ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഏട്ടൻ ആദ്യരാത്രി മുറിയിലേക്കു വന്നത്. എന്തെ വൈകി എന്ന എന്റെ ചോദ്യത്തിന്…

Story written by SIYA JIJI

അഞ്ചു വർഷങ്ങളുടെ പ്രെണയത്തിനൊടുവിൽ ഇന്ന് ഞാൻ എന്റെ ഏട്ടന്റെ സ്വന്തമായി മാറി.

അലങ്കാരങ്ങളും നാദസ്വര മേളങ്ങളും സാക്ഷിയില്ലാതെ ഏട്ടൻ എന്റെ കഴുത്തിൽ ആ മഞ്ഞ ചരട് അണിയിക്കുമ്പോൾ കണ്ണുകൾ നിറയ്ക്കുന്നതിനൊപ്പം മനസ്സിൽ ഏട്ടനുമൊത്തു ഒരു നല്ല ജീവിതത്തിന്റെ കുറെയേറെ സ്വപ്‌നങ്ങൾ ഞാൻ നെയ്തുകൂട്ടി.

അച്ഛന്റെയും അമ്മയുടെയും അസാന്നിധ്യം എന്റെ ഏട്ടന്റെ ചിരി കണ്ടപ്പോൾ മനഃപൂർവം മറക്കാൻ ശ്രെമിച്ചു. കൂട്ടുകാരൊക്കെ ചുറ്റിലും നിന്ന് ഓരോ കളി തമാശകൾ പറഞ്ഞു കളിയാകുമ്പോഴും പൊട്ടിചിരിച്ചുകൊണ്ട് എന്നെ ചേർത്ത് നിർത്തി “ദേ എന്റെ ഭാര്യയെ കളിയാക്കിയാലുണ്ടല്ലോ… ” എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ടു പേരുടെയും ഹൃദയം ഒരുപോലെ നിറയുന്നുണ്ടായിരുന്നു.

ഇതുപോലെ സന്തോഷമുള്ള ദിവസം ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് കരുതി. പകൽ രാവിനെ പുല്കുമ്പോഴും ഒരു വിജയിയുടെ ഭാവം ആയിരുന്നു എന്നിൽ ഉണ്ടായിരുന്നത്. ഏട്ടൻ സാമ്പത്തികമായി പിന്നോക്കം ആണെന്ന് പറഞ്ഞു അഞ്ചു വർഷത്തെ എന്റെ പ്രെണയത്തേ തള്ളി പറഞ്ഞ അച്ഛനും അമ്മയ്ക്കും മുമ്പിലാണ് എന്റെ വിജയം. എന്റെ പ്രെവർത്തി തന്നെയാ ശരി എന്ന് ഞാൻ മനസ്സാൽ ഉറപ്പിച്ചതിനാൽ തെല്ലും വിഷമം എനിക്ക് തോന്നിയില്ല. അച്ഛനും അമ്മയും എന്തിനു എന്റെ ഇഷ്ടത്തെ നിഷേധിച്ചു എന്നുള്ള ചോദ്യം അപ്പോഴും എന്റെ മനസ്സിൽ ബാക്കി നിന്നിരുന്നു.

ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഏട്ടൻ ആദ്യരാത്രി മുറിയിലേക്കു വന്നത്. എന്തെ വൈകി എന്ന എന്റെ ചോദ്യത്തിന് “രാവിലെ മുതലുള്ള ഓട്ടമല്ലേ. ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോഴും അത് കുറഞ്ഞിട്ടൊന്നുമില്ല. നമുക്ക് സന്തോഷായിട്ട് ജീവിക്കണ്ടേ”….

സ്നേഹം നിറഞ്ഞ ഈ വാക്കുകൾ കേട്ടപ്പോഴും ഏട്ടന്റെ ഈ ഒരു ദിവസത്തെ അലച്ചിലിനെകുറിച്ച് ഓർത്ത് മനസ്സ് ഒന്ന് തേങ്ങി. പെട്ടന്ന് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. 20വർഷം എന്നെ വളർത്തി വലുതാക്കാൻ കഷ്ടപ്പെട്ട അച്ഛനും അമ്മയും മനസിലേക്ക് വന്നു. കണ്ണൊന്നു നിറഞ്ഞു വന്നപ്പോഴേക്കും ഏട്ടൻ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടഴിച്ചു തുടങ്ങി.

“ഇന്ന് എല്ലാത്തിനും കൂട്ട് നിന്ന നമ്മുടെ കൂട്ടുകാരെ ഒരിക്കലും മറക്കരുതട്ടോ. എല്ലാരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു” എന്ന് ഏട്ടൻ പറഞ്ഞപ്പോൾ വീണ്ടും അച്ഛനും അമ്മയും മനസ്സിൽ നിറഞ്ഞു. ഇത്ര നാളും ഒരു കുറവും വരുത്താതെ എന്നെ വളർത്തിയതിനു ഞാൻ എങ്ങനെ അവർക്ക് കടം വീട്ടും?

ഏട്ടൻ പിന്നെയും സ്വപ്നം നെയ്യുന്നത് തുടർന്ന് കൊണ്ടേയിരുന്നു. ഏട്ടന്റെ ഓരോ വാക്കുകളും എനിക്കെതിരെ വിരൽ ചൂണ്ടുന്നതായി എനിക്ക് തോന്നി. ഇതുപോലെ തന്നെയുള്ള എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക് ചിത കൊളുത്തിയിട്ടല്ലേ ഞാൻ ഇവിടെ പുതിയ സ്വപ്ന കൂടാരത്തിന് അടിത്തറ പണിയുന്നത്? പെട്ടന്ന് നിശ്ശബ്ദനായിരിക്കുന്ന ഏട്ടനെ നോക്കി എന്തുപറ്റി എന്ന് ചോധിച്ചപോൾ കൈയിലെ ഫോണിൽ രാവിലെ എടുത്ത കല്യാണ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാണ്.

