ആദ്യരാത്രി തന്നെ എല്ലാം തുറന്നു പറഞ്ഞു. അപ്പോഴാണ് പേര് സായന്ത് എന്ന് അറിയുന്നത് തന്നെ. ഒരിക്കൽ പോലും നിങ്ങളെ ഭർത്താവ് ആയി കാണാൻ കഴിയില്ല…

പ്രണയിനി ❤️

Story written by POORVIKA PARTHVI

“”ചിത്തു..നീ ഒന്ന് റെഡി ആവ്..നമുക്ക് നിന്റോടം വരെ ഒന്ന് പോയി വരാം..””

അടുക്കളയിൽ തിരക്ക് ഇട്ടു പണിയിലായിരുന്ന ചൈതന്യ യുടെ പിന്നിൽ വന്നു അവൾക്ക് മുഖം കൊടുക്കാതെ സായന്ത് പറഞ്ഞു..

“”ന്താ സായേട്ടാ ഇപ്പൊ പെട്ടന്ന്..കഴിഞ്ഞ ആഴ്ച അല്ലേ നമ്മൾ പോയി വന്നത്.. മാത്രല്ല നാളെ ലച്ചുന് ക്ലാസ്സും ഉണ്ട്..””

“”നമുക്ക് ഇന്ന് തന്നെ പോയിട്ട് വരാം..സമയില്ല..അങ്ങട് എത്തണ്ടെ..നീ വേം വാ..”” അവന്റെ എന്തോ ഒളിച്ച് പിടിച്ചുള്ള സംസാരം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് പരിഭ്രമിച്ചു..

“”എന്താന്ന് വച്ചാൽ ഒന്ന് പറയ് സായേട്ടാ..അച്ഛന് എന്തേലും..കയിഞ്ഞ ദിവസം പോയപ്പോ കുഴപ്പം ഒന്നില്ലാർന്നല്ലോ..മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറയ്”” അവളുടെ ഭീതി നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒന്നും ഒളിച്ച് വക്കാൻ തോന്നിയില്ല…

“”അശ്വന്ത് വിളിച്ചിരുന്നു…ദീപു..അവൻ.. അവന് ഒരു അറ്റാക്ക്… നാല് മണിക്ക് മുൻപ് എടുക്കും ന്ന്..””

പറഞ്ഞു തീർന്നതും അവന്റെ മേൽ ഉള്ള അവളുടെ കൈ അയഞ്ഞു.. പെട്ടന്ന് പിന്നിലേക്ക് ആഞ്ഞ അവളെ വീഴാതിരിക്കാൻ ആയി അവൻ ചേർത്ത് പിടിച്ചു…

“”നിനക്ക് കാണണോ ചിത്തു…പോണോ നമുക്ക്..”” അവൻ ചോദിച്ചതും മറ്റേതോ ലോകത്ത് എന്നപോലെ യാന്ത്രികമായി തലയാട്ടി അവൾ…

“”എന്നാ പോയി ഈ വേഷം മാറ്റി വാ..ലച്ചുവിനെ കൂടെ കൂട്ടാം..ഒറ്റക്ക് നിർത്തണ്ട…””

അതിന് ഉത്തരം നൽകാതെ വേച്ച് വെച്ച് ആ പെണ്ണ് മുറിയിലേക്ക് നടന്നു.. അപ്പോഴും അധരങ്ങൾ ദീപു എന്ന പേര് മന്ത്രം പോലെ ഉരുവിട്ടിരുന്നു…

കാറിൽ കയറിയതും ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു. കല്ല്യാണത്തിന് അന്ന് സായേട്ടന്റെ താലി വാങ്ങുമ്പോൾ തന്നെ നോക്കി നിന്നിരുന്ന നിറഞ്ഞു തൂവിയ കണ്ണുകളാണ് മനസ്സിൽ തെളിയുന്നത്.. ഒരുപാട് നീറി ഒടുവിൽ സന്തോഷിച്ച് ജീവിക്കയായിരുന്നില്ലെ ആ പാവം..ന്തിനാ ദേവിയെ ഇങ്ങനെ ക്രൂര ആവുന്നെ…

അന്നൊരു ദിവസം കൂട്ടുകാരോടൊത്ത് സ്കൂൾ ഗ്രൗണ്ടിൽ ഇരിക്കുമ്പോഴാണ് ദീപുവിനെ ആദ്യമായി കാണുന്നത്…കളിക്കുന്നതിന്റെ ഇടയിൽ കൈ കൊണ്ട് മാടിയൊതുക്കാൻ ശ്രമിക്കുന്ന നെറ്റിയിലേക്ക്‌ വീണു കിടക്കുന്ന ചെമ്പൻ മുടിയിഴകൾ കണ്ടപ്പോൾ എന്തോ ഒരു കൗതുകം തോന്നി..

പിന്നീട് പലപ്പോഴും അവനറിയാതെ ശ്രദ്ധിച്ച് തുടങ്ങി.. ആരെയും പേടി ഇല്ലാത്ത തെറ്റ് കണ്ടാൽ പ്രതികരിക്കാൻ മടിയില്ലാത്ത..എന്തും ഇവിടെയും തന്റേടത്തോടെ പറയുന്ന ഒരു പ്ലസ് വൺകാരൻ.. എല്ലാ കാര്യത്തിലും ഒന്നാമൻ.. നാട്ടിലും സ്കൂളിലും ഒക്കെ എല്ലാവരുടെയും പ്രിയങ്കരൻ..ഞാൻ അന്ന് ഒൻപതാം ക്ലാസ്സിൽ ആയിരുന്നു…

ന്റെ ചിന്തകള് ആളെ കുറിച്ച് മാത്രം ആയപ്പോൾ മനഃപൂർവം ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്രമിച്ചു.. ഒരിക്കെ ക്ലാസ്സ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പാടവരമ്പിലൂടെ നടക്കുമ്പോൾ ആണ് പൊടുന്നനെ ഒരു കൈ വന്ന് ചുറ്റി ഒരു മരത്തിന് പിന്നിലേക്ക് നിർത്തിയത്..പേടിച്ച് കൊണ്ട് അയാളെ ആഞ്ഞ് ഇടിച്ചു തടയാൻ നോക്കുമ്പോൾ മുൻപിലേക്ക് തിരിച്ച് നിർത്തി കൈ വിട്ടു..കൺമുന്നിൽ ദീപുവിനെ കണ്ടതും അമ്പരന്നു പോയി..എന്താ എന്ന ചോദ്യഭാവത്തിൽ നോക്കി..

“”ചൈതന്യ..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…എനിക്ക് തന്നെ ഇഷ്ടമാണ്..അത് ഇന്നും ഇന്നലെയും ഇന്നും തുടങ്ങിയത് അല്ല..കാലം കുറച്ചായി ഈ ഉണ്ടകണ്ണി മനസ്സിൽ കയറി കൂടിയിട്ട്‌… ആലോചിച്ച് മറുപടി പറഞ്ഞമതി.. പക്ഷെ അതെന്തായാലും അല്ലാന്ന് മാത്രം ആവരുത് ട്ടോ…”” പെട്ടന്ന് കേട്ടത്തിന്റെ അമ്പരപ്പിൽ ഒരു നിമിഷം ചലനമറ്റു നിന്നുപോയി…

“”ഒഫ്…ഇങ്ങനെ നോക്കല്ലെ പെണ്ണേ..”” കണ്ണിൽ കുറുമ്പ് നിറച്ച് അത് പറഞ്ഞു കേട്ടതും തള്ളിമാറ്റി വീട്ടിലേക്ക് ഓടി…

പിന്നീടങ്തൊട്ട് എന്നും ഒരു നിഴലായി തന്നോടൊപ്പം ഉണ്ടായിരുന്നു…ഓരോ വട്ടവും ഇഷ്ടം തുറന്നു പറയാൻ ഉള്ളം വിസ്സമതിച്ചു..പ്രണയം പറഞ്ഞു പിന്നാലെ നടക്കുന്ന കാണുമ്പോ ഒരു സന്തോഷം…ഒഴിവ് സമയങ്ങളിൽ ഒക്കെയും ആ രണ്ടു കണ്ണുകൾ ന്റെ മുഖത്ത് തന്നെ ആയിരുന്നു…രാവിലെയും വൈകീട്ടും ഉള്ള നടത്തത്തിൽ എന്നും ഒരകലം പിന്നിൽ നടക്കുന്നുണ്ടാവം.. ആ സാന്നിധ്യം അറിയുമ്പോൾ ഉള്ളിൽ ഒരു പ്രണയകടൽ ആർത്തിരമ്പുന്നത് അറിയിക്കാതിരിക്കാൻ ആവുന്നതും കിനഞ്ഞു ശ്രമിക്കും…

