മകൻ കൂട്ടിക്കൊണ്ടുവന്ന നിറവയർ ഗർഭിണിയെ അമ്മ തിരിച്ചയച്ചില്ല,,,,കത്തിച്ച നിലവിളക്ക് കയ്യിൽ കൊടുത്ത്….

Story written by VIPIN PG

” ആദ്യരാത്രി പെറ്റ മറിയാമ്മ “

അവറാച്ചൻ മറിയാമ്മയെ ഉപേക്ഷിച്ചു പോയിട്ട് ആറു മാസം കഴിഞ്ഞു ,,,,നാല്പത്തഞ്ചു കാരിയായ മറിയാമ്മ വയസ്സ് കാലത്ത് വീണ്ടും ഗർഭിണി ആയെന്ന് പറഞ്ഞാണ് അവറാച്ചൻ വീട് വിട്ടു പോയത് ,,,, എന്നാൽ മറിയാമ്മയുടേത് ദിവ്യ ഗർഭമല്ല മറിച് അതിൽ അവറാച്ചനും പങ്കുണ്ടെന്നുള്ള നഗ്‌ന സത്യം അവറാച്ചൻ മറന്നു ,,,,

ഉള്ള മൂന്ന് രണ്ട് പെമ്പിള്ളേരെ നേരത്തെ കെട്ടിച്ചു വിട്ടതാണ് ,,,, ഈ സംഭവം അറിഞ്ഞതിൽ പിന്നെ പെണ്മക്കൾ വീട്ടിലേക്ക് വരാതായി ,,, ഗർഭം അലസിപ്പിക്കണം എന്ന് പറഞ്ഞ മക്കളോട് ഇനി ഈ പടി ചവിട്ടരുതെന്ന് മറിയാമ്മ തീർത്തു പറഞ്ഞു ,,,,അങ്ങനെ മറിയാമ്മ വീട്ടിൽ ഒറ്റക്കായി ,,,,

പക്ഷെ മറിയാമ്മ തോറ്റു കൊടുത്തില്ല ,,, ആത്മ ഹത്യ ചെയ്യാനും പോയില്ല ,,,പ്രസവിക്കാൻ തന്നെ തീരുമാനിച്ചു ,,, ഉറ്റവരും ഉടയവരും എല്ലാവരും എതിര് നിന്നിട്ടും മറിയാമ്മയുടെ തീരുമാനം മാറിയില്ല ,,,

മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്ന് ചിന്തിച്ച മറിയാമ്മ വീടിനു പുറകിലുള്ള അര ഏക്കർ സ്ഥലം പാട്ടത്തിനു കൊടുത്തു ,,, ആ പൈസ കൊണ്ട് കാര്യങ്ങൾ നടത്തി ,,,,

സ്ഥലം പാട്ടത്തിന് കൊടുത്തെങ്കിലും രാത്രീല് വീഴുന്ന തേങ്ങ മറിയാമ്മക്ക് സ്വന്തമാണ് ,,, ആരുടെയും അനുവാദം ചോദിക്കാതെ രാത്രീല് വീഴുന്ന തേങ്ങ രാത്രീല് തന്നെ മറിയാമ്മ എടുത്തു വീട്ടിൽ കൊണ്ട് വരും ,,,,

അങ്ങനെ ദിവസങ്ങൾ പോകെ തെങ്ങും തോട്ടത്തിൽ കള്ള് ചെത്താൻ ഗോപാലൻ വന്നു ,,, വേറെ പണിയൊന്നും ഇല്ലാത്തോണ്ട് മറിയാമ്മ ഗോപാലന്റെ ചെത്തും നോക്കി ഇരിക്കാൻ തുടങ്ങി ,,,,

ഒന്നും രണ്ടും മൂന്നും ദിവസം ചെത്തു നോക്കി ഇരുന്ന മറിയാമ്മ നാലാം ദിവസം ഗോപാലനോട് ഇത്തിരി കള്ള് ചോദിച്ചു ,,,, ആദ്യമായിട്ട് ചോദിച്ചതല്ലേ എന്ന് കരുതി ഗോപാലൻ ഇത്തിരി കള്ള് കൊടുത്തു ,,,,

പക്ഷെ മറിയാമ്മ പിന്നീട് അതങ്ങ് സ്ഥിരമാക്കി ,,,, ഗോപാലൻ കള്ളും കൊണ്ട് ഇറങ്ങുമ്പോൾ തന്നെ മറിയാമ്മ ചെല്ലും ,,,, ഒരു ദിവസം ഗോപാലൻ ഉടക്കി ,,,,

