ഭാര്യയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് മാറിയത് അവളുടെ സ്വരത്തിൽ നിന്ന് അയാൾ മനസ്സിലാക്കി

ഇരട്ടമുഖം – എഴുത്ത് : അനീഷ് പെരിങ്ങാല

റേഷൻ കടയിൽ നിന്നും കിറ്റ് വാങ്ങാൻ പോയ ഭാര്യ വരുന്നതും നോക്കി സിറ്റൗട്ടിലെ ചാരുകസേരയിൽ ചടഞ്ഞു കൂടി ഇരുന്നപ്പോഴാണ് മുറ്റത്തെ ചായ്പ്പിൽ അമ്മ മരിച്ചതിനു ശേഷം വീട്ടിൽ നിന്നും പുറത്താക്കിയ കട്ടിൽ അയാളുടെ കണ്ണിൽ പെട്ടത്.

ഈ ലോക് ഡൗൺ സമയത്ത് വേറൊന്നും ചെയ്യാനില്ലാത്ത കൊണ്ട് അയാൾ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു ചായിപ്പ് ലേക്ക് നടന്നു. നല്ല ഒന്നാന്തരം കട്ടിൽ ആണ്. തുടച്ചു വൃത്തിയാക്കി പോളിഷ് ചെയ്തു വെച്ചാൽ ഇനിയൊരു പത്ത് വർഷം കൂടി ഉപയോഗിക്കാം.

അമ്മയുടെ ആഗ്രഹപ്രകാരം അച്ഛൻ രാജപ്പൻ ആശാരിയെ കൊണ്ട് പണികഴിപ്പിച്ച തേക്കുംകട്ടിൽ ആണ്. അച്ഛൻ മരിച്ചതിനു ശേഷം ഒരു വശം തളർന്നു പോയ അമ്മ കുറേക്കാലം ഈ കട്ടിലിൽ കിടന്നു. അമ്മയുടെ മരണത്തിന് പിറ്റേന്ന് ഭാര്യയുടെ നിർദ്ദേശപ്രകാരം ആരൊക്കെയോ കൂടി ഈ കട്ടിൽ ചായ്പ്പ് ലേക്ക് മാറ്റുകയായിരുന്നു

റോഡിൽ ഒരു ഓട്ടോ വന്നു നിന്ന് ശബ്ദം കേട്ടു ചെയ്തുകൊണ്ടിരുന്ന ജോലി നിർത്താതെ അയാൾ തലയുയർത്തി നോക്കി. കൈയിലും തോളിലും സാധനങ്ങളും പേറി പൂർണ്ണ ചന്ദ്രൻ ഉദിച്ച മുഖത്തോടെ കൽപ്പടവുകൾ കയറി വന്ന ഭാര്യ കണ്ടത്, ആർക്കും വേണ്ടാതെ ചായ്പ്പിൽ കിടന്ന് കട്ടിൽ തൂത്തു തുടച്ചു വൃത്തിയാക്കുന്ന ഭർത്താവിനെയാണ്.

“നിങ്ങൾ എന്ത് ചെയ്യുകയാ മനുഷ്യ…?” ഭാര്യയുടെ മുഖത്തെ സന്തോഷം പെട്ടെന്ന് മാറിയത് അവളുടെ സ്വരത്തിൽ നിന്ന് അയാൾ മനസ്സിലാക്കി.

“അമ്മ കിടന്ന കട്ടിൽ ഒന്ന് വൃത്തിയാക്കി നോക്കിയതാ…സൂക്ഷിച്ചുവെക്കാം അമ്മയുടെ ഓർമ്മയ്ക്കായി കിടക്കട്ടെ…” കയ്യിൽ പറ്റിയ പൊടി ഉടുത്തിരുന്ന തുണിയിൽ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു.

“നിങ്ങൾക്കെന്താ വട്ടു പിടിച്ചോ…? അത് തല്ലിയൊടിച്ചു അടുപ്പിൽ വെക്കാൻ ഇരിക്കുകയായിരുന്നു ഞാൻ. തളർന്നുകിടന്ന തള്ളേടെ മലവും മൂത്രവും വിയർപ്പും പിടിച്ച് കട്ടിലിൽ തുടച്ചു വെക്കുന്നു സ്മാരകം ആക്കാൻ…” ദേഷ്യപ്പെട്ടു കൊണ്ട് ഭാര്യ അകത്തേക്ക് കയറി പോകുന്നതിനിടെ,

വർഷങ്ങളായി അമ്മയുടെ ശരീരത്തിലെ അഴുക്കിൽ ഉം വിയർപ്പിലും കിടന്ന സ്വർണാഭരണങ്ങൾ ഭാര്യയുടെ ശരീരത്തിൽ കിടന്നു തിളങ്ങുന്നത് കണ്ടു അയാൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല….