അവൾ തന്നിലേക്ക് പടർന്നപ്പോൾ ഒന്നും ചെയ്യാനാകാതെ താൻ പകച്ചു പോയി. അവൾ അന്നൊരു കിതപ്പോടെ തന്നെയും നോക്കി ഒരു നിർത്തം നിന്നു…

Story written by ABDULLA MELETHIL

‘അടിവസ്ത്രം ഉടുവിക്കുമ്പോൾ അറിയാതെ ലിം ഗത്തിൽ അവളുടെ കൈ തട്ടിയപ്പോൾ ലിം ഗത്തോടൊപ്പം അയാളും ഒന്ന് വിറച്ചു.

പിന്നെ അവൾ വസ്ത്രം മുകളിലേക്ക് കയറ്റുമ്പോൾ എന്തോ അരിശം കൊണ്ടെന്ന പോലെ അരക്ക് മുകളിലേക്ക് വസ്ത്രം കയറിയിട്ടും അവൾ കൈ വിട്ടില്ല. വൃ ഷ്ണങ്ങൾ ഇടുങ്ങി അയാളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നു..

അവളതും കഴിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അയാൾ അവളെ ഒന്ന് നോക്കി അവൾക്ക് ഒന്ന് കൂടി ഭംഗിവെച്ചിരിക്കുന്നു പിന്നിലേക്ക് മുടഞ്ഞിട്ട മുടി കെട്ടുകൾ നി തംബത്തിൽ തട്ടി കളിക്കുന്നു. ചുണ്ടുകളിൽ ചോര ചുവപ്പ് കണ്ണുകളിൽ മാത്രം ഒരു തീക്ഷണത….

അമ്മയും അവളും താങ്ങി പിടിച്ചു വണ്ടിയിലേക്ക് ഇരുത്തിയപ്പോഴേക്കും അയാളൊന്നു കിതച്ചു. അമ്മ ആ തുണി ശരിയാക്ക് കൈ ഇങ്ങോട്ട് വെക്കൂ എന്നൊക്കെ പറഞ്ഞു ഒപ്പം നിൽക്കുന്നുണ്ട് അവൾ…

തന്റെ മുഖത്തേക്ക് നോക്കിയിട്ട് തന്നെ മാസങ്ങൾ ആയിട്ടുണ്ടാകും പറയുമ്പോൾ ഒരു റൂമിലാണ് കിടക്കുന്നത്. ഒരു വീട്ടിലാണ് പൊറുക്കുന്നത് വസന്തകാലം  ഒരിക്കൽ പോലും കടന്ന് വന്നിട്ടില്ലാത്ത ഒരു വരണ്ട ദാമ്പത്യം..

വാഹനം മുന്നോട്ട് പോകുമ്പോൾ അവൾ പുറത്തെ കാഴ്ച്ചകൾ കണ്ട് അക്ഷോഭ്യയായിരിക്കുന്നുണ്ട്. വീണ്ടും ഹോസ്പിറ്റലിലേക്ക് മാസത്തിൽ ഒരിക്കൽ ഉള്ളൊരു ടൂർ ആണിത്. എത്ര ടൂറുകളിൽ അമ്മ കൂടെ ഉണ്ടാകുമെന്ന് അറിയില്ല അമ്മ കൂടി ഇല്ലാതായാൽ…

ഹോസ്പിറ്റൽ വാരന്തയിൽ ഡോക്ടറുടെ റൂമിന് പുറത്ത് ഒരു വീൽചെയറിൽ അയാൾ ഇരുന്നു..

ഒരുപാട് വരവുകളും കാത്തിരിപ്പുകളും കഴിഞ്ഞത് കൊണ്ട് അവിടെ എന്തൊക്കെ നടക്കുമെന്ന് അയാൾക്ക് മനപഠമാണ്..കുറെ ആളുകൾ കഴുത്തിലൂടെ ട്യൂബ് ഇട്ട് കഴുത്ത് ഒരു സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന തന്നെ ദൂരെ നിന്ന് വീക്ഷിക്കും…സഹതാപത്തോടെ ഒരു ചെറുപ്പക്കാരൻ എന്നും അവർ മൂക്കത്ത് വിരൽ വെക്കാതെ പറയും. ചിലർ അടുത്ത് വന്ന് ചോദിക്കും അപ്പോൾ അമ്മ പറഞ്ഞു കൊടുക്കും ഒരു ലോറി ഡ്രൈവറുടെ ആശ്രദ്ധയെ കുറിച്ച്..ലോറിയുടെ വേഗത്തെ കുറിച്ച്….മകൻ എന്നും മര്യാദയോടെയെ വണ്ടി ഓടിക്കാറുള്ളൂ എന്ന സാക്ഷ്യപ്പെടുത്തലിനോടൊപ്പം…എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നത് എന്നെയും എന്റെ സുന്ദരിയായ ഭാര്യയെയും സഹതാപത്തോടെ മാറി മാറി നോക്കി അവസാനം ഭാര്യയിൽ മാത്രം കണ്ണ് തറച്ചു നിൽക്കുന്ന ചില പുരുഷന്മാരല്ല ആര് എന്റെ അസുഖത്തെ കുറിച്ചു ചോദിച്ചാലും ഒരു മടുപ്പും ഇല്ലാതെ പറഞ്ഞു കൊടുക്കുന്ന അമ്മയെയാണ്.

