സാധാരണ എല്ലാവരും പെണ്ണിന്റെ വീട് കാണാൻ വരുമ്പോൾ ഇവിടെ എനിക്ക് വിവാഹത്തിന് മുൻപൊരു…

എഴുത്ത്: അച്ചു വിപിൻ

എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്.

അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് മാച്ച് ചെയ്യുന്ന കമ്മലും മാലയും പൊട്ടുമൊക്കെ അണിഞ്ഞു കൊണ്ടു മുന്നിലിരിക്കുന്ന കണ്ണാടിയിൽ നോക്കി കൊണ്ടു ഞാൻ എന്നോട് തന്നെ പറഞ്ഞു “wow, perfect”ഇത് മതി.

സമയം ഒട്ടും തന്നെ പാഴാക്കാതെ ഞാൻ ഹാളിലേക്ക് ചെന്നു. അപ്പനും,അമ്മയും ചാച്ചനുമൊക്കെ എന്നെ പ്രതീക്ഷിച്ചിരിക്കുവായിരുന്നു. എന്നെ കണ്ടതും അപ്പന്റെ മുഖം വിടർന്നു , ആഹാ ഇന്നെന്റെ കൊച്ചിന്റെ മുഖത്തൊരു തെളിച്ചോക്കെയുണ്ട് കേട്ടോ,അപ്പനെന്റെ നേരെ നോക്കിയൊന്നു ചിരിച്ചു…

അപ്പാ ദേ രാവിലെ തന്നെ കോമെടി ഒന്നും വേണ്ടാണ്ടോ.ഞാൻ മറുപടി പറഞ്ഞു.

വേണ്ടെങ്കിൽ വേണ്ട… എല്ലാരും റെഡിയാണെങ്കിൽ വാ സമയം കളയാതെ നമുക്ക് പോവാം,അപ്പൻ പുറത്തിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു…ഞാൻ ഓടിപ്പോയി അപ്പന്റെ സൈഡിലായി മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു, കാരണം ചെറുക്കന്റെ വീട്ടിൽ ചെല്ലുമ്പോ എനിക്ക് സിനിമ സ്റ്റൈലിൽ ഇറങ്ങാൻ ഉള്ളതല്ലെ…

ആ രംഗം ഞാൻ മനസ്സിൽ കണ്ടു.

സാധാരണ എല്ലാവരും പെണ്ണിന്റെ വീട് കാണാൻ വരുമ്പോൾ ഇവിടെ എനിക്ക് വിവാഹത്തിന് മുൻപൊരു ചെറുക്കന്റെ വീട് കാണാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു.ഇതൊക്കെ ആണ് മോളെ യോഗം,എത്രയും പെട്ടെന്ന് അവിടെയൊന്നെത്തിപ്പെടാനെന്റെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.

ഏതാണ്ട് ഒന്നര മണിക്കൂറത്തെ യാത്രക്ക് ശേഷം ഒരു റബ്ബർ തോട്ടത്തിന്റെ നടുക്കുള്ള ഒരു വീടിന്റെ മുന്നിലായി അപ്പൻ കാറുകൊണ്ടുപോയി നിർത്തി.

“ഇതാണ് പയ്യന്റെ വീട്” അപ്പൻ എന്റെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു.

കാറിൽ നിന്നും സിനിമ സ്റ്റൈലിൽ ഞാൻ ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച പോലെ അത് കാണാനുള്ള ആൾക്കൂട്ടം അവിടെ ഇല്ലാഞ്ഞതെന്നെ നിരാശപ്പെടുത്തി.

വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ ചുറ്റുപാടൊക്കെയൊന്നു കണ്ണോടിച്ചു. മൊത്തം ഒരു പച്ചപ്പും ഹരിതാഭയും ആണല്ലോ എന്ന് മനസ്സിൽ ഞാനോർത്തു.

