ഭദ്ര IPS ~ ഭാഗം 10, എഴുത്ത്: രജിത ജയൻ

ഭാഗം 09 വായിക്കൂ…

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു…

“ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ., പീറ്ററിനു നേരെ കാലുയർത്തിഷാനവാസിനോട് ഭദ്ര പറഞ്ഞതും പീറ്റർ വേഗം പിടഞ്ഞെഴുന്നേറ്റു..

“മാഡം, പൊറുക്കണം എന്നോട് …,ഞാൻ എല്ലാം പറയാം…”

യാചനയോടെ പീറ്റർ ഭദ്രയ്ക്ക് മുമ്പിൽ കൈകൾ കൂപ്പുമ്പോൾ ഗിരീഷും, ഷാനവാസും കണ്ടറിയുകയായിരുന്നു ,നീതി നടപ്പാക്കാൻ ഒരു നീതിപാലകൻ തുനിഞ്ഞിറങ്ങിയാൽ, അതൊരാണായാലും പെണ്ണായാലും സ്വന്തം ജീവനിൽ കൊതിയുളള ശത്രുക്കൾ, ഭയന്നുവിറയ്ക്കും…,ഇപ്പോൾ പീറ്റർ ഭയന്ന് വിറക്കുന്നതുപോലെ…. !!

“പറ പീറ്ററേ, വെറുതെ സമയം മെനക്കെടുത്താതെ. ..,,നിങ്ങൾ ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നതുമുതൽ എല്ലാം പറ. …,,,

ഭദ്ര ആവശ്യപ്പെട്ടതും പീറ്റർ പറഞ്ഞു തുടങ്ങി ,തേക്കിൻ തോട്ടംക്കാരെങ്ങനെ ഇത്തരമൊരു പരീക്ഷണത്തിൽ എത്തിയെന്ന്…,, അതിനുവേണ്ടി അവർ കുരുതി കഴിച്ചതാരൊക്കെയാണെന്ന്…,,,എങ്ങനെയൊക്കെ ആണെന്ന്…!!

**********************

ഡിജിപി ദേവദാസിന്റ്റെ മുറിയിൽ അദ്ദേഹത്തെയും കാത്തിരിക്കുമ്പോൾ ഭദ്ര ആകെ അസ്വസ്തയായിരുന്നു .

“താൻ കുറെ നേരമായോടോ കാത്തിരിക്കാൻ തുടങ്ങിയിട്ട്..?

മുറിയിലേക്ക് കടന്നു വന്ന ദേവദാസ് ചോദിച്ചതും ഭദ്ര പെട്ടെന്ന് എഴുന്നേറ്റു നിന്നു…,
അവൾക്കയാളുടെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തതുപോലെ കണ്ണുകൾ അങ്ങിങ്ങ് പതറി സഞ്ചരിച്ചു. ..,,

“ഭദ്രാ…,,,

ദേവദാസ് വിളിച്ചതും അവളയാളുടെ മുഖത്തേക്ക് നോക്കി, ഇപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ..,

“സോറി സാർ…,,പറഞ്ഞതും ഭദ്രയുടെ കണ്ണുകൾ തുളുമ്പി. ..,,

“ഭദ്രാ. ..,,,മോളെ എന്തായിത്…?

“കേരള പോലീസിലെ ചുണക്കുട്ടിയായ ഭദ്രാ ഐപിഎസ് കരയുകയോ..? കഷ്ടം. ..!!

ചിരിയോടെ പറഞ്ഞു കൊണ്ട് ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചവളെ തന്നോട് ചേർത്ത് നിർത്തി. ..

“സാർ ഞാൻ ,സാറിനോടങ്ങനെ പെരുമാറാനോ, സംസാരിക്കാനോ പാടില്ലായിരുന്നു..പക്ഷേ, അപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നി.., പീറ്റർ എന്ന ചെകുത്താനെ കാണുന്ന സമയത്തെല്ലാം എന്റെ മനസ്സിൽ ആ പെൺകുട്ടികളുടെ മുഖവും അവരുടെ അവസ്ഥയും കടന്നു വരും…അങ്ങനെ പറ്റിയതാണ് സാർ…,,,,

“ഇറ്റ്സോകെ ഭദ്രാ….,താനെന്നോട് കയർത്തപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ..,അവിടെ നീയാണ് ശരിയെന്ന്…, “ചിലനേരത്ത് നമ്മൾ എല്ലാം വെറും മനുഷ്യർ മാത്രമായി തീരാറില്ലേ. .. ?

“എന്തായാലും താൻ അവിടെ വെച്ച് എന്നോട് അത്തരത്തിൽ ശബ്ദമുയർത്തി സംസാരിച്ചതുകൊണ്ട് ഫലമുണ്ടായല്ലോ,മേലുദ്യോഗസ്ഥനെവരെ അനുസരിക്കാത്ത ഭദ്ര ഐപിഎസ് തന്നെ കൊല്ലാനും മടിക്കില്ല എന്ന പീറ്ററിന്റ്റെ ഭയമാണ് അവനെകൊണ്ട് സത്യങ്ങൾ മുഴുവൻ പറയിച്ചത്…!!

ദേവദാസ് പറഞ്ഞപ്പോൾ ഭദ്ര അയാളുടെ മുഖത്തേക്ക് നോക്കി നിന്നു..

” ഹാ ,താനൊന്ന് ഉഷാറാവടോ…,,

ദേവദാസ് ചിരിയോടെ പറഞ്ഞിട്ടും ഭദ്രയിൽ പിന്നെയും അപരാധബോധം നിഴലിച്ചു നിന്നു..

“ഭദ്രേ…,സർവ്വീസിൽ കയറി കഴിഞ്ഞൊരു നാളിൽ ആദ്യമായി, ഞാനും നീയും കണ്ടപ്പോൾ തെറ്റിനെതിരെ ധൈര്യത്തോടെ പൊരുത്താനിറങ്ങിയാൽ സാറെന്നും എന്റ്റെ കൂടെയുണ്ടാവുമോ എന്റ്റെ അച്ഛന്റെ സ്ഥാനത്തെന്ന് നീയെന്നോട് ചോദിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ..?

ദേവദാസ് ചോദിച്ചപ്പോൾ ഭദ്ര തലയിളക്കി ..

“എങ്കിൽ അന്ന് ആ നിമിഷംമുതൽ ഞാൻ നിന്നെ കണ്ടിരിക്കുന്നതെന്റ്റെ മകളായിട്ടു തന്നെയാണ്..,, അതുകൊണ്ട് അപ്പോഴത്തെ ആ സംസാരവും ഞാൻ എടുത്തിരിക്കുന്നത് ഒരു മകൾക്ക് അച്ഛനോടുളള സ്വാതന്ത്ര്യം ആയിട്ടുമാത്രമാണ് മനസ്സിലായോ…?

അതുപറഞ്ഞപ്പോൾ ദേവദാസിന്റ്റെ ശബ്ദവും ഇടറിയിരുന്നു…! !

” ഓകെ സാർ,, താങ്ക്യൂ. .”

ഭദ്ര ചിരിയോടെ അദ്ദേഹത്തെ നോക്കി. ..

“എങ്കിൽ ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം…,,ഇപ്പോൾ നമ്മൾ ആ പെൺകുട്ടികളുടെ കേസിന്റെ അവസാന ഭാഗത്താണ്.., അല്ലേ ഭദ്രാ. .?

“അതെ സാർ…,,

“എങ്കിൽ താൻ റെഡിയായ്ക്കോളൂ ,കൃത്യം പത്ത് മണിക്കാണ് മിനിസ്റ്റേർസ് കോൺഫ്രൻസ്..,, താനേറ്റെടുത്തിരിക്കുന്ന ഈ ഒരു കേസ് ഇപ്പോൾ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒന്നാണ്. .,,

“അറിയാം സാർ..,,

എങ്കിൽ കരുതിയിരിക്കുക, അറിയാലോ അവിടെ ധാരാളം ചോദ്യങ്ങൾ തനിക്ക് നേരെ ഉണ്ടാവും, കുറ്റപ്പെടുത്തലുകൾ ഉണ്ടാവാം.., എവിടെയും ക്ഷമ കൈവിടരുത് കാരണം , ഭരിക്കുന്നവനധികാരം കാണിക്കാൻ മാത്രമുള്ള ഒരു ശിലയായ് ചിലപ്പോൾ നമ്മൾ മാറേണ്ടതുണ്ട്..,, മനസ്സിലായോ…?

“യെസ് സാർ..,,

“ദെൻ ഗെറ്റ് റെഡി. ..,,,

ദേവദാസ് പറഞ്ഞു നിർത്തുപ്പോൾ ഭദ്ര തയ്യാറെടുക്കുകയായിരുന്നു , മന്ത്രിസഭായോഗത്തെ നേരിടാൻ..!!

**********************

ചുറ്റും നിരന്നിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വകുപ്പ് തല മേധാവിമാർക്കും ഒപ്പം ഇരിക്കുമ്പോൾ ഭദ്ര തിരിച്ചറിയുന്നുണ്ടായിരുന്നു , തനിക്ക് നേരെ ചോദ്യങ്ങളുടെ ശരവർഷമൊരുങ്ങുന്നത്. ..,,

അവൾ മുഖമുയർത്തി തനിക്ക് മുമ്പിലായ് ദൂരെ മാറിയിരിക്കുന്ന ഷാനവാസിനെയും ഗിരീഷിനെയും നോക്കി , അവരുടെ മുഖത്തും ടെൻഷൻ പ്രകടമായിരുന്നു,

മുഖ്യമന്ത്രി കൂടി കോൺഫറൻസ് ഹാളിലേയ്ക്ക് എത്തിചേർന്നതും അവർ മീറ്റീംഗ് ആരംഭിച്ചു. .

” ദേവദാസ്, ആരംഭിച്ചോളൂ,,”

മുഖ്യമന്ത്രി അനുവാദം നൽകിയതും ദേവദാസ് ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. …,,

“ദേവദാസ് സാറെ, അപ്പോൾ ഇത്രയും വലിയ ഒരു പരീക്ഷണം നടത്തിയത് ജോസപ്പനും, മകനും, മരുമകളും മാത്രമാണെന്നാണോ നിങ്ങളുടെ കണ്ടെത്തൽ. ..?

“അതുവിശ്വസിക്കാൻ പ്രയാസം ആണല്ലോ ദേവദാസേ…, കാരണം ഈ കേസ് കാരണം ഭരണം തന്നെ താഴെ പോവുന്നൊരവസ്ഥയിൽ നിൽക്കുമ്പോൾ, ലോകത്തെ ആകെ ഞെട്ടിച്ച ഒരു പരീക്ഷണം നടത്തിയത് ഇവിടെ കേരളത്തിലെ ,ഓണം കേറാമൂലയിലെ ഒരു നരുന്ത് ഡോക്ടറും കുടുംബവും ആണെന്നു പറഞ്ഞാൽ ആരാടോ അത് വിശ്വസിക്കുക…?

പറയുന്നതിലൊരു ലോജിക് വേണ്ടേടോ …?

റവന്യൂ മന്ത്രി സജി തോമസ് പരിഹാസരൂപേണ ചോദിച്ചതും ഹാളിലൊരു ചിരി മുഴങ്ങി. ..

“ദേവദാസ് സാർ പറഞ്ഞത് സത്യം തന്നെയാണ് സാർ…,,”

ഭദ്ര പറഞ്ഞതും ഹാളിലാകെ നിശബ്ദത നിറഞ്ഞു. ..,,

“അങ്ങനെ ഉറപ്പ് പറയാൻ ഭദ്രയ്ക്കെങ്ങനെ കഴിയും ..?

സജിതോമസ് പരിഹാസചിരിയോടെ ചോദിച്ചതും ഭദ്രയുടെ മുഖത്തും തെളിഞ്ഞു ഒരു ചിരി…,,ആത്മവിശ്വാസം ഉള്ള , ജീവൻ പോയാലും സത്യത്തെ മുറുകെ പിടിക്കുന്ന ഒരാൾക്ക് മാത്രം ചിരിക്കാൻ സാധിക്കുന്നൊരു ചിരി …,,,

“അങ്ങനെ ഒരുറപ്പ് പറയാൻ എനിക്കും, എന്റെ സഹപ്രവർത്തകർക്കും മാത്രമേ കഴിയുകയുള്ളു സാർ ..,,കാരണം ഞങ്ങളാണീ കേസ് അന്വേഷിച്ചത്…,, അതും സത്യസന്ധമായ് .. നൂറു ശതമാനം ചെയ്യുന്ന ജോലിയോടും വാങ്ങുന്ന ശമ്പളത്തോടും നീതി കാണിച്ചു കൊണ്ട്… ഒരു രാഷ്ട്രീയ വമ്പന്റെയും പേരിന്റെയും പദവിയുടെയും പേരിൽ പതറാതെ …,,,

ഷാനവാസിനെയും ഗിരീഷിനെയും നോക്കി അഭിമാനത്തോടേ ഭദ്രയത് പറഞ്ഞപ്പോൾ സജി തോമസ് നിശബ്ദനായ്. .

“ഭദ്രാ…,പറയൂ ആദ്യം മുതലുള്ള ഈ കേസിന്റെ കാര്യങ്ങൾ. …!!

മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ഭദ്ര തുടർന്നു…

“സാർ , ജേക്കബച്ചൻ നടത്തിവന്നിരുന്ന അനാഥാലയത്തിലെ പതിനൊന്ന് പെൺ കുട്ടികളെ തേക്കിൻ തോട്ടത്തിലെ ലീന ഡോക്ടറുടെ സഹായത്തോടെ യുഎസിലുളള അവരുടെ തന്നെ ആശുപത്രിയിലേയ്ക്ക് ജോലിക്ക് അയച്ചുവെങ്കിലും, പിന്നീട് പതിനൊന്ന് പേരിൽ നാലുപെൺകുട്ടികൾ നാട്ടിൽ തിരിച്ചെത്തുകയും പല വിധത്തിൽ മരിക്കുകയും ചെയ്തു…,,,

“പലവിധത്തിലെന്ന് പറഞ്ഞാൽ…?

സജി തോമസ് ചോദിച്ചു

“പലവിധത്തിലെന്നു പറഞ്ഞാൽ രണ്ടു പെൺകുട്ടികൾ പനി മൂർച്ഛിച്ചതിനെ തുടർന്നും, മറ്റു രണ്ടുപേർ ഒരു ജീപ്പ് ആക്സിഡന്റ്റിലും മരിച്ചു…,

“ജീപ്പ് ആക്സിഡന്റ്റ് എന്നു പറഞ്ഞാൽ നിയന്ത്രണം വിട്ട ജീപ്പ് ഇവരുടെ ദേഹത്ത് വന്നിടിക്കുകയായിരുന്നു …,ആ ഡ്രൈവർ അപ്പോൾ തന്നെ പോലീസിൽ കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പോവുകയും ചെയ്തു…!!

ഭദ്ര തുടർന്നതും ഹാളിൽ നിശബ്ദത നിറഞ്ഞു നിന്നു. .

“ആ കുട്ടികളുടെ മരണം കഴിഞ്ഞു പിന്നെയും കുറച്ചു കഴിഞ്ഞാണ് ജേക്കബ് അച്ചൻ എനിക്ക് അരികിലെത്തുന്നത്, അനാഥാലയത്തിലെ ബാക്കികു ട്ടികൾക്ക് എന്തോ അപകടംസംഭവിച്ചിട്ടുണ്ട് അവരെ പറ്റി അന്വേഷിക്കണമെന്ന് പറഞ്ഞു കൊണ്ട്. ..!!

“അന്ന് അച്ചൻ എനിക്ക് തന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ദേവദാസ് സാറിന്റ്റെ നിർദ്ദേശപ്രകാരം ഞാൻ അന്വേഷണം തുടങ്ങി സിഐ രാജീവിനെയും കൂടെ കൂട്ടി …,,

ജേക്കബ് അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിതന്നെയായിരുന്നു ..,,

” പതിനൊന്ന് പേരിൽ നാലുപേർ മരിച്ചുവെങ്കിലും ബാക്കിയുള്ള ഏഴുപെൺകുട്ടികളെ കാണാനില്ല..,”യുഎസിലെവിടെയും ഇവരില്ല , അപ്പോഴാണ് ഇവർ തിരികെ നാട്ടിലേക്ക് വന്നു വെന്ന് ഞങ്ങൾക്ക് വിവരം കിട്ടുന്നത് പക്ഷേ, ഇവിടെ എയർപോർട്ടിൽ വന്നിറങ്ങിയ ആ ഏഴുപേർ പിന്നീട് എവിടെ പോയെന്ന് ഒരു വിവരവുമില്ല..,,

“അതന്വേഷിച്ചാണ് ഞാൻ തെന്മലയിലെത്തിയത്, പക്ഷേ ഞാനവിടെ ചെന്നപ്പോൾ എനിക്ക് പരാതി തന്ന ജേക്കബ് അച്ചനെ കാണാനില്ലായിരുന്നു..,, അതുപോലെ അച്ചൻ പ്രതിപട്ടികയിൽ പറഞ്ഞ ലീന ഡോക്ടറെയും..,,

“തുടർന്നുള്ള അന്വേഷണത്തിലാണ് ജേക്കബ് അച്ചന്റ്റെയും മൂന്ന് പെൺകുട്ടികളുടെയും, പിന്നെ ശവകുഴി തൊമ്മി എന്ന ആളുടെയും ശവശരീരങ്ങൾഞങ്ങൾക്ക് കിട്ടുന്നത്…!!

അവിടെ നിന്ന് കണ്ടെടുത്ത ആ പെൺകുട്ടികളുടെ ശവശരീരത്തിന്റ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞങ്ങളെ കൊണ്ടെത്തിച്ചത് ഞെട്ടിക്കുന്ന ഒരു പരീക്ഷണങ്ങളുടെ ഇരയായിരുന്നു അവരെന്നതിലേക്കായിരുന്നു …,,

ഭദ്ര ഒന്ന് നിർത്തിയപ്പോൾ എല്ലാവരും അവളെതന്നെ നോക്കി ഇരിക്കുകയായിരുന്നു, കേൾക്കുന്നതൊരു കെട്ടുക്കഥയാണോയെന്ന ഭാവത്തിൽ…!!

“ഭദ്ര ഒരു സംശയം ,” ഡിഐജി രഘു നന്ദൻ ഭദ്രയ്ക്ക് നേരെ തിരിഞ്ഞു..

“ആദ്യംനാട്ടിലേക്ക് വന്ന ആ നാലു പെൺകുട്ടികളെയും ഇത്തരത്തിൽ ഇവർ പരീക്ഷണവസ്തുവാക്കിയിരുന്നോ..?

“ഷുവർ സാർ..,,,ഭദ്ര തുടർന്നു

“ഇത്തരമൊരു പരീക്ഷണം ഇവർ തുടങ്ങിയതിപ്പോൾ മുതലല്ലായിരുന്നു സാർ…,,,,

“പിന്നെ…,,,ആകാംക്ഷയോടെ എല്ലാവരും ചോദിച്ചു

“ജോസപ്പൻ ഡോക്ടറും, സുഹൃത്തായ സാമുവൽ ഡോക്ടറും, അതായത് കൊല്ലപ്പെട്ട ലീനയുടെ ഫാദർ , ഇവർ രണ്ടു പേരും ഏറെ കാലമായി ഇത്തരമൊരു ചിന്തയുമായ് നടക്കുന്നവരായിരുന്നു. ..അവരുടേതായൊരു കണ്ടു പിടുത്തം അവരുടെ ലക്ഷ്യവും സ്വപ്നവും ആയിരുന്നു. .. അതേതു കാര്യത്തിലെന്നു മാത്രമേ അവർക്ക് ചെറിയ കൺഫ്യൂഷൻ ഉണ്ടായിരുന്നുള്ളൂ …

” ആയിടയ്ക്കാണ് പീറ്ററും ലീനയും വിവാഹിതരാവുന്നതും, അവർക്ക് കുട്ടികൾ ഉണ്ടാവാത്തതിന് ചികിൽസകൾ തുടങ്ങുന്നതും ,അതാണൊടുവിൽ തന്തമാരുടെ ചിന്തകളോടുംആഗ്രഹങ്ങളോടും, പരീക്ഷണങ്ങളോടും സഹകരിക്കുന്നതായ് തീർന്നതും ….

“യുഎസിലിതുപോലെ ധാരാളം പരീക്ഷണങ്ങൾ നിയമാനുസൃതമായ് നടക്കുന്നുണ്ട്.., എന്നാലിവർ ചെയ്തത് നിയമ നിരോധിതമായ പരീക്ഷണങ്ങൾ ആയിരുന്നു..,,പലരിൽ നിന്നും ശേഖരിച്ച വ്യത്യസ്ത ജീനുകളടങ്ങിയ അണ്ഡത്തെയും ബീജത്തെയും സങ്കലനം നടത്തിയൊരു അത്ഭുത ശിശുവിനെ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ..!!

“അത്ഭുത ശിശുവോ..?

അതെന്തു ശിശു..?