” മറിയാമ്മേ ,,,, ഇത് ശരിയാവൂല ,,,, ഒന്നാമത് ഗർഭിണിയാ ,,,, ഇതും കുടിച്ചിട്ട് ഓരോന്ന് വരുത്തി വെക്കരുത് ,,, മാത്രമല്ല എനിക്കിതിന് കണക്ക് പറയേണ്ടതാ “

” ഓ ,,,, എന്നതാ ഗോപാല ഇത്തിരി കള്ളിന് കണക്ക് ,,, ഗോപാലൻ വന്നാ അടുക്കളേൽ പോത്ത് ഒലത്തിയതും കപ്പയും ഇരിപ്പൊണ്ട് ,,, ഇത്തിരി കഴിച്ചേച്ചു പോകാം “

മറിയാമ്മ ഒലത്തിയ പൊത്തിൽ ഗോപാലൻ വീണെന്ന് പറഞ്ഞാ മതിയല്ലോ ,,,അന്നത്തെ കള്ളടി മറിയാമ്മയുടെ പെരക്കകത്തായി ,,, ഉള്ള സത്യം പറഞ്ഞാ മറിയാമ്മയുടെ പോത്ത് കിടിലൻ ,,, കപ്പയും കള്ളും പോത്തും കൂട്ടി അടിച്ചു മറിയാമ്മയുടെ കൈ പുണ്യത്തിന് സ്തുതി പറഞ്ഞു ഗോപാലൻ ഷാപ്പിൽ പോയി ,,,,

അന്ന് ഷാപ്പിൽ പോയ ഗോപാലൻ ഷാപ്പിൽ വച്ചു മറിയാമ്മയുടെ പോത്തിന്റെ കാര്യം പറഞ്ഞു ,,,, കേട്ടപാതി കേൾക്കാത്ത പാതി ഷാപ്പ് മുതലാളി വർക്കി മറിയാമ്മ യുടെ വീട്ടിൽ ചെന്നു ,,,

” മറിയാമ്മോ,,,, ഈ ഒലത്ത് ഷാപ്പിൽ വന്ന് ഒലത്തിയാൽ എനിക്ക് കച്ചവടവും കിട്ടും മറിയാമ്മയ്ക്ക് കൂലിയും കിട്ടും,,,, എന്തു പറയുന്നു “

മുന്നോട്ടുള്ള ജീവിതത്തിന് ഒരു സ്ഥിരവരുമാനം നല്ലതാണെന്ന് മനസ്സിലാക്കിയ മറിയാമ്മ വർക്കിയുടെ ഓഫർ ഇരുകയ്യും നീട്ടി സ്വീകരിച്ചു ,,,ഷാപ്പിൽ ജോലി ശരിയാക്കി തന്നതിന് മറിയാമ്മ ഗോപാലനെ പ്രത്യേകം സൽക്കരിച്ചു ,,,

ഗോപാലൻ ഗ്ലാസിൽ കള്ളൊഴിച്ചപ്പോൾ മറിയാമ്മ കപ്പയും പോത്തും കൂട്ടി ഗോപാലന് വാരി കൊടുത്തു ,,,, ഒറ്റത്തടി ആയ ഗോപാലന് അത് മനസ്സിൽ ഐസ് കോരിയിട്ട അനുഭവം ആയിരുന്നു ,,,,

മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല,,,,ഒരു വശത്ത് കാര്യങ്ങൾ മുറക്ക് നടന്നപ്പോൾ മറുവശത്തു അപവാദങ്ങൾ പരക്കാൻ തുടങ്ങി ,,,,,, മറിയാമ്മയും ഗോപാലനും നാട്ടിലെ പുതിയ കഥയായി ,,,,

മറിയാമ്മയ്ക്ക് നിറവയർ ആയി ,,, ഷാപ്പിൽ പോകാൻ പറ്റാത്തതുകൊണ്ട് മറിയാമ്മ കുറച്ചു ദിവസം ലീവ് എടുത്തു ,,, എന്നാലും മറിയാമ്മ ഗോപാലന്റെ കാണാൻ തോട്ടത്തിൽ ചെല്ലും ,,,,

ഒരു ദിവസം കള്ളും കൊണ്ട് തെങ്ങിൽ നിന്ന് ഇറങ്ങിയ ഗോപാലൻ മറിയാമ്മയോട് ഒരു ചോദ്യം ചോദിച്ചു

” പോരുന്നോ എന്റെ കൂടെ “

ഒറ്റയ്ക്കായ മറിയാമ്മ യോടുള്ള സഹതാപം കൊണ്ടാണോ അതോ സ്നേഹം കൊണ്ടാണോ എന്നറിയില്ല ഗോപാലൻ ചോദിച്ചു ,,,

ഏറെ നാളായി ഈ ചോദ്യം കേൾക്കാൻ കൊതിച്ചു നിന്ന പോലെ മറിയാമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ,,,,

