ഇല്ലന്നാ പറയുന്നത്, അവര് സ്നേഹിച്ച് കല്യാണംകഴിച്ചവരായത് കൊണ്ട് കുടുംബക്കാരുമായിട്ട് അടുപ്പമൊന്നുമുണ്ടായിരുന്നില്ലത്രേ….

ഉൾക്കടൽ

Story written by Saji Thaiparambu

============

ഏതാ ശ്രീദേവീ..ആ പയ്യൻ ? രണ്ട് ദിവസമായി നിങ്ങടെ പൂമുഖത്തിരിക്കുന്നത് കാണാമല്ലോ?

ടെറസ്സിൽ തുണി വിരിക്കാൻ കയറിയപ്പോഴാണ്, അങ്ങേതിലെ ഭാസുരേച്ചിയുടെ ചോദ്യം

പാലക്കാട്ടൂന്ന് ചേട്ടൻ കൂട്ടി കൊണ്ട് വന്നതാ ഭാസുരേച്ചീ..കൂട്ടുകാരൻ്റെ മോനാ

ഓഹ് അത് ശരി, എന്താ നമ്മുടെ നാടൊക്കെ കാണിക്കാൻ കൊണ്ട് വന്നതാണോ?

ഹേയ് അല്ല, രണ്ട് ദിവസം മുമ്പ് പത്രത്തിലൊരു വാർത്ത ഉണ്ടായിരുന്നല്ലോ? പൊള്ളാച്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികൾ മരിച്ചെന്ന് ? അത് ആ കൊച്ചൻ്റെ അമ്മയും അച്ഛനുമായിരുന്നു

അതെയോ ഈശ്വരാ..പാവം ചെക്കൻ , അപ്പോൾ ആ പയ്യന് മറ്റ് ബന്ധുക്കളൊന്നുമില്ലേ?

ഇല്ലന്നാ പറയുന്നത് ,അവര് സ്നേഹിച്ച് കല്യാണംകഴിച്ചവരായത് കൊണ്ട് കുടുംബക്കാരുമായിട്ട് അടുപ്പമൊന്നുമുണ്ടായിരുന്നില്ലത്രേ….

കഷ്ടമായല്ലോ? ഇനീപ്പോ കുറച്ചീസം ഇവിടെയുണ്ടാവുമല്ലേ?

ങ്ഹാ അതേ, എന്നാൽ ശരി, ഞാൻ താഴേക്ക് ചെല്ലട്ടെ ചേച്ചീ..

സൂര്യപ്രകാശം നേരിട്ടടിക്കുന്ന ടെറസ്സിൽ ഇനിയും നിന്നാൽ തൻ്റെ മുഖവും കൈകളുമൊക്കെ കറുത്ത് പോകുമെന്ന ടെൻഷൻ കാരണം ശ്രീദേവി വേഗം താഴേക്കിറങ്ങി.

**************

അല്ലാ ആ കൊച്ചനെ ഇങ്ങനെ നിർത്തിയാലെങ്ങനാ അവനെ തിരിച്ച് വീട്ടിൽ കൊണ്ട് പോയി വിടണ്ടെ?

ഭർത്താവിന് ഊണ് വിളമ്പുന്നതിനിടയിൽ ശ്രീദേവി ചോദിച്ചു

ഉം…പക്ഷേ തിരിച്ച് കൊണ്ട് വിട്ടാൽ, അവനവിടെ തനിച്ചെങ്ങനെ കഴിയുമെന്നോർക്കുകയായിരുന്നു ഞാൻ

അല്ലാതെ പിന്നെ നമ്മളെന്ത് ചെയ്യും, പത്ത് പതിനാറ് വയസ്സായ ചെക്കനെ ഇവിടെ എത്ര ദിവസമെന്ന് പറഞ്ഞാ നിർത്തുന്നത്?

അതും ശരിയാ എന്തായാലും കുറച്ച് ദിവസം കൂടി കഴിയട്ടെ ഇപ്പോൾ അവൻ മാനസികമായി ആകെ തളർന്നിരിക്കുവല്ലേ?

ഉം മതി ,ഞാൻ പറഞ്ഞെന്നേയുള്ളു,

**************

അല്ലാ ആ കൊച്ചനിവിടെ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞില്ലേ ശ്രീദേവീ…?അതിനെ തിരിച്ച് കൊണ്ടാക്കുന്നില്ലേ ?

