ശിശിരം 114
മീനാക്ഷി പറഞ്ഞതുപോലെ നൂലുകെട്ട് ചടങ്ങിന് ചെന്നപ്പോൾ ഏറിയ പങ്കാളുകളും അവൾക്ക് വിശേഷമായില്ലേ എന്നതായിരുന്നു ചോദിച്ചത്..
ആളുകളോട് മറുപടി പറഞ്ഞുകൊണ്ട് അവൾ മടുത്തു.
അവളുടെ ദയനീയവസ്ഥ യദുവും നോക്കി കാണുന്നുണ്ട്.
പോയേക്കാം യദുവേട്ട..ഞാൻ എത്ര തവണ പറഞ്ഞു, പോരുന്നില്ലെന്ന്, ഇമ്മാതിരി ചോദ്യങ്ങൾ വരുമെന്ന് എനിയ്ക്ക് നല്ലോണം അറിയാമായിരുന്നു.
ഇടയ്ക്ക് ഒരു തവണ അവൾ അവനോട് പറഞ്ഞു.
ആഹ് ചടങ്ങ് കഴിയാറായില്ലേ,പെട്ടന്ന് പോകാടി.
ഇപ്പൊ ഓടിപ്പിടിച്ചു ഇറങ്ങിയാല് കിച്ചേട്ടനും ശ്രുതിയും എന്ത് കരുതും.അവരെയോർത്തു മാത്രമാ….
അവര് രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് ശ്രീജ കുഞ്ഞിനെയുമായിട്ട് വന്നത്.
ശ്രീജേ, നീയെപ്പോ വന്നെടി,,,
യദു അവളെക്കണ്ടു ചോദിച്ചു
ഇത്തിരി ലേറ്റായിപ്പോയി എത്തിയപ്പോൾ, അമ്മയ്ക്ക് കൂട്ടായി അടുത്ത വീട്ടിലെ ചേച്ചി വരാതെ എനിയ്ക്ക് പോരാൻ പറ്റുല്ലയിരന്നു. അവർക്ക് ഷുഗർ നോക്കുവാനായി ലാബിൽ പോകണമായിരുന്നു. അതൊക്കെ കഴിഞ്ഞു എത്തിയപ്പോൾ മണി പത്ത്.. പിന്നെ പോരെണ്ടെന്ന് കരുതിയതാ.. അമ്മ സമ്മതിച്ചില്ല. ഓട്ടോ വിളിച്ചു പോകാൻ പറഞ്ഞു ഒരേ ബഹളം. അങ്ങനെ രണ്ടുംകല്പിച്ചു പോന്നതാ..
പറഞ്ഞു കൊണ്ട് ശ്രീജ ചിരിച്ചു.
മീനാക്ഷി സുഖം അല്ലേ..
ഹമ്.. അതേ ശ്രീജേച്ചി.സുഖമാണ്
അവൾ പാറുക്കുട്ടിയുടെ കവിളിൽ തലോടി.
അമ്മുന് എത്ര മാസമായി..
അവൾക്ക് ഇത് ഒൻപതായ്,ഇനി അധികമില്ല, എപ്പോ വേണേലും പ്രതീക്ഷിക്കാം…
ആണോ.. അമ്മുന് ക്ഷീണമൊക്കെ കുറവുണ്ടോ ശ്രീജേച്ചി..
മീനാക്ഷി വീണ്ടും ചോദിച്ചു
ക്ഷീണമാ, ഒട്ടും വയ്യാ, ഇപ്പോളും ശർദിയുണ്ടന്നേ.. അതല്ലേ പ്രോബ്ലം.
ശ്രീജ അവരോടൊക്കെ അമ്മുന് പറ്റി വളരെ താല്പര്യത്തോടെപറഞ്ഞു.
ഇപ്പൊ കൂടെ ആരുണ്ട്, ആരെയെങ്കിലും സഹായത്തിനു വെച്ചിട്ടുണ്ടോന്നേ.
നിലവിൽ ആരും തന്നെയില്ല, രണ്ടാളും ഒറ്റയ്ക്കാ, അമ്മയ്ക്ക് കൂടി വയ്യാണ്ടായിപോയില്ലേ,അല്ലെങ്കിൽ ഞങ്ങളാരെലുമൊക്കെ പോയ് നിന്നേനെ.
ഹമ് ഡെലിവറി കഴിഞ്ഞു ഇവിടേക്ക് കൊണ്ട്വരുമോ.
എങ്ങനെയാണെന്ന് ഒരു പിടിത്തവുമില്ല
നകുലൻ തീരുമാനിക്കുപോലെ.
ഒരു കണക്കിന് ശ്രീജ വന്നത് കൊണ്ട് മീനാക്ഷിയ്ക്ക് സഹായമായിന്നു വേണം പറയാന്. കാരണം അത്രനേരം അവളോറ്റയ്ക്ക് നിന്ന് ആകെ ബോറടിച്ചുപോയി. കൂടത്തിൽ ബന്ധുക്കളുടെ ഓരോ ചോദ്യവും.
യദു അവിടെ നിന്നുമിറങ്ങി പുറത്തേക്ക് പോയ്.
മീനാക്ഷി…. ശ്രീജേച്ചി..
പിന്നിൽ നിന്നും ശ്രുതിയുടെ വിളിയൊച്ച കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി.
കുഞ്ഞിനെയും എടുത്തുകൊണ്ട് ശ്രുതി അവരുടെ അരികിലേയ്ക്ക് വരികയാരുന്നു
ഞാനിത് എവിടെയെല്ലാം തിരഞ്ഞു. യദുവേട്ടനോട് ചോദിച്ചപ്പോൾ പറഞ്ഞത്, നിങ്ങളീ മുറിയിൽ ഉണ്ടെന്ന്.
.
കുഞ്ഞൂസേ… അച്ചോടാ പൊന്ന്.
മീനാക്ഷിയാണെങ്കിൽ ശ്രുതിയുടെ കൈയിൽ നിന്നും വേഗം കുഞ്ഞിനെ മേടിച്ചു മാറോടടക്കി
പിടിച്ചു.
തിരക്കായ് പോയ്, എല്ലാരും വന്ന കൊണ്ടേ..ശ്രീജേച്ചിയേ എന്തൊക്കെയുണ്ട് വിശേഷം..
ഒന്നുല്ല.. ഇങ്ങനെയൊക്കെ പോകുന്നു..
അങ്ങനെ എല്ലാവരും കൂടി സംസാരിച്ചുകൊണ്ട് കുറച്ചു നേരമിരുന്നു.
വെറുതെ ഫോണിൽ ഓരോന്ന് നോക്കിക്കൊണ്ട് കിടക്കുകയാണ് അമ്മു
നകുലൻ ഡ്യൂട്ടിയിലും.
അപ്പോളാണ് ശ്രീജയുടെ മെസ്സേജ്.
ആഹ്.. കുഞ്ഞിന്റെ ഫോട്ടോയാകും കെട്ടോ ഏട്ടാ.
അരികിൽ ഇരിക്കുന്നവനോട് പറഞ്ഞു കൊണ്ട് അമ്മു വാട്ട്‌സപ്പ് തുറന്നു
ഓഹോ… സുന്ദരകുട്ടൻ.. ദേ നോക്ക്യേ ഏട്ടാ.
അമ്മു ആഹ്ലാദത്തോടെ നകുലനെ ഫോൺ കാണിച്ചു കൊടുത്തു.
അവനും കുഞ്ഞിനെ കണ്ടപ്പോൾ ഒന്നു ചിരിച്ചു.
ധ്രുവ് എന്നാണ് പേര് കേട്ടോയേട്ടാ
ഹമ്..
നല്ല പേരല്ലേ…
ആഹ്.. കൊള്ളാം.
നമ്മുടെ വാവയ്ക്ക് എന്ത് പേരാണോ ഇടുന്നത്. എനിക്കാണെങ്കിൽ ഒന്നും അങ്ങോട്ട് കിട്ടുന്നില്ല..
സമയം ഇഷ്ട്ടം പോലെയുണ്ടല്ലോ അമ്മു… അപ്പോളേക്കും കിട്ടിയാൽ പോരേ.
ഹമ്.. മതി മതി…അപ്പോളേക്കും കിട്ടിയാൽ മതിട്ടോ.
അവളുടെ വീർത്ത വയറിൽ ഒന്നു തലോടുകയാണ് അമ്മു..
എന്തേലും ക്ഷീണം ഉണ്ടെങ്കിൽ പറയണേ അമ്മുസേ..നീ പറയാതെ വെച്ചോണ്ട് ഇരിക്കല്ലേ.ഹോസ്പിറ്റലിൽ ചെന്നു കഴിഞ്ഞാൽ പിന്നെ ടെൻഷൻ വേണ്ടല്ലോ
അങ്ങനെ വേറെ പ്രോബ്ലമൊന്നും ഇല്ല നകുലേട്ടാ…എന്നത്തെയു പോലുള്ള വേദന.. അതേയൊള്ളു.
ഹമ്… കൂടി വരുന്നുണ്ടോന്നു ശ്രെദ്ധിച്ചോണം.
ആഹ് ഞാൻ ശ്രെദ്ധിക്കാറുണ്ടന്നേ.. പിന്നെ ഏട്ടൻ അടുത്തുള്ളത് കൊണ്ട് എനിക്ക് ഒരുപാട് വെപ്രാളമൊന്നുമില്ല. ബാഗും തുണികളും ഒക്കെ സെറ്റ് ചെയ്തു വെച്ചിട്ടില്ലെ..
എല്ലാം എടുത്തുകൊണ്ട് ഒരൊറ്റ പോക്ക് പോയാൽ മതി
ഓഹ്.. എത്ര നിസാരമായിട്ട് പറഞ്ഞു കഴിഞ്ഞത്, എന്തായാലും കൊള്ളാം.
നകുലൻ അമ്മുനെ നോക്കി തല കുലുക്കി.
അതെന്താ അങ്ങനെ പറഞ്ഞത്, ഒരു കളിയാക്കൽ പോലെ..ചോദിക്കുമ്പോൾ
അവളുടെ നെറ്റി ചുളിഞ്ഞു
ഓഹ്… എന്റെ പൊന്നോ, ഒന്നുമില്ലേ, ഞാൻ വെറുതെ ആ ഫ്ലോയിൽ പറഞ്ഞുന്നേ ഒള്ളജ്.
നകുലൻ അവളെ നോക്കികൊണ്ട് ഉച്ചത്തിൽ പറഞ്ഞു
ശിശിരം 115
ഒരാഴ്ച്ചയ്ക്ക് ശേഷം, ഒരു വൈകുന്നേരം..
നകുലൻ, അമ്മുവിന് കുടിക്കുവാനായി ഒരു ചായ ഉണ്ടാക്കുകയായിരുന്നു.
മൂന്നു മണിയായപ്പോൾ അവൾ ഇത്തിരി ചായയും രണ്ട് ബിസ്കറ്റും ഒക്കെ കഴിച്ചതാണ്. കുറച്ചു കഴിഞ്ഞപ്പോൾ കിടന്നുറങ്ങി, എഴുന്നേറ്റ് ശേഷം എന്തോ ക്ഷീണം ഉണ്ടെന്നു പറഞ്ഞു, അവനോട് കുറച്ച് ചായ ഉണ്ടാക്കുവാൻ അവൾ ആവശ്യപ്പെടുകയായിരുന്നു.
അന്ന് ഒരു ശനിയാഴ്ച ആയതിനാൽ നകുലന് ജോലിത്തിരക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു..
ഇടയ്ക്ക് ഒരു മണിക്കൂർ എന്തോ പെന്റിംഗ് വർക്ക് കമ്പ്ലീറ്റ് ചെയ്യണമായിരുന്നു. അത് വേഗം തീർത്ത ശേഷം അവൻ പതിയെ ഫുഡ് ഒക്കെ ഉണ്ടാക്കുകയായിരുന്നു.
അമ്മുവും അവനോടൊപ്പം സഹായത്തിനുണ്ട്. എന്നാലും അവൾ വലിയ വയറും താങ്ങിപ്പിടിച്ച് ഓരോന്നൊക്കെ എടുക്കുന്നത് കാണുമ്പോൾ അവനനു സങ്കടമാണ്..
അടുക്കളയിൽ ഒരു കസേരയിൽ അവളെ ഇരുത്തിയശേഷം, എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ പറഞ്ഞ്കൊണ്ട് അവൻ അങ്ങനെ ജോലികൾ ചെയ്യും..
വിവാഹത്തിനുമുമ്പും നകുലൻ ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ അത്യാവശ്യം കുക്കിംഗ് ഒക്കെ അവന് വശം ഉണ്ടായിരുന്നു.
ഇതിപ്പോ മിക്കവാറും ദിവസങ്ങളിൽ അമ്മുവിന് വറ്റൽ മുളകും ഉള്ളിയും,വാളൻപുളിയും കല്ലുപ്പും ഒക്കെക്കൂട്ടിയുള്ള ചമ്മന്തിയാണ് ഇഷ്ട്ടം..ചോറിന്റെ കൂടെ
അത് മാത്രമാണ് അവൾ ഇപ്പോൾ കൂടുതലും കഴിക്കുന്നത്.
ഒരുപാട് കഴിച്ചാൽ ചീത്തയാണെന്ന് പറഞ്ഞ് നകുലൻ അവളെ വഴക്ക് പറയുമെങ്കിലും ഒരു രക്ഷയുമില്ല, ഇത് കൂട്ടി കഴിക്കുമ്പോൾ നാവിൽ അല്പം രുചി ഉണ്ടെന്നും,മറ്റുള്ള കറികളൊക്കെ കാണുമ്പോൾ വൊമീറ്റ് ചെയ്യാൻ തോന്നും എന്നും പറഞ്ഞ് അമ്മു അത് കഴിക്കും.
അങ്ങനെ അന്നും, അവൾക്ക്വേണ്ടി ഉള്ളി മുളക് ചതച്ചു വെച്ചിട്ടുണ്ട് നകുലൻ. അപ്പോഴാണ് അമ്മുവിന് ചെറിയ ക്ഷീണം പോലെ തോന്നിയത്.
ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ, വേറെ പ്രശ്നം ഒന്നുമില്ല, ഒരു ചൂട് ചായ കുടിക്കുമ്പോൾ എല്ലാം മാറും എന്ന് അവൾ പറയുകയായിരുന്നു.
പക്ഷേ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് വയറ്റിൽ കൊളുത്തി പിടിക്കും പോലെ വേദന അനുഭവപ്പെടാൻ തുടങ്ങി.
ആദ്യമൊന്നും അവൾ അത് അത്ര കാര്യമാക്കിയില്ല.
ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണമെന്ന് പറഞ്ഞ് ടോയ്‌ലറ്റിലേക്ക് ഓടിയപ്പോൾ നകുലിന് എന്തൊക്കെയോ പേടി പോലെ തോന്നി.
ചുളിഞ്ഞ നെറ്റിയോട് കൂടി അവൾ ഇറങ്ങി വന്നപ്പോൾ, നകുലൻ ബാഗോക്കെയെടുത്ത് വെളിയിലേക്ക് വെച്ച് കഴിഞ്ഞിരുന്നു
അമ്മു ഇനി ഇങ്ങനെ ഇരുന്നാൽ പറ്റില്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം..
അല്പംകൂടി നോക്കിയിട്ട് പോരെ നകുലേട്ടാ..
പറ്റില്ല… നാളെ സൺഡേയാണ്, ഡോക്ടർസ് ഒന്നും കാണില്ല.ഇന്നിപ്പോ നമുക്ക് പോയിട്ട്, വിശേഷം ഒന്നുമില്ലെങ്കിൽ രാത്രിയിൽ ഇങ്ങട് തിരിച്ചു പോരാന്നേ..
ഹോസ്പിറ്റലിലേക്ക് പോകാനുള്ള പേടി കാരണം അമ്മു വീണ്ടും അവനെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു.
പക്ഷെ
നകുലൻ സമ്മതിച്ചില്ല..
അവൾക്ക് മാറി ധരിക്കുവാനായി ഒരു ലൂസ് ടോപ്പും, പലാസോ പാന്റ് എടുത്തുകൊണ്ട് അവൻ ഇറങ്ങിവന്നു.
ഡ്രസ്സ് മാറിയ്ക്കെ അമ്മു, ഇങ്ങനെയിരുന്നാൽ പറ്റില്ല കേട്ടോ.,,, അവൻ വീണ്ടും പറഞ്ഞു.
എനിക്കെന്തോ പേടിയാവുന്ന നകുലേട്ടാ,,,, ടൈം ആയതു ആണോ ആവോ..
ആയെങ്കിൽ എന്താ…. നമുക്ക് കുഞ്ഞുവാവയെ പെട്ടെന്ന് കാണത്തില്ലേടാ…
അവൻ അവളുടെ ഇട്ടിരുന്ന ടോപ്പ് ഊരി മാറ്റുവാൻ സഹായിച്ചു കൊണ്ട് പറഞ്ഞു.
ഈശ്വരാ ഒരുപാട് വേദനയെടുക്കുമോ ആവോ… ആകെക്കൂടി എനിക്ക് എന്തോ വല്ലായ്മ പോലെ.
പേടിക്കേണ്ടന്നേ…എല്ലാം പെട്ടെന്ന് കഴിഞ്ഞോളും.. നീ വാ പെണ്ണേ.
അവൻ അമ്മുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
എന്നിട്ട് നിലവിളക്ക് വയ്ക്കുന്ന ഭാഗത്തേക്ക് അവളുമായിട്ട് ചെന്നു.
കൃഷ്ണ വിഗ്രഹത്തിന്റെ മുൻപിൽ പ്രാർത്ഥിച്ചപ്പോൾ പാവം അമ്മു കരഞ്ഞു പോയിരുന്നു. അത് കണ്ടപ്പോൾ തന്റെ ചങ്ക് പൊട്ടും പോലെ തോന്നി. എന്നാലും അവളുടെ മുൻപിൽ പിടിച്ചുനിന്നേ പറ്റൂ .
അമ്മു… നീ ഇങ്ങനെ വിഷമിച്ചാൽ നമ്മുടെ കുഞ്ഞുവാവയ്ക്ക് സങ്കടാവും കേട്ടോ. നമ്മളെ രണ്ടാളെയും കാണുവാൻ വേണ്ടിയല്ലേ വാവയിങ്ങനെ ബഹളം കൂട്ടുന്നത്… ആളിന് വരട്ടെടി, എത്ര മാസമായിട്ട് നമ്മൾ കാത്തിരിക്കുന്നതാന്നേ
അമ്മുവിനെ ചേർത്തുപിടിച്ച് പറഞ്ഞപ്പോൾ അവൾ ഒരു വരണ്ട ചിരി ചിരിച്ചു.
അമ്മായിയോട് ഒന്ന് വിളിച്ചു പറയേണ്ടെ ഏട്ടാ.
ഹമ്.. ഹോസ്പിറ്റലിൽ ചെന്നിട്ട് ഡോക്ടർ എന്താണ് പറയുന്നത് എന്ന് നോക്കാം. എന്നിട്ട് അമ്മയെ വിളിക്കാം. എന്തായാലും അമ്മയ്ക്ക് വരവൊന്നും നടക്കില്ല,
എന്നാലും സാരമില്ല പറഞ്ഞേക്കാം ഏട്ടാ.. അമ്മായിയുടെ അവസ്ഥ നമുക്കറിയാല്ലോ.
ഹമ്… നീ വാ.. സമയം 6 മണി കഴിഞ്ഞു.
അങ്ങനെ പ്രാർത്ഥനയൊക്കെ കഴിഞ്ഞു താമസിയാതെ അമ്മുവും നകുലനും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…
വണ്ടിയിൽ കയറുന്ന നേരത്തൊക്കെയും അമ്മുവിന് തന്റെ കൊളുത്തിപിടിക്കൽ കൂടിക്കൂടി വരുന്ന പോലെ തോന്നിയിരുന്നു.
എന്താടാ… ഒട്ടും വയ്യേ
ഇടയ്ക്ക് അവൾ ഒന്ന് ശ്വാസം എടുത്തു വലിച്ചപ്പോൾ നകുലൻ അമ്മുനെ നോക്കി ചോദിച്ചു
ദേ ഇവിടെ ഞണ്ട് ഇറുക്കുന്നതുപോലെ തോന്നുവാ,
അവൾ തന്റെ അടിവയറ്റിലേക്ക് വിരൽ ചൂണ്ടി അവനോട് പറഞ്ഞു.
സാരമില്ല,, മാറിക്കോളുന്നേ.
കൺട്രാക്ഷൻ ആണെന്ന് തോന്നുന്നു അല്ലെ നാകുലേട്ടാ..,.
ആഹ്, നമ്മളിപ്പോൾ ഹോസ്പിറ്റലിൽ എത്തുല്ലോ, അവരെ നോക്കിയിട്ട് പറയും… നീ ടെൻഷൻ ആവണ്ട കേട്ടോ.
ഹമ്… ഇനി ഒരാഴ്ച കൂടി സമയമുണ്ടായിരുന്നല്ലെ ഏട്ടാ ..
കഴിഞ്ഞദിവസം ചെന്നപ്പോൾ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഉടനെ വരാൻ അല്ലേ ഡോക്ടർ പറഞ്ഞത്..
ഹമ്…അതേ…
ആഹ്.. അപ്പോ ഇനി കുഞ്ഞുവാവയുമായിട്ട് മടങ്ങാം അല്ലേ അമ്മുസേ ..
അവനത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷെ അതിൽ വിഷാദം നിഴലിച്ചു നിന്നിരുന്നു..ഒപ്പം വല്ലാത്ത ഭയവും
ശോ, ഈ അമ്മകുട്ടിയ്ക്ക് ഭയങ്കര പേടിയാണല്ലോ വാവേ.. പെട്ടന്ന് ഇങ്ങു വന്നോണം കേട്ടോ.. അച്ഛനിവിടെ കാത്തിരിപ്പുണ്ട്…
പറയുകയും ഇടം കൈ കൊണ്ട് അവളുടെ വയറിൽ മെല്ലെയൊന്നു അവൻ തലോടി..
അമ്മുവിന്റെ വയറു വല്ലാതെ മുറുകിയിരിയ്ക്കുകയായിരുന്നു അപ്പോളും.
തുടരും
