അവസാനത്തിന്റെ ആരംഭങ്ങളിൽ ~ ഭാഗം 4, എഴുത്ത്: Shimitha Ravi

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മൂന്നു ദിവസം അവരെന്റെ കൂടെയുണ്ടായിരുന്നു…മമ്മിയും ആ പെണ്കുട്ടിയും…എന്നിട്ടും അവൾ ആരാണെന്നു മമ്മിയോടു ചോദിച്ചറിയാൻ എനിക്ക് മടി തോന്നി…ഇടക്കിടക്ക് വന്നുപോകുന്ന ഡേവിഡിന്റെ ശബ്ദം മാത്രം എനികൽപം ആശ്വാസം നൽകി..

മമ്മി എന്നോട് ഓഫീസ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും പലതും എനിക്ക് ഒന്നോ രണ്ടോ വാചകങ്ങളിൽ ഒതുക്കേണ്ടിവന്നു.. എങ്കിലും ഞങ്ങൾക്കിടയിൽ ഒരു മഞ്ഞുരുക്കം ഫീൽ ചെയ്യുന്നുണ്ടായിരുന്നു…പക്ഷെ ഇനിയതുകൊണ്ടു പ്രയോജനം ഒന്നുമില്ലെന്നോർത്തപ്പോൾ പിന്നെയും വേദന..

ഡിസ്ചാർജ് ചെയ്തു പുറയ്‌തെക്കിറങ്ങുമ്പോൾ കാറുമായി ഡേവിഡ് കാത്തുനിൽക്കുന്നുണ്ടായിരുന്നു..മമ്മിയോടൊപ്പം പുറകിലേക്ക് തന്നെ കയറി..എങ്ങോട്ടാ എന്ന ചോദ്യം തൊണ്ടയിൽ കിടന്നു പിടച്ചു..എന്നിട്ടും ചോദിക്കാനറച്ചു നിന്നു..

എന്നെ റെയിൽവേ സ്റ്റേഷനിൽ വിട്ടാൽ മതി…

പതിയെയാണ് പറഞ്ഞതെങ്കിലും രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി കിട്ടിയത്…തലകുനിഞ്ഞുപോയി… എന്താണ് താൻ ഇങ്ങനെ?എന്തുകൊണ്ടാണ് ഇവർക്കൊക്കെ മുൻപിൽ അശക്തയായിപോവുന്നത്…തന്റെ ധൈര്യം എല്ലാം എവിടെപ്പോയി…? ഉള്ളിന്റെയുള്ളിൽ താനിപ്പോഴും ആ തൊട്ടാവാടി തന്നെയാണെന്നോർത്തപ്പോൾ സ്വയം ഒരു പുച്ഛം തോന്നി…അല്ലെങ്കിലും ആകെ മൊത്തം അഭിനയം ആണല്ലോ…ജീവിതം എന്തൊക്കെയോ പ്രഹസനം പോലെ ആയിരിക്കുന്നു..

വീട്ടിലെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അവിടുത്തെ നിശബ്ദത ആയിരുന്നു…എല്ലാവരും എവിടെപ്പോയി?അന്ന് വരുമ്പോൾ വീട് നിറയെ ആളുകളായിരുന്നു

കുട്ടികൾ…?

ഓ അവരെ ഒക്കെ ഓർമയുണ്ടോ…മമമിയോടാണ് ചോദിച്ചത് എങ്കിലും പരിഹാസത്തോടെ എന്നെ ഒന്ന് നോക്കി അവൻ അകത്തേക്ക് കയറിപ്പോയി..

അവരൊക്കെ സ്കൂളിൽ പോയി മക്കളേ….മമ്മി അവന്റെ ആ പോക്ക് വല്ലായ്മയോടെ നോക്കിക്കൊണ്ടു പറഞ്ഞു..പിന്നെ അവരിപ്പം പുതിയ വീട് വച്ചു മാറി..ദേ ആ താഴെ കാണുന്ന മൂന്നാമത്തെ വീടില്ലേ… അതാ… ഇപ്പൊ എല്ലാവരും ജോലിക്ക് പോയിട്ടുണ്ടാവും..വൈകിട്ട് വരും കേട്ടോ..

ഞാൻ പുഞ്ചിരിച്ചു…അകത്തേക്ക് വാ….മമ്മി കൈപിടിച്ചു…

ദേ എവിടെയാ മോളുടെ ബാഗ് ഒക്കെ വച്ചേക്കുന്നെ….മോള് പോയി റെസ്റ്റ് എടുത്തോ…
അവരെ നോക്കി പുഞ്ചിരിച്ചു….അതിഥിയെ നന്നായി നോക്കുന്നുണ്ടല്ലോ ഒന്നുമില്ലെങ്കിലും…റൂമിൽ എത്തി കട്ടിലിൽ കയറി കിടന്നു..പിന്നെ പെട്ടെന്നെന്തോ ഓർത്തപോലെ എഴുന്നേറ്റു..

എന്റെ ഫോണ് എവിടെ?ബാഗിൽ തപ്പി നോക്കി..ഇല്യ…ആരോട് ചോദിക്കും?പെട്ടെന്ന് പുറകിൽ ഒരു കാൽപ്പതനം കേട്ടു..

ഇന്നാ ഇതാണോ നോക്കുന്നെ?

