ശിശിരം – ഭാഗം 124, 125, എഴുത്ത്: മിത്ര വിന്ദ

ശിശിരം 124

ഗുരുവായൂർ തൊഴുതിറങ്ങിയപ്പോൾ യദുവിന്റെയും മീനാക്ഷിയുടെയും മനവും മിഴിയും ഒരുപോലെ നിറഞ്ഞിരുന്നു. അതുപോലെ അനുഗ്രഹ വർഷം ചൊരിഞ്ഞു നിൽക്കുകയായിരുന്നു ശ്രീലകത്തിരുന്ന ഉണ്ണിക്കണ്ണൻ. തങ്ങളുടെ ദുഃഖവും, പരാതിയും പരിഭവവും, സങ്കടവും, ഒക്കെ ഇറക്കിവച്ചപ്പോൾ,ഒരുപാട് നല്ല പ്രതീക്ഷകൾ ആയിരുന്നു ഭഗവാൻ അവർക്ക് പ്രതിഫലമായി കൊടുത്തത്.,

അങ്ങനെ വെളുപ്പിനെ നിർമ്മാല്യം കൂടി തൊഴുതശേഷം ഇരുവരും തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു. മീനാക്ഷി തന്റെ അരികിലായിരിക്കുന്ന യദുവിനെ ഒന്നു നോക്കി.

ഹ്മ്മ്.. എന്താ മീനാക്ഷി എന്തെങ്കിലും പ്രശ്നം ഉണ്ടോ. എവിടെ നോട്ടം കണ്ട് യഥു മുഖം തിരിച്ചു.

അല്ല… അത് പിന്നെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.

ഹ്മ്മ്.. എന്താടോ,, നമുക്കിടയിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ.

അതല്ല ഏട്ടാ.. N ഞാൻ ഇന്നലെയും പറഞ്ഞ കാര്യമാണ്, അമ്മുവിനെയും കുഞ്ഞിനെയും ഒന്നു പോയി കണ്ടാലോ നമുക്ക്, എന്താണെന്നറിയില്ല വല്ലാത്ത ആഗ്രഹം പോലെ.

യദുവിനോട് അമ്മുവിനെയും കുഞ്ഞിനെയും കാണാനായി പോകുന്ന കാര്യംതന്നെയായിരുന്നു വീണ്ടും അവൾ ആവശ്യപ്പെട്ടത്.

മീനാക്ഷി നിന്നോട് പലതവണ ഞാൻ ഇതിനു മറുപടി പറഞ്ഞതാണ്,പിന്നെന്തിനാ കൂടെക്കൂടെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു കാര്യം തന്നെ ഇങ്ങനെ എപ്പോഴും പറയുന്നത് എനിക്ക് ദേഷ്യമാണ് കേട്ടോ.

അവൻ അവളെ വഴക്ക് പറഞ്ഞപ്പോൾ ആ മുഖം വാടി.

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി എന്നുള്ളത് തനിക്കറിയാവുന്ന കാര്യമല്ലേ. ഇനി അവരെ കാണുവാനൊന്നും നമുക്ക് പോകേണ്ടടോ. കുട്ടി ഉണ്ടായത് പോലും നകുലൻ, നമ്മുടെ കുടുംബത്തിൽ ആരോടും ഒന്ന് വിളിച്ചു പറഞ്ഞതു പോലുമില്ല. അവൻ സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ടാണ് കിച്ചൻ അങ്ങോട്ട് വിളിച്ച് വിശേഷങ്ങൾ തിരക്കിയത് പോലും. പിന്നെ അവരെ കുറ്റം പറയാനും നമുക്ക് പറ്റില്ലല്ലോ. തെറ്റുകളെല്ലാം സംഭവിച്ചത് നമ്മുടെ ഭാഗത്താണ്. അതുകൊണ്ട് അറ്റുപോയ ബന്ധം ഇനി കൂട്ടിച്ചേർക്കാൻ ഒന്നും  നമുക്ക് പോകണ്ടടോ.