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാസുരേച്ചി, ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു.

ഉം…ഞാനത് കഴിഞ്ഞ ദിവസം ചേട്ടനോട് സൂചിപ്പിച്ചിരുന്നു അപ്പോൾ ചേട്ടൻ പറയുവാ കുറച്ചീസം കൂടി കഴിയട്ടേന്ന്

അത് വേണോ ശ്രീദേവീ, പ്രായം തികഞ്ഞൊരു പെൺകുട്ടി നിങ്ങൾക്കുള്ളതല്ലേ? പഴയ കാലമൊന്നുമല്ല ഇപ്പോഴത്തെ ആമ്പിള്ളേരെയൊന്നും കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളില്ല നിൻ്റെയൊരു കണ്ണ് എപ്പോഴും ആ കൊച്ചൻ്റെ മേലുണ്ടാവുന്നത് നല്ലതാ

ഭാസുരേച്ചി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞത് ശ്രീദേവിയുടെ ഉള്ളിൽ ഒരാധിയായി കിടന്നു.

*************

ദേ, ആ ദീപക്കിനിപ്പോൾ വലിയ സങ്കടമൊന്നുമില്ല, അവൻ ലച്ചുമോളുമായിട്ട് ഭയങ്കര കളിയും ചിരിയുമൊക്കെയാ

രാത്രി കിടപ്പറയിൽ വച്ച് ,ശ്രീദേവി ഭർത്താവിനോട് പറഞ്ഞു

ങ്ഹാ, അത് നന്നായി , അവനീ ദുരവസ്ഥ എങ്ങനെ ഓവർകം ചെയ്യുമെന്നായിരുന്നു എൻ്റെ ടെൻഷൻ

അല്ല…ഞാൻ പറഞ്ഞ് വന്നത് ,ഇപ്പോൾ അവൻ വന്നിട്ട് ഒരു മാസമാകുന്നു , ഇനിയും നമ്മൾ അവനെ ഇവിടെ പിടിച്ച് നിർത്തേണ്ട കാര്യമില്ലെന്നാണ്

ശ്രീദേവീ….നീയൊരു കാര്യമാലോചിക്കണം. ആകെ ഉണ്ടായിരുന്ന മാതാപിതാക്കളാണ് അവന് ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോഴവൻ തീർത്തും അനാഥനാണ്. അവനെ തിരിച്ച് കൊണ്ട് വിട്ടാൽ പിന്നെയവൻ എങ്ങിനെ ജീവിക്കും, അവൻ്റെ പഠിത്തം എങ്ങനെ നടക്കും

അതൊക്കെ എന്തിനാ നമ്മളാലോചിക്കുന്നത് , നിങ്ങളെപ്പോലെ വേറെയും കൂട്ടുകാർ അദ്ദേഹത്തിനുണ്ടാവില്ലേ?അവരാരെങ്കിലും നോക്കട്ടെ

ഓഹോ, ഒരു പക്ഷേ ആ കൂട്ടുകാരുടെ ഭാര്യമാരും നിന്നെ പോലെയാണ് അവരോട് പറഞ്ഞതെങ്കിൽ?

ആഹ് അതൊന്നുമെനിക്കറിയില്ല , നിങ്ങൾക്കറിയുമോ ?കുറെ ദിവസങ്ങളായി ഞാൻ മന:സ്സമാധാനത്തോടെ ഒന്നുറങ്ങിയിട്ട് ,ഞാനും ലച്ചുവും നിങ്ങളും മാത്രമായിരുന്ന എൻ്റെ സ്വകാര്യ ലോകത്തേയ്ക്ക് അന്യനായ ഒരാൾ കൂടി കടന്ന് വന്നപ്പോൾ മുതൽ എൻ്റെ സ്വസ്ഥത പോയതാണ്

നീ ഇത്രയും അസ്വസ്ഥയാകാൻ ആ പയ്യൻ എന്ത് ചെയ്തെന്നാ പറയുന്നത്

അവൻ ഒന്നും ചെയ്തിട്ടല്ലാ, പക്ഷേ നമുക്കൊരു മകളാണെന്നുള്ള കാര്യം ചേട്ടനറിയാമല്ലോ?  അവളുടെ സുരക്ഷിതത്വത്തെ കുറിച്ചാണ് എനിക്ക് വേവലാതി

ഹ ഹ ഹ, അതിന് ദീപക് വന്ന ദിവസം മുതൽ, നീ ലച്ചുവിനെ നമ്മുടെ കൂടെയല്ലേ കിടത്തിയുറക്കുന്നത്, പിന്നെന്താ?