പ്ലസ് ടു കഴിഞ്ഞു പോകുന്ന ദിവസം തന്റെ മുൻപിൽ വന്നു ഇനി ഒരിക്കലും ശല്യപ്പെടുത്താൻ വരില്ലെന്ന് പറഞ്ഞ് നിറഞ്ഞ മിഴികളോടെ തിരിച്ച് പോവാൻ ഒരുങ്ങിയതും തിരിച്ച് പിടിച്ച് കവിളിൽ അമർത്തി മുത്തിയിരുന്നു….നിക്ക്‌ ഒരുപാട് ഒരുപാട് ഇഷ്ടാ ഈ കള്ളതെമ്മാടിയെ എന്ന് പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ടിരുന്നു….

പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയകാലം ആയിരുന്നു…ആരും അറിയാതെ..ആരെയും അറിയിക്കാതെ പരസ്പരം കണ്ണ് കൊണ്ടും മനസ്സ് കൊണ്ടുമൊക്കെ മത്സരിച്ച് സ്നേഹിച്ചു…

കോളേജ് കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്ന സമയത്തായിരുന്നു ദീപുവിന്റെ അച്ഛൻ അവരെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയുടെ കൂടെ പോയത്… അന്ന് എല്ലാവരുടെയും മുൻപിൽ അപഹാസ്യനായ് പലരുടെയും കളിയാക്കലുകൾ കേട്ട് തകർന്ന് പോയവനെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് നിർത്തിയുള്ളൂ…

അമ്മയേയും അനിയത്തിയെയും പോറ്റാൻ ഒരു ബസ് കണ്ടക്ടർ ആയി ജോലിക്ക് കയറിയപ്പോൾ നീറുന്ന ഉള്ളുമായി നിന്റെ അച്ഛൻ സമ്മതിക്കില്ല എന്തായാലും നിന്നെ എനിക്ക് തരാൻ..അത്കൊണ്ട് പിരിയുന്നതല്ലെ ഉചിതം എന്ന് ചോദിച്ചാവനോട് ഇത്രയേ ഉള്ളൂ നിന്റെ ഇഷ്ടം എന്ന് മറുചോദ്യം ചോദിച്ചു വായടപ്പിച്ചിരുന്നു…

നിന്റെ ഈ കരിമിഴിയിലെ കറുപ്പിനോടും നെറ്റിയിൽ പതിയുന്ന ചന്ദനത്തിനോടും വെള്ള കാലിൽ ചുറ്റിപിണഞ്ഞ് കിടക്കുന്ന വെള്ളികൊലസിനോടു പോലും നിക്ക്‌ അടങ്ങാത്ത പ്രണയം ആണ് പെണ്ണേ എന്ന് ഒരു നൂറാവർത്തി അവൻ പറയുമ്പോൾ നാണം കൊണ്ടാ നെഞ്ചിലേക്ക് ചായും…എത്ര കേട്ടാലും മതിവരാത്ത.. പുതുതായി കേൾക്കുന്ന പോലെ അത്രമേൽ പ്രിയങ്കരമായി അവൻ ആ വാക്കുകൾ ഉരുവിടുമ്പോൾ മിടിക്കുന്ന ഹൃദയമിടിപ്പുകൾ കേൾക്കാൻ തന്റെ പ്രിയനോട് ചേർന്ന് കാതോർത്ത് നിൽക്കും…ഒരു ചേർത്ത് പിടിക്കലിലോ ചുംബനത്തിലോ കുതിച്ച് പൊങ്ങുന്ന പ്രണയത്തെ അടക്കി നിർത്തും…

കോളേജ് പഠിത്തം കഴിഞ്ഞ് ജോലിക്ക് അന്വേഷിച്ച് ഇരിക്കുമ്പോൾ ആണ് അച്ചൻ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകന്റെ ആലോചന കൊണ്ട് വരുന്നത്…അത് മുടക്കാൻ തന്റെ ഇഷ്ടം തുറന്നു പറയുക അല്ലാതെ ഒരു ഒഴിവ് കഴിവ് പറയാനും തനിക്കായില്ല… ഒടുവിൽ ദീപുവിന്റെ മുഖം മനസ്സിലേക്ക് ആവാഹിച്ചു പതറാതെ ഉറച്ച ശബ്ദത്തോടെ അച്ഛനോട് തന്റെ പ്രണയത്തെ പറ്റി.. എട്ട് കൊല്ലം ഉള്ളിൽ കൊണ്ട് നടന്ന തന്റെ പ്രാണനെ പറ്റി…

“”ഏത്..വീട്ടുകാരെ ഇട്ടിട്ട് വേരൊരുത്തീടെ കൂടെ പോയ ദിവാകരന്റെ മോൻ ദീപുവോ.. ആ ബസ് കണ്ടക്ടർ..””