സജി തോമസ് ചോദിച്ചു …

“അത്ഭുത ശിശു എന്നു വെച്ചാൽ പത്തുമാസമൊരു സ്ത്രീയുടെഗർഭപാത്രത്തിൽ വളരാതെ, അഞ്ചോ ആറോ മാസങ്ങൾ കൊണ്ടു തന്നെ പൂർണ വളർച്ചയെത്തുന്ന ശിശുവെന്നാണ് സാർ…” അതിനായി വർ പെൺകുട്ടികളുടെ ഗർഭപാത്രം മരുന്നുകളിലൂടെ വികസിപ്പിച്ചു …

ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവിടെ കൂടിയിരുന്നവരെല്ലാം മുഖത്തോടു മുഖം നോക്കി

“പറഞ്ഞത് സത്യം തന്നെയാണ് സാർ, അത്തരം പരീക്ഷണങ്ങൾ ഇവർ പശുക്കളിൽ നടത്തി വിജയംകൈവരിച്ചിരുന്നു….അതിനു ശേഷമാണ് പെൺകുട്ടികളിൽ നടത്തി നോക്കിയത്..,, എന്നാൽ ഇവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ആദ്യത്തെ ആ നാലു പെൺകുട്ടികളിൽ പരീക്ഷണം പരാജയപ്പെടുകയും അവരെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു ..

“അല്ല ഭദ്രേ…, ഇത്തരമൊരവസ്ഥയിൽ കൂടി കടന്നു പോയിട്ടും അവരെന്തുകൊണ്ട് ഈ വിവരം പുറത്തു പറഞ്ഞില്ല…?

അല്ലെങ്കിൽ ജേക്കബ് അച്ചനോട് പോലും സൂചിപ്പിച്ചില്ല..?

സജി തോമസ് ചോദിച്ചു …

“ജോസപ്പന്റ്റെയും കൂട്ടരുടെയും ഭീഷണി പേടിച്ച്.., കാരണം ബാക്കി കുട്ടികളെ കൊല്ലും എന്ന ഇവരുടെ ഭീഷണിയെ മറികടക്കാൻ മാത്രം തന്റ്റേടം ആ പാവങ്ങൾക്കില്ലായിരുന്നു …,,, മാത്രമല്ല വിദേശത്ത് വെച്ച് ഇതെല്ലാം ചെയ്തിരുന്നത് ലീനയുടെ മാതാപിതാക്കൾ ആയിരുന്നു..

ഇവിടെ നാട്ടിൽ തേക്കിൻതോട്ടംക്കാർക്കെതിരെ അത്തരം ഒരു പരാതി പറഞ്ഞാൽ പോലും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു കാര്യം ആരു വിശ്വസിക്കും…? കൂടാതെ ജോസപ്പന്റ്റെയും മറ്റും സ്വാധീനം അത്രയ്ക്ക് വലുതായിരുന്നു..

“വിദേശത്ത് വെച്ച് നടന്ന പരീക്ഷണങ്ങളുടെ ഫലമായി ആ നാലുകുട്ടികൾക്ക് പലവിധ അസുഖങ്ങൾ ബാധിച്ച് തുടങ്ങിയപ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പീറ്ററും, സംഘവും അവരെ കൊന്നത്..,,

” പനി ബാധിച്ചാശുപത്രിയിലായ രണ്ട് കുട്ടികളെ ആരുമറിയാതെ ഇൻഞ്ചക്ഷൻ നൽകി കൊന്നതിനോടൊപ്പം തന്നെ ഒരു ജീപ്പ് ആക്സിഡണ്റ്റിലൂടെ മറ്റു രണ്ടു പേരെയും ഇല്ലാതാക്കി..!!

എന്നിട്ടും ഒരാൾ പോലും ഒരു സംശയവും അതിനെപ്പറ്റി പറയാതിരുന്നത് ആ കുട്ടികൾ അനാഥരായതുമൂലവും തേക്കിൻ തോട്ട കാർ ക്ക് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസവും മൂലമാണ്. ..!!

“പിന്നെ ..,പിന്നെ എങ്ങനെ ജേക്കബ് അച്ചന് ഇങ്ങനെ ഒരു സംശയം പെട്ടന്നുണ്ടായ്..?

റവന്യൂ മന്ത്രി സജി തോമസ് ചോദിച്ചപ്പോൾ ഹാളിലെ എല്ലാവരുടെയും ഉള്ളിൽ ആ ചോദ്യം മാത്രമായിരുന്നു

“ഇനി കണ്ടെത്താനുളളത് അതാണ് സാർ, അതുകണ്ടെത്തിയാൽ മാത്രമേ ലീനയുടെ കൊലയാളി ആരെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂ”… ഭദ്ര പറഞ്ഞു

“പീറ്റർ പറഞ്ഞില്ലേ ഭദ്രേ അതാരാണെന്ന്..?

രഘു നന്ദൻ ചോദിച്ചു…

“ഇല്ല സാർ, ഈ കേസിൽ ഇനി കണ്ടെത്തണം അങ്ങനെ ഒരാളെ..!!

കാരണം ഇനി പുറത്തുള്ള ആൾ,അതാരായാലും അയാളൊരിക്കലും ഒരിക്കലും ജോസപ്പന്റ്റെ സംഘത്തിലുളള ആളല്ല …!!

ഭദ്ര അങ്ങനെ ഒരു നിഗമനത്തിൽ എത്താനുള്ള കാരണം…?

രഘുനന്ദൻ ചോദിച്ചു…

“സാർ ഇവർ നടത്തിയ ഈ പരീക്ഷണങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത് ജോസപ്പനും പീറ്ററും ലീനയും മാത്രമാണ്..,, പിന്നെ യുഎസിൽ ലീനയുടെ മാതാപിതാക്കളും …!!

“കഴിഞ്ഞ ദിവസങ്ങളിലെ നമ്മുടെ ആവശ്യ പ്രകാരം യുഎസ് ഭരണാധികാരികൾ അവിടെ ആശുപത്രിയിൽ നടത്തിയ പരിശോധന പ്രകാരം, ലീനയുടെ മാതാപിതാകളെ അറസ്റ്റു ചെയ്തു കഴിഞ്ഞു..,, മാത്രമല്ല ഇത്തരമൊരു പരീക്ഷണം അവിടെ ആശുപത്രിയിൽ നടന്നിരുന്നു എന്നത് പുറത്താരും അറിയാത്തിരിക്കാൻ ബാക്കി ഏഴുപെൺകുട്ടികളെ നാട്ടിലേക്ക് കയറ്റിവിട്ടതിനു ശേഷം അവരവിടെ ലാബിലൊരു ചെറിയ അഗ്നി ബാധയുണ്ടാക്കി തെളിവുകൾ നശിപ്പിച്ചിരുന്നു..,ഒപ്പം അതിലവർക്കും പൊളളലേറ്റുവെന്ന് വരുത്തി തീർക്കുകയും ചെയ്തിരുന്നു.., പക്ഷേ എല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ അധികൃതർ യുഎസിലുളള ഹോസ്പിറ്റൽ അടച്ചു പൂട്ടി കഴിഞ്ഞ ദിവസം..!!

“അതായത് ഈ കൂട്ടത്തിലൊരാൾ ഇനി പുറത്തില്ല..!! അതുറപ്പ്….,,പീറ്ററും ജോസപ്പനും സമ്മതിച്ച കാര്യമാണത്..,കൂടാതെ ആശുപത്രിയിലുളള കുട്ടികളിലൊരാൾക്ക് ബോധം വീണപ്പോൾ നമ്മൾ ചോദിച്ചിരുന്നു വേറെ ആരെയെങ്കിലും അവർ ആ രഹസ്യ അറയിൽ കണ്ടിരുന്നോ എന്ന്. …അവരുടെ ഉത്തരവും ജോസപ്പനും പീറ്ററും ലീനയും മാത്രമാണ് ഇവിടെ ഇതിനുപിന്നിലെന്നാണ്….,,

“അപ്പോൾ പിന്നെ ലീനയെ കൊന്നതാരാണ്..?

ജോസപ്പനെ വെട്ടിയതാരാണ്..

എല്ലാവരും പരസ്പരം ചോദിച്ചു

“അതുകണ്ടെത്തണം സാർ..,എങ്കിലേ ഈ കേസ് പൂർത്തിയാവുകയുളളു…”

ഭദ്ര പറഞ്ഞു തുടങ്ങിയപ്പോൾ ആണ് സിഐ രാജീവ് പീറ്ററെയും കൂട്ടി അവിടേക്ക് വന്നത്…!!

തിരിച്ചറിയാൻ പറ്റാത്ത വിധം പീറ്ററിന്റ്റെ മുഖം നീരുവന്ന് നീലിച്ചിരുന്നു..,, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുകയും, നടക്കുമ്പോൾ കാലുകൾ നിലത്തൂടെ വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .. വേദനയാൽ കണ്ണുകൾ തുറക്കാൻ പോലും പറ്റാത്തൊരവസ്ഥയിലായിരുന്നു പീറ്റർ …

പീറ്ററിന്റ്റെ രൂപം കണ്ടതും എല്ലാവരും കുറ്റപെടുത്തലോടെ ഭദ്രയെ നോക്കി. .,,,

“സോറി..,

അവരുടെ മുഖത്ത് നോക്കി യാതൊരു പേടിയുമില്ലാതെ ഭദ്ര പറഞ്ഞു …

“ഭദ്രേ…, എന്തായിത്…?

മാധ്യമങ്ങൾ ഇതു കണ്ടാലുളള അവസ്ഥ അറിയാമോ…?

മുഖ്യമന്ത്രി കുറ്റപ്പെടുത്തലോടെ അവളെ നോക്കി …

“സോറി സാർ ,ആ പെൺകുട്ടികളോട് ഇവർ ചെയ്ത ക്രൂരത നേരിട്ട് കണ്ട ഇവന്റ്റെ അമ്മ ഗ്രേസിയെ ഇവനും, ഭാര്യയും ജോസപ്പനുംകൂടി ആക്രമിച്ചു. ..!!

“ആ ആക്രമണത്തിനിടയിൽ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു ഓടിയ ഗ്രേസി അപ്പ് സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു ബോധംപോയപ്പോൾ ഇവരെല്ലാം കൂടി മരുന്നുകൾ കുത്തിവെച്ചവരെ ഭ്രാന്തിയാക്കിയെന്നറിഞ്ഞപ്പോൾ എന്റ്റെ നിയന്ത്രണം വിട്ടു പോയി ..,, മാത്രമല്ല പരീക്ഷണ ഫലമായി അഞ്ചു മാസത്തോളം വളർച്ചയെത്തിയ ശിശുകൾ പെൺകുട്ടികളുടെ വയർപിളർന്ന് പുറത്തുവന്നാ പെൺകുട്ടികൾ മരിച്ചപ്പോൾ ഇവർ അവരെ പളളിയിലെ കല്ലറയിലടക്കി…,, അതു കണ്ട ശവക്കുഴിതൊമ്മിയെയും പിന്നീടിവർ ക്രൂരമായി കൊന്നു.. .!!

“ഇതെല്ലാം ഇവനിൽ നിന്ന് നേരിട്ട് കേട്ടപ്പോൾ അറിയാതെ നിയന്ത്രണം പോയി. ..,, തല്ലി ചതച്ചു പോയിവനെ ഞാൻ .., ചവിട്ടിയരച്ചു കാൽ കഴിലിട്ട് പുഴുവിനെ പോലെ ….ഭദ്ര ആരെയും നോക്കാതെ പറഞ്ഞു. ..

“ഓകെ ഭദ്ര ..,, ഒരു കാര്യം കൂടി വ്യക്തതവരുത്താനുണ്ട് …,,

എന്താണ് സാർ…?

“ഇവർ പെൺകുട്ടികളിൽ നിക്ഷേപിച്ചത് ഓരോ ഭ്രൂണം വെച്ചാണല്ലോ..? “പിന്നീടവയെങ്ങിനെ നാലും അഞ്ചു ആറും കുഞ്ഞുങ്ങൾ ആയി മാറി…?

ഡി ഐ ജി രഘു നന്ദൻ ചോദിച്ചു

“അറിയില്ല സാർ, അതിനുത്തരം ഇവരുടെ കയ്യിലും ഇല്ല ..,” ഇവർക്കും അറിയില്ല ആ ഭ്രൂണങ്ങളെങ്ങനെ വിഘടിച്ചിരട്ടിയായെന്ന്..!!

” ആ സംശയങ്ങൾ തീർക്കാൻ വേണ്ടി ആണിവർ ആദ്യം മരിച്ച ആ നാലു പെൺകുട്ടികളുടെ ശരീരം മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തിയത്…,,പീറ്ററിന്റ്റെ അനിയൻ ഫിലിപ്പിന്റ്റെ നാട്ടിലേക്കുളള വരവ് ഇവരുടെ പദ്ധതികൾ തകർത്തു..

” കൂടാതെ ശവക്കുഴിതൊമ്മിയുടെ വാക്കുകൾ കേട്ട് ജേക്കബ് അച്ചൻ ഇവർക്കെതിരെ തിരിഞ്ഞപ്പോൾ ഇവർ അച്ചനെ പെട്ടെന്ന് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി, അതോടെ ബാക്കി പരീക്ഷണങ്ങൾ നടന്നില്ല. ..!!

“പക്ഷേ ജേക്കബ് അച്ചൻ ആദ്യം തന്നെ തനിക്കരികിലെത്തിയിരുന്നല്ലോ..,തേക്കിൻ തോട്ടംക്കാർക്കെതിരെ പരാതിയുമായി,അതെങ്ങനെ ഭദ്രാ…? അച്ചനെങ്ങനെ അങ്ങനെ ഒരു സംശയം വന്നു…?

കൂടാതെ പുറത്തുള്ള ആ കൊലയാളി ആരാ.. .? എന്തിനയാൾ ലീനയെ കൊന്നു..?ജോസപ്പനെ ആക്രമിച്ചു ..? ഇത്രയും ചോദ്യങ്ങൾക്ക് കൂടി ഇനി ഉത്തരം വേണം , അതും കൂടി കിട്ടിയാൽ മാത്രമേ നമ്മുക്ക് ഈ കേസ് അവസാനിപ്പിക്കുവാൻ പറ്റുകയുളളു. ..,,

“കണ്ടെത്തും സാർ ഞങ്ങളത് , കൂടെയുളളവരെ നോക്കി ആത്മവിശ്വാസത്തോടെ ഭദ്ര പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി .

” ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു സാർ, പുറത്തു നിൽക്കുന്ന കൊലയാളി ആരാണെങ്കിലും അയാൾക്ക് ഇവരുടെ പരീക്ഷണങ്ങളുമായ് യാതൊരു ബന്ധവും ഇല്ല..,, അതു നൂറു ശതമാനം ഉറപ്പ്..,, ഞാനത് കണ്ടെത്തി തെളിയിച്ചിരിക്കും അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളിൽ ..,,

എല്ലാവരും ആത്മവിശ്വാസം തുളുമ്പിനിൽക്കുന്ന അവളുടെ വാക്കുകൾ കേട്ടവളെ നോക്കവേ, അനുവാദം വാങ്ങിയവൾ ഷാനവാസിനെയും ടീമിനെയും കൂട്ടി പുറത്തിറങ്ങി..,,

അവിടെ കോൺഫ്രൻസ് ഹാളിനു പുറത്തു നിന്നിരുന്ന ഹരികുമാറിനെ കണ്ടതും അവളുടെ കണ്ണുകൾ അവനിൽഉടക്കി നിന്നു…..

“ഹരീ. ..,,,

വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു…

“എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ…?

“അന്വേഷിച്ചു…,,,

കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും പത്രലേഖകർ അവർക്ക് ചുറ്റും കൂടി ….

ജേക്കബ് അച്ചൻ, ലീനാ കൊലകേസിന്റ്റെ പൂർണ വിവരങ്ങൾ അവർ തിരക്കിയെങ്കിലും അവർക്കുത്തരം നൽക്കാതെ ഭദ്രയും ടീംമും വേഗം അവിടെ നിന്ന് മടങ്ങി . …, ,,

************************

വൈകുന്നേരം ഗസ്റ്റ് ഹൗസിലെ പുൽത്തകിടിയിലെല്ലാവരും ഒത്തു കൂടിയിരുന്നപ്പോൾ ഭദ്ര, ഉത്തരം കിട്ടാത്തനേകം ചോദ്യങ്ങൾക്കിടയിൽപ്പെട്ടുഴലുകയായിരുന്നു… ,,

“എത്രയെല്ലാം ചേർത്ത് വെക്കാൻ ശ്രമിച്ചാലും ചിലകണ്ണികൾ കൂടിചേരാതെ മാറിനിൽക്കുന്നതുപോലെ…,,

അവൾ ഷാനവാസിനെ നോക്കി പറഞ്ഞു.. ..

“മാഡം, മാഡമിങ്ങനെ ടെൻഷനായതുകൊണ്ട് കാര്യമില്ലല്ലോ…?

നമ്മുക്കെല്ലാവർക്കും ഒന്നുകൂടി ഈ കേസ് ആദ്യം മുതൽ വിശകലനം ചെയ്തു നോക്കാം…, പുറത്തുനിന്നൊരാളാണീ കൊലനടത്തിയതെങ്കിൽ തീർച്ചയായും അയാൾക്ക് തേക്കിൻ തോട്ടംക്കാരുമായോ, ജേക്കബ് അച്ചനുമായോ, അതുമല്ലെങ്കിൽ കൊല്ലപ്പെട്ട ആ കുട്ടികളുമായോ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കുമല്ലോ…?

നമ്മുക്ക് ശ്രമിച്ചു നോക്കാം മാഡം..,, “

ആത്മവിശ്വാസത്തോടെ ഷാനവാസ് പറയുമ്പോൾ ഭദ്രയിലൊരു പുഞ്ചിരി തെളിഞ്ഞു….

” അങ്ങനെ ഒരു ബന്ധംഅതായത് മരിച്ച ആ ഏഴുപെൺകുട്ടികൾക്കോ, അല്ലെങ്കിൽ ഇപ്പോൾ ആശുപത്രിയിൽ ഉള്ള ആ നാലുപെൺകുട്ടികൾക്കോ, പുറത്തുള്ള ആരെങ്കിലും ആയി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കാനാണ് ഞാൻ രാവിലെ ഹരിയെ പറഞ്ഞയച്ചത്..,,”

” നമ്മൾ പോലീസുകാർക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ ഇത്തരം വിവരങ്ങൾ കളക്ട് ചെയ്യാൻ സാധിക്കുക ഹരിയെ പോലുള്ള പത്രകാർക്കാണ്”.

“ഹരികുമാർ പോയിട്ട് പുതിയ വല്ല വിവരവും കിട്ടിയോ ഹരീ.. ..?

രാജീവ് പ്രതീക്ഷയോടെ ഹരികുമാറിനെ നോക്കി ..

“ഇല്ല രാജീവ് സാർ ,ആ കുട്ടികൾക്ക് അനാഥാലയവും അവിടത്തെ അന്തേവാസികളും, പിന്നെ ജേക്കബ് അച്ചനും അതുമാത്രമായിരുന്നു ലോകം..,,”

“പുറത്തൊരു ബന്ധം അവരാരും സ്ഥാപിച്ചിരുന്നില്ല, അതിനി സൗഹൃദം ആയാലും പ്രണയമായാലും അവർക്കില്ലായിരുന്നു…”

ഹരികുമാർ പറഞ്ഞതും അവിടെ ഒരു നിശബ്ദത നിറഞ്ഞു …

“ലീനയുടെ കൊലപാതകവും,, ജോസപ്പനു നേരെയുള്ള ആക്രമണവും നടത്തിയത് ഈ പെൺകുട്ടികളുമായ് ബന്ധമുള്ള ആരെങ്കിലും ആവുമെന്ന എന്റ്റെ കണക്കു കൂട്ടലാകെ തെറ്റി..,,ഇനി കണ്ടെത്തണം നമ്മൾ അയാളാരാണെന്ന് അയാളും ജേക്കബ് അച്ചനും തമ്മിലുള്ള ബന്ധം എന്തെന്ന്…!!

“ഇതിലേതെങ്കിലും ഒന്ന് നമ്മൾ കണ്ടെത്തിയാൽ പിന്നെ നമ്മൾ വിജയിച്ചു ,, പക്ഷേ ആര്..? എന്തിന് …? ഇതു രണ്ടും ഇപ്പോഴും ചോദ്യങ്ങൾ മാത്രമാണ്. ..!!

നിരാശയോടെ ഭദ്ര മുഖം കുടഞ്ഞതും ഹരികുമാർ ഭദ്രയുടെ അടുത്തെത്തി. .

“ഭദ്രാ മാഡം , ഞാൻ എന്റെ ഒരു സംശയം അല്ലെങ്കിൽ ഒരു തോന്നൽ പറഞ്ഞോട്ടെ..?

അയാൾ മടിയോടെ ചോദിച്ചു “ഹ…,,എന്തിനാണ് ഹരി ഇങ്ങനെ ഒരു മുഖവുര..?

” ഇവിടെ ആർക്കും എന്തും ചോദിക്കാം..,, പറയാം അതിനൊരനുവാദത്തിന്റ്റെ ആവശ്യമില്ല. .,,

“എന്താണ് ഹരിക്ക് പറയാനുള്ളത് ..?

