ആ സമയത്താണ് ഒരു പെണ്ണ് അടുത്ത് നിക്കുന്ന ആൾ വയറിൽ പിടിച്ചെന്ന് പറഞ്ഞു….

Story written by Navas Amandoor

==================

“വയറിൽ പിടിക്കുന്നോഡാ….ചെ റ്റേ.”

ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള അലർച്ചയായിരുന്നു. സീറ്റിൽ നിന്നും ചാടി എണീറ്റ് അയാളെ മുഖത്ത് ആ സ്ത്രീ അടിച്ചപ്പോൾ ബസിലുള്ള മുഴുവൻ ആളുകളുടെയും നോട്ടം അങ്ങോട്ടായിരുന്നു.

റോഡ് പണി നടക്കുന്നത് കൊണ്ട് എല്ലായിടത്തും ബ്ലോക്കാണ്. തിരൂർ bus സ്റ്റാൻഡിൽ രണ്ട് മണിക്കൂറിൽ അതികമായി ഗുരുവായൂർക്കുള്ള bus വന്നു പോയിട്ട്. അക്ഷമയോട് കാത്തു നിൽക്കുന്ന യാത്രക്കാർ. സമയമിങ്ങനെ പാഴായി പോകുന്നതിലുള്ള അമർഷത്തോടെ ഇടക്കിടെ വാച്ചും നോക്കി ഞാനും നിന്നും.

“Bus ഉണ്ടോ എന്തോ….?”

“ഉണ്ട്…പുറപ്പെട്ടുണ്ട്..പക്ഷെ ബ്ലോക്കിൽ കിടക്കുകയാണ്. അരമണിക്കൂറിനുള്ളിൽ ഒരണ്ണം വരും.”

സമാധാനത്തിന് വേണ്ടി ഇടക്കിടെ ആളുകൾ മാറി മാറി സ്റ്റേഷൻ മാസറ്ററോട് ചോദിക്കുന്നുണ്ട്. കുട്ടികളും പ്രായമായവരും സ്ത്രീകളും കാത്തിരിപ്പിന്റെ മുഷിപ്പിൽ. ഒരു കാര്യം ഉറപ്പാണ്. ഇനി വരുന്ന ബസിൽ നിൽക്കാൻ പോലും സ്ഥലം ഉണ്ടാവില്ല.

ചായയോ വെള്ളമോ കുടിക്കണം എന്നൊക്കെ തോന്നുണ്ട്. കുടിക്കാൻ പോകാൻ മടി. ആ സമയത്തെങ്ങാനും bus വന്നാലോ…

അതിന്റെ ഇടയയിൽ പല സ്ഥലത്തേക്കും bus വരികയും പോകുകയും ചെയ്യുന്നുണ്ട്. ദിവസം ശനി ആയതോണ്ടും സമയം ആറ് മണിയിലേക്ക് മുട്ടി നിൽക്കുന്നതിനാലും സ്റ്റാൻഡിൽ നല്ല തിരക്കാണ്.

ഗുരുവായൂർക്ക് പോകാൻ നിൽക്കുന്നവർ പരസ്പരം അമർഷവും പരിഭവവും പറഞ്ഞു. നിൽക്കുന്നതിനടയിൽ അതാ വരുന്നു bus. കണ്ട പാടെ എല്ലാരും ബസിന്റെ പിറകെ കൂടി.

“ആരും തിരക്ക് കൂട്ടണ്ട….സീറ്റ് ഇല്ല.”

ബസിലെ വനിത കണ്ടക്ടർ തല പുറത്തിട്ട് വിളിച്ചു പറഞ്ഞിട്ടും ഞാൻ അടക്കമുള്ള യാത്രക്കാർ ബസിൽ കേറാൻ തിക്കും തിരക്കും ഉണ്ടാക്കി ഉന്തി തള്ളി ബസിലെക്ക് കേറി. കേറുന്നതിനടയിൽ എന്റെ ഒപ്പം ഉള്ള ഒരാളെ ഭാര്യ വിവാഹ സമ്മാനമായി കൊടുത്ത വെള്ളിയുടെ കൈ ചെയിൻ പൊട്ടി തെറിച്ചു പോയത് ബസിനുള്ളിൽ വെച്ചാണ് അറിഞ്ഞത്.

തിക്കി ഞെരുങ്ങി എല്ലാവരും കയറി bus പുറപ്പെട്ട നേരത്ത് അടുത്ത ബസ് കൂടി വന്നു. ആ ബസിൽ കേറാൻ ആളില്ല. കാലിയായ ഒരുപാട് സീറ്റുകൾ ഉള്ള ബസ് തിങ്ങി നിറഞ്ഞ ബസിലെ എന്നെയും പലരെയും മോഹിപ്പിച്ചു.

പൊന്നാനി എത്തുന്നതിന് മുൻപ് കുറച്ചു ആളുകൾ ഇറങ്ങി. തിരക്കിന് കുറച്ചു വിത്യാസം വന്നപ്പോൾ ഞാൻ നിന്ന് കൊണ്ട് ഒരു സീറ്റിൽ ചാരി നിന്ന് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.

ആ സമയത്താണ് ഒരു പെണ്ണ് അടുത്ത് നിക്കുന്ന ആൾ വയറിൽ പിടിച്ചെന്ന് പറഞ്ഞു ചീത്ത വിളിച്ചതും അടിച്ചതും.

“നിന്നെ പോലെയുള്ള തെമ്മാടികൾക്ക് ആഭാസത്തരം കാണിക്കാനുള്ള ഇടമല്ല ബസ്സ്…ഇറങ്ങി പോ ടാ..”

കലിയോടെ അയാളുടെ മുഖത്ത് മാറി മാറി അവൾ കൈ വീശി അടിച്ചു. അവിടെ അടുത്ത് നിന്ന കുറച്ചു ചെക്കന്മാരും അയാളെ തല്ല് തുടങ്ങി.

“തല്ലാനുള്ള ആളില്ല..വയസ്സ് കുറേ ആയല്ലോ തനിക്കൊക്കെ നന്നായിക്കൂടെ.”

ശരിയാണ്. അത്യാവശ്യം പ്രായമുള്ള ഒരാളാണ്. മുടിയൊക്കെ നരച്ചിട്ടുണ്ട്. ഒന്നും പറയാതെ തല്ലും ശകാരവും കേട്ട് തല കുനിച്ചു അയാൾ ആ ബസിൽ അത്രയും ആളുകളെ മുൻപിൽ നിന്നു.

“കുറേ നേരായി തുടങ്ങിയിട്ട്…ചെ റ്റ…പലവട്ടം ഞാൻ പറഞ്ഞു…മാറി നിക്കാൻ..പ്രായമുള്ള ഒരാളല്ലെന്ന് വിചാരിച്ചു മിണ്ടാതെ നിന്നപ്പോൾ അത് സൗകര്യമാക്കി സാരിയിടെ ഇടയിലൂടെ ആ തെ ണ്ടി വയറിൽ കേറി പിടിച്ചു.”

ബസിലുള്ള പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. അയാളെ ഇറക്കി വിട്ട് യാത്ര തുടരാനാണ് പലരും പറഞ്ഞത്. പക്ഷെ അത് പറ്റില്ലെന്ന് തോന്നി.

ബസ് പൊന്നാനി പോലിസ് സ്റ്റേഷനിലേക്ക് വിടാൻ ആ ഡ്രൈവറോട് പറഞ്ഞു. കുറച്ചു മുന്നോട്ട് പോയപ്പോൾ റോഡ് സൈഡിൽ ചെക്കിങ്ങിന് നിൽക്കുന്ന പോലിസ് വണ്ടി കണ്ട കണ്ടക്ടർ ബല്ലടിച്ചു. ബസ് നിന്നു.

ആരൊക്കെയോ അയാളെ വലിച്ചു ഇറക്കി പോലിസുകാരുടെ അടുത്തേക്ക് കൊണ്ടുപോയി. കൂടെ ആ സ്ത്രീയും. അങ്ങനെ അയാളെ പോലീസ് എടുത്തു. ബസ് യാത്ര തുടർന്നു.

ഞാൻ ചാവക്കാട് ഇറങ്ങും വരെ ആ ബസിൽ ഉള്ളവരുടെ സംസാരം അയാളെ പറ്റിയായിരുന്നു. എന്റെ ചിന്തയും…അതുപോലെ മുൻപ് ഉണ്ടായ അനുഭവങ്ങളും ചർച്ചയായി.

ആണിനെ പോലെ പെണ്ണിനും ഏത് നേരത്തും സുരക്ഷിതമായി ഏത് ബസിലും കയറാനും യാത്ര ചെയ്യാനും കഴിയണം. പെണ്ണിനെ വെറും മാം സമായി മാത്രം കാണുന്ന ഞരമ്പ് രോഗികളെ കൈയോടെ നിയമത്തിന് വിട്ട് കൊടുക്കണം. എനിക്ക് ഉറപ്പുണ്ട് ആ ബസിൽ ആ സമയം ഉണ്ടായിരുന്ന ഒരാളും അവരുടെ ജീവിതത്തിൽ ഇനി ഇങ്ങനെയൊരു വൃത്തി കേട് ചെയ്യില്ല. കാരണം തല്ലിന്റെ വേദനയെക്കാൾ നാളെ അയാളെ പറ്റി പറയുന്ന വാർത്തകൾ എത്ര നാണക്കേട് ഉണ്ടാക്കുന്നതാണ്…

പൊതുയിടങ്ങളിൽ പെണ്ണിന്റെ ശരീരത്തെ മുട്ടി ഉരുമ്മി നിൽക്കാൻ ആർത്തി കാണിക്കുന്ന രോഗികളെ പേടിക്കാതെ തന്റെടത്തോടെ കരണം നോക്കി ഒന്ന് പൊട്ടിക്കണം പെണ്ണേ. പ്രശ്നങ്ങൾ വേണ്ട..നാണക്കേട് ആവില്ലേ..എന്ന ചിന്തയിൽ ഒഴിഞ്ഞു മാറി അമർഷത്തോടെ മിണ്ടാതെ നിന്നാൽ അവന്റെ കൈകൾ ഇനിയും നീളും. ഇനിയൊരു പെണ്ണിന്റെ നേരെയും കൈകൾ നീളാത്ത തരത്തിൽ അയാളെ ഒതുക്കാൻ നിങ്ങൾക്ക് കഴിയും. കഴിയട്ടെ…

✍️ നവാസ് ആമണ്ടൂർ