മോൻ അതോർത്ത് വിഷമിക്കണ്ട അവളോട് പോകാൻ പറ നിനക്ക് ചേർന്നോരു പെൺകുട്ടിയെ…

കേൾക്കാത്തവരുടെ ലോകം…

Story written by Swaraj Raj

===========

“അങ്ങനെ ഈ കല്യാണവും മുടങ്ങി ” വരുൺ പിറുപിറുത്തു

“മോനേ ആരാ വിളിച്ചത് ” അമ്മയുടെ ശബ്ദം കേട്ട് വരുൺ തിരിഞ്ഞു നോക്കി. അമ്മയുടെ സംസാരം വളരെ ഉച്ചത്തിലായിരുന്നു “

“അത് ബ്രോക്കറാ ഇന്നലെ ഞാൻ പെണ്ണുകാണാൻ പോയ വീട്ടിൽ നിന്ന് വിളിച്ചെന്നു പറഞ്ഞതാ “

“എന്നിട്ട് ബ്രോക്കർ എന്താ പറഞ്ഞത് “

“അവർക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന്…” തെല്ല് മൗനത്തിന് ശേഷം വരുൺ പറഞ്ഞു

“എന്താ കാരണം അവർ പറഞ്ഞത് “

“കാരണം നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു അമ്മേ…” വരുൺ തെല്ലു സങ്കടത്തൊടെ പറഞ്ഞു

“മോൻ അതോർത്ത് വിഷമിക്കണ്ട അവളോട് പോകാൻ പറ നിനക്ക് ചേർന്നോരു പെൺകുട്ടിയെ ബ്രോക്കർ ശങ്കരേട്ടൻ കണ്ടെത്തി തരും “

“എന്റെമ്മേ ഇക്കാലത്ത് പെൺപിള്ളേർക്ക് ബുള്ളറ്റും ബൈക്കും മറ്റുമൊക്കെയുള്ള ആൺ പിള്ളേരെയാണ് ഇഷ്ടം. അല്ലാതെ എന്നെപ്പോലെ നാല് ചക്ര സ്കൂട്ടിയും കാലിന് മുടന്തും ചെവി കേൾവിയും ഇല്ലാത്ത ആളുകളെയൊന്നും ഇഷ്ടപ്പെടില്ല” വരുൺ പറഞ്ഞത് കേട്ട് ആ അമ്മയുടെ കണ്ണ് നിറഞ്ഞു

“എന്റെ ഭഗവാനെ നല്ല സാമ്പത്തികവും സർക്കാർ ജോലിയുമുണ്ടായിട്ടും എന്റെ മകന് മാത്രം പെണ്ണ് കിട്ടിയില്ലാലോ” എന്ന് പറഞ്ഞ് ആ അമ്മ അകത്തേക്ക് നടന്നു പോയി

വരുൺ ഒന്നു മിണ്ടാതെ വാതിലടച്ച് കിടന്നു. അവന്റെ മനസിൽ ഒരു വർഷം മുമ്പ് പെണ്ണുകാണാൻ പോയത് ഓർമ്മ വന്നു

“എടാ വരുണെ ഇത്തവണ വിവാഹം നടക്കും ഉറപ്പാ” ശങ്കരന്റെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ട് വരുൺ ചിരിച്ചു

അവർ പെൺവീട്ടിലെത്തി അവിടെയുള്ളവർ അവരെ സ്വീകരിച്ചിരുത്തി. ശങ്കരനും പെൺ വീട്ടുകാരും നാട്ടുകാര്യങ്ങൾ പറഞ്ഞിരുന്നു സംസാരം നീണ്ടു പോയപ്പോൾ വരുൺ ശങ്കരന്റെ തുടയിൽ തോണ്ടി കാര്യം മനസ്സിലായ ശങ്കരൻ

