എന്റെ നമ്പറിലേക്ക് ഒരു മിസ്കോൾ അടിച്ചേ…എന്ന് പറഞ്ഞു രതീഷ് തന്റെ നമ്പർ പറഞ്ഞുകൊടുത്തു. അപ്പോൾ തന്നെ പുഷ്‌കല കേറി മിസ്സ്‌കോളും അടിച്ചു.

Story written by SATHEESH VEEGEE

മഠത്തിൽ പറമ്പിൽ രതീഷിന്റെ നാൽപ്പത്തിയേഴാമത്തെ പെണ്ണുകാണലാണ് ഇന്ന്.

നാൽപ്പത്തി ആറെണ്ണവും വെള്ളത്തിൽ വീണ ഏറ് പടക്കം പോലെ ചീറ്റിപ്പോയതിനു ശേഷമാണ് നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറും സർവോപരി ഒട്ടുമിക്ക എല്ലാ മാട്രിമോണിയൽ സൈറ്റ് കാർക്കും വമ്പൻ ഭീഷണിയായി മാറിയിരിക്കുന്നതുമായ എയർ മാർഷൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നാണപ്പന്റെ അടുത്തു ചെല്ലുന്നത്.

ഗ്യാസിന്റ അസുഖം ആണെന്നാണ് നാണപ്പന്റെ വാദം എങ്കിലും അവസരോചിതമല്ലാത്ത കീഴ്ശ്വാസ സർവീസ് മൂലമാണ് നാണപ്പന് എയർ മാർഷൽ എന്ന മുടിഞ്ഞ ഗെറ്റപ്പുള്ള പേര് വീണത്

സ്വന്തമായി ഒരേക്കർ റബറും തോട്ടമാണ് രതീഷിന്റെ ജീവവായു എന്നു പറയുന്നത്. റബ്ബറിന് വിലയിടിഞ്ഞ സങ്കടത്തിൽ റബ്ബറും തോട്ടത്തിൽ ചമ്രം പൂട്ട് ഇട്ടിരുന്നു ജവാൻ അടിച്ചുകൊണ്ടിരുന്നപ്പോൾ നെഞ്ചുവേദന വന്നു മരിച്ച സ്വന്തം പിതാവ് സുധാകരന്റെ പാത പിന്തുടരുന്ന രതീഷ് ആകെയുള്ള ഒരു പെങ്ങളെ കെട്ടിച്ചു വിട്ടു.

പത്താം ക്ലാസ്സിൽ പഠിത്തത്തോട് നടത്തിയ മൽപ്പിടുത്തത്തിൽ വിയർത്തു വെള്ളം കുടിച്ച രതീഷ് ആയുധം വെച്ചു കീഴടങ്ങി അവസാനം റബറും തോട്ടത്തിൽ ചാടി. ആദ്യമൊക്കെ കട്ട ചങ്ക് വെട്ട് ബിനു ആയിരുന്നു റബർ മരത്തിൽ കത്തി വച്ചുകൊണ്ട് ഇരുന്നത്.

വിലയിടിവ് കാരണം യാതൊരു കാരണവും കാണിക്കാതെ വെട്ട് ബിനുവിനെ സസ്പെൻസ് ചെയ്ത രതീഷ് സ്വന്തമായി പിന്നീട് വെട്ട് തുടങ്ങി. ശംഭു, തുളസി, പാൻ പരാഗ്, സിഗരറ്റ് തുടങ്ങി ശരീരത്തിന് ഹാനികരമായ എല്ലാത്തിനെയും രതീഷ് പടിക്കു പുറത്തു നിർത്തിയെങ്കിലും ‘കള്ളുകുടിയിൽ രാജാവാണ്

അമ്മ സുലോചനക്ക് കാൽ മുട്ടിനു വേദന ആയപ്പോൾ മുതലാണ് ഒരു വിവാഹത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്.

അന്ന് മുതൽ തുടങ്ങിയ ചായ കൂടിയാണ്. ജിലേബിയും, ലഡുവും തിന്ന് തിന്ന് രതീഷിന് തനിക്ക് ഷുഗർ ന്റെ അസുഖം വരുമോ എന്നു വരെ പേടിയായി.

