എങ്കിലും തന്നോട് ചിലപ്പോഴൊക്കെ സ്നേഹത്തോടെ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട്. തനിക്ക് ഒരു കുറവും വരുത്തുന്നില്ല…

നല്ലപാതി

Story written by Keerthi S Kunjumon

============

വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കയ്യിലെ ചൂടേറ്റ് മീര കണ്ണുകൾ മെല്ലെ തുറന്നു…ഒരു നിമിഷം അവളൊന്ന് പകച്ചു…

വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു…അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല ആദിയുടേത്, എപ്പോഴും ഗൗരവം….

എങ്കിലും തന്നോട് ചിലപ്പോഴൊക്കെ സ്നേഹത്തോടെ ചിരിച്ചൊക്കെ സംസാരിക്കാറുണ്ട്. തനിക്ക് ഒരു കുറവും വരുത്തുന്നില്ല…ഇഷ്ടങ്ങളും താല്പര്യങ്ങളും തുടർന്നോളാൻ പൂർണ സ്വാതന്ത്യവും നൽകി…

പക്ഷെ, ആദി തന്നെ ഇതു വരെ ഒന്ന് തലോടിയിട്ടില്ല, ചേർത്ത് പിടിച്ചിട്ടില്ല,  എന്തിനൊന്ന് സ്പർശിച്ചിട്ടുപോലുമില്ല…എന്നാൽ ഇന്ന് ആദ്യമായി…..

അതോർത്തപ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവ് പടർന്നു….

ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങൾ തിരഞ്ഞ ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ച് കടന്ന് പോയി കഴിഞ്ഞിരുന്നു…..

എങ്കിലും ഇതുവരെ ഒരു വാക്ക് കൊണ്ടോ, നോക്കുകൊണ്ടോ പോലും യാതൊരു പരിഭവവും,  പരാതിയും മീര അവനെ അറിയിച്ചിട്ടില്ല…

കാരണം തന്നെ പോലൊരു അനാഥപ്പെണ്ണിനെ സ്വന്തം ജീവിതപങ്കാളിയായി ആദി സ്വീകരിച്ചത് പോലും  മഹാഭാഗ്യമായി അവൾ കരുതി…

സ്വന്തം എന്ന് പറയാൻ വകയിലെ ഒരു മുത്തശ്ശിയും, അകന്ന കുറച്ചു ബന്ധുക്കളുമേ ആദിക്കുണ്ടായിരുന്നുള്ളൂ…അച്ഛനുമമ്മയും ചെറുപ്പത്തിലേ മരിച്ചു…

എങ്കിലും പഠിപ്പും,  പണവും, സൗന്ദര്യവുമൊക്കെ നോക്കുമ്പോൾ ആദിക്ക് എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു….തന്നെക്കാൾ….അപ്പോൾ താൻ ശരിക്കും ഭാഗ്യവതിയാണെന്ന് അവൾ സ്വയം ആശ്വസിച്ചു…

പതിയെ എല്ലാം ശരിയാകും…എല്ലാ അർത്ഥത്തിലും ആദി തന്നെ സ്വീകരിക്കുന്ന ഒരു ദിവസം വരും എന്നവൾ പ്രതീക്ഷിച്ചു….

“മീരാ, വേദന കുറവുണ്ടോ ഇപ്പൊ…?” ചുറ്റിപിടിച്ച കൈകളൾ അവളുടെ വയറിൽ നിന്ന് അയച്ചുകൊണ്ടവൻ ചോദിച്ചു….

“ഉം, കുറവുണ്ട്… “

“ഈ വെള്ളം കുടിച്ചോളൂ,  മല്ലി ഇട്ട് നന്നായി തിളപ്പിച്ചതാ…വേദന കുറയും… “

ആദി, ഫ്ലാസ്കിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകർന്ന് അവളുടെ ചുണ്ടോട് അടുപ്പിച്ചു…മല്ലിയുടെ കയർപ്പിലും, ആ വെള്ളത്തിനൊരു പ്രത്യേക മധുരമുണ്ടെന്ന് അവൾക്ക് തോന്നി…

കഴിഞ്ഞമാസം വരെ വേദനയിൽ പുളയുന്ന ഈ ദിനങ്ങളിൽ, താൻ ഒറ്റക്കായിരുന്നു…ഇന്നിപ്പോൾ ആദിയുടെ, സ്നേഹസാമിപ്യങ്ങൾ വല്ലാത്തൊരു ആശ്വാസം നൽകി എന്നോർത്ത് അവൾ ഏറെ സന്തോഷിച്ചു…