പിന്നിൽ ഡേവിഡ് ആണെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെ തിരിഞ്ഞുനോക്കാൻ മുതിർന്നില്ല…കൈ നീട്ടി….അവനത് എന്റെ കൈവെള്ളയിലേക്ക് വച്ചു…മറ്റുള്ളവരുടെ ഫോണ് എടുക്കുന്നത് അത്ര നല്ല ശീലം അല്ല…പതിയെയാണ് പറഞ്ഞതെങ്കിലും അവനത് കേട്ടെന്നു അടുത്ത മറുപടിയിൽ മനസ്സിലായി..എനിക്ക് മറ്റുള്ളവരുടെ ഒന്നും വേണ്ട…എന്റെ സ്വന്തം ആയതിനെ ആരും എടുക്കാനും ശ്രമിക്കേണ്ട..

ഓ എനിക്കൊന്നും വേണ്ട ഇയാളുടെ ഒന്നും…

ഓ ശരി രാജകുമാരി…

അവൻ ശബ്ദത്തിൽ കൈകൾ കൂട്ടിയടിച്ചു തൊഴുവുന്ന പോലെ ആക്ഷൻ കാണിച്ചു തിരിഞ്ഞുനടന്നു..ദേഷ്യമാണ്…എനിക്ക് ചിരി വന്നു…ഫോണ് അലസ്സമായി കട്ടിലിലേക്കിട്ടു ഞാൻ ചുരുണ്ടുകൂടി കിടന്നു….അപ്പുറത്തും നിന്നും ആ പെണ്കുട്ടിയുടെയും ഡേവിഡിന്റെയും ചിരിയും വർത്തമാനവും കേൾക്കാം…മനസ്സ് വീണ്ടും അസ്വസ്ഥമാവുന്നപോലെ… കണ്ണും കാതും കൊട്ടിയടക്കാൻ വെറുതെ പണിപ്പെട്ടു… ഇതായിരിക്കുമോ അവന്റെ മണവാട്ടി?ആ ചോദ്യം ഉള്ളിൽവന്നു നിറഞ്ഞപ്പോൾ പുതപ്പെടുത്തു തലവഴി മൂടി..

മമ്മി….

അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്ന മമ്മി. ആഹാ മോളെന്തിനാ ഇ ങ്ങോട്ടു വന്നത്? നടക്കണ്ടെന്നു ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ…

സാരമില്ല മമ്മി… അത്രവേദന ഇല്യ..

മ്മ്‌…

മമ്മീ…ഞാൻ വീണ്ടും വിളിച്ചു…

മോൾക്ക് എന്തേലും ചോദിക്കാൻ ഉണ്ടോ എന്നോട്? മമ്മി കൈ കുടഞ്ഞു എന്റെ മുന്നിൽ വന്നുനിന്നു..മമ്മിക്കെന്നോട് ദേഷ്യം ഇല്ലേ?

എന്തിന്?

ഞാൻ കാരണം…

മോള് കാരണം?

എൻഗേജ്‌മെന്റ് മുടങ്ങിയതിന്…

ഓ അതാണോ….അതിനു ആരു പറഞ്ഞു എൻഗജ്മെൻറ് മുടങ്ങി എന്ന്… വാക്കുറപ്പികലോക്കെ നേരത്തെ കഴിഞ്ഞതല്ലേ മോളേ… ഈ ഞായറാഴ്ച ആണ് കല്യാണം… ധന്യ ബാംഗ്ലൂര് പോയിരിക്കുന്നത് കൂട്ടുകാരെ വിളിക്കാനും ഷോപ്പിംഗിനും കൂടിയാണ്.. ഇനിയിപ്പോ അധികം ദിവസം ഇല്ലാലോ…

കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്ന പോലെ ഒരു പ്രതീതി…ഞായറാഴ്ച കല്യാണം..ഇനി മൂന്നു ദിവസം കൂടി…

മമ്മി….

ന്താ മോളെ..?

അത്…അത് പിന്നെ…എനിക്കിന്ന് പോണമായിരുന്നു…

എവിടേക്ക്?

തിരിച്ചുപോവണം… കുറെ ദിവസ്സം ആയില്ലേ ഇവിടെ ഇങ്ങനെ….

അതിനിപ്പോ എന്താ ഇത് മോളുടെ കൂടി വീടല്ലേ?

ഞാൻ ആത്മനിന്ദയോടെ ചിരിച്ചു…എന്റെ വീട്… എന്റെ ഭർത്താവിന്റെ കല്യാണം നടക്കാൻ പോകുന്ന വീട്…

അതല്ല മമ്മി….ജോലിക്ക് കേറ ണ്ടേ?

മോൾക്കെന്തിനാ ഇനി ആ ജോലി? ഇവിടെ അടുത്ത് എവിടെ എങ്കിലും നോക്കാം..

വേണ്ട മമ്മി..എനിക്ക് തിരിച്ചുപോണം…ഞാൻ പൊയ്ക്കോട്ടെ?പ്ളീസ്…

മോൾടെ ബുദ്ധിമുട്ട് മമ്മിക്ക് മനസ്സിലാവാതെ അല്ല..പക്ഷെ ഇനിയും അവനെ എനിക്ക് വേദനിച്ചു കാണാൻ വയ്യ മോളെ….അതുകൊണ്ടു മോൾ അവനോട് ചോദിച്ചിട്ട് എന്താന്നു വച്ചാൽ ആയിക്കോ…മമ്മി വീണ്ടും തിരിഞ്ഞുനിന്നു ജോലി ചെയ്യാൻ തുടങ്ങി…എന്തു ചെയ്യണം എന്നറിയാതെ അസ്ത്രപ്രജ്ഞയായി ഞാനും…

ഹായ്…ഡേവിഡിനോടൊപ്പം കയറി വന്നപ്പോഴാണ് ദീപ്തി വാതിൽക്കൽ നിൽക്കുന്ന എന്നെ ശ്രദ്ധിച്ചത്…ഹായ്..തെളിച്ചമില്ലാത്തൊരു പുഞ്ചിരി ഞാനവൾക്കു സമ്മാനിച്ചു..ഹൗ യൂ നൗ?ഗുഡ്….

