ഇവിടെ ഒന്നിനും കുറവില്ല. എല്ലാം കൂടുതലാണ്. ജോലി ചെയ്തു മടുത്തു. ഭർത്താവിന്റെ കാര്യം നോക്കാം. വീട്ടുകാരുടെ കാര്യങ്ങളും നോക്കാൻ വലിയ ബുദ്ധിമുട്ടാണ്…

Story written by Shefi Subair

പെണ്ണൊരുത്തി മരുമോളായി വീട്ടിലേക്കു വന്നപ്പോൾ എല്ലാവർക്കും സന്തോഷമായി.

ഇനിയെങ്കിലും ഇവന്റെ കുട്ടിക്കളി മാറി, പാതിരാത്രിക്ക് മുമ്പ് വീട്ടിലേക്കു വരുമല്ലോന്ന് അമ്മയും. വെറുതെ ഇരിക്കുന്ന എനിക്കൊരു കൂട്ടായല്ലോ എന്നു അനിയത്തിയും പറഞ്ഞു.

സമയത്തിനിത്തിരി വെള്ളം കുടിയ്ക്കാൻ ഇനി നിന്നെ വിളിച്ചു തൊണ്ടയിലുള്ള എന്റെ വെള്ളം വറ്റിക്കണ്ടല്ലോയെന്നു അമ്മയെ നോക്കി അച്ഛനും പറഞ്ഞപ്പോൾ ഒരു ചിരിയോടെ മാത്രമേ അമ്മ നിന്നുള്ളൂ.

വിവാഹം കഴിഞ്ഞു മൂന്നാം മാസം വീടു മാറണമെന്ന് അവൾ പറഞ്ഞപ്പോൾ ആദ്യമൊരു തമാശയായി മാത്രമേ തോന്നിയുള്ളൂ.

ഇപ്പൊ എന്തിനാ വീടു മാറുന്നത് ? ഇവിടെയിപ്പോൾ എന്തിന്റെ കുറവാണ് നിനക്കുള്ളത് ? ഇതായിരുന്നു എന്റെ മറുപടി.

ഇവിടെ ഒന്നിനും കുറവില്ല. എല്ലാം കൂടുതലാണ്. ജോലി ചെയ്തു മടുത്തു. ഭർത്താവിന്റെ കാര്യം നോക്കാം. വീട്ടുകാരുടെ കാര്യങ്ങളും നോക്കാൻ വലിയ ബുദ്ധിമുട്ടാണ്. ദേഷ്യത്തോടെയുള്ള മറുപടിയാണ് അവളിൽ നിന്നും കിട്ടിയത്.

കിടപ്പു മുറിയിൽ നിന്നും തുടങ്ങിയ പിണക്കവും പരിഭവവും എല്ലാവരും അറിയാൻ പിന്നീട് അധികം താമസമുണ്ടായില്ല.

പിന്നീടൊരിക്കൽപ്പോലും കല്യാണത്തിന്റെ പുതുമോടിയിൽ കിട്ടിയ സന്തോഷം ആ വീട്ടിലുണ്ടായിട്ടില്ല.

അവളുടെ സന്തോഷം അതാണെങ്കിൽ വേറെ വീടു എടുക്കുകയോ, അല്ലെങ്കിൽ വാടക വീട് നോക്കുകയോ ചെയ്തോളൂവെന്നു അച്ഛൻ പറഞ്ഞപ്പോൾ ആ മിഴികളൊന്നു നിറഞ്ഞിരുന്നു.

സ്വന്തം മോളെക്കാളും അവളെ ഞാൻ സ്നേഹിച്ചെന്നും, അല്ലെങ്കിലും വല്ലവരുടെയും മക്കളെക്കണ്ടു ഞാനെന്തിനാണ് മനോസ്വപ്നം കാണുന്നതെന്നും അമ്മയും പറഞ്ഞപ്പോൾ. ഇനിയുള്ള കാലം കല്ലു കടി മാത്രമേ ഈ ജീവിതത്തിൽ കാണുമെന്ന് മനസ്സിലായി.

വേറൊരു വീട്ടിൽ തനിച്ചു താമസം തുടങ്ങിയപ്പോൾ എനിക്കിനീ എന്റെ ഏട്ടന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. അവിടെയാണങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റില്ല. അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ തനിച്ചു താമസിക്കുന്നതാണ് നല്ലത്. വല്ലപ്പോഴും അവരെ പോയെന്നു നോക്കിയാൽ മതിയല്ലോ. എന്നവൾ പറഞ്ഞപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച ഞാനൊരു ചിരിയിൽ മറുപടിയൊതുക്കി.