അതൊക്കെ ശരി തന്നെ എന്നാലും നമ്മുടെ സ്വർഗ്ഗത്തിൽ ഒരു കട്ടുറുമ്പായി ആ കൊച്ചൻ ഇനി ഇവിടെ വേണ്ടാന്നാണ് എൻ്റെ അഭിപ്രായം

നീയിങ്ങനെ സ്വാർത്ഥമതിയാകല്ലേ ശ്രീദേവീ…ആ പയ്യൻ്റെ അവസ്ഥ നമ്മുടെ മകൾക്കായിരുന്നെങ്കിലോ?

അതൊന്നുമെനിക്കറിയണ്ടാ നിങ്ങൾ നാളെ തന്നെ അവനെ തിരിച്ച് കൊണ്ടാക്കണം

ഇല്ല ശ്രീദേവീ..ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ട് കളയുന്ന ലാഘവത്തോടെ അവനെ കൊണ്ട് പോയി ഉപേക്ഷിക്കാൻ എനിക്കാവില്ല

അതെന്താ പറ്റാത്തത് ? അവൻ നിങ്ങടെ ആരാ ? കൂട്ടുകാരൻ്റെ മകനല്ലേ? അല്ലാതെ നിങ്ങടെ സ്വന്തം ചോരയിൽ പിറന്നതൊന്നുമല്ലല്ലോ?

ശ്രീദേവീ….

അതൊരലർച്ചയായിരുന്നു.

നിയന്ത്രണം വിട്ട അയാൾ തൻ്റെ ദേഷ്യം മാറ്റാൻ മേശയിൽ ആഞ്ഞടിച്ചു

എന്തിനാ മേശ തല്ലിപ്പൊളിക്കുന്നത്?നിങ്ങൾക്ക് കലിപ്പ് തീരാൻ വേണമെങ്കിൽ എന്നെ തല്ലിക്കോ, എന്നാലും വേണ്ടില്ല, അവനെ ഇവിടുന്ന് നാളെ തന്നെ പറഞ്ഞ് വിടണം

നടക്കില്ല, അവൻ ഇവിടെ തന്നെ ജീവിക്കും, നമ്മുടെ മകൾക്ക് കൊടുക്കുന്നതെല്ലാം അവനും കൊടുക്കും, നമ്മുടെ മകനായി വേണം ഇനി അവനെ നീ കാണാൻ

ഓഹോ, അപ്പോൾ എൻ്റെ അഭിപ്രായങ്ങൾക്കൊന്നും ഇവിടെ യാതൊരു വിലയുമില്ല അല്ലേ ? ഇനി ഞാനും എൻ്റെ മോളും ഈ വീട്ടിൽ നില്ക്കില്ല

പൊടുന്നനെ ശ്രീദേവി, അലമാര തുറന്ന് തൻ്റെയും ലച്ചുവിൻ്റെയും വസ്ത്രങ്ങൾ വാരിയെടുത്ത് ഒരു ബാഗിൽ നിറച്ചു

ശ്രീദേവീ…അവിവേകമാണ് നീ കാണിക്കുന്നത്, നീയിപ്പോൾ ഇവിടുന്നിറങ്ങി പോകരുത്

ഇല്ല പോകില്ല, പക്ഷേ നാളെ രാവിലെ അവനെ ഇവിടുന്ന് പറഞ്ഞ് വിടാമെന്ന് നിങ്ങളെനിക്ക് വാക്ക് തരണം

സോറി ശ്രീദേവീ..അവനെ പറഞ്ഞ് വിടാൻ എനിക്ക് കഴിയില്ല

അതെന്ത് കൊണ്ടാണെന്നാണ് എനിക്കിപ്പോൾ സംശയം, സത്യം പറയ്, അവൻ നിങ്ങളുടെ കൂട്ട് കാരൻ്റെ മകനാണോ? അതോ നിങ്ങളുടെ മകൻ തന്നെയാണോ?

ഇത്തവണ അയാൾ സ്വയം നിയന്ത്രിച്ചു.

അതെ ശ്രീദേവീ…അവൻ എൻ്റെ മകൻ തന്നെയാ, എൻ്റെ ചോരയിൽ പിറന്ന സ്വന്തം മകൻ

ങ്ഹേ,

തൻ്റെ തലയ്ക്ക് പിന്നിൽ പ്രഹരമേറ്റത് പോലെ ശ്രീദേവി തരിച്ച് നിന്ന് പോയി.

ഇല്ല ശ്രീദേവീ…മന:പ്പൂർവ്വം നിന്നെ ഞാൻ വഞ്ചിച്ചിട്ടില്ല, ഒരു ദുർബല നിമിഷത്തിൽ എനിക്ക് നീയറിയാതെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു, അതിന് ആദ്യമേ നിന്നോട് ഞാൻ മാപ്പ് ചോദിക്കുവാ…

മ്ഹും ,എന്നോട് തെറ്റ് ചെയ്തിട്ട് അവസാനം ഞാനതറിഞ്ഞപ്പോൾ മാപ്പ് ചോദിക്കുന്നു, കൊള്ളാം നിങ്ങളൊരു പഠിച്ച കള്ളൻ തന്നെ ,ഇപ്പോഴാ എനിക്കോർമ്മ വന്നത്, ഇടയ്ക്കിടെ കൂട്ടുകാരൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് , നിങ്ങള് പാലക്കാട് പോയിരുന്നത് ,ഈ ജാ രസന്തതിയെയും, നിങ്ങളുടെ കാമുകിയെയും കാണാനായിരുന്നല്ലേ?

നീ പറഞ്ഞതിൽ ,പകുതി സത്യമാണ് ,ദീപക്കിനെ കാണാൻ തന്നെയാണ് ഞാൻ പോയിരുന്നത് , പക്ഷേ  നീ കരുതുന്നതുപോലെ, അവിടെ എന്നെ കാത്തിരിക്കാൻ, ഒരു കാമുകി ഉണ്ടായിരുന്നില്ല

പിന്നെ, ഞാൻ വിശ്വസിച്ചു, അമ്മയില്ലാതെ ഈ മകൻ എങ്ങനെ ഉണ്ടായി?

അതൊരു വലിയ കഥയാണ് ശ്രീദേവി ,കുറച്ച് പഴക്കം ചെന്ന ഒരു കഥ ,അത് നീ ക്ഷമയോടെ കേൾക്കണം

ഓ എങ്കിൽ വേഗം പറ, ഇനി അത് കേട്ടില്ലെന്ന് വേണ്ട

നീ ഓർക്കുന്നുണ്ടോ  പത്ത് പതിനാറ് കൊല്ലം മുമ്പ്, നമ്മുടെ മകൾ ലക്ഷ്മിയെ പ്രസവിച്ച ചിറ്റൂരുള്ള ആ താലൂക്കാശുപത്രി?

പിന്നേ….അതെനിക്ക് മറക്കാൻ കഴിയില്ലല്ലോ?

എങ്കിൽ, നിനക്ക് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത, അല്ലെങ്കിൽ നീ ഇതുവരെ അറിയാത്ത, ചില സംഭവങ്ങൾ, അന്ന് ആ ആശുപത്രിയിൽ വച്ച് നടന്നിരുന്നു

ങ്ഹേ, അതെന്തു സംഭവമാണ്?

പറയാം ശ്രീദേവി..ഞാൻ എല്ലാം പറയാം,അന്ന് നിന്നെ പ്രസവത്തിനായി, ലേബർ റൂമിലേക്ക് കയറ്റിയ സമയം, പുറത്ത് ഞാൻ ഒറ്റയ്ക്ക് വിഷണ്ണനായി ഉലാത്തുമ്പോഴാണ്,  ഇടനാഴിയിൽ ഒരു കോണിലായി കിടന്ന 
ചാര്ബെഞ്ചിൽ ,തല കുമ്പിട്ടിരിക്കുന്ന ഒരു മധ്യവയസ്കനെ കാണുന്നത്…

അദ്ദേഹവും ഭാര്യയുമായി പ്രസവത്തിന് വന്നതാണെന്ന് എനിക്ക് മനസ്സിലായി, എൻ്റെ ഉള്ളിലെ ഉൽക്കണ്ഠകൾ അദ്ദേഹവുമായി പങ്കു വയ്ക്കാമെന്ന് കരുതിയാണ്, ഞാനാ മനുഷ്യൻ്റെ അരികിലേക്ക്‌ ചെന്നിരുന്നത്, അപ്പോഴാണ്, കുനിഞ്ഞിരിക്കുന്ന അയാൾ തേങ്ങി കരയുകയായിരുന്നെന്ന് എനിക്ക് മനസ്സിലായത്,

ഞാൻ അദ്ദേഹത്തെ തട്ടിവിളിച്ചു കാര്യം അന്വേഷിച്ചു , കുറച്ചുമുമ്പ്  അദ്ദേഹത്തിൻറെ ഭാര്യ പ്രസവിച്ച കുഞ്ഞ് മരിച്ചു പോയെന്നും , ഭാര്യ ബോധരഹിതയായതുകൊണ്ട്, അവരൊന്നുമറിഞ്ഞിട്ടില്ലെന്നും, അറിഞ്ഞാൽ പിന്നെ, തൻ്റെ ഭാര്യ ജീവിച്ചിരിക്കില്ലെന്നും, അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, ഞാൻ അതിൻ്റെ കാരണമന്വേഷിച്ചു,

അവരുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വർഷത്തിന് ശേഷമായിരുന്നു, അയാളുടെ ഭാര്യ ആദ്യമായി ഗർഭം ധരിച്ചത്, അത് പക്ഷേ, മൂന്നാംമാസത്തിൽ തന്നെ അലസിപ്പോയി ,ആറ് മാസത്തിന് ശേഷം, രണ്ടാമതും ഗർഭിണിയായ ആ സ്ത്രീ, അതീവ ശ്രദ്ധയോടെ മുന്നോട്ട് പോയെങ്കിലും, ആറ് മാസം തികയുന്നതിന് മുമ്പേ, വീണ്ടും അബോർഷനായി , അതോടെ പരിശോധന നടത്തിയ ഡോക്ടർ, ഒരു വിധിയെഴുതി , തീരെ ദുർബ്ബലമായ അവരുടെ ഗർഭപാത്രത്തിന് ഒരു ഭ്രൂ ണത്തെ പൂർണ്ണ വളർച്ചയിലെത്തിക്കാനുള്ള ശേഷിയില്ലെന്നും,വാടക ഗർഭപാത്രത്തെ ആശ്രയിക്കുന്നതാണ് ഉത്തമമെന്നും, പക്ഷേ, തൻ്റെ കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ തന്നെ ചുമന്ന് പ്രസവിക്കണമെന്ന്, ആ സ്ത്രീ വാശി പിടിച്ചപ്പോൾ, അയാൾക്കും തടയാനായില്ല, പിന്നീട് രണ്ട് പ്രാവശ്യം കൂടി അബോർഷനായതിന് ശേഷമായിരുന്നു, അഞ്ചാമത്തെ പ്രാവശ്യം അവർ തൻ്റെ വയറ്റിൽ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞുമായി സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ ആശുപത്രിയിലെത്തിയത്, ബോഡി വളരെ വീക്കായതിനാലാണ് , സിസേറിയന്  നിർദേശിക്കുന്നതെന്ന് ഡോക്ടർ , അദ്ദേഹത്തോട് പറഞ്ഞിരുന്നു, ഭാര്യ ഇനിയെങ്കിലും ജീവനോടെ ഇരിക്കണമെങ്കിൽ, അവർ ഒരിക്കലും ഗർഭിണിയാകാൻ പാടില്ലെന്ന്, ഡോക്ടർ അദ്ദേഹത്തോട് താക്കീതും ചെയ്തത് കേട്ട് തളർന്നിരിക്കുമ്പോഴാണ്, ഞാൻ ചെല്ലുന്നത് ,

ബോധം വീഴുന്ന തൻ്റെ ഭാര്യയോട്, കുഞ്ഞ് മരിച്ച് പോയെന്നും, ഇനി മേലാൽ അവൾ പ്രസവിക്കരുതെന്നും, ഞാനെങ്ങനെ പറയുമെന്ന്, എന്നോട് ചോദിച്ച് കരയുന്ന ആ പാവം മനുഷ്യനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനിരിക്കുമ്പോഴാണ് , നീ പ്രസവിച്ചെന്നും ഇരട്ടക്കുട്ടികളാണെന്നും പറഞ്ഞ് ,സിസ്റ്റർ എൻ്റെ കയ്യിൽ രണ്ട് ചോരക്കുഞ്ഞുങ്ങളെ കൊണ്ട് തരുന്നത്,

ങ്ഹേ അന്ന് ഞാൻ പ്രസവിച്ച ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ച് പോയെന്നല്ലെ അന്നെന്നോട് പറഞ്ഞത് ?