അത്രയും ചോദിച്ചതും തല കുമ്പിട്ട് കൊണ്ട് അതെ എന്ന് പറഞ്ഞു… പിന്നീടൊന്നും പറയാതെ എഴുന്നേറ്റ് പോയി അച്ഛൻ…കൊല്ലം കുറേ ആയി കൂടെ കൊണ്ട് നടക്കുന്ന ഹൃദ്രോഗത്തിന്റെ മരുന്ന് കഴിക്കാതെയാണ് അച്ഛൻ തന്റെ പ്രതിഷേധം അറിയിച്ചത്…

എന്ത് കൊണ്ടും ഒരു ബസ് ജീവനക്കാരനെ ക്കാൾ എല്ലാവിധത്തിലും ഉചിതം ഒരു ഡോക്ടർ ആണെന്ന് തോന്നിയിട്ടുണ്ടാവും…പക്ഷേ അവിടെ എന്ത് കൊണ്ടാണ് ഇത്രയും നാൾ വളർത്തി വലുതാക്കിയ മകളുടെ സ്നേഹം മനസ്സിലാക്കാൻ കഴിയാതിരുന്നത്…

ദീപുവിനെ മറന്ന് ഒരു ജീവിതം..അതിലും ഭേദം മരണം ആണ്..ഒരു തരത്തിലും ഞാൻ സമ്മതിക്കില്ല എന്ന് കണ്ടതും അച്ഛന്റെ വാശി കൂടിയതെ ഉള്ളൂ..ഒടുക്കം കുറച്ച് ദിവസത്തിൽ തന്നെ ആരോഗ്യസ്ഥിതി മോശമായി വരുന്നത് കണ്ട് കല്ല്യാണത്തിന് സമ്മതിക്കേണ്ടി വന്നു…

കെട്ടാൻ പോകുന്ന പയ്യനെ കാണാൻ കൂടെ ആരും സമ്മതിച്ചില്ല..ഞാൻ പറഞ്ഞു അവർ ഒഴിഞ്ഞ് പോവുമോ കരുതി.. ദീപുവിനെ എല്ലാം അറിയിക്കാൻ ശ്രമിച്ചു..പക്ഷേ ഒരു ജോലി ആവശ്യത്തിന് പുറത്ത് പോയിരുന്നു..പിന്നെ തോന്നി ഒന്നും പറയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്ന്..വേറെ ഒരാളുടെ ആവാൻ പോവാണ്..തന്നെ മറക്കണം എന്ന് ഒരിക്കലും അവന് നേരെ പറയാൻ സാധിക്കില്ല… അനിയത്തിയെ വിളിച്ച് എല്ലാം പറഞ്ഞു..തന്റെ കല്യാണത്തിന്റെ അന്നെ അവൻ സത്യം അറിയാവു എന്നും…അല്ലേൽ ഒരുപക്ഷേ അവന്റെ ഒറ്റ വിളിയിൽ ഞാൻ കൂടെയിറങ്ങി ചെന്നിരുന്നേനെ..

വിവാഹദിവസം ഒരു പാവ കണക്കെയാണ് എല്ലാത്തിനും നിന്ന് കൊടുത്തത്…കഴുത്തിൽ താലി ചരട് മുറുകിയപ്പോളും..നെറ്റിത്തടം സിന്ദൂരം ചുമ്മപ്പിച്ചപ്പൊഴും മുൻപിൽ ഉള്ള ആളെ ഒന്ന് നോക്കിയത് കൂടെയില്ല..

