കാരണം, എനിക്കവൾ മൂന്ന് വർഷത്തേക്ക് മാത്രമുള്ളൊരു നേരം പോക്കായിരുന്നു…

Story written by Saji Thaiparambu

ഭാര്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിട്ട് ,വാർഡിൽ അവളോടൊപ്പം കട്ടിലിൽ ഇരിക്കുമ്പോഴാണ്, റൗണ്ട്സിന് വന്ന ഡോക്ടറുടെ പിന്നിൽ നിന്ന നഴ്സിനെ ഞാൻ ശ്രദ്ധിച്ചത്

ഈശ്വരാ.. ഇത് കവിതയല്ലേ ?

പണ്ട് കോളേജിലെ പഠിത്തം പൂർത്തിയാക്കി, വീട്ടിലേക്ക് മടങ്ങാനായി ഹോസ്റ്റലൊഴിയുമ്പോൾ, പഴയ പുസ്തകങ്ങളോടൊപ്പം, അവളെനിക്ക് തന്ന ലൗ ലെറ്ററുകളും, ഞാൻ മുറിയിലിരുന്ന വേയ്സ്റ്റ് ബിന്നിൽ ഉപേക്ഷിച്ചിരുന്നു.

കാരണം ,എനിക്കവൾ മൂന്ന് വർഷത്തേക്ക് മാത്രമുള്ളൊരു നേരം പോക്കായിരുന്നു.

വില്ലേജോഫീസർ സദാനന്ദൻ്റെയും, യു പി സ്കൂൾ അദ്ധ്യാപിക ശാരദയുടെയും മകനായ ഞാനെന്തിന്, വെറുമൊരു കൂലിപ്പണിക്കാരനായ രാജൻ്റെ മകളെ ജീവിത സഖിയാക്കണമെന്ന എൻ്റെ അഹന്ത കൊണ്ടായിരുന്നു, ഞാനന്നവളെ തേച്ചിട്ട് പോയത്.

പിന്നീട് ഒരുപാട് തവണ കൂട്ടുകാരികൾ വഴിയും, അല്ലാതെയുമൊക്കെ, അവളെന്നെ കാണാൻ ശ്രമിച്ചെങ്കിലും, നിഷ്കരുണം ഞാനവളെ അവഗണിക്കുകയായിരുന്നു.

കാലം കടന്ന് പോയപ്പോൾ, പ്ളസ് റ്റു പോലും ജയിക്കാത്ത ഭാര്യയെയും കൊണ്ട് ,പ്രസവ വാർഡിൽ ഇരിക്കുന്ന എൻ്റെ മുന്നിൽ ,മെഡിക്കൽ കോളേജിലെ നഴ്സായ ആ പഴയ കൂലി പണിക്കാരൻ്റെ മകൾ, തല ഉയർത്തി നില്ക്കുന്നത് കണ്ട് ഞാൻ ഇളിഭ്യനായി.

ഡോക്ടർ ഭാര്യയെ പരിശോധിക്കുന്നതിനിടയിൽ, ഞാനവളെ ഒളികണ്ണിട്ട് നോക്കിയെങ്കിലും, അവളെന്നെ കണ്ട ഭാവം പോലും നടിക്കാതെ, ഡോക്ടർ പറഞ്ഞതൊക്കെ ഗൗരവത്തോടെ ഫയലിൽ കുറിക്കുന്ന തിരക്കിലായിരുന്നു.

പരിശോധന കഴിഞ്ഞ് ഡോക്ടറുടെ പുറകെ അവള് പോയപ്പോഴാണ്, എൻ്റെ ശ്വാസം നേരെ വീണത് ,ഭാഗ്യം അവൾക്കെന്നെ മനസ്സിലായിട്ടില്ല, ഇല്ലായിരുന്നെങ്കിൽ, ചിലപ്പോൾ വൈരാഗ്യം കൊണ്ട് പഴയ കാര്യങ്ങളെക്കുറിച്ചെങ്ങാനും അവൾ ചോദിച്ചാൽ, പിന്നെ അത് മതി, എൻ്റെ ഭാര്യ ബഹളമുണ്ടാക്കാൻ , അല്ലെങ്കിൽ തന്നെ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ അവൾക്കെന്നെ ഒടുക്കത്തെ സംശയമാണ്.

ചേട്ടാ… എനിക്ക് നെസ്കഫേ കോഫി കുടിക്കാൻ വല്ലാത്ത കൊതിനോന്നുന്നു ,കാൻ്റീനിൽ കിട്ടും , ചേട്ടൻ വേഗം പോയി വാങ്ങിച്ചോണ്ട് വാ

ഭാര്യ കൊഞ്ചലോടെ പറഞ്ഞപ്പോൾ, ഞാൻ കട്ടിലിൻ്റെ അടിയിലിരുന്ന ഫ്ളാസ്കുമെടുത്ത് കാൻ്റീനിലേക്ക് നടന്നു.

അവൾക്ക് വയറ്റിലുണ്ടെന്ന് അറിഞ്ഞ കാലം തൊട്ട് തുടങ്ങിയതാണ്, അവളുടെ ഒടുക്കത്തെ ഒരോരോ ആഗ്രഹങ്ങൾ, പോറ്റി ഹോട്ടലിലെ മസാലദോശയും ,ബിസ്മി ഹോട്ടലിലെ ചിക്കൻ ബിരിയാണിയും എന്ന് വേണ്ട രാവിലെ, കാടിവെള്ളത്തിലൊഴിക്കാൻ വെച്ചിരിക്കുന്ന പഴങ്കഞ്ഞി പോലും, അവളുടെ കൊതി കാരണം പശുവിന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

പ്രസവം കഴിയുമ്പോഴെങ്കിലും, അവളുടെ തീറ്റക്കൊതിയൊന്ന് തീർന്നാൽ മതിയായിരുന്നു, ഇല്ലെങ്കിൽ കൊച്ചിന് കൊടുക്കേണ്ട കുറുക്കും, സെറിലാക്കുമൊക്കെ അവള് തന്നെ കുടിച്ച് തീർക്കുമെന്ന് എനിക്ക് തോന്നാറുണ്ട്.

കോഫിയും വാങ്ങി കോറിഡോറിലൂടെ വാർഡിലേക്ക് നടക്കുമ്പോൾ, എതിരെ എൻ്റെ നേർക്ക് സ്പീഡിൽ നടന്ന് വരുന്ന കവിതയെ കണ്ട് ,ഞാൻ വീണ്ടും ഞെട്ടി.

ഈശ്വരാ… അവൾ പഴയകണക്ക് തീർക്കാൻ വരികയാണ് ,ആൾക്കാരുടെ മുന്നിൽ വച്ച് പഴയതൊക്കെ അവൾ വിളിച്ച് പറയും, അവളെ വഞ്ചിച്ചതിന് എൻ്റെ കരണത്തവൾ പൊട്ടിക്കുമെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്കുറപ്പായി.

നിങ്ങളല്ലെ? നിരുപമയുടെ ഭർത്താവ്, ആ കുട്ടിക്ക് പെയിൻ തുടങ്ങിയിട്ടുണ്ട്, നിങ്ങളോടൊപ്പം സ്ത്രീകളാരുമില്ലേ?

ഓഹ് ,അതായിരുന്നോ കാര്യം? ഇപ്പഴും അവൾക്കെന്നെ മനസ്സിലായിട്ടില്ലെന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി .

അത് പിന്നെ ഡേറ്റ് പറഞ്ഞിരുന്നത് 28 -ാം തീയതിയായിരുന്നു, ആ സമയത്ത് ഏതെങ്കിലും ഹോം നഴ്‌സിനെ അറേഞ്ച് ചെയ്യാമെന്ന് കരുതി ഇരിക്കുകയായിരുന്നു

ങ്ഹേ, അപ്പോൾ നിങ്ങളുടെ സ്വന്തത്തിൽ നിന്നാരുമില്ലേ ഐ മീൻ അമ്മമാര്?

