെ പുറംകയിലേക്ക്  പതിച്ചു. അവൾ അവനെ നോക്കി …… പതിയെ അവളുടെ  വിരലുകൾ അവന്റെ കണ്ണുനീരിനെ തുടച്ചു  നീക്കി.  അവളുടെ കരങ്ങൾ അവന്റെ കരങ്ങളെ  മുറുകെ പുണർന്നു.

*******************

അച്ഛന്റെ മരണം എന്നെയും , അമ്മയെയും വല്ലാതെ തളർത്തി.  കണ്ണു നിറഞ്ഞ  , മിണ്ടാതെ ,  മുറിയിൽ നിന്നും പുറത്തിറങ്ങാതെ  ഇരിക്കുന്ന അമ്മയെയാണ് ഞാൻ പിന്നീടുള്ള ദിനങ്ങളിൽ കണ്ടിരുന്നത്. അച്ഛന്റെ വേർപാട് അമ്മയെ തളർത്തിയിരുന്നു , അത് അമ്മയുടെ കണ്ണുകളിൽ കൂടി ഞാൻ കണ്ടു. അച്ഛൻ ഉള്ളപ്പോൾ ഉണ്ടായ ആ തിളക്കമോന്നും  പിന്നീട് അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടില്ല.

പിന്നെ……വർഷങ്ങൾക്കു  ശേഷം  ആ മുഖത്തെ സന്തോഷം , ആ കണ്ണുകളിലെ തിളക്കം  എല്ലാം ഞാൻ പിന്നീട് കണ്ടു. എപ്പോഴാണെന്ന്  നന്ദക്കറിയോ?  അവൻ തലചരിച്ചു അവളെ നോക്കി  ചോദിച്ചു. അറിയില്ല എന്നവൾ ചുമലനക്കി  കാണിച്ചു. നിന്നെ  കാണാൻ വീട്ടിൽ  വന്നതുമുതൽ പിന്നീട് അങ്ങോട്ട് ആ തിളക്കം ഞാൻ കണ്ടു. അന്നുമുതൽ പിന്നെ എനിക്ക് എന്റമ്മയെ തിരിച്ചുകിട്ടി. അവനതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായത് അവൻ കണ്ടു. അതുകണ്ട അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“പിന്നെ…. പിന്നെ അനന്യ “…വീണ്ടും വന്നോ?  വിശ്വനച്ചന്  ആക്‌സിഡന്റ്  ഉണ്ടായത്  എങ്ങനെയാ?  വീണ്ടും   അവൾ  അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എനിക്കറിയാമായിരുന്നു  നീ  ഈ കാര്യം ചോദിക്കുമെന്ന്…

മദ്യപിച്ചു  വണ്ടി ഓടിച്ച രണ്ടു  ചെറുപ്പക്കാർക്ക്  പറ്റിയ കയ്യ് അബദ്ധമാണെന്നാണ്  ഞാനും , അമ്മയും,  വാസുമ്മാമ്മയും, ചെറിയച്ഛനും  വിശ്വസിച്ചത്. ആദ്യം കേസ് കൊടുത്തു . പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടായെങ്കിലും  അവരെ കണ്ടെത്താൻ അവർക്കായില്ല. പിന്നെ…… നഷ്ടപെട്ടത് ഞങ്ങൾക്കാണല്ലോ  . കേസിന്റെ പുറകെ പോകണ്ടാന്ന് അമ്മ പറഞ്ഞതുകൊണ്ട് പിന്നെ ഞാൻ  അതു വേണ്ടാന്ന് വച്ചു.  എങ്ങനെയായാലും നഷ്ടം ഞങ്ങൾ രണ്ടാൾക്കും മാത്രം. പക്ഷെ…..അലക്സ് അവൻ അതു വിടാൻ തീരുമാനിച്ചില്ല . അവൻ അതിന്റെ പുറകെ തന്നെ പോയി. അവസാനം അവനതു കണ്ടുപിടിച്ചു . അവനതു കണ്ടുപിടിക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല . ഒരാളെ ചോദ്യം ചെയ്തപ്പോൾ തന്നെ അവനതിനുള്ള  ഉത്തരവും കിട്ടിയിരുന്നു.