താൻ വെട്ടാൻ വേണ്ടി നോക്കി വെക്കുന്ന റബ്ബർ തൈകൾ ഒക്കെ സമീപ പ്രദേശങ്ങളായ പന്തളം, കുളനട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നൊക്കെ യുവകോമളന്മാർ വന്നു മൂടോടെ വെട്ടിട്ടിക്കൊണ്ട് പോകുന്നത് രതീഷ് ഹൃദയ വേദനയോടെ നോക്കി നിന്നു.

അങ്ങനെ വിധിയുടെ വിളയാട്ടത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ദൈവദൂദനെപ്പോലെ എയർ മാർഷൽ നാണപ്പൻ, മഠത്തിൽ പറമ്പിൽ രതീഷിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

അതിരാവിലെ എഴുനേറ്റു റബറും വെട്ടി, പാലെടുത്തു ഷീറ്റിനായി ഒഴിച്ചും വെച്ചു. പിന്നീട് ചന്ദ്രിക സോപ്പ് ഇട്ട് ഉഗ്രൻ ഒരു കുളിയും പാസാക്കി റൂമിലെത്തി നിവിയ ക്രീം കൊണ്ട് മുഖത്ത് പുള്ളിക്കുത്ത് ഇട്ടു, എന്നിട്ടത് മുഖത്തു തേച്ചു പിടിപ്പിച്ചു. അപ്പോഴേക്കും അതാ മൊന്ത രാജേഷിന്റെ ആപ്പ ഓട്ടോ വീട്ടുപടിക്കൽ എത്തി.

കുറച്ചു കുട്ടിക്കൂറ പൌഡർ തൂവാലയിൽ പൊതിഞ്ഞെടുത്തു ഒറ്റ ഓട്ടമായിരുന്നു.

“മൊന്തേ വണ്ടി എടുത്തോ ” രതീഷ് അലറി

മൊന്ത കേൾക്കേണ്ട താമസം വണ്ടി നൂറിൽ വിട്ടു . ” മൊബൈലിൽ നാണപ്പൻ ചേട്ടന്റെ അഞ്ചു മിസ്കോൾ വന്നിരിന്നു ” എന്നു പറഞ്ഞു കൊണ്ട് തൂവാലയിൽ ഇരുന്ന പൌഡർ മോന്തക്ക് തേച്ചു പിടിപ്പിച്ചു.

മാന്തുക ജംഗ്ഷനിൽ എയർ മാർഷൽ നാണപ്പൻ അഞ്ഞൂറ് പേജിന്റെ ഒരു ഡയറിയും കക്ഷത്തിൽ വച്ചുകൊണ്ട് പ്രസവിക്കാറായ ബ്ലോക്ക് പശുവിനെപ്പോലെ അക്ഷമനായി നിൽപ്പുണ്ടായിരുന്നു.

മൊന്തയുടെ ഓട്ടോ കണ്ട നാണപ്പൻ RTO കൈ കാണിക്കുന്ന സ്റ്റൈലിൽ ഓട്ടോ കൈ കാണിച്ചു നിർത്തി, അതിൽ കയറി.

” ഇതെന്താ കടുവാകളിക്ക് പോവാണോ നീ ഈ കോലത്തിൽ ആ പെണ്ണിന്റെ വീട്ടിൽ എങ്ങാനും ചെന്നു കേറിയാൽ വലിവിന്റെ അസുഖമുള്ള അവരുടെ വല്യമ്മ മിക്കവാറും പേടിച്ചു അറ്റാക്ക് വന്ന് മരിച്ചുപോകും ” ചുമ്മാതല്ല ഇത്രയും ചായ നീ കുടിച്ചത്. ഇമ്മാതിരി കോലത്തിലൊക്കെ ആയിരിക്കും എല്ലായിടത്തും പോയേക്കുന്നത്. പൌഡർ തേച്ചു കളയെടാ കൊച്ചേ “

നാണപ്പൻ വണ്ടിയിൽ ഇരുന്നുകൊണ്ട് രതീഷിനെ നോക്കി പറഞ്ഞു

വളിച്ച ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്തുകൊണ്ട് രതീഷ് മുഖം ഒന്ന് പൊളീഷ് ചെയ്തെടുത്തു.

