രുദ്രാക്ഷം – ഭാഗം 30, എഴുത്ത്: വർണ്ണങ്ങൾ ആമി

ഇന്ദ്രേട്ടാ എനിക്ക് പേടിയാവുന്നു നമുക്ക് തിരിച്ചു പോകാം…സ്റ്റെല്ല കൈ തണ്ടയിൽ പിടിച്ചു കുലുക്കി. താൻ പേടിക്കാതെ നമുക്ക് മെല്ലെ വണ്ടിയോടിച്ചു പോകാം.

എട്ടാ നമ്മുടെ മുൻപിലും പിറകിലും ഒന്നും,ഒരൊറ്റ വണ്ടി പോലും ഇല്ല ഈ യാത്ര അത് റിസ്കാണ്..വേണ്ട.. നമ്മൾക്ക് മടങ്ങി പോകാം.

എടോ രാത്രി ആയതുകൊണ്ടാണ് കുറച്ചു ദൂരം കഴിഞ്ഞാൽ നമ്മൾ ടൗണിലേക്ക് എത്തും..

വേണ്ട.. എനിക്ക് പ്പേടിയാ.അവൾ വീണ്ടും അത് തന്നെ ആവർത്തിച്ചു. അപ്പോഴാണ് ഒരു വണ്ടി വരുന്നത് അവരുടെ ശ്രെദ്ധയിൽ പെട്ടത്.

ഇന്ദ്രേട്ടാ ഒരു വണ്ടി…സ്റ്റല്ല തിരിഞ്ഞുനോക്കി.

ആ വണ്ടി വന്നിട്ട് അവരുടെ അടുത്തായി മെല്ലെ സ്ലോ ചെയ്തു.

എങ്ങോട്ടാ… ടൗണിലേക്ക് ആണോ.

കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ഒരു ചെറുപ്പക്കാരൻ ഇന്ദ്രനോട് ചോദിച്ചു.

അതെ….

ഞങ്ങളും അങ്ങോട്ട് പിറകെ കാണില്ലേ..

ഹമ്… അവൻ തല കുലുക്കി. ആ വണ്ടി മുന്നോട്ട് പോയതും സ്റ്റെല്ലയ്ക്ക് മുഖത്ത് ആശ്വാസം നിഴലിച്ചു.

കുഴപ്പമില്ലായിരിക്കും അല്ലേ ഇന്ദ്രേട്ടാ.

ഇല്ലടോ അവരും നമ്മളെ പോലെ ആയിരിക്കും പേടികൊണ്ട് ചോദിച്ചതാ പിറകെ കാണുമോ എന്ന്.

എന്നാപ്പിന്നെ നമുക്ക് പോകാം. സ്റ്റെല്ലയ്ക്ക് ധൈര്യമായി.

അങ്ങനെയാ വണ്ടിയുടെ പിന്നാലെ ഇന്ദ്രന്റെ വണ്ടിയും മുന്നോട്ടുപോയി.

ഗൂഗിൾ മാപ്പ് ഒക്കെ വർക്ക് ആകുന്നില്ല കാരണം കാടിന്റെ ഒത്ത നടുക്കാണ്.
സ്റ്റെല്ല ഫോണിൽ നോക്കിയിട്ട് നിരാശയോടെ കൂടി അവനെ നോക്കി പറഞ്ഞു.

ഹമ്.. അതെ…ഇന്ദ്രനും തല കുലുക്കി.

അങ്ങനെ സാവധാനം വണ്ടി അവരുടെ പിന്നാലെ പോയി.

ഇന്ദ്രേട്ടൻ ഒരുപാട് ആഗ്രഹിച്ചു വന്നതാണ് അല്ലേ. ഇങ്ങനെയൊക്കെ ആകുമെന്ന് നമ്മൾ ഓർത്തില്ലല്ലോ.

സാരമില്ല.. പോട്ടെ. ഇനി മറ്റൊരിക്കൽ ആവാ.

സോറി ഇന്ദ്രേട്ടാ,,,ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല..