ഒരിക്കൽ പോലും ഒരു നീരസമോ മടുപ്പോ ഇല്ലാതെ അമ്മ ചോദിക്കുന്നവരോട് ഒക്കെ പറഞ്ഞു കൊടുക്കും. പാന്റും ഷൂസും കോട്ടും ഇട്ട ചിലർ എപ്പോഴും അസുഖത്തെ കുറിച്ചു ചോദിക്കുക അവളോടാണ്. അവരോട് മാത്രം അവൾ പതിഞ്ഞ ശബ്ദത്തിൽ തന്നെ നോക്കാതെ തന്നെ തന്റെ അസുഖത്തെ കുറിച്ചു പറഞ്ഞു കൊടുക്കും..ഒരുകൊല്ലമായോ എന്നൊരുത്തൻ വാ പൊളിച്ചു ചോദിച്ചിട്ട് എന്റെ നേരെയാണ് നോക്കിയത് പിന്നെ അവളുടെ മാറിലേക്കും….അവനാണെന്ന് തോന്നുന്നു പിന്നീട് ഒരു വരവിൽ അവളിൽ നിന്ന് നമ്പർ വാങ്ങി വിളിതുടങ്ങിയത്..

എന്തൊക്കെ പറഞ്ഞാലും അവൻ വിളി തുടങ്ങിയ ശേഷം എന്റെ ഭാര്യയുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ തിളക്കം കണ്ടു പേരറിയാത്ത ആ സഹോദരനോട് ഒരിഷ്ടം അറിയാതെ തോന്നി പോയി.

ആക്സിഡന്റ് പറ്റി ആശുപത്രി വാസം കഴിഞ്ഞു വീട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞൊരു രാത്രിയിലാണ് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നിയത് അവളുടെ ചുണ്ടുകൾക്ക് മുമ്പെന്നും ഇല്ലാത്തൊരു രുചി അവളുടെ നിശ്വാസത്തിന് മുമ്പെന്നും ഇല്ലാത്തൊരു ആവേശവും…അവൾ തന്നിലേക്ക് പടർന്നപ്പോൾ ഒന്നും ചെയ്യാനാകാതെ താൻ പകച്ചു പോയി. അവൾ അന്നൊരു കിതപ്പോടെ തന്നെയും നോക്കി ഒരു നിർത്തം നിന്നു..അവളുടെ ആഗ്രഹങ്ങൾക്ക് മേൽ ഒരു നനഞ്ഞ പഴംതുണികെട്ട് വിരിച്ചിട്ടിരിക്കുന്നു..ഒരിക്കലും പെയ്യാൻ കഴിയാതെ മോഹിപ്പിച്ചു കടന്ന് പോകുന്ന മേഘങ്ങളെ പോലെ…ഇന്നിപ്പോൾ ആ ചെറുപ്പക്കാരൻ ഒരു പ്രതീക്ഷ നൽകുന്നു അവൾക്ക്…

ഡോക്ടറുടെ റൂമിലേക്ക് വിളിപ്പിച്ചു. ഇനി അവിടെ നടക്കാൻ പോകുന്നതും ഞാൻ പറയാം…

ഡോക്ടർ ഭാര്യയോട് അതി മനോഹരമായി ഒന്ന് പുഞ്ചിരിക്കും കുശലങ്ങൾ  ചോദിക്കും പിന്നെ മുഖത്ത് ഒരു സഹതാപം ഫിറ്റ് ചെയ്യുകയും ചെയ്യും..എന്നിട്ട് മരുന്നുകൾ ഒന്നും പുതിയത് എഴുതുന്നില്ല ഒക്കെ പഴയത് തന്നെ കൊടുത്തോളൂ. ഫിസിയോ തൊറാപ്പിയും മുടക്കേണ്ട വലിയ പ്രതീക്ഷ ഒന്നും വേണ്ട ദൈവത്തോട് പ്രാർത്ഥിക്കുക എന്നും പറഞ്ഞു അയാൾ മുകളിലേക്ക് നോക്കും അപ്പോൾ മാത്രം ഞാനും ഒന്ന് മുകളിലേക്ക് നോക്കും..വെള്ളം നനഞ്ഞു വിള്ളൽ വീണ പുട്ടിയിട്ട  സീലിംഗിൽ കറങ്ങുന്ന ഒരു ഫാൻ മാത്രം കാണാൻ…

