അത് കണ്ടയുടൻ കാർത്യാനിയുടെ തൊണ്ടയിൽ നിന്നും അറിയാതെ ഒരു നിലവിളി ഉയർന്നു…അവരുടെ നിലവിളി കേട്ടതും ആ സ്ത്രീ പെട്ടന്ന്….

രാത്രിയിലെ വിരുന്നുകാരി

Story Written by ROSSHAN THOMAS

നമസ്കാരം സുഹൃത്തുക്കളെ…..

ഞാൻ , നമ്മുടെ ഒരു ഗ്രൂപ്പ് മെമ്പർ ഇൻബോക്സിൽ വന്നു പറഞ്ഞ ഒരു കഥയാണ് നിങ്ങള്ക്ക് മുൻപിൽ അവതരിപ്പിക്കുന്നത്…

ആ സുഹൃത്തിനെ നമുക്ക് വിഷ്ണു എന്ന് വിളിക്കാം…ഞാൻ എഴുതുന്ന കഥകൾ വീട്ടിൽ ചർച്ച ചെയ്തപ്പോൾ വിഷ്ണുവിന്റെ അച്ഛമ്മ അവരുടെ ചെറുപ്പകാലത്തു നടന്ന ഒരു സംഭവം വിഷ്ണുവിനോട് പറഞ്ഞു…വിഷ്ണു അത് അദ്ദേഹത്തിനറിയാവുന്ന രീതിയിൽ ഒരു പേപ്പറിൽ എഴുതി ഫോട്ടോ എടുത്തു എനിക്കയച്ചു…അത് എന്റേതായ രീതിയിൽ നിങ്ങള്ക്ക് മുന്നിൽ അവതരിപ്പിക്കുന്നു…

എനിക്ക് അനുഭവ കഥകൾ എഴുതുന്നതാണ് ഇഷ്ടം… അപ്പൊ മനസിന്‌ എന്തന്നില്ലാത്ത ആത്മവിശ്വാസം ആണ്…നിങ്ങളെ ഞാൻ മടുപ്പിക്കുന്നില്ല എന്നു കരുതുന്നു…അങ്ങനെ ഒരാൾ കമന്റ് ഇട്ടാൽ പിന്നെ ഞാൻ അനുഭവ കഥ നിർത്തിക്കോളാം….??

ഇനി സംഭവത്തിലേക്ക്…

ഈ സംഭവത്തിന് ഏതാണ്ട് 70വർഷത്തോളം പഴക്കമുണ്ട്…അന്ന് വിഷ്ണുവിന്റെ അച്ഛമ്മയുടെ കുട്ടിക്കാലം….ഇന്നത്തെ പോലെ ആയിരുന്നില്ല…വയലുകളും തോടുകളും…വിത്തെറിയലും വിളവെടുപ്പും കറ്റ മെതിക്കലും…അങ്ങനെ എപ്പോഴും കാർഷിക ആഘോഷങ്ങളായിരുന്നു നാടാകെ…

അങ്ങനെയിരിക്കെ….അതൊരു കൊയ്ത്തു കാലമായിരുന്നു….അന്നത്തെ കാലത്തു സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോഴും പണി എടുക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല…വൈക്കം മൊഹമ്മദ്‌ ബഷീറിന്റെ നോവലിൽ പറയുന്നത് പോലെ നെല്ല് കുത്തുന്നതിനിടയിൽ പോലും ഉലക്ക ഒന്ന് മാറ്റി വെച്ചു പ്രസവിച്ചിട്ടു വന്നു വീണ്ടും നെല്ല് കുത്തിയിട്ടുണ്ട് ബഷീറിന്റെ ഉമ്മ എന്ന് ഞാൻ വായിച്ചിട്ടുണ്ട്…അതിനു ബഷീർ പറയുന്ന ഒരു ശൈലി ഉണ്ട്…എന്നെ സ്റ്റൈലായി പെറ്റ എന്റെ ഉമ്മ എന്ന്…അങ്ങനെയുള്ള സ്ത്രീകൾ ഉള്ള കാലം…

വിഷ്ണുവിന്റെ അച്ഛമ്മയുടെ പാടത്തും ഒരു വയസ്സായ സ്ത്രീയും മരുമകളും വന്നിരുന്നു…മരുമകളാണേൽ ഇപ്പൊ പെറും എന്ന മട്ടിൽ പൂർണ ഗർഭിണി ആണ്…എങ്കിലും പണിക്കു വരുന്നതിൽ ഒരു മടിയും കാണിച്ചില്ല…ഒടുവിൽ അച്ഛമ്മയുടെ അമ്മയുടെ ശകാരമേൽക്കണ്ട വന്നു അവർക്കു…ഈ പെറാറായ പെണ്ണിനെ ഇട്ടു എന്തിനാ കാർത്യാനി കഷ്ടപെടുത്തുന്നെ…പെണ്ണിന്റെ പേറു കഴിഞ്ഞു ഇനി വന്നാൽ മതി രണ്ടാളും…വരാത്ത ദിവസത്തെ രണ്ടാളുടേം നെല്ല് കുറക്കാത്തൊന്നുമില്ല…അന്നൊക്കെ കൊയ്ത്തു കാലത്തു നെല്ലാണ് കൂലി ആയി കൊടുക്കാറ്…അങ്ങനെ അച്ഛമ്മയുടെ അമ്മയുടെ വാക്ക് കേട്ട് കാർത്യാനി വീട്ടിലേക്കു പോയി…..