ഹമ്… പോട്ടെടോ.. താൻ  തന്റെ ജീവിതത്തിൽ യാത്രകൾ ഒന്നും പോയിട്ടില്ലെന്ന് എനിക്കറിയാം, തനിക്ക് ഫേവറേറ്റ് ആയിട്ടുള്ള ഇവിടേക്ക് വന്നത് തന്നെ അതിനുവേണ്ടിയായിരുന്നു. ആ സാരമില്ല ഇനിയും അവസരങ്ങൾ ഉണ്ടല്ലോ. ഇരുവരും സംസാരിച്ചുകൊണ്ട് യാത്ര തുടർന്നു.

പെട്ടെന്നായിരുന്നു തൊട്ടുമുന്നിൽ പോയ വാഹനം നിന്നത്.

എന്താ ഏട്ടാ.. എന്ത് പറ്റി. സ്റ്റെല്ല പേടിയോടെ അവനെ നോക്കി.

അറിയില്ല ല്ലോ.

ഈശ്വരാ… വല്ല ആനയും ഇറങ്ങിയോ ഏട്ടാ. സ്റ്റെല്ല കരയാൻ തുടങ്ങി.

അപ്പോഴേക്കും അവരുടെ പിന്നിലായി മറ്റൊരു വാഹനം കൂടി വന്ന് നിന്നു.

സ്റ്റെല്ല തിരിഞ്ഞു നോക്കിയതും അവളെ പേടിച്ചു വിറച്ചു.

ഇന്ദ്രേട്ടാ…ഇതവരല്ലേ.

അവൾ ഉറക്കെ കരഞ്ഞു കൊണ്ട് അവനോട് പറഞ്ഞു.

ഹോട്ടലിൽ വച്ച് ഇന്ദ്രനുമായി വഴക്കുണ്ടാക്കിയവരുടെ വണ്ടിയായിരുന്നു തൊട്ടു പിറകിൽ എന്നുള്ളത് അവനും തിരിച്ചറിഞ്ഞു. ശരിക്കും ഇന്ദ്രനും ഒന്ന് പേടിച്ചു. കാരണം ഈ കൊടുംകാട്ടിൽ, അതും ഈ പാതിരാ നേരത്ത്… എന്ത് ചെയ്യും എന്നറിയാതെ അവനും വിഷമിച്ചു. അപ്പോഴേക്കും പിറകിലെ വണ്ടിയിൽ നിന്നും ഡോർ തുറന്നു  സ്റ്റെല്ല യെ കയറിപ്പിടിച്ചവൻ നടന്നു വരുന്നുണ്ടായിരുന്നു.

ഇന്ദ്രേട്ടാ….സ്റ്റെല്ല ഉറക്ക കരഞ്ഞു.

പേടിക്കണ്ട… നീ ഒന്നും ഓർത്ത് പേടിക്കണ്ട. നിന്റെ ദേഹത്ത് ഒരുത്തനും കൈ വയ്ക്കില്ല. അവൻ ശ്വാസം ഒന്ന് എടുത്തു വിട്ടുകൊണ്ട് സ്റ്റെല്ലയെ സമാധാനിപ്പിച്ചു..

എന്നിട്ട് രണ്ടും കൽപ്പിച്ചുകൊണ്ട് വണ്ടി മുന്നോട്ട് പായിച്ചു.

അവന്മാർ ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കം ആയിരുന്നു അത്.

പവി.. വാടാ കേറു..ഉറക്കെ വിളിച്ചു കൂവികൊണ്ട്  അവരും ഇന്ദ്രന്റെ പിന്നാലെ വണ്ടി വിട്ടു.

ഇന്ദ്രേട്ടാ… പതുക്കെ പോ, പ്ലീസ് ഇന്ദ്രേട്ടാ. സ്റ്റെല്ല പേടിയോടുകൂടി ഇരുകണ്ണുകൾ അടച്ച് ഇരിക്കുകയാണ്. വളവും തിരിവും നിറഞ്ഞ അപകടകരമായ വഴികളാണ്. ആ വഴിയിലൂടെയാണ് ഇന്ദ്രൻ അവന്റെ വണ്ടി പായിക്കുന്നത്.

എനിക്ക് പേടിയായിട്ട് വയ്യ എന്ന് പറഞ്ഞ് സ്റ്റെല്ല ഉറക്കെ കരയുന്നുണ്ട്.
അവളോട് മറുത്ത ഒരക്ഷരം പോലും പറയാതെ ഇന്ദ്രൻ ശരവേഗത്തിൽ കുതിച്ചു പോയി.

