ഒന്ന് പകച്ചു…ഭയം കുളിരായി , ശരീരം തണുത്തുറഞ്ഞു. ഇപ്പോൾ അല്പം ഉച്ചത്തിൽ ശബ്ദം കേൾക്കാം. ടോർച് അടിച്ചു മുന്നോട്ട് നടന്നു…

ഏകം ~ എഴുത്ത് : സജി കുമാർ വി എസ്

ഇന്നും മഴ തുടങ്ങിയല്ലോ….സ്കൂൾ ബസിൽ നിന്നും ഇറങ്ങിയയുടനെ കുട നിവർത്തി വീട്ടിലേക്കു നടന്നു. മഴ സഹിക്കാം. പക്ഷെ ഈ മിന്നലും ഇടിയും ഭയം തന്നെയാണ്…ഈശ്വരാ…

ചിന്തിച്ചു തീർന്നില്ല , ആകാശം പിളർന്നു കൊണ്ടൊരു മിന്നലും , അകമ്പടിയായി സ്ഫോടന പരമ്പരപോലെ ഇടിവെട്ടും….ശ്വാസം നിലച്ചോ ? ഇല്ല. വീട്ടിലേക്കു ആഞ്ഞു നടന്നു.

അച്ഛനും അമ്മയും വീട്ടിൽ വന്നു കാണുമോ വന്നെങ്കിൽ അച്ഛൻ ജിമ്മിയുമായി നടക്കാൻ ഇറങ്ങിരിക്കും , മഴയത്തു വഴിയിൽ കുടുങ്ങികാണും…

മൊബൈൽ ചാർജ് തീരുംവരെ ഗെയിംസ് കളിച്ചു. അമ്മ പത്തു തവണ വിളിച്ചിരിക്കും…എന്തായാലും ഒരു അടി ഉറപ്പായി.

സ്വാഗതം “ശങ്കരമംഗലം റെസിഡൻസ് അസോസിയേഷൻ. ഇവിടെ നിന്നും പത്താമത്തെ വീട് , ഒരു മാസമായി താമസം തുടങ്ങിയെങ്കിലും ആരുമായും സൗഹൃദത്തിൽ ആയിട്ടില്ല.

മഴ കുറഞ്ഞു…ഓ വീട് എത്തിയല്ലോ ? ജിമ്മി കാർ-ഷെഡിൽ തന്നെയുണ്ട്…പാവം നന്നായി നനഞ്ഞു. അപ്പോൾ അച്ഛനും അമ്മയും വന്നിട്ടില്ല , കാർ വഴിയിൽ ആയോ? ചെടിച്ചട്ടിയുടെ അടിയിൽ നിന്നും താക്കോൽ എടുത്തു വീട് തുറന്നു അകത്തു കയറി.

കറന്റ് ഇല്ല . എങ്ങനെ വരും ജംഗ്ഷനിലെ ട്രാൻസ്ഫോർമേറിന്റെ മുകളിലൂടെ ആണെന്നലോ മരക്കൊമ്പ് ഒടിഞ്ഞു വീണത്, ഇന്നലെ വരെ കത്തുന്ന വെയിൽ ആയിരിന്നു, ഇപ്പോൾ മഴ…അല്ല പേമാരി….

ജിമ്മി അകത്തു കയറാതെ പുറത്തു തന്നെ…വാടാ…കക്ഷി വരാത്തത് അമ്മയെ പേടിച്ചിട്ടാണ്…ഈശ്വരാ…എടുത്തിട്ട് പൊങ്ങുന്നില്ല. ജർമൻ ഷെപ്പേർഡ് ഇനത്തിനുള്ളതാണ്….ഡാ…ഡാ…തല വരെ ചാടി കേറി ഈ ഭീകരൻ.

ലാൻഡ് ഫോൺ എടുത്തു അമ്മയെ വിളിച്ചു…അമ്മ എപ്പോ വരും…എനിക്ക് വിശക്കുന്നു ? ഇവിടെ കറന്റ് ഇല്ലാ എനിക്ക് പേടി വരുന്നുണ്ട്…കേട്ടോ?