പക്ഷേ മുഖം ഉയർത്തിയതും കണ്ടു ഒഴുകാൻ വേമ്പിനിൽക്കുന്ന മിഴികൾ മുറുക്കെ അടച്ച്‌പിടിച്ച് തന്റെ പ്രാണനെ…കണ്ണ് തുറന്നതും അവ തന്റെതുമായി ഉടക്കി… ആ കണ്ണുകളിൽ തെളിഞ്ഞ് നിന്നത് ദൈന്യത യായിരുന്നു…തന്റെ പ്രണയത്തെ കൈവിട്ടു കലയേണ്ട്വന്ന നിസ്സഹായ അവസ്ഥയായിരുന്നു.. അവസാനമായി ഒരു യാത്ര പറയാൻ കൂടെ സാധിച്ചില്ല…

ആദ്യരാത്രി തന്നെ എല്ലാം തുറന്നു പറഞ്ഞു..അപ്പോഴാണ് പേര് സായന്ത് എന്ന് അറിയുന്നത് തന്നെ.. ഒരിക്കൽ പോലും നിങ്ങളെ ഭർത്താവ് ആയി കാണാൻ കഴിയില്ല.. ആ സ്ഥാനം എന്നും ന്റെ ദീപുവിന്റെ ആണെന്ന് മുഖത്ത് നോക്കി പറഞ്ഞതും മറുത്തൊന്നും പറയാതെ പോയി…

പിന്നീട് തൊട്ട് രണ്ട് അപരിചിതരെ പോലെ ഒന്നിച്ച് കഴിഞ്ഞു…തീർത്തും അവഗണന നൽകികൊണ്ട്..

പക്ഷേ എപ്പോഴൊക്കെയോ ആ നിസ്വാർത്ഥമായ സ്നേഹത്തിൻ മുൻപിൽ താൻ തോറ്റുപോയി… ദീപുവിനെ മറന്നതല്ല ഒരിക്കലും..ഭർത്താവെന്ന സത്യം അംഗീകരിച്ച് കൊണ്ട്..അദ്ദേഹം ആ ഓർമ്മകളെ മായ്ച്ച് കളയാൻ ഒരിക്കേപോലും ആവിശ്യപെട്ടും ഇല്ല…

അവന്റെ അനിയത്തിയെ വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ട്..ഒരു സർക്കാർ ജോലി ലഭിച്ചു എന്നറിഞ്ഞപ്പോൾ മറ്റാരേക്കാളും കൂടുതൽ സന്തോഷിച്ചത് ചിലപ്പോൾ ഞാനായിരിക്കും…പക്ഷേ ഇപ്പോഴും തന്നെ ഓർത്തു കഴിയുകയാണ് എന്നറിയുമ്പോൾ ചങ്കിൽ ഒരു പിടപ്പ്‌…

ഒരിക്കൽ വീട്ടിൽ പോയപ്പോൾ വഴിയിൽ വച്ച് കണ്ടു..വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ടുമുട്ടൽ.. അന്ന് ഞങ്ങളുടെ ജീവിതത്തിൽ ലച്ചുവും കടന്നു വന്നിരുന്നു.. ഇത് ദീപുവെന്ന് പറഞ്ഞു സായെട്ടന് പരിചയപെടുത്തി കൊടുക്കുമ്പോൾ തെല്ലും അനിഷ്ടം കൂടാതെ രണ്ടു പേരും ചിരിച്ച് കൈ കൊടുത്തിരുന്നു..

പിന്നെയും പിന്നെയും രണ്ടാളും തനിക്ക് അൽഭുതം ആയി മാറുകയാണ്…ഇത് ന്റെ ലച്ചു മോലെന്ന് കാണിച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങി…വാരിയെടുത്ത് രണ്ടു കവിളിലും അമർത്തി ചുംബിച്ചു..മുഖത്ത് ചിരി വരുത്തുന്നെങ്കിലും ആ ഉള്ളം നീറുന്നത് എനിക്കറിയാം..

അടുത്ത മാസം ന്റെ കല്ല്യാണം ആണെന്ന് മുഖത്ത് നോക്കി പറയുമ്പോൾ ക്രമാതീതമായി ഉയർന്നു ഹൃദയമിടിപ്പ് സാദാ പോലെ ആക്കാൻ ശ്രമിച്ചു…ഇന്ന് താൻ ഒരു ഭാര്യ ആണ്‌…സന്തോഷം നിറഞ്ഞ ജീവിതവും..പക്ഷേ ഇപ്പോ കേട്ടത് ഉള്ളിൽ തീ കോരിയിടുന്ന പോലെ..അപ്പോ താൻ മറ്റൊരാളുടെതായ നിമിഷം ദീപു എത്രമാത്രം വിഷമിച്ചിട്ടുണ്ടാവും… പിന്നീട് അമ്മ പറഞ്ഞ് അറിഞ്ഞു കവിത എന്ന് പേരുള്ള കുട്ടിയുമായി വിവാഹം കഴിഞ്ഞതും അമ്മ മരിച്ചതും ഇപ്പൊ രണ്ട് വയസ്സുള്ള കുട്ടി ആയതുമോക്കെ…

“”ചിത്തു.. ദാ വീടെത്തി.. ഇറങ്ങ്..””