“അത് മാഡം , നമ്മൾ കഴിഞ്ഞ ദിവസം രാത്രി ജോസപ്പനെയും പീറ്ററിനെയും അന്വേഷിച്ചവരുടെ വീട്ടിൽ പോയില്ലേ, അതായത് ജോസപ്പനു വെട്ടുകിട്ടിയ രാത്രി. ..,,,

അയാൾ സംശയത്തോടെ പാതിയിൽ നിർത്തി …

“പറ ഹരി അന്ന് അവിടെ എന്തെങ്കിലും അസ്വഭാവികമായതു ഹരി കണ്ടോ…?
ഭദ്ര ചോദിച്ചു

“കണ്ടോയെന്നതല്ല മാഡം , പോലീസിനെ കണ്ട പീറ്ററും ജോസപ്പനും ഗുണ്ടകൾക്കൊപ്പം ഇരുളിലേക്ക് മറഞ്ഞപ്പോൾ ഞാൻ ജോസപ്പനു പിന്നാലെ ഉണ്ടായിരുന്നു ..,,

എന്നിട്ട് ..?

ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി …

“എനിക്ക് മുമ്പിലുണ്ടായിരുന്ന ജോസപ്പനെ പെട്ടെന്നാണ് കാണാതായത്.,,അയാൾ എവിടെ എന്ന് ഞാൻ ആ ഇരുട്ടിൽ പരതുപ്പോഴാണ് അയാളുടെ അലറികരച്ചിൽ മുഴങ്ങിയത് .., ഞാൻ ഓടിചെന്നപ്പോൾ ഇരുട്ടിലാരോ മറഞ്ഞതുപോലെ എനിക്ക് തോന്നിയിരുന്നു, പക്ഷേ പോലീസവിടെ മുഴുവൻ തിരഞ്ഞിട്ടും അങ്ങനെ ഒരാളെ അവിടെ നിന്ന് കിട്ടിയില്ല അപ്പോൾ. ..,,,

“അപ്പോൾ. ..,,പറ ഹരികുമാർ…. …..

“എനിക്ക് തോന്നുന്നു, അന്ന് ആ വീട്ടിൽ ഉണ്ടായിരുന്ന ആരോ ഒരാൾ തന്നെയല്ലേ ജോസപ്പനെ വെട്ടിയതെന്ന്. ..!!

ഹരികുമാർ പറഞ്ഞപ്പോൾ ഭദ്ര ആ വഴി ചിന്തിക്കാൻ തുടങ്ങി. ., ,,

ശരിയാണ് ഹരി പറഞ്ഞത്, ജോസപ്പന്റ്റെ കരച്ചിൽ കേട്ട് തങ്ങളോടി ചെല്ലുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നു..,, അതായത് ആക്രമണം നടത്തിയ ആൾക്ക് പോലീസിന്റ്റെയും മറ്റുള്ള ആളുകളുടെയും ഇടയിലൂടെ ബംഗ്ളാവിന് പുറത്തു പോവുക എന്നത് അസാധ്യം തന്നെയാണ്,അതായത് അന്നവിടെ ലീനയുടെ മരണവാർത്ത കേട്ടെത്തിയവരിലൊരാൾ ലീനയുടെ കൊലയാളി തന്നെയാണ്…,, ഭദ്ര പറഞ്ഞു നിർത്തിയതും ഒരു ഊർജ്ജം എല്ലാവരിലും വന്നു നിറഞ്ഞു…

” മാഡം, അന്നവിടെ ഉണ്ടായിരുന്നവരാരെല്ലാമാണെന്ന് ഫിലിപ്പിനോട് ചോദിച്ചാൽ നമ്മുക്ക് അറിയാൻ സാധിക്കില്ലേ..?

ഗിരീഷ് ചോദിച്ചു

“അറിയാം പക്ഷേ അതിനു മുമ്പ് വേറെ ഒരു വഴിയുണ്ട് , അവൾ ആലോചനയോടെ പറഞ്ഞു ..

“എന്തുവഴി മാഡം..?

“ഹരീ താൻ അവിടെ നടന്ന എല്ലാ കാര്യങ്ങളും തന്റെ ക്യാമറയിൽ പകർത്തിയിരുന്നില്ലേ..?

“യെസ് മാഡം. ..,,

” എങ്കിൽ ആ ക്യാമറ നമ്മുക്ക് വീണ്ടും പരിശോധിച്ച് നോക്കാം..,, എന്തെങ്കിലും തെളിവതിൽ മറഞ്ഞിരിപ്പുണ്ടങ്കിലോ…,, നമ്മുക്കായി…,,

ഷുവർ മാഡം. ..,,

ഹരികുമാറിന്റ്റെ കയ്യിലെ ക്യാമറയിലെ ഫോട്ടോകളും, വീഡിയോകളും ഓരോന്നായി ശ്രദ്ധാപൂർവ്വം നോക്കുന്നതിനിടയിൽ പെട്ടെന്ന് ഭദ്രയുടെ കണ്ണുകളൊന്ന് തിളങ്ങി. ..!!

“ഹരി സ്റ്റോപ്പ് ദെയർ…,,,

ഭദ്ര പറഞ്ഞതും എല്ലാവരും ആ ഫോട്ടോയിലേക്ക് നോക്കി

വെട്ടുകൊണ്ട് കിടക്കുന്ന ജോസപ്പനെ പോലീസുകാർ ശ്രദ്ധയോടെ ജീപ്പിലേക്ക് കയറ്റുന്ന ഫോട്ടോ ആയിരുന്നു അത്..,,

“മാഡം ഇതിൽ ഇതിലെന്താ..? ഷാനവാസ് ആകാംക്ഷയോടെ ചോദിച്ചു ..

“വെയിറ്റ് ഷാനവാസ്.., ഹരി പുറക്കോട്ടൊന്നു കൂടി പോയേ..,, അതായത് നമ്മൾ ബംഗ്ലാവിൽ ചെല്ലുന്ന ആ രംഗങ്ങളിലേക്ക്.,,ഭദ്രയുടെ നിർദ്ദേശാനുസരണം ഹരികുമാർ പുറക്കോട്ടു സഞ്ചരിക്കും തോറും ഭദ്രയുടെ കണ്ണുകൾ തേടിനടന്നതെന്തോ കണ്ടെത്തിയതും പോലെ തിളങ്ങി..,,

“ഇവിടെ മുതൽ നിങ്ങൾ ഈ ഫോട്ടോ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിച്ചു നോക്കൂ..,, എന്തെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ നിങ്ങൾക്ക്..?

ഭദ്ര മറ്റുള്ളവരോട് ചോദിച്ചു. ..

അവരിൽ നിന്ന് ഉത്തരം ഒന്നും ലഭിക്കാതെ വന്നതും ഭദ്ര ഹരിയോട് ലീനയുടെ ശവശരീരം കണ്ടപ്പോൾ എടുത്ത ഫോട്ടോ ആവശ്യപ്പെട്ടു. ..

തേടി നടന്നതു കണ്ടെത്തിയ സന്തോഷം ഭദ്രയുടെ മിഴികളിൽ തെളിയുമ്പോഴും മറ്റുളളവർക്ക് ഭദ്ര കണ്ടെത്തിയത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. …!!

“ഷാനവാസ്. …,,,

“യെസ് മാഡം..,,

“ജേക്കബ് അച്ചനെ കാണാതായതിനു ശേഷം താൻ അച്ചനെ കുറിച്ച് അന്വേഷിച്ച് പള്ളിയിൽ പോയിരുന്നില്ലേ ?