“എത്ര നാളത്തെ നമ്മുടെ സ്വാപ്നമാ ഇത്”എന്ന് പറഞ്ഞു ഏട്ടൻ എന്നെ ചേർത്തണക്കാൻ വന്നപ്പോഴും എന്റെ മനസിലേക്ക് വന്നത് ആ രണ്ട് ജന്മങ്ങളും 20വർഷത്തെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു. പിന്നെയും പിടിച്ചു നില്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഏട്ടന്റെ നെഞ്ചിലേക് വീണു പൊട്ടി കരഞ്ഞു.

“ഏട്ടാ പാപിയാണ് ഞാൻ…. എന്റെ അച്ഛനെയും അമ്മയെയും മനസിലാകാതെ അവരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു ഇറങ്ങി വന്നവളാണ് ഞാൻ…. എനിക്ക് എന്റെ സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്നേഹം പോലും വേണ്ടാന്ന് വെക്കാൻ കഴിയുമെങ്കിൽ ഞാൻ ഇനി എങ്ങനെ ഏട്ടനെ സ്നേഹിക്കും…. എനിക്ക് കഴിയില്ല അവരെയൊക്കെ സങ്കട കടലിലാഴ്ത്തി ഇവിടെ സന്തോഷിക്കാൻ…. ഇന്ന് കുറച്ചു നാളത്തെ നമ്മുടെ ആഗ്രഹം നമ്മുടെ കണ്ണ് നിറഞ്ഞില്ലെ ഏട്ടാ…, അപ്പോ സ്വന്തം മകളെ വിശ്വസിച്ചു ഒരു കൈ പിടിച്ചേല്പിക്കുമ്പോൾ ആ രണ്ടു മനസുകൾ എത്രമാത്രം നിറയേണ്ടതായിരുന്നു…. അതൊക്കെ തകർത്തില്ലേ ഞാൻ…പാപിയാണ്…..മഹാപാപി….. “

കരച്ചിലിനിടയിൽ ഏങ്ങലടിച്ചുകൊണ്ട് ഇത്രയും പറഞ്ഞു തീർത്തപ്പോഴും മനസ്സ് കടലുപോലെ ഇളകിമറിയുന്നുണ്ടായിരുന്നു. നാളെ നേരം വെളുക്കുമ്പോൾ അച്ഛനെയും അമ്മയെയും കാണാൻ പോകാം എന്ന ഏട്ടന്റെ വാക്കിന്റെ ഉറപ്പിൽ എന്റെ തെറ്റിന് പരിഹാരമാകും എന്ന ഉറപ്പോടെ നിദ്രയെ പുൽകിയിരുന്നു ഞാൻ.

നാല് മണികത്തെ ക്ലാസ്സ്‌ മൂന്ന് മണിക്ക് കഴിഞ്ഞ ഒരു കുട്ടിയുടെ സന്തോഷത്തോടെ ഞാൻ എന്റെ വീട്ടിലേക് കയറി ചെല്ലുമ്പോൾ കണ്ടത് വെള്ള പുതപ്പിച്ച എന്റെ അച്ഛന്റെ ശരീരമാണ്. പൊട്ടികരഞ്ഞ്‌കൊണ്ട് അച്ഛന്റെ കാലിൽ വീണു മാപ്പ് പറയുമ്പോഴും മിന്നായം പോലെ ഞാൻ കണ്ടു അച്ഛന്റെ അരികിൽ കരഞ്ഞു തളർന്നിരിക്കുന്ന എന്റെ അമ്മയെ…..

“ഞാൻ ഒന്ന് പടിയിറങ്ങിയപ്പോൾ നെഞ്ചുപൊട്ടനും മാത്രം എന്നെ സ്നേഹിചിരുനുവെകിൽ എന്തിനാ അമ്മേ എന്റെ ഇഷ്ടത്തിന് എതിരെ നിന്നത്”എന്ന എന്റെ കരഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് അമ്മയുടെ മറുപടി ഇത് ആയിരുന്നു

“നിന്നെ പത്തു മാസം വയറ്റിൽ ചുമന്നു നടന്ന അമ്മയാണ് ഞാൻ, നിന്നെ ഇരുപതു വർഷം നെഞ്ചിൽ ചുമന്നു നടന്ന അച്ഛനാണിത്…, നീ ഞങ്ങളുടെ സ്വന്തം മകളാണ് മോളെ…. സ്വന്തം ചോര…. നിന്റെ നന്മയും സുരക്ഷിതത്വവും മാത്രമേ ഞങ്ങൾ മുന്നിൽ കാണുകയുള്ളു… ” ശാന്തമായൊരു മറുപടി. പക്ഷെ ആ മറുപടി എനിക്ക് കാട്ടിതന്നു എന്റെ തെറ്റിന് മാപ്പില്ല എന്ന്….

“നീ ഞങ്ങളുടെ മോളല്ലേ..ഞങ്ങളുടെ സ്വപ്നമല്ലേ”എന്ന് അമ്മ അപ്പോഴും പുലമ്പുന്നുണ്ടായിരുന്നു.

കാണപ്പെട്ട ദൈവമാണ് അച്ഛനും അമ്മയും, സ്നേഹത്തിനും ത്യാഗത്തിനും ഇവരിലും വലിയ ഉദാഹരണം ഈ ലോകത്തിലില്ല ബഹുമാനിക്കുക, സ്നേഹിക്കുക, ??