ഇല്ല ഞങ്ങളുടെത്, വീട്ടുകാർക്കിഷ്ടമില്ലാതിരുന്ന ലൗമാര്യേജായിരുന്നു, അത് കൊണ്ട് അവരൊക്കെ പിണക്കത്തിലാണ്

ആഹ് ബെസ്റ്റ് ,എടോ കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും വീട്ടുകാരെ ഒന്ന് മയപ്പെടുത്തിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? ഇങ്ങനെയുള്ള സമയത്തല്ലെ, അവരെക്കൊണ്ട് ആവശ്യമുള്ളത്, ഒളിച്ചോടുമ്പോൾ അറിയില്ലായിരുന്നോ? ഇങ്ങനെയൊക്കെ ആകുമെന്ന് ?

അവളെന്നെ കുറ്റപ്പെടുത്തിയപ്പോൾ, തിരിച്ച് രണ്ട് പറയണമെന്ന് തോന്നിയെങ്കിലും, എൻ്റെ മാനം പോകുമെന്ന് ഭയന്ന് ഞാൻ സ്വയമടങ്ങി.

ഇനി തർക്കിച്ച് നില്ക്കാൻ നേരമില്ല, ഞാനാ കുട്ടിയെയും കൊണ്ട് ലേബർ റൂമിലേക്ക് പോകുവാ, താൻ പുറത്ത് തന്നെയുണ്ടാവണം ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞാൻ വന്ന് പറയുമ്പോൾ ,വാങ്ങിച്ച് തന്നാൽ മതി.

അതും പറഞ്ഞ് ,അവൾ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ച് പോയപ്പോൾ, ഞാനുമവളെ അനുഗമിച്ചു.

ലേബർ റൂമിൻ്റെ വാതില്ക്കൽ ഉത്ക്കണ്ഠാകുലനായി നില്ക്കുന്ന എൻ്റെയടുത്തേക്ക്, രണ്ട് പ്രാവശ്യമേ കവിത ഇറങ്ങി വന്നുള്ളു.

ഒന്ന്, പ്രസവമുടനെയുണ്ടാകും ഞാൻ ടെൻഷനടിക്കേണ്ടെന്ന് പറയാനും, പിന്നെ അനുപമ ഒരാൺകുട്ടിയെ പ്രസവിച്ചെന്ന് പറയാനും

അപ്പോഴേക്കും ഞാൻ വിളിച്ച് പറഞ്ഞതനുസരിച്ച്, കൂട്ടുകാർ ഒരു ഹോം നഴ്സിനെ കൊണ്ട് വന്നിരുന്നു ,ബാക്കി കാര്യങ്ങളൊക്കെ ഹോം നഴ്സാണ് മാനേജ് ചെയ്തത്.

രണ്ട് ദിവസത്തിന് ശേഷം, ഡിസ്ചാർജ്ജ് കിട്ടിയപ്പോൾ, ആശുപത്രി വിടുന്നതിന് മുമ്പ് കവിതയോട്, ഒരു നന്ദി വാക്ക് പറയണമെന്ന് എനിക്ക് തോന്നി,കാരണം, ലേബർ റൂമിൽ ഒരു ബന്ധുവിനെ പോലെ നിന്ന്, എൻ്റെ ഭാര്യയുടെ പ്രസവകാര്യങ്ങളൊക്കെ നോക്കിയത് അവളല്ലെ?

ഡ്യൂട്ടി നഴ്‌സിൻ്റെ റൂമിന് മുന്നിൽ ചെന്ന്, അകത്തേയ്ക്ക് നോക്കിയ എന്നെ കണ്ടവൾ, പുറത്തേയ്ക്ക് വന്നു.