മോളെ നിന്നെ എത്ര പ്രാവിശ്യം വിളിച്ചു. നിന്റെ ഫോൺ എപ്പോഴും ഓഫ് അല്ലെ…? ഹൈവേ ബ്ലോക്ക് ആണ്…മോളെ ഫ്രിഡ്ജ്ൽ ചിക്കനും ചപ്പാത്തിയുമുണ്ട്. ഒന്നു ചൂടാക്കി കഴിക്കു…ഞങ്ങൾ..ദാ..വന്നു…അച്ഛന്റെ കൈയിൽ കൊടുക്കാം…

അച്ഛാ എവിടെ എത്തി…?

മോളെ കൊല്ലം എത്താറായി അപ്പോഴാണ് ഈ ബ്ലോക്ക്. നോ പ്രോബ്ലം…അച്ഛൻ എം ജി റോഡ് വഴി വരം. നീ പേടിക്കേണ്ട…ജിമ്മിയെ വീടിന്റെ അകത്തു കൊണ്ട് വരൂ….

ശരി അച്ഛാ….

ഡ്രസ്സ് മാറി , കുളിമുറിൽ കേറി മുഖം കഴുകി. പെൻടോർച്ച എടുത്തു പോക്കറ്റിൽ ഇട്ടു…ഈശ്വരാ….വീണ്ടും മഴ…പേമാരി…എന്താ കാറ്റ്…തെങ്ങെല്ലാം ആടി ഉലയുന്നുണ്ട്… ജിമ്മി കുട്ടാ ചേച്ചിടെ കൂടെ നിൽക്കണം കേട്ടോ…ഫ്രിഡ്ജ്ൽ നിന്നും ചപ്പാത്തിയും ചിക്കൻ കറിയുമെടുത്തു. അടുക്കളയിലോട്ടു നടന്നു…ഭാഗ്യം ജനൽ പാളികളെല്ലാം ഭദ്രമായി അടച്ചിരിക്കുന്നു…സ്റ്റോവ് കത്തിച്ചു , ആഹാരം ചൂടാക്കി….ചുറ്റും ഇരുണ്ടു തുടങ്ങി.

അയ്യോ…ഭൂമികുലുകുന്ന തരത്തിൽ മിന്നലും ഇടിവെട്ടും….ഒരു വിധത്തിൽ ആഹാരം കഴിച്ചു. ജിമ്മിക്കും കൊടുത്തു…മുറിയിലേക്കു നടന്നു…മൊബൈൽ നോക്കി…ചത്തിരിക്കുകയാണ്…ലാപ്ടോപ്പ് എടുത്തു ഫേസ്ബുക്കിൽ പരതി നോക്കി ഇല്ല. കൂട്ടുകാർ ആരും ഓൺലൈൻ അല്ല. ചാർജ് തീരാറായല്ലോ…പുറത്തു മഴയുടെ സംഹാര താണ്ഡവമാണ്. ഈ മഴയും കാറ്റും മിന്നലും കൂടെ ഇടിവെട്ടും…സഹിക്കാൻ ആവുനിന്നില്ല.

വീണ്ടും ലാൻഡ് ഫോൺ എടുത്തു, അമ്മയെ വിളിച്ചു…എടുത്തത് അച്ഛനും…മോളെ പേടിക്കേണ്ട..അച്ഛാ…അച്ഛാ…ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഒരു മിന്നലും ഇടിയും…ഫോൺ നിശ്‌ചലം….

ഭയം മനസ്സിനെയും തുടർന്ന് , ശരീരത്തെയും , കീഴ്‌പ്പെടുത്താൻ ആരംഭിച്ചു. ജിമ്മിയുമായി മുറിയിലേക്കു കടന്നു. ലാപ്ടോപ്പ് സുരഷിതമായി വച്ചു. തുടർന്ന്…പുതപ്പു തലവഴി മൂടി കിടന്നു. ഒരു വശത്തു കട്ടിലിന്റെ താഴെയായി ജിമ്മിയും കിടന്നു…ജിമ്മിയുടെ തലയിൽ മെല്ലെ തടവി, പാവം തല ഇപ്പോഴും നനഞ്ഞിരിക്കുന്നു….അയ്യേ കൈയിൽ ഇളം ചൂട്…ഡാ ജിമ്മി കുട്ടാ ചേച്ചിടെ കൈയിൽ നക്കുമോ ? കുറച്ചു കഴിഞ്ഞു വീണ്ടും ജിമ്മിയെ തലോടി.

