പറഞ്ഞു തീരുംമുമ്പേ ഫോണിലൂടെ എന്റെ ഉമ്മകൾ അവളുടെ കാതുകളെ കുളിരണിയിച്ചു ഹൃദയത്തിൽ ലയിച്ചിട്ടുണ്ടാകാറുണ്ട്

വിധി തേടുന്നവർ – എഴുത്ത്: സിറിൾ കുണ്ടൂർ

ഇനി ഒരു നിമിഷം ഞാനിവിടെ നിൽക്കില്ല, ഞാൻ എന്റെ വീട്ടിലേക്കു പോകാണ്. രണ്ട് വയസായ മോളേയും കൊണ്ട് അവൾ വീട്ടിൽ നിന്നും ഇറങ്ങി. പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു പക്ഷേ…

വർഷങ്ങളുടെ കണക്കെടുത്തു പരിശോധിച്ചാൽ ഞങ്ങളെ തമ്മിൽ ആർക്കും പിരിക്കാൻ പറ്റില്ല. അന്ന് അതു പോലെ ആയിരുന്നു. ഫോൺ വിളിക്കാനായ് എല്ലാവരും ഉറങ്ങും വരെ അവൾ കാത്തിരിക്കും, ഉറങ്ങി എന്നു ഉറപ്പിച്ചു കൊണ്ടവൾ കാലിലെ പാദസ്വരം വരെ ഊരിവെച്ചിട്ടാ അമ്മയുടെ ഫോൺ എടുത്ത് വിളിക്കാറെന്നു പറയുമ്പോൾ അതെന്തിന പാദസ്വരം ഊരിവെക്കുന്നത്….അല്ലെങ്കിൽ അതിന്റെ ശബ്ദം കേട്ട് അവർ ഉണരില്ലേ. പിന്നെ വിളിക്കാൻ പറ്റോ…?

പറഞ്ഞു തീരുംമുമ്പേ ഫോണിലൂടെ എന്റെ ഉമ്മകൾ അവളുടെ കാതുകളെ കുളിരണിയിച്ചു ഹൃദയത്തിൽ ലയിച്ചിട്ടുണ്ടാകാറുണ്ട്. ഞാനൊന്നു മിണ്ടാതിരുന്നാൽ എന്റെ ശബ്ദമൊന്നുമാറിയാൽ അവൾക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. അത്രക്ക് ഇഷ്ടമാണ്. ഈ പിണക്കം അത്ര വലിയ കാര്യമല്ല. അവൾ വരും…

കാത്തിരിപ്പിന്റെ നാളുകൾ നീളുന്നതിനൊപ്പം വല്ലാത്തൊരു ടെൻഷൻ മനസിനെ പിന്നോട്ടു വലിച്ചു. രണ്ടു പേരും വിളിക്കാതിരിക്കാൻ മത്സരിച്ചപ്പോൾ കാര്യം കുറച്ച് ഗൗരവമായി തോന്നി. പിന്നെ സമയം കളഞ്ഞില്ല…ഫോണെടുത്തു അവളെ വിളിച്ചു. അല്ലെങ്കിലും സ്നേഹത്തിന് മുന്നിൽ തോറ്റു കൊടുത്താലേ പ്രണയത്തിനു മുന്നിൽ ജയിക്കാനാകു….

ആദ്യവട്ടം ഫോൺ എടുത്തില്ല, പിന്നെ വിളിച്ചപ്പോൾ ഫോൺ എടുത്ത വഴി….എന്റെ പൊന്നുമോളല്ലേ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നേ…? വേഗം റെഡിയായി നിന്നോ ഞാൻ കൂട്ടികൊണ്ടു വരാൻ വരാം.

അവൾ ഇവിടെ ഇല്ല. പിന്നെ അവളിപ്പോൾ തൽക്കാലം എങ്ങോട്ടും വരണില്ല. അതും പറഞ്ഞു ഫോൺ വെച്ചപ്പോൾ എന്തന്നില്ലാത്ത വേദന തോന്നി. എന്നാലും അവൾക്കെങ്ങനെ ഇതുപോലെ മാറാൻ കഴിഞ്ഞു. രണ്ടും കൽപ്പിച്ചു അവളുടെ വീട്ടിലേക്കു ചെന്നു. അവൾക്ക് എന്നെ കാണണ്ട എന്നു തീർത്തു പറഞ്ഞു. അവൾ ആഗ്രഹിച്ച ജീവിതം അല്ല പോലും ഇത്ര നാൾ ഉണ്ടായത്. ഇനി ഇല്ലത്രേ എന്റെ കൂടെ എന്ന് അമ്മയും തറപ്പിച്ചു പറഞ്ഞു.

ഒന്നു കണ്ടാൽ മതി എന്നു പറഞ്ഞിട്ടു പോലും അവൾ അനുവദിച്ചില്ല. മോളെ പോലും കാണിച്ചില്ല. ഇറക്കി വിടും മുമ്പേ പിൻതിരിഞ്ഞു നടന്നു. അപ്പോഴും അവളുടെ വാക്കുകളായിരുന്നു കാതിൽ മുഴങ്ങി നിന്നത്.

ഏതു നേരവും ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന ഭർത്താവിനെയല്ല, സ്നേഹിക്കുന്ന, സംസാരിക്കുന്ന നല്ല ഭർത്താവാകാണം…അല്ലാതെ ഒരു യന്ത്രത്തിനെ പോലെ പേരിനു മാത്രം ഒരു ഉദ്യോഗസ്ഥനെ ആർക്കു വേണം. ശരിയാണ് ഒരു പെണ്ണ് എന്നാൽ എല്ലാം സഹിക്കുന്നവൾ എന്നല്ല മടുത്തു കാണും എല്ലാത്തിനും ഒരു പരിധി ഇല്ലേ…

കാഴ്ച പതുക്കെ മങ്ങി തുടങ്ങി കണ്ണു തുടച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു. തിരിഞ്ഞു നോക്കാനുള്ള മനകരുത്ത് നഷ്ടപ്പെട്ട പോലെ…എന്തോ തോളിൽ പതിഞ്ഞ പോലെ…തിരിഞ്ഞു നോക്കിയപ്പോൾ, ഒരു കിലുക്കവും കേൾപ്പിക്കാതെ വണ്ടിയുടെ പുറകിൽ അവളുടെ സ്ഥാനത്തു ഇരുന്നു.

ശരിയാണ് ഒറ്റപ്പെടലിന്റെ വേദന അവളെന്നെ പഠിപ്പിച്ചു. അത്ര മാത്രം അവളും ഒറ്റപ്പെട്ടിരുന്നു കാണും. പ്രണയത്തിന്റെ കൈ കോർത്തു ഞങ്ങൾ കാറ്റിനെ തഴുകി ജീവിതത്തിലേക്ക് പാഞ്ഞു.