അവനും ഭാര്യയും ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനു മുൻപേ തന്നെ പെണ്മക്കൾ ഞങ്ങളെ കൂട്ടികൊണ്ടു പോയി….

മകൻ

Story written by Suja Anup

===========

“മോനെ നീ ചെയ്തത് തെറ്റാണ്..?ചേച്ചിമാരുടെ വിവാഹം കഴിയുന്നത് വരെ നിനക്ക് കാക്കാമായിരുന്നില്ലേ..”

കണ്ണുകൾ നിറഞ്ഞിരുന്നൂ അത് പറയുമ്പോൾ

ആര് കേൾക്കുവാൻ. അവൻ അവളുടെ കൈയ്യും പിടിച്ചു അകത്തേയ്ക്കു കയറി. അത് തടുക്കുവാനുള്ള ശേഷി എനിക്കില്ല..

****************

രണ്ടു പെൺകുട്ടികൾക്ക് ശേഷം മൂന്നാമതായി ഒരു ആൺകുട്ടി ജനിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി.

പെൺകുട്ടികൾ രണ്ടും നന്നായി പഠിക്കുമായിരുന്നൂ. അവൻ ഒരു ഉഴപ്പനും. പക്ഷേ ഒരിക്കലും അവനെ ഞാൻ വഴക്കു പറഞ്ഞിട്ടില്ല. അവനു വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കും.

അവൻ്റെ അമ്മയും അങ്ങനെ തന്നെ ആയിരുന്നൂ..

ഭക്ഷണം കൊടുക്കുമ്പോൾ പോലും അവനു വേണ്ടി വറുത്ത മീനിൻ്റെ വലിയ ഒരു കഷ്ണം അവൾ മാറ്റി വയ്ക്കുമായിരുന്നൂ..

പത്താം ക്ലാസ്സോടെ പഠനം നിറുത്തി വീട്ടിൽ അവൻ കുത്തിയിരുന്നപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. അവനു വേണ്ടി കടം വാങ്ങി ഒരു കട ഇട്ടു കൊടുത്തൂ. അവൻ കുടുംബം നോക്കും എന്ന ചിന്തയായിരുന്നൂ മനസ്സിൽ.

ആ മകനാണ് ഇന്ന് അന്യമതസ്ഥായായ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിൽ വന്നിരിക്കുന്നത്. കെട്ടുപ്രായം കഴിഞ്ഞ രണ്ടു ചേച്ചിമാർ അവനുണ്ട്. അവനു വേണ്ടി എല്ലാം ത്യജിച്ചവർ. അവൻ്റെ സന്തോഷം കാണുവാൻ വേണ്ടി മാത്രം ജീവിച്ചവർ.

അവരെ വിവാഹം കഴിപ്പിച്ചു വിട്ടിട്ടു അവനു ഇതു ചെയ്തുകൂടായിരുന്നോ…

ഇനി എന്ത് വേണമെന്ന് എനിക്കറിയാം..

**************

ഉണ്ടായിരുന്ന വീടും അതിരിക്കുന്ന സ്ഥലവും അവൻ്റെ പേരിൽ എഴുതുന്നതിനു മുൻപ് ഞാൻ ബാക്കിയുള്ള സ്ഥലം മൊത്തം പെൺകുട്ടികളുടെ പേരിലേയ്ക്ക് മാറ്റി. അത് കാണിച്ചായാലും അവരുടെ വിവാഹം നടത്തണം. ആങ്ങളയുടെ കുട്ടികളെ നോക്കുവാനും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുവാനും മാത്രം അവർ ഇനി ഈ വീട്ടിൽ വേണ്ട.

നാളെ എൻ്റെ കണ്ണടഞ്ഞാൽ അവർക്കു ആരുണ്ട്..? അവൻ്റെ അമ്മയെ അവൻ അനുസരിക്കില്ല. ഭാര്യ എത്ര പറഞ്ഞിട്ടും പെണ്മക്കളുടെ കല്യാണം ആദ്യമൊക്കെ ഞാൻ സ്വത്തു കൊടുത്തു നടത്തുവാൻ തയ്യാറായില്ല.

ഇനി വയ്യ…

***************

ദൈവാനുഗ്രഹം പോലെ വിവാഹങ്ങൾ രണ്ടും നടന്നൂ. വലിയ ജോലി ഒന്നും ഇല്ലെങ്കിലും അവരെ സ്നേഹിക്കുവാനുള്ള മനസ്സ് മരുമക്കൾക്കു ഉണ്ട്.

അവനും ഭാര്യയും ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനു മുൻപേ തന്നെ പെണ്മക്കൾ ഞങ്ങളെ കൂട്ടികൊണ്ടു പോയി. ഒരു കുറവും വരാതെ അവർ ഞങ്ങളെ നോക്കി…

വീട്ടിൽ നിന്ന് ഇറങ്ങും മുൻപേ ഞാൻ പറഞ്ഞു

“നിന്നെ സ്‌നേഹിച്ചൂ വഷളാക്കി എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ഈ  ഗതികേട് നിനക്കൊരിക്കലും ഉണ്ടാകാതെ ഇരിക്കട്ടെ. നിനക്ക് നല്ലതു വരും…”

****************

വർഷങ്ങൾ എത്ര കഴിഞ്ഞു. ഒരിക്കൽപോലും അവനു ഞങ്ങളെ കാണണം എന്ന് തോന്നിയില്ല. ഞങ്ങൾ എന്ത് തെറ്റാണു ചെയ്തത്.