അത്ഭുതമെന്നു എന്ന് പറയട്ടെ അന്ന് രാത്രി ഏതാണ്ട് 12 മണി കഴിഞ്ഞപ്പോൾ മരുമോള്ക്കു പേറ്റു നോവെടുക്കാൻ തുടങ്ങി…ആ സമയം മരുമകളും കാർത്യാനിയും മാത്രമാണ് വീട്ടിൽ ഉള്ളത്. മകനും ഭർത്താവും ഉദുമൽ പേട്ട എന്ന സ്ഥലത്തേക്ക് കാള കച്ചവടത്തിന് പോയിരിക്കുന്ന സമയമായിരുന്നു അത്…

പേറ്റു നോവെടുത്തു പുളയുന്ന മരുമകളെ കണ്ടു കാർത്യാനി ധൃതിയിൽ ഓല മറ മാറ്റി പുറത്തേക്കു കുതിച്ചു…അവരുടെ കുടിലിന്റെ എതിർ വശത്തു ഏതാണ്ട് 300 മീറ്റർ അകലെയായി ഒരു വയറ്റാട്ടി തള്ളയുടെ വീടുണ്ട്…ഒരു കൈയിൽ റാന്തൽ വിളക്കുമായി കാർത്യാനി ആ വീടിനു നേരെ നോക്കി നീട്ടി വിളിച്ചു…

“കാളി കുട്ടിയെ….ഓടി വായോ….പെണ്ണിന് പേറ്റു നോവു തുടങ്ങി….” അവർവിളിച്ചു കൂവി…അവരുടെ ശബ്ദത്തിന്റെ മാറ്റൊലി കൊണ്ട് വലിയ കടവാവലുകളും ചെറു പക്ഷികളും മരത്തിൽ നിന്നും വലിയ ശബ്ദത്തിൽ പറന്നകന്നു….ഒപ്പം തന്നെ അടിയുലഞ്ഞൊരു കാറ്റും…

റാന്തലിന്റെ ചില്ലിന്റെ വിടവിലൂടെ അകത്തു കടന്ന കാറ്റു തീ നാളത്തെ ഒന്ന് ഉലച്ചു…ആ വെട്ടത്തിൽ കാർത്യാനി നോക്കുമ്പോൾ ഇടവഴി കേറി അതാ ഒരു സ്ത്രീ രൂപം നടന്നു വരുന്നു…അവർ സൂക്ഷിച്ചു നോക്കുമ്പോൾ അത് കാളി കുട്ടിയല്ല..മറ്റാരോ ആണ്…ആ രൂപം അടുത്ത് വന്നു…

മുറുക്കാൻ മുറുക്കി ചുവന്ന ചുണ്ടുകൾ….തിളക്കവും തീഷ്ണത എറിയതുമായ കണ്ണുകൾ…കെട്ടി വെച്ച മുടി മുട്ടിനു അല്പം താഴെയായി  മാത്രമുള്ള സാരി ധരിച്ച സുന്ദരിയായ ഒരു മധ്യവയസ്ക….അവർ അടുത്ത് വന്നപ്പോൾ വല്ലാത്ത ഉന്മാദമുയർത്തുന്ന ഒരു തരം ഗന്ധം അവരിൽ നിന്നുയർന്നു….

റാന്തൽ മുകളിലേക്കുയർത്തി കാർത്യാനി അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

ആരാണ് നിങ്ങൾ…???

അവരുടെ ചോദ്യത്തിന് വശ്യമായ ഒരു ചിരി പകരം കൊടുത്തു. ആ സ്ത്രീ മധുരകരവും വിനീത ഭാവത്തിലും മറുപടി പറഞ്ഞു….

“ഞാനൊരു വഴിപോക്കയാണ്…നിങ്ങളുടെ നിലവിളി കേട്ടു വന്നതാണ്..എന്തു പറ്റി…?”

