നീ അവളോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചുപോലും കണ്ടിട്ടില്ല ഞാൻ. എന്തിനാടാ ഒരു പെണ്ണിന്റെ ശാപം ഇങ്ങനെ തലയിൽ കയറ്റിവെക്കുന്നത്…

Story written by Latheesh Kaitheri

ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത അവളുടെ നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാണ് സുഭദ്ര സംസാരിച്ചു തുടങ്ങിയത്.

എന്താടാ രമേശാ നീയീ കാട്ടുന്നത് ദൈവം പോലും പൊറുക്കൂല കേട്ടോ നിന്റെ ഈ ചെയ്‌ത്തു. വല്ലേടത്തുനിന്നും വന്നകുട്ടിയാ അതിന്റകണ്ണീര് ഇനിയും നീയിവിടെ വീഴ്ത്തിയാൽ ഇവിടം മുടിഞ്ഞുപോകെ ഉള്ളു

അതിനു ഞാൻ എന്ത് ചെയ്‌തെന്ന അമ്മയീ പറയുന്നത് ?

അത് ഞാൻ തന്നെപറയാണോ ?

വേണം ,അമ്മ തന്നെ പറയൂ

നിന്റെ കല്യാണംകഴിഞ്ഞിട്ടു ഇന്നേക്ക് എത്രമാസമായെടാ ?

മൂന്നുമാസം

മൂന്നല്ല ,നാലുമാസം ആകും അടുത്ത ബുധൻ വന്നാൽ

അതിനു ?

നീ അവളോട് ഒന്ന് സ്നേഹത്തോടെ സംസാരിച്ചുപോലും കണ്ടിട്ടില്ല ഞാൻ. എന്തിനാടാ ഒരു പെണ്ണിന്റെ ശാപം ഇങ്ങനെ തലയിൽ കയറ്റിവെക്കുന്നത് ?

അതിനുള്ള ഉത്തരം ഞാൻ തന്നെ പറയണോ ?

ഒരായിരം വട്ടം ഞാൻ കെഞ്ചിപ്പറഞ്ഞതല്ലേ അമ്മയോട് എനിക്കിപ്പോള് കല്യണം വേണ്ടെന്നു ,പിന്നെന്തിനാ എന്നെ നിർബന്ധിച്ചു ഇത്രൂം വരെ കൊണ്ടെത്തിച്ചത്

അതേടാ ഇപ്പൊ ഞാനായി തെറ്റുകാരി ,ചാകുന്നെങ്കിലും ജീവിക്കുന്നെങ്കിലും ഒരുമിച്ചെന്നു പറഞ്ഞു നിന്നോട് ചേർന്നുനിന്ന ഒരുത്തി നല്ലൊരുത്തനെ കിട്ടിയപ്പോൾ നിന്നെയും നിന്റെ സ്നേഹത്തെയും വേണ്ടെന്നുവെച്ചു അവള് ദുഫായിക്കുപോയി, ഇപ്പോള് മൂന്ന് വര്ഷവുമായി അവൾക്കു ഉക്കത്തുവെക്കുവാൻ രണ്ടുപിള്ളേരുമായി. ഇന്നേരവും അതുമനസ്സിലിട്ടു നടക്കുന്ന നിന്റെ മനസ്സൊന്നുമാറ്റിയെടുക്കുവാൻ നീയൊന്നു സമാധാനമയി ജീവിച്ചുകാണുവാൻ ഒരു വിവാഹത്തിന് മുൻകൈയെടുത്ത എന്നോട് നീ ഇങ്ങനെ തന്നെ പറയണം.

എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെയേ പറ്റൂ.

അങ്ങനെ എങ്കിൽ ആ പാവത്തിനെ നാളെത്തന്നെ അതിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കൂ ,ഒന്നും പുറത്തുകാണിക്കാതെ അകമേ അടക്കിപ്പിടിക്കുന്ന അതിന്റെ ദുഃഖം എനിക്ക് കണ്ടുനിൽക്കാൻ വയ്യ.

എനിക്കുവയ്യ ,നിങ്ങൾ തന്നെ കൊണ്ടാക്കിക്കോ

ആയിക്കോട്ടെ ,എല്ലാം എന്റെ തെറ്റല്ലേ അല്ലേ ? അപ്പൊ ഇതും ഞാൻ തന്നെ ചെയ്യാം

അമ്മയോടുള്ള ദേഷ്യത്തിനു രണ്ടെണ്ണം അതികം അടിച്ചാണ് വീട്ടിലേക്കു ചെന്നത്
എന്നുമുള്ളതുപോലെ തന്റെ വരവും കാത്തു അവൾ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു ,തന്നെ അകലെനിന്നുകണ്ടപ്പോഴേ തനിക്കു കാലുകഴുകാനുള്ള വെള്ളം കിണ്ടിയിലാക്കി അവൾ തന്റെ നേർക്കുനീട്ടി

ചോറ് എടുത്തു വെക്കട്ടെ

വേണ്ടാ ,

ചപ്പാത്തി ഉണ്ടാക്കണോ

വേണ്ടാ

അല്പം വേച്ചുകൊണ്ടു മുകളിലേക്കുള്ള പടികൾ കയറാൻ ഒരുങ്ങിയ അവനെ അവൾ ഓടി ചെന്നുപിടിച്ചു ,സാവധാനം പടികൾ ഓരോന്നായി കയറ്റി കട്ടിലിൽ കൊണ്ട് ചെന്ന് ഇരുത്തി .