മഴ വീണ്ടും പേമാരിയായി , കാറ്റ്‌ കൊടുകാറ്റായി….ഇടത്തടവില്ലാതെ മിന്നലും ഇടിവെട്ടും…തല വഴിയേ മൂടിപ്പുതച്ചു , ചുവര് ചേർന്നു കിടന്നു. അല്പം മയങ്ങി…ഇല്ല…നല്ല പോലെ ഉറങ്ങി. മഴ തോർന്നു…പക്‌ഷേ മിന്നലുണ്ട് , ഇടിവെട്ടൽ ഇല്ല. ജിമ്മിയെ ഒന്ന് തലോടി , പതിവ് പോലെ വിരലുകളിൽ അവൻ സമ്മാനവും നൽകി. കുറച്ചുനേരം കൂടി കിടന്നു…

ചുറ്റും കറുത്ത് കട്ട പിടിച്ച ഇരുട്ട് മാത്രം…ചെറിയ ശബ്‌ദം…ടിക് ടിക് ടിക്…ഈശ്വരാ…ടാപ്പ് അടക്കാൻ മറന്നുപോയോ…? ടാങ്കിലെ വെള്ളമെല്ലാം തീർന്നു പോകുമല്ലോ…?പെൻടോർച്ച മിന്നിച്ചു അടുക്കള ഭാഗത്തേക്ക് നടന്നു. ഇവിടെ ടാപ്പ് തുറന്നട്ടില്ല…നേരത്തെ ശബ്‌ദം  കേട്ടിരുന്നെല്ലോ ?

അമ്മയും അച്ഛനും എവിടെ….? ക്ലോക്കിലേക് ടോർച്ചു തെളിയിച്ചു, 9 മണി…അവരവിടെ പോയി…? നടുമുറിയിലേക്കു നടന്നു ലാൻഡ് ഫോൺ എടുത്തു…റിങ് ഇല്ല…ഇപ്പോഴും ഡെഡ് ആണ്. തലയിൽ കൈ വച്ചുപോയി…

ഇപ്പോൾ വീണ്ടും ശബ്‌ദം…ടിക് ടിക് ടിക്…ബാത്‌റൂമിൽ നിന്ന് ആവുമോ?നടുമുറിയിലെ ബാത്‌റൂമിൽ ടോർച്ചു അടിച്ചു നോക്കി…ഇവിടെയും എല്ലാം ഭദ്രം….ഒന്ന് പകച്ചു…ഭയം കുളിരായി , ശരീരം തണുത്തുറഞ്ഞു. ഇപ്പോൾ അല്പം ഉച്ചത്തിൽ ശബ്ദം കേൾക്കാം. ടോർച് അടിച്ചു മുന്നോട്ട് നടന്നു…

ശബ്ദം വരുന്നത് വരാന്തയിൽ നിന്നുമാണ്….അല്ല അല്ല അവിടെന്നെല്ല…പുറത്തു നിന്നും…വരാന്ത വരെ വിറച്ചു നടന്നു…ഇല്ല വാതിൽ തുറക്കില്ല…ജനാലയുടെ ഒരു പകുതി ഭാഗം തുറന്നു…പുറത്തു ഇരുട്ട്…ഇരുട്ട് മാത്രം…പെട്ടെന്ന് ഒരു മിന്നൽ പിണർ…

അയ്യോ…എന്താ അത്….?

വീണ്ടും മിന്നലുകൾ…കാർ ഷെഡിൽ ജിമ്മിയെ….കീഴായി കെട്ടിത്തൂക്കിരിക്കുന്നു…ജിമ്മിയുടെ തകർന്ന തലയിൽനിന്നും രക്തം , കീഴെ തങ്ങി നിൽക്കുന്ന വെള്ളത്തിൽ തുള്ളി…തുള്ളി ആയി വീഴുന്നു.

അലറി കരഞ്ഞുകൊണ്ട് ജനാല വലിച്ചടച്ചു…അയ്യോ ടോർച്ചു തെറിച്ചു പോയല്ലോ…ടോർച്ചു എടുത്തപ്പോൾ തന്റെ വിരലുകളിൽ രക്തം…ശ്വാസം മുട്ടുന്നു…താൻ ആരെയാണ് തടവിയത്…രക്തം എങ്ങനെ കൈകളിൽ പുരണ്ടു…..അപ്പോൾ വീടിന്റെ ഉള്ളിൽ ആരൊക്കെയോ….

——-END——–