പിന്നെ മടക്കമാണ് അപ്പോൾ മാത്രം വീടെത്തും വരെ അമ്മ മൗനിയായിരിക്കും ആകെ ഒരു മകനുള്ളത് തന്റെ ചിതക്ക് തീ കൊടുക്കാൻ ഉള്ളവൻ അങ്ങനെയൊക്കെ അമ്മ നെടുവീർപ്പ് ഇടുന്നുണ്ടാകും…

ഭാര്യയെ നോക്കിയപ്പോൾ അവിടെ ഒരു സന്തോഷം കണ്ടു..അവളുടെ കൈയ്യിൽ ഫോണുണ്ടായിരുന്നു ഞാൻ പതിയെ കണ്ണുകളടച്ചു…

ഏത് ജാതി ആയാലും മതമായാലും അവനിഷ്ടപ്പെട്ട കുട്ടിയല്ലേ അതിൽ പിന്നെ എന്ത് പറഞ്ഞിട്ട് എന്താണ് കാര്യം അതിന് സമ്മതം കൊടുക്കുകയല്ലാതെ ധന്യയുടെ കാര്യം പറഞ്ഞപ്പോൾ എതിർത്തഅമ്മാവന്മാരോട് അമ്മ പറഞ്ഞതാണ് അത്..

അങ്ങനെയാണ് മൂന്ന് വർഷത്തെ പ്രണയം സാഫല്യമായത്…

പ്രണയം എന്ന് പറഞ്ഞപ്പോൾ മാത്രം കണ്ണടച്ചു കിടക്കുക ആയിരുന്നിട്ടും എന്റെ മുഖത്ത് വന്ന പുച്ഛം നിങ്ങൾ കണ്ടിരിക്കാം..

ഒരിക്കൽ അവൾ ഫോൺ വിളിക്കുമ്പോൾ പറയുന്നത് ശരിക്കും കേട്ടിരുന്നു അതോ ഞാൻ കേൾക്കാൻ വേണ്ടി തന്നെ ഉറക്കെ പറഞ്ഞതാണോ എന്നും എനിക്ക് സംശയമില്ലാതില്ല.. ‘എനിക്കെന്ത് ചെയ്യാൻ കഴിയും ഭർത്താവ് എന്നുള്ള ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ ഇയാൾ ഇങ്ങനെ കിടക്കുമ്പോൾ എനിക്കൊന്നും ചെയ്യാൻ കഴിയില്ല..’ എനിക്ക് അപ്പോൾ ചിരിയാണ് വന്നത്.

ഞങ്ങളുടെ പ്രണയത്തിന്റെ ഓരോ മുഹൂർത്തത്തിലും അവൾ എന്നോട് പറയുമായിരുന്നു ആരൊക്കെ എതിർത്താലും ഞാൻ നിങ്ങളെ കൂടെ ഇറങ്ങി വരും എന്റെ ദൈവവും എല്ലാം നിങ്ങൾ ആണെന്ന്…ഇപ്പോൾ ആ പാന്റും ഷൂസും ഇട്ട മരുന്ന് കമ്പനിയുടെ ചെക്കനോടും ഇവൾ പറഞ്ഞിട്ടുണ്ടാകും മരിച്ചാലും മറക്കില്ല ഏട്ടൻ കണ്ണടക്കുന്ന അന്ന് ഞാൻ കൂടെ വരാം എന്നൊക്കെ…

വീടെത്തിയപ്പോൾ കാർ ഡ്രൈവറും കൂടെ പിടിക്കേണ്ടി വന്നു വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തെ കസേരയിൽ ഇരിക്കാൻ..