ആരാണ് എന്താണ് എന്നൊന്നുമറിയില്ല എങ്കിലും അവരുടെ അപ്പോഴത്തെ സാനിധ്യം കാർത്യാനിക്കു ഒരു വലിയ ആശ്വാസം ആയി തോന്നി…അവർ കാര്യങ്ങൾ വിവരിച്ചു…ഒപ്പം അകത്തു നിന്നും കേൾക്കുന്ന മരുമകളുടെ നിലവിളി കൂടി ആയപ്പോൾ അവരെ ഒന്ന് നോക്കിയിട്ടു അകത്തേക്ക് കേറികൊണ്ട് അവർ പറഞ്ഞു…

“വേണ്ട ആരെയും നോക്കി നിൽക്കാൻ ഇനി സമയമില്ല…ഇത് ഞാൻ കൈകാര്യം ചെയ്യാം…”

അവർ വേഗത്തിൽ അകത്തേക്ക് കയറി…ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുടിലിൽ നിന്നും  ഒരു നവജാത ശിശുവിന്റെ കരച്ചിൽ കേട്ടു…കാർത്യാനി എന്തന്നില്ലാതെ സന്തോഷിച്ചു…തന്റെ മരുമകൾക്ക് സുഖ പ്രസവം….അപ്പോൾ ദൈവദൂതയെ പോലെ കയറി വന്ന ആ സ്ത്രീയോട് അവർക്കു എന്തെന്നില്ലാത്ത ആദരവ് തോന്നി…അവർ അത് പ്രകടിപ്പിച്ചു…ആ സമയം അവർ വളരെ ശാന്തമായി പറഞ്ഞു…

“എല്ലാം നല്ലതിനാണ്…ആദ്യമായി നമുക്കൊരു കാര്യം ചെയ്യണം…പ്രസവ ശേഷമുള്ള ഈ മറുപിള്ള(മറുകുട്ടി) എവിടെയെങ്കിലും മറവു ചെയ്യണമല്ലോ”

അത് ശെരിയാണല്ലോ…പുലരുവോളം കാക്കാൻ പറ്റില്ല…കാർത്യാനി മനസ്സിൽ ചിന്തിച്ചു…അപ്പോൾ ആ സ്ത്രീ പറഞ്ഞു “വിഷമിക്കണ്ട…ഞാൻ കൊണ്ട് പോയി കളഞ്ഞിട്ടു വരാം…നിങ്ങൾ അമ്മയ്ക്കും കുഞ്ഞിനും അരികിൽ ഇരിക്കു…” അതും പറഞ്ഞു അവർ ഒരു പാളയിൽ മറുപിള്ളയുമായി പുറത്തേക്കു പോയി….

കാർത്യാനി കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…ഓമനത്തം തുളുമ്പുന്ന കുഞ്ഞു വാവ…ആ നിമിഷത്തിൽ അവർ വന്നില്ലായിരുന്നെങ്കിൽ ഇതിനെ എനിക്ക് കിട്ടുമായിരുന്നോ..??

സമയം ഇഴഞ്ഞു നീങ്ങി. കാർത്യാനി മനസ്സിൽ പലതും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ആണ് പെട്ടന്ന് ഒരു കാര്യം ഓർമ വന്നത്…ദൈവമേ മറുപിള്ള കളയാൻ പോയ ആ സ്ത്രീ എവിടെ?? അവരെ കാണുന്നില്ലല്ലോ…

കാർത്യാനി റാന്തൽ വിളക്കുമായി മുറ്റത്തേക്കിറങ്ങി…ചുറ്റും നോക്കി..ഇല്ല അവരെ കാണുന്നില്ല…ദൈവമേ ഇരുട്ടത്ത് പോയി വല്ല ഇഴ ജന്തുക്കളും…അവർ മനസ്സിൽ വേവലാതിയോടെ മുന്നിലുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നു…

കുറച്ചു ദൂരം നടന്നപ്പോൾ…മുൻപേ ആ സ്ത്രീയുടെ ശരീരത്തിൽ നിന്നും വന്ന പോലുള്ള ഒരു പരിമള ഗന്ധം കാർത്യാനിയുടെ മൂക്കിൽ വന്നു പതിച്ചു…അവർ ആ മണം കെട്ടി നിക്കുന്ന സഥലത്തേക്കു കുതിച്ചു…അതാ ഒരു മരത്തിന്റെ ചുവട്ടിൽ ആ സ്ത്രീ ഇരിക്കുന്നു…അവർ അങ്ങോട്ടേക്ക് വെട്ടം നീട്ടി പിടിച്ചു…റാന്തൽ വിളക്കിന്റെ അരണ്ട വെട്ടത്തിൽ അവരവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു…

