അച്ഛനും അമ്മയ്ക്കും ഏക മകളായി റെയിൽവേ പുറംപോക്കിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി…

പെ ഴ ച്ച വ ൾ

Story written by Sumi

=================

തിരക്ക് പിടിച്ച നഗരത്തിലെ വലിച്ചെറിയപ്പെട്ട വേസ്റ്റ് കൂനയ്ക്കരുകിൽ ഇരുന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചികഞ്ഞെടുക്കുന്ന വൃദ്ധയായ സ്ത്രീ രൂപത്തെ നോക്കി ചിലരൊക്കെ നെറ്റി ചുളിച്ചു. ചിലർ വെറുപ്പോടെ മുഖം തിരിച്ചു…..അപൂർവ്വം ചിലരാകട്ടെ സഹതാപത്തോടെ അവരെ നോക്കി….

വിശപ്പ് സഹിക്കാൻ കഴിയാതെ അവൾ തിരയുന്ന ആഹാരത്തിന്റെ വില മനസ്സിലാകാതെ പുച്ഛിച്ചു കടന്നുപോകുന്നവരും ഏറെയുണ്ടായിരുന്നു.

യൗവനത്തിന്റെ തീച്ചൂളയിൽ ഉരുക്കിയെടുത്ത സൗന്ദര്യവുമായി  ഉല്ലസിച്ചു നടന്ന ഒരു ഭൂതകാലം ആ സ്ത്രീക്കും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നും കുപ്പിയും പാട്ടയും പെറുക്കി ജീവിക്കാൻ കേരളത്തിലേയ്ക്ക് വന്ന അഴകപ്പനും കനകത്തിനും ഇവിടെ എത്തിയ ശേഷം ജനിച്ച മകൾ.

അച്ഛനും അമ്മയ്ക്കും ഏക മകളായി റെയിൽവേ പുറംപോക്കിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി. മുത്തുമണി എന്ന് സ്നേഹത്തോടെ എല്ലാവരും അവളെ വിളിച്ചു. കുപ്പത്തൊട്ടിയിൽ വീണ മാണിക്യംപോലും ആ കോളനിയിൽ മുത്തുമണി എന്ന പെൺകുട്ടി തിളങ്ങി നിന്നൊരു കാലമുണ്ടായിരുന്നു. അവളുടെ ഒരു നോട്ടത്തിനായി….അവളുടെ സ്നേഹത്തിനായി കൊതിച്ചു ഒരുപാട് ആൺകുട്ടികൾ പിന്നാലെ നടന്നൊരു സമയമുണ്ടായിരുന്നു. വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങൾ ഇല്ലാതെ അച്ഛനമ്മമാർക്കൊപ്പം കുപ്പിയും പാട്ടയും പെറുക്കാൻ ആ പെൺകുട്ടിക്കും ഇറങ്ങേണ്ടി വന്നു.

കൗമാരത്തിന്റെ കള്ളത്തരങ്ങൾ തുടങ്ങുന്ന പ്രയത്തിൽ….പ്രണയത്തിന്റെ പൈശാചിക ഭാവമായ വഞ്ചനയിൽപ്പെട്ട്…..ജീവിതത്തിൽ എവിടെയോ അവൾക്കും എല്ലാം നഷ്ടപ്പെട്ടു.

മകൾ പി ഴച്ചുപോയതറിഞ്ഞ് അഭിമാനികളായ ആ മാതാപിതാക്കൾ ഒരുമിച്ച് ജീവിതം അവസാനിപ്പിച്ചപ്പോൾ സ്വന്തബന്ധത്തിന്റെ എല്ലാ കെട്ടുകളും അവളിൽ നിന്ന് അറ്റ് പോയിരുന്നു. സഹായിക്കാനും പരിചരിക്കാനും ആരുമില്ലാതെ ഒറ്റപ്പെട്ട്…പിന്നീടുള്ള ജീവിതത്തിൽ തെറ്റിൽ നിന്നും തെറ്റിലെയ്ക്ക് സഞ്ചരിക്കേണ്ടി വന്നു അവൾക്ക്…

ഇരുട്ടിന്റെ മറവിൽ തന്റെ കുടില് തേടി വന്നവരിൽ പലരും പകൽ വെട്ടത്തിൽ തന്നെ അധിക്ഷേപിച്ച് മാന്യന്മാരെപ്പോലെ മറ്റുള്ളവരെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കൈകൂപ്പി നടന്നു പോകുന്നതും നോക്കി അത്ഭുതത്തോടെ പലപ്പോഴും അവൾ നിന്നു. ഈ മനുഷ്യർക്ക് ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് പലപ്പോഴും മുത്തുമണി ചിന്തിച്ചുപോയിട്ടുണ്ട്.

നേരം വെളുക്കുവോളം ഒപ്പം ശയിച്ചവർ ഇട്ടിട്ടു പോകുന്ന നോട്ടുകളും ചില്ലറ തുട്ടുകളും പെറുക്കിയെടുത്ത് സ്വരുക്കൂട്ടി വയ്ക്കുമ്പോൾ ഒരുപക്ഷെ എന്തെങ്കിലുമൊക്കെ സ്വപ്നങ്ങൾ അവൾക്കും ഉണ്ടായിരുന്നിരിക്കാം.

ഭർത്താവും കുട്ടികളുമൊത്ത് സന്തോഷകരമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന മുത്തുമണി എന്ന പെണ്ണിനെ  മനസ്സിലാക്കാൻ ആരും ഉണ്ടായിരുന്നില്ല. മറ്റുള്ളവർ അവളെ നോക്കി പെ ഴ ച്ചവൾ എന്ന് പുച്ഛത്തോടെയും വെറുപ്പോടെയും വിളിക്കുന്നത് കേൾക്കുമ്പോൾ ഉള്ളിൽ പതച്ചുപൊങ്ങുന്ന ദേഷ്യവും സങ്കടവും ആരുമറിയാതെ കടിച്ചമർത്തി നിശബ്ദമായി തലകുനിച്ചു നടന്നുപോകും.

ഒരു ദിവസം രാത്രി കൂടെ കിടന്നവൻ അവൾ സ്വരുക്കൂട്ടി വച്ച സമ്പാദ്യവുമായി കടന്നുകളഞ്ഞപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കാൻ മാത്രമേ മുത്തുമണിയ്ക്ക് കഴിഞ്ഞുള്ളു.

പോലീസ്‌ സ്റ്റേഷനിലേയ്ക്ക് പരാതിയുമായി ചെല്ലുമ്പോൾ അവളെ നോക്കി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഏമാന്മാരുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പാനാണ് തോന്നിയതെങ്കിലും അവിടെയും അവൾ സ്വയം നിയന്ത്രിച്ചു. അവിടെ കണ്ടവരിൽ ചിലരുടെയെങ്കിലും മുഖവും അതിന്റെ പല ഭാവങ്ങളും തന്റെ കുടിലിലെ അരണ്ട വെളിച്ചത്തിൽ പലപ്പോഴും കണ്ടിട്ടുണ്ടെന്ന് അവൾ ഓർത്തു. പോലീസുകാരൻ ആയതിന്റെ അധികാര സ്വരത്തിൽ പണം തരാതെ  വയറ്റത്തടിച്ചിട്ട് കടന്നുപോയ ഇവനൊക്കെ തന്നെ അക്ഷേപിക്കാൻ എന്തു യോഗ്യതയുണ്ടെന്ന് ആലോചിച്ചപ്പോൾ മുത്തിന്റെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു.

തിളച്ചു മറിഞ്ഞ യൗവനം വാർദ്ധക്യത്തിലെയ്ക്ക് വഴിമാറാൻ തുടങ്ങിയപ്പോൾ ആർക്കും വേണ്ടാതെ തെരുവിന്റെ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവൾ. പുറംപോക്ക് കോളനികൾ സർക്കാർ ഒഴിപ്പിച്ചതോടെ തലച്ചയ്ക്കാൻ ഒരിടമില്ലാതെ അലഞ്ഞു നടക്കേണ്ടി വന്നു.  ഒരു സഹായത്തിനായി പല സർക്കാർ ഓഫീസുകളുടെ പടികളും കയറി ഇറങ്ങിയെങ്കിലും ‘പെ ഴ ച്ച വൾക്ക് എന്തിനാ കൂര’ എന്ന് പറഞ്ഞ് അക്ഷേപിച്ച് ഇറക്കിവിട്ടു പലരും.

അന്യ സംസ്ഥാനത്ത് നിന്ന് വന്ന് കുടിയേറി പാർത്തവർ ആയതുകൊണ്ട് അവൾക്ക് ഇവിടെ ഒരു സ്ഥാനവും കിട്ടിയില്ല എന്നത് മറ്റൊരു സത്യം.

ജനിക്കുന്നതിനു മുൻപേ കേരളത്തിലേയ്ക്ക് വന്നത്കൊണ്ട്  ബന്ധുക്കളെയോ അച്ഛന്റെയും അമ്മയുടെയും നാടോ വീടോ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.

പ്രായം കടന്നു പോകവേ വിശപ്പിന്റെ കാഠിന്യം സഹിക്കാൻ കഴിയാതെ ഒരു നേരത്തെ ആഹത്തിനായി പലരുടെ മുന്നിലും കൈനീട്ടി നടന്നു അവർ. പുഴുത്ത പട്ടിയെപ്പോലെ ആട്ടിയകറ്റി പലരും. ഓർമ്മയും ഓജസ്സും നഷ്ടപ്പെട്ട് അവർക്ക് ഇന്ന് താൻ ആരാണെന്നോ എവിടെ നിന്ന് വന്നെന്നോ അറിയില്ല. വേസ്റ്റ് കുപ്പയിലേയ്ക്ക് വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങൾ തെരുവ് നാ യ്ക്കൾക്കൊപ്പം ചികഞ്ഞെടുത്ത് കഴിക്കുമ്പോൾ അതിന്റെ ചുറ്റുപാടുകൾ എന്തെന്ന് അറിയാനുള്ള ബുദ്ധിയും വിവേകവും ഇന്ന് അവർക്ക് നഷ്ടപ്പെട്ടു . ഒരുപക്ഷെ അപ്പോൾ അവരുടെ മുന്നിലുള്ളത് വിശപ്പകറ്റുക എന്ന ലക്ഷ്യം മാത്രമാകും. വയറുനിറച്ച് ഉണ്ണുന്നവന് അറിയില്ലല്ലോ പട്ടിണികിടക്കുന്നവന്റെ വിഷമം…