പലകാര്യത്തിനു ഞാൻ നാണം കെട്ടു വീണ്ടും വീണ്ടും വിളിച്ചു എങ്കിലും മറുവശം ഒരു അനക്കവും ഇല്ല…

ഞാനും ഒരു പെണ്ണാണ്…

Story written by Latheesh Kaitheri

============

ഞാൻ രമ….എന്റെ ഭർത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ്. രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു.

ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു. വിവാഹം കഴിഞ്ഞു പതിനേഴാം ദിവസം ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചുപോയി.

മിക്ക ഗൾഫുകാരെയും പോലെ അവസാന നിമിഷം ആണ് എല്ലാം ഒത്തുവന്നു കല്യാണം നടന്നത്.

ഹരിയേട്ടൻ നല്ലവനാണ്…എനിക്കതിൽ പൂർണ്ണ വിശ്വാസം ഉണ്ട്. ദിവസവും മൂന്നുനേരമെങ്കിലും വിളിച്ചു കാര്യങ്ങൾ അന്വേഷിക്കും. അത് കല്യാണം നടന്ന അന്ന് മുതൽ ഇന്നുവരെ…

കല്യാണം കഴിഞ്ഞു ഒരു വർഷം ഞാൻ ഭർത്തുവീട്ടിൽ തന്നെ,,,ആകെ കൂടി എന്റെ വീട്ടിൽ, മൂന്നോ നാലോ പ്രാവശ്യമോ പോയുള്ളു.

ഹരിയേട്ടൻ എപ്പോഴും വിളിച്ചു ചോദിക്കും, നിനക്ക് എന്തെങ്കിലുംവേണോ, കുറവുകൾ ഉണ്ടോ, അവിടെ എന്താണെങ്കിലും പറയണം എന്നൊക്കെ.

ഇല്ല ഏട്ടാ, എനിക്ക് പൂർണ്ണ സുഖമാണ് ഇവിടെ എന്നെ എപ്പോഴും പറയാറുള്ളൂ.

സത്യം അതെല്ലെങ്കിലും…

ഹരിയേട്ടൻ അയക്കുന്ന എന്ത് സാധനമായാലും രൂപ ആയാലും അത് അമ്മയെ ആദ്യം കാണിക്കണം. മിക്കവാറും സാധനങ്ങൾ, അമ്മ അതെ പറമ്പിൽ വീടെടുത്തു നിൽക്കുന്ന ഹരിയേട്ടന്റെ സഹോദരിക്കു കൊടുക്കും

എന്നിട്ടൊരു സമാധാന വാക്കും, നിനക്ക് നാളേയും കിട്ടുമല്ലേ മോളേ,,അവള്ങ്ങനെ അല്ലാലോ അവളുടെ ഭര്ത്താവ് നാട്ടിലു ജോലിയുള്ളോനെല്ലേ ? അമ്മയുടെ വർത്തമാനത്തിൽ ആള് നാട്ടിൻപുറത്തു കൂലിവേല ചെയ്യും പോലെ തോന്നും അല്ലെ ? എന്നാൽ അങ്ങനെ അല്ല

ആള് വില്ലേജ് ഓഫിസർ ആണ്,,ആള് അത്യാവശ്യം നല്ല കൈമടക്കും മേടിക്കും

എന്റെ ഹരിയേട്ടൻ ആ പൊരിവെയിലത്തു സൈറ്റിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കുന്നതിന്റെ ഇരട്ടി മൂപ്പരുവിടുന്നു മാസാമാസം ഉണ്ടാക്കും

എങ്കിലും ഹരിയേട്ടൻ അയച്ചുതന്ന കാശ് കൊണ്ട് ഞാനിവിടെ ഒരു മാസത്തേക്ക് മേടിച്ചുവെക്കുന്ന സാധനങ്ങൾ,,ഒരാഴച്ചകഴിഞ്ഞൽ അത് ഇവിടെ കാണാറില്ല