ഇടയ്ക്ക് ഒരുതവണ  സ്റ്റെല്ലാ മിഴികൾ തുറന്ന്  ഒന്ന് തിരിഞ്ഞു നോക്കി.

അവന്മാരുടെ കാർ വരുന്നുണ്ടോ എന്നായിരുന്നു നോക്കിയത്.

എന്നാൽ മറ്റൊരു വാഹനത്തിന്റെ പൊടിപോലും അവർ കണ്ടില്ല.

ഇന്ദ്രേട്ടാ ആരും വരുന്നില്ല… പ്ലീസ് ഒന്ന് പതുക്കെ. അവൾ അവനോട് വീണ്ടും യാചിച്ചു. അപ്പോഴേക്കും ഇന്ദ്രൻ വണ്ടിയുടെ സ്പീഡ് ഇത്തിരി കുറച്ചു.

ടൗൺ എത്താറായോ ഇന്ദ്രേട്ടാ.

ഇല്ലടോ ഇനി അരമണിക്കൂർ കൂടിയുണ്ട്.

എന്റെ മാതാവേ… ഞങ്ങളെ രക്ഷിക്കണമേ, ആ ദുഷ്ടന്മാരുടെ കയ്യിൽ നിന്നും  ഞങ്ങളെ രക്ഷിച്ചു നീ ഒരു വഴി കാണിച്ചു തരണേ. സ്റ്റെല്ല കണ്ണടച്ച് പ്രാർത്ഥിച്ചു.

സ്പീഡ് ഒരല്പം കുറച്ചുവെങ്കിലും ഇന്ദ്രൻ പിന്നെയും വേഗത്തിലോടിച്ചു പോയി.

അപ്പോഴാണ് അവർക്ക് ആശ്വാസകരമായ വിധം ഒരു സെയിൽ വണ്ടി തങ്ങളുടെ കാറിന്റെ മുൻപിലായി പോകുന്നത് ഇരുവരും കണ്ടത്.

ഭാഗ്യം.. ഒരു വണ്ടിയെങ്കിലും കണ്ടല്ലോ. സ്റ്റെല്ല തന്റെ നെഞ്ചിലേക്ക് കൈവച്ചുകൊണ്ട് പറഞ്ഞു.

ആ വണ്ടിയെ ഓവർടേക്ക് ചെയ്തു പോകുവാൻ ഇന്ദ്രൻ ഇത്തിരി ബുദ്ധിമുട്ടി.
കാരണം ചെറിയൊരു വഴിയായിരുന്നു. നിറ യെ ലോഡും വെച്ച് കയറ്റും കയറുകയാണ് മുൻപിൽ ഒരു ഭാരത് ബെൻസ്. അതിന്റെ പിറകിലായി സെയിൽ വണ്ടി.അവരുടെയും പിറകിലാണ് ഇന്ദ്രന്റെ കാർ

ശോ… ഇതിങ്ങനെ പോയാൽ ശരിയാവില്ല. ഇന്ദ്രൻ ഹോൺ മുഴക്കിയപ്പോൾ സെയിൽ വണ്ടിക്കാരൻ ഒതുക്കി കൊടുത്തു.

ശേഷം ഇന്ദ്രന്റെ കാർ മുൻപിലേക്ക് കയറിപ്പോവുകയും ചെയ്തു.

എന്നാൽ ആ ഭാരത് ബെൻസ്കാരൻ ഇന്ദ്രൻ എത്രതവണ ഹോൺ മുഴക്കിയിട്ടും വണ്ടി ഒതുക്കുവാൻ കൂട്ടാക്കിയില്ല..

ഇയാൾ ഇതെന്താ ഈ കാണിക്കുന്നത് ഒതുക്കി തരുന്നതുമില്ല, നമ്മളെ കയറ്റിവിടാൻ സമ്മതിക്കുന്നുമില്ല.

ഇന്ദ്രൻ ദേഷ്യത്തിൽ പറയുകയാണ്.

പെട്ടെന്നായിരുന്നു തൊട്ടുപിന്നിൽ നിന്നും മറ്റു രണ്ടു കാറുകൾ അവരുടെ വണ്ടിയെ ഓവർടേക്ക് ചെയ്ത് കൊണ്ടുവന്നു സടൺ ബ്രേക്ക് ഇട്ട്  നിർത്തിയത്.

തുടരും….