“അല്ല പെണ്ണിനെ ഇതുവരെ കണ്ടില്ലാലോ…” പെണ്ണിന്റെ അച്ഛനോടായി പറഞ്ഞു

“മോളെ ഇങ്ങ് വിളിക്ക് ” അയാൾ ഭാര്യയോടായി പറഞ്ഞു

പെണ്ണ് ചായയുമായി എത്തി വരുൺ അവളെ നോക്കി സുന്ദരി തന്നെ

“ഇനി പെണ്ണിനും ചെക്കനും സംസാരിക്കട്ടെ ” ശങ്കരൻ പറഞ്ഞു

“മോനെ അകത്ത് ചെല്ല്  അവൾ റൂമിലുണ്ടാകും” പെണ്ണിന്റെ അച്ഛൻ  അച്ഛൻ പറഞ്ഞു അയാൾ പറഞ്ഞത് കേൾക്കാത്തതിനാൽ വരുൺ ഒന്നും മനസിലാവതെ അയാളെ നോക്കി നിന്നു.അതുകണ്ട ശങ്കരൻ അവനോട് ആഗ്യത്തിൽ അകത്തേക്ക് പോകാൻ പറഞ്ഞു

വരുൺ അവളുടെ മുറിയിൽ കയറി അവളുടെ അടുത്തെതി

“എന്താ പേര് ” അവൻ ചോദിച്ചു

“വേണി ” അവൾ കുറച്ച് ശബ്ദത്തിൽ പറഞ്ഞു

“എന്നെ കുറിച്ച് എല്ലാം അറിയാമല്ലോ ” അവൻ വീണ്ടു ചോദിച്ചു

” അറിയാം എല്ലാം ശങ്കരേട്ടൻ പറഞ്ഞിരുന്നു” അവൾ പറഞ്ഞു

” എന്നെ ഇഷ്ടമായോ”

” ഉം…ഇഷ്ടായി പക്ഷേ ഒരു കാര്യം “

“എന്താ ” അവൻ ചോദിച്ചു

“കല്യാണം എട്ട് മാസം കഴിഞ്ഞിട്ട് മതി ” അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു. തിരിച്ചു പോകുമ്പോൾ അവളുടെ നമ്പർ അവൻ വാങ്ങിയിരുന്നു. വിളിക്കാൻ പറ്റാത്തത് കൊണ്ട് മെസേജ് അയച്ചായിരുന്നു വിശേഷങ്ങൾ അറിഞ്ഞിരുന്നത്

മാസങ്ങൾ കഴിയുന്തോറും അവൾ തന്നിൽ നിന്ന് അകലുന്നതായി അവന് തോന്നി മെസേജുകൾക്ക് ചിലപ്പോളൊക്കെയെ റീപ്ലെ കിട്ടുമായിരുന്നു

വിവാഹ നിശ്ചയത്തിന് ഒരു ആഴ്ച ബാക്കിയുള്ളപ്പോളാണ് അവളുടെ മെസേജ് വരുന്നത്. അത് വായിച്ച് കഴിഞ്ഞപ്പോൾ ഭൂമി കറങ്ങുന്നതായി അവന് തോന്നി

“പ്രിയപ്പെട്ട വരുണേട്ടന്  എനിക്ക് വരുണേട്ടനുമായുള്ള വിവാഹത്തിന് സമ്മതമല്ല. അന്നു ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു രക്ഷയ്ക്കായിരുന്നു. കാരണം എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ മാത്രമേ ഞാൻ കെട്ടു…അതാരാണെന്ന് പറഞ്ഞാൽ എന്റെ വിനുവേട്ടൻ…ഞാൻ എട്ട് മാസം കഴിഞ്ഞിട്ട് മതി വിവാഹം എന്ന് പറഞ്ഞത് വിനുവേട്ടന് തമിഴ്നാട്ടിലായിരുന്നു ജോലി. ആറ് മാസം കഴിഞ്ഞാലെ വരികയുള്ളു…അതുകൊണ്ടായിരുന്നു, ഞാൻ ഇപ്പോൾ വിനുവേട്ടന്റ കൂടെയാണ് വരുണേട്ടൻ എന്നോട് ക്ഷമിക്കണം. ചേട്ടന് എന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും “

ഇതായിരുന്നു അവളുടെ മെസേജ്

തുടർച്ചയായി വാതിലിനു മുട്ടുന്നത് കേട്ട് കൊണ്ടാണ് വരുൺ ഓർമയിൽ നിന്നുണർന്നത്

അവൻ എഴുന്നേറ്റ് വാതിൽ തുറന്നു

“എടാ ആ പെണ്ണ് നിന്നെ ഇഷ്ടപ്പെട്ടില്ലന്ന് വച്ച് നീയിങ്ങനെ ദുഃഖിച്ചിരിക്കാതെ പട്ടണത്തിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വാ ഉച്ചയ്ക്ക് ചോറിന് കറിവെയ്ക്കേണ്ടതാണ് വേണ്ടത് ഇതിൽ എഴുതിയിട്ടുണ്ട് ” ലിസ്റ്റും സഞ്ചിയും അവന്റെ കൈയിൽ കൊടുത്തു

അവൻ ഒന്നു മിണ്ടാതെ അതും വാങ്ങി തന്റെ മൂന്ന് ചക്ര സ്കൂട്ടിയിൽ പട്ടണത്തിലേക്ക് പോയി

രണ്ട് ദിവസങ്ങൾക്ക് ശേഷം…

“ശെടാ ഇവനെവിടെ പോയി. രാവിലെ മിൽമ പാൽ വാങ്ങാൻ പോയ ഇവനെ പതിനൊന്ന് മണിയായിട്ടും കാണുന്നില്ലല്ലോ ” ഭവാനി (വരുണിന്റെ അമ്മ ) പിറുപിറുത്തു

“ദൈവമേ വല്ല അപകടവും പറ്റിയോ ‘ദൈവമേ എന്റെ മകനെ കാത്തോളനെ “‘ അവർ സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു പ്രാർത്ഥിച്ചു

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീടിന്റ മുന്നിൽ ഒരോട്ടോ വന്നു അത് കണ്ട് ഭവാനി മുറ്റത്തേക്ക് ഇറങ്ങി വന്നു. ഓട്ടോയിൽ നിന്നു ഇറങ്ങിയത് വരുണായിരുന്നു അവനെ കണ്ടതും ഭവാനി ദേഷ്യത്തോടെ  അവന്റെ നേരെ കുതിച്ചു. ഓട്ടോയിൽ നിന്നും മാലയും ബൊക്കയുമായി ഒരു പെണ്ണ് ഇറങ്ങുന്നത് കണ്ട് ഭവാനി ബ്രേക്കിട്ടതു പോലെ നിന്നു

ഭവാനി ഇരുവരെയും മാറി മാറി നോക്കി

“ആരാടാ ഇവൾ ” ഭവാനി വരുണിനോടായി ഉച്ചത്തിൽ ചോദിച്ചു

“ഇത് നമ്മുടെ ഭാസ്കരേട്ടന്റെ മകളാണ്” വരുൺ പറഞ്ഞത് കേട്ട് ഭവാനി അവളെ തന്നെ നോക്കി നിന്നു. അവരുടെ മനസിൽ ഭാസ്കരൻ ഓർമ്മ വന്നു. വരുണിന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു ഭാസ്കരൻ. വരുണിന് രണ്ട് വയസുള്ളപ്പോളാണ് അവന്റെ അച്ഛൻ മരിക്കുന്നത്. പിന്നീട് അങ്ങോട്ട് വരുണിനെയും അമ്മയെയും സഹായിച്ചത് ഭാസ്കരനായിരുന്നു. പക്ഷേ ആ സഹായം രണ്ട് വർഷം മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു വാഹനപകടത്തിൽ ഭാസ്കരനും ഭാര്യയും മരിക്കുമ്പോൾ ഭാസ്കരന്റെ മകൾക്ക് രണ്ട് വയസും വരുണിന് നാല് വയസുമായിരുന്നു. ഭാസ്കരന്റെ മകളെ ഭാസ്കരന്റെ ബന്ധുക്കൾ ഏറ്റെടുത്തെന്നാ പിന്നീട് കേട്ടത്

“അമ്മയെന്താ ആലോചിക്കുന്നത് ” വരുണിന്റെ ചോദ്യമാണ് ഭവാനിയെ ചിന്തയിൽ നിന്നുണർത്തിയത്

“ഒന്നുമില്ലെടാ ഞാൻ ഭാസ്കരേട്ടനെ കുറിച്ച് ഓർത്തതാ” എന്നും പറഞ്ഞ് ഭവാനി പെണ്ണിന്റ അടുത്തേക്ക് നടന്നു