ശ്രീദേവി, അമ്പരപ്പോടെ ചോദിച്ചു.

അതെ, പക്ഷേ അത് ഞാൻ നിന്നോട് ആദ്യമായി പറഞ്ഞ വലിയൊരു നുണയായിരുന്നു

മതി ,ഇനി എനിക്കൊന്നും കേൾക്കണ്ട ,അന്ന് എന്ത് ചെയ്യണമെന്നറിയാതെ എല്ലാം തകർന്നിരിക്കുന്ന ആ മനുഷ്യനും അയാളുടെ ഭാര്യയ്ക്കും വേണ്ടി നിങ്ങളെൻ്റെ ഒരു കുഞ്ഞിനെ ദാനം കൊടുത്തു അല്ലേ?

അതെ ശ്രീദേവീ…അന്നെനിക്ക് അങ്ങനെ ചെയ്യാനാണ് തോന്നിയത്, അതിന് നീ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ , എന്നെയും നമ്മുടെ മകനെയും ഉപേക്ഷിച്ച്, നീ മോളെയും കൊണ്ട് എങ്ങോട്ടും പോകരുത്

ഇല്ല ചേട്ടാ….ഒരു കുഞ്ഞിന് വേണ്ടി ജീവിതത്തിൻ്റെ സിംഹഭാഗവും ത്യാഗം സഹിച്ചവർക്ക് വേണ്ടിയല്ലേ? നിങ്ങള് അന്നങ്ങനെ ചെയ്തത് അത് സാരമില്ല, ഇപ്പോൾ അവനെ നമുക്ക് തിരിച്ച് കിട്ടിയല്ലോ ? ഞാനെൻ്റെ മോനെയൊന്ന് കണ്ടിട്ട് വരട്ടെ ചേട്ടാ…മോളെ ലച്ചു, വരു നിൻ്റെ കൂടെ പിറപ്പിനെ കാണണ്ടേ?

ശ്രീദേവി മകളുമായി അടുത്ത മുറിയിലേക്ക് പോകാനിറങ്ങുമ്പോൾ, എല്ലാം കേട്ട് കൊണ്ട് ദീപക് പുറത്ത് നില്പുണ്ടായിരുന്നു,

എൻ്റെ പൊന്ന് മോനേ…

അമ്മേ…

അമ്മയും മകനും പരസ്പരം സ്നേഹം പങ്ക് വയ്ക്കാൻ മത്സരിക്കുന്നത് കണ്ടപ്പോൾ, അയാൾക്ക് സമാധാനമായി.

ഭാര്യയോട് പറയാനായി രണ്ട് ദിവസം കൊണ്ട് , അയാൾ മെനഞ്ഞെടുത്ത ആ കള്ളക്കഥ അയാളുടെ സ്വന്തമായിരുന്നില്ല, പണ്ട് ജയറാമിൻ്റെയും മഞ്ജു വാര്യരുടെയും ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമാക്കഥയായിരുന്നു അത്

പക്ഷേ, അതിൻ്റെ പിന്നിൽ അയാൾക്ക് ഒരു സദുദ്ദേശമുണ്ടായിരുന്നു, മാതാപിതാക്കളുടെ വിയോഗത്തോടെ ദീപക് അനാഥനാകരുതെന്ന നിർബന്ധം…

അത് തൻ്റെ കടമയാണെന്നും, അങ്ങനെയെങ്കിലും തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ്റെയും ഭാര്യയുടെയും ആത്മാവിന് നിത്യശാന്തി കിട്ടട്ടെയെന്നും അയാൾ ആഗ്രഹിച്ചു.

ശുഭം.

~സജി തൈപ്പറമ്പ്