നിന്റെ പെണ്ണിന് ഒരു ചുണയില്ലലോ ഡേവിച്ചാ …അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു അവനെ നോക്കി കണ്ണിറുക്കി…ഞാനവനെ ഞെട്ടലോടെ നോക്കി…ഞങ്ങളുടെ നോട്ടം കണ്ടിട്ടെന്നവണ്ണം അവൾ പെട്ടെന്ന് തിരുത്തി .

ഓ സോറി സോറി..ഞാനെയ്‌ പെട്ടെന്ന് പറഞ്ഞുപോയതാ..ഞങ്ങൾ കല്യണത്തിന്റെ കുറച്ചു പർച്ചസിനു പോയതാ…ഇത് ചേച്ചിക്കാ…എന്റെ വക…അല്ല ഞങ്ങളുടെ രണ്ടുപേരുടെയും വക…അവൾ കയ്യിലേല്പിച്ച ചുവന്ന കവർ എന്നെ നോക്കി പല്ലിളിക്കുന്ന പോലെ…

അതെങ്ങനാടി രണ്ടുപേരുടെയും വക ആവുന്നത്..കാശു മുടക്കിയത് ഞാനല്ലേ…
ഡേവിഡ് അവളെ നോക്കി ചുണ്ടു കൂർപ്പിച്ചു…പക്ഷെ സെലെക്ഷൻ എന്റെ അല്ലെ? ദീപ്‌തി പൊട്ടിച്ചിരിച്ചു…അത് കാണേ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞുതുടങ്ങി…റൂമിലേക്ക് പിൻവാങ്ങുമ്പോൾ ഞാൻ വെറുതെ ഓർത്തു…

അവന്റെ വിവാഹം നേരിട്ടു കാണാൻ മാത്രം ശക്തിയൊന്നും തനിക്കില്ലെന്നു അവനെങ്കിലും മനസ്സിലാക്കികൂടെ?ഒന്നുമില്ലെങ്കിലും…അരുമല്ലെങ്കിലും.. ഒരുകാലത്ത് അവന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നില്ലേ ഞാൻ? പോയ കാലങ്ങൾ തന്ന നല്ല ഓർമ്മകൾ വിങ്ങലായി മനസ്സിൽ നിറഞ്ഞപ്പോൾ കരച്ചിലിന്റെ ചീളുകൾ ഒളിപ്പിക്കാൻ ഞാൻ തലയിണയിലേക്ക് മുഖം പൂഴ്ത്തി..

എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല… പേമാരികൾ പെയ്തൊഴിഞ്ഞപ്പോൾ മനസ്സൊന്നു ശാന്തമായ പോലെ…ഉറച്ച തീരുമാനത്തോടെയാണ് എഴുന്നേറ്റത്..പോകണം…അനുവദിച്ചാലും ഇല്ലെങ്കിലും പോകണം…ഒളിച്ചോട്ടമാണ്… ഭീരുത്വമാണ്..പക്ഷെ എനിക്കിപ്പോൾ ഇതല്ലാതെ മറ്റൊരു വഴിയിൽ…

കണ്ണുതുടച്ചു എഴുനേറ്റു തിരിഞ്ഞതും എവിടെയോ ചെന്നിടിച്ചു…ഡേവിഡിന്റെ നെഞ്ചിലാണ് ചേർന്നു നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ പകപ്പോടെ ഞാൻ അകന്നു മാറി.. അവനെന്റെ കണ്ണിൽ സാകൂതം നോക്കി… അതിന്റെ മൂർച്ച താങ്ങാനാവാതെ ഞാൻ മുഖം താഴ്ത്തി….പെട്ടെന്ന് അവനെന്നെ വലിച്ചു നെഞ്ചിലേക്കിട്ടു..എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകുന്നതിനു മുൻപേ തുരുതുരാ പൊള്ളുന്ന ഉമ്മകൾ കൊണ്ട് അവനെന്നെ മൂടി

കുതറി പിടഞ്ഞു മാറും തോറും അവന്റെ കൈകൾമുറുകികൊണ്ടേയിരുന്നു….ഒടുവിൽ എങ്ങനെയോ അവനെ തള്ളിമാറ്റി ഞാൻ നിന്നു കിതച്ചു..അവനെന്നെ കൂസലന്യേ നോക്കിനിന്നു…ഒന്നും സംഭവിക്കാത്ത അവന്റെ ആ മുഖഭാവം എന്നെ കൂടുതൽ ക്രുദ്ധയാക്കി…

എന്താ ഈ ചെയ്തത്…?

…….

എന്താ ഇതെന്ന്…

എന്റെ കണ്ണുകളിൽ തീ എരിയുന്നുണ്ടായിരുന്നു…ശബ്ദമുയർന്നതും മറ്റുള്ളവർ ഓടി വന്നതും ഒന്നും ഞാനപ്പോൾ കണ്ടില്ല…

എന്താ എന്താ മോളെ? മമ്മിയുടെ ചോദ്യത്തിന് മുൻപിൽ ഞാനൊന്നു പതറി…എന്റെ നോട്ടം ദീപ്തിയുടെ മുഖത്തു പതിഞ്ഞു…അവളും അമ്പരന്നു നിൽക്കുകയായിരുന്നു…

ഒന്നുമില്ല മമ്മി..ഇവൾക്ക് ഭ്രാന്ത്…ഡേവിഡ് ശാന്തമായാണു അത് പറഞ്ഞത്.
അത് കേട്ടപ്പോൾ വല്ലാത്തൊരു നിസ്സഹായത എന്നെ പൊതിഞ്ഞു..