സിസ്റ്ററേ.. നിരുപമയെ ഡിസ്ചാർജ്ജ് ചെയ്തു ,ഞങ്ങളിറങ്ങുവാ, പോകുന്നതിന് മുമ്പ് ഒരു നന്ദി വാക്ക് പറയണമെന്ന് തോന്നി ,സിസ്റ്ററില്ലായിരുന്നെങ്കിൽ ആ സമയത്ത് ഞാനാകെ ബുദ്ധിമുട്ടിപ്പോയേനെ, ഒത്തിരി നന്ദിയുണ്ട് , ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല

മ്ഹും ,നന്ദി പറയേണ്ടത് ഞാനല്ലേ രതീഷ് ,നീയന്ന് എന്നെ വഴിയിലുപേക്ഷിച്ച് പോയത് കൊണ്ടല്ലേ, എനിക്ക് നിന്നെക്കാൾ ഉയരത്തിലെത്തണമെന്നും,ഒരിക്കലെങ്കിലും നിൻ്റെ മുന്നിൽ ഞെളിഞ്ഞ് നില്ക്കണമെന്നുമുള്ള വാശി ഉണ്ടായത്, അത് കൊണ്ടല്ലേ എനിക്കൊരു ഗവൺമെൻ്റ് നഴ്‌സാകാൻ പറ്റിയത്, അത് കൊണ്ട് മാത്രമല്ലേ എൻ്റെ വീട്ടുകാർ എന്നെ സൽസ്വഭാവിയായ ഒരു ഉദ്യോഗസ്ഥന്, എന്നെ വിവാഹം ചെയ്ത് കൊടുക്കുകയും, എനിക്കൊരു നല്ല കുടുംബ ജീവിതമുണ്ടായതും, അല്ലാതെ ,അന്ന് നീയെന്നെ പ്രേമം മൂത്ത് വീട്ടുകാരെ വെറുപ്പിച്ച് , കൂടെ കൂട്ടിയിരുന്നെങ്കിൽ ,ഇപ്പോഴെനിക്ക് നിരുപമയുടെ ദുർവ്വിധി ഉണ്ടാകില്ലായിരുന്നോ ?

അവളുടെ മറുപടി കേട്ട് എൻ്റെ തൊലിയുരിഞ്ഞ് പോയി.

എന്താ രതീഷ് താൻ ഞെട്ടിപ്പോയൊ? തന്നെ ആദ്യം കണ്ടപ്പോൾ തന്നെ, എനിക്ക് മനസ്സിലായിരുന്നു ,പിന്നെ, ഞാനറിഞ്ഞ ഭാവം നടിക്കാതിരുന്നതും, വൈരാഗ്യം കാണിക്കാതിരുന്നതും, ഞാനെൻ്റെ പ്രൊഫഷനെ ബഹുമാനിക്കുന്നത് കൊണ്ടായിരുന്നു, ആശുപത്രിയിൽ വരുന്ന ഓരോ പേഷ്യൻ്റും, ഏറ്റവുമധികം ആശ്രയിക്കുന്നതും, ഭയമില്ലാതെ തങ്ങളുടെ ഉത്ക്കണ്ഠകൾ പങ്ക് വയ്ക്കുന്നതും ഒരു നഴ്സിനോടാണ്, അത് കൊണ്ട് തന്നെ ,ഞങ്ങൾ നഴ്സുമാരൊക്കെ എത്ര വലിയ ശത്രുക്കൾ വന്നാലും, അവരോട് അനുഭാവപൂർവ്വം മാത്രമേ പെരുമാറുകയുള്ളു, തന്നോടും ഞാനത്രയേ കാണിച്ചിട്ടുള്ളു ,അതിന് നന്ദിയൊന്നും വേണ്ട, നേരം കളയാതെ പോകാൻ നോക്ക്

അവളെന്നെ ഗെറ്റ് ഔട്ട് അടിച്ചില്ലെന്നെയുള്ളു, പക്ഷേ അത്രയും വലിയ അവഗണന ഞാനനുഭിച്ചത് എൻ്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു.