അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഒരു വെളുത്ത ഭീഭത്സമായ മുഖം. അയാൾ ആ മുഖം തിരിച്ചറിഞ്ഞു. പേര് വിളിക്കുന്നതിന്‌ മുന്നേ ആ രൂപം മുഖമടച്ചു ഒരു പ്രഹരമായിരുന്നു…

കോളനിയിലെ ഭീതി

Story written by ROSSHAN THOMAS

നമസ്കാരം സുഹൃത്തുക്കളെ…

ഒരിക്കൽ കൂടി നമ്മുടെ ഗ്രൂപ്പിലെ ഒരാൾ അറിയിച്ച സംഭവം നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ്….ഇത് നടന്നത് കൊല്ലം ജില്ലയിലെ ഒരു സ്ഥലത്താണ്…പേര് പറയുന്നില്ല..കാരണം കൊല്ലംകാര് ഇവിടുണ്ട്…പറഞ്ഞു തന്ന ആൾക്ക് അത് ബുദ്ധിമുട്ടാകും… കൊല്ലത്തെ പ്രേതങ്ങളെ കുറിച്ചേ ഞാൻ എഴുതാറുള്ളു എന്ന് പലരും പരാതി പറയുന്നു…അത് തികച്ചും യാദൃശ്ചികം.. …അപ്പൊ നിങ്ങൾ സ്റ്റിക്കർ കമെന്റ് ഒഴിവാക്കി അഭിപ്രായം സത്യസന്ധമായി കമെന്റ് ഇടണേ… നിങ്ങളുടെ കമെന്റ് ഒന്നും കൊണ്ട് മാത്രമാണ് വീണ്ടും എഴുതാൻ കഴിയുന്നത്….

ഇനി കഥയിലേക്ക് ….

ഏതാണ്ട് 35 കൊല്ലങ്ങൾക്കു മുൻപ് നടന്നതാണ്…1980കളുടെ മധ്യത്തിൽ ..

അന്ന് ഞാനീ പറഞ്ഞ സ്ഥലത്തു ഒരു കോളനി ആയിരുന്നു…ഏതാണ്ട് 50ഓളം കുടുംബങ്ങൾ പാർത്തിരുന്ന ഒരു കോളനി….ആ കോളനി നിവാസികൾ ദരിദ്രർ എങ്കിലും പരസ്പര സഹകരണത്തോടെ ജീവിച്ചു പോണവരായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ആ കോളനിയിലെ എല്ലാവര്ക്കും പ്രിയപ്പെട്ടവളായിരുന്ന സുറുമി എന്ന 14കാരിക്ക് പെട്ടന്ന് ഒരു പനി…അല്ലറ ചില്ലറ നാട്ടു കിടുവടിസ് ഒക്കെ പരീക്ഷിച്ചിട്ടും പനിക്ക് ശമനമില്ല….എന്നാൽ ആശുപത്രിയിൽ ഒന്ന് കൊണ്ട് പോയി നോക്കാം എന്ന് കരുതി അവളുടെ ഉമ്മ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി…

എന്നാൽ പല ഹോസ്പിറ്റലിൽ മാറി മാറി നോക്കിയിട്ടും പനിയുടെ കാരണം കണ്ടെത്താനോ പ്രതിവിധി ചെയ്യാനോ ഒരു ആശുപത്രികൾക്കും ഒരു ഭിഷഗ്വരൻമാർക്കും സാധിച്ചില്ല…കുട്ടിയുടെ നില ദൈനംദിനം വഷളായി കൊണ്ടിരിക്കയാണ്..

ഒടുവിൽ അവളുടെ ഉമ്മയുടെ കരച്ചിൽ കണ്ടു സഹിക്കാതെ കൂട്ടുകാരി രഹസ്യമായി ഒരു കാര്യം പറഞ്ഞു…മോളുടെ ദേഹത്തു ജിന്ന് കൂടിയിരിക്കുന്നു…നിങ്ങളൊരു ഉസ്താദിനെ പോയി കാണു..അവർ തന്നെ ഒരു ഉസ്താദിന്റെ വിലാസം നൽകി…എന്തായാലും അത് കൂടി പരീക്ഷിക്കാമെന്നു കരുതി സുറുമിയുമായി ഉമ്മ ഉസ്താദിന്റെ മേൽവിലാസം തിരക്കി ചെന്നു…

സുറുമിയെ കണ്ട ഉടൻ തന്നെ ഉസ്താദ് പറഞ്ഞു….കുട്ടിക്ക് എന്തോ ഉപദ്രവം ഉണ്ടല്ലോ ….എന്നാൽ അതെന്താണെന്നു കണ്ടുപിടിക്കാൻ അദ്ദേഹത്തിനായില്ല…പക്ഷെ അതിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹം ഒരു പച്ച പട്ടു ഓതി അവർക്കു നൽകി അത് വീട്ടിൽ സൂക്ഷിക്കാനും പറഞ്ഞു…ഉസ്താദ് പറഞ്ഞതുപോലെ ചെയ്തു. രണ്ടു ദിവസങ്ങൾക്കു ശേഷം സുറുമിയുടെ പനിക്ക് നല്ല ശമനം കിട്ടി…

ഒരു സന്ധ്യക്ക്‌..അന്നത്തെ കാലത്തു സീരിയൽ ഇല്ലാത്തതു കൊണ്ട് കോളനിയിലെ അയൽക്കാരായ സ്ത്രീകളെല്ലാവരും വർത്താനം പറഞ്ഞിരിക്കുന്ന സമയം…ആ കൂട്ടത്തിൽ നമ്മുടെ സുറുമിയും ഉമ്മയും ഉണ്ട്…. അവർ ഇരിക്കുന്നതിന്റെ എതിർ ഭാഗത് kseb ലൈൻ കമ്പി പോകുന്നുണ്ട്…എന്തോ വായുവിൽ പുളയുന്ന ശബ്ദം കേട്ട് എല്ലാരും അങ്ങോട്ടേക്ക് നോക്കിയപ്പോൾ…പെട്ടന്ന് ആ ലൈൻ കമ്പി ആരോ ശക്തിയായ് പിടിച്ചു താഴേക്ക് കൊണ്ട് വന്നു നിലത്തു മുട്ടിക്കുന്നു. അതിനനുസരിച്ചു ഇലക്ട്രിക്ക് പോസ്റ്റ് ചെരിയുകയും ചായുകയും ചെയുന്നു..ഇന്നത്തെ പോലുള്ള കോൺക്രീറ്റു പോസ്റ്റ് അല്ലല്ലോ…മരമാണ് …ആളുകൾ ഭയ വിഹ്വലരായി..ഇത് പല ആവർത്തി ആയപ്പോൾ ആളുകൾ കൂടി നിന്നെടുത്തു നിന്ന് ചിതറിയോടി..ഒപ്പം സുറുമിയും ഉമ്മയും….

ആ ദിവസം അങ്ങനെ കഴിഞ്ഞു…

പിന്നീടുള്ള ദിവസം ആ കോളനിക്കാർക്കു..ഭീതിയുടെ നാളുകളാരുന്നു..സുറുമിയുടെ വീടിനൊഴിച്ചു ബാക്കിയുള്ള എല്ലാ വീട്ടുകാർക്കും വിചിത്രമായ പല അനുഭവങ്ങൾ ഉണ്ടായി…ചിലരുടെ വീടിനു മുകളിൽ കല്ല് വന്നു വീഴുക…കഞ്ഞി കലത്തിൽ അരണ പോലുള്ള ജീവികൾ വീഴുക…കൂടാതെ വെച്ച സാധനങ്ങൾ വേറെ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തുക കൂടാതെ ചിലർക്ക് അല്ലറ ചില്ലറ ദേഹോപദ്രവും….

ഒരു ദിവസം…ആ കോളനിയിലെ രക്ഷാധികാരി എന്നൊക്കെ പറയുന്ന ആൾ ഊണിനു ശേഷം മൂത്രമൊഴിക്കാനായി വീടിനു പുറകിൽ പോയി..പെട്ടന്ന് പുറകിൽ ഒരു ശബ്ദം..ശൂ…ശൂ….തന്നെയാരോ വിളിക്കുന്നതാകാമെന്നു കരുതി അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഒരു വെളുത്ത ഭീഭത്സമായ മുഖം…അയാൾ ആ മുഖം തിരിച്ചറിഞ്ഞു…പേര് വിളിക്കുന്നതിന്‌ മുന്നേ ആ രൂപം മുഖമടച്ചു ഒരു പ്രഹരമായിരുന്നു…അയാളുടെ നിലവിളി കേട്ട് ആ കോളനി ഒന്നടങ്കം ഓടിയെത്തി…അപ്പോഴേക്കും അയാളുടെ ബോധം പോയിരുന്നു…

തണുത്ത ജലം മുഖത്തു വീണപ്പോൾ അയാൾ കണ്ണ് തെളിച്ചു…അയാളുടെ കവിൾ അപ്പോൾ കരി നീല നിറത്തിൽ തടിച്ചു വീർത്തിരുന്നു…ആളുകൾ ആകാഷയോടെ ചോദിച്ചു…എന്താ .?? എന്താ ഉണ്ടായത്…ഒരു മായാ ലോകത്തെന്ന പോലെ അയാൾ പറഞ്ഞു….ഗ്രേസി….ഗ്രേസി….അവളെന്നെ തല്ലി…ആ പേര് കേട്ടതും കോളനിക്കാർ ഒന്ന് ഞെട്ടി….ഒന്നുമറിയാതെ പരസപരം നോക്കി….

നിങ്ങൾ എന്താണ് ഇ പറയുന്നത് …?? അവൾ മരിച്ചിട്ടു രണ്ടു വര്ഷമായില്ലെ ??

ഇല്ല ..എനിക്കുറപ്പുണ്ട്…..ഞാനവളെ കണ്ടതാ…ഇതവൾ തന്നെ…അവളെന്നെ തല്ലി…അത് കേട്ട് ആളുകൾ ഭയപ്പാടോടെ സ്വന്തം വീടുകളിലേക്ക് മടങ്ങി …..

അന്ന് രാത്രി മുഴുവൻ ആ കോളനി ക്കാർക്കു ഗ്രേസിയുടെ ഓർമകളായിരുന്നു…..

ഗ്രേസി….അഞ്ചു വര്ഷം മുൻപ് ആ കോളനിയിലെ ചുറുചുറുക്കും തന്റേടവും ഉള്ള പത്തൊൻപതുകാരി…കാണാൻ ഒരുപാട് സുന്ദരി ഒന്നുമല്ലായിരുന്നെങ്കിലും…ഏതാണുങ്ങളും കൊതിക്കുന്ന അംഗലാവണ്യത്തിനു ഉടമയായിരുന്നു ഗ്രേസി..അവൾക്കു ആകെയുണ്ടായിരുന്നത്‌ അമ്മ മാത്രമാണ്…കുടിൽ വ്യവസായം പോലെ ചെറിയ പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കി വീട് വീടാന്തരം കേറി നടന്നു വിറ്റു അല്ലലില്ലാതെ ഗ്രേസിയും അമ്മയും കഴിഞ്ഞു പോയി…അവളുടെ ചുറുചുറുക്കും തന്റേടവും കൂടാതെ ശരീര വടിവും കാരണം ആ കോളനിയിലെ പല യുവാക്കളും അവളെ മോഹിച്ചിരുന്നു…എന്നാൽ അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സാധിച്ചത് ആ കോളനിയിൽ തന്നെ ഉള്ള രവി എന്ന ചെറുപ്പക്കാരനാണ്…

അവരുടെ പ്രണയം നാട്ടിൽ സംസാര വിഷയമായി….പക്ഷെ അവളോട് അതിനെ പറ്റി ചോദിക്കാൻ ആരും ധൈര്യ പെട്ടില്ല…ഒരിക്കൽ കോളനി നിവാസികൾ സഭ കൂടി ഗ്രേസിയുടെ വീട്ടിലെത്തി ഇതിവിടെ നടക്കില്ല…വളർന്നു വരുന്ന കുട്ടികളുള്ള സ്ഥലമാണ് രക്ഷാധികാരി പറഞ്ഞു…ഉടൻ തന്നെ കല്യാണം അല്ലെങ്കിൽ ഇതിവിടെ വെച്ച് നിർത്തുക…ഒടുവിൽ അവർ രവിയുടെയും ഗ്രേസിയുടെയും കല്യാണം നടത്താൻ തീരുമാനിച്ചു….

അന്ന് രാത്രി സ്വപ്നങ്ങളുടെ തേരിലേറിയായിരുന്നു അവളുടെ ഉറക്കം…എന്നാൽ ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ് പിറ്റേ ദിവസം ആ കോളനി ഉണർന്നത്…രവിയെ കാണ്മാനില്ല…ആളുകൾ പലതും പറഞ്ഞു തുടങ്ങി…ദിവസങ്ങൾ പലതും കഴിഞ്ഞു…ഗ്രേസി രവിയുടെ വരവും കാത്തിരിക്കെ ആണ് അവൾ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്..താൻ ഗർഭിണിയാണ്…ആ വിവരം അറിഞ്ഞ അവളുടെ അമ്മ തല തല്ലി കരഞ്ഞു…ഒടുവിൽ കോളനിക്കാർ അറിയാതെ ആ കുഞ്ഞിനെ നശിപ്പിക്കാൻ അമ്മയും ഗ്രേസിയും കൊല്ലത്തുള്ള ഒരു ക്ലിനിക്കിൽ പോയി ..ഇന്നത്തെ പോലെ ഭ്രൂണഹത്യ നടത്താൻ വല്യ നൂലാമാലകൾ ഇല്ലാത്ത കാലം…ഡോക്ടർ ആ കുഞ്ഞിനെ നശിപ്പിച്ചു….തിരികെ കോളനിയിൽ എത്തിയപ്പോഴേക്കും ആ കോളനി മുഴുവൻ ആ വിവരം പാട്ടായിരുന്നു…

ഗ്രേസിയെയും അമ്മയെയും ആരും തന്നെ വീട്ടിൽ കേറ്റതായി….ആളുകളുടെ മുഖത്തു നോക്കാൻ വയ്യാത്ത അവസ്ഥ…ഒപ്പം തന്നെ പട്ടിണിയും…ഒടുവിൽ ഒരു രാവിലെ ഉണർന്നപ്പോൾ ഒരു സാരിത്തലപ്പിൽ ജീവനൊടുക്കി നിന്ന് ആടുന്ന അമ്മയെ ആണ് ഗ്രേസി കണി കാണുന്നത്…പട്ടിണി സഹിക്കാൻ വയ്യാതെ അവൾ പല ജോലിക്കും ശ്രമിച്ചു…എന്നാൽ ആരും ജോലി നൽകിയില്ല…ഒടുവിൽ ഗത്യന്തരമില്ലാതെ അവൾ സ്വന്തം ശരീരം വിൽക്കാൻ നിർബന്ധിത ആയി…പലപ്പോഴും ആട്ടിപ്പായിച്ചവർ അവളുടെ ശരീരത്തിന്റെ ചൂട് അറിയാൻ അവളുടെ അടുത്ത് വന്നു..പലപ്പോഴായി പലരിൽ നിന്നും ഗർഭിണി ആയ അവൾ പഴയ ക്ലിനിക്കിലെ സ്ഥിരം സന്ദര്ശകയായി..

പലപ്പോഴായുള്ള ഭ്രൂണ ഹത്യ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഡോക്ടർ പല ആവർത്തി പറഞ്ഞു എന്നാലും അവൾ തുടർന്ന് കൊണ്ടിരുന്നു…ഒരിക്കൽ അവളോട് ഡോക്ടർ കട്ടായം പറഞ്ഞു ഇനി ഇതിവിടെ നടക്കില്ല..അവൾ കെഞ്ചിയെങ്കിലും ഡോക്ടർ കൂട്ടാക്കിയില്ല ഒടുവിൽ അവൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയ ഒരു ഗർഭ നിരോധന ഗുളിക പ്രയോഗിച്ചു…അമിത രക്ത സ്രാവം…ജീവിക്കാൻ വേണ്ടി സമൂഹം വേശ്യ ആക്കിയ ഗ്രേസിയുടെ അവിടെ തീർന്നു …

ആ സംഭവം നടന്നിട്ടു ഇന്ന് ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു…

കോളനി നിവാസികൾ ഗ്രേസിയുടെ പ്രേതത്തെ പേടിച്ചു രാത്രി വീട്ടിൽ നിന്ന് വെളിയിലിറങ്ങാത്ത ദിനരാത്രങ്ങൾ…

ആ സമയത്താണ് കോളനിയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു സ്ഥലത്തു ഏതാനും നാടോടികളായുള്ള ചെപ്പടി വിദ്യക്കാർ വന്നു ടെന്റ് കെട്ടിയതു..കൈനോട്ടവും മഷിനോട്ടവും അടക്കം ചില്ലറ ഒടിവിദ്യകളറിയാവുന്നവർ ആണവർ ..കൊമ്പൻ മീശയും ചുവന്ന കണ്ണുകളുമുള്ള ചുവന്ന ഗോപി കുറി തൊട്ട നീളമുള്ള ഒരു കരുത്തനായ മനുഷ്യനായിരുന്നു അവരുടെ നേതാവ്….

അവർക്കു ശല്യമുണ്ടായത് കൊണ്ടാകാം ഒരു ദിവസം കൊമ്പൻ മീശക്കാരൻ കോളനികരോട് പറഞ്ഞു….ഈ കോളനിയിൽ ഒരു ഒരു പ്രതികാര ദാഹിയായ ആത്മാവുണ്ട്…അതൊരു സ്ത്രീയാണ് ഈ വരുന്ന പൗർണമി നാളിൽ നിങ്ങൾ രാത്രി ഞങ്ങളുടെ ടെന്റിൽ വന്നാൽ അവളെ കാണിച്ചു തരാം…..ആളുകൾ പൗർണമി നളിനായി കാത്തിരുന്നു …ഒടുവിൽ പൗർണമി നാളിൽ കോളനി നിവാസികൾ ഒന്നടങ്കം ചെപ്പടി വിദ്യക്കാരുടെ ടെന്റിനു സമീപത്തായി കൂട്ടം കൂടി…തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരോടായി തന്റെ ദേഹത്തു സ്പർശിച്ചു നിക്കാൻ മീശക്കാരൻ പറഞ്ഞു….അതിൻപ്രകാരം അങ്ങനെ നിന്നവർ മീശക്കാരൻ കൈചൂണ്ടിയ സ്ഥലത്തേക്ക് നോക്കി ….

നോക്കിയവർ ഞെട്ടി…ചിലർ ബോധം കെട്ടു വീണു…ചിലർ അനക്കമില്ലാതെ നിന്ന് രണ്ടാൾ പൊക്കത്തിൽ വായുവിൽ പറന്നു നിൽക്കുകയാണ് ഒരു വെളുത്ത രൂപം…ആ സംഭവത്തോടെ ആളുകൾക്ക് മനസിലായി ഗ്രേസി തന്നെയാണ് ഇ പ്രശ്‌നങ്ങൾക്കെല്ലാം കാരണകാരി എന്ന്…

മീശക്കാരനെ കൊണ്ട് തന്നെ അവളെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കാൻ അവർ ഒന്നടങ്കം തീരുമാനിച്ചു….മീശക്കാരന്റെ നിർദ്ദേശ പ്രകാരം പിന്നീടവിടെ നടന്നത് ആ കോളനിക്കാർ ഒന്നടങ്കം കൈകോർത്ത ഒരു ഒരു വലിയ പ്രയത്നം തന്നെയായിരുന്നു…വിറച്ചു കൊണ്ട് മീശക്കാരൻ പറഞ്ഞു….ഗ്രേസി ഒഴിഞ്ഞു പോകണമെങ്കിൽ അവൾ ആരുടെയെങ്കിലും ശരീരത്തിൽ പ്രവേശിച്ചേ മതിയാകു…ഒടുവിൽ മീശക്കാരൻ കണ്ടെത്തിയ ആ ശരീരം സുറുമിയുടെതാരുന്നു…ഒരുപാടു നേരത്തെ ആവാഹന മന്ത്ര തന്ത്രങ്ങൾക്കൊടുവിൽ അയാൾ ഗ്രേസിയെ വിളിച്ചു വരുത്തി…ഒടുവിൽ അവൾ സുറുമിയുടെ ശരീരത്തിൽ പ്രവേശിച്ചു…ഗ്രേസി ശരീരത്തിൽ പ്രവേശിച്ച ഉടൻ സുറുമിയുടെ മട്ടും ഭാവവും മാറി…അവൾ അലറി വിളിച്ചു…. അക്രമാസക്തയായി…അവിടെ കൂടി നിന്നവരെ പലരെയും ആക്രമിച്ചു…8ആണുങ്ങൾ ചേർന്ന് പിടിച്ചിട്ടും അവളെ അടക്കി നിർത്താൻ പാടുപെട്ടു..ഒടുവിൽ അവൾ സംസാരിക്കാൻ ആരംഭിച്ചു….ഗ്രേസിയുടെ ശബ്ദത്തിൽ….

അലറിക്കൊണ്ടവൾ പറഞ്ഞു…”എന്നെ കണ്ടുപിടിച്ചല്ലേ …കണ്ടുപിടിച്ചല്ലേ…പോകില്ല ഞാൻ….പോകില്ല ഞാൻ. എന്നെ ഈ നിലക്കാക്കിയില്ലേ അവൻ….ആഞ്ഞു തുപ്പികൊണ്ടവൾ പറഞ്ഞു വിടുമോ ഞാനവനെ…കൊന്നു…കൊന്നു കടലിൽ താഴ്ത്തി….ഒരുത്തനേം ഞാൻ വെറുതെ വിടില്ല. കൊന്നു….എന്റെ ജീവൻ പോകാൻ കാരണം ആ ചെറ്റയെ…ആ ആശുപത്രിയിൽ വെച്ച് തന്നെ ഞാൻ കൊന്നു…ഞാൻ ഉണർന്നെണീറ്റ അന്ന് തന്നെ കൊന്നു..ഇനി അവൻ ആരേം ചികില്സിക്കുമ്പോൾ അശ്രദ്ധ പാടില്ല….ഇനിയും കൊല്ലും…എന്നെ ദ്രോഹിച്ച എന്റെ അമ്മയെ ആട്ടി പായിച്ച ഇവിടുത്തെ ഓരോരുത്തരെയും ഞാൻ കൊല്ലും” …അവൾ അലറി..അവളുടെ ശബ്ദത്തിൽ ആ കോളനി കിടുങ്ങി…

അതിലും ഉച്ചത്തിൽ മീശക്കാരൻ അവളുടെ നേരെ അലറി….”നിർത്തടി…ഇവിടെ ഒന്നുമറിയാത്ത വേറെ കുറെ പാവങ്ങൾ ഉണ്ട്…നീ വേഗം ഇവിടെ നിന്ന് പൊയ്ക്കോണം…തുടർന്ന് മന്ത്രവാദകളത്തിനു മുന്പിൽ ബലമായി പിടിച്ചിരുത്തി…അവിടെ വലിയൊരു ആവാഹന ക്രിയക്കാണ് പിന്നീട് കോളനി നിവാസികൾ സാക്ഷിയത്..ഒടുവിൽ നീണ്ട പരിശ്രമത്തിനൊടുവിൽ മീശക്കാരൻ ഒരു കരിക്കു വെട്ടി അതിലെ വെള്ളം കളഞ്ഞു അവളെ അതിനുള്ളിൽ ആവാഹിച്ചു കൂടെയുള്ള സഹായികളുടെ കൈയിൽ കടലിൽ ഒഴുക്കാൻ കൊടുത്തു വിട്ടു….കരിക്കുമായി ആളുകൾ പോയപ്പോൾ വെട്ടിയിട്ട പോലെ സുറുമി നിലത്തു വീണു അവളെ ഉമ്മ വാരിയെടുത്തു….അവൾ ഉമ്മയെ നോക്കി പുഞ്ചിരിച്ചു….

എന്നാൽ ഒന്നും അവിടെ കൊണ്ട് അവസാനിച്ചില്ല…നാളുകൾ കുറച്ചു കഴിഞ്ഞു …കടലിൽ ഒഴുക്കിയ കരിക്കിൻ നിന്നും എങ്ങനെയോ അവൾ സ്വതന്ത്രയായി…പൂർവാധികം ശക്തിയിൽ അവൾ വീണ്ടും തന്റെ ശത്രുക്കളായ കോളനിക്കാരെ തേടിയെത്തി…പഴയപോലെ അവിടെ ഉപദ്രവങ്ങൾ തുടങ്ങി…വീണ്ടും നിവാസികളുടെ ഉറക്കം നഷ്‌ടമായ രാത്രികളായിരുന്നു അവിടെ ഉണ്ടായത്….പല രാത്രികളിലും അട്ടഹാസവും ചിരിയും…ആർക്കേലും എന്തെങ്കിലും അപകടം പറ്റിയാൽ പോലും ഇവളുടെ മായ ആണെന്ന് വിചാരിച്ചു ആളുകൾ വെളിയിൽ ഇറങ്ങാതെ ആയി….