ഒരുപക്ഷേ  അമ്മുവിന്റെ മനസ്സ് ദുഖിപ്പിച്ചതു കൊണ്ടായിരിക്കും, നമുക്ക് ദൈവം ഒരു കുഞ്ഞിനെ നൽകാത്തത്..അപ്പോഴത്തെ ഓരോരോ പൊട്ടവിചാരങ്ങൾ.. അത് കൊണ്ടല്ലേ അങ്ങനെയൊക്കെ സംഭവിച്ചത്. അമ്മുവിന് അവളുടെ അമ്മയെ നഷ്ടമായില്ലേ യദുവേട്ട… ഒരിക്കലും അവളുടെ കണ്ണീരു എന്നെ വിട്ട് പോകില്ല…

പറയുകയും മീനാക്ഷി കരഞ്ഞുപോയിരിന്നു.

അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ, ഇനി പറഞ്ഞിട്ട് എന്ത,,, സാരമില്ല മീനാക്ഷി,, നീ വിഷമിക്കും ഒന്നും വേണ്ട, ചെയ്ത തെറ്റിന്, ഉള്ള പ്രായശ്ചിത്തം ആയിട്ട്, ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചു നീ ഒരുപാട് കരഞ്ഞിട്ടില്ലേ, എന്നെങ്കിലും ഒരിക്കൽ ഈശ്വരൻ കണ്ണ് തുറക്കും, അതുവരെ നമുക്ക് കാത്തിരിക്കാം. ഇനി ഈ കാര്യത്തെക്കുറിച്ച് ഒന്നും, നീ ഓർക്കുക പോലും വേണ്ട…നമ്മൾ ഇപ്പോൾ പൂർണ്ണ മനസോട് കൂടി ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചു ഇറങ്ങിയതല്ലേ, ഈശ്വരൻ ആ വിളി കേൾക്കും ഉറപ്പാണ്,,,നകുലനും അമ്മുവും സന്തോഷമായിട്ട്, കഴിയുവല്ലേ, ഇനി നമ്മൾ ചെന്നിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട,,, പിന്നെ അവര് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് വിളിക്കുകയാണെങ്കിൽ, ആ സമയത്ത് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാം…

യദു അവളെ സമാധാനിപ്പിച്ചു. പിന്നീട് മീനാക്ഷി അക്കാര്യത്തെക്കുറിച്ച് ഒന്നും അവനോട് പറഞ്ഞതുമില്ല 

******

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയിക്കൊണ്ടിരുന്നു..

ജയന്തിചേച്ചി പറഞ്ഞതുപോലെ, അമ്മു, പ്രസവശേഷം അടിമുടി മാറിപ്പോയിരുന്നു.വെളുത്തു തുടുത്തു ഒന്നുടെ സുന്ദരിയായി അവള്. ചേച്ചി പ്രത്യേകം മരുന്നുകൾ ഒക്കെ ഇട്ട് ഉണ്ടാക്കിയ എണ്ണയായിരുന്നു തലമുടിയിൽ പുരട്ടി കൊണ്ടിരുന്നത്.

അതുകൊണ്ട് മുടി നല്ല സമൃദ്ധമായി വളരുകയായിരുന്നു..

അതുപോലെ കസ്തൂരിമഞ്ഞളും, രക്തചന്ദനവുമൊക്കെനാളികേരപാലിൽ കുഴച്ചായിരുന്നു അവളുടെ മുഖത്ത് പുരട്ടിയത്. അതിനുശേഷം ചെറുപയർ പൊടിയിട്ട്, ഒക്കെ കഴുകി കളയും.

എണ്ണയും കുഴമ്പുമൊക്കെ തേച്ചുള്ള വേതു വെള്ളത്തിലെ കുളിയും, മറ്റും കഴിഞ്ഞപ്പോൾ അമ്മു അതി സുന്ദരിയായി.

നകുലൻ ഇടയ്ക്കൊക്കെ കുറുമ്പ് കാണിച്ചു വരുമ്പോൾ അവൾ കണ്ണുരുട്ടി ഓടിയ്‌ക്കും.

കുഞ്ഞുവാവയും അമ്മുന്റെ തനിപ്പകർപ്പ് ആയിരുന്നു. ജയന്തി ചേച്ചിആണെങ്കിൽ സ്വന്തം അമ്മയെ പോലെ ആയിരുന്നു അമ്മുവിന്. അവളുടെ സതിയമ്മ ഇപ്പൊ ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്തു കൊടുക്കും, അതുപോലെ തന്നെയായിരുന്നു ജയന്തിയും.

കുഞ്ഞിനെയും അമ്മുനെയും ഒക്കെ അവർ നന്നായി സംരക്ഷിച്ചു പോന്നു.

നകുലൻ ജോലിക്ക് പോയാലും യാതൊരു പ്രശ്നവും ഇല്ല.. ചേച്ചി ഉള്ളത് കൊണ്ട് അവനും ധൈര്യമാണ്.

ഒരുപാട് വഴക്കോ ബുദ്ധിമുട്ടോ ഒന്നും തന്നെയില്ലായിരുന്നു കുഞ്ഞിനെക്കൊണ്ടും. ആളൊരു പാവമാണ്. രാത്രിയിൽ ആണേലും കിടന്ന് ഉറങ്ങും. ഇടയ്ക്ക് ഒക്കെ എഴുനെല്കുമ്പോൾ അമ്മു പാല് കൊടുക്കും. വയറു നിറഞ്ഞു കഴിഞ്ഞൽ പിന്നെയും ഉറങ്ങും.

നൂല്കെട്ട് ജസ്റ്റ്‌ ചടങ്ങ് മാത്രമായിട്ട് നകുലനും അമ്മുവും  ജയന്തി ചേച്ചിയും കൂടി നടത്തി.

അമ്മയ്ക്ക് വയ്യാണ്ടായി ഇരിക്കുന്ന കൊണ്ട് 56ആമത്തെ ദിവസം നാട്ടിൽ പോയി എല്ലാവരെയും വിളിച്ചു കൂട്ടി ആഘോഷമായിട്ട് ഫങ്ക്ഷൻ വെയ്ക്കാം.. ഇപ്പൊ തത്കാലം പഞ്ച ലോഹം നിറച്ചുകൊണ്ടുള്ള ചരട് കുഞ്ഞിനു നകുലൻ കെട്ടിയത്.

പേരായിട്ട് കാതിൽ വിളിച്ചത്  സരസ്വതി എന്നായിരിന്നു.ഒറിജിനൽ നെയിം ചടങ്ങ് വെക്കുമ്പോൾ കണ്ടുപിടിക്കാമെന്ന് നകുലൻ പറഞ്ഞു.

ശ്രീജയുടെ കുഞ്ഞിന് ജലദോഷവും കഭക്കെട്ടുമൊക്കെ മാറാതിരുന്ന കൊണ്ട് അവൾക്ക് എറണാകുളത്തേയ്ക്ക് പോകാൻ കഴിഞ്ഞില്ല. ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അവൾക്ക് കൂടുവാൻ വേണ്ടി. പക്ഷെ അവളുടെ കുഞ്ഞിനു ക്ഷീണം ആണല്ലോന്നോർത്ത് പിന്നീട് പോകുന്നത് മാറ്റി വെച്ചു.

അമ്മു വീഡിയോകാൾ ചെയ്തു അവരെയൊക്കെ കാണിച്ചു കൊടുത്തു.

രണ്ടാഴ്ചകൂടി കഴിഞ്ഞാൽ ബിന്ദുവിന്റെ റസ്റ്റ്‌ ഒക്കെ കഴിയും. പിന്നീട് അവർക്ക് നടക്കാൻ കഴിയും. എന്നിട്ട് കുഞ്ഞിനെ കാണാൻ വരാമെന്ന് ബിന്ദു അവളോട് പറഞ്ഞു.

നാട്ടിലെ ചടങ്ങിന് മുന്നേ, ഒരാഴ്ച ലീവ് എടുക്കണമെന്നും, എന്നിട്ട് അമ്മേടെ അടുത്ത് വന്നു നിൽക്കാമെന്നുമൊക്കെ പറഞ്ഞു നകുലൻ അമ്മയെ സമാധാനിപ്പിച്ചു..

കുഞ്ഞിനെ നേരിട്ട് കാണാൻ സാധിക്കാത്ത കൊണ്ട് ബിന്ദുവിനു നല്ല സങ്കടം ആയിരുന്നു. പിന്നെ ഈ ഒരു അവസ്ഥയിൽ അമ്മുനെ അത്രദൂരം ട്രാവൽ ചെയ്തു കൊണ്ട് പോകാൻ അവനു പേടിയുമായിരുന്നു…

അതുകൊണ്ട് മാത്രമായിരുന്നു ഇത്രയും നീണ്ടു പോയതും.