“ഇനി താൻ ഉറങ്ങിക്കോളൂ,  അപ്പൊ വേദന അറിയില്ല…”

ആദി, പുതപ്പെടുത്ത് അവളെ പുതപ്പിച്ചു മുറിയിൽ നിന്ന് പോകുമ്പോൾ, മീരയുടെ മനസ്സ് അവന്റെ സാമിപ്യം വീണ്ടും കൊതിച്ചു, അവനോട് ചേർന്നിരിക്കാൻ, ആ തോളിലൊന്ന് തലചായ്ക്കാൻ, അവന്റെ നെഞ്ചോരം ചേർന്ന് കിടന്ന്, ആ ഹൃദയമിടിപ്പോന്നു കാതോർക്കാൻ…പക്ഷെ ഒന്നും മിണ്ടാതെ ഏറെ പ്രതീക്ഷകളുമായി അവൾ എപ്പോഴോ ഉറങ്ങി….

പിന്നീടുള്ള ദിവസങ്ങൾ വീണ്ടും പഴയത് പോലെ കടന്ന് പോയി…സ്നേഹത്തോടെ ഇടക്കൊക്കെ സംസാരിക്കുമെങ്കിലും, പരിചിതരായ രണ്ട് സുഹൃത്തുക്കളെപ്പോലെ മാത്രം അവൾ ഇടപഴകി…

“ആദിയുടെ മനസ്സിൽ എനിക്ക് വെറുമൊരു സുഹൃത്തിന്റെ സ്ഥാനമേ ഉള്ളോ….അതോ ഇനി ആദിയുടെ സങ്കൽപ്പത്തിലെ പെണ്കുട്ടിയല്ലേ ഞാൻ…അപ്പൊ ശരിക്കും എന്നെ ഇഷ്ടപെട്ടിട്ടല്ലേ വിവാഹം കഴിച്ചത്…ആരുടെയെങ്കിലും നിർബന്ധത്താലായിരുന്നോ ഈ വിവാഹം….ഇനി മറ്റാരെങ്കിലും ആ മനസ്സിൽ ഉണ്ടാവുമോ…. “

ഒരായിരം തവണ അവൾ, അവളോട് തന്നെ ഈ  ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു…പക്ഷെ ഒരിക്കലും ആദിയെ ഒന്നും അറിയിച്ചില്ല…അവൻ ചോദിച്ചതിനൊക്കെ മറുപടി നൽകി, അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് ചെയ്ത് അവൾ ആ വീട്ടിൽ ഒതുങ്ങിക്കൂടി…അങ്ങനെ ദിവസങ്ങൾ,  മാസങ്ങളായി…അവൻ അവളിൽ നിന്നും പലപ്പോഴും അകലം  പാലിച്ചു…

*************

വീട്ടിലിരുന്നു മടുത്തപ്പോൾ,  ഇടക്ക് മുടങ്ങിപ്പോയ നൃത്ത പഠനം വീണ്ടും തുടങ്ങാൻ മീര തീരുമാനിച്ചു…ആദിക്കും പൂർണ സമ്മതമായിരുന്നു…

“മീരാ….”

ക്ലാസ്സിൽ നിന്ന് മടങ്ങി വരുമ്പോൾ, പരിചിതമായ ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, ശിഖ….കോളേജിലെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി…..

“ഡി, കെട്ടിയോനെ കിട്ടിയപ്പോ നമ്മളെയൊക്കെ മറന്നു ല്ലേ…. “

“ഏയ്യ് അതൊന്നുമല്ല ശിഖ…നിന്നെ ഞാൻ അങ്ങനെ മറക്കുവോ…പിന്നെ ഓരോ സാഹചര്യം…”

“പിന്നെ…പിന്നെ…ഇപ്പൊ ആദി ഉണ്ടല്ലോ കൂട്ടിന്…പിന്നെ എന്തിനാ ഞാൻ…ല്ലേ..എന്ത് പറയുന്നു നിന്റെ ആദി… ആളെങ്ങനാ റൊമാന്റിക് ആണോടി… “

” ഉം…. ” മീര വെറുതെ ഒന്ന് മൂളി

“ഞാൻ നിന്റെ കാര്യത്തിൽ ഒത്തിരി ഹാപ്പിയാണ് മീരാ…നീ ഇത്രയും കാലം സങ്കടപ്പെട്ടതിന് ദൈവം നിനക്ക് ഒരു നല്ല ലൈഫ് തന്നല്ലോ…”

മീര എല്ലാം കേട്ട് ചിരിക്കാൻ ശ്രമിച്ചു….

“ആ പിന്നെ ഒരു വിശേഷം കൂടി ഉണ്ട്….എന്റെയും  മഹിയെട്ടന്റെയും, വീട്ടുകാരുടെ ദേഷ്യവും,  വാശിയുമൊക്കെ അവസാനിച്ചു…ഞങ്ങൾക്ക് ഇടയിലേക്ക് ഒരു കുഞ്ഞഥിതി കൂടി വരാൻ പോകുന്നു എന്നറിഞ്ഞപ്പോ എല്ലാരും ഹാപ്പി…ഏട്ടന്റെ അമ്മയും അച്ഛനുമൊക്ക കാണാൻ വന്നു… “

“ശരിക്കും…എന്നിട്ടിപ്പഴാണോ പറയുന്നേ…ഇതാദ്യം പറയണ്ടെടി” മീര മനസ്സറിഞ്ഞു ഒരുപാട് നാളിന് ശേഷം ഒന്ന് സന്തോഷിച്ചു….

“മ്മ്…മ്മ്…മോളെന്നാ ഇതുപോലൊരു വാർത്ത എന്നെ അറീക്കുന്നെ…അടുത്ത് തന്നെ ഉണ്ടാവോ…” ശിഖ അത് പറഞ്ഞു അവളെനോക്കി കണ്ണിറുക്കി…

അതിൽ കൂടുതൽ പിടിച്ചു നില്ക്കാൻ അവൾക്ക് കഴിഞ്ഞില്ല…നിറഞ്ഞു വന്ന കണ്ണുകൾ ശിഖക്ക് മുന്നിൽ മറച്ചു പിടിക്കാൻ മീര നന്നേ പരാജയപെട്ടു…ഒടുവിൽ തന്റെ എല്ലാ വിഷമങ്ങളും അവൾ ശിഖയോട് തുറന്ന് പറയുമ്പോൾ, ആ  മനസ്സിൽ നേരിയൊരു ആശ്വാസം തോന്നി….

“മീരാ…ആദ്യം അയാളോട് നീ മനസ്സ് തുറന്ന് സംസാരിക്കണം…നീ ഒരു പാവയല്ല…വികാരങ്ങളും വിചാരങ്ങളുമുള്ളൊരു പെണ്ണാണ്…അയാളുടെ ഭാര്യയാണ് നീ…നിന്നെ അങ്ങനെ കാണാൻ അയാൾക്ക് കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണം നീ ചോദിച്ചറിയണം മീരാ…എന്തിനാ ഇങ്ങനെ സ്വയം നീറുന്നത്….”

ഏറെ നേരം അവൾ മീരയെ സമാധാനിപ്പിച്ചു…പിരിയുമ്പോഴും എല്ലാം ആദിയോട് തുറന്ന് സംസാരിക്കുന്നതിനെകുറിച്ചവൾ മീരയെ ഓർമിപ്പിച്ചു…

വീട്ടിലെത്തി ഓരോന്ന് ഓർത്തവൾ ഏറെ നേരം കരഞ്ഞു…സമയം വൈകിയത് പോലും അവളറിഞ്ഞില്ല…പെട്ടന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞപ്പോൾ മീര വീണ്ടും കണ്ണുകൾ അടച്ചു കുനിഞ്ഞിരുന്നു…ആദി എന്തൊക്കെയോ അവളോട് ചോദിച്ചെങ്കിലും, ഒന്നിനും മറുപടി പറഞ്ഞില്ല…പതിയെ ആദി അവളെ തട്ടി വിളിച്ചു…ഉടനെ  എങ്ങിക്കരഞ്ഞുകൊണ്ടവൾ ആദിയെ ഇറുക്കെ പുണർന്നു…

പെട്ടന്നുള്ള മീരയുടെ പ്രവർത്തിയിൽ അവൻ ആകെ പകച്ചു…പക്ഷെ അവളുടെ കൈകൾ വിടുവിച്ചുകൊണ്ട് അവൻ അകന്ന് മാറുമ്പോൾ ആ മുഖത്ത് പരിഭ്രമവും, ഭയവുമൊക്കെ മിന്നി മറഞ്ഞു…

“ആദി…എനിക്കറിയണം…നിങ്ങൾക്കെന്നെ ഭാര്യയായി കാണാൻ കഴിയില്ലേ…എന്താണെന്റെ കുറവ്….ഒന്ന് പറഞ്ഞു തരു….”

ശരിയാണ് ഞാൻ ആരോരും ഇല്ലാത്തവളാണ്….ഒന്നും ആഗ്രഹിക്കാൻ എനിക്ക് അവകാശമില്ല…എങ്കിലും നിങ്ങൾ എന്റെ കഴുത്തിൽ താലി ചാർത്തിയത് മുതൽ കുഞ്ഞു കുഞ്ഞു മോഹങ്ങൾ എനിക്കുമുണ്ട്…നിങ്ങൾ എന്റെ ഒരു കാര്യത്തിലും കുറവ് വരുത്തുന്നില്ല…പക്ഷെ ഞാൻ നിങ്ങളുടെ ഭാര്യയാണ്…

നിങ്ങൾ ഒന്ന് ചേർത്തണച്ചെങ്കിൽ എന്ന്, ഒന്ന് തലോടിയിരുന്നെങ്കിൽ എന്ന് എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ….ഒരു ഭാര്യയോടുള്ള ഇഷ്ടം പോലും ആ കണ്ണുകളിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല…

ഒന്ന് പറഞ്ഞു തരു ആദി…ഞാൻ നിങ്ങൾക്ക് ചേർന്നവൾ അല്ലെ…എങ്കിൽ ഒഴിഞ്ഞു തരാം…പക്ഷെ കാരണം എനിക്ക് അറിയണം…എന്താണെന്റെ തെറ്റെന്നു….. “

അത്രയും പറഞ്ഞവൾ  പൊട്ടിക്കരഞ്ഞു…ഒടുവിൽ ആ കരച്ചിൽ നേർത്തു തുടങ്ങിയപ്പോൾ ആദി അവൾക്ക് അഭിമുഖമായി ഇരുന്നു….

“മീരാ…തെറ്റുകാരൻ ഞാനാണ്…എന്നെപ്പോലൊരാൾ ഒരു വിവാഹം കഴിക്കാൻ പാടില്ലായിരുന്നു…. “

മീര, സംശയത്തോടെ ആദിയെ നോക്കി…

“ഇന്നത്തെപോലെ സുഖസൗകര്യങ്ങൾ ഒന്നും നിറഞ്ഞതല്ലാർന്നു എന്റെ കുട്ടിക്കാലം…അച്ഛൻ കൂലിപ്പണിക്കാരൻ ആയിരുന്നെങ്കിലും, അച്ഛനും അമ്മയും ഞാനുമുള്ള ആ വീടൊരു സ്വർഗ്ഗമായിരുന്നു…നാട്ടിലെ പൂരം കഴിഞ്ഞു ഞാനും അച്ഛനും  മടങ്ങിയെത്തിയ ആ രാത്രി….അമ്മക്കൊപ്പം മറ്റൊരാളെ കണ്ട എട്ട് വയസ്സുകാരന് ഒന്നും മനസ്സിലായില്ല….പക്ഷെ അച്ഛനും അമ്മയും തമ്മിലുള്ള വാക്കേറ്റങ്ങൾക്ക് ഇടയിൽ നിന്ന്, അച്ഛന്റെ കണ്ണീരിൽ നിന്ന്, അമ്മ ചീത്തയാണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു…പിറ്റേ ദിവസം ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന അച്ഛനെയാണ് ഞാൻ കണ്ടത്….”

ഒരു നെടുവീർപ്പോടെ ആദി വീണ്ടും തുടർന്നു…

“മരണവീട്ടിലെ ആളും ആരവവും ഒഴിഞ്ഞപ്പോൾ, പിന്നെ ഞാനും അമ്മയും മാത്രമായി…പിന്നെ അമ്മയോട് പറ്റിച്ചേർന്നു കിടന്ന് ഉറങ്ങുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല,  ആ ചീത്ത മനസ്സ്….രാത്രികളിൽ എനിക്കരികിൽ നിന്ന് അപ്രത്യക്ഷ ആകുന്ന അമ്മയുടെ അടക്കിപ്പിടിച്ച ശബ്ദം, ഒരു ചുമരിനപ്പുറത്ത് എനിക്ക് കേൾക്കാമായിരുന്നു…ഒപ്പം ഒരു അപരിചിതമായ ശബ്ദവും….പിന്നെ പിന്നെ അമ്മ രാത്രി എന്റെ കൂടെ കിടക്കാനെ വരാതെ ആയി…പതിയെ ചുറ്റുമുള്ളവരും പറഞ്ഞു തുടങ്ങി, അമ്മ ചീത്തയാണെന്ന്…ഒപ്പം ഒരു വിളിപ്പേരും എനിക്ക്  ചാർത്തിതന്നു…. ‘പി ഴച്ചവളുടെ മകൻ ‘ എന്ന്….”

“ഒടുവിൽ അമ്മയെ ഞാൻ മറ്റൊരാളോടൊപ്പം മോശമായരീതിയിൽ കണ്ട ആ രാത്രി….അവരെ അമ്മയെന്ന് വിളിച്ചതിന് ഞാൻ എന്നെ സ്വയം ശപിച്ചു….”

“അവർ ചീത്തയാണെന്നും,  എന്റെ അച്ഛൻ മരിക്കാൻ കാരണമായത് അവരാണെന്നുമറിഞ്ഞ ആ രാത്രി, ഞാൻ ഉറങ്ങിയില്ല…വീടിന് പുറകിൽ വെച്ച് പതിയിരുന്ന് അമ്മയുടെ കാമുകന്റെ, നെഞ്ചിലേക്ക് ഒരു ക ത്തി കയറ്റുമ്പോൾ മനസ്സിൽ പകയായിരുന്നു ആ സ്ത്രീയോട്….പക്ഷെ അവരെ കൂടെ കൊല്ലാൻ മനസ്സുറപ്പില്ലാതെ പോയി….പിന്നെ ജുവനൈൽ ഹോമിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം തിരികെ അവരുടെ അടുത്ത് പോകാൻ മനസ്സനുവദിച്ചില്ലെങ്കിലും, അച്ഛനുറങ്ങുന്ന മണ്ണിലേക്ക് തിരിച്ചു പോകാൻ തോന്നി…”

“പക്ഷെ വീണ്ടും മനം മടുപ്പിക്കുന്ന കാഴ്ചകൾ, എന്നെ സ്വന്തം അമ്മയുടെ കൊ ലപാതകി ആക്കുമെന്ന് തോന്നിയപ്പോൾ ഞാൻ നാട് വിട്ടു…പിന്നീട് വെറുപ്പായിരുന്നു ഓരോ സ്ത്രീകളോടും…എല്ലാരും അമ്മയെ പോലെ ആകുമെന്ന തോന്നൽ,  എന്നെ ഒരു സ്ത്രീ വിരോധി ആക്കിയിരുന്നു….  ഈ വിവാഹം, എന്റെ സുഹൃത്തുക്കളുടെയും, പിന്നെ ഡോക്ടറിന്റെയും നിർദേശപ്രകാരമായിരുന്നു… “

“ഡോക്ടറിന്റെയോ…..?”

“അതെ…അപ്രീയമായ കാഴ്ചകൾ ജീവിതത്തിൽ ഏൽപ്പിച്ച മുറിവുകൾ, മനസ്സിന്റെ പോലും താളം തെറ്റിച്ചിരുന്നു നാട് വിടുമ്പോൾ…മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്,  പിന്നീട് ഒരു ഓർഫനേജിൽ എത്തി….ഇടക്ക് ഇടക്ക് എന്നെ തേടി വരുന്ന എന്റെ മുത്തശ്ശി ഇല്ലേ…അവരെന്റെ ബന്ധുവല്ല…അവിടെ ഉള്ളതാ…പിന്നെ ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയിൽ എത്തി….”