സായെട്ടന്റെ വിളി കേട്ടാണ് ചിന്തകളിൽ നിന്ന് മടങ്ങി വന്നത്…മുറ്റം നിറയെ ആൾക്കാർ തിങ്ങി നിറഞ്ഞിരുന്നു…ചന്ദനത്തിരിയുടെ ഗന്ധം ആകെ പരന്നു നിൽക്കുന്നു… ഒന്നിലും ആരെയും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ആ നിമിഷം താൻ പഴയ ഒൻപതാം ക്ലാസുകാരി ആവുകയായിരുന്നു…കാലുകൾക്ക് വേഗത കൂടി.

വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ പ്രാണനെ കിടത്തിയത് കണ്ടപ്പോഴാണ് ചലനമറ്റു നിന്ന് പോയത്…ഇവിടെയെത്തുന്ന വരെ കേട്ടത് സത്യം ആയിരിക്കരുത് എന്നെ പ്രാർത്ഥന ഉണ്ടായിരുന്നു ള്ളു…തളർന്ന് പോകാതിരിക്കാൻ ഏട്ടൻ മുറുക്കെ പിടിച്ചിരുന്നു…കൈ തട്ടി മാറ്റി അരികിൽ പോയി ഇരുന്നു…

ആ മുഖത്ത് നോക്കി ഇരുന്നു…കണ്ണുകൾ എന്തിനാ അടച്ച് വേചേക്കുന്നെ..അല്ലേൽ ന്നോടുള്ള പ്രണയം കണ്ടേനെ അവിടെ.. തല നെഞ്ചോട് ചേർത്ത് വച്ച് കാതോർത്തു. ഇല്ല പണ്ട് കേൾക്കുന്ന പോലെ മിടിപ്പ് ഇപ്പൊ ഇല്ല..ചുറ്റും ഉയർന്നു പൊങ്ങിയ മുറുമുറുപ്പ് ഒന്നും കാതിൽ എത്തിയില്ല…

പിന്നിൽ നിന്നൊരു കരച്ചിലിന്റെ ചീള് വന്നു തെറിച്ചപ്പോൾ ആണ് തിരിഞ്ഞ് നോക്കിയത്… പാറിപറന്ന മുടിയും കരഞ്ഞുണങ്ങിയ കണ്ണുകളും ആയി ഒരു പെൺകുട്ടി..ഇതാവും കവിത…ന്റെ ദീപുവിന്റെ പെണ്ണ്…

“”ഒന്ന് വിളിക്കോ കവിത.. ചിത്തു വന്നെന്ന് പറഞ്ഞാമതി…ഒരു വട്ടം..അവൻ അറിയും..നിക്ക്‌ ഉറപ്പാ..””

“”ഇന്നലെ അവസാനം ആയി ഏട്ടൻ പറഞ്ഞത് ചേച്ചിയെ പറ്റിയാ..ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന്..”” ഒരു നിർവികാരതയോടെ പറഞ്ഞു തീർത്ത അവളുടെ മടിയിലേക്ക് ഒരു പൊട്ടി കരച്ചിലിന്റെ ഇടയിൽ വാക്കുകൾ കൂട്ടിച്ചേർത്ത് കവിത പറഞ്ഞു.. കരയാൻ ശ്രമിക്കുന്നുണ്ട്..പക്ഷേ കഴിയുന്നില്ല…

കുറച്ച് നിമിഷം കൂടെ ദീപുവിന്റെ അടുത്ത് ഇരുന്ന ശേഷം സായെട്ടന്റെ കൂടെ ഒരു പാവയെ പോലെ കാറിലേക്ക് ചലിച്ചു… കേറാൻ നേരം പിന്നിൽ നിന്നൊരു ആർത്ത് കരച്ചിൽ കേട്ടാണ് നിന്നത്…

“”ആ ഭാര്യ കൊച്ചില്ലെ..കവിത..അത് ദേ ഇപ്പൊ തന്നെ കൊഴഞ്ഞ് വീണുന്ന്….ആശുപത്രിൽ കൊണ്ടെണ്ടി വന്നില്ല..അതും പോയി..””