നീ ഭക്ഷണം കഴിച്ചോ ?

ഇതു ചോദിച്ചത് തന്റെ ഭർത്താവുതന്നെയാണോ എന്ന് വിശ്വാസം വരാതെ അവൾ അയാളെ തന്നെ സൂക്ഷിച്ചുനോക്കി.

ഇന്നുവരെ താൻ ചോദിച്ചതിന് വല്ലപ്പോഴും മറുപടികിട്ടുമെന്നല്ലാതെ ഇങ്ങോട്ടു ഒന്നും ചോദിക്കാറും പറയാറും ഒന്നുമില്ല

,ആദ്യരാത്രയിൽ തന്നെ ഒന്ന് സ്പർശിക്കുകപോലും ചെയ്യാതെ കട്ടിലിന്റെ ഓരത്തോട്ടുമാറിക്കിടന്നപ്പോൾ മുതൽ തോന്നിയിരുന്നു സംഗതി അത്രപന്തിയല്ല എന്ന് ,പിന്നീട് താൻകാരണം രമേശേട്ടനു ബുദ്ധിമുട്ടവേണ്ട എന്നുകരുതി ഒരുപായവിരിച്ചു താഴേക്കിടക്കാറാണ് പതിവ് ,ഒടുവിൽ ഉത്തരം കിട്ടാതെ അലഞ്ഞുനടന്ന തന്റെ ചിന്തകൾക്ക് അതിനുള്ള ഉത്തരവും നാത്തൂന്റെ വായിൽ നിന്നുതന്നെ കിട്ടി ,, “രമേഷേട്ടന്റെ പഴയ ബന്ധത്തിന്റെ കഥ” ,,, അതൊക്കെ കഴിഞ്ഞകഥയാണ് എന്നുകരുതി മനസ്സിനെ ആശ്വസിപ്പിച്ചു കാത്തിരിക്കുകയായിരുന്നു താൻ ,, ഇന്ന് അമ്മ നാളെ വീട്ടിലേക്ക് പോകാനുള്ള ഡ്രസ്സൊക്കെ എടുത്തുവെച്ചോ എന്നുപറയുന്നതുവരെ എവിടെയോ എപ്പോഴോ വിരിയുന്ന ഒരു മഴവില്ലിന്റെ കാത്തിരിപ്പിൽ ആയിരുന്നു താൻ .,

രേമേഷേട്ടാ……

എന്തിനാ താൻ കരയുന്നതു ?

എഐ , ഒന്നുമില്ല.

പിന്നെന്താ ,ഭക്ഷണം കഴിച്ചില്ലെങ്കിൽ താഴെപ്പോയി കഴിക്കൂ

വേണ്ട ,ഇന്നെനിക്കിനി ഒന്നും വേണ്ട വയറുനിറഞ്ഞു ,ആദ്യമായി നിങ്ങളെന്നോട് ഒന്ന് സംസാരിച്ചൂലോ അതുമതി.

അത് വീണേ ഞാൻ ,,,,ഞാൻ എന്താ ഇപ്പൊ പറയുക ,,എനിക്കുതന്നോടു വെറുപ്പുണ്ടായിട്ടു ഒന്നുമല്ല ഞാൻ ഇങ്ങനെയൊക്കെ പറയുകയും കാട്ടുകയും ചെയ്യുന്നത് ,,ഒരുത്തി ചങ്കിലേക്കു ഇറക്കിവെച്ച മുള്ളു അതിന്റെ നീറ്റൽ പലപ്പോഴും എന്നെ ഭ്രാന്തനാക്കുന്നു , നിന്നെക്കാണുമ്പോഴൊക്കെ അവളുടെ ചിന്തകളാ മനസ്സിൽ മുന്നിട്ടുനിൽക്കുന്നത്.

എനിക്കുമനസിലാകും രമേശേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ ,രമേഷേട്ടന്റെ മനസ്സുനല്ലത. അതുകൊണ്ടാ ഇപ്പോഴും അതൊന്നും മനസ്സിൽ നിന്നും പോകാത്തത് ,ഒരേസമയം പലരെ സ്നേഹിക്കുന്ന കാമുകൻ മാരുള്ള ഈ ലോകത്തു മുഴുവൻ മനസ്സും കൊടുത്തു ഒരാളെ സ്നേഹിച്ചാൽ പെട്ടന്നങ്ങട് പറിച്ചെറിയാൻ കഴിയില്ല എനിക്കറിയാം ,അതിനു ഞാൻ ഈ വീടുവിട്ടുപോണോ രമേഷേട്ടാ ? ഞാൻ കാത്തിരുന്നാൽ പോരെ ?

പറഞ്ഞുമുഴുമിപ്പിക്കും മുൻപേ പെയ്തുതുടങ്ങിയ കണ്ണുനീർമഴമൂലം അവൾക്കു പറഞ്ഞുമുഴുമിപ്പിക്കാൻ സാധിച്ചില്ല ,,

സ്നേഹത്തോടെയുള്ള ഒരു വാക്കോ ഒരു നോക്കോ ഞാൻ നിന്നോടുകാട്ടിയിട്ടില്ല ,പിന്നെങ്ങനെയാ നിനക്ക് എന്നോട് ഇങ്ങനെയൊക്കെ…..

അവളുടെ അടുത്തേക്ക് പതിയെ നടന്നു അവളെ ചേത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചപ്പോൾ ,,അവളുടെ കണ്ണുനീർ അവന്റെ ദേഹത്തിൽ വീണു അലിഞ്ഞു ചേർന്നു.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ✍️❤️