*******

അങ്ങനെയിരിക്കെ നകുലനു മറ്റൊരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ വന്നു. അത്യാവശ്യം ഹൈ സാലറിയുള്ള ഒരു ജോലി. അതും ഐ ടി ഫീൽഡിൽ ഉള്ള വലിയൊരു കമ്പനി.. 

വളരെ സന്തോഷത്തോടെ നകുലൻ ആ ഓഫർ സ്വീകരിച്ചു. ഏകദേശം രണ്ട് മാസത്തെ താമസമുണ്ട് അവിടെ ജോയിൻ ചെയ്യുവാൻ. പുതിയ ഫിനാൻഷ്യൽ ഇയർ സ്റ്റാർട്ട്‌ ചെയ്തനു ശേഷം കേറിയാൻ മതിയെന്നു ടീം മാനേജർ നകുലനെ അറിയിച്ചു.. എന്നാൽ പിന്നെ നിലവിലെ ജോലി റിസൈൻ ചെയ്തിട്ട് വൈകാതെ നാട്ടിലേക്ക് തിരിയ്ക്കാമെന്നും, രണ്ട് മാസം അവിടെ നിന്നിട്ട് അമ്മയുടെ പരാതി അങ്ങട് തീർത്തു കൊടുക്കാമെന്നു അവൻ അമ്മുവിനോട് പറഞ്ഞു. കേട്ടപ്പോൾ അവൾക്കും സന്തോഷമായി. അങ്ങനെ കുഞ്ഞുവാവയെയും ആയിട്ട് അമ്മയെ കാണുവാൻ വേണ്ടി പുറപ്പെടുവാൻ അവർ തയ്യാറായി.

ശിശിരം 125

അമ്മുവും നകുലനും നാട്ടിലേക്ക് പുറപ്പെടുവാണെന്ന് അറിഞ്ഞതും ജയന്തി ചേച്ചിയുടെ മുഖം വാടി. എന്നാലും അവരത് പുറമേ കാണിച്ചില്ല. ഇവിടെയാകുമ്പോൾ അവർക്ക് ഒരുപാട് സന്തോഷമായിരുന്നു, സ്വന്തം വീട്ടിലേ ഒരംഗം എന്നതുപോലെ ആയിരുന്നു, അമ്മുവും നകുലനും അവരോട് പെരുമാറിയിരുന്നത്,
അവരും തിരിച്ചതുപോലെ തന്നെയായിരുന്നു

സ്വന്തം അമ്മയെപ്പോലെ തന്നെയായിരുന്നു, അവർ അമ്മുവിനെ പരിചരിച്ചത്. പലപ്പോഴും അമ്മു പറയാറുണ്ട് എന്റെ സതിയമ്മയുടെ ആത്മാവിന്റെ പുണ്യം കൊണ്ടാണ് ജയന്തിചേച്ചിയെ ഞങ്ങൾക്ക് കിട്ടിയതെന്ന്. അമ്മുവിന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ, അതുപോലെയായിരുന്നു അവർ നോക്കുന്നത്. 

അവരെ രണ്ടാളെയും ചേച്ചിയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ നകുലിന് സമാധാനമായിരുന്നു. കുശുമ്പും കുന്നായ്മയും വഴക്കും ഒന്നുമില്ലാത്ത ഒരു സാധാരണ നാട്ടിൻപുറത്തുകാരി സ്ത്രീയാണ് അവരെന്ന് നകുലൻ പലപ്പോഴും അമ്മുവിനോട് പറയും.. കുഞ്ഞുവാവയുടെ കൂടെ ചിലവഴിക്കുമ്പോൾ, പലപ്പോഴും തന്റെ സങ്കടമൊക്കെ  അലിഞ്ഞില്ലാതാകുന്നതായി ജയന്തിക്ക് തോന്നുമായിരുന്നു.  

എല്ലാത്തിനും ആ വീട്ടിൽ അവർക്ക് പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു.