“പോയിരുന്നു മാഡം. ..,,

“അന്ന് അവിടെ നിന്നെന്തെങ്കിലും വസ്തുക്കൾ സംശയത്തിന്റ്റെ പേരിൽ താൻ പരിശോധനയ്ക്കായ് എടുത്തിരുന്നോ.?

“എടുത്തു മാഡം, ജേക്കബ് അച്ചന്റ്റെ ഡയറി ഉൾപ്പെടെ കുറച്ചു സാധനങ്ങൾ സ്റ്റേഷനിലെ സെൽഫിലുണ്ട് , പക്ഷേ മാഡം അതിലങ്ങനെ സംശയിക്കത്തക്ക യാതൊന്നും ഇല്ലായിരുന്നു..,,

“അച്ചന്റ്റെ ഡയറിയിൽ നിറയെ കണക്കുകളാണ്.., വരവ് ചിലവിന്റ്റെ…,,

ഷാനവാസ് സംശയത്തോടെ പറഞ്ഞു ..

“ആയ്ക്കോട്ടെ , നമ്മുക്ക് അതുവീണ്ടുമൊന്നുകൂടി നോക്കാം..,

അവൾ പറഞ്ഞു

*****************************

ജേക്കബ് അച്ചന്റ്റെ ഡയറി ഉൾപ്പെടെ ഉള്ള സാധനങ്ങൾ നിരത്തി വെച്ച് പരിശോധിക്കുന്നതിനിടയിലാണ് ഏതാനും പഴയ ഫോട്ടോകൾ ഭദ്രയുടെ കണ്ണിലുടക്കിയത്, പലസ്ഥലങ്ങളിലെ പള്ളികളിൽ ജേക്കബ് അച്ചൻ വികാരിയായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ ആയിരുന്നു അതിൽ മിക്കതും

അവ ഓരോന്നും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭദ്രയുടെ കണ്ണുകൾ ഒരു ഫോട്ടോയിലുടക്കി, അവളുടെ നെറ്റിയിൽ സംശയത്തിന്റ്റെ വരകൾ വീഴുന്നത് ഷാനവാസുൾപ്പെടെ ഉളളവർ നോക്കി നിന്നു. .,,

“മാഡം. ..,,

രാജീവ് വിളിച്ചപ്പോൾ ഭദ്ര തന്റെ കയ്യിലിരുന്ന ഫോട്ടോകൾ അവർക്ക് നേരെ നീട്ടി. ..

അതിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ച് നോക്കവേ ഷാനവാസിന്റ്റെ നെറ്റിയിലും സംശയത്തിന്റ്റെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ..,,

“ഹരീ ..,തന്റ്റെ ക്യാമറ ഒന്ന് തന്നേ. .”പറഞ്ഞു കൊണ്ട് ഷാനവാസ് ഹരിയുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി നേരത്തെ അവർ നോക്കിയിരുന്ന ലീനയുടെ ശവശരീരത്തിന്റ്റെയും മറ്റും ഫോട്ടോകളിലേക്ക് സൂക്ഷിച്ച് നോക്കി. .,,

കയ്യിലെ ഫോട്ടോയിലേക്കും ക്യാമറയിലേക്കും മാറി മാറി നോക്കിയ ഷാനവാസ് വിശ്വാസം വരാതെ ഭദ്രയെ നോക്കിയപ്പോൾ അവളും അവനെ തന്നെ സസൂക്ഷ്മം നോക്കി നിൽക്കുക ആയിരുന്നു. ..,,

“മാഡം, ഇത് .., ഇത് … വിശ്വസിക്കാൻ കഴിയാതെ അവനവളെ നോക്കിയപ്പോൾ ഗിരീഷും രാജീവും ഹരിയുമൊന്നിച്ചാ ഫോട്ടോയിലേക്ക് നോക്കി. ..,,

അവരുടെ മുഖത്തെ സംശയഭാവം കണ്ട ഭദ്ര അച്ചന്റ്റെ പഴയ ഫോട്ടോയിൽ അച്ചനൊപ്പംനിൽക്കുന്ന ഒരാളെ ചൂണ്ടി കാട്ടി കൊടുത്തതും വിശ്വസിക്കാൻ കഴിയാതെയവർ പരസ്പരം നോക്കി. .! !

“മാഡം ഇത് …,, ഇതെങ്ങനെ…?

രാജീവും ഭദ്രയോട് ചോദിച്ചു.

“പറയാം രാജീവ്, അതിനുമുൻപ് നമ്മുക്ക് ജേക്കബ് അച്ചന്റ്റെ ബാല്യത്തിലേക്കും, കൗമാരത്തിലേക്കുമെല്ലാം ഒന്ന് പോയി വരാം .. അവിടെ ഉണ്ടാവും നമ്മൾ തേടുന്ന പലചോദ്യങ്ങൾക്കുമുളള ഉത്തരങ്ങൾ…! ഓകെ. ..,,

“യെസ് മാഡം…,,

***************************

പിറ്റേദിവസം വൈകുന്നേരം ഭദ്രയും ടീംമും സഞ്ചരിച്ച ജീപ്പ് തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ മുറ്റത്ത് ചെന്ന് നിന്നപ്പോൾ ഫിലിപ്പ് ആദ്യമൊന്നമ്പരന്നു. .

“എന്താണ് ഫിലിപ്പ് ഞങ്ങളെ തീരെ പ്രതീക്ഷിക്കാത്ത പോലെ..?

ഭദ്രയുടെ ചോദ്യത്തിനൊരു വിഷാദ ചിരിയായിരുന്നു ഫിലിപ്പിന്റ്റെ മറുപടി. …,,

തേക്കിൻ തോട്ടംക്കാർക്കെതിരെ തെന്മലയിലാകെ ഉയർന്ന പ്രക്ഷോഭങ്ങൾ ഫിലിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് ഭദ്ര ഊഹിച്ചു. …

സ്വന്തം അച്ഛനും കൂടപ്പിറപ്പും കാട്ടി കൂട്ടിയ ദുഷ്ടത്തരത്തിനീ നിരപരാധികൂടി ശിക്ഷിക്കപ്പെടുകയാണല്ലോ എന്ന് ഭദ്ര ചിന്തിച്ച സമയം തന്നെയാണ് വീടിനകത്തുനിന്ന് ജോലികാരൻ ആണ്റ്റണി അങ്ങോട്ട് വന്നത്..,,

മുമ്പിൽ പോലീസിനെ കണ്ട ആന്റണി ആദ്യം ഒന്ന് പരുങ്ങി. ..,,

ഭദ്രയുടെ കണ്ണുകൾ ആണ്റ്റണിയുടെ മുഖത്ത് തന്നെയായിരുന്നു,അവരുടെ കണ്ണുകളിടഞ്ഞതും ആന്റ്റണിയിലൊരു ഞെട്ടലുണ്ടായ്…!!

“അപ്പോൾ എങ്ങനെ ആണ് ആന്റണി ചേട്ടാ പോവുകയല്ലേ നമ്മൾ സ്റ്റേഷനിലേക്ക്. .?

ഭദ്ര ചോദിച്ചതും ഫിലിപ്പ് ഞെട്ടിപോയ്..,,

ഭാഗം 11 ( അവസാനഭാഗം) വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….