ചുറ്റും കൂടെ നിന്നവരുടെ ഇടയിൽ നിന്ന് ഞെട്ടലോടെയാണ് ആ വാക്കുകൾ ശ്രവിച്ചത്…തിരിഞ്ഞ് അകത്തേക്ക് നടന്നു അപ്പോഴേക്കും തൊട്ടടുത്ത് അവളെയും കിടത്തിയിരുന്നു..ഭർത്താവിന്റെ ചിതക്കൊപ്പം ഭാര്യയുടെത് കൂടെ…അവനെ ചിതയിലേക്ക്‌ എടുത്തതും ഏട്ടന്റെ കയ്യിൽ പിടി മുറുക്കി..കണ്ണുകൾ ഇറുകെ അടച്ചു. ഇല്ലേൽ ചെലപ്പോൾ തനിക്കും കൂടെ പോവാൻ തോന്നിയാലോ.. കത്തി തീരുന്നത് വരെ അവിടെ തന്നെ നിന്നു…

നീ ഭാഗ്യം ചെയ്തവളാണ് കവിത…കുറച്ച് നാളെങ്കിൽ കൂടെ ആ പ്രണയം ആസ്വദിക്കാൻ കഴിഞ്ഞല്ലോ… ആ താലി അണിയാൻ കഴിഞ്ഞില്ലേ..ഒടുവിൽ മരണത്തിലും ഒന്നിച്ച്…അതിന് പോലും തനിക്ക് കഴിഞ്ഞില്ല…

വന്നു കൂടിയ ബന്ധുക്കൾ വേഗം വേഗം ഒഴിഞ്ഞ് പോകുന്നത് അതിശയത്തോടെ നോക്കി നിന്നപൊഴാണ് നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു കുഞ്ഞു മുഖം മനസ്സിലേക്ക് ഓടിയത്തിയത്…ഓടിപിടഞ്ഞ് അകത്ത് മുറിക്കകത്ത് എത്തിയതും കണ്ടു ഒന്നും അറിയാതെ ശാന്തമായി ഉറങ്ങുന്ന കുരുന്നിനെ…

ഇത് ഒരു ബാധ്യത ആയി തീർന്നാലോ എന്നുള്ള ഭയം കൊണ്ടാണ് തിടുക്കപ്പെട്ട് ഉള്ള എല്ലാവരുടെയും പോക്ക്.. ഉറക്കം വിട്ട് മാറിയതും തന്റെ അമ്മയെ കാണാതെ കുഞ്ഞി വായിൽ അവൻ നിലവിളിക്കാൻ തുടങ്ങി..

എന്ത് ചെയ്യണം എന്നറിയാതെ നിന്ന്..ഒരിക്കലും ഇവനെ ഇവിടെ ഇട്ടു പോരാൻ തനിക്ക്‌ കഴിയില്ല..ദീപുവിന്റെ കുഞ്ഞാണ്..അവന്റെ ചോര…വാരിയെടുത്ത് മാറോട് ചേർത്തു..ഒരു സ്ത്രീയുടെ ചൂട് പറ്റിയതും അതറിഞ്ഞെന്ന് പോലെ അവൻ മാറിലേക്ക് ഒതുങ്ങി ചേർന്ന്…ഏട്ടനെ നോക്കിയതും കണ്ണ് ചിമ്മി കാണിച്ച് പുറത്തേക്ക് നടന്നു..അതിൽ ഉണ്ടായിരുന്നു സമ്മതം..

താനും ഭാഗ്യവതിയാണ്…ഇത്രയും മനസ്സിലാക്കുന്ന പുരുഷനെ കിട്ടിയതിൽ…ആദ്യായി സ്നേഹിച്ചവന്റെ…വിധിമൂലം നഷ്ടപ്പെടുത്തി കളയേണ്ടി വന്നവന്റെ അംശത്തെ ഇനി മുതൽ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിഞ്ഞതിൽ…

അവസാനിച്ചു..

ഇഷ്ടപെട്ടാൽ എനിക്കായി രണ്ട് വരി കുറിക്കണം ട്ടോ??