അവൾ ഗർഭിണിയായതെന്നു അറിഞ്ഞതിനു ശേഷം വീട്ടിലേക്കു വന്ന അമ്മയുടെയും, അച്ഛന്റെയും കൈയിൽ അവൾക്കിഷ്ടപ്പെട്ട പലഹാരങ്ങളെല്ലമുണ്ടായിരുന്നു.

ഞങ്ങൾക്ക് നോക്കാനും കൊടുക്കാനും വേറെ ആരുമില്ലല്ലോ മോളെ. മാറി താമസിക്കുന്നതാണ് നിന്റെ സന്തോഷമെങ്കിലും ഞങ്ങൾക്ക് നിങ്ങളെ വേണ്ടാന്ന് വെയ്ക്കാൻ കഴിയുമോ ?

ഇനി നിന്നെ ഈ സമയം നോക്കാൻ ആരുമില്ലെങ്കിലും ഈ വയസ്സ് കാലത്ത് ഞാൻ വന്നു കൂടെ നിന്നോളാം. അല്ലെങ്കിലും ഈ കാലത്തെ പെൺകുട്ടികൾക്ക് ഇതിനെപ്പറ്റി വലിയ അറിവൊന്നുമില്ല. അവർക്കെല്ലാം കുട്ടി കളിയാണ്. ഈ സമയത്തു വേറൊന്നും എന്റെ മോള്‌ ചിന്തിക്കണ്ട.

എന്റെ കാര്യമോർത്തു നീ വിഷമിക്കണ്ട. അവിടെയിപ്പോൾ വെള്ളമെടുത്തു തരാനും, മരുന്നെടുത്തു തരാനും നീ വേണമെന്നില്ലല്ലോ. ഇവിടെ ഇവൾക്കൊരു കൂട്ടായി കുറച്ചു നാളിവിടെ നിന്നോയെന്നു അച്ഛൻ പറയുന്നത് കേട്ടപ്പോൾ. അമ്മയില്ലാതെ ഒരു ദിവസംപ്പോലും വീട്ടിലിരിക്കാത്ത അച്ഛൻ തന്നെയാണോ ഇതു പറയുന്നതെന്ന് ഞാനും അവളും അത്ഭുതപ്പെട്ടു.

ഏട്ടാ…നമ്മൾക്ക് തിരിച്ചു വീട്ടിൽ പോകാം. അവിടെ ആകുമ്പോൾ അച്ഛനും അമ്മയുമെല്ലാമുണ്ടല്ലോ. ഏട്ടന് ടെൻഷനില്ലാതെ ജോലിക്ക് പോകുകയും ചെയ്യാം. അല്ലെങ്കിലും നമ്മുടെ കുഞ്ഞ് അവിടെയാ വളരേണ്ടത്. അന്നു രാത്രി ഇതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

*******************

അടുക്കളയിലെ മൺകലത്തിൽ വെട്ടി തിളയ്ക്കുന്ന കുത്തരി ചോറും, പതിവില്ലാതെ വാഴയില ഇളം തീയിൽ ചൂടാക്കുന്നതു കണ്ടപ്പോൾ അമ്മയോടു കാര്യം തിരക്കി.

അതേയ്. എനിക്ക് പൊതിച്ചോറു തിന്നാനൊരു കൊതി. ഇത്രയും പറഞ്ഞു അമ്മയുടെ ചുമലിൽ മുഖമമർത്തി നിൽക്കുന്ന അവളെയാണ് കണ്ടത്.

ഗർഭിണി പെണ്ണിനു ഭക്ഷണമുണ്ടാക്കുന്ന അടുക്കളയിൽ നിനക്കെന്താട കാര്യമെന്നു ചോദിച്ചു അവളുടെ മുടിയിഴകളിൽ തഴുകുന്ന അമ്മയെ കണ്ടപ്പോൾ മനസ്സു നിറഞ്ഞു.

ഇപ്പോ നിങ്ങളൊന്നായി. ഞാൻ പുറത്തും. ചിരിച്ചുക്കൊണ്ടു ഇത്രയും പറഞ്ഞു അടുക്കളയിൽ നിന്നിറങ്ങുമ്പോൾ ഈ സന്തോഷം എന്നും തരണേ ഈശ്വരന്മാരെ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ…