ശിശിരം – ഭാഗം 116, എഴുത്ത്: മിത്ര വിന്ദ

നകുലനും അമ്മുവും ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവരെ നേരെ ക്യാഷ്വാലിറ്റിയിലേക്കാണ് കൊണ്ടുപോയത് ഡ്യൂട്ടി ഡോക്ടർ മാത്രമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. അമ്മുവിനെ പരിശോധിച്ച ശേഷം പെട്ടെന്ന് തന്നെ അവളെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. അമ്മുവിന് ടൈം ആയതാണെന്നും, എത്രയും പെട്ടെന്ന് അവളുടെ ഡോക്ടറെ വിളിക്കുവാനുള്ള നിർദ്ദേശം ഡ്യൂട്ടി ഡോക്ടർ ലേബർറൂമിലെ സിസ്റ്റർക്ക് കൈമാറിയിരുന്നു.

അമ്മു അരികിൽ നിന്ന് പോയതും നകുലിനെ സത്യത്തിൽ വിറയ്ക്കുവാൻ തുടങ്ങി..

അതുവരെ പിടിച്ചു വച്ചിരുന്ന ധൈര്യമൊക്കെ ചോർന്നു പോകും പോലെ.

അവൻ പെട്ടെന്ന് ഫോൺ എടുത്തു,അമ്മയുടെ നമ്പറിലേക്ക് വിളിച്ചു.
അവരോട് വിവരങ്ങളൊക്കെ പറഞ്ഞു.

അറിഞ്ഞതും ബിന്ദു കരച്ചിലായിരുന്നു. അവർക്കാണെങ്കിൽ ഒന്ന് വരുവാൻ പോലും സാധിക്കുന്നില്ല, മകൻ ഒറ്റയ്ക്ക് എന്ത് ചെയ്യും എന്നോർത്ത്  അമ്മയ്ക്ക് ആദിയായി.

അതൊന്നും സാരമില്ലെന്നമ്മേ.. ഇവിടെ ഇപ്പോൾ ഡ്യൂട്ടി ഡോക്ടറും നേഴ്സും ഒക്കെയുണ്ട്. അമ്മ വിഷമിക്കുവൊന്നും വേണ്ട..
നകുലൻ അവരെ സമാധാനിപ്പിച്ചു.

ശ്രീജ എടി മോളെ നീ ഇങ്ങോട്ട് ഒന്നോടിവന്നെ…

ബിന്ദു ഉറക്കെ വിളിക്കുന്നത് കേട്ട് ശ്രീജ അമ്മയുടെ അരികിലേക്ക് വന്നു.

എന്താമ്മേ…എന്തുപറ്റി.. അമ്മ എന്തിനാ വിളിച്ചത്…?

എടി മോളെ… അമ്മുവിന് ഒട്ടും വയ്യ, അവര് രണ്ടാളും ഹോസ്പിറ്റലിൽ എത്തി.. ഇനിയിപ്പോ വീട്ടിലേക്ക് പോകേണ്ട സമയം ഏറെക്കുറെ ആയെന്നാണ് ഡോക്ടർ പറഞ്ഞത്..

അയ്യോ…. എന്നിട്ടോമ്മേ… അമ്മയോടാരാ ഇത് പറഞ്ഞത്…

നകുലൻ ഇപ്പോൾ വിളിച്ചിരുന്നെടീ… അവൻ ഒറ്റയ്ക്ക് എന്ത് ചെയ്യും… ശോ എന്റെ കൃഷ്ണാ എനിയ്ക്കീ അവസ്ഥ വന്നു പോയല്ലോ.. അമ്മ പോലുമില്ലാത്തതാണ് അവൾക്ക്…

ബിന്ദു പിന്നെയും കരയുവാൻ തുടങ്ങി.

അമ്മേ….ഒന്നുമോർത്ത് സങ്കടപ്പെടേണ്ട.. ഞാൻ എന്തായാലും കുഞ്ഞിനെയും ആയിട്ട് അവിടേക്ക് പോകുവാ.. അമ്മ കുറച്ചു ദിവസത്തേക്ക് രവിമാമന്റെ വീട്ടിലോ മറ്റൊ പോയി നിയ്ക്ക്..അല്ലാണ്ട് വേറൊരു വഴിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല..

ശ്രീജ പെട്ടെന്ന് തന്നെ ബിന്ദുവിന്റെ ആങ്ങളയെ വിളിച്ച് വിവരം അറിയിച്ചു.

അവർക്ക് അത്ര താല്പര്യമൊന്നും ഇല്ലായിരുന്നു എന്ന് അവൾക്ക് മനസ്സിലായി.  എന്നാലും ഈ ഒരു അവസരത്തിൽ എങ്ങനെയാണ് ബിന്ദുവിനോട് വരേണ്ടന്ന് പറയുന്നതെന്നോർത്ത് രവിയും ഭാര്യയും സമ്മതിച്ചു.

പിന്നീട് എല്ലാം വേഗത്തിലായിരുന്നു
ശ്രീജ തന്റെയും കുഞ്ഞിനെയും തുണികളും മറ്റ് സാധനങ്ങളും ഒക്കെ പെട്ടെന്ന് ബാഗിലേക്ക് അടുക്കി. അടുത്ത വീട്ടിലെ വത്സല ചേച്ചീനെ അമ്മയ്ക്ക് കൂട്ടായി ഒരു ദിവസത്തേക്ക് നിർത്തിയ ശേഷം  അവൾ പെട്ടെന്ന് ടാക്സി അറേഞ്ച് ചെയ്തു.

അങ്ങനെ രാത്രി 8:00 മണിയോടുകൂടി  ശ്രീജയും കുഞ്ഞും എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.

നകുലനോട് ഈ കാര്യങ്ങൾ ഒന്നും അമ്മയും മകളും അറിയിച്ചിരുന്നില്ല. കാരണം അവൻ ഒരുപക്ഷേ സമ്മതിക്കില്ലന്നു ശ്രീജയ്ക്ക് അറിയാമായിരുന്നു.

അതുകൊണ്ട് മനപൂർവ്വമാണ് അവർ അവനോട് പറയാതിരുന്നത്.

മകളെയും കുഞ്ഞിനെയും ഈ രാത്രിയിൽ അവിടേക്ക് അയക്കുവാൻ ബിന്ദുവിന് സത്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ വേറൊരു നിവർത്തിയും ഇല്ലാത്തതിനാൽ  അവർ അവളെ പറഞ്ഞയച്ചത്.

ലേബർ റൂമിന്റെ വരാന്തയിൽ  അകത്തെ വാതിലിലേക്ക് കണ്ണും നട്ടു കൊണ്ട് നകുലൻ ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെയായി.

ഡോക്ടർ വന്നശേഷം അമ്മുവിനെ പരിശോധിച്ചിട്ട് നകുലനെ അകത്തേക്ക് വിളിപ്പിച്ചിരുന്നു.

ആദ്യത്തെ പ്രസവമായതിനാൽ, സമയം ഇത്തിരിയെടുക്കുമെന്നും, അമ്മുവിന് ചെറിയ രീതിയിൽ വേദനയൊക്കെ സ്റ്റാർട്ട് ചെയ്തിട്ടുണ്ടെന്നും ആണ് ഡോക്ടർ അവനോട് പറഞ്ഞത്.

എല്ലാം കേട്ട് അവൻ വെറുതെ തലകുലുക്കി നിൽക്കുകയായിരുന്നു.  എന്നിരുന്നാലും എത്രയും പെട്ടെന്ന് കുഞ്ഞുവാവ ഒന്ന് പുറത്തേക്ക് വരുവാൻ അവൻ ഈശ്വരനോട് ഒരുപാട് പ്രാർത്ഥിച്ചു.

ഇടയ്ക്കൊക്കെ ബിന്ദുവിളിച്ച് മകനോട് വിവരങ്ങൾ തിരക്കി.

അവൾ അകത്താണെന്നും, എന്തെങ്കിലും ഉണ്ടെങ്കിൽ താൻ വിളിച്ചോളാം എന്നും പറഞ്ഞു അവൻ ഫോൺ വെച്ചു.

സമയം ഇഴഞ്ഞു നീങ്ങുകയാണെന്ന് അവന് തോന്നി.
ഒറ്റയ്ക്കുള്ള ഈ കാത്തിരിപ്പ് നകുലനെ ഏറെ വിഷമിപ്പിച്ചു.
എന്തുചെയ്യണമെന്നറിയാതെ അവൻ ആ വരാന്തയിലൂടെ ഉഴറി നടന്നു.

ഏകദേശം ഒരു പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ,നകുലനെ ഒരു സിസ്റ്റർ വന്നു അകത്തേക്ക് കയറി വരുവാനായി വിളിച്ചു.
സത്യം പറഞ്ഞാൽ അവന്റെ കാലുകൾ ഇടറുകയായിരുന്നു.

കരഞ്ഞു നിലവിളിച്ചു കിടക്കുന്ന അമ്മുവിനെ കാണുവാനുള്ള ശക്തി അവന് ഇല്ലായിരുന്നു.  എങ്കിലും രണ്ടും കൽപ്പിച്ച് അവൻ കയറി ചെന്നപ്പോൾ അമ്മു ചെരിഞ്ഞു കിടക്കുകയായിരുന്നു.

ഞരങ്ങിയും മൂളിയും കിടക്കുന്നവളുടെ അടുത്തേക്ക് അവൻ വന്നു നിന്നു.

അമ്മുട്ടാ….
അവൻ വിളിച്ചതും അവൾ പതിയെ ഒന്ന് മുഖമുയർത്തി..

കരഞ്ഞു കരഞ്ഞ് അവളുടെ മുഖമൊക്കെ വല്ലാണ്ട് ഇടുമിച്ചാണ്..

എടാ…
ഹമ്.. നാകുലേട്ടാ.

എങ്ങനെ ഉണ്ട്… വേദനയാണോടാ.

ചോദിക്കുകയും അവന്റെ ശബ്ദമിടറി.

കുഴപ്പമില്ല നകുലേട്ടാ… ഒരുപാട് വേദനയൊന്നും ഇല്ല.

അവൾ അവന്റെ വലം കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ടപ്പോൾ സത്യത്തിൽ ശ്വാസം പോലും നേരെ വീണത്.

കുറച്ചുസമയം അവളുടെ അരികിൽ നിന്നുകൊണ്ട് അവളെ ആശ്വസിപ്പിച്ച ശേഷം അവൻ പുറത്തേക്കിറങ്ങിയത്.

അതുവരെയും വേദന കടിച്ചുപിടിച്ചു കിടക്കുകയായിരുന്നു അവൾ.

സത്യത്തിൽ അമ്മുവിന് ഒട്ടും വയ്യായിരുന്നു,  പക്ഷേ നകുലൻ ഇതൊക്കെ കാണുമ്പോൾ ടെൻഷൻ ആകുമല്ലോ എന്ന് കരുതി അവളങ്ങനെ പറഞ്ഞത് പോലും.

വെളുപ്പിന് രണ്ടു മണി ആയപ്പോൾ ശ്രീജ എത്തിചേർന്ന്.
അവളെ കണ്ടപ്പോൾ നകുലൻ ഓടി ചെന്നു.

നീയെന്താടി ഒന്നും വിളിച്ചു പോലും പറയാതെ വന്നത്. അമ്മയെവിടെ.?

അമ്മയെ രവി മാമന്റെ വീട്ടിലേക്ക് നാളെ കൊണ്ടുപോകുവാൻ ആയിട്ടുള്ള ഏർപ്പാടൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. അമ്മുവിന് എങ്ങനെയുണ്ട് ഏട്ടാ..

ഒന്നുമായിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞത്, ഫസ്റ്റ് ബേബി ആയതുകൊണ്ട് ടൈം എടുക്കും അത്രേ..

ഹമ്…. ഏട്ടൻ അവളെ കയറി കണ്ടോ..

ആഹ്… രണ്ടു മണിക്കൂർ മുൻപ് എന്നെ കാണിച്ചു.

കരയുവാണോ ഏട്ടാ…

ഹേയ് അല്ലടി… അത്ര വലിയ വേദനയൊന്നും ആയിട്ടില്ലെന്ന് തോന്നുന്നു…

ശ്രീജയുടെ കയ്യിൽ നിന്നും പാറുക്കുട്ടിയെ വാങ്ങിച്ചു കൊണ്ട് നകുലൻ ഒരു കസേരയിൽ പോയിരുന്നു..

അത്രനേരം ചെറിയ ചെറിയ വേദനകൾ വന്നു പോയെങ്കിലും, ശരിക്കുമുള്ള പ്രസവ വേദന അറിയാൻ തുടങ്ങുകയായിരുന്നു അമ്മു.

അവളുടെ അലറി ആ കരച്ചിൽ നാല് ചുവരുകൾക്കുള്ളിൽ മുഴങ്ങിക്കേട്ടു..

ഡോക്ടർ വന്നിട്ട് അവളെ ടേബിളിലേയ്ക്ക് കിടത്തുവാനുള്ള നിർദ്ദേശങ്ങൾ കൊടുത്തു..

അമ്മുവിന് എഴുന്നേറ്റു നിൽക്കുവാൻ പോലും വയ്യായിരുന്നു.

അത്രയ്ക്ക് മടുത്തു അവശയായിപ്പോയ് അവളപ്പോൾ 
ഒപ്പം വോമിറ്റ് ചെയ്യുവാനും അവൾക്ക് തോന്നി..

സിസ്റ്റർ.. എനിക്ക് തീരെ വയ്യ സിസ്റ്റർ.. വേദനയെടുത്ത് ഞാൻ മരിച്ചുപോകും.

അവൾ തന്റെ അരികിലായി നിന്ന് സിസ്റ്ററെ നോക്കി ഉറക്കേ നിലവിളിച്ചു.

മോളെ… ഇപ്പത്തന്നെ കഴിയും, ദേ കുഞ്ഞുവാവ ഇങ് വരാറായി കെട്ടോ.

ഡോക്ടർ പറഞ്ഞപ്പോൾ അവൾ വീണ്ടും വീണ്ടും നിലവിളിച്ചു.

അവസാനം അമ്മു ഉറക്കെ കരയുകയായിരുന്നു..
തന്റെ പ്രാണൻ പിടയും പോലെ അവൾ അലറി..ഒപ്പം ഒരു പിറവിയുടെ തേങ്ങലും.

തുടരും