വലക്കടവുംപാട്ട് ഷാപ്പിന്റ മുന്നിലെത്തിയപ്പോൾ ഒരു റോഡ് ബ്ലോക്ക്…

“ആ, ചെത്തുകള്ളു കൊണ്ടുവരുന്ന സമയമാണ് അത് മായം ചേർക്കുന്നതിന് മുൻപേ അടിക്കാനുള്ള തിരക്കാണ്. വൈകുന്നേരം ആയാൽ ഇവന്മാർ കപ്പ കഴുകിയ വെള്ളമൊക്കെ കള്ളിൽ ഒഴിച്ചു കളയും ” മൊന്ത തന്റെ ചെത്തുകള്ളിൽ ഉള്ള പൊതു വിജ്ഞാനം ഓട്ടോയിൽ ഇരുന്നുകൊണ്ട് എരിവ് ചേർത്ത് വിളമ്പി.

“ചെത്തുകള്ള് ” രതീഷിന്റെ മനസ്സിൽ ലഡു പൊട്ടി കൂടെ എയർ മാർഷൽ നാണപ്പന്റെ മനസ്സിലും

“നാണപ്പൻ ചേട്ടാ ഓരോ കുപ്പി ചെത്തുകള്ള് പിടിപ്പിച്ചിട്ട് പോയാൽ പെണ്ണുകാണാലിനു ഒരു ഇതൊക്കെ ഉണ്ടായിരിക്കും ഇല്ലിയോ” രതീഷ് പറഞ്ഞു.

“നീ മുത്താണെടാ മുത്ത് ” എന്ന് പറയുന്നതുപോലെ എയർ മാർഷൽ നാണപ്പൻ തിളങ്ങുന്ന കണ്ണുകളോടെ രതീഷിനെ നോക്കി

കേൾക്കേണ്ട താമസം മൊന്ത ഓട്ടോയുടെ റൈറ്റ് ഇണ്ടിക്കേറ്റർ ഇട്ടു.

മണ്‌കുടത്തിൽ ചെത്തുകള്ളും പ്ളേറ്റിൽ താറാവ് ഇറച്ചിയും ചേമ്പ് പുഴുങ്ങിയതും നിരന്നു. ഓരോകുടം കള്ള് കുടിക്കാനാണ് കേറിയതെങ്കിലും സ്‌പെഷ്യൽ ബ്രാണ്ടായ മുന്തിരിക്കള്ള് കൂടി ഉണ്ടെന്നറിഞ്ഞ രതീഷ് അതിനും ഓർഡർ ചെയ്തു.

“ചേമ്പ് തിന്നാൽ ഗ്യാസിന്റ വല്ല പ്രശ്നവും ഉണ്ടാകുവോടാ മൊന്തേ ” നാണപ്പന്റെ ചോദ്യം കേട്ട് മൊന്ത ഞെട്ടി

“എന്റെ പൊന്നണ്ണാ വല്ല മിസൈലോ നാടൻ ബോംബോ ഉണ്ടെങ്കിൽ ദേ ഇവിടെ എങ്ങാനും അങ്ങ് താങ്ങിയെരെ. വെളിവില്ലാതെ ഇരിക്കുന്ന കുടിയന്മാരല്ലേ അണുബോംബ് വീണാൽ പോലും ഏറുപടക്കം ആണെന്നെ വിചാരിക്കൂ. ആ പെണ്ണിന്റെ വീട്ടിൽ എങ്ങാനും ആണെങ്കിൽ പണി പാളും.. മൊന്ത തൊഴു കൈകളോടെ പറഞ്ഞു

മുന്തിരിക്കള്ളും ചെത്തു കള്ളും സംഘം ചേർന്നു നടത്തിയ രാസപ്രവർത്തനത്തിൽ തകർന്നുപോയ രതീഷ് കൺട്രോൾ വീണ്ടെടുത്തുകൊണ്ട് പറഞ്ഞു….