ശ്..ശൂ! എടി ആൻസിക്കൊച്ചേ,ഈ വീട് വാർക്കയാണെങ്കിലും നമ്മടെ വീടിന്റെ അത്ര വലുതൊന്നുമല്ലട്ടൊ, വല്യ സമ്പത്തൊന്നും ഇല്ലാത്ത കൂട്ടരാണെന്ന് തോന്നുന്നു, ദേ ആ മുറ്റത്തോട്ടു നോക്കിയേ റബ്ബറിന്റെ ഇല അടിച്ചു വാരി നിന്റെ നടുവൊടിയും നമുക്കീ ബന്ധം ചേരുമെന്ന് തോന്നുന്നില്ല, വാ അവരിറങ്ങി വരുന്നതിനു മുന്നേ നമുക്ക് തിരിച്ചു പോവാം,അമ്മച്ചി എന്റെ ചെവിയിൽ സ്വകാര്യത്തിൽ പറഞ്ഞു.

ഹോ!ഒന്നു മിണ്ടാതിരിയമ്മേ ആദ്യം ഇവിടെയുള്ള ആളുകളെയൊക്കെയൊന്നു കാണട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം. ഞാൻ മറുപടി പറഞ്ഞു.

അല്പം കഴിഞ്ഞപ്പോൾ പ്രായമായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി വന്നു അയാളുടെ പുറകിലായി സാരിയുടുത്ത ഒരു സ്ത്രീയും…

വന്ന കാലിൽ നിൽക്കാതെ ഇങ്ങ് കയറി വരൂ , വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ? പ്രായമായ മനുഷ്യൻ ഞങ്ങളോടായി ചോദിച്ചു.

ഏയ്‌ ഇല്ല, വർഗീസ് മാഷിന്റെ വീട് ചോദിച്ചപ്പഴേ കവലയിൽ നിന്നവർ കൃത്യമായി വഴി പറഞ്ഞു തന്നിരുന്നു ,അപ്പൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.

ഞങ്ങൾ വീടിന്റെ അകത്തേക്ക് കയറി. ഞാൻ മാത്രം ഇരിക്കാൻ മടിച്ചവിടെ തന്നെ ഒരു സൈഡിൽ നിന്നു..

വാ മോളെ,എന്തിനാ അവിടെ നിൽക്കുന്നത്? മോളിങ്ങിരിക്കു, സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി.

അവരു പോയ ശേഷം അകത്തെ ഹാളിൽ ഞങ്ങടെ കൂടെയിരുന്നയാൾ പറഞ്ഞു തുടങ്ങി,

അതേയ് ഞാൻ വർഗീസ്,ഈ വീടിന്റെ ഗൃഹ നാഥനാണ് ,ഇപ്പൊ അങ്ങോട്ട്‌ പോയത് എന്റെ ഭാര്യ ലീന. ഞങ്ങൾ രണ്ടാളും ഇവിടെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ അധ്യാപകരാണ്.അവളുടെ വിഷയം മലയാളവും എന്റേത് കണക്കുമാണ് കേട്ടോ.

ഞങ്ങൾക്ക് രണ്ടു മക്കളാണ് മൂത്തവൾ ഡെയ്സി,അവളങ്ങു ഭർത്താവിന്റെ കൂടെ ബോംബെയിലാണ്. അവരു രണ്ടാളും നേഴ്സുമാരാണ്.ഇളയതാണ് ഞങ്ങടെ മോൻ ആൽബിൻ. അവനു കാർഷിക വകുപ്പിലാണ് ജോലി.ഞങ്ങള് മൂന്നാളും മാത്രേ ഈ വീട്ടിലുള്ളൂ..