അച്ഛന്റെ മരണം കഴിഞ്ഞു  ഏതാണ്ട് ഒരു മാസം ആയിക്കാണും ….പതിവായി  കുറച്ചു സമയം  അലക്സ് വീട്ടിലേക്ക്  വരും. അമ്മക്കും , എനിക്കുമായി  മാറ്റിവയ്ക്കും. അവൻ വരുന്നതാണ് ആകെയുള്ള ഒരാശ്വാസവും.  അവിടത്തെ സ്റ്റേഷനലിലേക്ക്  സ്ഥലം മാറിയതിനു ശേഷം  ആദ്യം അവനെ തേടിയെത്തിയ  കേസും അച്ഛന്റെ മരണം ആയിരുന്നു.  അതുകൊണ്ട് അവൻ പേഴ്സണലായി അന്വേഷിച്ചു.  അങ്ങനെ….ഒരു ദിവസം അവൻ വീട്ടിലേക്ക് വന്നതും   അതിനുള്ള ഉത്തരവുമായിട്ടാണ്. ശ്രീനാഥ്‌……. അച്ഛന്റെ  മരണം വെറും ഒരു ആക്‌സിഡന്റ്  അല്ല. അത് കരുതിക്കൂട്ടി ചെയ്തതാണ്. കൊല്ലാൻ ആയിരുന്നില്ല ഉദ്ദേശ്യം , ഒന്നു നിസ്സാരം എന്തെങ്കിലും സംഭവിക്കുക എന്നതായിരുന്നു. പക്ഷെ….അച്ഛനുള്ളത്  ആയിരുന്നില്ല….അവനൊന്ന് പറഞ്ഞുനിർത്തി. “പിന്നെ…….. അത് ആർക്ക്”? നിനക്ക്……. നിന്നെ…..  അപായപ്പെടുത്താൻ വേണ്ടിയായിരുന്നു. കൊല്ലാൻ അല്ല ., കയ്യോ,   കാലോ  ഒടിയുക  അങ്ങനെ  നിസ്സാര പരിക്കുകൾ ഉണ്ടാവുക എന്നുള്ള  ഉദ്ദേശ്യത്തോടുകൂടി  കൊടുത്ത ഒരു കൊട്ടേഷൻ .

ആര്? ……. ആരാ….. ആരാ അത്. “അനന്യ”……അലക്സ് ആ പേര് പറഞ്ഞപ്പോൾ  ശ്രീനാഥ്‌ ഞെട്ടി പോയി. നിമിഷനേരം കൊണ്ട് ആ മുഖത്തു അവളോടുള്ള  ദേഷ്യവും അപ്പോൾ അലക്സ് കണ്ടു. ശ്രീ അവൾ എല്ലാം പ്ലാൻ അനുസരിച് ചെയ്തതാണ്.  അനു…… അവൾ എല്ലാം നേരത്തെ മുൻക്കൂട്ടി പ്ലാൻ ചെയ്ത് നടത്തിയതാണ്  ഇതെല്ലാം . അന്നേരം   ആർക്കും സംശയം   തോന്നാതിരിക്കാൻ  വേണ്ടിയാണ് അവൾ അവളുടെ കയ്യിലെ  ഞെരമ്പ് മുറിച് അതേ സമയം ഹോസ്പിറ്റലിൽ  ആയതും . ഞെരമ്പ് മുറിച് ഹോസ്പിറ്റലിൽ…..അനന്യയോ….എപ്പോൾ? ചോദ്യഭാവേന ശ്രീനാഥ്‌ അലക്ക്സിനെ നോക്കി.

അതേ… അച്ഛൻ ആക്‌സിഡന്റ് പറ്റിയ  സമയത്ത്   അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത് ഞാൻ കണ്ടു. അങ്കിളിനോട് സംസാരിച്ചപ്പോൾ എനിക്കെന്തോ  എവിടെയോ പന്തികേട് തോന്നിയതുകൊണ്ട്  അച്ഛന്റെ മരണാനന്തര ചടങ്ങുകൾ  കഴിഞ്ഞപ്പോൾ തന്നെ ഞാൻ അങ്കിളിന്റെ വീട്ടിൽ പോയി , ശാന്തചേച്ചിയോട്  കാര്യങ്ങൾ ചോദിച്ചു .അവരാണ്   ഇതെല്ലാം പറഞ്ഞത്. നീ പറയ് ഇനി ഞാൻ എന്ത്  ചെയ്യണമെന്ന്?  വീണ്ടും കേസ് അന്വേഷിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്യാം . എന്ത് വേണമെന്ന് നീ പറഞ്ഞാൽ മതി. എല്ലാം കേട്ട്  തലയിൽ കൈയും  പിടിച്‌ തല കുനിച്ചിരുന്ന ശ്രീനാഥിന്റെ അടുത്തേക്ക് ചെന്ന് അലക്സ് ചോദിച്ചു.

“ഇനി കേസിനോന്നും  പോകണ്ട അലക്സ്”….  മുറിയിലേക്ക് കടന്നുവന്ന    ദേവകി അലക്ക്സിനോട്  പറഞ്ഞു. പെട്ടന്ന്…… ഞെട്ടി തിരിഞ്ഞ് രണ്ടാളും നോക്കിയപ്പോൾ  വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് അമ്മ നില്കുന്നത് രണ്ടാളും കണ്ടു. ബോധത്തോടെ ആണെങ്കിലും , അല്ലെങ്കിലും  അവൾ ചെയ്തത് ചെയ്തു. ഒന്നിലെങ്കിലും അമ്മയില്ലാതെ വളർന്ന ഒരു പെണ്കുട്ടിയല്ലേ അവൾ . നഷ്ടപെട്ടത്  ഞങ്ങൾക്ക് ആണ്. അത്  എന്തായാലും സഹിച്ചേ പറ്റു. ഇനി ഇതിന്റെ പേരിൽ  ഒരു പെണ്കുട്ടിയുടെ ജീവിതം കളയണ്ട. നിങ്ങൾ പറയുന്നതെല്ലാം ഞാൻ കേട്ടു . ഇനി ഇതിന്റെ പുറകെ എന്റെ മക്കൾ  പോകണ്ട….അതും പറഞ്ഞമ്മ  മുറിയിൽ നിന്നും പോയി. അലക്സ് അമ്മ പറഞ്ഞതാണ് ശരി. ഇനി ഇതിന്റെ പേരിൽ…… വേണ്ട…. ഒരു പെൺകുട്ടിയുടെ ജീവിതം കളയണ്ട. പിന്നെ  ഞങ്ങൾ അതിനെക്കുറിച്ചു സംസാരിച്ചില്ല . കുറച്ചു നേരത്തിനുശേഷമാണ്  പിന്നെ അലക്സ്  വീട്ടിൽ നിന്നും പോയത്.

അച്ഛന്റെ  മരണം പെട്ടന്ന് ഉൾകൊള്ളാൻ കഴിയാത്തതുകാരണം  അമ്മ   സ്കൂളിൽ പോകാതായി . ഞാനും നിർബന്ധിച്ചില്ല .  ജോലിയിൽ നിന്നും റീസെയിൻ ചെയ്തു . പതിയെ പതിയെ  അച്ഛന്റെ ഓർമകളിൽ നിന്നും മാറി  ജീവിതത്തോട് പൊരുത്തപ്പെടാൻ അമ്മയും തയ്യാറായി. അങ്ങനെ എന്റെ കോച്ചിംഗ് എല്ലാം പൂർത്തിയായി…ജോലിയിരിക്കുമ്പോൾ  മരണപെട്ടതുകൊണ്ടും , പിന്നെ കുറേ ബാങ്ക് ടെസ്റ്റുകൾ എഴുതി  ലിസ്റ്റിൽ കേറിയതുകൊണ്ടും  അച്ഛന്റെ ജോലി എനിക്ക് കിട്ടി. അച്ഛൻ വർക്ക്‌ ചെയ്തിരുന്ന അതേ ബാങ്കിൽ തന്നെ. അങ്ങനെ ആ ജോലിയും  അവിടത്തെ സാഹചര്യവുമായി ഒത്തുപോകുമ്പോഴാണ് , ഒരു ദിവസം അയാൾ വീട്ടിലേക് വന്നത്…..

തുടരും…