എനിക്ക് പോണം മമ്മി…ഞാൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…ഇനിയൊരു നിമിഷം ഇവിടെ നിക്കാൻ വയ്യ…മമ്മി എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. അവരെന്റെ കവിളിൽ മെല്ലെ തലോടി…നാളെ മോളുടെ വീട്ടിൽ നിന്ന് ആരെയെങ്കിലും വിളിപ്പിക്കാം…ഈ രാത്രി നിന്നെ ഇറക്കി വിടുന്നതെങ്ങനെയാ മോളേ… ഒരിക്കൽ പടിയിറങ്ങി പോയതല്ലേ നീ..അതും ഈ ഞാൻ കാരണം…

ഇത്തവണ സ്തബ്ധനായി എന്നെ ഉറ്റുനോക്കിയത് ഡേവിഛനായിരുന്നു…മമ്മി ഡേവിഡിനെ നോക്കി തുടർന്നു….എന്റെ പൊന്നുമോനെ അന്നത്തെ അവസ്‌ഥയിൽ ഞാനെന്തൊക്കെയോ പറഞ്ഞുപോയെടാ.. എല്ലാരുടേം വിഷമം,നാണക്കേട് ഒന്നും കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല…എന്റെ മോനെ വിട്ടുതരാൻ പറഞ്ഞപ്പോഴും അങ്ങനെ എല്ലാം വിട്ടറിഞ്ഞു പൊയ്കളെയും എന്നു കരുതിയില്ല…എന്നോട് ക്ഷമിക്കു മോളേ…..

അവരെന്റെ മുന്നിൽ കൈകൂപ്പിയപ്പോൾ എനിക്ക് ഈ നിമിഷം ഭൂമി പിളർന്നുതാഴേക്കു പോയാൽ മതിയെന്നു തോന്നിപ്പോയി…

അമ്മയാണ്….സ്നേഹമാണ്…കൂട്ടുകൂടി നടന്നപ്പോൾ നൂറായിരം തവണ വാക്കുകളിൽ കൂടി അറിഞ്ഞ നന്മയാണ്..ഡേവിച്ചന്റെ എല്ലാമെല്ലാം ആണ് മുന്നിൽ കൈകൂപ്പി കരയുന്നത്…ആ കൈ തട്ടിമാറ്റി കെട്ടിപിടിച്ചു…

ഇങ്ങനൊന്നും പറയല്ലേ മമ്മി….ആരും കരയാതിരിക്കാൻ അല്ലെ…ആരും വിഷമിക്കണ്ടാന്നു കരുതിയല്ലേ..ഞാൻ പോയത്…എന്നിട്ടും ഇപ്പോൾ…എല്ലാത്തിനും കാരണം ഞാനാ…ഞാൻ മാത്രാ…

അണപൊട്ടിയൊഴുകുന്ന കണ്ണുനീരിൽ എല്ലാം മറന്നിപോയിരുന്നു…ഡേവിഡിന്റെ സാന്നിധ്യത്തെ പോലും..

അല്ല മോളെ…ഒരമ്മയുടെ സ്വർത്ഥതയാ… ഒരു മകന് വേണ്ടി മറ്റൊരു മകനെ തള്ളിപ്പറയാൻ വയ്യായിരുന്നു..നീ ഇവിടെ നിന്നാൽ അവർ ഇറങ്ങിപോകും എന്നു പറഞ്ഞപ്പോൾ എനിക്ക് അവരെ തിരഞ്ഞെടുക്കേണ്ടി വന്നു..പക്ഷെ നീ പോയതിൽ പിന്നെ ഇവിടെയാരും സന്തോഷമായിരുന്നില്ല…കുറ്റബോധം കൊണ്ട് തിരുരൂപത്തോട് മാപ്പിരക്കാത്ത ഒരു ദിനം പോലും ഇല്ലായിരുന്നു…നീ നിന്റെ വീട്ടിൽ എതിയില്ലെന്നറിഞ്ഞ നിമിഷം മുതൽ വേവുന്നൊരു മനസ്സുമായാ ഞാൻ ജീവിക്കുന്നത്… ഒറ്റക്കൊരു പെണ്കുട്ടി..അറിയാത്ത നാട്ടില്…ആരുടെയും തുണയില്ലാതെ… മനസ്സു തകർന്നാ നീയീ പടിയിറങ്ങിയത് എന്നെനിക്കറിയാം മോളേ…
അതെല്ലാം പോരാഞ്ഞ് നീ പോയതിൽ പിന്നെ എന്റെ ഡേവിഡ് ഒരു നിമിഷം ഒന്നു ചിരിച്ചു കണ്ടിട്ടില്ല ..അവന്റെ തകർച്ച…അതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു…
ഒരിക്കെ കള്ളു കുടിച്ചു ബോധമില്ലാതെ വന്നെന്റെ മടിയിൽ കിടന്നു പുലമ്പിയപ്പോഴാ ഞാൻ പലതും അറിഞ്ഞത്…ഞങ്ങൾക്ക് വേണ്ടി വേണ്ടാന്നു വച്ച ഇഷ്ടം, അന്നത്തെ സാഹചര്യം, എല്ലാം…ഞാനവനെ കുറ്റം പറയില്ല…മനസാക്ഷി ഉള്ള ആരും ചെയ്യുന്നതേ അവനും ചെയ്തുള്ളൂ..നിന്നെ തിരിച്ചറിയാൻ മാത്രം മമ്മി പരാജയപ്പെട്ടുപോയി മോളേ…