അപ്പനും അമ്മയും ഒന്നും മിണ്ടാതെ ഇരിക്കുന്ന കണ്ടപ്പോൾ ആ മനുഷ്യൻ തുടർന്നു, എനിക്ക് കാര്യം മനസ്സിലായിട്ടോ നമ്മടെ നാട്ടിൽ പെണ്ണ് വന്നു ചെറുക്കന്റെ വീട് കാണുന്ന ഏർപ്പാടൊന്നുമില്ലെന്നെനിക്കറിയാം എന്നാലും എന്റെ മോൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകൊച്ചാരായാലും അവള് ഞങ്ങടെ ചുറ്റുപാടൊക്കെ വന്നു കാണണം എന്നത് ഞങ്ങടെ എല്ലാവരുടെയും ഒരു നിർബന്ധം ആയിരുന്നു.

കല്യാണം കഴിഞ്ഞു വരാൻ പോകുന്ന വീട് ആദ്യം കാണേണ്ടത് പെൺകൊച്ചല്ലെ അല്ലാതെ അവളുടെ വീട്ടുകാരല്ലല്ലോ കാരണം അവളല്ലെ ഇവിടെ ജീവിക്കുന്നത്. മോനു കല്യാണം ആലോചിച്ചു തുടങ്ങിയതിൽ പിന്നെ ആദ്യമായി വരുന്ന കൂട്ടര് നിങ്ങളാ, അയാൾ ഒന്നു ചിരിച്ചു.

ഞാൻ അമ്മച്ചിയുടെ നേരെ ഒന്നു പാളി നോക്കി.അമ്മച്ചി പുള്ളി പറയുന്നതും കേട്ടു വാ പൊളിച്ചിരിക്കുവാണ്.അപ്പനും ചാച്ചനുമൊക്കെ ഏതാണ്ടാ അവസ്ഥയിലാണ് കാരണം അവർക്കിങ്ങനെ ഒരനുഭവം ആദ്യമാണ്,എനിക്കും അങ്ങനെ തന്നെ ആയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ അകത്തേക്ക് പോയ സ്ത്രീ ചായയുമായി ഹാളിലേക്ക് വന്നു.നിങ്ങള് ചായ കുടിക്കു ഞാൻ മോനെ വിളിക്കാട്ടൊ ..ടാ മോനെ, ഇങ്ങോട്ടൊന്നു വന്നേടാ അവരകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

എല്ലാവരുടെയും കണ്ണുകൾ ഒരേ ദിശയിലേക്ക് തന്നെ പാഞ്ഞു. അൽപo കഴിഞ്ഞപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാൻ ഒരു ചെറു പുഞ്ചിരിയോടെ അങ്ങോട്ടേക്ക് കടന്നു വന്ന ശേഷം എന്റെ അരികിലായി വന്നിരുന്നു. ഞാനയാളെ ഒന്നേ നോക്കിയുള്ളു..

ഹായ്, ഞാൻ ആൽബിൻ അയാൾ എല്ലാവർക്കുമായി സ്വയം പരിചയപ്പെടുത്തി. എന്റെ നെഞ്ചിടിപ്പ് കൂടി….അയാളെ ഒരിക്കൽ കൂടി മുഖമുയർത്തി നോക്കാനാത്ത വിധം ഞാനിരുന്നു വിയർത്തു..

മോളെ ഈ വീടൊക്കെയൊന്നു കാണിച്ചു കൊടുക്കടാ മോനെ .നിങ്ങൾക്കെന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവേം ചെയ്യാം .സാരിയുടുത്ത സ്ത്രീ അയാളെ നോക്കിയ ശേഷം പറഞ്ഞു.

ഞാൻ അപ്പന്റെ നേരെയൊന്നു നോക്കി. പൊക്കോ എന്ന അർത്ഥത്തിൽ അപ്പനൊന്നു ചിരിച്ചു…

ഞാനാ ചെറുപ്പക്കാരന്റെയൊപ്പം അകത്തേക്ക് നടന്നു.

