മംഗല്യ താലി, ഭാഗം 62, 63– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി ഭാഗം 62

ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ മഹാലക്ഷ്മിയുടെ മുഖത്ത് വിജയത്തിന്റെയും അഹമ്മതിയുടെയും ചിരിയായിരുന്നു നിഴലിച്ചു നിന്നത്..

ഹരി അവന്റെ മുട്ടുമടക്കി എന്റെ മുന്നിൽ വരും. അവളെ നിഷ്കരുണം വലിച്ചെറിയും ഇല്ലെങ്കിൽ നീ കണ്ടോ മോളെ..

കാറിലേക്ക് കയറുന്നതിനിടയിൽ മഹാലക്ഷ്മി ഐശ്വര്യയെ നോക്കി പറഞ്ഞു.

ഹരി ഒരു കാരണവശാലും വരരുത് എന്നായിരുന്നു അവളുടെ അപ്പോഴത്തെ പ്രാർത്ഥന. കാരണം അവൻ വന്നു കഴിഞ്ഞാൽ പിന്നെ വീണ്ടും തന്റെ സ്ഥാനം പോകുമല്ലോ എന്നായിരുന്നു അവളുടെ ചിന്ത. ഹരിക്ക് ഒരു പകരക്കാരിയായിട്ടാണ് അവളെ മഹാലക്ഷ്മി നീയമിച്ചത്.

ഇത്രയും വലിയ കമ്പനിയുടെ മേൽനോട്ടങ്ങൾ വഹിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, എന്നാലും അനിയേട്ടൻ കൂടെ ഉള്ളതാണ് അവളുടെ ധൈര്യവും. ഐശ്വര്യയാണെങ്കിൽ ഏതോ സ്വപ്നലോകത്തൂടെ ആയിരുന്നു സഞ്ചരിച്ചത് പോലും. അപ്പോഴാണ് അമ്മ പറയുന്നത് ഭദ്രയെ കളഞ്ഞിട്ട്   ഹരി വീണ്ടും തിരിച്ചു വരുമെന്ന്

ഉള്ളിൽ ഉറഞ്ഞുകൂടിയ ദേഷ്യത്തെ കടിച്ചമർത്തി അവൾ അവരോടൊപ്പം വണ്ടിയിൽ കയറി.

******
അന്നും ഹരി ഒരു ഓട്ടോറിക്ഷയിൽ ആയിരുന്നു പോളേട്ടന്റെ വീട്ടിലെത്തിയത്. ഭദ്രയും ബീന ചേച്ചിയും വണ്ടിയുടെ ശബ്ദം കേട്ട് ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു..

ഓട്ടോറിക്ഷയിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ അപ്പോൾ, ആരോടൊ ഫോണിൽ സംസാരിച്ചുകൊണ്ട്..

ഭദ്രയെ ഇടയ്ക്ക് അവൻ കൈകാട്ടി വിളിച്ചപ്പോൾ, ബീന ചേച്ചി ഹരിയുടെ അടുത്തേക്ക് ചെന്നു..

ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് ഹരിയപ്പോൾ ചേച്ചിയെ നോക്കി..

മോനെ ഹരി,,, ഇറങ്ങി വാ,,ഒരു പത്ത് മിനിറ്റ് ഇത്തിരി ചോറുണ്ടിട്ട് പോകാം…

അയ്യോ ഒന്നും വേണ്ട.. എനിക്ക് പോയിട്ട് ഇത്തിരി തിരക്കുണ്ടായിരുന്നു.

എന്തൊക്കെ തിരക്കാണേലും ശരി മോൻ വന്നേ പറ്റൂ… പെട്ടെന്ന് പോകാം..ഒരുപിടി ചോറുണ്ണു മോനെ.. ചേച്ചി എല്ലാം എടുത്തു വച്ചിരിക്കുകയാണ്.

ബീന പിന്നെയും നിർബന്ധിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് ഓട്ടോക്കാരനോട് പറഞ്ഞിട്ട്, ഹരി വണ്ടിയിൽ നിന്നും ഇറങ്ങി.

അവന്റെ ദയനീയമായ മുഖഭാവം കണ്ടപ്പോൾ ഭദ്രയ്ക്ക് മനസ്സിലായി ആൾക്ക് നല്ല സങ്കടമുണ്ടെന്ന്. എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ചു കൂട്ടിയായിരുന്നു ഹരിയേട്ടൻ വീട്ടിൽ നിന്നും ഇറങ്ങിയത് അതൊന്നും സാധ്യമാകാത്തതിന്റെ സങ്കടമാണ് ആ മുഖത്ത് നിഴലിച്ചു നിൽക്കുന്നത്. അവൾക്കും ഒരുപാട് വേദന തോന്നി.

ഹരി… കേറി വാ മോനെ… കൈ കഴുക് കെട്ടോ. ബീന ചേച്ചി പറഞ്ഞപ്പോൾ, ഹരി വാഷ് ബേസിന്റെ അരികിലേക്ക് പോയി..

പോളേട്ടൻ വിളിച്ചിരുന്നോ ചേച്ചി? കൈ കഴുകി വന്നശേഷം കസേരയിലേക്ക് ഇരുന്നുകൊണ്ട് അവൻ ചേച്ചിയോട് ചോദിച്ചു..

ആഹ്,,, എയർപോർട്ടിലേക്ക് ഓട്ടം പോയതാണ്. വരാറാവുന്നതേയുള്ളൂ.

ഹമ്.. ഭദ്രേ,ഇരിക്കു കേട്ടോ. പെട്ടെന്നാവട്ടെ… ഓട്ടോക്കാരൻ ഒരുപാട് നേരം വെയിറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല.

ഹരി പറഞ്ഞപ്പോൾ തിടുക്കപ്പെട്ടവന്റെ അരികിലായി അവളും ഇരുന്നു.

ബീന ചേച്ചി,,,, ഇത് എന്തൊക്കെയാണ്,,, ഇത്രക്ക് കറികളുടെ ഒന്നും ആവശ്യമില്ല കേട്ടോ..

കറികൾ ഒന്നൊന്നായി എടുത്തു കൊണ്ട്
വരുന്നത് കണ്ട് ഹരി അവരെ വഴക്ക് പറഞ്ഞു..

ഭദ്രമോളും എന്നെ സഹായിച്ച കൊണ്ടാ മോനേ, ഒറ്റയ്ക്ക് എനിക്ക് ഇതെല്ലാം കൂടി വെയ്ക്കുവാൻ പറ്റില്ലയിരുന്നു..

ചേച്ചി പറഞ്ഞതും അരികിലിരുന്ന ഭദ്രയെ അവനൊന്നു മുഖം തിരിച്ചു നോക്കി.അവൾ ഹരിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു

അമ്മച്ചി എവിടെ?

റൂമിലുണ്ട്..ഊണൊക്കെ കഴിഞ്ഞ് അമ്മച്ചി ഉറക്കമാണ്…

കുടംപുളിയിട്ടു പറ്റിച്ച നല്ല മീൻകറിയിലേക്കു, പുളിശ്ശേരി ഒഴിച്ച് ഇത്തിരി മീൻ പൊരിച്ചതും ഒക്കെ കൂട്ടി ആസ്വദിച്ചിരുന്നു ഹരി ഭക്ഷണം കഴിച്ചത്..

അല്ലേലും അവന് ബീനചേച്ചിയുടെ ഫുഡ് ഒക്കെ വളരെ ഇഷ്ടമാണ്. ക്രിസ്തുമസിനും ഈസ്റ്ററിനും ഒക്കെ, പോളേട്ടൻ വിളിച്ചിട്ട് ഹരി ഇവിടെ വരാറുണ്ട്. പാലപ്പവും താറാവ് മപ്പാസും ഒക്കെ കൂട്ടി   നന്നായി ഭക്ഷണം കഴിച്ചിട്ടാണ് അവൻ പോകുന്നത്.

ചേച്ചി… മീൻ കറി സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ഹരി അവരെ നോക്കി പറഞ്ഞു..

മറുപടിയായി ചേച്ചി ഇത്തിരികൂടി കറിയെടുത്ത് അവന്റെ പ്ലേറ്റിലേക്ക് ഒഴിച്ചു.

Yyo… എന്റെ ചേച്ചി മതി മതി….എനിക്കാണെങ്കിൽ വയർ പൊട്ടാറായി..

10,,20 മിനിറ്റിനുള്ളിൽ ഇരുവരും ബീന ചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു..

ഇറങ്ങും മുൻപേ അവൻ പോളേട്ടനെ ഒന്ന് വിളിക്കുവാനും മറന്നില്ല.

വീട്ടിലെത്തിയ ശേഷം  ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് ഹരി നേരെ വന്ന് ബെഡിലേയ്ക്ക് കയറി കിടന്നു..

വലംകൈ കൊണ്ട് മുഖം മറച്ച് ബെഡിൽ കിടക്കുന്ന ഹരിയുടെ അടുത്തേക്ക് ഭദ്ര വന്നിരുന്നു.

ഹരിയേട്ടൻ ഉറങ്ങുവാണോ.
അവളുടെ ശബ്ദം കേട്ടതും അവൻ കയ്യെടുത്ത് മാറ്റി. എന്നിട്ട് ഭദ്രയെ നോക്കി.

ഹേയ്… അല്ലടോ ഞാൻ വെറുതെ..

ഹരിയേട്ടാ എന്തുപറ്റി…. ഇന്ന് പോയിട്ട് ആളെ കാണാൻ സാധിച്ചില്ലേ.?

ഇല്ല….. ഞാൻ ബാങ്കിൽ എത്തുന്നതിനു മുന്നേ, അമ്മയും ഐശ്വര്യയും അവിടെ ചെന്നിട്ട്ണ്ടായിരുന്നു.

നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു..ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഭദ്രയ്ക്കും സങ്കടം കൂടി വന്നു..

ഹരിയേട്ടാ….. പോട്ടെ സാരമില്ല. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം.

എന്ത് സ്റ്റാർട്ട് ചെയ്യണമെങ്കിലും, മുതൽമുടക്കിന് വേണ്ടി പണം വേണ്ടേ ഭദ്രേ, എന്നെ അറിയുന്ന ബാങ്കുകാരല്ലേ എനിക്ക് ക്യാഷ് തരുവൊള്ളൂ. ഇതിപ്പോ കാനറാ ബാങ്കിലെ മാനേജരായ ഫിലിപ്പുമായിട്ട്  ഞാൻ ഏറെ നാളുകളായി അടുപ്പത്തിലാണ്. നമ്മുടെ കമ്പനിയിലെ ഫുൾ ട്രാൻസാക്ഷൻസും നടക്കുന്നത് ആ ബാങ്ക് വഴിയായിരുന്നു. അതുകൊണ്ടാണ് ഞാൻ അയാളെ കാണുവാനായി പോയതും. പക്ഷേ അതിനേക്കാൾ മുന്നേ അമ്മ അവിടെ ചെന്നിട്ട്, എല്ലാം ബ്ലോക്ക് ചെയ്തു കളഞ്ഞു. ഇനി എന്റെ മുൻപിൽ മറ്റൊരു മാർഗ്ഗവും തെളിയുന്നില്ലടൊ.

അത് പറയുമ്പോൾ ഹരി ഏറെ നിസ്സഹായനായി.

മംഗല്യതാലി ഭാഗം 63

ഹരിയേട്ടൻ വിഷമിക്കാതെ,,,ഏതെങ്കിലും ഒരു മാർഗത്തിലൂടെ നമ്മൾക്ക് പണം വന്നു ചേരും, ആ ഒരു ഉറപ്പ് എനിയ്ക്കുണ്ട്, ഇല്ലെങ്കിൽ നോക്കിക്കോ..

ഹേയ് ഇല്ല ഭദ്ര.. ആ പ്രതീക്ഷയൊന്നും വേണ്ട, ഞാൻ ഇനി എവിടെയെങ്കിലും ജോലിക്ക് കേറാൻ പറ്റുമോ എന്ന് തിരക്കിനോക്കാം.. അല്ലാണ്ട് ഒരു വഴിയില്ല..

അങ്ങനെയൊന്നും പോകേണ്ടി വരില്ല.. കണ്ടോ, ഹരിയേട്ടൻ എന്ത് ആഗ്രഹിച്ചോ, അതുപോലെ കാര്യങ്ങൾ നടക്കും.. എല്ലാവരേംയുംകാൾ ഉയർന്ന നിലയിൽ ഏട്ടൻ എത്തും. ആ ഒരു ഉറപ്പ് എനിയ്ക്കുണ്ട്.

അത്രമേൽ ആത്മ വിശ്വാസത്തോടെ അവൾ പറയുകയാണ്.

ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ട് ആ നെറുകയിൽ മുത്തി.

നീ മാത്രം മതി….. നിന്റെ ഈ വാക്കുകൾ കേട്ടാൽ മതി. വേറൊന്നും വേണ്ട.. എല്ലാ സങ്കടവും അലിഞ്ഞു ഇല്ലാതെയാവും ഭദ്രാ..

പറയുമ്പോൾ പലപ്പോഴും അവനു വാക്കുകൾ ഇടറി.

ഹരിയുടെ മുഖം കാണുമ്പോൾ ഭദ്രയ്ക്കും വിഷമമുണ്ട്. അവൾക്കും ഒന്ന് പൊട്ടിക്കരയുവാൻ തോന്നുന്നുണ്ട്. പക്ഷെ പിടിച്ചു നിൽക്കാതെ പറ്റില്ലാലോ..

*******

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിന്നു.

എവിടെയെങ്കിലും ജോലിക്ക് കയറാമെന്ന് ഓർത്തുകൊണ്ട് ഹരി പല സ്ഥലത്ത് കൂടെ കേറിയിറങ്ങി.

പക്ഷെ നല്ലയൊരു ജോലിപോലും അവനു ലഭിച്ചില്ല. ആകെ കൂടി 15. നും 20നും ഇടയ്ക്ക് ഉള്ള ഒരു തുക മാത്രമവന്റെ അകൗണ്ടിൽ ഉണ്ട്. അത് കൊണ്ട് എന്ത് ചെയ്യാനാണ്.

അത്രയും വലിയൊരു കമ്പനിയു ഓഫീസും സെറ്റപ്പുമൊക്കെ ആയിട്ട് നടന്നിട്ട് ഒടുവിൽ ഈ ഒരു അവസ്ഥയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, അവനു സഹിയ്ക്കവുന്നതിലും അപ്പുറമായിരുന്നു.

ഉറപ്പായും ഫിലിപ്പ് സഹായിച്ചേനെ,അമ്മ ഒരാൾ കാരണമാണ്.എന്തൊക്കെയോ പറഞ്ഞു അയാളെ പേടിപ്പിച്ചു, അല്ലയിരുന്നങ്കിൽ ഫിലിപ്പ് ന്റെ സഹായം ഒന്ന്കൊണ്ട് മാത്രം താൻ കേറി വന്നേനെ.

പല വിധ ഓർമ്മകളാൽ തികട്ടി വന്ന സങ്കടം ഉള്ളിൽ ഒതുക്കി ഹരി നടന്നുവരികയാണ്..

അന്നും ഒരു ജോലി തേടിയിറങ്ങിയതായിരിന്നു ഹരി
പല വഴിയിലൂടെ അലഞ്ഞു ഒടുവിൽ അവൻ വീട്ടിലേക്ക് ഉള്ള ബസിൽ കയറി.
സമയം അപ്പൊൾ 9മണി കഴിഞ്ഞു

മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെയാണ് മടക്കം. ഒരു സെക്കന്റ്‌ ഹാൻഡ് മൊബൈൽ ഫോൺ ഇതിനോടകം അവൻ ഭദ്രയ്ക്ക് വാങ്ങി കൊടുത്തിരുന്നു. അവളെ ഒന്ന് വിളിച്ചു സംസാരിക്കാൻ ഫോണ് അത്യാവശ്യം ആയിരുന്നു.

ആദ്യത്തെ കുറച്ചു ദിവസങ്ങൾ ബീന ചേച്ചിയുടെ വീട്ടിൽ പോയി നിന്നിരുന്ന ഭദ്ര പിന്നീട് ഒഴിഞ്ഞു മാറി.

എന്നും അവിടെക്ക് ചെന്നാലും അവർക്ക് ബുദ്ധിമുട്ട് ആകും ഹരിയേട്ടാ, ഇപ്പൊ ഫോണും ഉണ്ടല്ലോ, ഞാൻ ഏട്ടനെ വിളിച്ചോളാം, ഇനിയിപ്പോ ഞാൻ വീട്ടിൽ ഇരിക്കുന്നെ ഒള്ളു. ചേച്ചിടെ അടുത്തേയ്ക്ക് പോകുന്നില്ല കേട്ടോ.

ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട ഭദ്രാ…അത് സേഫ് അല്ലന്നേ.. ഹരി കുറെ പറഞ്ഞു നോക്കി.

ഏട്ടൻ അങ്ങനെ പേടിക്കാതെ, ഇവിടെയൊക്കെ എന്തോരം വീടുകൾ ഉണ്ട്,അങ്ങനെയൊന്നും മഹാലക്ഷ്മി മാഡത്തിനു എന്നെയൊന്നും ചെയ്യാൻ സാധിക്കില്ല. ഉറപ്പാ.

പേടിച്ചു വിറച്ചു, തന്റെ പിന്നിൽ ഒതുങ്ങിക്കൂടി നിന്ന പെൺകുട്ടിയാണോ ഇതെന്നു ഹരി ഓർത്തു പോയി.

അങ്ങനെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നു വരികയാണ് ഹരി.

ഭദ്ര യെ വിളിച്ചു. ഹലോ ഏട്ടാ.

ആഹ്.. ഞാൻ ബസ് ഇറങ്ങി നടന്നോണ്ടിരിക്കുവാ.

ഓട്ടോയൊന്നും കിട്ടിയില്ലേ ഹരിയേട്ടാ..

ഇല്ലന്നേ… മാക്സിമം 9.30…അത് വരെയെ ഓട്ടോയൊക്കെ കിടക്കൂ..

ഹമ്.. ഇനിയിപ്പോ അര മണിക്കൂർ നടക്കണം അല്ലെ ഏട്ടാ..മടുത്തോ

ആഹ്… അത് സാരമില്ലടാ.. മടുപ്പൊന്നും ഇല്ല.. എപ്പോഴും വണ്ടിയിൽ ത്തന്നെആയാലും കുഴപ്പമല്ലേ.ഇടയ്ക്ക് ഒക്കെയൊന്നു നടക്കാം ഭദ്രയോട് സംസാരിച്ചു ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് ഹരി പിന്നെയും മുന്നോട്ട് നടന്നു

അപ്പോഴാണ് ഒരു ബെൻസ് കാർ വഴിയിൽ കിടക്കുന്നത് അവന്റെ ശ്രെദ്ധയിൽ പെട്ടത്.

ബ്രേക്ക്‌ഡൌൺ ആയെന്ന് തോന്നുന്നു.

ഹരി ആ വാഹനത്തിന്റെ അരികിൽ എത്തിയ ശേഷം ഒന്ന് മുഖം തിരിച്ചു നോക്കി.

നെഞ്ച് വേദനഎടുത്തു പുളയുന്ന ഒരു മനുഷ്യനെ ആയിരുന്നു അവൻ കണ്ടത്.

ഹരിയെ കണ്ടതും അയാൾ തന്റെ നെഞ്ചിൽ ഇടിച്ചു കാണിക്കുകയാണ്.

അവനും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്നു  പകച്ചു പോയി..

കാറിന്റെ ലോക്ക് മാറ്റിയിട്ട് അയാൾ മരണ വെപ്രാളത്തോടെ വലത് കൈ പുറത്തേക്ക് ഇട്ടു.

ഹരി പിന്നെയൊന്നും നോക്കിയില്ല, ഡോർ തുറന്ന് അവൻ അയാളുടെ നെഞ്ചിൽ ആഞ്ഞ് അമർത്തികൊണ്ടിരുന്നു.

മെല്ലെ മെല്ലെ ഇടിച്ചു നോക്കിയപ്പോൾ അയാളുടെ കിതപ്പ് കുറഞ്ഞു വരുന്നതായി അവനു തോന്നി.

സർ.. ഹോസ്പിറ്റലിൽ പോകാം നമ്മൾക്ക്.

അവൻ ചോദിച്ചപ്പോൾ അയാൾ മെല്ലെ തലയനക്കി കാണിച്ചു.

പിന്നീട് അവൻ ഒരു പ്രകാരത്തിൽ അയാളെ താങ്ങി എഴുന്നേൽപ്പിച്ചു പുറത്തേക്ക് ഇറക്കി. ശേഷം, പിന്നിലെ ഡോർ തുറന്ന് ആ സീറ്റിലേക്ക് ഇരുത്തി.
മിനറൽ വാട്ടർ ഇരിയ്ക്കുന്നത് കണ്ടപ്പോൾ അൽപ്പാൽപ്പമായി അവൻ വെള്ളം കൊടുത്തു കൊണ്ടേയിരിന്നു.

ആർത്തിയോടെ അയാൾ അത് കുടിയ്ക്കുകയാണ്.

സർ.. എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്താം കേട്ടോ.. ടെൻഷൻ അടിക്കേണ്ട. സാറിന് ഒരു പ്രോബ്ലവുമില്ല.

അയാളെ അശ്വസിപ്പിച്ച ശേഷം
ഹരി വണ്ടി മുന്നോട്ട് എടുത്തു പോയി..

മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ എത്തി ചേരണമെങ്കിൽ മുക്കാൽ മണിക്കൂർ എങ്ങനെയുമെടുക്കും, അവൻ ഓർത്തു.

വേഗത്തിൽ വണ്ടിയോടിച്ചു പോകുകയാണ് അവൻ..

ഈശ്വരാ ഈ മനുഷ്യന് ആപത്തൊന്നും വരുത്തല്ലേ.. ആ ഒരു പ്രാർത്ഥന മാത്രമൊള്ളു ഹരിയ്ക്ക് അപ്പോൾ.

തുടരും….