മമ്മി എന്റെ നെറുകയിൽ ചുംബിച്ചു…കണ്ണുനീർതുടച്ചു…

ഞങ്ങൾ അംഗീകരിച്ചാലേ ഒരുമിച്ചൊരു ജീവിതം ഉണ്ടാവൂ എന്നു നീ പറഞ്ഞപ്പോഴും അവനൊരു പ്രതീക്ഷ ഉണ്ടായിരുന്നു നീ ഇവിടെ തന്നെ ഉണ്ടല്ലോ ,എന്നായാലും ഞാൻ നിന്നെ അംഗീകരിക്കും എന്ന്‌….നീ പോയപ്പോ അവനെന്നെ കെട്ടിപിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു “അവളെന്നെ പറ്റിച്ചിട്ടു പോയന്ന്”..അപ്പോഴും അവനോട് ഞാൻ പറഞ്ഞതൊന്നും പറയാൻ എനിക്ക് പറ്റിയില്ല….പേടിയായിരുന്നു…അവനെന്നെ വെറുത്തു കളഞ്ഞാലോ…പിന്നെ പിന്നെ നീയെന്റെ മനസ്സിൽ എപ്പോഴും വന്നു തുടങ്ങി.. നീയിവിടെ ഉണ്ടായിരുന്നപ്പോൾ ഞാൻ കാണാൻ മറന്നുപോയ നിന്റെ നന്മ…അത് നിന്റെ അഭാവത്തിൽ ഞാനറിഞ്ഞു മോളേ….സ്വന്തം ജീവിതത്തെക്കാളും മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്ന നിന്നെപോലൊരു കൊച്ചിനെ അവനിഷ്ടപ്പെട്ടാൽ ഞാനെങ്ങനെ അവനെ കുറ്റപ്പെടുത്താനാ?

മമ്മി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…അവരെന്നെ അംഗീകരിക്കുന്നു എന്ന തിരിച്ചറിവിനുമപ്പുറം മറ്റൊന്നും എനിക്ക് കേൾക്കണ്ടായിരുന്നു…മനസ്സ് നിറഞ്ഞ് ഞാനങ്ങനെ നിന്നു..ഇടക്കെപ്പോഴോ മിഴികൾ ഡേവിഡിനെ തിരഞ്ഞു… അവൻ നിന്നിടം ശൂന്യമായിരുന്നു…ചുവരിൽ ചാരി എന്നെ നിർന്നിമേഷം നോക്കി നിൽക്കുന്ന ദീപ്തിയെ കണ്ടപ്പോൾ മാത്രം എന്റെ സന്തോഷത്തിനു മങ്ങലേറ്റു… പാവം…അവളെന്തുചെയ്തിട്ടാ?ഒത്തിരി സ്വപ്ന ങ്ങൾ നൽകി എല്ലാവരും അവളെയും കബളിപ്പിച്ചിരിക്കുമോ? പുറത്തേക്കു നോക്കി നിൽക്കുകയായിരുന്നു ഡേവിഡ്…

ഡേവിച്ചാ…എന്റെ ശബ്ദം നേർത്തുപോയിരുന്നു…അവൻ എന്റെ സാമീപ്യം അറിഞ്ഞിട്ടും എന്നെ അവഗണിക്കുകയാണ് എന്നെനിക്ക് മനസ്സിലായിരുന്നു…
ഞാൻ മെല്ലെ അവന്റെ പുറകിൽ ചെന്നു നിന്നു..അവന്റെ ഷോള്ഡറിൽ കൈവച്ചു..

തൊട്ടുപോവരുത്‌..പിണങ്ങിനിൽക്കുന്ന ഒരു കുട്ടിയുടെ വാശിയോടെ അവൻ ആ കൈ തട്ടിമാറ്റി..

എനിക്ക് പറയാനുള്ളത് ഒന്നു കേൾക്ക്….

എനിക്കൊന്നും കേൾകണ്ട….

അവനെ എന്തു പറഞ്ഞു അനുനയിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി…
പെട്ടെന്നൊരു നിമിഷത്തേ തോന്നലിൽ ഞാനവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു….ഡേവിച്ചാ….

അവൻ മിണ്ടിയില്ല….എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു…എന്നോടൊന്ന് മിണ്ടൂ…പ്ളീസ്….അവൻ അനങ്ങിയില്ല…ഞാനും…ഒന്നും മിണ്ടാതെ കുറെ നേരം ഞാനാ നിൽപ്പ് തുടർന്നു…ചുറ്റും നിശ്ശബ്ദത കനം വച്ചു…എന്നിട്ടും എനിക്ക് വല്ലാത്ത സുരക്ഷിതത്വം തോന്നി…

ഡേവിച്ചാ

……….

ഡേവിച്ചാ

….……

ഒന്നു മിണ്ടാവോ

………

നാളെ ഞാൻ പോവും..

അവൻ പെട്ടെന്നെന്റെ കൈ വിടുവിച്ചു തിരിഞ്ഞുനിന്നു…എങ്ങോട്ട്?
അവന്റെ കണ്ണുകളിലെ ഭാവം..വിഹ്വലത…എന്തോ നഷ്ടപ്പെടുന്നതിന്റെ പിടപ്പ്..

അതറിയില്ല…

എന്തിനാ പോണേ?

പിന്നെ…?

ഇവിടെ നിന്നൂടെ.. എന്റെ കൂടെ…

ഒരു നൂറു വട്ടം സമ്മതം എന്നു പറയണം എന്നുണ്ടായിരുന്നു…കൃത്രിമമായ ഒരു ചിരി ഫിറ്റ് ചെയ്തു ഞാനതിനെ സമർഥമായി മറച്ചു..

അപ്പൊ കെട്ടാൻ പോണ കുട്ടിയോ?അവന്റെ മുഖത്തു അമ്പരപ്പ്…

ആരു പറഞ്ഞു ഇത്?

ഞാൻ പിന്നെ ഒന്നും അറിയാതെ വന്നതാണ്എന്നു കരുതിയോ?മനസമ്മതം കൂടാനല്ലേ വന്നത്?

ആരുടെ?അവൻ നെറ്റി ചുളിച്ചു…

ഡേവിച്ചന്റെ…

അവന്റെ കണ്ണുകൾ പെട്ടെന്ന് കുറുകി… മുഖത്തേക്ക് രക്തം ഇരച്ചുവന്നു… എന്റെ രണ്ടു കൈകളിലും അമർത്തി പിടിച്ചുകൊണ്ടു അവൻ ചോദിച്ചു..

എന്റെ മനസമ്മതം കൂടാനാണോ നീ വന്നത്?എനിക്ക് കൈ നോവുന്നുണ്ടായിരുന്നു..ഉത്തരം പറയാൻ എടുക്കുന്ന ഓരോ നൊടിയിലും കൈ കൂടുതൽ മുറുകി കൊണ്ടിരിക്കുന്നു…

എനിക്ക് നോവുന്നു…അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി..നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവന്റെ കൈ അയവു വരുകയും മുഖം ആർദ്രമാവുകയും ചെയ്തു..അടുത്ത നൊടിയിൽ അവയെല്ലാം മാറി അമർഷം നിറഞ്ഞു…

ഇറങ്ങി പോടീ…അവൻ പുറത്തേക്കു നോക്കി ശബ്ദമുയർത്തി…

ഡേവിച്ചാ ഞാൻ…

മിണ്ടിപോവരുത്…പോ…തിങ്ങിവരുന്ന ദുഃഖം കടിച്ചമർത്തി ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവന്റെ പിൻവിളി എത്തി….

ഒന്നു നിന്നേ…ഞാൻ ശൂന്യമായ മിഴികളോടെ അവനെ നോക്കി…

നീയെന്നെ എപ്പഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? അവന്റെ ശബ്ദത്തിൽ നോവ്‌ പടർന്നിരുന്നു…നീ മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയപ്പോ നിനക്കെല്ലാവരോടും ഉള്ള കരുതൽ മനസ്സിലാക്കിയവനാ ഞാൻ…ഇഷ്‌ടം ആണെന്നൊന്നും പറഞ്ഞില്ലെങ്കിലും എനിക്കറിയാരുന്നു നിനക്കെന്നെ ഇഷ്ടം ആണെന്ന്….എന്നിട്ടും നിന്നോട് ബഹുമാനമേ തോന്നിയിട്ടുള്ളൂ.താലി കെട്ടിയിട്ടും എന്നെ ഇട്ടെറിഞ്ഞു പോയപ്പോഴും നിന്നെ കുറ്റപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല..പക്ഷെ ഇപ്പൊ നീ പറഞ്ഞില്ലേ നീയെന്റെ മനസ്സമമതത്തിന് വന്നതാണ് എന്ന്… എങ്ങനെ കഴിഞ്ഞു നിനക്ക്? അത്രേ ഉള്ളൂ നിനക്ക്ഞാൻ?

അവന്റെ മുന്നിൽ വാക്കുകൾ നഷ്ടപ്പെട്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…അല്ലെങ്കിലും തെറ്റുകളെല്ലാം എന്റേതാണല്ലോ….അവനെപ്പറ്റി ചിന്തിക്കാൻ മറന്നുപോയ നിമിഷങ്ങളെ ഞാൻ മനസ്സിൽ ശപിച്ചു…അവൻ നന്നായിരിക്കണം എന്നെ താൻ ആഗ്രഹിച്ചിട്ടുള്ളൂ…പക്ഷെ….

സ്വാതീ….

മ്മ്‌….

ഒരു കാര്യം അറിയോ?ഞാൻ കണ്ണുകളുയർത്തി അവനെ നോക്കി.നീയെത്ര ദൂരത്തുപോയാലും എന്റടുത്തു തന്നെവരുമെന്ന വിശ്വാസത്തിലാ ഞാനിത്രയും നാൾ ജീവിച്ചത്…നീ മറ്റൊരു വിവാഹം കഴിക്കുമെന്നു പോയിട്ട് നിന്നെ മറ്റൊരാളുടെ കൂടെ സങ്കൽപ്പിക്കാൻ പോലും എനിക്കിപ്പോ കഴിയില്ല…അവൻറെ കണ്ണുകളിൽ സ്നേഹം അലയടിക്കുന്നുണ്ടായിരുന്നു..അതിന്റെ ആഴങ്ങളിൽ ഞാൻ മുങ്ങിപോകുമെന്നു എനിക്ക് തോന്നി…

ഡേവിച്ചാ ഞാൻ…

വേണ്ട നീ ഒന്നും പറയണ്ട…നീ ഒത്തിരി മാറിപ്പോയി സ്വാതീ… എന്റെ സ്വാതിക്ക് എന്നും മറ്റാരേക്കാളും നന്നായി എന്നെ മനസിലാകുമായിരുന്നു…ഒന്നും പറയാതെ…ഒരു നോട്ടം കൊണ്ട് പോലും…പക്ഷെ നീ….നീ സ്വാർഥയാണ്..നിനക്ക് മറ്റാരുടെയും വേദന മനസ്സിലാവില്ല….ഇറങ്ങിപോയ്ക്കോ നീ..എനിക്ക് കാണണ്ട നിന്നെ…

പൊട്ടിക്കരഞ്ഞുകൊണ്ട്‌ തന്നെയാണ് ഞാനാ മുറിയിൽ നിന്നും ഇറങ്ങിയത്…ഒരു നിമിഷം ഞാൻ പിന്തിരിഞ്ഞു നോക്കി..എനിക്ക് മുഖം തരാതെ നിൽക്കുകയായിരുന്നുഅവൻ….എന്നാൽ ഞാൻ നോക്കിയ അതേ നിമിഷം അവൻ തിരിഞ്ഞുനോക്കി….കണ്ണുകളിടഞ്ഞ നിമിഷം മൗനമായി രണ്ടു ഹൃദയങ്ങൾ സംവദിച്ചു.. അടുത്ത നിമിഷത്തിൽ അവൻ ഇരുകൈകളും എന്റെ നേരെ നീട്ടി…
അവൻ വിളിക്കാൻ കാത്തിരുന്ന പൊലെന്റെ കാലുകൾ മുന്നോട്ടോടുകയായിരുന്നു..അവന്റെ നെഞ്ചിൽ മുഖം ചേർത്തപ്പോൾ ഞാൻ സ്വയമറിയാതെ വിങ്ങിപ്പൊട്ടി…

ഡേവിച്ചാ…..

മ്മ്‌….

സോറി..

സോറി വേണ്ട….

പിന്നെയോ?

ഉമ്മ…നിറയെ ഉമ്മ…………ന്താ ഒന്നും പറയാനില്ലേ?

ഇല്ല…ഞാൻ പ്രതീക്ഷിച്ചു…

എന്ത്..?

കൂമ്പിനിടി കിട്ടും ന്ന്…

എന്തിന്?

ഉമ്മ ചോദിച്ചതിന്..ഫൂലൻ ദേവിയുടെ ദേഷ്യം എല്ലാം എവിടെപ്പോയി?

ഇവിടെ….ഈ നെഞ്ചിൽ അലിഞ്ഞുപോയി..അവന്റെ നെഞ്ചിൽ വിരൽകൊണ്ട് മെല്ലെ കുത്തി കൊണ്ടു പറയുമ്പോൾ ഏറെ കാലത്തിനു ശേഷം മനസ്സിൽ വല്ലാത്തൊരു ലാഘവം തോന്നി… ആ പഴയ കുറുമ്പി പെണ്ണ് വീണ്ടും ഉണർന്ന പോലെ….അവനെന്നെ ഒന്നു കൂടി ചേർത്തുപിടിച്ചു….

മക്കളേ ആ വാതിലങ്ങു ചാരിക്കോട്ടോ…ഇവിടെ കൊച്ചു പിള്ളേരൊക്കെ ഉള്ളതാ…മമ്മിയുടെ ശബ്ദം…

ഞാൻ പെട്ടെന്ന് അവനെ വിട്ടു അകന്നുമാറി… നേരെ ശബ്ദം കേട്ടു ഭാഗത്തേക്ക് ചെന്നു…അവർ ദീപ്തി യൊടൊപ്പം ഡൈനിങ്ങ് ഹാളിൽ ആയിരുന്നു…ഓടിച്ചെന്നു ഞാൻ അവരെ കെട്ടിപിടിച്ചു… കവിളിലൊരുമ്മ കൊടുത്തു….മമ്മി എന്നെ നോക്കി പുഞ്ചിരിച്ചു…ആചിരിയിൽ എനിക്ക് അതുവരെ വ്യക്തമല്ലാതിരുന്ന പലതിനും ഉത്തരമുണ്ടായിരുന്നു….

മനസമ്മതത്തിനു വരണം എന്നെ പറഞ്ഞുള്ളു… ഡേവിഡിന്റെ മനസമ്മതം എന്നല്ല…ധന്യ ,ഡേവിഡിന്റെ അനിയത്തി കല്യാണ പർച്ചസിനു ബാംഗ്ലൂര് പോയി എന്നാണ് പറഞ്ഞത്…ഡേവിഡ് വരാത്തത് കൊണ്ട് മനഃസമ്മതം മുടങ്ങിയിട്ടില്ല…തലചുറ്റി വീണ എന്നെ കിടത്താൻ ഡേവിഡിന്റെ റൂം അല്ലാതെയും ഇവിടെ മുറികളുണ്ടായിരുന്നു…ആ മുറി പുറത്തുനിന്നു ലോക്ക് ആയിപോയതല്ല …..ഡേവിഡിനെ മറന്നിട്ടു ആരും അബദ്ധത്തിൽ പോയതുമല്ല…എല്ലായ്‌പോഴും ഇവിടെ യുണ്ടായിരുന്ന ദീപ്തിയെ ആരും ഇതുവരെ പരിചയപ്പെടുത്തിയതുമില്ല…അവൾ ബോധപൂർവമല്ലാതെ വിളിച്ചതുമല്ല എന്നെ ഡേവിച്ചന്റെ പെണ്ണ് എന്ന്…എല്ലാം കൃത്യമായ പ്ലാനിംഗ് ആണ്….അതിനു പിന്നിൽ കറുത്ത കരങ്ങൾ മൂന്നു മക്കളെ ഊട്ടിയ ഈ അമ്മയുടേതാണ്…മക്കളുടെ സന്തോഷത്തിനായി ഏതറ്റം വരെയും പോകാൻ തയാറുള്ള ഒരമ്മ….എനിക്കെന്തോ അവരോടു വല്ലാത്ത സ്നേഹം തോന്നി….