അങ്ങനെയിരിക്കെ ആ കോളനിയുടെ കുറച്ചു അകലെയായി ഒരു പള്ളി സ്ഥിതി ചെയുന്നുണ്ട്…അവിടെ ഒരു പുതിയ അച്ഛൻ ചാര്ജടുത്തു…പാരാ സൈക്കോളജിയിൽ ഗവേഷണം ഒക്കെ നടത്തിയിട്ടുള്ള അച്ഛൻ കോളനികാരുടെ അഭ്യർത്ഥന മാനിച്ചു കോളനി നിവാസികളെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു 3ദിവസ കൂട്ട പ്രാർത്ഥന നടത്തി.

മൂനാം ദിവസം വൈകുന്നേരം….അച്ഛന്റെ പ്രാർത്ഥന ഫലം കണ്ടു തുടങ്ങി…കോളനിയാകെ ഒരു പ്രത്യേക മണം പരന്നു..ഒപ്പം തന്നെ ശക്തിയായ കാറ്റു ആഞ്ഞടിച്ചു…എന്നിട്ടും അച്ഛനും ജനങ്ങളും പ്രാർത്ഥന നിർത്തിയില്ല…എന്തുവന്നലും എത്ര ശബ്ദം കേട്ടാലും കണ്ണ് തുറക്കരുതെന്ന അച്ഛന്റെ ആജ്ഞ ജനങ്ങൾ പാലിച്ചു …അട്ടഹാസം മുഴക്കി ഗ്രേസി പ്രാർത്ഥന സന്നിധിയിലെത്തി…അവൾ അക്രമാസക്ത ആകാൻ ശ്രമിച്ചു..എന്നാൽ അച്ഛന്റെ പ്രാർത്ഥനക്കു മുന്നിൽ അവൾക്കു ആരെയും ആക്രമിക്കാൻ സഹിച്ചില്ല…അധികം നേരം അവൾക്കു പിടിച്ചു നില്ക്കാൻ സാധിച്ചില്ല…ഒടുവിൽ അച്ഛന്റെ ആജ്ഞക്ക് മുന്നിൽ അവൾ ശാന്തയായി…തന്റെ കൈവശമുള്ള ഒരു കുരിശു രൂപം അവൾക്കു നേരെ നീട്ടി അച്ഛൻ അന്യഭാഷയിൽ എന്തൊക്കെയോ മൊഴിഞ്ഞു…അപ്പോഴേക്കും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അനുസരണ ഉള്ളവളായി….അച്ഛനവളെ തന്റെ കൈയിലുള്ള കുരിശു രൂപത്തിലേക്ക് ആവാഹിച്ചു…..പിന്നീട് ഒരു സാധാരണ മനുഷ്യൻ മരിച്ചാൽ കൊടുക്കുന്ന എല്ലാ ശുശ്രൂഷയോടെ അച്ഛൻ അവളെ ആവാഹിച്ച ആ കുരിശു രൂപം ഒരു സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്തു…

ഇപ്പോൾ ആ കോളനി അവിടെയില്ല കോളനി നിന്ന ഭാഗത്തു വീടുകളും ഫ്ളാറ്റുകളുമൊക്കെ ആയിട്ടുണ്ടാവും അന്നത്തെ ആളുകൾ പലവഴിക്ക് പിരിഞ്ഞുപോയി..എന്നാലും തങ്ങളുടെ ഉറക്കം കെടുത്തിയ ഗ്രേസിയെ ആരും മറക്കാനിടയില്ല…

നമ്മുടെ ഗ്രൂപ്പിലെ സുഹൃത്തു ജനിക്കുന്നതിനു മുൻപ് നടന്ന കഥയാണിത്. നാട്ടുകാർ പറഞ്ഞുള്ള അറിവിൽ ആണ് എന്നോട് പറഞ്ഞത്…എത്രത്തോളം എഴുത്തിൽ മികവ് പുലർത്തി എന്നറിയില്ല….എന്തായാലും ഇനിയും മറ്റൊരാളുടെ കഥയുമായി വരുന്നത് വരെ….നമോവാകം?