തറവാട്ടിൽ അമ്മക്ക് കിട്ടാൻ ഉള്ളതൊക്കെ വിറ്റ് കിട്ടിയ പൈസ കൊണ്ടാണ് ചികിത്സക്ക് വഴി കണ്ടെത്തുന്നത്..അതിലെത്ര ബാക്കിയുണ്ടോ ആവോ പിന്നെ ഇരിക്കുന്ന വീടെ ഉള്ളൂ..അച്ഛൻ ഇരുന്ന കസേരയിരുന്നു..അച്ഛൻ മരിക്കും വരെ ആരോഗ്യത്തോടെ ജീവിച്ചു അഭിമാനത്തോടെ അന്തസ്സോടെ…

കഞ്ഞിയുമായി അവൾ വന്നപ്പോൾ ഉള്ളിലൊരു ആന്തലുണ്ടായി..അമ്മയെവിടെ ആണാവോ…

അവൾ കഞ്ഞി തരുമ്പോൾ വായിലൊക്കെ സ്പൂണ് തട്ടും ചിലപ്പോൾ നല്ല വേദനയും ഉണ്ടാകും ദേഹത്ത് എല്ലാം ആകുകേം ചെയ്യും പിന്നത്തെ ദേഹം തുടക്കലും വേദനാജനകമാണ്..അവൾ തന്നെ കഞ്ഞി തന്നു പലപ്പോഴും ചിറിയിൽ വെച്ചു കുത്തി അവളെയൊന്ന് നോക്കിയപ്പോൾ നോക്കുകയൊന്നും വേണ്ട ഒരാൾ തരുമ്പോൾ കുറച്ചൊക്കെ തട്ടും..

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു മുടിയിൽ തലോടി അടുത്തിരുന്നു..ഇൻഷൂറൻസ് തുക കിട്ടാൻ വൈകും എന്നാണ് അമ്മാവൻ പറഞ്ഞത് കൈയിലുള്ളത് എടുത്താൽ തീരുന്നതെ ഉള്ളൂ..ഹരി പറഞ്ഞു അവന്റെ ബാങ്കിൽ നിന്നാണെങ്കിൽ വേഗം ലോണ് ശരിയാക്കാം എന്ന്..അയാൾ അമ്മയുടെ മുഖത്തേക്ക് നോക്കി..നമ്മൾ ഇരിക്കുന്ന വീടിന്റെ ആധാരം വേറെ ഒന്നുമില്ലല്ലോ…

അന്ന് രാത്രി ഉറക്കം കിട്ടിയില്ല, അല്ലെങ്കിൽ മരുന്നിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങുന്നതാണ്..

ഒരുപാട് നിഴലുകൾ മുന്നിലൂടെ കടന്ന് പോയി..അവൾക്ക് വേണ്ടി എഴുതിയിരുന്ന ചിലകവിതകൾ മുന്നിൽ വന്ന് നിന്നു അവൾ എഴുതിയതും അയാൾ പതിയെ അവൾ കിടന്നിടത്തേക്ക് നോക്കി അവിടം ശൂന്യമായിരുന്നു..അയാൾ കട്ടിലിൽ നിന്ന് എണീക്കാൻ കഴിയാതെ ശ്വാസം മുട്ടി. നിഴലുകൾ  ജനലിന് പുറത്താണ് ഒറ്റക്ക് എണീറ്റ് നടക്കാൻ അയാൾ ആവുന്നതും ശ്രമിച്ചു. അയാൾ കട്ടിലിൽ നിന്ന് ഉരുണ്ട് വീണു.

രണ്ട് നിഴലുകൾ റൂമിലേക്ക് ഓടി വന്നു..മരുന്ന് കമ്പനിയുടെ പാന്റും ഷർട്ടും ഇട്ടവവനായിരുന്നു അതിലൊരാൾ. ഇപ്പോൾ പാന്റും ഷർട്ടുമില്ല ഉടുമുണ്ട് മാത്രമേയുള്ളൂ.

നാശം ഒന്നൊതുങ്ങി കിടന്നൂടെ എന്ന് ഭാര്യ പറഞ്ഞതിൽ നാശം എന്ന് പറഞ്ഞത് മാത്രം പാമ്പ് ഫണം വിടർത്തി ഊതിയ പോലെ മുഖത്തേക്ക് തെറിച്ചു. അവനായിരുന്നു രണ്ട് കൈ കൊണ്ടും എടുത്ത് കട്ടിലിൽ കിടത്തിയത്. അവൻ പോകാൻ നേരം അയാൾ അവന്റെ കൈ പിടിച്ചു അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

നന്ദി…അയാൾ അവനോട് പറഞ്ഞു.

അവൻ പതിയെ റൂമിൽ നിന്നിറങ്ങി കൂടെ അവളും…

പിറ്റേന്ന് അയാൾ എണീറ്റില്ല..ആ വീഴ്ച്ച അയാൾക്ക് പോകാനുള്ള യാത്ര അനുമതിയായിരുന്നു..

പിറ്റേന്ന് അയാൾ ചിതയിൽ കിടന്ന് കത്തുമ്പോൾ ഒരു മുഖം കണ്ണനീരിൽ കുതിർന്നു അതമ്മയുടേതായിരുന്നു..!

ഒത്തിരി സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം Abdulla Melethil