അന്ന് ഷാപ്പിൽ കള്ള് കൊടുക്കാൻ പോയ ഗോപാലൻ ഷാപ്പിൽ നിന്ന് നേരെ മറിയാമ്മ യുടെ വീട്ടിൽ വന്നു ഒരു വണ്ടി വിളിച്ച് മറിയാമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി,,,,

” മറിയാമ്മേ ,,,, എന്ത് പറഞ്ഞും ഞാൻ വീട്ടിൽ കയറ്റും ,,,, കട്ടക്ക് നിന്നോണം “

ഗോപാലൻ മാറിയമ്മക്ക് മുന്നറിയിപ്പ് കൊടുത്തു,,, വീട്ടിൽ ചെന്നപ്പോൾ ഗോപാലൻ കണ്ടത് കോടാലിക്ക് വിറക് വെട്ടുന്ന അമ്മയെ ,,,, കയ്യിൽ കോടാലിയും പിടിച്ചു നിക്കുന്ന അമ്മയെ കണ്ടപ്പോൾ ഗോപാലന്റെ നല്ല ജീവൻ പോയി ,,,

മറിയാമ്മയെ കുറിച്ച് ഗോപാലൻ വാതോരാതെ ഉള്ള കഥകൾ കേട്ടിട്ടുള്ള ഗോപാലന്റെ അമ്മ മറിയാമ്മയെ അടിമുടി ഒന്ന് നോക്കി ,,,,

ഗോപാലൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിപ്പാണ് ,,,, മറിയാമ്മ പറമ്പിലെ തെങ്ങിന്റെ മേലേക്കും ,,,,, ആരും ഒന്നും മിണ്ടുന്നില്ല ,,,,

മകൻ കൂട്ടിക്കൊണ്ടുവന്ന നിറവയർ ഗർഭിണിയെ അമ്മ തിരിച്ചയച്ചില്ല ,,,,കത്തിച്ച നിലവിളക്ക് കയ്യിൽ കൊടുത്ത് ഗോപാലന്റെ അമ്മ മറിയാമ്മയെ സ്വീകരിച്ചു,,,

ഗോപാലൻ ചെത്തിയ കള്ളും മറിയാമ്മ ഉലത്തിയതും പോത്തും അമ്മ വച്ച ചോറും കൊണ്ട് അത്താഴം കഴിച്ചു മറിയാമ്മയും ഗോപാലനും മുറിയിലേക്ക് പോയി,,,,

ആദ്യ രാത്രി ,,,, കുറെ നേരം മറിയാമ്മയും ഗോപാലനും മുഖത്തോടു മുഖം നോക്കി നിന്നു ,,,,

” മാറിയാമ്മേ ,,,, എന്ത് ചെയ്യും “

” ഗോപാലാ ,,,,, ഒന്നും ചെയ്യാൻ പറ്റൂല “

മറിയാമ്മയുടെ ശാരീരികാവസ്ഥ മനസ്സിലാക്കിയ ഗോപാലൻ മറിയാമ്മയെ കട്ടിലിൽ കിടത്തി നിലത്തു പായ വിരിച്ചു കിടന്നു ,,,,

സമയം പരാ പരാ പാതിരാ ആയപ്പോൾ മറിയാമ്മയ്ക്ക് പേറ്റുനോവ് ഇളകി,,,,മറിയാമ്മയുടെ മരണ വെപ്രാളം കണ്ടപ്പോൾ ഗോപാലനും വെപ്രാളമായി ,,,,ഗോപാലൻ അമ്മയെ വിളിച്ചു ,,, ഗോപാലന്റെ വെപ്രാളം കണ്ട അമ്മ ഗോപാലനെ അടുക്കളയിൽ പൂട്ടി ഇട്ടിട്ട് മുറിക്കകത്ത് കയറി ,,,,

അമ്മ വയറ്റാട്ടി ആണ് ,,,, ആ നാട്ടിലെ എണ്ണം പറഞ്ഞ ഗർഭം എടുത്തിട്ടുള്ള വയറ്റാട്ടി ,,,,ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ആ വീട്ടിൽ മുഴങ്ങിക്കേട്ടു ,,,,, അടുക്കളയിൽ ഗോപാലന്റെ വെപ്രാളം ശമിച്ചു ,,,, മറിയാമ്മ പുഞ്ചിരിച്ചു ,,,,

പിറ്റേന്ന് രാവിലെ മറിയാമ്മയും കുഞ്ഞിനെയും അമ്മയുടെ കയ്യിൽ ഭദ്രമായി ഏൽപിച്ച് ഗോപാലൻ ചെത്താൻ പോയി,,,,