നിലവിലുള്ള ഓഫീസിൽ നിന്നും പിരിഞ്ഞുപോന്നപ്പോൾ നകുലൻ  അത്യാവശ്യം വലിയൊരു പാർട്ടി ഒക്കെ അവന്റെ സഹപ്രവർത്തകർക്ക് കൊടുത്തിട്ടാണ് അവിടെനിന്നും പടിയിറങ്ങിയത്.

അന്ന് അവൻ ഒന്നു മിനുങ്ങിയായിരുന്നു വന്നതും..  പിന്നെ ഇതൊന്നും അവൻ അത്ര പതിവില്ലാത്ത കാര്യമായതിനാൽ അമ്മു  എതിർത്തൊന്നും പറഞ്ഞതുമില്ല.

വന്നപാടെ, കേറി കുളിച്ച ശേഷം, നകുലൻ കിടന്നു ഒരൊറ്റ ഉറക്കമായിരുന്നു.
കുഞ്ഞുവാവയും സുഖമായിട്ട് ഉറങ്ങുന്നുണ്ട്. അമ്മു പതിയെ സ്വീകരണമുറിയിലേക്ക് ഇറങ്ങിവന്നു,, അവൾ ആലോചിക്കുകയിരുന്നു, യദുവേട്ടനും പ്രിയേച്ചിയും, ഗിരിജമ്മയിയുമൊക്കെ എന്തൊക്കെ അസഭ്യങ്ങൾ ആയിരുന്നു നകുലേട്ടനെ കുറിച്ച് പറഞ്ഞതെന്ന്. മുക്കുടിയൻ ആണെന്നും, കള്ളും കഞ്ചാവും ആയിട്ട്, ഏതുനേരവും  നാട്ടിൽ കൂടി നടക്കുമെന്നും,കയ്യിലില്ലാത്ത തോന്നിവാസങ്ങൾ ഒന്നും ഇല്ലെന്നും, ബിന്ദു അമ്മായി എല്ലാം ഒളിപ്പിച്ച് മകന്റെ കൂടെ ഒത്താശ പാടി നടക്കുകയാണെന്നും…. ജോലി കിട്ടി എറണാകുളത്തേക്ക് പോയി എന്നൊക്കെയാണ് പറയുന്നത്, അവിടെ കാണിച്ചു കൂട്ടുന്ന തരികിടകൾ ഒക്കെ, നാട്ടുകാരിൽ പലരും അറിഞ്ഞിട്ടുണ്ട്.
സത്യത്തിൽ അതൊക്കെ കേട്ടപ്പോഴാണ് നകുലേട്ടനോട് തനിക്കും വെറുപ്പായിരുന്നത്.

ആളെ വല്ലപ്പോഴും നേർക്ക് നേർ കാണുമ്പോൾ താൻ ഓടിമറയുമായിരുന്നു. ഭയമായിരുന്നു തനിക്ക് നകുലേട്ടനെ കാണുന്നതുപോലും.. പരിശുദ്ധിയുടെയും വിശ്വാസത്തിന്റെയും, നിറകുടമായിട്ട് താൻ കണ്ടിരുന്ന, കിച്ചേട്ടന്റെയും യദുവേട്ടന്റെയും തനി സ്വഭാവം മനസ്സിലാക്കിയത്, തന്റെ അമ്മ തന്നെ വിട്ടു പോയപ്പോഴാണ്…ഗിരിജമ്മായി നകുലേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേട്ട് കഴിഞ്ഞാൽ, ജീവിതത്തിൽ ഒരിക്കൽ പോലും  ആ മനുഷ്യന്റെ മുഖത്ത് പോലെ നോക്കാൻ, തനിക്ക് ആവില്ലായിരുന്നു…

എന്നാൽ സതിയമ്മ മാത്രം ഒരിക്കൽ പോലും ഒരു കുറ്റവും പറഞ്ഞിട്ടില്ല..

ആളുകളൊക്കെ വേണ്ടാതീനം പറയുന്നതാണെന്നും, നകുലൻ ഒരു പാവമാണ്, അല്പസ്വല്പം കുടിക്കുവായിരിക്കും, അതൊക്കെ ഈ നാട്ടിലെ, എല്ലാ തരപ്പടിക്കാരും,ചെയ്യുന്നതാണെന്നും, അല്ലാണ്ട് കഞ്ചാവ് അടിച്ച്, അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത. സ്ഥിതിയിൽ ഉള്ളവനൊന്നുമല്ലെന്നും, പറഞ്ഞു അമ്മ തന്നോട് വാദിച്ചു.

അന്നൊക്കെ താൻ അമ്മോട് ഒരുപാട് വഴക്ക് കൂടിയിട്ടുണ്ട്..

പക്ഷെ അമ്മേം പെങ്ങളേം തിരിച്ചു അറിയാത്ത വിധം തന്നോട് അപമാര്യാദയായിയത്, ആരാണ്.

ഓർമ വെച്ച നാൾ മുതൽ, താൻ തന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ട് സ്നേഹിച്ച, യദുവേട്ടൻ. ഒടുവിൽ ഇരുട്ട് തപ്പി അയാൾ വന്നപ്പോൾ, അന്ന് നകുലേട്ടൻ വന്നില്ലയിരിന്നുങ്കിലത്തെ അവസ്ഥ… അതോർക്കുമ്പോൾ ഇന്നും ഞെട്ടലാണ്.

അമ്മു……ജയന്തി ചേച്ചി വിളിച്ചതും അവൾ ഞെട്ടി മുഖമുയർത്തി.

ചേച്ചി… കുഞ്ഞു എഴുന്നേറ്റോ.

ഇല്ല മോളെ… ഉറക്കമാ, മോളെ കാണാഞ്ഞിട്ട് ഞാൻ വന്നു നോക്കീതാ..

നാകുലേട്ടൻ ഓഫ്‌ ആയല്ലേ ചേച്ചി.

ഹ്മ്… ഇന്ന് ആളൊന്ന് മിനുങ്ങിയാ വന്നേ.. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു 

കൂട്ടുകാര് കുറെ ഇണ്ട് ചേച്ചി.. ഇനിയിപ്പോ പുതിയ കമ്പനിയിലേക്ക് കേറുവല്ലേ.

നാട്ടിലേക്ക് മറ്റന്നാൾ പോകും അല്ലേ മോളെ.

അതെ ചേച്ചി.. മറ്റന്നാൾ പോകാമെന്നോർത്താ. അവിടെ പോയിട്ട് കുറച്ചു ദിവസം നിൽക്കാമല്ലോ. അമ്മായിക്ക് കുഞ്ഞിനെ കാണാഞ്ഞിട്ട് സങ്കടമല്ലേ…

വിളിച്ചു പറഞ്ഞോ മോളെ ചെല്ലുന്ന കാര്യം.?

ഇല്ല ചേച്ചി… അമ്മായിക്ക് സർപ്രൈസ് ആവട്ടെന്നു കരുതി. പിന്നെ ശ്രീജേച്ചിയും ഉണ്ട് അവിടെ.

നാട്ടിലേക്ക് പോകുന്ന കാര്യങ്ങളൊക്കെ വളരെ സന്തോഷത്തോടുകൂടി അമ്മു പറയുമ്പോഴും, ജയന്തിയുടെ മുഖത്ത് വേദന നിഴലിച്ചു നിന്നു.

എന്തുപറ്റി ചേച്ചി… ചേച്ചിയുടെ മുഖം എന്താ വല്ലാണ്ട് ഇരിക്കുന്നേ 

ഹേയ് ഒന്നുമില്ല മോളെ… ചേച്ചിക്ക് കുഴപ്പമൊന്നുമില്ല. മോൾക്ക് തോന്നുന്നതാണ്.

അമ്മുവിന്റെ അടുത്ത് നിന്നും അവർ അടുക്കളയിലേക്ക് പോയപ്പോൾ, അവളൊന്ന് എത്തിനോക്കി. അമ്മുവിന് വ്യക്തമായിട്ട് അറിയാം ചേച്ചിക്ക് സങ്കടം ആണെന്നുള്ളത്, എന്നാലും ചേച്ചി അതൊന്നും തങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുന്നില്ല..
ഒരു പുഞ്ചിരിയോടുകൂടി അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് നേരെ റൂമിലേക്ക് ചെന്നപ്പോൾ, കുഞ്ഞുവാവ തൊട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ്.

കുഞ്ഞിന്റെ തലയൊക്കെ ഉരുണ്ടു വരണം എന്നും പറഞ്ഞ്, ജയന്തി ചേച്ചി ആയിരുന്നു, തുണികൊണ്ടുള്ള ഒരു തൊട്ടിൽ കെട്ടിയത്. എന്നിട്ട് കുഞ്ഞിനെ അതിൽ കിടത്തി ഉറക്കി.. ആദ്യത്തെ ഒരു ദിവസം മാത്രം  കുഞ്ഞുവാവ അല്പം ഒന്ന് ചിണങ്ങിയിരുന്നു, പിന്നീട് ഉള്ള ദിവസങ്ങളിൽ അതൊക്കെ മാറി,
ആള് ഹാപ്പിയായി.

ഒരു ബെഡ് ഷീറ്റ് എടുത്ത് തറയിൽ വിരിച്ച് അതിൽ കമിഴ്ന്നു കിടന്നുറങ്ങുകയാണ് നകുലൻ. ആ കിടപ്പ് നോക്കി അമ്മു ഇത്തിരി നേരം നിന്നു.,

എന്നിട്ട്, അലമാര തുറന്ന്, നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള കുഞ്ഞുവാവയുടെ തുണികൾ ഒക്കെ, പായ്ക്ക് ചെയ്യുവാൻ തുടങ്ങി.

********

ഈ മാസം ഇതേ വരെ ആയിട്ടും periods ആയില്ല യദുവേട്ട. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെ ഉണ്ടാകാറുള്ളത് കൊണ്ട്, ഞാനത്ര കാര്യമാക്കുന്നില്ല കേട്ടോ..

യദുവിനോട് ചേർന്ന് കിടക്കുമ്പോൾ മീനാക്ഷി സാവധാനം പറഞ്ഞു.

ഹ്മ്… വരട്ടെ നോക്കാം  താൻ ടെൻഷനടിയ്ക്കുവൊന്നും വേണ്ട..

ഹേയ്.. എനിയ്ക്ക് ഇപ്പൊ ടെൻഷൻ ഒന്നുമില്ല. ഗുരുവായൂർ പോയി വന്നപ്പോൾ മുതൽ, എല്ലാം വരുന്നിടത്ത് വച്ച് കാണുവാനുള്ള ഒരു മനക്കരുത്ത് ഭഗവാൻ എനിക്ക് തന്നു. നേരത്തെയൊക്കെ പീരീഡ്സ് ആവുന്നത് ലേറ്റ് ആയാൽ ഉടനെ ഞാൻ എന്റെ അമ്മയെയും, ശ്രുതിയും ഒക്കെ വിളിച്ച് പറയുമായിരുന്നു, എന്നിട്ട് പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കും, സദാ നേരവും അമ്മ വിളിച്ചിട്ട്, വിശേഷം തിരക്കി കൊണ്ടിരിക്കും.. ഒടുവിൽ എന്തായി,,,, ഈ കട്ടിലിൽ കിടന്ന് പൊട്ടി കരയുവാൻ എനിക്ക് നേരമുള്ളൂ… അതുകൊണ്ട്, ഇപ്പോ ഈ പറച്ചിൽ ഒക്കെ ഞാൻ നിർത്തി. ഭഗവാൻ തരുന്ന നേരത്ത് ഇരു കൈകളും നീട്ടി സ്വീകരിക്കും, ഇനി അഥവാ തന്നില്ലെങ്കിൽ, അതായിരിക്കും നമ്മുടെ വിധി എന്നോർത്ത് സമാധാനിക്കും, ഈയൊരു കാര്യത്തിന് ഇതിൽ രണ്ടൊരു ഉത്തരമല്ലേ ഉള്ളൂ.

ഹമ്….. മതി പറഞ്ഞത്..നേരം ഒരുപാട് ആയി കിടന്നുറങ്ങാൻ നോക്ക്.. അവൻ മീനാക്ഷിയുടെ തോളിൽ തട്ടി.

ആഹ്…..അവളൊന്നു നെടുവീർപ്പെട്ടു 

തുടരും…..

നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടം ആകുന്ന രീതിയിൽ ഇത് അവസാനിപ്പിക്കാം.. ഉറപ്പ്