അതിൽ പലതും അവരുടെ സ്റ്റോർ റൂമിൽ എത്തിയിട്ടുണ്ടാകും

ഹരിയേട്ടനയച്ച ക്യാഷിൽ നിന്നും വീട്ടു ചിലവിനു ആവശ്യമുള്ള തുക അമ്മയെ ഏല്പിക്കും അപ്പോൾ തന്നെ. എങ്കിലും അയച്ച കാശിന്റെ കൃത്യമായ കണക്കുള്ള അമ്മ,,,അത് പൂർണ്ണമായി തീരുന്നതുവരെ പുതിയപുതിയ കാര്യങ്ങളും ആവശ്യങ്ങളുമായി വന്നുകൊണ്ടേ ഇരിക്കും.

ഹരിയേട്ടൻ എൻജിനീറിംഗ് പഠിപ്പിച്ചു ഗൾഫിൽ ജോലിയും ശരിയാക്കി അനിയൻ കുമാറിന്…

പക്ഷെ ആൾക്ക് മരുഭൂമിയിൽ കിടന്നു ജോലി ചെയ്യാനൊന്നും തലപര്യമില്ല. ഇവിടെ ശമ്പളം കുറഞ്ഞുപോയി എന്നുപറഞ്ഞു ജോലിക്കും പോകുന്നില്ല. അവൻ വന്നു രണ്ടു പഞ്ചാരവാക്കുപറയുമ്പോൾ അമ്മ എന്റെ കയ്യിൽ നിന്നും ഉള്ളതുകൂടി മേടിച്ചു അവനുകൊടുക്കും.

ചിലവിനാണെങ്കിൽ പോട്ടെന്നു വെക്കാൻ. ഇതു രാത്രി മിക്കവാറും ആള് വീശിയിട്ടേ വരൂ.

എന്ത് ചെയ്യാം,,അവസാനം അമ്മയുടെ ഒരു വാക്കുണ്ട്, നീയിതൊന്നും ഹരിയോട് പറഞ്ഞു പൊല്ലാപ്പാക്കണ്ടാന്നു.

അപ്പൊ പിന്നെ എന്ത്പറയാൻ

എല്ലാകാര്യങ്ങളും അവിടെ ശുഭം…

മൂന്നുവർഷം മുൻപാണ്,

ഹരിയേട്ടൻ ഇവിടെ ഒരു സ്ഥലം വാങ്ങി നമുക്ക് വേണ്ടി ഒരു ചെറിയ സ്വപനക്കൂടുപണിയാൻ തുടങ്ങിയത്

ക്യാഷ് മുഴുവനായി ഉണ്ടായിട്ടൊന്നുമല്ല,,എങ്കിലും ഏല്ലാവരെയും പോലെ നമ്മുടെ ഒരു സ്വപനമായിരുന്നു അത്.

അന്നുമുതൽ വീട്ടിൽ മുറുമുറുപ്പാണ്‌.

ഹരിയേട്ടൻ തന്റെ ഓഹരി വേണ്ട എന്ന് പറഞ്ഞു അനിയന് തറവാട് വീടുകൊടുത്തു.

എന്നിട്ടും പ്രശനം തീരുന്നില്ല.

അമ്മയ്ക്ക് രണ്ടാമത്തെ മകൾ അനുവിനും വീടെടുക്കാൻ സഹായിച്ചിട്ടുമതി നിങ്ങൾക്കു വീടെന്ന സ്റ്റാൻഡിലാണ്.

അനുവിന്റെ കല്യാണത്തിന് വേണ്ടി ഹരിയേട്ടൻ മേടിച്ച കടങ്ങൾ പോലും ഇപ്പോൾ തീർന്നിട്ടില്ല.

എങ്കിലും കഴിഞ്ഞ വർഷം ഞങ്ങൾ വീടുപണി പൂർത്തിയാക്കി കയറിക്കൂടി.

