കടലെത്തും വരെ ~ ഭാഗം 18, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അതും ഇത്രയും ആൾക്കാർ ഇവിടെയുള്ളപ്പോൾ തന്നോട് മോശമായി സംസാരിച്ചിട്ടില്ലിതു വരെ. മുൻപും ഏറ്റവും മര്യാദയോടെ മാത്രമേ പെരുമാറിയിട്ടുള്ളു.

പക്ഷെ ഇന്ന് എന്തോ ആ മുഖത്തു ഒരു പതർച്ച ഉണ്ടായിരുന്നു ..പാറു എന്ന് വിളിച്ചപ്പോൾ സ്വരം അടച്ചിരുന്നു .അടുത്തേക്ക് വന്നിരുന്നു ..ഈശ്വര ഇനിയും പഴയതൊന്നും മറന്നിട്ടില്ലേ വിനുവേട്ടൻ ?

“നീ എന്നെ അന്വേഷിച്ചോ ?” അഖില ഒരു ബാഗിൽ എന്തൊക്കെയോ അടുക്കി വെയ്ക്കുന്നത് നോക്കി വിനു ചോദിച്ചു

“ഇല്ല ” അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു

“നീ എവിടെ പോകുന്നു ?”

“ഒരു ഫ്രണ്ടിനെ കാണാൻ ?”

“ഇവിടെ ഒരു ഫങ്ക്ഷന് നടക്കുമ്പോഴാണോ നിന്റെ പോക്ക് ?”

“ഞാൻ നാളെ തന്നെ വരും “

“വാട്ട് ?”

“ഞാൻ എന്റെ വീട്ടിലേക്ക് തന്നെയാ പോകുന്നെ .വന്നിട്ടു ഇത് വരെ അവിടെ ഒന്ന് പോയില്ലല്ലോ വിനു എന്താ വരാത്തതെന്നു അവരും ചോദിച്ചു കുറെ തവണ”

“ഓ എന്തിനാ ഞാൻ വരുന്നത് ?എനിക്കിപ്പോ ഇവിടെ നിന്ന് മാറി നില്ക്കാൻ വയ്യ “

“അതെനിക്കറിയാം ..ഇവിടെ നിന്ന് ഒരു നിമിഷം പോലും മാറി നില്ക്കാൻ വയ്യെന്ന് ..”

അതിലെ അർഥം വിനുവിന് മനസിലായി പക്ഷെ എപ്പോഴെത്തെയും പോലെ അവൻ അവളോട് ദേഷ്യപ്പെട്ടില്ല ചിരിച്ചതെയുള്ളു

“അത് നിനക്ക് അറിയാവുന്നതാണ് എന്റെ ഏറ്റവും വലിയ സമാധാനം “.അവൻ കട്ടിലിലേക്ക് കയറി കിടന്നു

നന്ദൻ വന്നപ്പോൾ ഉച്ചയായി

ഊണ് കഴിഞ്ഞു മുറിയിലേക്ക് വന്നപ്പോൾ പാർവതി അവനരികിൽ ചെന്നു

“അതേയ് ഇന്ന് ഒരു സംഭവം ഉണ്ടായി “

“എന്തെ ?” അവൻ ഒരു നോട്ട്ബുക്കിൽ അന്നത്തെ കണക്കുകൾ എഴുതി കൊണ്ട് ചോദിച്ചു

“ഇതൊന്നു നിർത്തിക്കെ “

“ഇതൊന്നു തീർക്കട്ടേ കൊച്ചെ …”പാർവതി ക്ഷമയോടെ അത് നോക്കിയിരുന്നു.

അത് നന്ദന്റെ പതിവാണ്.

സ്വന്തം കാര്യത്തിനാണെങ്കിലും അന്യരുടെ കാര്യത്തി നാണെങ്കിലും ചിലവാക്കുന്ന കാശിന്റെ കണക്ക് അന്നന്ന് എഴുതി വെയ്ക്കും

കൊച്ചിലെ ഉള്ള ശീലമാണ് അതെന്നാ പറയുക. ‘”ഇനി പറ “

അവൻ ബുക്ക് അടച്ചു മേശയിൽ വെച്ചിട്ട് കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു
അവളെ മെല്ലെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി

“എന്റെ സുന്ദരിക്കുട്ടിക്ക് എന്താ പറയാനുള്ളത് ?”

“ഇന്നുണ്ടല്ലോ …”

അവൾ എല്ലാം വിശദമായി പറഞ്ഞു. നന്ദൻ ഒന്നും മിണ്ടിയില്ല

“എന്താ ഒന്നും മിണ്ടാത്തത് ?”

“നീ പാമ്പിന്റെ പക എന്നൊക്കെ കേട്ടിട്ടുണ്ടോ ?”

“അതെന്തിനാ ഇപ്പൊ ?”

“അവനു പാമ്പിന്റെ പകയാണ്.അതെ സ്വഭാവവും .വിഷമാണ്.കൊടും വിഷം .വർഷം ഇത്രയും കഴിഞ്ഞിട്ടും അവനൊന്നും മറന്നിട്ടില്ല .അവന്റെയുള്ളിൽ ഇന്നും നീ ഉണ്ട് .ചിലപ്പോൾ നിന്നെ സ്വന്തമാക്കാൻ എന്നെ കൊല്ലാൻപോലും അവൻ മടിക്കില്ല ,എന്നെ മാത്രമല്ല നമ്മുടെ മകളെയും “

“നന്ദാ ” ചാടിയെഴുന്നേറ്റു പോയി പാർവതി

“എന്താ നന്ദാ ഈ പറയുന്നത് ?”

‘സത്യം ..എനിക്ക് മനസ്സിലായതാണ് .അവൻ ഇപ്പൊ വന്നത് തന്നെ നിനക്ക് വേണ്ടിയാണ് പാറു .അഖില അവനു ഒരു തടസ്സമേയല്ല .അവനവളെ ഒഴിവാക്കും .എന്നെയും മോളെയും ഒഴിവാക്കും അല്ലെങ്കിൽ ഇല്ലാതാക്കും ,അവനിപ്പോഴും നിന്നെ സ്നേഹിക്കുന്നു .പഴയതിൽ തീവ്രമായി .അതിനേക്കാൾ ഭ്രാന്തമായി .നിന്നെ കണ്ട നിമിഷം മുതൽ അത് കൂടി .അവനിപ്പോ നോർമൽ അല്ലെന്ന് എനിക്ക് തോന്നുന്നു .ആ കണ്ണുകളിൽ ഇപ്പോഴും വല്ലാത്ത ഒരു ഭാവമാണ് .”

“എനിക്ക് പേടിയാകുന്നു നന്ദ ” പാർവതി അവനെ കെട്ടി പിടിച്ചു

‘പേടിക്കണ്ട രണ്ടു മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഇവിടെത്തെ തിരക്ക് തീർന്നു നമ്മൾ ഇവിടെ നിന്ന് പോകും ശ്രീകുട്ടിയെ എനിക്ക് പേടിയില്ല. അവൾ ബുദ്ധിമതിയാണ് മനുഷ്യനെ മനസ്സിലാക്കുന്നതിൽ എന്നെക്കാളും നിന്നെക്കാളും മുകളിലാണ് അവൾ .പക്ഷെ എന്റെ പാറുക്കുട്ടി ഒരു പാവമാണ് ..”അവനവളുടെ നെറ്റിയിൽ ചുംബിച്ചു

“നമ്മളായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നുളളത് കൊണ്ടാണ് ഞാൻ സംയമനം പാലിച്ചു നിൽക്കുന്നത് .നീയും കുറച്ചു ശ്രദ്ധിക്കുക .അത് മതി .കാഴ്ചകളാണ് മോളെ മനുഷ്യന്റെ പ്രലോഭനം ..കാണുമ്പോൾ ഇഷ്ടം കൂടി വരും .എങ്ങനെയും സ്വന്തമാക്കണം എന്ന് തോന്നും ..അതിനെന്തു  വഴിയും സ്വീകരിക്കും ..നമ്മൾ തല്ക്കാലം ഒന്ന് ഒഴിഞ്ഞു നിന്നെക്കുക “

പാർവതിക്ക് ഉള്ളിലെന്തോ ഒരു ഭാരം എടുത്തതു വെച്ചത് പോലെ തോന്നി

“നന്ദാ “.പുറത്തു നിന്ന് ശ്രീലത അമ്മായിയുടെ വിളി. അവൻ പാർവതിയെ മെല്ലെ അടർത്തി മാറ്റി വാതിൽ തുറന്നു

“നന്ദനെ വേണു വിളിക്കുന്നു .പയ്യന്റെ വീട്ടിൽ നിന്ന് കുറച്ചാൾക്കാർ വന്നിട്ടുണ്ട്. അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു “

നന്ദൻ തിരിഞ്ഞു പ്രവൃത്തിയെ ഒന്ന് നോക്കി. പോയിട്ടു വരാൻ അവൾ കണ്ണ് കാണിച്ചു.

നന്ദൻ പോയി കഴിഞ്ഞപ്പോൾ വാതിലടച്ച് തളർച്ചയോടെ അവൾ കിടക്കയിൽ വീണു

ആ സമയം റയിൽവേ സ്റ്റേഷനിൽ അഖില അവൾക്കായുള്ള വണ്ടി കാത്തിരുപ്പായിരുന്നു

അവളുടെ ഉള്ളിലപ്പോ ഗോവിന്ദ് മാത്രമേയുണ്ടായിരുന്നുള്ളൂ .ഗോവിന്ദ് സമ്മതിച്ചാൽ ഇനിയെന്നും അവനൊപ്പം മാത്രം.

ആ തോന്നൽ ഉള്ളിൽ ശക്തമായപ്പോൾ അത് വരെയുള്ളതെല്ലാം മറന്നവൾ ദീർഘമായി നിശ്വസിച്ചു.

ഹാളിൽ നന്ദൻ ചെല്ലുമ്പോൾ എല്ലാവരുമുണ്ടായിരുന്നു .പയ്യന്റെ അമ്മാവനും ചിറ്റപ്പനും വേറെ ഒന്ന് രണ്ടു ബന്ധുക്കളും മറ്റുള്ളവരോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു

“ഇവിടെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായി കേട്ടോ ” നന്ദൻ  പറഞ്ഞു

“നന്ദൻ ഒന്ന് വരൂ “

പയ്യന്റെ ചിറ്റപ്പൻ അവനെ കൂട്ടിക്കൊണ്ട് പുറത്തേക്ക് പോയി

“എന്താ ചേട്ടാ ?”

“നന്ദാ കിച്ചുവിന് ഇന്നലെ രാത്രി ഒരു ആക്സിഡന്റ് ഉണ്ടായി .അവന്റെ ബൈക്കിൽ ഒരു കാർ വന്നു തട്ടിയത് ആണ് .അവനു പുറമേയ്ക്ക് ഒന്നുമുണ്ടായിരുന്നില്ല .നിലത്തു വീണു അത്ര തന്നെ .അവൻ എഴുനേറ്റ് ബൈക്ക് ഓടിച്ചു പോരുകയും ചെയ്തു .ഇന്ന് രാവിലെ നോക്കുമ്പോൾ ബോധമില്ല .ഇപ്പൊ ഹോസ്പിറ്റലിൽ ആണ് .അവര്  പറയുന്നത് വീഴ്ചയിൽ തലയടിച്ചിട്ടുണ്ടാവുമെന്നും രക്തം ബ്ളോക് ആയിട്ടുണ്ടെന്നാണ് .ഒരു ചെറിയ സർജറി കൊണ്ട് അത് മാറുമെന്നും പറയുന്നു .അവനു ബോധം വീണിട്ടില്ല എന്നുള്ളതാണ് ഞങ്ങളെ വിഷമിപ്പിക്കുന്ന ഒന്ന് ..ചിലപ്പോൾ ഇന്ന് തന്നെ ശരിയായേക്കാം .പക്ഷെ ഈ അവസ്ഥയിൽ കല്യാണനിശ്ചയമെങ്ങനെ നടത്തും ?”

നന്ദൻ സ്തംഭിച്ചു പോയി. അവനെന്തു വേണമെന്ന് ഒരു ഞൊടി അറിയാതെയായി

“വേണുമാമനോടും അച്ഛനോടും ഒക്കെ പറഞ്ഞോ ?”

“ഇല്ല അവരിവിടില്ലല്ലോ “.അപ്പോഴാണ് നന്ദൻ അതോർത്തത്.അവർ പൗർണമിയെയുംകൂടി എന്തോ വാങ്ങാൻ പോയതാണ് . അവനെ നിന്ന നില്പിൽ വിയർത്തു കുളിച്ചു

അവൻ ചുറ്റും നോക്കി ജോലിക്കാർ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത് .ഒരു വശത്തു സദ്യ ഉണ്ടാക്കുന്നവർ .ഇനി വരാനുള്ള ബന്ധുക്കൾ വന്നു തുടങ്ങിയിരിക്കുന്നു ..അലങ്കാരങ്ങൾ തൂക്കുന്നവർ എന്തോ വന്നു ചോദിച്ചു അവരോടു പിന്നെ പറയാമെന്നു നന്ദൻ ആംഗ്യം കാണിച്ചു

“ഞാൻ ഇപ്പൊ ..എനിക്ക് അവരൊന്നുമില്ലാതെ എന്ത് ഞാൻ പറയും ?കിച്ചുവിന്റെ അവസ്ഥയാണ് പ്രധാനം .ഞാൻ അവരെ ഒന്ന് ഫോൺ വിളിച്ചു നോക്കട്ടെ “

ഫോൺ കയ്യിലെടുത്തപ്പോൾ തന്നെ നന്ദൻ കണ്ടു മുറ്റത്തേക്ക് കയറി വരുന്ന വേണുവിന്റെ കാർ.

അവനോടി അരികിലേക്ക് ചെന്നു

“വേണു മാമനും നകുലൻ ചിറ്റപ്പനും പിന്നെ അച്ഛനും ഒന്ന് വരണേ.ഒരു അത്യാവശ്യമുണ്ട് .ബാക്കിയുള്ളവർ വീട്ടിലോട്ട് പൊയ്ക്കോ “

പൗർണമി തെല്ല് സംശയത്തോടെ അവനെ നോക്കി .കിഷോറിന്റെ വീട്ടിൽ നിന്നും വന്നവരെ അവൾക്ക് പരിചിതമായിരുന്നു .തലേന്ന് മുതലിതു വരെ കിഷോർ വിളിച്ചിട്ടില്ല അവൾ പലതവണ വിളിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു താനും. എന്തോ ഒരു ആപൽ ശങ്ക അവളുടെ ഉള്ളിൽ നിറഞ്ഞു

അതെ സംശയം തന്നെയായിരുന്നു ബാക്കിയുള്ളവർക്കും. പക്ഷെ ആൾക്കാർ കൂടി നിന്നതു കൊണ്ട് ഒന്നും ചോദിക്കാതെ അവർ അകത്തേക്ക് പോയി.

“എന്താ നന്ദാ പ്രശനം ?”

നന്ദ കാര്യങ്ങൾ വിശദീകരിച്ചു

“ഈശ്വര!”

വേണുവിനെ വിയർത്തു കുളിച്ചു. അയാൾ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു

“മനു എനിക്ക് എന്തോ പോലെ ..തല ചുറ്റുന്നു ഡാ “അയാൾ മനുവിനെ മുറുകെ പിടിച്ചു

“ഏട്ടാ “അയാൾ ഒരു ആന്തലോടെ ഏട്ടനെ ചേർത്ത് പിടിച്ചു “കുറച്ചു വെള്ളമേടുക്ക് “നന്ദൻ ഒരു പയ്യനോട് പറഞ്ഞു

കുറച്ചു വെള്ളം കുടിച്ചു അൽപനേരം വിയർപ്പാറ്റിയായപ്പോൾ വേണു ഒരു വിധം ശാന്തനായി.

“ഞങ്ങളിപ്പോ തന്നെ പോവാണ് .ഹോസ്പിറ്റലിലേക്ക് .ഞങ്ങൾക്കും സമാധാനമൊന്നുമില്ല .കാരണം ഒറ്റ മോനാണ് എന്റെ ഏട്ടന് ..ഈ ഒരെണ്ണമേയുള്ളു .”അയാളുടെ ശബ്ദം ഇടറി ,ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച് അയാൾ വീണ്ടും തുടർന്നു

“നേരിട്ട് ഇവിടെ വന്നു പറയുന്നതല്ലേ മര്യാദ? അതാ വന്നത് .നിങ്ങൾ ആലോചിച്ചിട്ട് വിളിച്ചു പറയു “

നന്ദൻ തലയാട്ടി. അവർ പോകുകയും ചെയ്തു .കാര്യങ്ങൾ കുടുംബക്കാരുടെ ഇടയിൽ അവതരിപ്പിക്കാനുള്ള ജോലിയും നന്ദന് തന്നെ ആയിരുന്നു

“ഇതിപ്പോ എന്താ ചെയ്യുക എന്നാലോചിക്കാനെന്തിരിക്കുന്നു ?ഇതൊരു ദുശ്ശകുനമാ ഈ കല്യാണം നമുക്ക് വേണ്ട “

മുതിർന്ന ഒരു അമ്മാവൻ ഗൗരവത്തിൽ പറഞ്ഞു

കുടുംബത്തിലെ ഏറ്റവും തലമുതിർന്ന ആളാണ് .അദ്ദേഹത്തിന്റെ വാക്കുകൾ പെട്ടെന്ന് ധിക്കരിക്കാൻ ധൈര്യമുള്ളവർ അവിടെ ഇല്ല

“നീ ജാതകം നോക്കി ചേരുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അത് നോക്കാഞ്ഞത് .ജാതകം നോക്കിയത് ഏതു ജ്യോത്സന്റെ അടുത്താണ് വേണു ?”
അമ്മാവൻ വീണ്ടും ജ്വലിച്ചു

“അമ്മാവാ അത്….അത് അവർ നോക്കി പത്തിൽ പത്തു പൊരുത്തമുണ്ടെന്നു പറഞ്ഞു .പിന്നെ നമ്മളായിട്ട് വേറെ നോക്കണോ? അത് കൊണ്ട് ഞാൻ നോക്കിയില്ല “വേണു ഒരു വിധം പറഞ്ഞു

മുഖം അടച്ചു ഒരു ആട്ടായിരുന്നു മറുപടി.

തുടരും…