മൂന്നു മുറിയും അടുക്കളയും ഉള്ളൊരു ചെറിയ വീടായിടുന്നു അത്. ഓരോ മുറിയും വളരെ ഭംഗിയായിട്ടാണ് അടുക്കി വെച്ചിരുന്നത്.ചെറിയ അടുക്കള ആയിരുന്നെങ്കിലും എല്ലാ സൗകര്യവും അതിൽ ഉണ്ടായിരുന്നു.

ഞങ്ങൾ വീടിന്റെ പുറകു വശത്തേക്ക് നടന്നു.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം തന്നെ വീടിന്റെ പുറകിലെ പറമ്പിൽ തന്നെ നട്ടിരുന്നു. ചക്കയും,മാങ്ങയും, പേരക്കയുമെല്ലാം മരത്തിൽ തിങ്ങി നിറഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ തന്നെ നല്ല മനോഹരമായിരുന്നു.

കൂട്ടിലിട്ട മുയലിനെയും,പറമ്പിലൂടെ ഓടി നടന്ന ടർക്കി കോഴികളെയും, താറാവിനെയുമൊക്കെ ഞാൻ കണ്ണെടുക്കാതെ തന്നെ നോക്കി നിന്നു കാരണം എന്റെ വീട്ടിൽ ആ വക സാധനങ്ങളൊന്നുമില്ലായിരുന്നു.

ആൽബിൻ ഓരോന്നെന്നെ കാണിച്ചു തരുമ്പോളെല്ലാം കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെ കാണുന്ന ആവേശത്തോടെ അതെല്ലാം ഞാൻ നോക്കി നിന്നു.

എത്ര മനോഹരമായിട്ടാണയാൾ സംസാരിക്കുന്നതെന്നു ഞാനോർത്തു.

കുറച്ച് കഴിഞ്ഞപ്പോൾ എന്നോടെന്തെങ്കിലും പറയാനായയാൾ ആവശ്യപ്പെട്ടു.

അത്പിന്നെ ഞാൻ, ഞാൻ എന്താണ് നിങ്ങളെ വിളിക്കേണ്ടത്? ഞാനയാളോട് ചോദിച്ചു.

“ആൽബിൻ” എന്ന് വിളിച്ചോളൂ,കൂടുതൽ അടുപ്പമുള്ളവർ ആൽബി എന്ന് വിളിക്കും. ആൻസിക്കിഷ്ടമുള്ളതെന്നെ വിളിക്കാം….

ഓക്കേ ആൽബിൻ, ഞാൻ ഒന്നു ചോദിച്ചോട്ടെ നിങ്ങൾ കല്യാണം കഴിക്കുന്ന വ്യക്തി എങ്ങനെ ആവണമെന്നാണ് നിങ്ങടെ ആഗ്രഹം. എനിക്കീ പാചകമൊന്നും സത്യായിട്ടും അറിയില്ല അതാണ് ചോദിച്ചത്.കോട്ടയംകാരനായ നിങ്ങൾക്ക് നല്ല മീൻ കറി ഒന്നും ഉണ്ടാക്കി തരാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല.അതാണ് ചോദിച്ചത്.

ഹ ഹ ഹ, അതൊരു നല്ല ചോദ്യമാണ് അയാളൊന്നു ചിരിച്ച ശേഷം തുടർന്നു…

ആൻസി,ഞാൻ കല്യാണം കഴിക്കുന്ന പെണ്ണ് സ്വന്തമായി നിലപാടുള്ള സ്ത്രീ ആയിരിക്കണം മാത്രമല്ല അവൾ എല്ലാത്തിനും എന്നെ മാത്രം ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കെൽപ്പുള്ളവൾ ആയിരിക്കണം,പിന്നെ ഞാൻ കല്യാണം കഴിക്കുന്ന സ്ത്രീക്ക് പാചകം അറിയണമെന്നെനിക്കൊരു നിർബന്ധവുമില്ല കാരണം അത്യാവശ്യം മീൻകറി വെച്ചുണ്ടാക്കാനൊക്കെ എനിക്കറിയാട്ടൊ .

ആൻസിയും പാചകം കുറച്ചൊക്കെ പഠിച്ചു വെച്ചോളൂ എന്നെയെന്നല്ല ആരെ കല്യാണം കഴിച്ചാലും ആരുംവീട്ടിൽ ഇല്ലാത്ത അവസരങ്ങളിൽ ആൻസിക്കത് പ്രയോജനപ്പെടും.നമ്മൾക്കുള്ള ഭക്ഷണം നമ്മൾ ഉണ്ടാക്കുന്നതും ഒരു നല്ല കാര്യമാണ്.

അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു,അതേയ് എന്നെയാണ് വിവാഹo കഴിക്കുന്നതെങ്കിൽ സ്ത്രീധനമായിട്ട് ആൽബിൻ എന്തേലും എക്സ്പെക്ട് ചെയ്യുന്നുണ്ടോ?I mean അങ്ങനെ എന്തേലും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ തുറന്നു പറയാട്ടൊ പിന്നീടതൊരു പ്രോബ്ലം ആകരുതല്ലോ, ഞാൻ അയാളുടെ മറുപടിക്കായി കാതോർത്തു.

ആൻസിക്കു ജോലി ഉണ്ടോ?അയാളെന്നോട് ചോദിച്ചു

ഉവ്വ്.ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നുണ്ട് .

ആഹാ!വെരി ഗുഡ്,ആൻസി പഠിച്ചിട്ടുണ്ട്,മാത്രമല്ല വരുമാനം കിട്ടുന്ന ഒരു ജോലിയുമുണ്ട്.ഞാൻ അത് മാത്രേ നോക്കുന്നുള്ളു.

ആൻസിയെ ഞാൻ വിവാഹം കഴിച്ചാൽ ആൻസിയുടെ വീട്ടിലല്ല മറിച്ചു താൻ എന്റെ വീട്ടിലാണ് ജീവിക്കുന്നത്.ഒരു പെണ്ണിനെ പോറ്റാനുള്ള ജോലിയും ആരോഗ്യവും എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം.

എന്റെ വീടും ചുറ്റുപാടും നേരിൽ കണ്ടു ബോധ്യപ്പെടാനാണ് ഞാൻ വിവാഹം കഴിക്കുന്ന സ്ത്രീ വിവാഹത്തിന് മുൻപ് എന്റെ വീട് കാണണമെന്ന് ഞാൻ ആഗ്രഹിച്ചത്,കാരണം വിവാഹം കഴിച്ചു വന്ന ശേഷം ഒരാൾക്ക് പോലും കുറ്റബോധം തോന്നരുതല്ലോ മാത്രല്ല വിവാഹചെലവ് എത്രയായാലും അതെല്ലാം രണ്ടു കൂട്ടരും ഒരുപോലെ പങ്കിടണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. എന്താ ശരിയല്ലേ ഞാൻ പറഞ്ഞത്? അയാളൊന്നു ചിരിച്ചു.

അതെ… അത് വളരെ ശരിയാണ്. ഞാനും അയാളുടെ ചിരിയിൽ പങ്കു ചേർന്നു.

എന്നെ നിങ്ങൾക്കിഷ്ടമായോ? പെട്ടെന്നായിരുന്നു ഞാനതയാളോട് ചോദിച്ചത്.

അങ്ങനെ ചോദിച്ചാൽ ഞാനിപ്പൊ എന്താ പറയാ ആൻസിയെ കാണാൻ വല്യ തരക്കേടില്ല പഠിപ്പുണ്ട് അതൊക്കെ വെച്ച് നോക്കുമ്പോൾആൻസിയെ ഇഷ്ടപ്പെടാതെ ഇരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല..

ഞാൻ തിരിച്ചൊന്നു ചോദിക്കട്ടെ തനിക്കെന്നെ ഇഷ്ടമായോ? മറുപടി ഇപ്പൊ ധൃതി പിടിച്ചു പറയണ്ടട്ടൊ, വീട്ടിൽ ചെന്ന ശേഷം അപ്പനും അമ്മയുമൊക്കെ ആയിട്ടിരുന്നു ആലോചിച്ചു സാവകാശം പറഞ്ഞാൽ മതി.

ആം.ഞാനൊന്നു മൂളിയ ശേഷമായാളോട് പറഞ്ഞു, വരൂ നമുക്ക് പോകാം അവരവിടെ നമുക്കായി കാത്തിരിക്കുന്നുണ്ടാകും..

ശരിയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. ഞാൻ അപ്പനുമമ്മയും ഇരിക്കുന്നിടത്തേക്ക് അയാളോടൊപ്പം നടന്നു.

തിരിച്ചു ചെല്ലുമ്പോൾ അവരെല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഒരുപാടു നാളത്തെ പരിചയമുള്ള പോലുയുള്ള അവരുടെ പെരുമാറ്റം എന്നിലും സന്തോഷമുണ്ടാക്കി.

ആ മോളു വന്നല്ലോ..എന്നെ കണ്ടതും അപ്പൻ പറഞ്ഞു.

എന്നാൽ ഞങ്ങളക്കിറങ്ങുവാ മാഷേ അപ്പനാ മനുഷ്യന്റെ കയ്യിൽ മുറുക്കെ പിടിച്ചു…

ആയിക്കോട്ടെ ബെന്നി,നിങ്ങടെ അഭിപ്രായം എന്നാന്നു വെച്ച എല്ലാരും കൂടി ആലോചിച്ചിട്ട് ഇന്ന് തന്നെ വിളിച്ചു പറയണേ..അയാൾ തന്റെ മകന്റെ നമ്പർ ഒരു കടലാസ്സിൽ എഴുതി അപ്പന് നേരെ നീട്ടി.അപ്പനത് മേടിച്ചു പോക്കട്ടിലിട്ടു…

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ഞങ്ങളവിടെ നിന്നുമിറങ്ങി…പോരുമ്പോൾ ആ വീട്ടിലെ അമ്മച്ചിയുടെ സ്നേഹം കാറിന്റെ ഡിക്കിയിലെ ചക്കയുടെയും, കപ്പയുടെയും, പേരക്കയുടെയുമൊക്കെ രൂപത്തിലിരിക്കുന്നുണ്ടായിരുന്നു.

*********************

വണ്ടിയിലിരുന്നു അപ്പനുമ്മയും ചാച്ചനുമൊക്കെ അവരെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. സത്യം പറഞ്ഞ എന്റെ മനസ്സ് മുഴുവനും ആ വീടും അതിന്റെ സൈഡിലായി എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനുമായിരുന്നു….

എടി മോളെ നിനക്കാ പയ്യനെ ഇഷ്ടായോടീ?മുന്നിലിരിക്കുന്ന എന്നെ ഒന്നു ഞ്ഞോണ്ടിക്കൊണ്ടമ്മച്ചി ചോദിച്ചു. ഞാൻ ഞെട്ടി ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…

അവൾക്കിഷ്ടമാകുമെടി മേരി …ആകാതെ തരമില്ലല്ലോ. എന്റെ ആൻസിമോള് ആ വീട്ടിലു സന്തോഷമായിട്ടിരിക്കും എന്നീ അപ്പനുറപ്പുണ്ട്.സമ്പത്തൊക്കെ നമ്മടെ അത്രേമില്ലെങ്കിലും അവരൊക്കെ നല്ല മനുഷ്യരാ…

അതെ സ്വന്തം മോൾടെ സന്തോഷമല്ലെ എല്ലാ അപ്പനുമമ്മയും ആഗ്രഹിക്കുള്ളു ആ സന്തോഷം നമ്മടെ മോൾക്കാ വീട്ടിൽ കിട്ടും ബെന്നിച്ചായ,അമ്മച്ചിയും അപ്പനെ പിന്താങ്ങി.

എന്ന പിന്നെ നമുക്കവരോട് നാളെ തന്നെ വീട്ടിലേക്ക് വരാൻ പറയാം അതികം വെച്ച് താമസിപ്പിക്കാതെ ഇതങ്ങു നടത്താo അല്ലിയോടീ മേരി, ചാച്ചൻ ആണത് പറഞ്ഞത്. അതെ എന്ന അർത്ഥത്തിൽ അമ്മച്ചി തലകുലുക്കി.മൊത്തത്തിൽ എല്ലാർക്കും ഈ ബന്ധത്തിൽ വല്യ താല്പര്യം ആരുന്നു എന്ന് സാരം.

വീട്ടിൽ ചെന്ന ശേഷം കുറെയിരുന്നു ഞാൻ അതിനെ പറ്റി ആലോച്ചോചിച്ചു. രാത്രിയായപ്പോൾ ഞാൻ അപ്പന്റെ മേശയിൽ നിന്നും ആൽബിന്റെ നമ്പറെടുത്തു മൊബൈലിൽ സേവ് ചെയ്ത ശേഷം വാട്സപ്‌ ഓപ്പൺ ചെയ്തു ‘ഹായ് ഇത് ഞാനാ ആൻസി’ എന്നൊരു മെസ്സേജയച്ചു.

അല്പം കഴിഞ്ഞപ്പോൾ “ഹായ്” എന്നൊരു റിപ്ലൈ വന്നു..

ഞാൻ അയാൾക്കുള്ള മറുപടിക്കായി പരതി.

എന്റെ മറുപടി കാണാഞ്ഞതിലാവണം കുറച്ച് കഴിഞ്ഞപ്പോൾ’ എന്തായി തീരുമാനം’? എന്ന് ചോദിച്ചു കൊണ്ടു വീണ്ടും അടുത്ത മെസ്സേജ് വന്നു.

ഞാനയാൾക്കുള്ള മെസ്സേജ് ടൈപ് ചെയ്തു.

“ആൽബി”……..

ഞാനിയാളെ ഇനിമുതലിങ്ങനെ വിളിക്കട്ടെ? അടുപ്പമുള്ളവരൊക്കെ നിങ്ങളെ അങ്ങനെയല്ലെ വിളിക്കുന്നത്.ആ കൂട്ടത്തിലേക്കു ഇനി എന്നെയും കൂട്ടിക്കോളൂ….

അതേയ് എനിക്ക് ആൽബിയെ ഒരുപാട് ഇഷ്ടമായി, ഇയാളുടെ കൂടെ ഞാൻ സന്തോഷമായി ഇരിക്കുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഇല്ല. നിങ്ങളെ പോലെ നല്ലൊരു മകനെ വളർത്തി വലുതാക്കി ഒരു പെണ്ണിനെ ബഹുമാനിക്കാനും,അവളുടെ വ്യക്തിത്വം തിരിച്ചറിയാനും പ്രാപ്തനാക്കിയ ആ അപ്പനോടും അമ്മയോടുമാണ് ഞാൻ നന്ദി പറയുന്നത്.എത്രയും പെട്ടെന്ന് തന്നെ ആൽബിയുടെ വീട്ടിലേക്കു വരാൻ ഞാൻ ആഗ്രഹിക്കുന്നു അതുകൊണ്ടിയാളുടെ
അപ്പനെയും അമ്മയെയും കൂട്ടി വേഗം എന്റെ വീട്ടിലേക്ക് വന്നോളൂ…

എന്ന് സ്വന്തം ❤

NB: “കുറ്റങ്ങളും,കുറവുകളും പരസ്പരം മനസ്സിലാക്കി ആരംഭിക്കുന്ന ജീവിതങ്ങളെന്നും ഒരു പുഷ്പം പോലെ കാണാൻ മനോഹരമായിരിക്കും”.

ശുഭം