കടലെത്തും വരെ ~ ഭാഗം 16, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ടെറസിൽ നിറയെ പച്ചക്കറികളായിരുന്നു.

“ദേ ആ ഷെൽഫിൽ നിന്ന് വട്ടിഎടുത്തോ ..വെണ്ടക്കയും തക്കാളിയുമൊക്കെ പാകമായിട്ടുണ്ടാകും. “

അവൾ ആദ്യമായിട്ടായിരുന്നു ആ ടെറസിൽ കയറുന്നത്. നിറയെ പച്ചക്കറികൾ പല തട്ടുകളിലായി ഭംഗിയായി അടുക്കി വളർത്തിയിരുന്നു.

അവൾ ഓരോന്നിന്റെയും അടുത്ത് പോയി കൗതുകത്തോടെ നോക്കി.

“ഇത് കുറെയുണ്ടല്ലോ? വിൽക്കാറുണ്ടോ?”

“ഇല്ലന്നെ അയല്പക്കത്തൊക്കെ കൊടുക്കും .മുഴുവനും നമുക്ക് വേണ്ടല്ലോ “

“ചേട്ടാ കൂയ്”

അപ്പുറത്തെ ടെറസിൽ നിന്ന് ഒരു വിളിയൊച്ച കേട്ട് അവർ അങ്ങോട്ട് നോക്കി

ഒരു സുന്ദരിക്കുട്ടി

‘നിനക്കിന്നു ട്യൂഷൻ ഇല്ലേ? ” ഗോവിന്ദ് ചോദിച്ചു

“ഓ ഞാൻ പോയില്ല ..ഈ കണക്ക് കണ്ടു പിടിച്ചവൻ ആരാണോ എന്തോ കയ്യിൽ കിട്ടിയിരുന്നെകിൽ ഞാൻ അവനെ കൊ-ന്നേനെ “

ഗോവിന്ദ് ചിരിച്ചു

“ആഗ ഇത് മാളു ..പ്ലസ് റ്റു ആണ് ..അപ്പുറത്തെ മല്ലിക ആന്റിയുടെയും ശശിയങ്കിളിന്റെയും ഒറ്റ മകൾ “

“ആഹാ ഇതാണല്ലേ ആ കക്ഷി …ഹലോ ചേച്ചി “

“എന്നെ അറിയുമോ ?”

“പിന്നെ ..ഇവിടെയൊരാൾക്ക് കോളേജിലെ ഏതു വിശേഷം പറഞ്ഞാലും ഉപ്പില്ലാതെ കറി ഇല്ല എന്ന പോലെ ആഗ എന്നപേരില്ലാതെ  എന്ത് കോളേജ് ?”

ആഗ ചിരിച്ചു

“എന്ന നിങ്ങളുടെ കല്യാണം ?”

ഗോവിന്ദ് ആഗയെ നോക്കി

“നാളെ ആയാലോ നീ ഫ്രീ ആകുമോ ?”അവൻ കുസൃതിയിൽ ചിരിച്ചു കൊണ്ട് ചോദിച്ചു

“അമ്പട കൊള്ളാല്ലോ “മാളു ഉറക്കെ പറഞ്ഞു

അവൻ മുറിച്ച പച്ചക്കറികൾ കുറച്ചു ഒരു പ്ലാസ്റ്റിക് കവറിലാക്കി  ടെറസിനരികിൽ ചെന്ന് അവളുടെ വശത്തേക്ക് ഇട്ടു കൊടുത്തു

“നീ ഇതും കൊണ്ട് പോയെ ..ഞങ്ങളെ സ്വസ്ഥമായി വിട് കൊച്ചെ “

“ഓ ഞാൻ പൊയ്ക്കോളാമെ “ആഗ ചേച്ചി ..യു ആർ വെരി ലക്കി ട്ടോ “

കൈ വീശി കാണിച്ചു കൊണ്ട് അവൾ പോയി

“പെണ്ണിന്റെ നാക്ക് …എന്റെ അടുത്ത് കുറച്ചു നാൾ ട്യൂഷന് വരുമായിരുന്നു ..അങ്ങനെയാ ഞങ്ങൾ ഫ്രണ്ട്സ് ആയത് ..നല്ല കൊച്ച. ഇപ്പൊ എനിക്ക് സമയം ഇല്ല ..കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ ഇവിടെയാ ഇപ്പോഴും .ചില ദിവസം നമ്മുടെ സ്റ്റുഡന്റസ് കാണും. പിന്നെ ഇവരുടെ കൂടെ നിൽക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്  “

ആഗ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അസ്തമയസൂര്യന്റെ ചുവപ്പ് അവന്റെ മുഖത്ത് നിറഞ്ഞ പോലെ.