ആ മരച്ചുവട്ടിൽ ഇരുന്നു ആ സ്ത്രീ പാളയിലുള്ള മറുപിള്ള ഭക്ഷിക്കുന്നു…അത് കണ്ടയുടൻ കാർത്യാനിയുടെ തൊണ്ടയിൽ നിന്നും അറിയാതെ ഒരു നിലവിളി ഉയർന്നു…..അവരുടെ നിലവിളി കേട്ടതും ആ സ്ത്രീ പെട്ടന്ന്  കാർത്യാനിയെ തിരിഞ്ഞു ഒന്ന് നോക്കി…അവരുടെ പെട്ടന്നുള്ള നോട്ടം കണ്ടതും കാർത്യാനി പേടിച്ചു ഒരടി പുറകിലേക്കു മാറി…ഒപ്പം തന്നെ കൈയിൽ ഇരുന്ന റാന്തൽ വിളക്ക് നിലത്തേക്ക് വീണു പൊട്ടി…നിലത്താകെ തീ പടർന്നു…

ആ പടർന്ന തീയുടെ വെട്ടത്തിൽ ആ സ്ത്രീയുടെ മുഖം കൂടുതൽ വ്യക്തമായി…തീഷ്ണമായ കണ്ണുകൾ കൊണ്ടവർ ക്രൂരമായി കാർത്യാനിയെ നോക്കി..അവരുടെ മുഖത്തു അവർ ഭക്ഷിച്ചു കൊണ്ടിരുന്ന മറുപിള്ളയുടെ രക്തത്തോടു കൂടിയുള്ള അവശിഷ്ടം പറ്റിയിരിക്കുന്നുണ്ടായിരുന്നു…തന്റെ ക്രിയയിൽ തടസം വരുത്തിയത് കൊണ്ടാകാം അവരുടെ മുഖം അത്രയ്ക്ക് ഭീഭത്സമായിരുന്നു അപ്പോൾ…

കാർത്യാനി അവിടെ നിന്നും കൊണ്ട് സകല ദൈവങ്ങളെയും വിളിച്ചു…ഇത് കേട്ടതും ആ സ്ത്രീ ചാടിയെഴുന്നേറ്റു അപ്പോൾ അവർ വായുവിൽ അല്പം പൊങ്ങി നിക്കുന്നതായി കാർത്യാനിക്കു തോന്നി…അതു കൂടി കണ്ടപ്പോൾ കാർത്യാനി തന്റെ സകല ധൈര്യവും എടുത്തു തിരിഞ്ഞു വീട്ടിലേക്കോടി….

ധൃതിയിൽ വീട്ടിൽ  കയറി വാതിൽ അടച്ചു…ഏതാനും നിമിഷത്തേക്ക് അനക്കമൊന്നുമില്ലായിരുന്നു…കുറച്ചു നേരത്തിനു ശേഷം…കുടിലിന്റെ മറയിൽ ആരോ ശക്തിയായടിക്കുന്ന ശബ്ദം…കാർത്യാനിയുടെയും മകളുടെയും ശരീരം ഭയത്താൽ വിറച്ചു തുടങ്ങി..തുടർന്ന് ഒപ്പം തന്നെ ആ സ്ത്രീയുടെ അർച്ചയും പുറത്തു നിന്നും കേൾക്കാം…ഏതോ ഒരു പ്രത്യേക തരം ഭാഷയിൽ അവർ അലറി എന്തൊക്കെയോ പറഞ്ഞു കൊണ്ട് കുടിലിനു ചുറ്റും ഓടി നടന്നു..കുറച്ചു നേരത്തിനു ശേഷം എല്ലാം ശാന്തമായി..അന്നത്തെ രാത്രി അവർക്കു ഉറങ്ങാൻ കഴിഞ്ഞില്ല…

രാവിലെ എഴുന്നേറ്റ ഉടൻ കാർത്യാനി നാട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിച്ചു…ആരും തന്നെ അങ്ങനൊരു സ്ത്രീയെ കണ്ടിട്ടില്ല..എന്നാൽ സംഭവം നടന്ന മരച്ചുവട്ടിൽ അവർ നോക്കിയപ്പോൾ പാളയിൽ കാർത്യാനി പറഞ്ഞ മറുപിള്ളയുടെ അവശിഷ്ടങ്ങളും ഒപ്പം റാന്തൽ വീണു കരിഞ്ഞ നിലവും എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നു…

എല്ലാവരും പരസ്പരം ചോദിച്ചു …ആരാണാ സ്ത്രീ…??? അവർ എങ്ങനെ അവിടെത്തി…അവർ എന്തിനു മറുപിള്ളയെ ഭക്ഷിച്ചു…

ആ രഹസ്യങ്ങൾ ഇന്നും ആ നാട്ടിൽ ആർക്കുമറിയാത്ത പരസ്യമായ രഹസ്യങ്ങളിൽ ഒന്നാണ്…..

ഇനിയും മറ്റൊരാളുടെ അനുഭവവുമായി വീണ്ടും കാണും വരെ…നമോവാകം...???