അവൻ്റെ അമ്മ പോയപ്പോൾ കർമ്മങ്ങൾ നിർവ്വഹിക്കുവാൻ മാത്രം അവൻ വന്നൂ. എന്നെ കണ്ടു ഒന്ന് ആശ്വസിപ്പിക്കണം എന്ന് പോലും അവനു തോന്നിയില്ല..

“മോളെ, അവൻ വന്നോ…?”

“അച്ഛൻ വിഷമിക്കേണ്ട, ചേട്ടൻ വിളിക്കുവാൻ പോയിട്ടുണ്ട്. അവർ ഇപ്പോൾ ഇങ്ങെത്തും..?”

“ചേച്ചി, അവൻ വരുമോ..? അച്ഛന് തീരെ സുഖമില്ല എന്ന് പറഞ്ഞിട്ട് പോലും അവൻ വന്നില്ലല്ലോ അന്ന്…”

“വിഷമിക്കേണ്ട അനിയത്തി. കുഴപ്പമില്ല. ചേട്ടൻ എങ്ങനെ എങ്കിലും അവനെ കൊണ്ടുവരും..”

“നീ അങ്ങോട്ട് നോക്കിയേ. അവനല്ലേ ചേട്ടൻ്റെ കൂടെ വരുന്നത്..”

ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ അവൻ ഓടി വന്നു അച്ഛൻ്റെ കാല് പിടിച്ചൂ, ഒത്തിരി കരഞ്ഞു. ഞങ്ങൾക്കൊന്നും മനസ്സിലായില്ല..

അവൻ പറഞ്ഞു തുടങ്ങി.

“എൻ്റെ മകനെ അച്ഛനെ ഞാൻ ഒന്ന് കാണിച്ചിട്ട് പോലുമില്ല. ഞാനും അവളും സ്വത്തു കൂടുതൽ പെങ്ങമ്മാർക്ക് കൊടുത്തൂ എന്ന വാശിയിൽ എന്നും ജീവിച്ചൂ. അച്ഛൻ്റെ മനസ്സ് ഞാൻ കണ്ടില്ല. ഇന്നലെ എൻ്റെ എല്ലാ തെറ്റുധാരണകളും മാറി. ഇരുപത്തൊന്നു വയസ്സ് തികഞ്ഞ എൻ്റെ മകൻ ഒരു അന്യമതസ്ഥയെ കൂട്ടി വീട്ടിലേയ്ക്കു കയറി വന്നൂ. ചോദ്യം ചെയ്ത എന്നെ അവനും അവളും തല്ലി. അച്ഛൻ തരാതെ ഇരുന്ന തല്ലു അവിടെ നിന്നും കിട്ടി. എന്നാലും അവനെ ഞാൻ ശപിച്ചില്ല. എൻ്റെ അച്ഛനോട് ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് എനിക്ക് കിട്ടിയത്…”

“മോൻ വിഷമിക്കേണ്ട, നിനക്ക് ഞങ്ങൾ എല്ലാവരും ഉണ്ട്…”

“അയ്യോ, അച്ഛന് എന്തോ വയ്യായ്ക പോലെ, മോനെ നീ വേഗം കുറച്ചു വെള്ളം കൊടുക്കൂ..”

അവൻ്റെ കൈയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു കണ്ണടയ്ക്കുമ്പോൾ അവനെയും എൻ്റെ പെൺമക്കളെയും ഞാൻ മനസ്സ് കൊണ്ട് അനുഗ്രഹിച്ചൂ..

“അച്ഛൻ പോയി… “

“എന്നാലും ചേച്ചി, ഞാൻ എത്ര വിഷമിപ്പിച്ചതാണ് എൻ്റെ അച്ഛനെ. എന്നിട്ടും മരിക്കുമ്പോഴും അച്ഛൻ എനിക്കായി കാത്തിരുന്നൂ. ഈ പാപം ഞാൻ എവിടെ കൊണ്ട് പോയി കഴുകി കളയും..”

അതിനുള്ള ഉത്തരം ആരും കൊടുത്തില്ല..

ഭൂമിയിലെ ചെറിയ ജീവിതം അത് നമ്മളെ സ്നേഹിക്കുന്നവർക്ക് സ്നേഹം തിരിച്ചു കൊടുത്തു തന്നെ ജീവിക്കണം. അവരുടെ വിടവാങ്ങൽ സമയത്തു കരയുന്നതു കൊണ്ട് എന്ത് പ്രയോജനം. ജീവിച്ചിരിക്കുമ്പോൾ അവരെ മനസ്സിലാക്കുവാൻ സാധിക്കേണ്ടേ….

…………….സുജ അനൂപ്