“ഗോവിന്ദ് ….”

“ഉം “

ഗോവിന്ദിന് എന്നോട് എത്ര ഇഷ്ടം ഉണ്ട് ?” അവൾ മെല്ലെ ചോദിച്ചു

അവൻ ഒന്ന് അമ്പരന്ന പോലെ തോന്നി

“അത് പറയാതെ അറിയില്ലേ നിനക്ക് ?”

“ഇഷ്ടങ്ങൾ പറഞ്ഞു കേൾക്കുക സുഖമല്ലേ ?” അവൾ മെല്ലെ ചിരിച്ചു

“എനിക്ക് അത് അങ്ങനെ പറയാൻ അറിയില്ല ആഗ ..എനിക്ക് പേടിയാണ് എന്തിനെയെങ്കിലും ഇഷ്ടപ്പെടാൻ ..ഞാൻ എന്ത് ഒരു പാട് ആഗ്രഹിച്ചാലും അത് എനിക്ക് നഷ്ടമായി പോകും .അതെന്റെ വിധിയാ.അത് കൊണ്ട് ഒത്തിരി ആഗ്രഹിക്കാറില്ല .”

“ഞാനും ഗോവിന്ദിനെ വിട്ടുപോകുമെന്നാണോ ?” ഗോവിന്ദ് മൗനമായി

“എന്നെ വിശ്വാസമില്ലേ ഗോവിന്ദ് ?” അവളുടെ ശബ്ദം ഒന്നടച്ചു

അതിനുമവൻ  മറുപടി പറഞ്ഞില്ല. അസുഖകരമായ ഒരു മൗനം  അവരെ തഴുകി കടന്നു പോയി. അവിടെ നിന്ന് താഴേക്ക് വന്നപ്പോഴും അതവരെ ചൂഴ്ന്നു നിന്നു.

“രണ്ടാളും പിണങ്ങിയോ ?”

‘അമ്മ അവളോട് ചോദിച്ചു

“ഇല്ലമ്മേ …ഞാൻ ഇറങ്ങട്ടെ രാത്രിയാകുന്നു “അവൾ വരുത്തിക്കൂട്ടിയ ഒരു ചിരിയോടെ പറഞ്ഞു

‘അമ്മ  തലയാട്ടി

“പോയ് വരാം”ഗോവിന്ദിനോടവൾ പറഞ്ഞു

“നിൽക്ക്. ഞാൻ കൊണ്ട് വിടാം”അവൻ കാറിന്റെ കീ എടുത്തു

അവൾ എതിർത്തില്ല. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ ഗോവിന്ദ് അവളെ നോക്കി .സദാ ചിരിക്കുന്ന മുഖം വാടി ഇരുന്നു

“എടീ..”ആഗ ഞെട്ടി അവനെ നോക്കി.

“നീ എന്താ കൊച്ചു പിള്ളേരെ പോലെ ?’

“അറിയില്ല “അവൾ വിഷാദത്തോടെ പറഞ്ഞു. അവൾ വെറുതെ പുറത്തെക്ക് നോക്കി ഇരുന്നു

“എന്റെ കൊച്ചെ നീ ഇങ്ങനെ ഇരിക്കല്ലേ ” അവൻ കാർ സൈഡ് ഒതുക്കി

“ഇങ്ങോട്ട് നോക്ക് “

“ഗോവിന്ദിന്റെ മനസ്സിൽ ഇപ്പോഴും അവളുണ്ടോ ?”

പെട്ടെന്ന് ആഗ ചോദിച്ചു .അവളുടെ മുഖം ക്ഷോഭം കൊണ്ട് ചുവന്നിരുന്നു

“അതെന്താ നീ …?ഗോവിന്ദ് പാതിയിൽ നിർത്തി

“പിന്നെന്താ അത് വലിയ നഷ്ടമാണെന്ന് ഇപ്പോഴും കരുതുന്നത് ?ഗോവിന്ദിനെ ചതിച്ചിട്ട് പോയതല്ലേ അവള് ?മരിച്ചു  പോയ ഭാര്യ ഒന്നുമല്ലല്ലോ ?”

ഗോവിന്ദ് വിവർണമായ മുഖത്തോടെ അവളെ നോക്കി

“ആഗ …”അവനെ കയ്യിൽ മെല്ലെ തൊട്ടു

അവളവനെ നോക്കി

“അവളെന്റെ  മനസ്സിൽ ഇല്ല എന്ന് പറഞ്ഞാൽ അത് ഞാൻ നിന്നോട് പറയുന്ന ഏറ്റവും വലിയ നുണയാണ് .അങ്ങനെ ഇല്ലാതിരിക്കാൻ പറ്റുമോ മനുഷ്യന് ?ചില  മനുഷ്യരെ നമ്മൾ ഒരു പാട് സ്നേഹിക്കും .ഒരു പക്ഷെ ജീവനേക്കാൾ കൂടുതൽ .ചില സമയം അറിഞ്ഞോ അറിയാതെയോ നമ്മെ വേദനിപ്പിച്ചിട്ട് അവർ നമ്മെ വിട്ടുപോകും .അറിയാതെ വിട്ടു പോകുന്നതാണ് മരണം .അറിഞ്ഞു കൊണ്ട് വിട്ടു പോകുന്നത് ,അതും നമ്മൾ ഒന്നുമല്ല എന്ന് നമ്മളെ ഓർമിപ്പിച്ചു കൊണ്ട് വിട്ടു പോകുന്നത് ചതിയാണ് .അത് ചെയ്യുന്നവരോട് ചിലപ്പോൾ നമ്മൾ ക്ഷമിച്ചേക്കാം .പക്ഷെ മറക്കില്ല ആ ആളെയും, ആ അനുഭവത്തെയും. കാരണം ലൈഫിൽ പിന്നെ ഒരിക്കലും ഒരാളിൽ നിന്നും അത് ഒന്ന് കൂടെ അനുഭവിക്കാതിരിക്കാൻ ഉള്ള മുൻകരുതലാണ് അത് .അത് സ്നേഹം അല്ല. വെറുപ്പുമല്ല .അതും ഒരു മരണം തന്നെ .നമ്മളെ സംബന്ധിച്ച് അയാൾ മരിച്ചു  കഴിഞ്ഞു  .പക്ഷെ ആ അനുഭവം മാഞ്ഞു പോകുന്നില്ല .അല്ലാതെ അഖിലയോട് എനിക്കിപ്പോ എന്താ ?ഒന്നുമില്ല .അവൾ എന്റെ ആരുമല്ല “

ആഗയുടെ  കണ്ണുകൾ നിറഞ്ഞു

“സോറി “

“എന്തിന് ?”അവൻ ചിരിച്ചു

“ഞാൻ ഇനി അത് ചോദിക്കില്ല ” അവൾ മെല്ലെ പറഞ്ഞു

അവൻ വെറുതെ പുറത്തേക്ക് നോക്കി.ഒരു മഴ വരുന്നുണ്ട്. നോക്കിയിരിക്കെ കാറിന്റെ ഗ്ലാസ്സിലേക്ക് മഴത്തുള്ളി വീണു കഴിഞ്ഞു.

അവൻ പ്രണയത്തോടെ അവളുടെ മുടി ഒതുക്കി വെച്ചു

മൂക്കിൻ തുമ്പിൽ ചൂണ്ടു വിരൽ കൊണ്ട് ഒരു വര വരച്ചു .അവളുടെ മിഴികൾ  പിടഞ്ഞു താണു

“ആഗ ?”

“ഉം “

“ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നുണ്ടന്ന് അറിയണോ ?”

അവളെ കണ്ണുകളിലേക്ക് നോക്കി. ഗോവിന്ദിന്റെ മുഖം ചുവന്നിരുന്നു.

ശ്വാസത്തിന് ചൂട്. ആഗ തലയാട്ടി

അവളുടെ ചുണ്ടുകളിലേക്ക് ഒരു ചിത്രശലഭം പറന്നിറങ്ങി ..

അവൾ ഗോവിന്ദിന്റെ പിൻ കഴുത്തിൽ കൈകൾ ചുറ്റി തെല്ലു ഉയർന്നവന്റെ മടിയിലേക്ക് ചേർന്നിരുന്നു. പുറത്തു മഴ ശക്തമായി. അവനവളെ ഒന്ന് കൂടി  തന്നോടടുപ്പിച്ചു പിടിച്ചു. ചുംബനങ്ങളുടെ പെരുമഴയിൽ അവൾ നനഞ്ഞു കുതിർന്നു. ഒടുവിൽ കണ്ണുകൾ പതിയടച്ച് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് അവനെ ഇറുകെ കെട്ടിപുണർന്നു അവൾ.

“ഇനി പറയ് ഗോവിന്ദ് നിന്നെ എത്ര സ്നേഹിക്കുന്നുവെന്ന് ?”അവനവളുടെ കാതിൽ ചോദിച്ചു

ആഗ നാണത്തിൽ ചിരിച്ചു

“പറയടി “അവൻ ആ മുഖം ഉയർത്തി മൂക്കിൻത്തുമ്പിൽ മൂക് ഉരസി

“നമ്മുക്ക് കല്യാണം കഴിക്കാം ഗോവിന്ദ് “.അവൾ അടക്കി പറഞ്ഞു

“ഇപ്പോഴോ ?”അവൻ ആ ചുണ്ടിൽ ഒന്ന് കടിച്ചു

“കളി പറയല്ലേ ?”അവൾ മുഖം കൂർപ്പിച്ചു

“യെസ്..നമ്മുക്ക് കല്യാണം കഴിക്കാം .”അവൻ സമ്മതിച്ചു

“സത്യം ?അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി

“സത്യം ..അവൻ അവളുടെ ചുണ്ടുകളിലേക്ക് വീണ്ടും മുഖം താഴ്ത്തി

“നല്ല മധുരമാണ് നിന്റെ ചുണ്ടുകൾക്ക് ..വെണ്ണയുടെ മിനുപ്പും “അവൻ ആ ചുണ്ടുകളിൽ മതി വരാത്തത് പോലെ ചുംബിച്ചു

അവൾ അവന്റെ കണ്ണുകളിൽ തൊട്ടു

“എനിക്ക് ഏറ്റവും ഇഷ്ടം ഗോവിന്ദിന്റെ കണ്ണുകളാണ് .ചെമ്പൻ നിറമുള്ള കണ്ണുകൾ ,,”

‘പിന്നെ എന്തൊക്കെ ഇഷ്ടമുണ്ട് ?”

അവൻ കുസൃതിയിൽ ചിരിച്ചു

“എല്ലാം …എല്ലാം ” അവൾ ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു

പ്രണയം..തീ പിടിക്കുന്ന പ്രണയം. മനസ്സും ശരീരവും തീ പിടിപ്പിക്കുന്ന പ്രണയം..

മഴ തോർന്നു

“പോകാം നമുക്ക് ” അവൻ തോർന്ന മഴ നോക്കി

“ഉം “

ആഗയെ കൊണ്ട് വിട്ടിട്ട് തിരിച്ചു വരുമ്പോൾ ഫോൺ ശബ്ദിച്ചു

അമ്മയാവും എന്ന് കരുതി സൈഡ് ഒതുക്കി അവൻ ഫോൺ നമ്പർ നോക്കി .പരിചയമുള്ള നമ്പർ അല്ല .പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ നമ്പറിൽ നിന്നു മിസ് കാളുകൾ അവൻ കാണുന്നുണ്ടായിരുന്നു

“ഹലോ ആരാണ്? ” ഇപ്പുറത്ത്  അഖിലയുടെ ഹൃദയത്തിൽ ഒരു കടലിരമ്പി.

വർഷങ്ങൾക്ക് ശേഷം ഗോവിന്ദ്..അവന്റെ ശബ്ദം

“ഹലോ കേൾക്കുന്നില്ലേ ?ഞാൻ ഡ്രൈവ് ചെയ്യുകയാണ് പിന്നെ വിളിക്ക് “

അപ്പുറത്ത് നിന്നു ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൻ പറഞ്ഞു

“ഗോവിന്ദ് “

അവൻ പെട്ടെന്ന് സ്തബ്ധനായി ,ഒരു നിമിഷം  കൊണ്ട് ഉയർന്നു പോയ നെഞ്ചിടിപ്പുകളെ പെട്ടെന്ന് അവൻ സാധാരണ ഗതിയിലാക്കി.

തുടരും…