“എന്താ നിന്റെ പേര് ഭവാനി അവളൊട് ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല. അപ്പോളാണ് ഭവാനി അവളുടെ നെറ്റിയിലെ വലിയ മുറിവ് കണ്ടത്

“ഇത് എന്താ പറ്റിയത് ” മുറിവിൽ തൊട്ടു കൊണ്ട് ഭവാനി ചോദിച്ചു. മുറിവിൽ തൊട്ടപ്പോൾ അവൾ തല വേദന കൊണ്ട് കുറച്ച് പുറകോട്ട് നീങ്ങി

അവളൊട് വീണ്ടും ഭവാനി ചോദിച്ചു

“അവൾ ഊമയാണമ്മേ ” വരുൺ പറഞ്ഞത് കേട്ട് ഭവാനി ഞെട്ടി അവനെ നോക്കി

“അതെ അമ്മ, അവൾ ഊമയാണ്. അവളുടെ പേര് ഭാനുപ്രിയ. അവളിൽ നിന്നറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം” വരുൺ പറഞ്ഞു

അമ്മ അവളുടെ നെറ്റിയിൽ നോക്കുന്നത് കണ്ടപ്പോൾ വരുണിന് കാര്യം മനസിലായി

“അമ്മേ അത് അവളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ അവളെ ഏറ്റെടുത്തത് അവളുടെ ഇളയച്ഛനായിരുന്നു. അയാളും ഭാര്യയും ഇവളുടെ നേരെ ക്രൂ രമുഖമാണ് കാണിച്ചത് ചെറുപ്പം മുതലെ ഇവളെ കൊണ്ട് വീട്ടുജോലിയെടുപ്പിക്കും പ്രായം പൂർത്തിയായപ്പോൾ ഇവൾക്ക് അവകാശപ്പെട്ടതെല്ലാം അവർ തട്ടിയെടുത്തു. അടിമയെ പോലെയാണ് അവർ ഇവളൊട് പെരുമാറിയത് എഴുന്നേൽക്കാൻ വൈകിയതിന്ന് അവർ കൊടുത്ത സമ്മാനമാണ് ആ നെറ്റിയിൽ കാണുന്നത്. കഴിഞ്ഞ ദിവസം കടയിൽ പോയപ്പോൾ ഞാൻ ശങ്കരേട്ടനാണ് എന്നോട് ഇവളുടെ കാര്യം പറഞ്ഞത് ഇവളെ ഒരു കിളവനെ കൊണ്ട് കെട്ടിക്കാനായിരുന്നു അവളുടെ പ്ലാൻ. അതറിഞ്ഞ ഞാൻ മാധവേട്ടനെയും കൂട്ടി ഇവളുടെ അടുത്തേക്ക് പോയി ശങ്കരേട്ടൻ ഇവളോട് കാര്യങ്ങൾ ഒരു വിധം പറഞ്ഞു മനസിലാക്കി. ഇവൾ എന്റെ കൂടെ പോരാൻ സമ്മതിക്കുകയും ചെയ്തു” വരുൺ ഒരു നിമിഷം പറഞ്ഞു നിർത്തി അമ്മയെ നോക്കി ഭവാനി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു

“അമ്മേ ഭാസ്കരേട്ടൻ നമുക്ക് ഒരുപാട് സഹായം ചെയതു തന്നിരുന്നില്ലേ…അമ്മ തന്നെയല്ലേ എന്നോട് പറഞ്ഞത് ആ മനുഷ്യന്റെ മകൾ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ ” വരുൺ ബാക്കി പറയാനാകാതെ വിതുമ്പി

“അമ്മയ്ക്ക് ദേഷ്യമൊന്നുമില്ലേടാ നീ ചെയ്തതാണ് ശരി. ഇനി മുതൽ നിനക്ക് കാത് ഇവളും ഇവൾക്ക് നാവ് നീയുമായിരിക്കും ” ആ അമ്മ ഇരുവരെയും ചേർത്ത് പിടിച്ച് അനുഗ്രഹിച്ചു

~സ്വരാജ് രാജ്