ഹരിയേട്ടന്റെ അമ്മയും സഹോദരങ്ങളും വന്നുവെന്നു വരുത്തി അവിടെ മാറി നിന്നു.

ഹരിയേട്ടന്റെ സുഹൃത്തുക്കളും നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത അയൽക്കാരും ഓടിനടന്നു പരിപാടിയിൽ സഹകരിച്ചു

കടങ്ങൾ ഒട്ടനവധി ഉള്ളത് കൊണ്ട് ഹരിയേട്ടന് അതിക കാലം നാട്ടിൽ നില്ക്കാൻ കഴിഞ്ഞില്ല. പുതിയവീട്ടിൽ കയറി ഒരാഴച തികയൂം മുൻപേ ആള് ഗൾഫിലേക്കു പോയി.

കുറച്ചുകാലം എന്റെ അമ്മ കൂടെ ഉണ്ടായിരുന്നു.

അച്ഛന് അസുഖങ്ങൾ ഒരുപാടുള്ളതുകൊണ്ടു അമ്മയ്ക്ക് അങ്ങനെ കൂടുതൽ നിൽക്കാനും പറ്റില്ല. അതുകൂടാതെ രണ്ടു വീടുകളും തമ്മിൽ ഒരു നൂറു കിലോമീറ്ററിന്റെ ദൂരവും ഉണ്ട്.

എങ്കിലും ഹരിയേട്ടന്റെ വീടുമായി ഒരു കിലോമീറ്ററിന്റെ വ്യത്യസമേ ഉണ്ടായിരുന്നുള്ളു.

കുട്ടിക്ക് രാത്രി വയ്യാതായപ്പോഴും, എനിക്ക് മൈഗ്രൈൻ വന്നു എഴുന്നേൽക്കാൻ പറ്റാത്തപ്പോഴും എനിക്ക് ഡേറ്റ് ആയി വ യറുവേദന വന്നു ഞാൻ കരഞ്ഞു നിലവിളിക്കുമ്പോൾ കുട്ടിയെ നോക്കാനും, അങ്ങെനെ പലകാര്യത്തിനു ഞാൻ നാണം കെട്ടു വീണ്ടും വീണ്ടും വിളിച്ചു എങ്കിലും മറുവശം ഒരു അനക്കവും ഇല്ല.

അങ്ങനെ ഇരിക്കെ തൊട്ടടുത്ത വീട്ടിലെ കുട്ടി എന്നേക്കാൾ ഒരു പത്തു വയസ്സിനു ഇളയത്.

ബാംഗ്ലൂരിൽ പഠിക്കുന്ന എന്റെ ഇളയ അനിയന്റെ പ്രായം പോലുമില്ല. അവനാണ്‌ അവന്റെ ഓട്ടോ എടുത്തു ഹോസ്പിറ്റലിലും സൂപ്പർമാർക്കറ്റിലും ഒക്കെ എന്നെ കൊണ്ട് വിടുന്നത്. മിക്കവാറും എന്റെ ഒപ്പം അവന്റെ അമ്മ ശാരദചേച്ചിയും ഉണ്ടാകും. ശാരദചേച്ചിക്ക് ഞാൻ മോളേ പോലെ ആയിരുന്നു, എന്നും അല്ല എപ്പോഴും ആള് ഇവിടെ തന്നെ. അവരുള്ളതു കൊണ്ട് കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്താണ് ഞാൻ വീട്ടുകാര്യങ്ങളൊക്കെ ചെയ്യുന്നത്. ദൈവം ഈ സാഹചര്യത്തിൽ  അറിഞ്ഞുതന്ന അനുഗ്രഹം ആയിരുന്നു ഈ അമ്മയും അനിയന്റെ സ്ഥാനത്തു അവനേയും

ഹരിയേട്ടൻ പോയി ഒരു വർഷം കഴിഞ്ഞു ഒരുമാസത്തെ ലീവിന് വീണ്ടും വന്നു.