“എന്റെ മാർഷൽ അണ്ണാ ഈ കല്യാണം എങ്കിലും നടക്കുമോ എന്റെ,,, വീണ്ടും എന്നെ വിധി വേട്ടയാടുമോ… പറയൂ അണ്ണാ പറയൂ. “എന്റെ ജീവിത സഖി ആകുന്ന എന്റെ പ്രിയതമയുടെ പേരെന്താണ് അണ്ണാ… പറയൂ എനിക്ക് കേൾക്കാൻ കൊതിയായി”. പത്താം ക്ലാസ്സിൽ സ്കൂൾ യുവജനോത്സവത്തിന് സ്റ്റേജിൽ കേറി അഭിനയിച്ച് ടീച്ചേർസ് ന്റെ വരെ തെറി വിളി വാങ്ങിയ നാടകത്തിലെ ഡയലോഗ് ഓർത്ത് രതീഷ് പറഞ്ഞു.

“അതിന്റെ പേര് ” ങ്ഹാ ‘ പുഷ്കല ‘എന്നോ മറ്റോ ആണ്

“പുഷ്കലയോ എന്തോ പേരാണ് എയറെ ഇത്. കല മാത്രം ആയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു, ഇതിപ്പോൾ കലയുടെ മുൻപിൽ ഒരു തള്ളും ഉണ്ടല്ലോ ” മൊന്ത താറാവിൻ കാൽ കടിച്ചു തിന്നുകൊണ്ട് പറഞ്ഞു

” നാണപ്പൻ ചേട്ടാ എന്റെ പ്രിയതമക്ക് ഞാൻ രണ്ടു താറാമുട്ട പുഴുങ്ങിയതും ഒരു ബീഫ് ഫ്രൈ യും പാർസൽ ആയി വാങ്ങട്ടെ ” രതീഷ് കുഴഞ്ഞുകൊണ്ട് പറഞ്ഞു

“എന്റെ പൊന്നു രതീഷേ കല്യാണത്തിന് ശേഷം ഈ ഷാപ്പ് തന്നെ നീ അവൾക്ക് വാങ്ങി കൊടുത്തോ, ഈ പഞ്ചായത്തിൽ പോലും ആരും നിന്നോട് ചോദിക്കില്ല. ദേ ഇനിയും ലേറ്റായാൽ പണി പാളും. എഴുനേൽക്കു പോകാം ” എന്നുപറഞ്ഞു കൊണ്ട് നാണപ്പൻ എഴുനേറ്റു

കൂടെ മൊന്തയും രതീഷും. തൊട്ടടുത്തുള്ള കടയിൽ നിന്നും രണ്ടു പാക്കറ്റ് തൈരും വാങ്ങി കുടിപ്പിച്ച് രതീഷിനെ ഒരുവിധം നേരെയാക്കി

“മൊന്തേ വണ്ടി കത്തിച്ചു വിട്ടോ ” എയർ മാർഷൽ അലറി

അങ്ങനെ അടിച്ചു സെറ്റായ മൂവരും കൂടി പുഷ്കലയെ പെണ്ണുകാണാൻ കടപ്രയിലേക്ക് പറന്നു

“മഠത്തിൽ പറമ്പിൽ രതീഷിനെ വീണ്ടും വിധി വേട്ടയാടുമോ? ഈ കല്യാണം എങ്കിലും നടക്കുമോ….? എയർ മാർഷലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി കയറുമോ…? കള്ള് കുടിച്ചു വണ്ടി ഓടിച്ചതിന് മൊന്തയെ കൊടും വളവിന് ഇട്ട് പോലീസ് പിടിക്കുമോ…? ചായ കുടിക്കാനും ലഡ്ഡു തിന്നാനും ഇനിയും രതീഷിന്റെ ജീവിതം ബാക്കിയാകുമോ….?

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…