മോൾക്ക് മമ്മിയോട് ദേഷ്യം ഒന്നും ഇല്ലാലോ…ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി…എന്ന പോയി ഉറങ്ങിക്കോ…നാളെ മുതൽ തിരക്കാണ്…ദീപ്‌തി രാവിലെ എത്തും…മറ്റന്നാൾ കല്യാണം അല്ലെ….മ്മ്‌….

ആകാശത്തു നിറയെ നക്ഷത്രങ്ങൾ മിന്നിതെളിഞ്ഞിരുന്നു….എന്നെ വട്ടം ചുറ്റി ചേർത്തുപിടിച്ചിട്ടു ഡേവിഡ് മെല്ലെ പറഞ്ഞു….എന്നാലും….നിനക്കൊരു വാക്ക് എന്നോട് പറയാമായിരുന്നു…മമ്മിയോട് അന്ന് ഞാൻ സംസാരിച്ചേനെയല്ലോ….ഞാൻ ഉത്തരം പറഞ്ഞില്ല…അവന്റെ കൈ മെല്ലെ എടുത്തു കൈവെള്ളയിൽ അമർത്തി ചുംബിച്ചു…ഐ മിസ്ഡ് യൂ….അവൻ എന്നെ നെഞ്ചിൽ ചേർത്തു പൊതിഞ്ഞുപിടിച്ചു…

ഞാൻ അപ്പോൾ ഓർക്കുകയായിരുന്നു അന്ന് ഞാൻ പോകാതിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന്.. ഡേവിഡ് മമ്മിയോട് സംസാരിച്ചിരുന്നെങ്കിൽ അമ്മയെയും മകനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചു എന്നെ അവർ കരുതുകയുള്ളൂ… എത്ര നാൾ കഴിഞ്ഞാലും വലിഞ്ഞു കയറി വന്നവൾ ആയേ അവർക്കെന്നെ കാണാൻ കഴിയുമായിരുന്നുള്ളൂ…പക്ഷെ ഇന്നോ?നിറഞ്ഞ മനസ്സോടെ അവർ എന്നെ സ്വീകരിച്ചിരിക്കുന്നു…

കുഞ്ഞിലെ അമ്മ പറയാറുള്ളത് അവളോർത്തു.. നല്ല മനുഷ്യർക്ക് ദൈവം എന്നും നല്ലതേ വരുത്തു…ശരിയാണ്…ഒത്തിരി സങ്കട പെടുത്തിയെങ്കിലും അവൻ എനിക്ക് വേണ്ടി ഒരു നല്ല ജീവിതം കാത്തു വച്ചിരുന്നു…ഒരിക്കലും എന്റെ സ്വന്തം ആകാതെ പോകുമായിരുന്ന എന്റെ പ്രണയം..സ്നേഹത്തിനു പകരം വക്കാൻ എനിക്ക് കഴിയാതെ പോയ എന്റെ ഒരേ ഒരു പ്രണയം…ചില കാര്യങ്ങൾ അങ്ങനെയാണ്… നമ്മൾ പ്രതീക്ഷിക്കുന്നതിലുമെറെ നമുക്ക് കിട്ടും…കാരണം ത്യാഗം കാണുന്നവന് നിസ്സാരവും ത്യജിക്കുന്നവന് സർവസ്വവുമാണ്….

ഞങ്ങളുടെ പ്രണയം ഇനിയും പൂക്കാൻ തുടങ്ങുന്നതെയുള്ളൂ… മതത്തിന്റെ ..ജാതിയുടെ… സ്നേഹത്തിന്റെ. .പേരിൽ ഞങ്ങൾ നഷ്ടപ്പെടുത്തിയ ആ പ്രണയനിമിഷങ്ങൾ ഇനി വേണം ജീവിച്ചുതീർക്കാൻ…കാരണം ഇപ്പോൾ ഞങ്ങൾക്ക് ചുറ്റും സ്നേഹത്തിന്റെ ഒരു വലയമുണ്ട് സംരക്ഷണം തീർക്കാൻ..വീണുപോയാൽ താങ്ങി നിർത്താൻ…പ്രണയത്തിനും സ്നേഹത്തിനും നടുവിലുള്ള ഈ തുരുത്തിൽ ഞങ്ങൾക്ക് ഇനിയും സ്നേഹം പങ്കിടാം… നിറഞ്ഞ മനസ്സോടെ…ത്യജിക്കുന്നവന് കൂടുതൽ മൂല്യമുള്ളവ ലഭിക്കുന്നു..കാരണം ത്യാഗം ത്യജിക്കുന്നവന് സർവസ്വവും കാണുന്നവന് നിസാരവുമാണ്…

അവസാനിച്ചു

NB: ഒറ്റ പാർട്ട് കഥ ആയിരുന്നു തുടങ്ങിയത്.. പക്ഷെ ഒന്നും ഉൾക്കൊള്ളനുണ്ടായില്ല…അതാണ് തുടർക്കഥ ആക്കിയത്..ഉള്ളി തൊലിക്കുന്ന പോലെ അകത്തേക്ക് വരുംതോറും ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നു…വെറുപ്പിച്ചെങ്കിൽ ചുമ്മാ ക്ഷമിക്കെന്നെ…