സാധാരണ ആ ദിവസമോ തൊട്ടടുത്ത ദിവസമോ സ്വന്തം വീട്ടിൽ പോകേണ്ടതാണ്. പക്ഷേ എന്തോ ഒരു കുലുക്കവുമില്ല,,ആള് ഇങ്ങനെ അന്തിച്ചിരിപ്പാണ്. ഒരുപാടു നിർബന്ധിച്ചപ്പോൾ കാര്യം പറഞ്ഞു.

നീ ഇവിടെ ഒരു ഓട്ടോക്കാരൻ പയ്യന്റെ കൂടെ അഴിഞ്ഞാടി നടക്കുകയാണ്, അവൻ മിക്കവാറും ദിവസങ്ങളിൽ ഈ വീട്ടിൽ വരാറുണ്ട്, നിങ്ങളുടെ ഭാര്യയെ സൂക്ഷിച്ചോ എന്നുപറഞ്ഞുള്ള ഫോൺ എനിക്ക് ഗൾഫിലേക്ക് വന്നിരുന്നു എന്ന്, ആള് നല്ലതണ്ണിയിലാണ് വിളിച്ചത്. അതുകൊണ്ടു സ്വന്തം മൊബൈലിൽ നിന്ന് വിളിച്ചാൽ പിടിക്കപ്പെടും എന്നുള്ള ചിന്തയൊന്നും പോയില്ല , ഞാൻ അപ്പോൾ തന്നെ എന്റെ സുഹൃത്തു സുമേഷിനെ വിളിച്ചു കാര്യം പറഞ്ഞു. അവനിവിടുത്തെ സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിൾ ആണ്.

അവൻ ആ നമ്പറിന്റെ ആളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഇൻസ്പെക്ടറോട്‌ കാര്യങ്ങൾ പറഞ്ഞു നന്നായി വിരട്ടി.

സുമേഷിന്റെ മറുപടി വന്നപ്പോൾ ഞാൻ തളർന്നുപോയി

ഇയാൾ അനിയന്റെ സുഹൃത്താണ്.

അനിയനാണ് നമ്പർ കൊടുത്തു വിളിപ്പിച്ചത്.

വീട്ടിൽ നിന്നും ക ള്ളും കുടിച്ചു അതിന്റെ മൂ പ്പിനാണ് സത്യമാണോ എന്നറിയാത്ത ഒരുകാര്യം വിളിച്ചുപറയാൻ അനിയൻ ഈ പയ്യനെ പ്രേരിപ്പിച്ചത്

അതിനേക്കാളൊക്കെ എന്നെ വിഷമിപ്പിച്ചത്

ഈ കാര്യങ്ങളിലൊക്കെ മൗനാനുവാദത്തോടെ എന്റെ അമ്മയും ഉണ്ടെന്നുള്ളതായിരുന്നു.

ഹരിയേട്ടൻ പറയുന്നതുമുഴുവൻ ഒരു പ്രതിമ പോലെയാണ് ഞാൻ കേട്ടിരുന്നത്. അപ്പോഴും ഞാൻ എന്നെക്കുറിച്ചല്ല വിഷമിച്ചതു.

ഇത്രയും കഷ്ടപ്പെട്ട് കുടുംബം നോക്കിയിട്ട് അവരിൽ നിന്നുള്ള ഈ പ്രവർത്തി എന്റെ ഹരിയേട്ടൻ എങ്ങനെ സഹിക്കുന്നു എന്നുള്ളതായിരുന്നു. കൂടെ ഒരു പ്രർത്ഥനയും ദൈവത്തോട്, ഇനി അടുത്ത ജന്മത്തിലും എന്റെ ഹരിയേട്ടനെ തന്നെ എനിക്ക് ഭർത്താവായി തരണേ എന്ന്…

~ Latheesh Kaitheri

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ?