വർഷങ്ങൾ കടന്നുപോയി. വിചാരിച്ച പോലെ അവനൊരു ജോലിക്കാരനായി. ഒരു പെണ്ണും കെട്ടി

എഴുത്ത്: മഹാ ദേവൻ

ഇന്നലേം അച്ഛൻ വന്നപ്പോൾ പാതിരാത്രി ആയിരുന്നു. എന്നും മുഖത്തു കാണുന്ന ആ പുഞ്ചിരി സമ്മാനിച്ച് ഉമ്മറത്തേക്ക് കയറുമ്പോൾ അച്ഛന്റെ വിയർപ്പ് മണം മൂക്കിലേക്ക് അടിച്ചുകയറി.

പണ്ട് ആ മണത്തിനു പ്രത്യേക സുഗന്ധമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കുടിക്കുന്ന വെള്ളത്തിന്റെ ചിലപ്പോൾ വരുമ്പോൾ വഴിയരികിൽ പൊഴിഞ്ഞു വീണു കിട്ടുന്ന മാമ്പഴത്തിനു പോലും അച്ഛന്റെ വിയർപ്പിന്റെ ഒരു ഗന്ധമായിരുന്നു. പിന്നീട് എപ്പോഴാണ് ആ ഗന്ധം ഒരു നാറ്റമായി അലോസരപ്പെടുത്തിത്തുടങ്ങിയത്.

എഞ്ചിനീറിങ് കഴിഞ്ഞും ജോലിക്കൊന്നും പോകാതെ വീട്ടിൽ ഇരിക്കുമ്പോൾ അച്ഛൻ പലപ്പോഴും വഴക്കായി പറയുമായിരുന്നു…”ഇങ്ങനെ മൊബൈലും കുത്തി ഇരുന്നോ…ഒരു ജോലിക്കും ശ്രമിക്കേണ്ട. വയ്യാത്ത കാലത്ത് വല്ല ഉപകാരവും ആകുമെന്ന് വെച്ചാ ഇല്ലാത്ത കാശു മുടക്കി പഠിപ്പിച്ചത്. എന്നിട്ടിപ്പോ വീടിന് വല്ല ഗുണവുമുണ്ടോ…അതും ഇല്ല…ഒന്നല്ലെങ്കിൽ ആ തൂമ്പയെടുത്തു നാല് കിള കിളച്ചാൽ മണ്ണെങ്കിലും കൂടെ ഉണ്ടാകും.”

അച്ഛന്റെ ഓരോ വാക്കും കുത്തുവാക്കുകൾ ആയിരുന്നു. എൻജിനീയറിങ് പഠിച്ചത് തൂമ്പ പിടിക്കാൻ അല്ലല്ലോ എന്ന വാദം കൊണ്ട് പിടിച്ചുനിന്നു പലപ്പോഴും….കൂടെ അച്ഛന്റെ വാക്കുകൾ കൂടി ആകുമ്പോൾ….അമ്മയായിരുന്നു പലപ്പോഴും ഇടനിലക്കാരി.

അച്ഛന്റെ ശകാരം കേൾക്കുമ്പോൾ എല്ലാം ആശ്വസിപ്പിക്കാൻ അമ്മ വരുമായിരുന്നു. പക്ഷെ പറഞ്ഞ് വരുന്നത് മുഴുവൻ അച്ഛന്റെ ഭാഗം ആയിരിക്കുമെന്ന് മാത്രം….

“എന്റെ മോനെ….നീ അച്ഛൻ പറയുന്നത് കേട്ട് ഇങ്ങനെ വിഷമിക്കണ്ട…അച്ഛന്റെ ദണ്ണം കൊണ്ട് പറയുന്നതല്ലെ…അല്ലതെ നിന്നെ വിഷമിപ്പിക്കാനോ നീ ഇവിടെ ഇരിക്കുന്നത് കൊണ്ടോ അല്ല…നിന്റെ അച്ഛനും വയസ്സ് ആയില്ലേ…ഇനി എത്ര കാലംന്നു വെച്ചാ ഈ വീടിനു വേണ്ടി ങ്ങനെ വലിക്കാ…ആവുന്ന കാലത്ത് കുറെ കഷ്ട്ടപ്പെട്ടു, വിശ്രമമില്ലാതെ ആ മണ്ണിൽ കിടന്ന് പണിയെടുത്തതിന്റെ ആണ് നമ്മളൊക്കെ അനുഭവിക്കുന്ന ഈ സന്തോഷവും സ്നേഹവും…”

“പുറത്തേക്ക് എങ്ങോട്ടേലും പോകാൻ അല്ലാതെ എന്നേലും അച്ഛൻ ഒരു കരയുള്ള മുണ്ടുടുത്തു നീ കണ്ടിട്ടുണ്ടോ…? ഉണ്ടാകില്ല. ഇത്രേം കാലം ജീവിച്ച ഞാൻ കണ്ടിട്ടില്ല. എപ്പഴും ഒരു ഒറ്റത്തോർത്തുമുണ്ട് ആയിരുന്നു വേഷം. അത് തന്നെ ആണ് ഇപ്പോഴും…പിശുക്കനെന്നു പറഞ്ഞ് പലരും കളിയാക്കുമ്പോഴും അച്ഛൻ ചിരിക്കാറേ ഉള്ളൂ…പക്ഷെ ആ ചിരിക്ക് പിന്നിൽ നൂറർത്ഥങ്ങൾ ഉണ്ട് “

അമ്മ പറയുന്നതൊക്കെ ശരിയാണ്. പക്ഷെ, അച്ഛൻ എന്റെ അവസ്ഥ കൂടി മനസ്സിലാക്കുന്നില്ലലോ എന്ന സങ്കടം ഉണ്ട്. ജോലി കിട്ടാത്തതിന് താനെന്ത് പിഴച്ചു എന്ന ചോദ്യവും മനസ്സിലുണ്ട്. പക്ഷെ മറുത്തു ചോദിച്ചാൽ അതിനുത്തരും അച്ഛന്റെ പക്കൽ ഉണ്ടാകും… “പണിയെടുക്കാൻ മനസ്സുണ്ടെങ്കിൽ എന്ത് ജോലിക്കും അതിന്റേതായ അന്തസും അഭിമാനവുമുണ്ട്. പക്ഷെ, അതിനുള്ള മനസ്സും തിരിച്ചറിവും വേണം.” ആ വാക്കുകളിൽ ഒരു പുച്ഛമില്ലേ…ഉണ്ട്. താൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നുള്ള ധ്വനിയുണ്ട്, അതിൽ പുച്ഛമുണ്ട്.

വർഷങ്ങൾ കടന്നുപോയി. വിചാരിച്ച പോലെ അവനൊരു ജോലിക്കാരനായി. ഒരു പെണ്ണും കെട്ടി. അതിനോടൊപ്പം തന്നെ ചില പ്രശ്നങ്ങളും ഉടലെടുത്തു തുടങ്ങിയിരുന്നു.

“അച്ഛനും അമ്മക്കും അറിയാലോ…അത്രേം ദൂരത്തു നിന്നുള്ള വരവും പോക്കും ഒന്നും ശരിയാകുന്നില്ല. അതുകൊണ്ട് ടൗണിൽ തന്നെ ഒരു വീടെടുത്തു താമസിച്ചാലോ എന്നൊരു ആലോചന…ഞാനും അവളും അങ്ങോട്ട്‌ മാറിയാലോ…നിങ്ങൾക്ക് ഇവിടെ നിന്നും ഇട്ടെറിഞ്ഞു പോരാൻ കഴിയില്ല എന്നറിയാം. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ വരണ്ട. അച്ഛനിപ്പോൾ വലിയ വയ്യായ്ക ഒന്നുമില്ലല്ലോ…”

അച്ഛന്റെ പുഞ്ചിരി ആ മുഖത്ത്‌ അപ്പോഴുമുണ്ടായിരുന്നു. അമ്മയുടെ മുഖത്തൊരു വിഷാദവും…അച്ഛനേം അമ്മയേം നോക്കാൻ വയ്യ എന്ന് പറയാനുള്ള മടിക്ക് പറയുന്ന പുതിയ കണ്ടെത്തലുകൾ. പെണ്ണ് കെട്ടുന്നതിനു മുന്നേ യാത്ര ചെയ്തിരുന്ന അതെ ദൂരമേ ഇപ്പോഴും ഉള്ളൂ. പക്ഷെ ഒന്ന് മാത്രം കൂടി…ബാധ്യതയുടെ കണക്ക്. ആ കണക്കിൽ അച്ഛനും അമ്മയും പുറന്തള്ളപ്പെട്ടു എന്ന് സാരം.

അച്ഛനിപ്പോൾ വയ്യായ്ക ഒന്നുമില്ലല്ലോ എന്ന വാക്കുകൾ അപ്പോഴും അയാളിൽ പുഞ്ചിരി ഉണർത്തി. “അച്ഛനൊരുകാലത്തും വയ്യായ്ക ഉണ്ടായിട്ടില്ല…അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയാൻ മോന് കഴിയുമായിരുന്നില്ല” എന്ന് പറയണമെന്ന് തോന്നിയെങ്കിലും എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അയാൾ അവർക്ക് യാത്ര നേർന്നു…അങ്ങനെ ആവുന്ന കാലത്തു വളർത്തി വലുതാക്കിയവൻ ആവാത്ത കാലത്തു നോക്കുമെന്ന് പ്രതീക്ഷിച്ചത് തെറ്റി.

“ഇതുപോലെ ഒന്നിനെ എന്തിനാ നമ്മളിത്ര വളർത്തി വലുതാക്കിയത്. ഗുണം പിടിക്കാത്തവൻ” അമ്മയുടെ വാക്കുകൾ പ്രാക്ക് പോലെ പുറത്തേക്ക് വന്നപ്പോൾ അച്ഛൻ പതിയെ തലയാട്ടി… “പാടില്ല, ഒരിക്കലും നമ്മൾ മക്കളെ പ്രാകരുത്. പിന്നെ അവരും നമ്മളും തമ്മിൽ എന്താണ് വത്യാസം. നമ്മൾ എന്ത് ചെയ്തു എന്നതല്ല, അത് നമ്മുടെ കടമയാണ്. കാരണം നമ്മൾ അവരുടെ അച്ഛനും അമ്മയുമാണ്…അതുകൊണ്ട് ചെയ്തതിന്റെ കണക്കുകൾ മടിശീലയിൽ തന്നെ ഇരിക്കട്ടെ…എന്നിട്ട് നീ ആ തോർത്ത്‌ എടുക്കു…”

മനസ്സ് തളരാത്ത കാലത്തോളം മണ്ണ് ചതിക്കില്ല. ശരീരം തളർച്ചയെ ചൂണ്ടിക്കാണിക്കുമ്പോഴും തൂമ്പ മണ്ണിൽ വീഴുമ്പോൾ കിട്ടുന്ന ഒരു ഊർജമുണ്ടല്ലോ….അതിന് ഇപ്പോൾ പടിയിറങ്ങിപോയവനെക്കാൾ സന്തോഷം തരാൻ കഴിയും…

മനസറിഞ്ഞു പണിയെടുത്താൽ മക്കളോളം ചതിക്കില്ല മണ്ണൊരിക്കലും…