“ഇനി തനിക്ക് എന്നെ വിട്ട് പോകാം…ഞാൻ ഒന്നിനും തടസ്സമാവില്ല…എന്നെ പോലെ ഒരു മാനസിക രോഗിയുടെ ഭാര്യയായി നശിപ്പിക്കേണ്ടതല്ല തന്റെ ജീവിതം…ഈ ബന്ധം തനിക്കുപേക്ഷിക്കാം…എന്നാലും ഒരു സുഹൃത്തായി എന്ത് സഹായത്തിനും ഞാനുണ്ടാകും…എന്നും… “

അത്രയും പറഞ്ഞയാൾ ആ മുറിയിൽ നിന്നും പോയപ്പോൾ, അവളും മൂകയായി നിന്നു…പിറ്റേന്ന് മീരയെ കാണാതെ വന്നപ്പോൾ, അവൾ പോയിരിക്കുമെന്ന് ആദി ഊഹിച്ചു…

പക്ഷെ തിരികെ ഓഫീസിൽ നിന്നുമെത്തിയപ്പോൾ വഴിക്കണ്ണുമായി, ഒരു നിറ പുഞ്ചിരിയോടെ മീര അവന് മുന്നിൽ ഉണ്ടായിരുന്നു…..

അവൻ ആശ്ചര്യത്തോടെ അവളെ നോക്കുമ്പോൾ, അവന്റെ കയ്യിൽ നിന്ന് ബാഗുമായി അവൾ അകത്തേക്ക് പോയി , അവനുള്ള ചായയുമായി വന്നു….പലതും പതിവുള്ള കാര്യങ്ങളെങ്കിലും, മീരയിലെ നിറഞ്ഞ പുഞ്ചിരിയും വാതോരാതെയുള്ള വിശേഷം പറച്ചിലുമൊക്കെ ആദിക്ക് പുതുമയും, അത്ഭുതവുമായിരുന്നു….

പിന്നീട് മീര ആദിയുടെ നിഴലായി പിന്നാലെ നടന്നു…അവനോടവൾ ഒരുപാട് വിശേഷങ്ങൾ പറഞ്ഞു…മഴ നനഞ്ഞു വരുമ്പോൾ ശകാരിച്ചും, തല തുവർത്തി കൊടുത്തും, നെറുകയിൽ രാസ്നാദി തിരുമ്മിയും, ഒരു പനി വരുമ്പോൾ ഉറങ്ങാതെ കൂട്ടിരുന്നും, തല വേദനിക്കുമ്പോൾ  മെല്ലെ തലോടിയും, താരാട്ട് പാടി തഴുകി ഉറക്കിയും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അവനെ നോക്കി….

പതിയെ ആദിയും, അവന്റെ സങ്കടവും സന്തോഷവും അങ്ങനെ എല്ലാ വിശേഷങ്ങളും അവളോട് പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ, ഇരുമനസ്സുകളും തമ്മിലുള്ള അകലം പതിയെ ഇല്ലാതാകുന്നത് ഇരുവരും അറിഞ്ഞു…

“മീരാ….”

“ആഹാ…ആദി ഇന്ന് നേരുത്തേ എത്തിയോ? “

ആദി അവൾക്ക് നേരെ ഒരു പൊതി നീട്ടി, തുറന്നു നോക്കാൻ പറഞ്ഞു….

“ചിലങ്ക…”

മീര ഒത്തിരി സന്തോഷത്തോടെ അതണിഞ്ഞു…..

“മീരാ…എനിക്ക് വേണ്ടി രണ്ട് ചുവട് വെക്കുമോ….”

“ഇപ്പോഴോ…പിന്നെയാവട്ടെ ആദി…. “

“ഇല്ല…എനിക്കിപ്പോ കാണണം….” അവൻ കുട്ടികളെ പോലെ വാശിപിടിച്ചപ്പോൾ അവൾ സമ്മതിച്ചു….

അവൾ ചുവടുകൾ വെക്കുമ്പോൾ ആദിയുടെ കണ്ണുകൾ തിളങ്ങി…ഒത്തിരി സന്തോഷത്തോടെ…. 

“മതി…ഞാൻ ക്ഷീണിച്ചു ആദി..” അത് പറഞ്ഞ് അവൾ തറയിൽ ഇരുന്നു…

“മടിച്ചി….”

ചിരിച്ചുകൊണ്ടവൻ അവൾക്കരികിൽ ചെന്ന്  ചേർന്നിരുന്നു…പതിയെ അവൻ അവളുടെ മടിയിലേക്ക് ചാഞ്ഞു…മീര മെല്ലെ അവന്റെ മുടിയിഴകളിൽ തഴുകി…. 

“മീരാ ഞാനിന്ന് ഡോക്ടറെ കണ്ടിരുന്നു….” അത് കേട്ട് അവളൊന്ന് പരുങ്ങി….

“എന്നിട്ട്… “

“താൻ ഡോക്ടറെ പോയി കണ്ടതും നിങ്ങൾ സംസാരിച്ചതുമൊക്ക ഡോക്ടർ എന്നോട് പറഞ്ഞു… “

“ഉം… “

ആദി പതിയെ എഴുന്നേറ്റ്,  അവളെ തന്റെ നെഞ്ചോടണച്ചു….

“മീരാ നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ “

“ആദി…ഇങ്ങനെ ഈ നെഞ്ചിൽ ചേർന്ന് നിന്ന് ഉള്ളിലെ സങ്കടങ്ങളും സന്തോഷങ്ങളും എന്റേത് കൂടി ആക്കണം എന്ന് ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ..ശാരീരിക ബന്ധത്തിനും,  ലൈം ഗീകതക്കുമൊക്കെ അപ്പുറം, സ്വന്തം ജീവിതപങ്കാളി എല്ലാ സുഖദുഃഖവും പങ്കുവെച്ചു, ഒന്ന് ചേർത്തണക്കുമ്പോ, ഒന്ന് സാന്ത്വനിപ്പിക്കുമ്പോ ഒരു പെണ്ണിന്  കിട്ടുന്ന സുരക്ഷിതത്വം, അത്രേ ഞാനും ആഗ്രഹിച്ചിരുന്നുള്ളു…ദേ ഇതുപോലെ…പിന്നെ സ്നേഹിക്കാൻ ഇന്നീ ഭൂമിയിൽ എനിക്ക് നീ മാത്രമേ ഉള്ളു ആദി… “

“എട്ട് വയസ്സിൽ ഞാനും ഒരു അനാഥനായി…അത് വരെ ഞാൻ ഒത്തിരി സ്നേഹിച്ച അമ്മയുടെ ചതിയിൽ, എല്ലാം എനിക്ക് നഷ്ടപ്പെട്ടു…അവരെ ഞാൻ വെറുത്തു…എല്ലാ സ്ത്രീകളെയും…എല്ലാവരും അവരെ പോലെ എന്ന് ധരിച്ചു…

പക്ഷെ നീ ആ ധാരണകൾ ഒക്കെ ആദ്യമേ മാറ്റിമറിച്ചിരുന്നു…നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടുന്നതായി ഞാൻ അറിഞ്ഞു…പക്ഷെ നിന്നെ ചേർത്തണക്കാൻ മനസ്സ് ആഗ്രഹിക്കുമ്പോളും,  മറുവശത്ത് കാ മം തലക്ക് പിടിച്ചു അച്ഛനെയും എന്നെയും വഞ്ചിച്ച ആ സ്ത്രീയുടെ ഓർമകൾ മനസ്സ് മടുപ്പിച്ചു … “

“ആദി, പഴയതൊന്നും ഇനി ചികഞ്ഞെടുക്കേണ്ട…എല്ലാം മറന്നേക്കൂ… “

“ഉം…മനസ്സ് മടുപ്പിച്ച ആ കാഴ്ചകളേക്കാൾ മനോഹരമായൊരു ചിത്രം ഇന്നെന്റെ മനസ്സിലുണ്ട്….നിന്റെ മുഖം…നീ മാത്രമാണ് മീര ഇപ്പോൾ എന്റെ മനസ്സ് നിറയെ…നീ മാത്രം…. “

ആദിയുടെ വാക്കുകൾ കേട്ട് മീരയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…

“എട്ട് വയസ്സിൽ നഷ്ടപ്പെട്ട് പോയ സ്നേഹം, ഒരമ്മയായി, സഹോദരിയായി, കൂട്ടുകാരിയായൊക്കെ നീ എനിക്ക് തന്നു കഴിഞ്ഞു…മറ്റാരും നൽകാത്ത പോലെ…. ഇനി എന്റെ നല്ലപാതിയായി കൂടെ ഉണ്ടാകുമോ മീരാ നീ….??

മറുപടിയായി അവൾ അവന്റെ നെഞ്ചിൽ വീണ് തേങ്ങിക്കരയുമ്പോൾ,  അവൻ അവളുടെ മൂർദ്ധാവിൽ പതിയെ ചുംബിച്ചു….

~ കീർത്തി എസ് കുഞ്ഞുമോൻ